Monday 9 July 2007

പേരപ്പാ പടയപ്പാ...

"ഈ മഴയും, ഈ മുല്ലപ്പൂമണവും, ഈ കുളിര്‍കാറ്റും, നീയും, പിന്നെ നിന്റെ ഈ കുഞ്ഞുവയറ്റില്‍ എനിക്കു പിറക്കാന്‍ പോകുന്ന കുഞ്ഞും..ഹോ. ഒന്നോറ്‍ത്താല്‍ ജീവിതം എന്തു സുന്ദരം അല്ലേ ലക്ഷ്മി...തിങ്ക്‌..തിങ്ക്‌ ഡീപ്‌ലി..." എന്ന എന്റെ ചാമ്പിയ റൊമാണ്റ്റിക്‌ വചനങ്ങളെ "വേണ്ടാ...ഷോര്‍ട്ട്‌ കട്ട്‌ വെട്ടല്ലേ കൊച്ചു ഗോപാലകൃഷ്ണാ..." എന്ന സിമ്പിള്‍ വാചകം കൊണ്ട്‌ എന്റെ ഭൈമി ഒടിച്ചു കൈയില്‍ തരുമ്പോഴാണു അമ്മ കതകില്‍ മുട്ടിയത്‌..

"എടാ, ഓമല്ലൂരെ നമ്മുടെ പേരപ്പന്‍ അസുഖം കൂടി പന്തളം മെഡിക്കല്‍ മിഷനില്‍ അഡ്മിറ്റാ.. മൂന്നാലായി..ദാ അച്ഛന്‍ പറയുന്നു നിങ്ങളോട്‌ ഒന്നവിടം വരെ പോയി കണ്ടിട്ടു വരാന്‍.. ഇന്നോ നാളെയോ എന്നു പറഞ്ഞു കിടക്കുവാ അങ്ങേരു..ഇനി നിങ്ങള്‍ വരുമ്പോള്‍ കാണുമോന്നും അറിയില്ല..അതുകൊണ്ട്‌.. ഇന്നു തന്നെ പോയി കണ്ടിട്ട്‌ വാ.... "

"ആ വല്യ പേരപ്പന്‍ പുരനിറഞ്ഞുനില്‍ക്കാന്‍ തുടങ്ങിയിട്ട്‌ കുറെയായില്ലോ.. ഞാന്‍ കണ്ട നാളുംകൂടി മറന്നു. രൂപം പോലും ഒരു പിടിയില്ലല്ലോ..ഓ..ഇനി അടുത്ത തവണയെങ്ങാനും പോകാം.. പിന്നല്ലാതെ"

ദില്ലിയിലെ കൊടുംചൂടില്‍നിന്നു ഒരു ഷോര്‍ട്ട്‌ ബ്റേക്കെടുത്തവന്ന എനിക്കു ഒരുദിവസം ആശുപത്രിയിലെ ലോഷന്‍ മണത്തില്‍ കഴുകിയാന്‍ വിഷമമം.

"ദൈവദോഷം പറയാതെ മാഷെ..ദോഷമല്ലെ" ഭാര്യ മുടിചീകല്‍ തുടങ്ങിയിരുന്നു.

അവള്‍ക്കു പിന്നെ പ്രേതം പത്തുമൈല്‍ ദൂരെയുണ്ടെന്നു പറഞ്ഞാലും "എന്നാല്‍ ഒന്നു കണ്ടിട്ടു വരാം മാഷെ" എന്ന പ്രകൃതമാണല്ലോ. ജീന്‍ പ്രോഗ്രാമിംഗിന്റെ കുഴപ്പം.

"എടീ നീ അതിനു പേരപ്പനെ കണ്ടിട്ടുണ്ടോ?..അല്ല ഇത്ര സോഫ്റ്റ്‌ ആയിട്ടുള്ള അപ്പ്രോച്ച്‌ കണ്ടോണ്ട്‌ ചോദിച്ചതാ..... "

"കല്യാണത്തിനു വന്നപ്പൊഴോ കാണാന്‍ പറ്റിയില്ല.. ആശുപത്രിയില്‍ വച്ചെങ്കിലും ആ ആഗ്രഹം നടക്കട്ടെ.. പിന്നെ മെഡിക്കല്‍ മിഷന്‍ പന്തളം കോളജിനടുത്തല്ലെ..ആ ഗുഡ്‌ ഓള്‍ഡ്‌ ഫൈവ്‌ ഇയേഴ്സിന്റെ ഓര്‍മ്മയൊക്കെ ഒന്ന് അയവിറക്കുകയും ചെയ്യാമല്ലോ..എണ്റ്റെ കൌമാരം ചിറകുവിടര്‍ത്തിപ്പറന്ന ആ ക്യാമ്പസും..ആ പുല്‍ത്തകിടും.. "

ബാക്കി ഞാന്‍ പൂരിപ്പിച്ചു "ആ കോലന്‍ നേതാവ്‌ നിനക്കു നീട്ടിയ പ്രേമലേഖനവും ..എന്റെ കഷ്ടകാലത്തിനു നീ അപ്പോള്‍ മോറലി ഫിറ്റ്‌ ആയ പെണ്ണായതും...അത്‌ മടക്കി കൊടുത്തതും പോരട്ടെ...പോരട്ടെ... "

"ഊതല്ലെ മാഷെ..." ഹെയര്‍പിന്‍ കടിച്ചു പിടിച്ചവള്‍ പറഞ്ഞു "അന്നതു വാങ്ങിയിരുന്നെങ്കില്‍ ഒരു കോളജ്‌ ലക്ചററുടെ ഭാര്യയായി, റിസര്‍ച്ച്‌ അസിസ്റ്റണ്റ്റായി രാജകുമാരിയെപ്പോലെ ഞാന്‍ വാണേനെ... ഇതൊരുമാതിരി ആ ചൂടിനകത്ത്‌ ഉരുകി, ഐഡണ്റ്റിറ്റിയും മുടിയും കൊഴിഞ്ഞ്‌ ..ശ്ശോ.. ഓര്‍ക്കുമ്പോഴെ എനിക്ക്‌ കരച്ചില്‍ വരുന്നു"

ഈ സംഭാഷണം ഇനി തുടര്‍ന്നാല്‍ വരാന്‍ പോകുന്ന താങ്ങുകളും മുഖം ചളുങ്ങലുകളൂം ഓര്‍ത്തു ഞാന്‍ വിഷയം ഡൈവേര്‍ട്ട്‌ ചെയ്തു..
"വേഗം ഒരുങ്ങ്‌...നീ ഏതു സാരിയാ ഉടുക്കുന്നെ... ?'

"എന്നു വച്ചാല്‍ മുറിനിറയെ സാരികള്‍ വാങ്ങിക്കൂട്ടിയിരുക്കുവല്ലെ..പച്ച , ചുവപ്പ്‌, മഞ്ഞ.. ഏതു സെലെകറ്റ്‌ ചെയ്യും എന്നാ കണ്‍ഫ്യൂഷന്‍"

മുറിവുണക്കാന്‍ പച്ചച്ചാണകം വാരിത്തേച്ചപോലായി ഞാന്‍.. അറ്റാക്കുകള്‍ മുറുകുന്നു. ഡിഫന്‍സിനു സ്കോപ്പുകള്‍ ശൂന്യം...ഞാന്‍ പതിവു ഡയലോഗ്‌ ഓര്‍ത്തുപോയി.. "ഈ കല്യാണം ആവിഷ്കരിച്ചവനെ കുനിച്ചു നിര്‍ത്തി കൂമ്പിനിടിക്കണം"

"വലിയ പൊട്ടു തൊടുമ്പോള്‍ നിന്നെ കാണാന്‍ ഒരു ആനച്ചന്തം ഉണ്ട്‌ കേട്ടോ . ഉള്ളതും ഇടയ്ക്ക്‌ പറയണമല്ലോ.. "

"അതെന്റെ വണ്ണത്തിനിട്ടൊരു പണിപണിഞ്ഞതല്ലെ.. മെലിഞ്ഞ പെണ്ണിന്റെ പിറകെ കുറെ നടന്നതല്ലെ. പാരഗണ്‍ ചെരിപ്പുകാരനു മാത്രം പ്രയോജനം ഉണ്ടാക്കിയ ആ ഹിസ്റ്ററി ഇനിയും ഞാന്‍ വിളമ്പണോ എണ്റ്റെ തമ്പുരാനേ... " ഇടം കണ്ണൊന്നിറുക്കി മുഖം മുകളിലോട്ടു ചരിച്ചുയര്‍ത്തി ആക്കലിന്റെ മൌണ്ട്‌ എവറസ്റ്റ്‌ അവള്‍ പിന്നെയും കീഴടക്കി..

ശെടാ.. ദീപാവലി ദിവസം വഴിയില്‍കൂടി പോകുന്ന ദില്ലിവാസിയെപ്പോലെയായി ഞാന്‍. ചവിട്ടിന്നിടത്തും, ചാടി വീഴുന്നിടത്തും എല്ലാം പടക്കം.. പിന്നെ നയന്റെ നയന്‍ പേര്‍സെണ്റ്റ്‌ ഭര്‍ത്താക്കന്‍മാരും ചെയ്യുന്ന അതേ പരിപാടി ഞാനും ചെയ്തു..

സ്കൂട്ട്‌....

സ്കൂട്ടായി പോയി സ്കൂട്ടര്‍ തുടച്ചു കൊണ്ടിരുന്നു.

നോക്കിയപ്പോള്‍ അമ്മ അച്ഛന്റെ കണ്ണിലെ പൊടിയൂതിക്കൊടുക്കുന്നു..

ഇവര്‍ പത്തു മുപ്പത്തു വര്‍ഷങ്ങളായി ഇതെങ്ങനെ മാനേജ്‌ ചെയ്യുന്നു ഈശ്വരാ..

ഊതുന്ന കാര്യത്തില്‍ അമ്മയേക്കാള്‍ മിടുക്കി എന്റെ ഭാര്യയാ...കണ്ണിലേക്കല്ലെന്നു മാത്രം.ഡയറക്റ്റ്‌ ടു കരള്‍...

"എടാ..ഇരുന്നൂറ്റി രണ്ടാം മുറിയിലാ പേരപ്പന്‍ കിടക്കുന്നത്‌...ഓര്‍ത്തോളണേ.. " ഭാര്യ ബാക്ക്‌ സീറ്റിന്റെ പൊടിതുടയ്ക്കുമ്പോള്‍ അച്ഛന്‍ വിളിച്ചു പറഞ്ഞു

ചുണ്ടിലെ വാസലില്‍ കടിച്ചമര്‍ത്തി പടര്‍ത്തി ഭൈമി ബാക്ക്‌ സീറ്റിലോട്ടു ചാടിയിരുന്നു.

"എടീ ഒരു മയത്തിലൊന്നു കയറി ഇരി...ഇതൊരുമാതിരി ചക്ക വെട്ടിയിട്ടപോലെ. വണ്ടി പഞ്ചാറാക്കല്ലെ കാലത്തു തന്നെ".

"ഓ..ഇനി എന്തു പഞ്ചറാവാന്‍.. കഴിഞ്ഞ മീനത്തിലേ എല്ലാ വെടിയും തീര്‍ന്നില്ലേ എന്റെ താഴൂരമ്മേ..."

ഒറ്റ കിക്കില്‍ സ്റ്റാര്‍ട്ട്‌ ആക്കണം എന്ന എന്റെ വ്യാമോഹത്തെ വണ്ടി വെല്ലുവിളിച്ചു. ഏഴാമത്തെ കിക്കിനു മുമ്പു ഞാന്‍ ഉദ്ദ്യേശിച്ച ഡയലോഗ്‌ തന്നെ അവള്‍ പറഞ്ഞു..

"പേരപ്പന്റെ സഞ്ചയനത്തിനേക്ക്‌ അങ്ങെത്തുമോ?"

"വണ്ടിയോടിക്കുമ്പോള്‍ പുറകിലിരുന്നു വേണ്ടാതീനം പറഞ്ഞു എന്റെ കോണ്‍സണ്റ്റ്റേഷന്‍ തെറ്റിക്കരുത്‌" എന്ന എന്റെ വാണിംഗ്‌ കോന്നി ടൌണിലെത്തുന്ന വരെ പാവം കാത്തു സൂക്ഷിച്ചു, ഏതാണ്ട്‌ ഒന്നരക്കിലോമീറ്റര്‍.

"മാഷേ... ഈ പേരപ്പന്‍ എന്ന മാധവന്‍പിളള, പണ്ടു സഞ്ജയന്‍ പറഞ്ഞമാതിരി, കോഴിപ്പുറത്തു മാധവമേനോന്‍ അല്ല മറിച്ച്‌ മാധവപ്പുറത്തു കോഴിമേനോന്‍ ആയിരുന്നു എന്ന് കേട്ടത്‌ സത്യമാണോ"

"എന്താ......"

ഞാന്‍ പുറകിലേക്കു തിരിഞ്ഞതും വണ്ടി ഗട്ടറില്‍ ചാടിയതും ഒരുമിച്ച്‌. ഇടത്തെ കാലും വലത്തെ കാലും മാറി മാറി സിഗ്‌ സാഗില്‍ കുത്തി കുത്തി ഒരുവിധത്തില്‍ വണ്ടി നിറ്‍ത്തി.

" നിന്നോട്‌ പല തവണ ഞാന്‍ പറഞ്ഞു എന്റെ കോണ്‍സണ്റ്റ്രേഷന്‍........ " ചൂടായിപ്പോയി ഞാന്‍

"എന്റെ പൊന്നു മാഷേ...ഈ പേരപ്പന്‍ ആയ കാലത്തെ ഒരു കോഴിയായിരുന്നു എന്നു കേട്ടിട്ടുണ്ട്‌.. അതൊന്നു കണ്‍ഫേം ചെയ്തപ്പോള്‍ ഇത്ര ദേഷ്യമോ"

എന്റെ ബന്ധുക്കാരെ കൊട്ടാവുന്നിടത്തെല്ലാം വച്ചു കൊട്ടുന്നതു ഒരു ശീലമാക്കിയ അവളുടെ ഉള്ളിലിരിപ്പെനിക്കറിയില്ലേ..ഹിസ്റ്ററിമുഴുവന്‍ ചൂണ്ടിയെടുത്തിട്ട്‌ ഒടുവില്‍ അവള്‍ ഇങ്ങനെ തന്നെ പറയും "അപ്പോള്‍ ഡല്‍ഹിയില്‍ വച്ച്‌ രാത്രി എട്ടുമണിക്കു 'എടീ സെര്‍വര്‍ കേടായി ഞാന്‍ ശകലം ലേറ്റാവും' എന്ന് വിളിച്ച്‌ പറയുന്നത്‌ ആക്ച്വലി ആരുടെ സെര്‍വറിന്റെ കാര്യമാ മാഷെ. അല്ല നിങ്ങള്‍ പാരമ്പര്യമായിട്ട്‌ പല പൂ കൃഷിക്കാരാണല്ലോ.. "

"നിന്നോടീ വേണ്ടാതീനം ഒക്കെ ആരു പറഞ്ഞു?" രണ്ടാം ഫേസിലെ എട്ടാമത്തെ കിക്കില്‍ ഞാന്‍ ചോദിച്ചു.

"അങ്ങേപ്പുരയിലെ അമ്മായി.. പേരപ്പന്‍ പണ്ട്‌ പട്ടാഴി വെടിക്കെട്ടു കാണാന്‍ പോയ അക്കൌണ്ടില്‍ ഒരു ഭാര്യയും കുട്ടിയും എക്സ്റ്റ്റാ അമിട്ടുകളായി ഉണ്ടെന്നോ...ആ പടക്കപ്പുരയ്ക്ക്‌ തീയിടാന്‍ ചാടിപ്പുറപ്പെട്ട റിയല്‍ പേരമ്മ മറ്റേക്കാലില്‍ കൂടി നീരുമായി മടങ്ങിവന്നെന്നോ ഒക്കെ പറയുന്ന കേട്ടു..... "

"ഇന്ന് ഇവളുടെ ദിവസമാണല്ലോ ദൈവമേ....രാവിലെ മുതല്‍ ഇവളിങ്ങനെ വന്‍ അമിട്ടുകള്‍ പൊട്ടിക്കുമ്പോള്‍ ഒരു ഏറുപടക്കം പോലും എനിക്ക്‌ തരമാവുന്നില്ലല്ലോ.." എന്നോര്‍ത്ത്‌ ഞാന്‍ വണ്ടി അറുപതിലാക്കി.

"ഛോടോ കല്‍ കി ബാത്തേം..കല്‍ കീ ബാത്ത്‌ പുരാനാ" വണ്ടി പന്തളം കോളജിനടുത്തെത്തിയപ്പൊഴെ ഭൈമി മൂളിപ്പാട്ടു തുടങ്ങി..
അടുത്ത വരി അവള്‍ തന്നെയുണ്ടാക്കി പാടി "ആവോ പര്‍സോം കീ ബാത്തേം... രംഗ്‌ വിരംഗി ബാത്തേം..."

ദാ മാഷേ..അവിടെ വച്ചാ ആ ഇന്‍സിഡണ്റ്റ്‌.. ഈ ലക്ഷ്മി പുഷ്പം പോലെ ലെറ്റര്‍ റിജക്റ്റ്‌ ചെയ്ത ആ ഹിസ്റ്റോറിക്കല്‍ ഇന്‍സിഡണ്ട്‌...ദാ ആ പോസ്റ്റിനു ചുവട്ടില്‍.... "

"എന്താ നിര്‍ത്തണൊ...അതവിടെ തന്നെ കിടപ്പുണ്ടോന്നു നോക്കണോ... "

"ആഗ്രഹമുണ്ട്‌...പക്ഷേ എന്റെ ഹബ്ബിയെപ്പോലെ തന്നെയാണല്ലോ ഈ ഉണക്കവണ്ടിയും.. ടോടല്‍ പാര്‍ട്ട്‌സും ഊരിക്കിടക്കുവല്ലെ..നിര്‍ത്തിയാല്‍ നാളെയല്ലെ ഇനി സ്റ്റാര്‍ട്ട്‌ ആവുള്ളൂ....അതുകൊണ്ട്‌ ലെറ്റ്‌സ്‌ ഗോ..."
മാരുതി ആള്‍ട്ടോയുടെ പരസ്യത്തിലെ അതേ ടോണില്‍ എനിക്കിട്ട്‌ വീണ്ടും അവള്‍ കൊട്ടി.

റൂം നമ്പര്‍ ഇരുന്നൂറ്റി രണ്ട്‌...
ആദ്യം ഞാനും പിന്നീട്‌ അവളും ഒന്നുകൂടി കണ്‍ഫേം ചെയ്ത്‌ അകത്തു കയറി.

ഐസക്‌ ന്യൂട്ടന്‍ അടുത്തായി എന്തോ കണ്ടുപിടിക്കുന്ന ഗൌരവത്തോടെ കറങ്ങുന്ന ഫാനിന്റെ ചിറകുകള്‍ക്കിടയില്‍ കണ്ണു ചിന്തയും കൊരുത്ത്‌ പേരപ്പന്‍ നിശ്ചലനായി കിടക്കുന്നു.

എന്തൊരു ചെയിഞ്ച്‌. കഴിഞ്ഞ അഞ്ചുവര്‍ഷമായി ശബരിമലയ്ക്കു പോകാന്‍ വ്രതത്തിലായിരുന്നോ പേരപ്പന്‍.. ഇടതൂര്‍ന്ന താടിമീശയ്ക്കിടയില്‍ നിന്നു ആ പഴയ മുഖം ഒന്നു തപ്പിയെടുക്കാന്‍ ഞാന്‍ ശ്രമിച്ചു.

"പേരപ്പാ....." ഭാര്യ സ്നേഹപൂര്‍വം വിളിച്ചു.. "പേരപ്പന്‍ ഉറക്കമാണോ"

ഒരു സ്ത്രീ ശബ്ദം കേട്ടതുകൊണ്ടാവണം, 'യുറേക്കാ....' എന്ന മട്ടില്‍ ഒറ്റയെഴുന്നേല്‍പ്പ്‌..കട്ടിലില്‍ ഒരു പൊളപ്പന്‍ ഇരിപ്പ്‌. താടി തടവി കണ്‍ഫ്യൂഷന്‍ കുത്തിവച്ച ഒരു ചിരി...

"പേരപ്പാ ഇതു ഞാനാ..മനു..ഗോപാലകൃഷണന്‍ നായരുടെ മോന്‍...ഓര്‍മ്മയില്ലെ..ഡല്‍ഹിയിലുള്ള.... "

ഒരു സെക്കണ്റ്റ്‌ ഒരു പോസ്‌..

"മച്ചിക്കാട്ടിലെ ഗോപാലന്റെ മോനോ... എടാ നിന്നെ സത്യത്തില്‍ എനിക്ക്‌ മനസില്‍ ആയില്ല കേട്ടോ" ഭാര്യയുടെ കൈയില്‍ നിന്നു രണ്ടുകിലോ ഓറഞ്ചിന്റെ പൊതി വാങ്ങുമ്പോള്‍ പേരപ്പന്‍ പറഞ്ഞു

'മച്ചിക്കാടോ...' ഞാന്‍ ഒന്നു പരുങ്ങി..പാവം പേരപ്പന്‍...പ്രായാധിക്യവും അസുഖവും മൂലം സെറിബ്രം വീക്കായിരിക്കുന്നു...വീട്ടുപേരു 'കൊച്ചുപുത്തന്‍വീട്‌' എന്നതു പാവം വിട്ടുപോയി.. അല്ലെങ്കില്‍ തന്നെ എന്തെല്ലാം ഓര്‍മ്മയില്‍ വക്കണം പേരപ്പനു, അതിനിടയില്‍ ഈ വീട്ടുപേരു.ഓ...പോട്ടെ..ഞാന്‍ തിരുത്താന്‍ പോയില്ല.

"ഷുഗര്‍ എങ്ങനെയുണ്ട്‌ പേരപ്പാ...." കട്ടിലില്‍ ഇരുന്ന വനിത മാസിക കൈയിലെടുത്ത്‌ ഭാര്യ സോഫ്ടായി ചോദിച്ചു...

"ഓ ഭയങ്കര നഷ്ടമാ മോളേ..ഇപ്പൊ കൊയ്യാനാളെ കിട്ടാനാ പാട്‌.. അടുത്ത തവണ ഏതായാലും വിതയ്ക്കുന്നില്ല.. ആരെക്കൊണ്ടാവും കെടന്നു പണിയാന്‍... "

ഈശ്വരാ.. മൈക്രോഫോണും ഔട്ട്‌ ഓഫ്‌ ഓര്‍ഡറിലായല്ലോ..

രണ്ടാമത്തെ ഓറഞ്ചിന്റെ മൂന്നാമത്തെ അല്ലി വായിലിടുമ്പോള്‍ പേരപ്പന്‍ എന്നോട്‌ ചോദിച്ചു
"ഗോപാലന്റെ പൈങ്ങാ കച്ചവടം ഒക്കെ എങ്ങനെയുണ്ട്‌?"

എന്റെ മുരിങ്ങമംഗലത്തപ്പാ...ഒന്നാം തരം ഗവണ്‍മെണ്ട്‌ യു.പി.സ്കൂളില്‍ നിന്ന് ഹെഡ്‌മാസ്റ്റര്‍ ആയി വിരമിച്ച എന്റെ അച്ഛനു പാക്കു കച്ചവടമോ..

ഞാന്‍ മുഖം ചുളിച്ച്‌ തിരിഞ്ഞു നോക്കിപ്രതീക്ഷ തെറ്റിയില്ല. ഭാര്യ അതീവ സന്തോഷത്തോടെ വലതു കൈകൊണ്ട്‌ മുഖം പൊത്തി ചിരിയൊതുക്കാന്‍ പാടുപെട്ട്‌ മാസികയിലെ 'കൂര്‍ക്ക കൊണ്ട്‌ പത്തു കറി'കളിലേക്ക്‌ മുഖം പൂഴ്ത്തി വീണ്ടും വീണ്ടും ചിരിക്കുന്നു... സംഗതി മറ്റേതു തന്നെ..കെട്ടിയവന്റെ അപ്പനിട്ട താങ്ങ്‌ ശരിക്കും സുഖിച്ചിരിക്കുന്നു.

പേരപ്പന്റെ സെറിബെല്ലവും പഞ്ചറായി പക്കാ...

ഭാര്യയുടെ ജയഭാരതി ചിരി ചിറ്റപ്പനു പിടിച്ചെന്നു തോന്നുന്നു..
"ഇങ്ങു വന്നാട്ട്‌ എന്റെ സുന്ദരിക്കുട്ടി. ഹോ..കല്യാണത്തിനു കണ്ടതാണല്ലോ എന്റെ മോളേ... "

അവളെ അമര്‍ത്തിപ്പിടിച്ചു ഇടത്തെ കവളില്‍ മില്ലിസെക്കണ്റ്റിടവേളയില്‍ മൂന്നുമ്മ. അതു ശരി സെറിബ്രവും ഒബ്ളാംകട്ടയും പോയാലും പേരപ്പന്റെ തന്ത്രപ്രധാനമായ ഭാഗങ്ങള്‍ക്കിപ്പൊഴും ഒരു കുഴപ്പവുമില്ല... പൊട്ടാത്ത പട്ടാഴി ഗുണ്ട്‌ പോലെ സോ ആക്ടീവ്‌...

എന്റെ അച്ഛനെ പാക്കു കച്ചവടക്കാരന്‍ ആക്കിയ കോമ്പ്ളിമെണ്റ്റായിട്ടാവും അവള്‍ വലത്തെ കവിളും കാട്ടിക്കൊടുത്തു ആറു കിളവനുമ്മകള്‍ സ്വന്തമാക്കി..

"നീ ആരാടീ യേശുക്രിസ്തുവിണ്റ്റെ കൊച്ചുമോളോ..മറ്റേ കരണവും കൂടി കാട്ടിക്കൊടുക്കാന്‍" എന്ന് മനസില്‍ ഞാനൊന്നു മുരണ്ടു..

പേരപ്പന്‍ വികാരിയായി..."എന്റെ പൊന്നു ചക്കരമോളു..നല്ല ഐശ്വര്യമുള്ള മുഖം.. ഗോപാലന്‍ ഭാഗ്യമുള്ളവനാ..ഇതുപോലൊരു മരുമോളെ കിട്ടിയല്ലോ.. "

എന്നിട്ട്‌ അവളോടൊരു സ്വകാര്യ ചോദ്യം.. "അച്ഛന്‍ എസ്‌.ഐ ആയി പ്രമോഷന്‍ ആയി ഇല്ലിയോ..ഇപ്പോ പന്തളം സ്റ്റേഷനിനല്ലെ.. മിനിയാന്നു ഞാനൊന്നു കണ്ടങ്ങേരെ...എന്താ ഒരു പവറേ..എന്നാലും ആളു സ്നേഹമുള്ളോനാ.. എനിക്ക്‌ ഒരുകിലോ ആപ്പിള്‍ വാങ്ങിത്തന്നു"

വേണ്ടാ എന്ന് ആത്മര്‍ഥമായി വിചാരിച്ചിട്ടും ഞാന്‍ അറിയാതെ എന്റെ ചുണ്ടിലൂടെ "പ്ഫ്റീം.............." എന്നൊരു സൌണ്ട്‌ പുറത്തു വന്നു. എക്‌സ്‌ മിലിട്ടറിയായ എന്റെ അമ്മായിയപ്പനെ എസ്‌.ഐ സ്യൂട്ടില്‍ ഞാനൊന്നു സങ്കല്‍പ്പിച്ചു നോക്കി...ഉ ഉം...ഒട്ടും ഇണങ്ങില്ല.. രാജീവ്‌ ഗാന്ധി വധക്കേസിലെ ബെല്‍റ്റ്‌ ബോംബ്‌ ധനുവിനു മിസ്‌.വേള്‍ഡ്‌ കൊടുത്താന്‍ എങ്ങനെയിരിക്കും..അതുപോലെ...

ചിരിയടക്കാന്‍ ഇത്തവണ ഞാന്‍ പാടുപെട്ടു..

"പേരപ്പന്‍ മിനിയാന്ന് എത്ര മണിക്കാ കണ്ടത്‌ പുള്ളിയെ" ഭാര്യയുടെ ചുളിയുന്ന മുഖത്തേക്ക്‌ ഒരു ഏറുകണ്ണിട്ട്‌ ഞാന്‍ ചോദിച്ചു..

"ഒരു പത്തര ആയിക്കാണും..എന്താ.... ?"

"എടീ അപ്പോ മിനിയാന്ന് പത്തരയ്ക്കു കച്ചിത്തുറുവിന്റെ മണ്ടയ്ക്കു നിന്ന് കുരങ്ങിനെ പോലെ താഴെക്കു ചാടിയതാരാ. നിണ്റ്റച്ഛണ്റ്റെ പ്രേതമായിരുന്നോ...?"

പൈങ്ങാക്കച്ചവടക്കാരനേക്കാള്‍ എത്രയോ ടോപ്പിലാണു എസ്‌.ഐ എന്ന അര്‍ഥത്തില്‍ അവള്‍ ഒരു കോടിയ ചിരി ചിരിച്ചു.

ഇനി ഇവിടെ നിന്നാല്‍ ശരിയാവില്ല...അധികം താമസിയാതെ പേരപ്പന്‍ ചോദിച്ചേക്കും.. "മോനേ നിന്റെ ബാര്‍ബര്‍ ഷോപ്പ്‌ എങ്ങനെ പോകുന്നു? ആവശ്യത്തിനു തലയൊക്കെ കിട്ടുന്നുണ്ടല്ലോ അല്ലെ?"

"പേരപ്പനു ചായയോ മറ്റോ വേണോ?"

ചോദിക്കാത്ത താമസം , പുള്ളി ഫ്ലാസ്ക്‌ എടുത്തു നീട്ടി..

"ഇപ്പഴാ അക്കാര്യം ഓര്‍ത്തത്‌...താഴെ കാണ്റ്റീനില്‍ കിട്ടും നല്ല രസികന്‍ ചായ....ഒരു നാലു ഗ്ളാസ്‌ വാങ്ങിച്ചോ കേട്ടോ... "

ഭാര്യയെ പേരപ്പനടുത്തിരുത്തി ഞാന്‍ ഒറ്റച്ചാട്ടത്തിനു മൂന്നു പടിയെന്ന കണക്കില്‍ താഴേക്കിറങ്ങി..

"മനുകൊച്ചാട്ടാ........" കാലഹരണപ്പെട്ട കൊച്ചാട്ടാ വിളി പിന്നില്‍ നിന്നും കേട്ടു....

ശെടാ.. ഹോസ്പിറ്റലിലും ഞാന്‍ പോപുലറാണോ..

"ഇതെങ്ങോട്ടാ ഈ ചാടിപ്പോന്നെ..ഒന്നു നിന്നെ.. ഡല്‍ഹീന്നെപ്പോ വന്നു"

നോക്കിയപ്പോള്‍ നന്ത്യാര്‍വട്ടപ്പൂവു പോലെയൊരു പെണ്ണ്‍..കൈയില്‍ സിറിഞ്ച്‌ ട്രേയുമായി..

"അയ്യോ..വയലുങ്കലെ ഷീല....എടീ നീയാളങ്ങു മാറിപ്പോയല്ലോ.. നീ ഇവിടെയാണൊ ഇപ്പൊ വര്‍ക്ക്‌ ചെയ്യുന്നെ?"

പണ്ട്‌ കപ്പയ്ക്കിട കിളയ്ക്കുന്നവര്‍ക്ക്‌ കട്ടന്‍കാപ്പി കൊടുക്കാന്‍ പോകുന്ന വഴിയില്‍, വയലുങ്കലെ അമ്മൂമ്മയുടെ അസുഖം ഒന്നറിഞ്ഞേക്കാം എന്ന സബ്‌ അജണ്ടയില്‍ അങ്ങോട്ട്‌ കയറുന്നത്‌, ഷീല ചുവപ്പു പാവാടയും ചുവപ്പ്‌ ബ്ളൌസുമിട്ടു, ഈറന്‍മുടി തോര്‍ത്തില്‍ കെട്ടിവച്ചു മുറ്റമടിക്കുന്ന കാണാനായിരുന്നല്ലോ..അന്ന് അവളുടെ കൊലുസിന്റെ കിലുക്കവും ചൂല്‍ മണലിലുരയുന്ന ശബ്ദവും ഒത്തു ചേര്‍ന്ന ബീഥൊവന്റെ സെവന്‍ത്‌ സിംഫണിയുടെ സുഖം ഒന്നു വേറെ തന്നെയായിരുന്നു...അതൊക്കെ ഓര്‍ത്ത്‌ ഞാനൊന്നു നിന്നു..

"കൊച്ചാട്ടനെന്താ ഇവിടെ"

"ഒന്നും പറയണ്ടാ എന്റെ ഷീലേ.. ഞങ്ങളുടെ പേരപ്പന്‍ വടിവേണോ, വടിയാവണോ എന്ന കണ്‍ഫ്യൂഷനില്‍ മുകളില്‍ കിടപ്പുണ്ട്‌.. ഒന്നു കാണാന്‍ വേണ്ടി വന്നതാ.. "

"കൊച്ചാട്ടന്‍ ഇപ്പൊഴും ഈ തമാശ പറച്ചില്‍ നിര്‍ത്തിയിട്ടില്ല അല്ലെ.. " പിന്നെ അവള്‍ സംശയം കൊണ്ട്‌ ചുണ്ടില്‍ ചൂണ്ടുവിരല്‍ അമര്‍ത്തി..

"കൊച്ചാട്ടാ...ആ ഓമല്ലൂരെ അപ്പൂപ്പനല്ലെ.. പുള്ളി ഇവിടെ നിന്നു ഡിസ്ചാര്‍ജ്ജ്‌ ആയല്ലോ..ഇന്നലെ വൈകിട്ട്‌.. "

"ങേ.....! നീ എന്താ ഇപ്പറയുന്നെ..ഇപ്പൊഴും ഞാന്‍ കണ്ടിട്ടു വന്നതല്ലെ..ഇരുന്നൂറ്റി രണ്ടാം മുറിയില്‍.... "

"കൊച്ചാട്ടാ അത്‌ വേറെയാളാ...ആളു തെറ്റി.. പേരപ്പന്‍ ഇന്നലെതന്നെ പോയി.. ഞാനല്ലെ പറയുന്നെ.. "

പിന്നെ ഞാനവിടെ നിന്നില്ല..ഒറ്റ ചാട്ടത്തിനു നാലു പടിക്കണക്കില്‍ ഇരുന്നൂറ്റി രണ്ടിലെത്തി.. ഭാര്യ പാരയപ്പനു മാസികയിലെ വാരഫലം പറഞ്ഞു കൊടുക്കുന്നു

"ദാമ്പത്യം സന്തോഷപ്രദമായിരിക്കും....പേരപ്പന്‍ കോളടിച്ചല്ലോ... "

പാരയപ്പന്‍ ഒരു ഉണങ്ങിയ ചിരി "ഉം. ഉം....ആ മൂധേവിയുടെ കൂടെയോ...ഫാ..ഏതു എരണംകെട്ടവനാ മോളേ ഇതെഴുതിയത്‌.... "

"നീ ഒന്നിങ്ങു വന്നേ "

ഭൈമിയുടെ കൈപിടിച്ചു ഞാന്‍ വെളിയില്‍ വന്നു.. എന്റെ മൈഥിലിക്കു കണ്ട്രോള്‍ ചെയ്യാന്‍ പറ്റത്തതായി ഒരൊറ്റ കാര്യമേ ഉള്ളൂ ഈ ഭൂമിയില്‍..പരിസരം മറന്നുള്ള ചിരി..അതു നന്നായി അനുഭവിച്ചിട്ടുള്ള ആളായതു കൊണ്ട്‌, അവളെയും കൊണ്ട്‌ ഞാന്‍ ആളൊഴിഞ്ഞ മരച്ചുവട്ടിലേക്കു നടന്നു..

മണിച്ചിത്രത്താഴ്‌ സിനിമയില്‍ മോഹന്‍ലാല്‍ സുരേഷ്‌ ഗോപിയോട്‌ പറയുന്ന ക്ളൈമാക്സ്‌ രംഗത്തിന്റെ സ്റ്റൈല്‍ ഞാന്‍ അനുകരിച്ചു..

"എടീ..ഇനി ഞാന്‍ പറയാന്‍ പോകുന്ന കാര്യങ്ങള്‍................വളരെ ശ്രദ്ധയോടും....സമചിത്തതയോടും ..കൂടി..നീ കേള്‍ക്കണം.... "

"കാര്യം പറ മാഷെ...മനുഷ്യനെ ടെന്‍ഷന്‍ അടിപ്പിക്കാതെ..... "

"നമ്മള്‍ ഓറഞ്ചും മുന്തിരിയും വാങ്ങിക്കൊടുത്ത........... നിനക്കു വാരിക്കോരി രണ്ടു കവിളിലും ഉമ്മ തന്ന ..........ഞാന്‍ ചായ വാങ്ങിക്കൊടുക്കാന്‍ തുനിഞ്ഞ....ആ മൂപ്പിലാന്‍...നമ്മള്‍ കരുതുന്ന പോലെ...നമ്മുടെ പേരപ്പന്‍ അല്ല..... "

"പിന്നെ?'

വിടര്‍ന്നു!!...ഒരു ഭൂകമ്പത്തിന്റെ ആദ്യ സൈക്കിക്‌ വൈബ്രേഷന്‍ എനിക്കു ഭാര്യയുടെ കണ്ണില്‍ കാണാനായി.

"ആ രോഗി വേറേതോ കിളവന്‍ ആണു.. പേരപ്പന്‍ ഇന്നലെ ഡിസ്ചാര്‍ജ്ജ്‌ ആയി... "

രണ്ടു കൈപ്പത്തികൊണ്ടും മുഖം പൊത്തി, സകല പരിസരവും മറന്ന് അവള്‍ പൊട്ടിച്ചിരിക്കുകയാണു..ഞാന്‍ നാലുപാടും ചമ്മി ചമ്മന്തിയായി നോക്കി..

പലരും കണ്ടുതുടങ്ങിയിരിക്കുന്നു.. നിന്ന് ചിരിച്ച്‌ കുഴപ്പിയപ്പോള്‍ മരച്ചുവട്ടില്‍ ഇരുന്നായി പരിപാടി..ഇടയ്ക്ക്‌ ഒരു ബ്രേക്കും

" വയ്യ...ചിരിച്ച്‌ ഞാനിപ്പോ ചാവും........... മാഷേ...എണ്റ്റെച്ഛന്‍ ഇന്നലെയും കൂടി പറഞ്ഞതേ ഉള്ളൂ..... "

"എന്ത്‌................ ?"

ചിരിക്കിടയില്‍ ബുദ്ധിമുട്ടി അവള്‍ പറഞ്ഞു "നിന്റെ കെട്ടിയോന്‍ തനി പിണ്ണാക്കുവിഴുങ്ങിയാണെന്ന്"

ഒരുമണിക്കൂറ്‍ പണിപ്പെട്ടവള്‍ ചിരിയടക്കി.. "എന്നാലും ആ അഞ്ജാത കിളവന്‍ ഉമ്മ തന്ന് എന്റെ കവിളെല്ലാം നശിപ്പിച്ചു..ഛീ........... " രണ്ടു കവിളും തുടച്ചു കൊണ്ടവള്‍ പറഞ്ഞു

"സാരമില്ല.. ഇനി നിന്റെ ഏതെങ്കിലും പേരമ്മ ആശുപത്രിയില്‍ അഡ്മിറ്റായി ഡിസ്ചാര്‍ജാകുമ്പോള്‍ അതേ മുറിയില്‍ കിടക്കുന്ന വേറേതെങ്കിലും അമ്മച്ചിയ്ക്ക്‌ ഉമ്മ കൊടുത്ത്‌ ഞാനതു വീട്ടാം .......പോരെ..... "

സ്കൂട്ടറില്‍ ചാടിക്കയറി അവശേഷിച്ച ചിരി ഓര്‍ത്തെടുത്ത്‌ കുലുങ്ങുമ്പോള്‍ അവള്‍ പറഞ്ഞു

"രാവിലെ മാഷു പറഞ്ഞ ഡയലോഗ്‌ ഇപ്പോ ഓര്‍മ്മ വരുന്നു..ഈ മഴയും, കാറ്റും, കുളിരും.. ഇതുപോലുള്ള മൂപ്പിലാന്‍മാരും... ഒന്നോര്‍ത്താല്‍ ജീവിതം എന്തു സുന്ദരം..അല്ലെ ചേട്ടാ..... "

ചമ്മല്‍ മാറ്റാന്‍ ആക്സിലേറ്റര്‍ മുറുക്കി ഞാന്‍ പൂരിപ്പിച്ചു..

"ശരിയാ പ്രിയേ..ലൈഫ്‌ ഈസ്‌ റിയലി 'ബ്ളണ്ടര്‍ഫുള്‍'........................."

ഭൈമിയുടെ കുപ്പിവളക്കിലുക്കം ചിരിയുടെ അകമ്പടിയോടെ എന്റെ പുറത്തു ഉലക്കപോലെ പതിച്ചുകൊണ്ടിരുന്നു...

54 comments:

G.MANU said...

ഐസക്‌ ന്യൂട്ടന്‍ അടുത്തായി എന്തോ കണ്ടുപിടിക്കുന്ന ഗൌരവത്തോടെ കറങ്ങുന്ന ഫാനിന്റെ ചിറകുകള്‍ക്കിടയില്‍ കണ്ണു ചിന്തയും കൊരുത്ത്‌ പേരപ്പന്‍ നിശ്ചലനായി കിടക്കുന്നു.

എന്തൊരു ചെയിഞ്ച്‌. കഴിഞ്ഞ അഞ്ചുവര്‍ഷമായി ശബരിമലയ്ക്കു പോകാന്‍ വ്രതത്തിലായിരുന്നോ പേരപ്പന്‍.. ഇടതൂര്‍ന്ന താടിമീശയ്ക്കിടയില്‍ നിന്നു ആ പഴയ മുഖം ഒന്നു തപ്പിയെടുക്കാന്‍ ഞാന്‍ ശ്രമിച്ചു.


(ദില്‍ബാസുരാ.......അഡ്‌വാന്‍സ്‌ ആയിട്ട്‌ പറഞ്ഞേക്കാം.. കൈയില്‍ നിന്ന് ഒന്നും ഇട്ടിട്ടില്ല) ഇതില്‍

Unknown said...

ഹ.. കള മനുവേട്ടാ.. ഒരു തമാശ പറയാന്‍ സമ്മതിക്കാതെ. :-)

ഇത് കിടിലന്‍. ചിരിച്ച് പ്ഫ്രൂ.. എന്ന് ശബ്ദം വന്നത് കേട്ട് ഓഫീസിലെ ജനങ്ങള്‍ എത്തിനോക്കുന്നു. :-)

സു | Su said...

ഹിഹിഹി എന്നാലും ഇത്രയ്ക്കു വേണ്ടായിരുന്നൂ...

ചിരിച്ചു.

ഇടിവാള്‍ said...

MANU ...
Super Duper Post !

I think this one is your best !!!

chirich oru paruvamay.. ugran ketta.. Full Length Comedy! Great..

Tanne pOle Bhaaryayum Rasikathi aanallo!

Mubarak Merchant said...

മനു ഭായ്..
തകര്‍ത്തു വാരിക്കളഞ്ഞു.
കുറിക്കു കൊള്ളുന്ന നര്‍മ്മം.
അഭിവാദ്യങ്ങള്‍

ബീരാന്‍ കുട്ടി said...

ചിരിച്ച്‌ മറിഞ്ഞു മാഷെ,
എന്റെ വക ഒരു ഇസ്മയ്‌ലി.

asdfasdf asfdasdf said...

മനു. തകര്‍ത്തു..

കറുമ്പന്‍ said...

ഊതുന്ന കാര്യത്തില്‍ അമ്മയേക്കാള്‍ മിടുക്കി എന്റെ ഭാര്യയാ...കണ്ണിലേക്കല്ലെന്നു മാത്രം.ഡയറക്റ്റ്‌ ടു കരള്‍...

ഹഹഹ...ആശാനേ ..ദെ തൊഴുതു.. വെടിചില്ലു സാധനം തന്നെ... ഭാര്യയും ഉരുളക്കുപ്പേരി തന്നെ...

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:
മനുച്ചേട്ടോ ഗൊഡുഗൈ. അല്ലേല്‍ വേണ്ടാ ആ കവിളൊന്ന് നീട്ടിക്കേ(സ്വന്തം). കലകലക്കന്‍ പോസ്റ്റ്.

ഇതെന്താ ഡയലോഗ് മത്സരമോ!! മനുച്ചേട്ടന്റെ വാമഭാഗം ഒരു ഇന്റര്‍നാഷണല്‍ വാക്കത്തിയാണല്ലോ..

ആ കോളേജു ലക്ചററു രക്ഷപ്പെട്ടു എന്ന് പറഞ്ഞാ മതിയല്ലോ.. വിട്ടുകൊടുക്കരുത്. അടുത്ത മത്സരത്തിലെങ്കിലും ഒരു നല്ല ഗോളടിച്ച് പുള്ളിക്കാരിയെ ഒന്നിരുത്തണം കേട്ടാ.
ഹല്ലപിന്നെ..

വല്യമ്മായി said...

:)

വേണു venu said...

പേരപ്പാ..ഇതു തകര്‍ത്തപ്പാ...
മനു. പൊട്ടിച്ചിരിക്കുന്ന സ്വഭാവം എനിക്കുമുള്ളത്തിനാല്‍‍ ഞാനൊരു മരം തേടുകയായിരുന്നു.ആരും കാണാതെ ഒന്നു് പൊട്ടി പൊട്ടി ചിരിക്കാന്‍‍.:)

Pramod.KM said...

മനുവേട്ടാ...
ഉഗ്രനായിട്ടുണ്ട്:)

Rasheed Chalil said...

:)

Kaithamullu said...

മനൂ,

ഈ അടുത്തകാലത്ത് വായിച്ചതില്‍ ഉഗ്രന്‍!
(എന്റെ സ്വന്തം ഭാര്യയുടെ സര്‍ക്കാസവും പ്രതീക്ഷിക്കാത്ത സമയത്ത് വരുന്ന കൂമ്പിനിട്ടുള്ള ആ ഇടിയും വായിച്ചുകൊന്‍ണ്ടിരിക്കുമ്പോള്‍ ഇടക്കിടെ വായില്‍ തികട്ടിത്തികട്ടി വന്നു)

ക്വാട്ടാന്‍ നിന്നാ കുഴങ്ങും, മുഴുവന്‍ ക്വാട്ടേണ്ടി വരും, എങ്കിലും:

“...ഇതൊരുമാതിരി ആ ചൂടിനകത്ത്‌ ഉരുകി, ഐഡണ്റ്റിറ്റിയും മുടിയും കൊഴിഞ്ഞ്‌ ...”

“ ഇടം കണ്ണൊന്നിറുക്കി മുഖം മുകളിലോട്ടു ചരിച്ചുയര്‍ത്തി ആക്കലിന്റെ മൌണ്ട്‌ എവറസ്റ്റ്‌ അവള്‍ പിന്നെയും കീഴടക്കി.”

“അല്ല നിങ്ങള്‍ പാരമ്പര്യമായിട്ട്‌ പല പൂ കൃഷിക്കാരാണല്ലോ.. "

“രാജീവ്‌ ഗാന്ധി വധക്കേസിലെ ബെല്‍റ്റ്‌ ബോംബ്‌ ധനുവിനു മിസ്‌.വേള്‍ഡ്‌ കൊടുത്താന്‍ എങ്ങനെയിരിക്കും..അതുപോലെ...“

സൂര്യോദയം said...

മനൂ... കിടിലന്‍... എല്ലാ വരികളിലും കോമഡി...

താങ്കളുടെ ഭൈമി ആള്‌ തരക്കേടില്ലല്ലോ... നമിച്ചു മാഷേ.. :-))

ഞാന്‍ ഇരിങ്ങല്‍ said...

മനു..,
അറിയാലൊ ഞാന്‍ വളരെ കുറച്ചേ താങ്കളെ വായിക്കാറുള്ളൂ.
ഇതിപ്പോ ഒരു ഒന്ന് ഒന്നര രണ്ട് എന്നു പറയാവുന്ന പോസ്റ്റ് തന്നെ.
പറഞ്ഞതു പോലെ ഓരോ വരികളിലും ചിരി നിറച്ചു തന്നെ ഈ വണ്ടി മുന്നോട്ടു പോയി.

എന്തായാലും എല്ലാ വായനക്കാരും മിനിമം രണ്ടു തവണയെങ്കിലും വായിക്കുന്ന ഒരു പോസ്റ്റ് തന്നെ ഇത്.
അഭിനന്ദനങ്ങള്‍ സുഹൃത്തേ..

Haree said...

ഇതെന്താണിത് മാഷേ...
ഒരു അന്തോം കുന്തോമില്ലാത്ത എഴുത്താണല്ലോ... നിങ്ങളെന്നാ ഹാസ്യദമ്പതിമാരോ!!!

അടുത്ത യാത്ര എന്നാണ്???
ഇതു കലക്കിയെന്ന് ഞാനിനിയും പറയണോ... (പിണ്ണാക്ക് വിഴുങ്ങനല്ലേ അതുകൊണ്ട് വിശദീകരിച്ചതാണേ... ;) ഹല്ല അപ്പോഴാ വേറൊരു ഡൌട്ട്, അങ്ങിനെയൊരുത്തന്‍ മകളെ കെട്ടിച്ചുകൊടുത്ത അച്ഛനെ എന്തുവിളിക്കണം???) തല്ലല്ലേ... അമ്മായിയപ്പനു പറഞ്ഞതൊന്നുമല്ല... നിര്‍ദ്ദോഷമായ ഒരു സംശയം... :)
--

Dinkan-ഡിങ്കന്‍ said...

മനൂ, “പേരപ്പന്‍” കലക്കീടാ :)

-B- said...

ഇതിനൊരു കമന്റിടാതെ എങ്ങനെ പോകും.? അസ്സല്‍ വിവരണം. ഇങ്ങനെ ഉരുളക്കുപ്പേരി പറയാന്‍ ആ കൊച്ചെവിടെ നിന്നാ പഠിച്ചത് മനൂ? (ഏയ്, എനിക്കവിടെ കറസ്‌പോണ്ടന്‍സ് കോഴ്‌സിനു ചേരാനല്ല.)

Anonymous said...

:))

പോക്കിരി said...

ഹ ഹ ഹ ..കിടിലന്‍...

മൂര്‍ത്തി said...

വള്രെ രസകരം...:)

krish | കൃഷ് said...

ഇത്‌ കലക്കീട്ടുണ്ട്‌ ട്ടോ മനു. വായിച്ചു രസിച്ചു. ഉരുളക്ക്‌ ഉപ്പേരി ഭൈമിയുടെ കൈയ്യില്‍ റെഡിയാണല്ലെ.

മനുവും ഭൈമിയും സ്കൂട്ടറും പിന്നെ ഒരു പാരയപ്പനും. രസകരം.

(പിണ്ണാക്ക്‌ വിഴുങ്ങാതെ, ചവച്ചരച്ച്‌ കഴിക്കുക - ആ വിളിയെങ്കിലും മാറ്റാമല്ലോ)

സുന്ദരന്‍ said...

ആശാനെ...


ആ ഫുഡ്ബാള്‍ പോലുള്ള കവിളൊന്ന് കാണിച്ചേ...
ഉമ്മ ഉമ്മ ഉമ്മ
ഇനി മറുവശം...
ഉമ്മ ഉമ്മ ഉമ്മ ഉമ്മ (ഒരെണ്ണം കൂടുതലിരിക്കട്ടേ)

ഈ പോസ്റ്റ് പഴയ പോസ്റ്റുകളെ ഒക്കെ കടത്തിവെട്ടി....എനിക്ക് ഇതാണ് ഏറ്റവും ഇഷ്ടമായത്.
കൂടുതല്‍ എഴുതുന്നില്ലാ കാരണം നാളെ വരാനിരിക്കുന്നപോസ്റ്റ് ഈ പേരപ്പന്റെം പേരപ്പനായിരിക്കും!!!

ഓട്ടോ...

ലക്ഷ്മി കുറച്ചുകാലം നാട്ടില്‍ തന്നെ നില്‍ക്കട്ടെ.... എഴുതാനുള്ളതെല്ലാം എഴുതിക്കഴിഞ്ഞിട്ട് തിരികെ കൊണ്ടുവന്നാല്‍ മതി....ആ പഴഞ്ചന്‍ സ്കൂട്ടര്‍ ഓടിക്കാനും നല്ല പോസ്റ്റിടാനും കോണ്‍സണ്റ്റ്രേഷന്‍ അത്യാവശ്യമാണ്...

d said...

ഹ.. ഹ.. ചിരിച്ചു മടുത്തു...
പേരപ്പന് ആയുരാരോഗ്യസൌഖ്യം നേരുന്നു..

qw_er_ty

സാരംഗി said...

തകര്‍ത്തു മാഷെ, ചിരിച്ച് ശ്വാസം മുട്ടുന്നു..നര്‍മ്മം നന്നായി എഴുതുന്നുണ്ടല്ലോ.

K.V Manikantan said...

സൂപ്പര്‍ അനുഭവം മി. പിണ്ണാക്കുവിഴുങ്ങി ;)

പുള്ളി said...

മനൂ...ചിരിച്ച് ചിരിച്ച് ചിരിച്ച് ചിരിച്ച് ...... പിന്നേം ചിരിച്ച് ....

Kiranz..!! said...

എന്റെ കര്‍ത്താവേ..എന്റെ നല്ലകാലത്തിനാ ഇത് വീട്ടില്‍ വച്ച് തുറന്നു നോക്കാന്‍ തോന്നിയത്,വന്‍ കോമഡി,വന്‍ വന്‍ കോമഡി,അഡാറു സാധനം,

ഒരു പാട്ടു പാടാന്‍ അച്ചുമാമനേപ്പോലെ മസിലു പിടിച്ചിരുന്നതാ,ചിരിച്ചു ചിരിച്ച് കൃഷ്ണന്‍ കുട്ടിനായരെപ്പോലെയായി..ഇനി ഈ വര്‍ഷം പാട്ടില്ല..:)

Unknown said...

മനു:)
തകര്‍ത്ത് തൂത്തുവാരി....

വളരെ വളരെ ഇഷ്ടപ്പെട്ടു.

Unknown said...

കൊള്ളാം, നന്നായിട്ടുണ്ട്!

ചില നേരത്ത്.. said...

നല്ല ‘ഇന്‍ബോണ്‍ ’വിറ്റുകള്‍ !!. സ്റ്റോക്ക് തീരും മുന്‍പേ എല്ലാം വന്നോട്ടെ. അരവിന്ദന്‍ അച്ഛനായതോടെ തിരക്കായി നഷ്ടപ്പെട്ട ‘ഇന്‍ബോണ്‍’ വിറ്റുകള്‍ ഇവിടെ നിന്ന് ആസ്വദിച്ചു. വളരെ സന്തോഷം:)

മനോജ് കുമാർ വട്ടക്കാട്ട് said...

മനൂ, നന്നായെഴുതി :)

ചേച്ചിയമ്മ said...

ഇഷ്ടപ്പെട്ടു.

ബഹുവ്രീഹി said...

ith kalakki maashe. :)

ശിശു said...

മനു മാഷെ, ഉഗ്രന്‍... നല്ല തമാശ.. രസിച്ചു.. ചിരിച്ചു..
ഇക്കുറി ക്വാട്ടാന്‍ തുനിയുന്നില്ല.. ഇനിയിവിടെ സ്ഥിരമായി എത്തിക്കൊള്ളാം.

Unknown said...

ഇത്‌ കലക്കീട്ടുണ്ട്‌ ട്ടോ മനു..........

എന്റെ ബന്ധുക്കാരെ കൊട്ടാവുന്നിടത്തെല്ലാം വച്ചു കൊട്ടുന്നതു ഒരു ശീലമാക്കിയ അവളുടെ ഉള്ളിലിരിപ്പെനിക്കറിയില്ലേ..ഹിസ്റ്ററിമുഴുവന്‍ ചൂണ്ടിയെടുത്തിട്ട്‌ ഒടുവില്‍ അവള്‍ ഇങ്ങനെ തന്നെ പറയും "അപ്പോള്‍ ഡല്‍ഹിയില്‍ വച്ച്‌ രാത്രി എട്ടുമണിക്കു 'എടീ സെര്‍വര്‍ കേടായി ഞാന്‍ ശകലം ലേറ്റാവും' എന്ന് വിളിച്ച്‌ പറയുന്നത്‌ ആക്ച്വലി ആരുടെ സെര്‍വറിന്റെ കാര്യമാ മാഷെ. അല്ല നിങ്ങള്‍ പാരമ്പര്യമായിട്ട്‌ പല പൂ കൃഷിക്കാരാണല്ലോ..

Anonymous said...

Manoos,

Valare nannayirikkunnu. Keep writing.

സാല്‍ജോҐsaljo said...

ഇതിലേയൊക്കെ വന്നു വായിക്കാറുണ്ട് കെട്ടൊ മാഷെ, തിരക്കില്‍ കമന്റിടാതെ പോണതാ....

തമനു said...

ഗോപാല്‍ ക്രിഷ്ണ മനു സാറേ ....

ഒരാഴ്ച വൈകിയാണെങ്കിലും കമന്റാതിരിക്കാന്‍ ഒക്കുന്നില്ല. ഞെരിച്ചു, പൊരിച്ച്, തകര്‍ത്ത്, മറിച്ചു ഈ പോസ്റ്റ്.

മനുവിന്റെ വാക്കുകള്‍ കടമെടുത്തു പറഞ്ഞാല്‍, പോസ്റ്റ് വായിക്കുമ്പോള്‍ “ദീപാവലി സമയത്ത് ദില്ലിയില്‍ കൂടി നടക്കുന്ന പോലെ“ തന്നെ തോന്നി. ചവിട്ടുന്നിടത്തെല്ലാം അമിട്ട് പൊട്ടിക്കുവല്ലേ.... ശരിക്കും മനസറീഞ്ഞ് ചിരിച്ചു.

നമിച്ചു മാഷേ, നമിച്ചു.

Mr. K# said...

ഓരോ വാക്കും ഓരോ വിറ്റാണല്ലോ മാഷേ. :-)

ഭൈമി വിളിയും കലക്കി. (ഭീമന്റെ മോള്‍ എന്നു തന്നെയല്ലേ അര്‍ത്ഥം :-) )

ദിവാസ്വപ്നം said...

ഇതും അലക്കിമറിച്ചു (വാക്കുകളൊക്കെ തീരാറായി)

ഇതൊന്നു ക്വോട്ടിയില്ലെങ്കിലെങ്ങനാ
"ഈ കല്യാണം ആവിഷ്കരിച്ചവനെ കുനിച്ചു നിര്‍ത്തി കൂമ്പിനിടിക്കണം"

:))

Irshad said...

പൊന്നു മാഷെ,

കുറെ നേരമായി ഞാനിവിടെ ഒറ്റക്കിരുന്നു ചിരിക്കുന്നു. ആരെങ്കിലും കണ്ടാല്‍ എന്റെ കാര്യം ഗൊവിന്ദ!! നിങളാണെന്നെ ഇങനാക്കിയതെന്നു എനിക്കെല്ലാവരോടും പറയേണ്ടി വരും. അല്ലെങ്കില്‍ ഈ ചിരി നിര്‍ത്താനുള്ള മരുന്നുകൂടി പറഞു താ...

സമ്പൂര്‍ന്ണ്ണ ഹാസ്യം, കിടിലം.

ശ്രീ said...

മനുവേട്ടാ.... തകര്‍‌പ്പന്‍ കോമഡി....
കുറേ വൈകി എങ്കിലും ചേച്ചിക്ക് എന്റെ വക അനുമൊദനങ്ങള്‍... ആദ്യം തന്നെ... ഇത്ര ഹ്യൂമര്‍ സെന്‍സിന്‍...

പിന്നെ, ഇത്ര രസകരമായി എഴുതാനുള്ള മനുവേട്ടന്റെ കഴിവിനും...
:)
“ഊതുന്ന കാര്യത്തില്‍ അമ്മയേക്കാള്‍ മിടുക്കി എന്റെ ഭാര്യയാ...കണ്ണിലേക്കല്ലെന്നു മാത്രം.ഡയറക്റ്റ്‌ ടു കരള്‍... ”

എത്ര കറക്ട്....

ഈ പോസ്റ്റ് ഇനിയും വായിക്കാത്തവരുണ്ടേല്‍ ഒന്നു വന്നു നോക്കണേ.... ഹഹ...

..:: അച്ചായന്‍ ::.. said...

പട്ടാഴി പട്ടാഴി എന്റെ നാട് :D

nandakumar said...

എടോ കോപ്പ് മാഷെ,
ഞാനിത് ഇന്നാടോ വായിച്ചേ..:)
വാടോ, നാലു ദിവസം ഇവിടെ നിന്നിട്ട് പോകാം :)

Arun G S said...

mashe!!! first time I am visiting ur blog. Thanks to my friend Sreelal for forwarding me this link!

Adipoli ennu mathram paranjal pora!!! thakarthu superb superb superb!!!! Officil irunnu njan chumma chirikkunnathu kandu chilarkku vattayi!!!! entamme! inganeyokke ezhuthan pattumo!!!

hats off mashe!!! :))

Arun

kichu... said...

ബാക്കി ഞാന്‍ പൂരിപ്പിച്ചു "ആ കോലന്‍ നേതാവ്‌ നിനക്കു നീട്ടിയ പ്രേമലേഖനവും ..എന്റെ കഷ്ടകാലത്തിനു നീ അപ്പോള്‍ മോറലി ഫിറ്റ്‌ ആയ പെണ്ണായതും...അത്‌ മടക്കി കൊടുത്തതും പോരട്ടെ...പോരട്ടെ... "

"ഊതല്ലെ മാഷെ..." ഹെയര്‍പിന്‍ കടിച്ചു പിടിച്ചവള്‍ പറഞ്ഞു "അന്നതു വാങ്ങിയിരുന്നെങ്കില്‍ ഒരു കോളജ്‌ ലക്ചററുടെ ഭാര്യയായി, റിസര്‍ച്ച്‌ അസിസ്റ്റണ്റ്റായി രാജകുമാരിയെപ്പോലെ ഞാന്‍ വാണേനെ... ഇതൊരുമാതിരി ആ ചൂടിനകത്ത്‌ ഉരുകി, ഐഡണ്റ്റിറ്റിയും മുടിയും കൊഴിഞ്ഞ്‌ ..ശ്ശോ.. ഓര്‍ക്കുമ്പോഴെ എനിക്ക്‌ കരച്ചില്‍ വരുന്നു"



"വേഗം ഒരുങ്ങ്‌...നീ ഏതു സാരിയാ ഉടുക്കുന്നെ... ?'

"എന്നു വച്ചാല്‍ മുറിനിറയെ സാരികള്‍ വാങ്ങിക്കൂട്ടിയിരുക്കുവല്ലെ..പച്ച , ചുവപ്പ്‌, മഞ്ഞ.. ഏതു സെലെകറ്റ്‌ ചെയ്യും എന്നാ കണ്‍ഫ്യൂഷന്‍"

"വലിയ പൊട്ടു തൊടുമ്പോള്‍ നിന്നെ കാണാന്‍ ഒരു ആനച്ചന്തം ഉണ്ട്‌ കേട്ടോ . ഉള്ളതും ഇടയ്ക്ക്‌ പറയണമല്ലോ.. "

"അതെന്റെ വണ്ണത്തിനിട്ടൊരു പണിപണിഞ്ഞതല്ലെ.. മെലിഞ്ഞ പെണ്ണിന്റെ പിറകെ കുറെ നടന്നതല്ലെ. പാരഗണ്‍ ചെരിപ്പുകാരനു മാത്രം പ്രയോജനം ഉണ്ടാക്കിയ ആ ഹിസ്റ്ററി ഇനിയും ഞാന്‍ വിളമ്പണോ എണ്റ്റെ തമ്പുരാനേ... " ഇടം കണ്ണൊന്നിറുക്കി മുഖം മുകളിലോട്ടു ചരിച്ചുയര്‍ത്തി ആക്കലിന്റെ മൌണ്ട്‌ എവറസ്റ്റ്‌ അവള്‍ പിന്നെയും കീഴടക്കി..





ശെടാ.. ദീപാവലി ദിവസം വഴിയില്‍കൂടി പോകുന്ന ദില്ലിവാസിയെപ്പോലെയായി ഞാന്‍. ചവിട്ടിന്നിടത്തും, ചാടി വീഴുന്നിടത്തും എല്ലാം പടക്കം.. പിന്നെ നയന്റെ നയന്‍

മുറിവുണക്കാന്‍ പച്ചച്ചാണകം വാരിത്തേച്ചപോലായി ഞാന്‍.. അറ്റാക്കുകള്‍ മുറുകുന്നു. ഡിഫന്‍സിനു സ്കോപ്പുകള്‍ ശൂന്യം...ഞാന്‍ പതിവു ഡയലോഗ്‌ ഓര്‍ത്തുപോയി.. "ഈ കല്യാണം ആവിഷ്കരിച്ചവനെ കുനിച്ചു നിര്‍ത്തി കൂമ്പിനിടിക്കണം

"ഇന്ന് ഇവളുടെ ദിവസമാണല്ലോ ദൈവമേ....രാവിലെ മുതല്‍ ഇവളിങ്ങനെ വന്‍ അമിട്ടുകള്‍ പൊട്ടിക്കുമ്പോള്‍ ഒരു ഏറുപടക്കം പോലും എനിക്ക്‌ തരമാവുന്നില്ലല്ലോ.." എന്നോര്‍ത്ത്‌ ഞാന്‍ വണ്ടി അറുപതിലാക്കി.

മയിൽ പീലി said...

MANUVETTAAAAAAAA
kalakki ketto chiri adakkan kazhiyunnilla............

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ആ ഫ്ലാസ്ക് അപ്പൊള്‍ തിരികെ കൊടുത്തില്ല അല്ലെ ഹ ഹ ഹ :)

ഏതായാലും ഇപ്പൊഴത്തെ കഥകള്‍ക്കൊടൂവില്‍ പണ്ടത്തെ പോലെ ദുഃഖഭാവം വരുത്താത്തതു നന്നായി

Manju said...

Started reading your posts recently. chirichu chirichu oru vazhiyaayi. ippo officile ellaarum chodikkunnu, thaanentha divasavum irunnu chirikkunnathu ennu.. can't control laughing :)

too good :)

saneesh said...

hahaha....Excellent...njan sarikum chirichu....

Saneesh said...

Njanum recent ayi anu vayichu thudangith from Office... Ellam adipoli comedy anu keto...polappan sadangal....Ethra late ayalo ethoke vayikan.... Njan engane ethu vare enthelum vayichit chirichitilla....hahahahah

സുധി അറയ്ക്കൽ said...

http://neehaarabindhukkal.blogspot.co.nz/?m=1