Wednesday 18 July 2007

അളിയാ പ്രേമാനന്ദാ.........

"അരയാലിലകൊണ്ടുദരം തീര്‍ത്തു
നവമാലികയാല്‍ കരവും തീര്‍ത്തു
പുളിനം കൊണ്ടവള്‍ ജഘനം തീര്‍ത്തു
നളിനം കൊണ്ടവള്‍ തുടകള്‍ ചമച്ചു
കണ്ട ജനങ്ങടെ കണ്ണും മനവും
വണ്ടാര്‍ കുഴലി കവര്‍ന്നീടുന്നു... "

"എന്നെക്കുറിച്ചൊരു കവിതയെഴുതാമോ മാഷേ..." എന്ന് പ്രായം മറന്നു അല്‍പം കൊഞ്ചല്‍ ചുണ്ടിന്‍ പുരട്ടി ഓഫീസിലെ അസിസ്റ്റണ്റ്റ്‌ ഇ.ഡി.പി എക്സിക്യൂട്ടിവ്‌ ആയ രമാദേവി എന്നോട്‌ ചോദിച്ചപ്പോള്‍ "അത്‌ പണ്ടേ കുഞ്ചന്‍ നമ്പ്യാര്‍ എഴുതിപ്പോയല്ലോ രമേ" എന്നു പറഞ്ഞ്‌ മുകളിലെ വരികള്‍ ചൊല്ലിക്കേള്‍പ്പിച്ച്‌, അവളുടെ കണ്ണില്‍ വിടര്‍ന്ന ആലിപ്പഴമഴ കൊണ്ടിരിക്കുമ്പോളാണു ഇണ്റ്റര്‍കോം മണിയടിക്കുന്നത്‌..

"രമേ ആരാന്നു നോക്കിക്കേ... സ്റ്റോര്‍ ഡിപ്പാര്‍ട്ട്‌മെണ്റ്റിലെ പഹയന്‍മാരുവല്ലോം ആണെങ്കില്‍ ഞാന്‍ പുറത്തു പോയെന്നു പറഞ്ഞേക്ക്‌...ഒരു പണിയും ഇല്ലാത്തെ കുറെ കൊമരന്‍മാരുണ്ട്‌... സ്ക്രീന്‍ സേവര്‍ സെറ്റ്‌ ചെയ്യാനും നമുക്ക്‌ പണിയുണ്ടാക്കാനായിട്ട്‌"

"ഹലോ...ടീക്‌ ഹെ ജി...നെറ്റ്‌ നഹി ചല്‍രേ....അഛാാ.... അഭി ബോല്‍തിഹും"

"കോള്‍ ഫ്രം കോട്ടി..." ഇടതു കൈ കൊണ്ട്‌ മുടി മാടിയൊതുക്കി രമ പറഞ്ഞു...
"മൊതലാളിയുടെ കൊട്ടാരത്തിലെ നെറ്റ്‌ തകര്‍ന്നെന്ന്...കവി അങ്ങോട്ട്‌ ചെന്നാട്ടെ ഉടനെതന്നെ.. "

"നശിച്ചു...അല്ല എനിക്കറിയാന്‍ വയ്യാഞ്ഞിട്ടു ചോദിക്കുവാ.. ഞാന്‍ ആരാ ഇവിടെ..ഓര്‍ഡേര്‍ലിയോ...ഒരുമാതിരി മേലുദ്യോഗസ്ഥന്റെ വീട്ടുജോലിചെയ്യുന്ന കെഴങ്ങനോ...എനിക്കും ഉണ്ട്‌ അഭിമാനം എന്ന് പറയുന്ന ആ സാധനം... "

"അയ്യോ അതു ഞാന്‍ അറിഞ്ഞില്ല മാഷെ..ഇപ്പൊ തന്നെ വിളിച്ചു പറഞ്ഞേക്കാം..ഹമാരാ ഇ.ഡി.പി വാലാ കേ പാസ്‌ ബഹുത്‌ അഭിമാനം ഹെ..സൊ..ബോസ്‌ കോ ബൊലോ ജലന്തര്‍ ജാവോ... പറയട്ടെ.. "

"പെണ്ണുകെട്ടിപ്പോയി..അല്ലെങ്കില്‍ ഞാന്‍ കാണിച്ചുതന്നേനെ.. രണ്ടിനേം"

"ആരെയൊക്കെ മാഷെ?"

"ബോസിനെയും പിന്നെ തന്നെയും... മുപ്പത്തിമൂന്നു പേര്‍സെണ്റ്റ്‌ റിസര്‍വേഷന്‍ കൊണ്ട്‌ ഞെളിഞ്ഞിരുന്നാ മതി താന്‍ അടക്കം ഉള്ള പെണ്‍വര്‍ഗത്തിനു.. മാടുപോലെ പണിയാന്‍ ആണുങ്ങള്‍ തന്നെവേണം.. എന്നാല്‍ അതൊന്നു അംഗീകരിച്ചു തരാനുള്ള സെന്‍സ്‌ ഉണ്ടോ, സെന്‍സിറ്റിവിറ്റി ഉണ്ടോ, സെന്‍സിബിളിറ്റി ഉണ്ടോ.." എന്നിലെ മെയില്‍ ഷോവനിസ്റ്റ്‌ രണ്‍ജിപ്പണിക്കരെപ്പോലെ തിളച്ചുയര്‍ന്നു, ആരോടെങ്കിലും അമര്‍ഷം പ്രകടിപ്പിക്കേണ്ടേ..

"പ്രസംഗിക്കാതെ പോകാന്‍ നോക്കു മാഷെ...ഇനി ആ തള്ളയുടെ വായിലെ തെറിയും കൂടി കേള്‍ക്കണോ... "

ഹെല്‍മറ്റ്‌ കൈയില്‍ എടുത്തു ഞാന്‍ പറഞ്ഞു "അവിടെന്തു പ്രോബ്ളം എന്നാ പറഞ്ഞെ?"

"ഇണ്റ്റര്‍നെറ്റ്‌ വര്‍ക്ക്‌ ചെയ്യുന്നില്ലെന്ന്"

"ആ പൂക്കാണ്ടി പിള്ളാരു അവിടെയും ഇവിടെയും ക്ലിക്കി കൊളമാക്കി കാണും.. ഏതു നേരത്താണീശ്വരാ ഡല്‍ഹിക്കു വണ്ടികയറാന്‍ തോന്നിയത്‌"

"നല്ലതല്ലേ മാഷെ....ബോസിന്റെ രണ്ടു സുന്ദരിപ്പെമ്പിള്ളാരല്ലേ അവിടെ...നല്ല ടൈം പാസ്‌ ആവില്ലേ മാഷിനു.. അതും അള്‍ട്രാ മോഡേണ്‍ പീസസ്‌"

"അതെ അതെ. ആ സാധനങ്ങളെ കണ്ടാല്‍ കാമദേവന്‍ പോലും കടുക്കാവെള്ളം കുടിച്ച സ്ഥിതിയിലാവും...രണ്ടു പേക്കോലങ്ങള്‍... പണ്ട്‌ പരമശിവന്‍ പരാശരമുനിക്കിട്ടു താങ്ങിയപോലെയാവും അവിടെച്ചെന്നാല്‍. "

"അയ്യോ ആ കഥ എന്നോട്‌ പറഞ്ഞിട്ടില്ലല്ലോ മാഷ്‌..പ്ളീസ്‌.. എന്താ ആ കഥ..."

ഞാന്‍ സ്ക്രൂ ഡ്രൈവര്‍ തപ്പിയെടുക്കുമ്പോല്‍ രമാദേവിയ്ക്കു ആകാംഷ കൊഴുത്തു.. എന്റെ സ്വയം കൃതാനര്‍ഥങ്ങള്‍ക്കു രണ്ടേ രണ്ട്‌ ശ്രോതാക്കളെ ഉള്ളൂ ഭൂമിയില്‍..ഒന്ന് എന്റെ പ്രിയപ്പെട്ട ഭാര്യ..പക്ഷേ എന്നെക്കാള്‍ ഒരു എക്സ്‌റ്റ്രാ ബോണ്‍ ഉള്ളതുകൊണ്ട്‌ മിക്ക നമ്പറുകള്‍ക്കും ഒരു എക്സ്‌ട്രാ ക്ളൈമാക്സ്‌ അവള്‍ ഫിറ്റ്‌ ചെയ്യും. പിന്നൊന്ന് രമ. എന്റെ നമ്പറുകള്‍ക്ക്‌ പ്രത്യുപകാരമായി, ജിമുക്ക കുണുക്കി ഒരു ചിരി.. എന്നെ സംബന്ധിച്ചിടത്തോളം കരയ്ക്കു നിന്ന് അച്ചന്‍ കോവിലാറ്റിലേക്കു മുങ്ങാംകുഴിയിടുന്ന സുഖം ആണല്ലോ ആ കാഴ്ച്ച..

"സമയമില്ല..എന്നാലും പറയാം..." മള്‍ട്ടി മീറ്റര്‍ തപ്പിയെടുത്ത്‌ പൊടിയൂതിക്കൊണ്ട്‌ ഞാന്‍ പറഞ്ഞു..

"പണ്ട്‌, വളരെ പണ്ട്‌, നമ്മുടെ പരാശരമുനിക്ക്‌ ഒരു വൈറല്‍ അറ്റാക്‌. മറ്റൊന്നും അല്ല. ഒടുങ്ങാത്ത പരവേശം.. കാമപരവേശം... ഏതു പെണ്ണിനെ കണ്ടാലും പ്രായം മറന്ന്, അണ്ടര്‍ വെയറിന്റെ രണ്ടു പോക്കറ്റിലും കൈയിട്ടു പിറകോട്ട്‌ വളഞ്ഞു നിന്നൊരു ചോദ്യമാണു,
"വാണാ ഡേറ്റ്‌ വിത്‌ മീ ബേബീ...?? ഏണാക്ഷീെ വീണാ ജഘനീ..മോണിക്ക ലെവലിനി മൂക്കി... "

മുനിയുടെ പരവേശം മൂര്‍ഛിക്കാന്‍ തുടങ്ങി..മൂര്‍ഛ തേടി മുനി കാടായ കാടും നാടായ നാടും അലഞ്ഞു. പെണ്‍പിള്ളാരുടെ തന്തമാര്‍ കത്തിക്കു മൂര്‍ച്ച കൂട്ടി പാത്തിരിക്കാന്‍ തുടങ്ങി.

എന്തിനു, പുഴയുടെ നടുക്കു വള്ളത്തില്‍ വച്ച്‌ ഒരു പാവം മുക്കുവപ്പെണ്ണിനെവരെ "ഈ ബോട്ടാഹാ ജി.സ്പോട്ടാഹാഹാ " എന്ന് മന്ത്രം ജപിച്ച്‌ കയറിപ്പിടിച്ചു. വ്യാസന്‍ പിറന്നത്‌ അങ്ങനെയാണല്ലോ....

ഒടുവില്‍ മുനിക്കും തോന്നിത്തുടങ്ങി.. സംതിംഗ്‌ റോംഗ്‌...തുടിക്കാത്ത മാറിടം ഉള്ള പെണ്‍കൊച്ചുങ്ങളെ കണ്ടാല്‍ പോലും "ദില്‍ മാംഗേ മാറ്‍" എന്ന ഫീലിംഗ്‌... നാട്ടുകാരു പെരുമാറി നട്ടെല്ലിന്റെ നട്ടും ബോള്‍ട്ടും ഇനി ഇളകാന്‍ ബാക്കിയില്ല..എന്തോ കുഴപ്പം ണ്ട്‌...

"ഇനി ആശ്രമത്തിലെ മറ്റെ മുനി, കളസാനന്ദന്‍ തനിക്ക്‌, കൊട്ടന്‍ ചുക്കാദിക്കു പകരം വയാഗ്രാദി തൈലമാണൊ എടുത്തു തന്നത്‌ പരമശിവാ........... "

"പരമശിവാ" എന്ന വിളികേട്ട്‌, തന്റെ അരുമ ഭക്തന്‍ ഏതോ മരത്തില്‍ കെട്ടിയിടപ്പെട്ടിട്ടുണ്ടാവും എന്നു കരുതി സാക്ഷാല്‍ പരമശിവന്‍ പ്രത്യക്ഷപ്പെട്ടു വിളിച്ചു..

"വത്സാ..........വാത്സ്യായനതാതാ.. തവ
വില്‍സിളക്കേന നടുവുളുക്കാഹ തൊഴി ചളുക്കാദിഹി.........
അല്ലെ..നാം എല്ലാം അറിയുന്നു... "

"ഒന്നും മന:പൂര്‍വം അല്ല പ്രഭോ...കാച്ചെണ്ണക്കുപ്പിയിലും കരീഷ്മയുടെ ഷേയ്പ്പ്‌ ദര്‍ശനയാമി..എന്നെ രക്ഷിക്കൂ ദേവാ.. "

കണ്ണു ഡോക്റ്റര്‍, കാഴ്ചയുടെ ദൌര്‍ബല്യം എത്ര തോതിലാണെന്നറിയാന്‍ പല വലിപ്പത്തിലുള്ള അക്ഷരങ്ങള്‍ കാണിക്കുന്ന പോലെ, ഭഗവാന്‍ പല ഡിഗ്രി സൌന്ദര്യമുള്ള പെമ്പിള്ളാരുടെ ചിത്രങ്ങള്‍ കാണിച്ചു തുടങ്ങി. 'ഇവന്റെ ഞരമ്പിണ്റ്റെ ഏതു ഭാഗമാണു വിട്ടതെന്നറിയണമല്ലോ' എന്ന മട്ടില്‍. പതിനാറുതൊട്ട്‌ അറുപതുവരെ പ്രായമുള്ളവരുടെ പടങ്ങള്‍ കാണിക്കുമ്പോഴും മുനിക്ക്‌ ഒരൊറ്റ റിയാക്ഷന്‍ മാത്രം...

"ഹോ.ബാപ്‌രേ.....ഇവടെ അഡ്രസ്‌ കിട്ടാന്‍ വല്ല വകുപ്പുമുണ്ടോ ദേവാ......."

രോഗത്തിന്റെ ആഴം മനസിലാക്കിയ പരമശിവന്‍ അങ്ങനെ എഫ്‌.ടി.വി. എന്ന ഫാഷന്‍ ടി.വി സൃഷ്ടിച്ചു..മുനിയെ, അതിലെ ഒരു പരേഡ്‌ കാണിച്ചു കൊടുത്തു...

ടിം.... മുനി ഒ.കെ..

രംഭയുടെ പടം ഒന്നുകൂടി കാണിച്ചു നോക്കി... മരുന്നു ഫലിച്ചോ എന്നറിയാന്‍..

"എനിക്കു തപസിനു നേരമായി ദേവാ...." മുനി മങ്ങി മുങ്ങി...

രമയുടെ ജിമുക്ക കുണുങ്ങിച്ചിരിയില്‍ തിരുവാതിര ഞാറ്റുവേല ഉദിക്കവെ ഞാന്‍ പോകാനൊരുങ്ങി

"മാഷെ തിരികെ വരുമ്പോള്‍ നെഹൃുപ്ളേസില്‍ നിന്ന് ഒരു പ്ളേറ്റ്‌ ആലു ചാട്ടുകൂടി കൊണ്ടുവരണേ...കാശ്‌ ഞാന്‍ വന്നിട്ട്‌ തരാം..." ചിരിയുടെ സാന്‍ഡ്‌വിച്ചില്‍ ഒരു സോപ്പിംഗ്‌ അവള്‍ വക...

"മലബാര്‍ ഹോട്ടലില്‍ നിന്ന് മത്തിക്കറിയായാലോ....എന്നെ വെണ്‍മണി മഹന്‍ ആക്കല്ലേ....ഹല്ല പിന്നെ.. !"

മാസത്തില്‍ മിനിമം മൂന്നു ദിവസം ഉണ്ട്‌ എനിക്കീ ഓറ്‍ഡേലി പരിപാടി.. ലിപ്‌സ്റ്റിക്‌ ഏതാ ലിപ്പേതാ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത വിധം 'ഏതു കോളജിലാ പടിക്കുന്നേ എന്നൊന്നു ചോദിക്കൂ ചോദിക്കൂ പ്ളീസ്‌' എന്ന റിക്വസ്റ്റ്‌ കണ്ണില്‍ വച്ച്‌ ഹിമാലയ പര്‍വതത്തിനു കാലുവച്ചാല്‍ എങ്ങനെയിരിക്കുമോ ആ പരുവത്തില്‍ നടക്കുന്ന മന്ദാകിനി വര്‍മ്മ എന്ന മണ്ഡോദരിയുടെ വീട്ടിലേക്കുള്ള ഈ പോക്ക്‌. അവരുടെ വീട്ടില്‍ ചെന്നാലോ സഹിക്കേണ്ട സാധനങ്ങളുടെ ഒരു നീണ്ട ലിസ്റ്റ്‌ തന്നെയുണ്ട്‌..

ഞങ്ങളില്‍ ആരാ കൂടുതല്‍ മെച്ചം എന്നു തമ്മില്‍ മത്സരിക്കുന്ന ഒരു ഭീമന്‍ ഫോറിന്‍ നായയും പിന്നെ മന്ദാകിനി മാഡത്തിന്റെ മന്ഥരഗിരിപോലത്തെ ഭര്‍ത്താവും. പത്തു വേലക്കാര്‍, മഹാഭാരതം സീരിയലിലെ ഭടന്‍മാരാ ഞങ്ങള്‍ എന്ന ഭാവത്തോടെ വേറെ.. മാര്‍ച്ചട്ടയും തൊപ്പിയുമണിഞ്ഞ നളന്റെ അളിയന്‍മാരുടെ ഭാവം തികഞ്ഞ പാചകക്കാര്‍.

ഇതൊക്കെ സഹിക്കാം..'ഭൂമി കറങ്ങുന്നതു വരെ ഞങ്ങളോട്‌ ഡിസ്കസ്‌ ചെയ്തിട്ടാ അറിയാമോ..' എന്ന ഭാവത്തില്‍ പ്രായത്തെപ്പോലും ബഹുമാനിക്കാനറിയാത്ത ഗ്രഹപ്പിഴയും ഗ്രഹണിയും ഒന്നിച്ചു പിടിച്ചപോലത്തെ രണ്ടു എലുമ്പി പെമ്പിള്ളേറ്‍...

ആ വീട്ടില്‍ കാലുകുത്തിയാല്‍ കോവൂരും പോലും "പരമശിവാ" എന്നു വച്ചു പോകും..

എന്റെ ബൈക്ക്‌ ഡല്‍ഹിയിലെ റിച്ച്‌ ആന്‍ഡ്‌ പവര്‍ഫുള്‍ താമസിക്കുന്ന അമൃത ഷെഹറ്‍ ഗില്‍ മാര്‍ഗ്‌ എന്ന രാജകീയ ലോകത്തേക്കു നീങ്ങി..

മന്ദാകിനി വര്‍മ്മ പലപ്പോഴും സര്‍വ്വാംഗം കുലുക്കി ടെലഫോണ്‍ സര്‍വ്വീസ്‌ കാരോടും, ഇണ്റ്റര്‍നെറ്റ്‌ സര്‍വീസ്‌ പ്രോവൈഡര്‍ മാരോടും ഉറഞ്ഞുതുള്ളുന്നത്‌ ഞാന്‍ കേള്‍ക്കാറുണ്ട്‌..

"ഇഡിയറ്റ്‌..യൂ ഡോണ്ട്‌ നോ വെയര്‍ അമൃത ഷെഹര്‍ ഗില്‍ ഈസ്‌...ഇറ്റ്‌സ്‌ ഷേം മിസ്റ്റര്‍...യു കാണ്ട്‌ ബൈ എ ഹോം ദെയര്‍ വിത്‌ മണി...നൌ യു അണ്ടര്‍സ്‌റ്റുഡ്‌??...... "

"പണം കൊണ്ട്‌ അവിടെയൊരു വീടു വാങ്ങാന്‍ പറ്റില്ല...ഏതു കൊമ്പനും..." ഇതാണു സാരം. (പവര്‍ കൂടി വേണമെന്നര്‍ഥം)

എനിക്കു പലപ്പോഴും ചോദിക്കണം എന്ന് തോന്നിയിട്ടുണ്ട്‌...
"പിന്നെന്തും കൊണ്ടാണു മാഡം അവിടെ വീടു വാങ്ങിച്ചത്‌...വിത്‌ പുളിങ്കുരു....ഓറ്‍...വിത്‌ ദിസ്‌ ചളപള ബോഡി...... "
പക്ഷേ ബോസല്ലേ....എനിക്കു അരി വാങ്ങണ്ടേ.... അതുകൊണ്ട്‌ ചോദ്യം മനസില്‍ ഒതുക്കും..

ഗേറ്റിലെത്തി..ഇനി ആണു ഡി.ആര്‍.ഡി.ഓ യില്‍ പോലും ഇല്ലാത്ത ബോഡി ചെക്കിംഗ്‌.

രണ്ടെണ്ണം അടിതൊട്ടു മുടിവരെ തപ്പല്‍ തുടങ്ങി.. "അളിയന്‍ പണ്ട്‌ കോട്ടയ്ക്കല്‍ തിരുമ്മുകേന്ദ്രത്തില്‍ ആയിരുന്നോ..എന്തൊരു അമണ്ടന്‍ തടവ്‌" ഞാന്‍ പിറുപിറുത്തു..

പോക്കറ്റില്‍ എന്തോ തടഞ്ഞപ്പോള്‍ സുകുമാരക്കുറിപ്പിനെ കണ്ടുപിടിച്ച ആഹ്ളാദത്തില്‍ ജാട്ട്‌ ക്രൂരമായി ചോദിച്ചു..

"യെ ക്യാ ഹെ... ?"

"യെ ഉണ്ട ഹെ"....ഞാന്‍ പോക്കറ്റില്‍ നിന്നു സാധനം പുറത്തെടുക്കുമ്പോള്‍ പറഞ്ഞു.

"ഉണ്റ്റ ക്യാ ഹോത്താഹെ.... "

"എന്റെ ജാട്ടൂ, കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ ട്രെയിനില്‍ നിന്നു വാങ്ങിയ ഉരുണ്ട വടക്കുനോക്കിയന്ത്രം കീ ചെയിനാ ഇത്‌... "

ജാട്ടു അതു വാങ്ങി ഒരു കണ്ണിറുക്കി മറ്റേക്കണ്ണുകൊണ്ട്‌ ഒരുമിനുട്ട്‌ നോക്കിക്കൊണ്ടിരുന്നു..."ആജ്‌ കല്‍ ബോംബും വടക്കോട്ട്‌ നോക്കി വരാറുണ്ട്‌.... "

"നിന്റെ മാഡത്തിന്റെകൊട്ടാരം ബോംബിടുന്ന നേരത്തിനു ഇന്ത്യാ ഗേറ്റിലെ കുളത്തില്‍ പോയി മീന്‍ പിടിച്ചാ പോരേ എനിക്ക്‌..... "

ഞാന്‍ പെണ്‍പിള്ളാരുടെ ഡര്‍ബാറ്‍ ഹാളിലേക്കു നടന്നു.. മാര്‍ത്താണ്ഡവര്‍മ്മയുടെ കൊട്ടാരം ഇത്രപോരാ....

വളരെ സൂക്ഷിച്ചു ഞാന്‍ ഉരുണ്ടുവീഴി കസേരയില്‍ ഇരുന്നു. ഈെ കസേര ഏതോ ദന്തഡോക്ടറുടെ കൈയീന്ന് വാങ്ങിയതാണോ അയ്യപ്പാ എന്ന് പലപ്പോഴും എനിക്കു തോന്നിയിട്ടുണ്ട്‌. ഒന്നു ചാഞ്ഞിരിക്കാന്‍ തോന്നിപ്പോയാല്‍ കണ്ണുരുളും. "ടീ.........................." എന്ന് ഒരു മലര്‍ച്ചയാണു താഴോട്ട്‌... നൂറ്റിയറുപതു ഡിഗ്രിയില്‍. ആദ്യദിവസം ഒന്നു ചാഞ്ഞപ്പോള്‍ വീഗാലാണ്റ്റിലെ റോളര്‍കോസ്റ്ററിലാണൊ എന്ന് കണ്‍ഫ്യൂഷന്‍ അടിച്ചിട്ടുണ്ട്‌.. അതുകൊണ്ട്‌ ചായാതെ പിടിച്ചിരുന്ന് കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു.

"ഓ....ഇറ്റ്‌സ്‌ സോ ബോറിംഗ്‌...തേഡ്‌ റേറ്റ്‌...." കാതില്‍ ഹെഡ്ഫോണും ഫിറ്റ്‌ ചെയ്ത്‌, മുട്ടുവരെ നീളമുള്ള കളസവും, കാട്ടുജാതിക്കാരുടെ രീതിയില്‍ ഉടുപ്പുമണിഞ്ഞു വരുന്നു സീമന്തപുത്രി... ചൊവ്വാഗ്രഹത്തിലെ തൂപ്പുകാരിയെപ്പോലെ ആണെന്നു തോന്നും ദേഹം മുഴുവന്‍ ഗാഡ്ജറ്റ്‌ പിടിപ്പിച്ചുള്ള ആ നില്‍പ്പു കണ്ടാല്‍...

"കര്‍ത്താവേ ഒരു കുറ്റവും ചെയ്യാത്ത എന്നെ തേഡ്‌ റേറ്റെന്നു വിളിക്കുന്നോ.." തള്ളേപ്പോലെ തെറിവിളിക്കല്‍ ഹോബിയാണോ ഇവള്‍ക്കും... പിന്നെയാണു മനസിലായത്‌ വേറാരോടോ സംസാരിക്കുകയാണവള്‍.

എന്നെക്കണ്ടപ്പോള്‍ ചെവിയില്‍ നിന്നും വള്ളി വലിച്ചൂരി..

"ഹേ മാന്‍..........കാണ്ട്‌ യു ഫിക്സ്‌ ദി പ്രോബ്ളം ഫോറെവര്‍....? &&** പീപ്പിള്‍... "

"ഫെവി ക്യുക്‌ തന്നാല്‍ എന്നെന്നേക്കുമായി നിണ്റ്റെ അണ്ണാക്ക്‌ ഫിക്സ്‌ ചെയ്യാം" എന്ന് പറയണമെന്നുണ്ടായിരുന്നെങ്കിലും ഞാന്‍ ഒന്നു ഉണങ്ങിച്ചിരിച്ചു..."ഹോ ജായേഗാ...അഭി ഹോജായേഗ.... "

"ഇഡിയറ്റ്‌".... ചെവിയില്‍ വീണ്ടും കുത്തിത്തിരുകി അവള്‍ പുലമ്പി

താരാട്ടു പാടുമ്പോള്‍ മന്ദാകിനിയമ്മ രാരീരത്തിനു പകരം ഈ വാക്കായിരിക്കും പറഞ്ഞത്‌....
ഇഡിയറ്റ്‌ വാവാവോ...പൊന്നിഡിയറ്റ്‌ വാവാവോ....

"ഇവളെ കെട്ടുന്നവന്റെ അധോഗതിയാ........." ആത്മസുഖത്തിനു വേണ്ടി ഇത്രയും മനസില്‍ പറഞ്ഞു ഞാന്‍ പ്രോബ്ളത്തിലേക്കു തിരിഞ്ഞു...

അരമണിക്കൂറ്‍ കിണഞ്ഞു നോക്കിയിട്ടും ഒരു ഇമ്പ്രൂവ്‌മെണ്റ്റും ഇല്ല...ഐ.എസ്‌.പി സൈഡും സിസ്റ്റവും എല്ലാം ഒകെ... പക്ഷേ വെബ്‌പേജ്‌ തുറക്കുന്നില്ല.. ഞാന്‍ വിയര്‍ത്തു തുടങ്ങി..'അടുത്ത തവണ നാട്ടില്‍ വരുമ്പോള്‍ കാച്ചാനത്ത്‌ ഒരു വിളക്കു കത്തിച്ചേക്കാം' എന്നും പറഞ്ഞു നോക്കി.. കാച്ചാനത്തപ്പനും മൈന്‍ഡുന്നില്ല...

പെട്ടന്നു മൊബൈല്‍ ചിലച്ചു....

പ്റേമാനന്ദന്‍ ഓണ്‍ ലൈന്‍....

"അളിയാ....നീ സണ്‍ഡേ ഫ്രീ ആണോ...ആര്‍.കെ പുരത്തൊരു പെണ്ണുണ്ടെന്ന് ഒരു ഫ്ലാഷ്‌ ന്യൂസ്‌ കിട്ടി...ഒന്നു പോയി കണ്ടു കളയാം...പെണ്ണിണ്റ്റപ്പന്‍ ആള്‍ ഇന്ത്യായിലെ മെഡിക്കലില്‍ അഡ്മിനിസ്റ്റ്റേറ്റര്‍...തള്ള ഏതൊ മിനിസ്റ്റ്റിയില്‍ അണ്ടര്‍ സെക്രട്ടറി...ഒറ്റ മകള്‍...ഇത്രയും അറിഞ്ഞപ്പോള്‍ പെണ്ണിനേപ്പറ്റി ഒന്നും ചോദിച്ചില്ല... "

കഴിഞ്ഞ മാസം ഉത്തം നഗറില്‍ ഒരു പെണ്ണുകാണാന്‍ പോയതും, പെണ്ണിണ്റ്റമ്മയോട്‌, "കുട്ടിയുടെ ഗ്രാണ്റ്റ്‌ മദര്‍ ആയിരിക്കും അല്ലിയോ" എന്ന പ്രേമന്റെ ചോദ്യം കേട്ട്‌ അവരോടിച്ചു വിട്ടതും ഓര്‍മ്മയില്‍ നിന്ന് ഇതുവരെ വിട്ടിട്ടില്ല...

"നോക്കാം.... .എടാ നീയിപ്പോള്‍ എവിടെയാ.. സമയമുണ്ടെങ്കില്‍ ഒന്നിവിടം വരെ വാ....ഒരു ചിന്ന പ്രോബ്ളം...നീ വന്നാല്‍ ശരിയാവും.. പ്ളീസ്‌..വളരെ അര്‍ജണ്റ്റാ..... "

പ്രേമാനന്ദന്‍ ആപത്ബാന്ധവനല്ലേ....

"ദാ എത്തീ...." എന്നു പറഞ്ഞു അഡ്രസ്‌ വാങ്ങി..എനിക്ക്‌ ശ്വാസം നേരെ വീണു..ഹൊ...അവന്‍ വന്നാല്‍ പുഷ്പം പോലെ സംഗതി സോള്‍വ്‌ ആകും....

ഗേറ്റിലെ ഒച്ചകേട്ടപ്പൊഴെ മനസിലായി...അവന്‍ വന്നിരിക്കുന്നു..ഇവനെപ്പോലെ ഒരു ഫയര്‍ ബ്രാണ്റ്റിനെ ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല.. യമനെപ്പോലും വകവെക്കാത്തവന്‍. പണ്ട്‌ കോളജിലെ അടിസമയത്ത്‌ പ്രേമാനന്ദന്‍ എന്ന കുട്ടിസഖാവ്‌ മുണ്ടു പൊഴിഞ്ഞത്‌ പോലും വകവെക്കാതെ കുറുവടിയുമായി കൈയാലയില്‍ നിന്നു ചാടിയിറങ്ങുന്നത്‌ ഓര്‍ക്കാത്ത ദിവസങ്ങളില്ല....

ഞാന്‍ പതുക്കെ ഗേറ്റിലെത്തി..നോക്കിയപ്പോള്‍ പാണ്റ്റ്‌സ്‌ മുട്ടുവരെ ഊരി തിളച്ചു നില്‍ക്കുന്നു പ്രേമന്‍.

"ദൈവമേ............." പിടഞ്ഞുപോയി ഞാന്‍...

"പൂരാ കപടാ ഉതാര്‍ദോ...തൂ...........അഗര്‍ ശക്‌ ഹെ തോ...." ബോഡിചെക്കിംഗിനെതിരെ ഉള്ള കരിങ്കൊടി...

"പ്രേമാനന്ദാ.ചതിക്കല്ലേടാ......." നിലവിളിച്ച്‌ അവരെ സമാധാനിപ്പിച്ച്‌ ഞാന്‍ അവനെ അകത്തേക്ക്‌ കൂട്ടിക്കൊണ്ടുപോയി....

"അവനിട്ട്‌ രണ്ടു പൊട്ടിച്ചേ പറ്റൂ.... "

"അതു നമുക്കു പിന്നെ നോക്കാം..ആദ്യം നീ ഇതു നോക്ക്‌.... "

"ഹോ....എന്തൊരു ചൂട്‌ വെളിയില്‍...." കൈ വിരലുകള്‍ കണ്ണിലമര്‍ത്തി കസേരയിലോട്ട്‌ അവന്‍ ചാഞ്ഞു...

കസേര നൂറ്റിയറുപതു ഡിഗ്രിയില്‍ പുറകോട്ടു ചാഞ്ഞതും വെപ്രാളത്തില്‍ കാലുകളിളക്കി "എന്റെപള്ളീ........." എന്ന ശബ്ദം ഉല്‍പ്പാദിപ്പിച്ച്‌, ടെണ്ടുല്‍ക്കര്‍ ക്യാച്ച്‌ എടുക്കുന്നപോലെ പ്റേമാനന്ദനും പുറകെ കസേരയും നിലത്തേക്കു മറിഞ്ഞതും വളരെപ്പെട്ടെന്നായിരുന്നു...

"വല്ലോം പറ്റിയോ..." അവനെ ഞാന്‍ പിടിച്ചെഴുന്നേല്‍പ്പിച്ചു.

കസേരയുടെ ഇരിക്കുന്ന ഭാഗവും ഭൂമിയില്‍ താങ്ങുന്ന വീലുള്ള ഭാഗവും രണ്ടായെന്നും, ഇരിക്കുന്ന ഭാഗം എന്റെ കൈയിലാണെന്നും ഞാനറിയുന്നതു തന്നെ "ക്യാ ഹുവാ." എന്ന അലര്‍ച്ചയോട്‌ ഒരു ഗാര്‍ഡ്‌ തോക്കുമായി ഓടി വന്നപ്പോഴാണു. അതും പ്രേമാനന്ദന്റെ സ്റ്റ്രിപ്പിംഗ്‌ ആസ്വദിച്ച അതേ ഗാര്‍ഡ്‌...

"ഹേ ഭഗവാന്‍.............." അയാള്‍ തറയിലെ മാറ്‍ബിളില്‍ സി.ബി.ഐ. സ്റ്റൈലില്‍ പരിശോധന തുടര്‍ന്നു. അഞ്ചുമിനിട്ട്‌ തപ്പി തപ്പി തറയിലെ ഒരു വര കണ്ടുപിടിച്ചു ആഹ്ളാദിച്ചു.....

"സ്ക്രാച്ച്‌ ഹോഗയാ........." തറയില്‍ ഉരച്ചില്‍ വീണിരിക്കുന്നു....

"എന്റെ ചന്തി ചളുങ്ങിയതിനു ഒരു പരാതിയുമില്ല ഇവനു......നിന്നെ ഓര്‍ത്തിട്ടാ അല്ലെങ്കില്‍ ഈ കാളച്ചാണകത്തിണ്റ്റെ(ബുള്‍ഷിറ്റ്‌) മോന്തയ്ക്ക്‌ ഞാന്‍ സ്ക്രാച്ച്‌ കാട്ടിക്കൊടുത്തേനെ" പ്രേമന്‍ രോഷം പൂണ്ടു..

പ്രേമന്‍ ഡയഗ്നോസിസ്‌ തുടങ്ങി.. ചിക്കുന്‍ ഗുനിയയും ഡെങ്കിയുമല്ല താനും പനിയുണ്ടു താനും എന്ന മട്ടില്‍ കണ്‍ഫ്യൂഷന്‍ മുഖത്ത്‌ വാരിനിറച്ച്‌...

നാല്‍പ്പത്തഞ്ചു ഡിഗ്രിയില്‍ തലചെരിച്ച്‌ താടിയ്ക്കു കൈകൊടുത്ത്‌ ഒരിരുപ്പ്‌ തുടങ്ങിയിട്ട്‌ പത്തുമിനിട്ടായി..

"എടാ നീ ചുമരില്‍ നോക്കിയിരിക്കാന്‍ തുടങ്ങിയിട്ടു കുറെയായല്ലോ.. അവിടെ സൊല്യൂഷന്‍ എഴുതിവച്ചിട്ടുണ്ടോ.. ?"
വെള്ളാനകളുടെ നാട്ടിലെ പപ്പുവിനെപ്പോലെ കോണ്‍ഫിഡണ്റ്റ്‌ "ഇപ്പോ ശരിയാക്കിത്തരാം..... "

നളന്റെ ഒരളിയന്‍ രണ്ട്‌ ഗ്ളാസില്‍ ഫ്രഷ്‌ ഓറഞ്ച്‌ ജൂസ്‌ കൊണ്ട്‌ ടീപ്പോയില്‍ വച്ച്‌ മൂടികൊണ്ടടച്ചിട്ടു മടങ്ങി...

"ഹാവൂ..ഇനി ജൂസടിച്ചിട്ടാവാം പണി...." അവന്‍ ഒരു ഗ്ളാസ്‌ എടുത്തു....

"നീ കുടിക്കുന്നില്ലേ.. ?'

"ഇല്ല എനിക്കൊരു തൊണ്ടയ്ക്കു വേദന...." ഞാന്‍ പറഞ്ഞു..

"നല്ല സൊയമ്പന്‍ ജൂസ്‌....ചുമ്മാതല്ല ഇവിടുത്തെ പട്ടിപോലും ചുവന്നു കൊഴുത്തിരിക്കുന്നത്‌... "

"പ്രേമാ.... വാചകമടിക്കാതെ പണിയെടാ...മണിയഞ്ചായി...." എന്റെ ടെന്‍ഷന്‍ കൂടുകയാണു..

നളന്‍ വീണ്ടും വാതില്‍ വരെ വന്നിട്ടു ഉറക്കെ വിളിച്ചു.."ദിവ്യാ.............. ദീക്ഷാ.........ആയിയേ................. "

"ദീക്ഷയോ..." പ്റേമനു സംശയം..."ഇങ്ങനെയും പെമ്പിള്ളാര്‍ക്കു പേരോ....ഇനി അടുത്ത കൊച്ചിനു മീശ എന്ന് പേരിടുമോ....പള്ളീ... "

രണ്ടെലുമ്പികളും എഴുന്നെള്ളി.. "ഇതെന്താ അളിയാ ഒരുമാതിരി അരയാലുപോലുള്ള വേഷം... പണ്ടാരാണ്ട്‌ പറഞ്ഞപോലെ
മൂടും മുഖവും കണ്ടുപിടിക്കാന്‍
മാടച്ചാത്താ മന്ത്രമുരയ്ക്കൂ. "

"അളിയാ നീ ഇതു ശരിയാക്ക്‌...എണ്റ്റെ ജോലിയുടെ പ്രശ്നമാ....പ്ളീസ്‌..................." ഞാന്‍ കാലുപിടിത്തം തുടര്‍ന്നു..

ദിവ്യ എന്ന എലുമ്പി അലറിവിളിച്ചു............

"ഷിറ്റ്‌......... "

"എവിടെ?................" പ്റേമന്‍ ചാടിയെണീറ്റു. "ഇവിടെങ്ങും ഞാന്‍ കാണുന്നില്ലല്ലോ പെങ്ങളെ...ഒന്നു വീണുന്നുള്ളതു സത്യമാ. അല്ലാതുകണ്ട്‌.... "

"വെയര്‍ ഈസ്‌ മൈ ജൂസ്‌...................... വിച്ച്‌ സ്കൌണ്ട്രല്‍ ടുക്‌ ഇറ്റ്‌..... "

ഞാന്‍ സര്‍വാംഗം തണുത്തു.....മഹേശ്വരാ.....ജൂസ്‌ പിള്ളാര്‍ക്കു വേണ്ടി കൊണ്ടുവച്ചതായിരുന്നോ...അതിലൊന്നീ പഹയന്‍ കുടിച്ചു......ഞാനേതാണ്ട്‌ അര ഉറപ്പിച്ചു..."എന്റെ ജോലി പോയി................ "

'അനിയത്തീ അടിയന്‍ നിരപരാധിയായ സ്കൌണ്ട്രലാ' എന്ന മട്ടില്‍ പ്രേമന്‍ കാണാതെ ചൂണ്ടുവിരല്‍ ഞാന്‍ വയറിനടിയിലൂടെ അവന്റെ നേരെ പലതവണ ഓസിലേറ്റു ചെയ്ത്‌ അവളുടെ ശ്രദ്ധയെ ആകര്‍ഷിച്ചു..

"ഇഡിയറ്റ്‌!! ഹൌ ഡെയര്‍ യു റ്റുക്‌ ഇറ്റ്‌.....ബ്ളഡീ....? " കളവാണി പ്റേമന്റെ മറുവാണിക്കു കാത്തു കോമരം പോലെ തുള്ളല്‍ തുടങ്ങി.. കണ്ണടയ്ക്കുന്നതാണിനി നല്ലതെന്ന് എനിക്കു ബോധ്യം വന്നു...

ഷര്‍ട്ടിന്റെ രണ്ടുകൈയും ചുരുട്ടി മുകളിലോട്ട്‌ വച്ച്‌ ഒരൊറ്റ എഴുന്നേല്‍പ്പ്‌ അവന്‍....

"എടീ എന്തിരവളെ.." ഇത്രയും മാതൃഭാഷയില്‍ ബാക്കി മിശ്രഭാഷയില്‍ "ഇഡിയറ്റ്‌ തുമാരാ യൂസ്‌ലസ്‌ ബാപ്‌.. മൈന്‍ഡ്‌ യുവര്‍ ബ്ളഡി മൌത്‌........ "

"യൂ..................................." ഗ്ളാസ്‌ കൈയിലെടുത്തു പെണ്ണ്‍ അവന്റെ നേരെ കുതിച്ചു ചാടുന്നത്‌ ഞാന്‍ കണ്ണുപൊത്തലില്‍നിന്നു ചെവിപൊത്തലിലേക്ക്‌ കൈകള്‍ ഷിഫ്റ്റ്‌ ചെയ്യുന്ന ഇടവേളയില്‍ കണ്ടു...

ടേബിളില്‍ നിന്ന് സ്ക്രൂ ഡ്രൈവര്‍ വലിച്ചെടുത്ത്‌ പ്രേമന്‍ 'പ്രാന്ത'നാകുമ്പോള്‍ ഞാന്‍ ഓഫീസിലെ കമ്പ്യൂട്ടറിലെ എണ്റ്റെ ബയോഡേറ്റയുടെ ലൊക്കേഷന്‍ ഉറപ്പിക്കുകയായിരുന്നു..

'സി ഡ്രൈവ്‌.... മൈ ഡോക്കുമണ്റ്റ്‌.........പേഴ്സണന്‍സ്‌.......മനു........റെസ്യുമെ....... '

കണ്ണില്‍ ഇരുട്ട്‌...

"ഐ വില്‍ ഷോ യു..." എന്ന പെണ്ണിന്റെ ലാസ്റ്റ്‌ ഡയലോഗേ പിന്നെ ഞാന്‍ കേട്ടുള്ളൂ..ഉറഞ്ഞുതുള്ളി അവള്‍ പുറത്തേക്കു പായുന്നതു കണ്ടു..

"പ്റേമാ........." ഞാന്‍ ആലിലപൊലെ വിറയ്ക്കാന്‍ തുടങ്ങി...
"നമുക്കു പോകാം..ഇപ്പോള്‍ എന്റെ ജോലിയെ പോയിട്ടുള്ളൂ.......... ഇനി ഇവിടെ നിന്നാല്‍ ജീവനും പോകും...നിനക്കറിയില്ല ഇവരെ...കൊന്നു കുഴിച്ചുമൂടിക്കളയും നമ്മളെ.ഒരു കുഞ്ഞുപോലും അറിയില്ല...പ്ളീ.............സ്‌............. നീ വേഗം വാ..... "

"നീ പോടാ...മാക്രി..എടാ...കരളുറപ്പ്‌....ആദ്യം അതുണ്ടാക്ക്‌.. എടാ ധീരന്‍മാര്‍ ഒരിക്കലേ മരിക്കൂ.....ബീ ബോള്‍ഡ്‌ മാന്‍........നീ മാവോ സേ തൂങ്ങിണ്റ്റെ ജീവചരിത്രം വായിച്ചിട്ടില്ലേ... "

"മിക്കവാറും ഞാന്‍ മാവെ തൂങ്ങും പ്രേമാ....ഞാന്‍ നിന്റെ കാലു പിടിക്കാം...." പറഞ്ഞു തീരും മുമ്പ്‌ ജാട്ട്‌ ഭീകരന്‍ പാഞ്ഞു വന്നു....പ്രേമന്റെ നേരെ...

"തൂ സാലെ കുത്തേ...... കമീനേ............. "

ബാക്കി ഭാഗം പ്റേമന്‍ പൂരിപ്പിച്ചു "ഉല്ലു കാ പട്ടേ...ബന്തര്‍ കാ ബച്ചേ....."

പാഞ്ഞുവന്ന ഭീകരന്റെ കരണത്ത്‌, പണ്ട്‌ രണ്ടു മാസം കണ്ണൂറ്‍ പോയി കളരി പടിച്ച എക്സ്‌പീരിയന്‍സ്‌ വച്ചു അവനൊന്നു പൊട്ടിച്ചു... "

"ഊ..................................റാം.........." എന്ന പ്രാര്‍ഥനാ നിലവിളിയോടെ ജാട്ടു മലര്‍ന്നു വീഴുന്നത്‌ വിയര്‍ത്തുനിന്ന ഞാന്‍ കണ്ടു...

"ഊരാമെടാ..............നിന്റെ സകല എല്ലുകളും ഞാന്‍ ഊരാം..എഴുന്നേറ്റു വാ നീ................"


പ്രേമന്‍ അലറി... ഭീകരന്‍ എഴുന്നേറ്റു വരും മുമ്പേ എണ്റ്റെ സകല ആമ്പിയറും പുറത്തെടുത്ത്‌ ഞാന്‍ പ്രേമനെയും വലിച്ചു കൊണ്ട്‌ ഗേറ്റു കടന്നു വണ്ടി സ്റ്റാര്‍ട്ടാക്കി അവനെ പുറകിലിരുത്തി. ശ്വാസവും ഫസ്റ്റ്‌ ഗീയറും ഒന്നിച്ചിട്ടു..

ബ്രൌണ്‍ ഷുഗറടിച്ചു നടക്കുന്ന മുകുന്ദന്റെ കഥാപാത്രത്തെപ്പോലെയായി ഞാന്‍.. കമ്പ്ളീറ്റ്‌ മരവിപ്പ്‌..ഭൂതം ഭാവി വര്‍ത്തമാനം .എല്ലാം കൊളാഷായി കൊളമായ മനസ്‌...

ഇന്ന് രാത്രി തന്നെ ഭാര്യ അവളുടെ വീട്ടില്‍ വിളിച്ച്‌ 'അമ്മേ ഒരു സന്തോഷ വര്‍ത്തമാനം ഉണ്ട്‌..മരുമോന്റെ ജോലി പിന്നേം പോയി' എന്നു പറയുന്നതും, അമ്മായിയപ്പന്‍ ബ്രോക്കര്‍ കൊച്ചുപിള്ളയെ അറഞ്ഞ്‌ നാലു തന്തയ്ക്കു വിളിക്കുന്നതും, കിടക്കാന്‍ നേരം അമ്മായിയമ്മയോട്‌ "പാകിസ്ഥാനി ബഡ്മാഷുകളുടെ വെടിയുണ്ട ചീറിപ്പാഞ്ഞു വന്ന സമയത്തും എനിക്കിത്ര ടെന്‍ഷന്‍ ഉണ്ടായിട്ടില്ല ശാരദേ' എന്നു പറയുന്നതും ഓര്‍ത്തു ഞാന്‍ വണ്ടി സ്പീഡിലാക്കി.

പ്റേമന്‍ ഒന്നും മിണ്ടാതെ പുറകിലിരിക്കുകയാണു..പാവം..അവനിപ്പോള്‍ കുറ്റബോധം കാണും..വിഷമം കാണും അതാവും മിണ്ടാത്തത്‌...

"റുക്‌ ജാ................................................................."

അപ്രതീക്ഷിതമായി അവന്‍ പറഞ്ഞു. ഞാന്‍ രണ്ടു ബ്റേക്കും അമര്‍ത്തി വണ്ടി പിടിച്ചു നിര്‍ത്തി പുറകോട്ട്‌ നോക്കി... ഇവനെന്തിനാണു നിര്‍ത്താന്‍ പറഞ്ഞത്‌?

"ഓ.......ജാനേവാലി റുക്‌ ജാ......................" എന്താ അളിയാ ഒരു പാട്ടുപാടിയപ്പൊഴേക്കും പേടിച്ചുപോയോ?..

പഹയനു പാടാന്‍ കണ്ട നേരം.........

"അപ്പൊ സണ്‍ഡേലെ കാര്യം എങ്ങനാ............" നിനക്കു മൂഡു കാണുമല്ലോ അല്ലെ..

അവന്റെ ചോദ്യം കേട്ടാല്‍ കഴിഞ്ഞതൊക്കെ ഏതോ സിനിമയില്‍ കണ്ടിട്ടു വരുകാണെന്നു തോന്നും.. സോ കൂള്‍

"എടാ പ്രേമാനന്ദാ...ആദ്യം നീ നിന്റെ സ്വഭാവത്തിനു മോതിരമാറ്റം നടത്ത്‌... അതുകഴിഞ്ഞു മതി പെണ്ണുമായി മാറല്‍ ... അല്ലെങ്കിലേ...ആദ്യരാത്രി തന്നെ നീ നിന്റെ അമ്മായിയപ്പനെ തൊഴിച്ച്‌ ഫ്രെയിമിലാക്കും......

28 comments:

G.MANU said...

കസേരയുടെ ഇരിക്കുന്ന ഭാഗവും ഭൂമിയില്‍ താങ്ങുന്ന വീലുള്ള ഭാഗവും രണ്ടായെന്നും, ഇരിക്കുന്ന ഭാഗം എന്റെ കൈയിലാണെന്നും ഞാനറിയുന്നതു തന്നെ "ക്യാ ഹുവാ." എന്ന അലര്‍ച്ചയോട്‌ ഒരു ഗാര്‍ഡ്‌ തോക്കുമായി ഓടി വന്നപ്പോഴാണു. അതും പ്രേമാനന്ദന്റെ സ്റ്റ്രിപ്പിംഗ്‌ ആസ്വദിച്ച അതേ ഗാര്‍ഡ്‌...

എണ്റ്റെ എട്ടാത്തെ ജോലി പ്രേമാനന്ദന്‍ തൊഴിച്ചു തെറിപ്പിച്ച കഥ...

ഇടിവാള്‍ said...

സൂപ്പര്‍ മനു!!!

ആ പരാശരമുനിയുടെ ആക്രാന്തവും അതിനു പരമശിവന്റെ ടെസ്റ്റിങ്ങും വായിച്ച് ഞാനാകെ ചിരിച്ചു വശക്കേടായി!

മനുവാണു പുതിയ താരം! സൂപ്പര്‍!

RR said...

:) ഇതു ശരിക്കും നടന്നതാ? അപ്പൊ ആകെ ഉള്ള രണ്ടു ശ്രോതാക്കളില്‍ ഒരാള്‍ മാത്രമേ ഉള്ളു അല്ലേ?

കറുമ്പന്‍ said...

" ഏതു പെണ്ണിനെ കണ്ടാലും പ്രായം മറന്ന്, അണ്ടര്‍ വെയറിന്റെ രണ്ടു പോക്കറ്റിലും കൈയിട്ടു പിറകോട്ട്‌ വളഞ്ഞു നിന്നൊരു ചോദ്യമാണു "

കൂപ്പുകൈ ...എന്താ അലക്ക് !!!! കിടിലം

krish | കൃഷ് said...

കൊള്ളാം മനു..
ഞരമ്പും വര്‍മ്മമാരും പിന്നെയുമോ..
ആ വര്‍മ്മത്തള്ളയെയും വര്‍മ്മ എലുമ്പികളേയും സഹിച്ച മനുവിനെ സമ്മതിക്കണം.

അടിപൊളി അളിയന്‍..
കലക്കിക്കളഞ്ഞു.

Haree said...

കൊടകരപുരാണത്തിനു ശേഷം, എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍ക്കു ശേഷം... ബ്രിജ് വിഹാരമാണോ? ഈ പോക്കു കണ്ടിട്ടങ്ങിനെയാണ് തോന്നുന്നത്... പിന്നേ, ജോലി പോയോ???
:)
--

പുള്ളി said...

ഉഗ്രന്‍! ഇതൊക്കെ എഴുതാതെ വെച്ചിരിയ്ക്കുകയായിരുന്നോ?

asdfasdf asfdasdf said...

:)

Unknown said...

മനുവേട്ടാ,
പ്രേമാനന്ദന്‍ തന്നെയാണ് താരം. തന്തയ്ക്ക് വിളിച്ചാല്‍ വിളിച്ചത് സ്വന്തം തന്തയായാലും അടിച്ച് താഴെയിട്ടേയ്ക്കണം. നോ കോമ്പ്രമൈസ്. ബോസായാലും ശരി ബോസിന്റെ മക്കളായാലും ശരി.

പ്രേമന്‍ ബാച്ചിയാണ് എന്ന് വ്യക്തമാണല്ലോ. :-)

മനോജ് കുമാർ വട്ടക്കാട്ട് said...

മനൂ, തകര്‍ത്തു.
(എന്നിട്ട് പണി പോയോ?)

G.MANU said...

പണി എപ്പോ പോയെന്നു ചോദിച്ചാല്‍ പോരേ ?... ജസ്റ്റ്‌ നെക്സ്റ്റ്‌ ഡെ പോയിക്കിട്ടി..
ദില്‍ബു, അതെ, അതിജീവനത്തിണ്റ്റെ ബേസ്‌ എലിമണ്റ്റ്‌ തണ്റ്റേടം ആണെന്ന പ്രേമാനന്ദ പോളിസിയാണു പരമസത്യം. അതുകൊണ്ടാണല്ലോ , അവനിന്നു സ്വന്തമായി ഒരു എക്സ്‌പോര്‍ട്ട്‌ ഫേമില്‍ വിലസുന്നത്‌...

ശ്രീ said...

മനുവേട്ടാ....
തകര്‍‌പ്പന്‍‌!
“കസേര നൂറ്റിയറുപതു ഡിഗ്രിയില്‍ പുറകോട്ടു ചാഞ്ഞതും വെപ്രാളത്തില്‍ കാലുകളിളക്കി "എന്റെപള്ളീ........." എന്ന ശബ്ദം ഉല്‍പ്പാദിപ്പിച്ച്‌, ടെണ്ടുല്‍ക്കര്‍ ക്യാച്ച്‌ എടുക്കുന്നപോലെ പ്റേമാനന്ദനും പുറകെ കസേരയും നിലത്തേക്കു മറിഞ്ഞതും വളരെപ്പെട്ടെന്നായിരുന്നു... “

ഇതെല്ലാം വായിച്ചിട്ട് ഓഫീസിലിരുന്നു ചിരിയൊതുക്കാന്‍‌ പെടാപ്പാടു പെട്ടു....
വളരെ രസകരമായി എഴുതിയിരിക്കുന്നു....
:)

കുട്ടന്‍സ്‌ | S.i.j.i.t.h said...

മനൂജി,
കലക്കീട്ടിണ്ടിട്ടോ...പ്രേമേട്ടന്‍ പുലിയാണല്ലോ..
ഇനീം പോരട്ടെ ഇതു പോലത്തെ കഥകള്‍..

Allath said...

ചിരി ഒതുകി ഒരു പുന്ചിരിയാക്കാന്‍ മിനകെട്ടപ്പോള്‍ മുന്നിലിരികുന്ന തള്ളചര്ക്ക് അര്‍ഥം വെച്ചൊരു നോട്ടം, വീട്ടില്‍ പോയി വയിച്ച് ചിരിക്കം, പ്രിന്റട്ടെ

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: എത്രയോ നേരമായി തുറന്നു വച്ചിട്ട് എന്നറിയാവോ. ഇന്നാണേ ഒടുക്കത്തെ തിരക്കും. എന്നാലും വിന്‍ഡോ ക്ലോസ് ചെയ്തില്ല. ഓരോ ശ്വാസം വിടുമ്പോഴും കുറച്ച് കുറച്ചായി വായിച്ചു.
പണ്ട് അരവിന്ദേട്ടന്റെ ഏതോ പോസ്റ്റ് വായിച്ചാ ചാത്തനോഫീസീന്നിത്രേം ചിരിച്ചത്..

അപാരം.... ഉറപ്പായും മനുച്ചേട്ടനു സിദ്ദിക് ലാലിന്റെയോ പ്രിയദര്‍ശന്റെയോ തിരക്കഥ എഴുതാന്‍ പറ്റും എന്നാ റ്റൈമിങ്!!! ഒരൊറ്റ വാക്കുപോലുമില്ല ഇതീന്ന് എടുത്ത് കളയാന്‍ വാക്കു പോയിട്ട് ഒരു വെറുതേയിട്ട കുത്ത് (...)പോലും നോ ചാന്‍സ്.. പ്ലീസ് ഒരു ഫാന്‍ ക്ലബ് തുടങ്ങൂ‍ൂ‍ൂ‍ൂ

Dinkan-ഡിങ്കന്‍ said...

കൊള്ളാം മനൂസ്. നെടുനീളന്‍ ചിരിയങ്കമായിരുന്നു :)

മുസാഫിര്‍ said...

മനു,

ആകെ മൊത്തം കഥ ഇഷ്ടമായി.പ്രത്യേകിച്ച് പരാശരമുനിയുടെ മന്ത്രങ്ങള്.

അശോക് said...

മനൂ, ഗംഭീരം ....

Mr. K# said...

ഇതു കലക്കി.

വേണു venu said...

മനുവേ,
വായിച്ചു, ആസ്വദിച്ചു ചിരിച്ചു.
കത്തിക്കു മൂര്‍ച്ച കൂട്ടി പാത്തിരിക്കാന്‍ തുടങ്ങിയ പെണ്‍പിള്ളാരുടെ തന്തമാരെയൊക്കെ വായിച്ചു്....ഹഹാ.:)

സുന്ദരന്‍ said...

മനു...
പ്ണ്ടാരാണ്ടു പറഞ്ഞപോലെ
അടിച്ചിറക്കേണ്ടിവരും.... നിന്നേം നിന്റെ പ്രേമാനന്തനേം...

അച്ചടിച്ചിറക്കേണ്ടിവരുമെന്ന്....

മനുവാണു പുതിയ താരം!

പോക്കിരി said...

മനുവേട്ടാ..കലക്കന്‍ സാധനം...
നല്ല ഫോമിലാണല്ലോ??
തുടരട്ടെ യത്ര...

വിന്‍സ് said...

HOO.... enthaa machaans dialouges... kalakkan. I was cracking up and clients who came in thought i was going crazy. Mad funny man. really funny.

സാല്‍ജോҐsaljo said...

പ്രായം മറന്ന്, അണ്ടര്‍ വെയറിന്റെ രണ്ടു പോക്കറ്റിലും കൈയിട്ടു പിറകോട്ട്‌ വളഞ്ഞു നിന്നൊരു ചോദ്യമാണു,
"വാണാ ഡേറ്റ്‌ വിത്‌ മീ ബേബീ...??

ഇതു കോട്ടാതെ തരമില്ല മനൂജീ...
കവിത പോരെ കഥ വേണോ ഒരു സംശയം വായിച്ചു തുടങ്ങിയപ്പോള്‍ തോന്നി. പിന്നെ രസായി.

ചലോ പൂരാ ജോഷ് മെ..... പീഛേ ഹെ ഹസ്ജാരോ..!

Anonymous said...

Manuvettaa....thakarppan....enna kidilan style

ദിവാസ്വപ്നം said...

ഈ പോസ്റ്റ് അലക്കിപ്പൊളിച്ചു എന്ന് പറഞ്ഞാല്‍ അതിശയോക്തിയില്ല.


"പെണ്ണിണ്റ്റപ്പന്‍ ആള്‍ ഇന്ത്യായിലെ മെഡിക്കലില്‍ അഡ്മിനിസ്റ്റ്റേറ്റര്‍...തള്ള ഏതൊ മിനിസ്റ്റ്റിയില്‍ അണ്ടര്‍ സെക്രട്ടറി...ഒറ്റ മകള്‍...ഇത്രയും അറിഞ്ഞപ്പോള്‍ പെണ്ണിനേപ്പറ്റി ഒന്നും ചോദിച്ചില്ല... "

"ഇന്ന് രാത്രി തന്നെ ഭാര്യ അവളുടെ വീട്ടില്‍ വിളിച്ച്‌ 'അമ്മേ ഒരു സന്തോഷ വര്‍ത്തമാനം ഉണ്ട്‌..മരുമോന്റെ ജോലി പിന്നേം പോയി' എന്നു പറയുന്നതും, അമ്മായിയപ്പന്‍ ബ്രോക്കര്‍ കൊച്ചുപിള്ളയെ അറഞ്ഞ്‌ നാലു തന്തയ്ക്കു വിളിക്കുന്നതും, കിടക്കാന്‍ നേരം അമ്മായിയമ്മയോട്‌ "പാകിസ്ഥാനി ബഡ്മാഷുകളുടെ വെടിയുണ്ട ചീറിപ്പാഞ്ഞു വന്ന സമയത്തും എനിക്കിത്ര ടെന്‍ഷന്‍ ഉണ്ടായിട്ടില്ല ശാരദേ' എന്നു പറയുന്നതും ഓര്‍ത്തു ഞാന്‍ വണ്ടി സ്പീഡിലാക്കി"

:))

ലേഖാവിജയ് said...

ഞാനിനി എന്തു പറയാനാ മനൂ..?മനസ്സു വിഷമിച്ചിരിക്കുമ്പോള്‍ ബ്രിജ്‌ വിഹാരത്തില്‍ പോയാല്‍ മനസ്സ് തുറന്നു ചിരിക്കാം.

സുധി അറയ്ക്കൽ said...

എന്റമ്മോ!!!!മൂന്ന് വട്ടമായിട്ടാ വായിച്ച്‌ തീർത്തത്‌.ചിരിച്ച്‌ ചിരിച്ച്‌ നടുവേദനയായി.ഇനിയെനിയ്ക്ക്‌ ചിരിയ്ക്കാൻ വയ്യ.