Wednesday 24 October 2007

വാസുദേവസ്യച്ചേട്ടാ.......

"സൂര്യാത്മ... സൂര്യാത്മജു...സൂര്യാതംജോക്തി..കളീദൃ.. കളീദൃശം കേട്ടൊരുസൂര്യാന്നു...
സൂര്യാന്വയോഭൂ...ഭൂതനാകിയ..രാമനും... "

"സൂര്യാത്മജോക്തികളീദൃശം കേട്ടൊരു...
സൂര്യാന്വയോദ്‌ ഭൂതനാകിയ രാമനും" എന്ന രാമയാണത്തിലെ കിഷ്കിന്ധാകാണ്ഡം വായിക്കാന്‍, കഷായം കുടിക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ടുന്ന വാസുദേവന്‍പിള്ളച്ചേട്ടനെ കണ്ടു ഞാന്‍ പറഞ്ഞു..

"എന്‍റെ വാസുവേവന്‍ചേട്ടാ.. ഒന്നാം പാഠം വായിച്ചാല്‍ ഇതിലും പുണ്യം കിട്ടും... അറിഞ്ഞുകൊണ്ട്‌ ഈശ്വരന്‍മാരെ തെറിവിളിക്കണോ..അതും ഈ തൃസന്ധ്യ നേരത്ത്‌.. "

"എടീ ദേവയാനീ....." രാമായണം അടയ്ക്കാന്‍ ഒരു ചാന്‍സ്‌ നോക്കിയിരുന്ന പിള്ളച്ചേട്ടന്‍, കസറന്‍ ഒരു ചിരിനല്‍കി പ്രിയപത്നിയെ ഉറക്കെ വിളിച്ചു.. "ഇതാരാ വന്നേന്ന് നോക്കിയേ..... "

പാത്രം കഴുകല്‍ ഭാഗികമായി സ്റ്റോപ്പ്‌ ചെയ്ത്‌, വളയണിക്കൈകളിലെ വെള്ളം, സാരിത്തലപ്പില്‍ തുടച്ചുകൊണ്ട്‌ ദേവയാനിച്ചേച്ചി എത്തി..

"നീ ഈ വഴിയൊക്കെ അറിയുമോ മനൂ..... "

"ഏയ്‌...കുറെയേറെപ്പേരോട്‌ വഴിചോദിച്ചാ വരുന്നത്‌... ഒരുമാതിരി മനുഷ്യനെ വടിയാക്കല്ലേ ചേച്ചീ... "

"നീ ആകെയങ്ങ്‌ വെളുത്തല്ലോടാ....." എഴുന്നേറ്റ്‌ , മുണ്ട്‌ ഒന്നുകൂടി മുറുക്കിയുടുത്ത്‌ വാസുദേവന്‍പിള്ളച്ചേട്ടന്‍ പറഞ്ഞു..

"അതേ..ടോടല്‍ വെളുത്തു... ബോഡി അസ്‌ വെല്ലസ്‌ ജീവിതം... പിന്നെ പറ.. എന്തൊക്കെയാ പുതിയ വാര്‍ത്തകള്‍ ." സോഫയിലേക്കൊന്ന് അമര്‍ന്നിരുന്ന്, ചുറ്റിനും ഒന്ന് കണ്ണോടിച്ച്‌ ഞാന്‍ ചോദിച്ചു..

"ശ്ശെടാ... എവിടെച്ചെന്നാലും ഉണ്ടല്ലോ ഈ ഭിത്തിയിലെ ഈര്‍പ്പം.. മേല്‍ക്കൂര കാലുന്നുണ്ടോ ചേട്ടാ.. "

"ആങ്ങ്‌.. മേല്‍ക്കൂര മാത്രമല്ലടാ. ജീവിതം തന്നെ കാലാന്‍ തുടങ്ങിയിട്ട്‌ നാളു കുറെയായി.. "

"അതെന്തു പറ്റി.. ചേട്ടന്‍റെ ബോഡി കണ്ടിട്ട്‌ കാറ്റുവീഴ്ചയുടെ ലക്ഷണം ഒന്നും കാണുന്നില്ലല്ലോ..ചേച്ചിയും ദിനംപ്രതി ചെറുപ്പക്കാരിയായി വരുന്നു.. മൂത്തമോന്‍ അങ്ങ്‌ അമേരിക്കയില്‍.. മകള്‍ എന്‍ജിനീയറായി ചെന്നൈയില്‍... ഹോ..ഇങ്ങനെയൊക്കെയുള്ള ഒരു പറപ്പന്‍ ജീവിതം കിട്ടിയിട്ട്‌ പിന്നെയും കംപ്ളെയിന്‍റ്റ്‌.. ഈശ്വരന്‍മാര്‍ കൂടി പൊറുക്കില്ല കേട്ടോ....ഇങ്ങനെ പറഞ്ഞാല്‍..." 'ഗൃഹലക്ഷ്മി'യുടെ കവറിലെ മീരാജാസ്മിനെ കണ്ണുനിറച്ചൊന്നു നോക്കിക്കൊണ്ടു ഞാന്‍ പറഞ്ഞു.

"ആങ്ങ്‌....അതൊക്കെപോട്ടെ..എങ്ങനെയുണ്ട്‌ നിന്‍റെ ഡല്‍ഹി ജീവിതം ഒക്കെ.. അക്കരയ്ക്ക്‌ ചാടാന്‍ പ്ളാനൊന്നും ഇല്ലേടാ'

"അത്യാവശ്യം ജീവിച്ചുപോകാനുള്ള സെറ്റപ്പൊക്കെ ഉണ്ട്‌ ചേട്ടാ.. അതൊക്കെ മതിയെന്നേ...മേരാ ഭാരത്‌ മഹാന്‍..മീരാ ജാസ്മിന്‍ യഹാം..." മാഗസിന്‍ ടീപ്പോയിലേക്കിട്ടു പറഞ്ഞു.

"ഞാന്‍ അടുക്കളേലോട്ട്‌ ചെല്ലട്ടെ... നിങ്ങള്‍ സംസാരിച്ചിരി... നിനക്ക്‌ ചായയോ കാപ്പിയോ..." ദേവയാനി ചേച്ചി..

"കടുപ്പത്തിലൊരു കാപ്പി പോരട്ടു ചേച്ചി.. ധോടാ സാ ഉപ്പേരീം..മഗര്‍ പ്യാര്‍ സേ...." ചേച്ചി ചിരിച്ചു കൊണ്ട്‌ അകത്തേക്ക്‌.

"കൃഷിയൊക്കെ എങ്ങനെയുണ്ട്‌ ചേട്ടാ......." സ്വകാര്യസംഭാഷണത്തിനു ഞാന്‍ തിരികൊളുത്തി.

"ഹോ..വല്യ പാടാടാ... കുറച്ച്‌ തെങ്ങുള്ളത്‌ മൊത്തോം മണ്ട അടച്ചു... "

"ആ കൃഷിയേടെ കാര്യമല്ല ചോദിച്ചത്‌.. ചേട്ടന്‍റെ മറ്റേ കൃഷി..ആയ കാലത്ത്‌ ശരിക്കും വിളവെടുപ്പു നടത്തിയ....." കണ്ണിറുക്കി ഒരു കുസൃതിച്ചിരിയോടെ ഞാന്‍.

"കഴുവേര്‍ടമോനേ കൊല്ലും ഞാന്‍....... തോന്ന്യാസം പറേന്നോ..... "

"ആ സരസ്വതിച്ചേച്ചി ഇപ്പോ എവിടെയാ...കാണാറുണ്ടോ..... ആ പഴയ ഗ്ളാമര്‍ ഒക്കെ ഉണ്ടോ അതോ ഫെയ്‌ഡായോ.. "

"നീ എന്‍റെ കൈയീന്ന് വാങ്ങിക്കും... എടാ ദേവയാനി കേക്കുമെന്ന്..പതുക്കെ പറ.... "

"പിന്നെ.... ദേവയാനിച്ചേച്ചിക്കറിയില്ലേ...കണവന്‍ കചനല്ല..ഘടോല്‍കചന്‍ തന്നെയാണെന്ന്.....അന്ന് ചായിപ്പീന്ന്, ഒറ്റത്തോര്‍ത്ത്‌ മാത്രം ഉടുത്ത്‌ ചേട്ടന്‍ ചാടിയ ചാട്ടമേ...ഹോ..എന്തവാരുന്നു ആ കുതിപ്പ്‌.. ഹനുമാന്‍ പോലും ഇങ്ങനെ ചാടീട്ടുണ്ടാവില്ല.. "

വാസുദേവന്‍ചേട്ടന്‍ ഒരു വാടിയ ചിരി പൊഴിച്ചു. ആ ചിരിയില്‍ കയറി എന്‍റെ മനസ്‌ ഏറേ വര്‍ഷങ്ങള്‍ പിന്നോട്ട്‌ പാഞ്ഞു...ഞാന്‍ പോലും അറിയാതെ...


പൂരം പിറന്ന പുരുഷനായതുകൊണ്ട്‌, മലയാളമാസം ഒന്നാം തീയതി കാലത്തുതന്നെ ഞാന്‍ എന്‍ഗേജ്‌ഡ്‌ ആവും. പരിസരത്തുള്ള പത്തോളം വീട്ടില്‍ ഐശ്വര്യം സപ്ളൈ ചെയ്ത്‌ കാപ്പിയും ഇഡ്ഡലിയും കഴിക്കാനുള്ള ക്വട്ടേഷന്‍, ജാതകം എനിക്ക്‌ തുണച്ചു തന്നിരുന്നു. പത്രക്കാരന്‍ പോലും വരുന്നതിനു മുമ്പ്‌, എല്ലായിടത്തും ഒന്നാംതീയതി കയറുക എന്ന പുണ്യ പ്രോജക്ട്‌ എനിക്ക്‌ മാത്രം തരമായതുകണ്ട്‌, ഈ ഒരു കാര്യത്തില്‍ എന്‍റെ അനുജനുപോലും എന്നോട്‌ അസൂയ തോന്നിയിരുന്നു.

ചിറ്റപ്പന്‍ പഞ്ചാബില്‍ നിന്നും പല പാര്‍ട്ട്‌സാക്കി, ട്രയിനില്‍ ചാക്കിട്ടുമറച്ചു അച്ഛനു ഗിഫ്റ്റായി കൊണ്ടുകൊടുത്ത ഹീറോ സൈക്കിളില്‍, ഐശ്വര്യാ റാലി നടത്തി, ഒമ്പതാമത്തെ വീടും കഴിഞ്ഞ്‌, ഫിനിഷിംഗ്‌ പോയിന്‍റായ വാസുദേവന്‍പിള്ളച്ചേട്ടന്‍റെ വീട്ടുമുറ്റത്തു പതിവുപോലെ അന്നും എത്തി.

കാലിലെ ചെളിയുമായി ഒന്നാംതീയതി കയറുന്നത്‌ ഐശ്വര്യക്കേടല്ലേ എന്നോര്‍ത്ത്‌, അവനെയൊന്ന് കഴുകിക്കളയാം എന്നു കരുതി, ചായിപ്പിന്‍റെ മുന്നിലെ പൈപ്പിന്‍റെ ടാപ്പ്‌ തിരിച്ചു തിരിച്ചില്ല എന്ന പരുവത്തില്‍ നിന്നപ്പോള്‍.....

"ഒന്നു ചിരിച്ചെ...ഞാനൊന്നു കാണട്ടെ... "

ശ്ശെടാ ഇതു വാസുദേവന്‍ചേട്ടന്‍റെ സൌണ്ടാണല്ലോ.. എന്‍റെ ചിരി പലതവണ കണ്ടിട്ടുള്ള ആളാണല്ലോ. ഇന്നെന്താ ഇങ്ങനെയൊരു പറച്ചില്‍.. എന്നാലും ഒന്നു പുഞ്ചിരിച്ച്‌, ശബ്ദം എവിടുന്നു വന്നു എന്ന് ചുറ്റിനും നോക്കി...

"ഓ..ഒന്നു പൊട്ടിച്ചിരിക്ക്‌.. എന്താ ഞാനിക്കിളിയിടണോ...... "

"ഞാന്‍ പൊട്ടിയോ, ചീറ്റിയോ ഒക്കെ ചിരിക്കാം..ആദ്യം ചേട്ടനെവിടാണെന്നൊന്നു പറ..." ശബ്ദം ഉയര്‍ത്തി ഞാന്‍ ചോദിച്ചു.

ചെണ്ടമേളം പോലൊരു ശബ്ദം.. അടുക്കിവച്ചിരിക്കുന്ന വിറകുകഷണങ്ങള്‍ പടപടാ വീണതാണു.. പിറകേ രണ്ടു ഞരക്കങ്ങള്‍.. ഒന്നു ഫീമെയില്‍ വോയ്സാണോ, അതോ വാസുദേവന്‍ചേട്ടന്‍ ഇക്കിളിക്കു പകരം ഇക്കിളിട്ടതാണോ എന്ന് പെട്ടെന്ന് തിരിച്ചറിയാന്‍ പറ്റിയില്ല..

അമ്പലത്തില്‍ തൊഴാന്‍ പോകുന്ന ഭക്തന്‍ കാല്‍കീഴില്‍ അറിയാതെ കതിനാ പൊട്ടുമ്പോള്‍ ഓടുന്ന അതേരീതിയില്‍, ഒറ്റത്തോര്‍ത്തിന്‍റെ മൈല്‍ഡ്‌ സപ്പോര്‍ട്ടില്‍, പിള്ളച്ചേട്ടന്‍ ചായിപ്പില്‍ നിന്ന് കുതിച്ച്‌ പുറത്തേക്കു പായുന്നത്‌ സത്യമായിട്ടും ഞാന്‍ കാണില്ലായിരുന്നു, വെപ്രാളത്തിനിടയില്‍, വാതിലിനു കട്ടിളപ്പടിയുണ്ട്‌ എന്ന സത്യം പുള്ളി മറന്നില്ലായിരുന്നെങ്കില്‍....

ശയനപ്രദക്ഷിണം പോസില്‍, 'പധോ' എന്നു പിള്ളച്ചേട്ടന്‍ പതിച്ചപ്പോഴാണു ഞാന്‍ തലതിരിച്ചു നോക്കിയത്‌..

ഓടി അടുത്തുചെല്ലുമ്പോള്‍, അഴിഞ്ഞ തോര്‍ത്ത്‌ കിടന്നു കൊണ്ട്‌ തന്നെ ഉടുക്കണോ അത്‌ എഴുന്നേറ്റിട്ടുടക്കണോ അതോ എഴുന്നേറ്റുകൊണ്ടുടുക്കണോ എന്നൊക്കെയുള്ള കണ്‍ഫ്യൂഷനില്‍, ലജ്ജാവിവശനായി, ആധികയറിയ ആദിയിലെ ആദത്തെപ്പോലെ നിര്‍വസ്ത്രനായി ചേട്ടന്‍.

കാല്‍മുട്ടില്‍ കൈയൂന്നി കുനിഞ്ഞു നിന്ന് ചേട്ടനെ അടിമുടിയൊന്നു നോക്കി ഞാന്‍ വിഷ്‌ ചെയ്തു
"ഗുഡ്‌ മോണിംഗ്‌....... "

"ഉബ്‌..ബബ്‌...ആപ്‌..... നീെ എപ്പോ വന്നൂ....." തോര്‍ത്തുടുത്തുകൊണ്ട്‌ ചള്ളിയ ചിരി.

"എതുവഴിവന്നൂ എന്നല്ലേ ചോദിക്കാന്‍ വന്നത്‌... ദാ ഗേറ്റുവഴി വന്നു....പിന്നെന്തൊക്കെയുണ്ട്‌ ചേട്ടാ വിശേഷങ്ങള്‍..... "

"എടാ ...അത്‌.... നീ.... സത്യത്തില്‍..ഞാന്‍ ഒന്ന് കുളിക്കാന്‍ വേണ്ടി ഒരുങ്ങിയപ്പോ..അത്‌...അല്ലാതെ..." ഉദ്ദേശിച്ചതും പറഞ്ഞതും ഒന്നും വേണ്ടവിധത്തില്‍ ക്ളച്ച്‌ പിടിക്കുന്നില്ല ചേട്ടനു.

"കുളിമുറി ചായിപ്പിലോട്ടു മാറ്റിയോ ചേട്ടാ... അതെന്നാരുന്നു....." ചായിപ്പിലേക്ക്‌ കണ്ണോടിച്ച്‌ ഞാന്‍ ചോദിച്ചു..

വീണ്ടും ഒരു പടപടാ ശബ്ദം...

നടുതടവി വാസുപിള്ളച്ചേട്ടന്‍ പരുങ്ങിനില്‍ക്കുമ്പോഴാണു, പള്ളിപ്പാട്ടെ സരസ്വതിച്ചേച്ചി, 'ഐ ഡോണ്ട്‌ ബിലോംഗ്‌ റ്റു ദിസ്‌ പ്ളേസ്‌' എന്ന ഭാവത്തില്‍ ഒന്നും അറിയാത്തവളെപ്പോലെ, അഞ്ചാറു ചിരട്ടയും കൈയില്‍ പിടിച്ച്‌ ശഠേന്ന് ചായിപ്പില്‍നിന്നു ഇറങ്ങിയോടിയത്‌.. ചമ്മല്‍ ടോപ്‌ ഗീയറില്‍ ഇട്ടിട്ട്‌, ചിരിക്കണോ അതോ ചിരി അഭിനയിക്കണോ എന്ന മട്ടില്‍ നില്‍ക്കുന്ന ചേട്ടനോട്‌ ഞാന്‍ ചോദിച്ചു..

"സരസ്വതിച്ചേച്ചി ഒന്നാംതീയതി കേറിയാരുന്നോ... എന്നാ പിന്നെ ഞാന്‍ പോട്ടെ... "

"നിക്ക്‌ നിക്ക്‌..അയ്യോ പോവല്ലേടാ... എടാ ...അത്‌....അത്‌.. നീ കരുതുംപോലെ ..ശ്ശേ.. ഒന്നുമുണ്ടായിട്ടില്ല... "

"അതിനു ഞാനൊന്നും കരുതിയില്ലല്ലോ ചേട്ടാ.. കരുതിയെന്ന് ചേട്ടനു തോന്നിയാ ഞാനെന്നാ ചെയ്യും....ശ്ശെടാ....കൂത്തേ.... "

"എടാ... സത്യത്തില്‍ ഞാന്‍ കുളിക്കാന്‍ തുടങ്ങിയപ്പോ..അവള്‍ ചിരട്ടയും ചോദിച്ചു വന്നു....ദാ..അത്രേള്ളൂ... " മുഖത്തേക്കു നോക്കാതെ ബുദ്ധിമുട്ടി ഇത്രയും പറഞ്ഞു

"ചിരട്ടയോ.... "

"ആങ്ങ്‌.... തേപ്പുപെട്ടി ചൂടാക്കാന്‍ വേണ്ടി.. കുറച്ചു ചിരട്ട.. അതിനാ അവള്‍ വന്നെ...അല്ലാതെ നീ കരുതുംപോലെ! ശ്ശെ.... "

"ആരു ചിരട്ടയ്ക്കു വന്നാലും ചേട്ടന്‍ ഇക്കിളിയിടുമോ.....അതൊരു പുതിയ അറിവാണല്ലോ ചേട്ടാ.. "

"എടാ....." ദൈന്യത്തോടെയൊരു വിളി..."നീ വേണ്ടാതീനം ഒന്നും പറഞ്ഞുണ്ടാക്കല്ലേ.... പിന്നെ ഇക്കാര്യം നീ... "

"ദേവയാനിച്ചേച്ചിയോടു പറയല്ലേ എന്ന്...അതല്ലേ ഉദ്ദേശിച്ചത്‌.. '

'യെസ്‌' എന്ന അര്‍ഥത്തില്‍ ഒരു തലയാട്ടല്‍.

"ഏയ്‌...ആ ചേച്ചിടെ മുഖത്തു നോക്കി 'കെട്ടിയോന്‍ ഒരു തറയാകുന്നു' എന്ന് പറയാന്‍ എനിക്കു പറ്റുമോ ചേട്ടാ.. "

"എടാ...." ദൈന്യം കൂടി "നീ കരുതുന്നത്ര തറയല്ല ഞാന്‍.... "

"അതു കറക്ട്‌. ഇന്നലെവരെ ചേട്ടന്‍ ഒരു അര തറയാണെന്നേ കരുതിയിരുന്നുള്ളൂ..ഫുള്ളി ഫ്ലോറാണെന്ന് ഇപ്പൊഴാ മനസിലായേ...മെന്‍ ആര്‍ ഫ്രം മാര്‍സ്‌ എന്നു പറയുന്നത്‌ എത്ര സത്യമാണു ദൈവമേ.. എവിടെ മാറിടം കണ്ടാലും ചാടിവീണോളും.. അതുപോട്ടെ...ചേച്ചിയെവിടെ പോയി... "

"അവള്‍ അബ്‌ അബ്‌ മലയാലപ്പുഴ അമ്പലത്തില്‍ പോയിരിക്കുവാ.. "

"ഫ്രൂം................ " അറിയാതെ വാ പൊത്തിപ്പോയി ഞാന്‍..."അപ്പോള്‍ വെല്‍ പ്ളാന്‍ഡ്‌ പദ്ധതിയാരുന്നല്ലേ.. ദേവയാനിച്ചേച്ചിയെ ദേവാലയത്തില്‍ വിട്ടിട്ടാണു ചേട്ടന്‍റെ ദേഹണ്ഡം.. മലയാലപ്പുഴയമ്മേ..അവിടുന്ന് ഇതൊക്കെ കാണുന്നുണ്ടല്ലോ...അല്ലേ..." കണ്ണു ഞാന്‍ മേലോട്ടു പായിച്ചു..

"ശവത്തേ കുത്തല്ലേടാ. ശ്ശേ.. നിനക്കെന്നെക്കുറിച്ചുള്ള മതിപ്പൊക്കെ പോയിക്കാണുമല്ലേ... സത്യത്തില്‍ ഒന്നും...... "

"സംഭവിച്ചില്ല..അതിനുള്ള സമയം കിട്ടിയില്ല...അതിനുമുമ്പേ ഞാന്‍ വന്നുപെട്ടല്ലോ അല്ലേ.. ആങ്ങ്‌..പോട്ടു ചേട്ടാ.. ഒരബദ്ധം ഏതു കോണ്‍സ്റ്റബിളിനും പറ്റും... മാത്രമല്ല, വേലിചാടുന്ന കാര്യത്തില്‍ നമ്മുടെ കുടുംബത്തിലെ ആണുങ്ങള്‍ എക്സ്‌പേര്‍ട്ട്‌സ്‌ ആണെന്ന് കേട്ടിട്ടുണ്ട്‌.. അക്കാര്യത്തില്‍ ചേട്ടനും മോശമല്ലാത്ത കോണ്ട്രിബൂഷന്‍ ചെയ്യുന്നുണ്ടല്ലോ എന്നറിഞ്ഞപ്പോള്‍ അഭിമാനം തോന്നുന്നു... കീപിറ്റപ്പ്‌"

ഗേറ്റുതുറന്ന്, പൂവും പ്രസാദവും, പ്രസാദം നിറഞ്ഞ ചിരിയുമായി ദേവയാനിച്ചേച്ചി എത്തി..

"എടാ...നീ വന്ന കാലില്‍ തന്നെ നില്‍ക്കാതെ അകത്തുകേറിയിരി.. ഒന്നാംതീയതി കേറാന്‍ വന്നിട്ടു വെളീല്‍ നില്‍ക്കുവാ... "

"ഏയ്‌..ഞാന്‍ ചേട്ടന്‍റെ എക്സര്‍സൈസ്‌ ഒക്കെ കണ്ടങ്ങനെ നിന്നു പോയി ചേച്ചീ... ആട്ടെ.മലയാലപ്പുഴ പോയിട്ട്‌ ഇത്രപെട്ടെന്നിങ്ങു വന്നോ.... "

"ഒന്നും പറയണ്ടെടാ... ശ്രീലക്ഷ്മി വണ്ടിയിന്നില്ലത്രേ... അതുകൊണ്ട്‌, പുതിയകാവില്‍ പോയിട്ട്‌ മടങ്ങി..അവിടേം ദേവിയാണല്ലോ.... വാസുവേട്ടന്‍ കുളിച്ചില്ലേ... ഇതാ പ്രസാദം.. "

"ഇല്ല ചേച്ചീ.. കുളിക്കാന്‍ തുടങ്ങിയപ്പോ ഞാന്‍ വന്നു... അങ്ങനെ കുളി കൊളമായി..." വാസുദേവന്‍ ചേട്ടന്‍ ദയനീയമായ കണ്ണിലേക്ക്‌ ഏറുകണ്ണിട്ട്‌ ഞാന്‍ പറഞ്ഞു.

"ഐശ്വര്യവുമായി വെളിയില്‍ നിക്കാതെ, അകത്തുകേറു മനൂ...." വാതില്‍ തുറന്നുകൊണ്ട്‌ ചേച്ചി..

"അല്ല ചേച്ചീ.. ചേട്ടന്‍ പറയുവാരുന്നു.. ആവശ്യത്തിനു ഐശ്വര്യമൊക്കെയായി ഇവിടെ... അതുകൊണ്ട്‌ നീയിനി വന്നില്ലേലും കുഴപ്പമില്ലെന്ന്.. അതുകൊണ്ട്‌.... "

'ഞാനെപ്പം അങ്ങനെ പറഞ്ഞെടാ ക്രൂരാ...' എന്ന് മനസില്‍ പറഞ്ഞു വാസുവേട്ടന്‍ മുഖം ചുളിച്ചു..

"വാസുവേട്ടന്‍ അങ്ങനെ പറഞ്ഞോ... കൊള്ളാം.. നീ ഒന്നാംതീയതി കയറുന്ന ഐശ്വര്യമേ ഉള്ളൂ ഇവിടെ.. കഴിഞ്ഞ മേടത്തിനു നീ വന്നില്ലല്ലോ..ഓര്‍മ്മയുണ്ടോ..അന്നു തന്നെ ചായിപ്പീന്ന് ഒരു വാഴക്കുലയും ഇരുപതു ചിരട്ടയുമാ ആരോ കട്ടോണ്ട്‌ പോയത്‌... അതുവല്ലോം വാസുവേട്ടനു മനസിലാവുമോ... "

'അപ്പോ ഞാലിപ്പൂവന്‍ കുല കാട്ടിയാണു വശീകരണം..കൊച്ചു കള്ളാ.....' കസേരയിലേക്കിരുന്ന്, മൌനം ഭുജിക്കുന്ന വാസുവേട്ടനെ നോക്കി കണ്ണിറുക്കി ഞാന്‍ മനസില്‍ പറഞ്ഞു.

പുളിവെള്ളം കുടിച്ച മുഖഭവം ചേട്ടനു....

"ഇതാ പ്രസാദം കഴിച്ചോളൂ... വാസുവേട്ടനുവേണ്ടി പ്രത്യേകം ചെയ്ത വഴിപാടിന്‍റെയാ.. "

"ഇന്നു ചേട്ടന്‍റെ പിറന്നാളാണോ ചേച്ചി.... അല്ല..സ്പെഷ്യല്‍ വഴിപാടായോണ്ടു ചോദിച്ചതാ.... "

"ഏയ്‌... വാസുവേട്ടനു ഈയിടെയായി നെഞ്ചിനകത്തൊരു ഏനക്കേട്‌.... "

"അതെനിക്കിന്ന് മനസിലായി"

"എന്തും ചെയ്യാം മനൂ... അറ്റാക്കൊന്നും വരാതെ കാക്കണേ ഭഗോതി എന്നൊരു പ്രാര്‍ത്ഥനയേ ഉള്ളൂ.... ഒരുമാസമായി മരുന്നിന്‍റെ പുറത്താ..... "

'സരസ്വതിച്ചേച്ചീടെ ഭര്‍ത്താവ്‌ പട്ടാളത്തിലല്ലേ... അതുകൊണ്ട്‌ ഉടനെ ഒരു അറ്റാക്ക്‌ പ്രതീക്ഷിക്കാം..' എന്നു മനസിലും "കുറച്ചൊക്കെ കൈലിരുപ്പിന്‍റെ ഗുണംകൊണ്ടുകൂടാ ചേച്ചീ" എന്നു പുറമെയും ഞാന്‍ പറഞ്ഞു.

"അതേ..ഞാന്‍ എപ്പൊഴും പറയും..ഈ മേലനക്കിയുള്ള പണിയൊക്കെ നിര്‍ത്താന്‍.. കേള്‍ക്കെണ്ടേ.. അടങ്ങിയിരിക്കാന്‍ ഇങ്ങേരെക്കൊണ്ട്‌ പറ്റില്ലാ.... ഹാര്‍ട്ട്‌ പേഷ്യന്‍റാ എന്നൊരു വിചാരമൊക്കെ വേണ്ടെ... ഇന്നലെത്തന്നെ ആ വിറകെല്ലാം കീറിയിടെണ്ട വല്ല കാര്യോമുണ്ടാരുന്നോ.. "

"അതിപ്പോ ചേട്ടനെ കുറ്റം പറഞ്ഞിട്ട്‌ കാര്യമില്ല ചേച്ചീ... മേലനങ്ങി ശീലിച്ചവര്‍ക്ക്‌ പെട്ടെന്നടങ്ങിയിരിക്കാന്‍ പറ്റുകേലാ. അല്ലെങ്കില്‍ പിന്നെ ആരെങ്കിലും മേലുനോവിക്കണം. രാവിലെ ഞാനും കുറെ ഉപദേശിച്ചതാ. ഞാന്‍ നോക്കിയപ്പൊഴുണ്ട്‌ ഇളകിയ ഓട്‌ മാറാനാന്നു പറഞ്ഞ്‌ ചായിപ്പിന്‍റെ മോളില്‍ വലിഞ്ഞുകേറുന്നു. വല്ല കാര്യവുമുണ്ടോ.. അല്ല ചേച്ചിയൊന്ന് പറ.... "

പിള്ളച്ചേട്ടന്‍റെ മുഖം ഞാനൊന്നു നോക്കി. 'വേണമെങ്കില്‍ നിനക്ക്‌ പത്തേക്കറ്‍ തെങ്ങുംതോപ്പ്‌ ഇപ്പോ തന്നെ എഴുതിതന്നേക്കാം' എന്ന ഭാവം കണ്ടു ചിരിച്ചു കൊണ്ട്‌ ചേച്ചിയോടു ചോദിച്ചു.

"പുതിയ മാല എപ്പോ വാങ്ങിച്ചു ചേച്ചി. സംഗതി രസമുണ്ട്‌ കേട്ടോ.. പള്ളിപ്പാട്ടെ സരസ്വതിച്ചേച്ചിയ്ക്കും ഉണ്ടല്ലോ ഇതേ പോലൊരു മാല..ഇതെന്താ പാലയ്ക്കാ ഫാഷനോ അതോ....

പിള്ളച്ചേട്ടന്‍റെ കണ്ട്രോള്‍ ഇത്തവണ വിട്ടു.."പാലയ്ക്കാ ഫാഷനല്ല..ഒതളങ്ങ ഫാഷന്‍.. എടീ ഇവനോട്‌ ശൃംഗരിക്കാന്‍ നിക്കാണ്ട്‌, ഇഡ്ഡലീടെ മാവു പുളിച്ചോന്ന് നോക്ക്‌.. മനുഷ്യനു വിശക്കുന്നു.... "

"പുളിച്ചില്ലെങ്കില്‍ ചേട്ടന്‍ ഇപ്പോ പുളിമരത്തേ കേറി പുളിയിടും... എന്നാലും ഒരിടത്ത്‌ അടങ്ങിയിരുക്കുന്ന കാര്യം ഓര്‍ക്കാന്‍ വയ്യ.. എന്താ ചേട്ടാ ഇങ്ങനെ. ഛേ....." ഒരു കണ്ണിറുക്കി ഞാന്‍ പറഞ്ഞു...

ചേച്ചി അകത്തേക്ക്‌ പോയതും, ചേട്ടന്‍ കസേരയില്‍ നിന്ന് കുതിച്ചു ചാടി എന്‍റടുത്തെത്തിയതും ഒന്നിച്ച്‌..
"അണ്ടര്‍ഗ്രൌണ്ടിലൂടെ എനിക്കിട്ടു താങ്ങുന്നത്‌ മനസിലാവുന്നില്ലെന്ന് ധരിക്കരുത്‌. കാലുപിടിക്കുന്നേനും ഒരതിരുണ്ട്‌. നീയുമത്ര പുണ്യാളച്ചൊന്നുമാവണ്ട.. ഞാനും അറീന്നുണ്ട്‌ കാര്യങ്ങള്‍..... അവന്‍ കളിക്കുന്നു.. "

"എന്ത്‌ കാര്യങ്ങള്‍ ചേട്ടാ... ?"

"നീയും ആ മണിസാറിന്‍റെ കൊച്ചുമായിട്ടെന്താടാ.. പറ.. മിനിഞ്ഞാന്ന് രണ്ടും കൂടി കൊഞ്ചിക്കുഴഞ്ഞ്‌ ലൈബ്രറിയിലോട്ട്‌ പോകുന്നത്‌ ഈ ഞാനും കണ്ടതാ.... ആ നീയാ എന്നെ..... "

"ഓ.... നമ്മുടെ മണ്ണഞ്ചേലിലെ ഇന്ദു...ഛേ ഛേ.. അതു ചേട്ടാ..അവള്‍ക്ക്‌ ഈ കക്കാട്‌ മാഷിന്‍റെ കവിത ഭയങ്കരിഷ്ടമാ.. മിനിയാന്ന് കണ്ടപ്പോള്‍ സഫലമീയാത്ര ചൊല്ലാമോന്ന് ചോദിച്ചു...ഞാന്‍ ചൊല്ലി...ദാറ്റ്‌സാള്‍..ചേട്ടന്‍ കേട്ടിട്ടില്ലെ..
കാലമിനിയുമുരുളും, വിഷു വരും, വര്‍ഷം വരും,
തിരുവോണം വരും
പിന്നെയോരോ തളിരിനും പൂ വരും കായ്‌‌ വരും,
അപ്പോളാരെന്നു,മെന്തെന്നു,മാര്‍ക്കറിയാം..
.... "

"നിന്‍റച്ഛനെ ഒന്ന് കാണട്ടെ..ആരെന്നും എന്തെന്നും ഞാന്‍ കാണിച്ചു തരാം... "

"അത്രേള്ളോ.... എന്‍റെ പൊന്നുചേട്ടാ അവള്‍ എന്‍റടുത്ത്‌ ചിരട്ട ചോദിച്ചു വന്നുട്ടുമില്ല, ഞാനൊട്ടു ചുരണ്ടീട്ടൂമില്ല..." ബ്രഹ്മാസ്ത്രം ചീറ്റിയ മുഖത്തോടെ ചേട്ടന്‍ ചായകുടിച്ചു...


ജോണിവാക്കറിലേക്ക്‌ ഐസ്ക്യൂബ്‌ വീണുകിലുങ്ങുന്ന ശബ്ദത്തില്‍ ഞാന്‍ ഓര്‍മ്മകള്‍ക്ക്‌ ചീയേഴ്സ്‌ പറഞ്ഞു. വാസുദേവന്‍ ചേട്ടന്‍റെ കണ്ണുകള്‍ നിറയുന്നു...വിഷാദം വിരുന്നിനു വരുന്നു..

"മോനേ.....മനൂ......" ഒറ്റവലിക്ക്‌ മൂന്നാമത്തെ ഗ്ളാസ്‌ കാലിയാക്കി ചേട്ടന്‍ എന്നെ വിളിച്ചു...

ചിറിതുടച്ച്‌, ഒരുപിടി കശുവണ്ടി വാരി വായിലേക്കിട്ടു ഞാന്‍ ചോദിച്ചു.."എന്താ വാസുദേവന്‍ ചേട്ടാ.. എന്തിനാ കരയുന്നെ..... "

"എനിക്കാരുമില്ലെടാ....എന്‍റെ ദേവയാനിക്കാരുമില്ലെടാ...." എന്‍റെ നെഞ്ചിലേക്ക്‌ ചായുന്ന ശിരസ്‌..

"ചേട്ടനെല്ലാരുമില്ലേ.. രണ്ടു മക്കള്‍...പിന്നെ ഞങ്ങളൊക്കെ....ആരാ ഇല്ലാത്തെ..പറ.. "

"മക്കളെല്ലാം ഈരണ്ടു കൊല്ലം കൂടുമ്പോള്‍ വരുന്ന വിരുന്നുകാരാടാ ഞങ്ങള്‍ക്ക്‌.. അപ്പൂപ്പാന്നും അമ്മൂമ്മേന്നും വിളിക്കാനറിയാത്ത കൊച്ചുമക്കളുമുണ്ട്‌.. നിനക്കറീമോ.. നിലവിളിക്കാറുണ്ട്‌ ദേവയാനി... ഒന്നിച്ച്‌ മരിക്കാമെന്ന് പറഞ്ഞു നെഞ്ചത്തടിക്കാറുണ്ടവള്‍... ഒറ്റപ്പെട്ടെടാ...ശരിക്കും ഒറ്റപ്പെട്ടു... വൃദ്ധസദനം പോലായി ഈ വീട്‌.... രണ്ടേ രണ്ട്‌ അന്തേവാസികള്‍ ഉള്ള വൃദ്ധസദനം.... "

"അതാരുടേം കുറ്റമല്ല ചേട്ടാ.. കാലം മാറുകല്ലേ... മിനറല്‍ വാട്ടര്‍ ബോട്ടില്‍പോലാ ഇപ്പൊ ബന്ധങ്ങള്‍.. യൂസ്‌ ക്രഷ്‌ ആന്‍ഡ്‌ ത്രോ....ഉപയോഗിച്ച ശേഷം ഉടച്ചെറിയുക.... ഒന്നും ആശിക്കരുത്‌..ഒന്നിലും പ്രതീക്ഷ വക്കരുത്‌... വെറുതെ ജീവിക്കുക. രാമായണം വായിക്കാറുള്ള ചേട്ടനോടിതൊക്കെ പറഞ്ഞുതരേണ്ട കാര്യമുണ്ടോ.. "

"നിനക്കറിയില്ലെടാ...മക്കള്‍ക്കൊരു മാറാരോഗം പോലെ, ബാദ്ധ്യതപോലെ ജീവിക്കുക.. അതാണേറ്റവും വലിയ ശാപം..ആ ശാപം പേറി ഞങ്ങള്‍....." വിതുമ്പലിന്‍റെ ആഴത്തിലെ പുത്രദു:ഖം ഞാന്‍ അളന്നുകൊണ്ടിരുന്നു...ഒന്നും പറയാനില്ലാതെ...

"മകള്‍ ഉറപ്പായും നിങ്ങളെ സ്നേഹിക്കുന്നുണ്ടാവും ചേട്ടാ. മകന്‍റെ കാര്യം എനിക്കറിയില്ല.... "

"സ്നേഹിക്കുന്നുണ്ടാവുമോ...അതും അറിയില്ല......" ഗ്ളാസ്‌ ശബ്ദത്തോടെ മേശപ്പുറത്തേക്ക്‌ വച്ച്‌ ചേട്ടന്‍..

"ചേട്ടന്‍ ഇപ്പോ പറഞ്ഞ ആ സംശയം ഉണ്ടല്ലോ...ഇന്നീ ലോകത്തില്‍ ഏറ്റവും കൂടുതല്‍ മുഴങ്ങിക്കേള്‍ക്കുന്ന ചോദ്യം അതുതന്നെയാണു..'സ്നേഹിക്കുന്നുണ്ടാവുമോ...'. അച്ഛന്‍ മക്കളോട്‌, ഭാര്യ ഭര്‍ത്താവിനോട്‌, കാമുകന്‍ കാമുകിയോട്‌ ചോദിക്കാതെ ചോദിച്ചുകൊണ്ടേ ഇരിക്കുന്നു.. 'സ്നേഹിക്കുന്നുണ്ടാവുമോ.. ' "

"ഞാനെന്നാ ഇറങ്ങട്ടെ ചേട്ടാ... സമയം ഒരുപാടായി...." വാച്ചില്‍ നോക്കി ഞാനെഴുന്നേറ്റു..

"ഇന്നു തന്നെ പോണോ നിനക്ക്‌.. രാവിലെ പോരെ.. നമുക്ക്‌ കുറച്ച്‌ വര്‍ത്തമാനം പറഞ്ഞ്‌.... "

"അയ്യോ..എന്‍റെ പൊന്നുചേട്ടാ.. അച്ഛനവിടെ കാത്തിരിപ്പുണ്ട്‌.. അച്ഛന്‍റെ കൂടെ രണ്ട്‌ പെഗ്ഗുമടിച്ച്‌, അമ്മവിളമ്പുന്ന മീന്‍ചാറും നക്കി, വേണ്ടാതീനവും പറഞ്ഞിരിക്കുന്ന ആ സുഖമുണ്ടല്ലോ.. മാക്സിമം ഞാനത്‌ മിസ്സാക്കില്ല.. അച്ഛന്‍ വേറൊന്നും എന്നോടാവശ്യപ്പെടാറില്ല.. കുറച്ച്‌ സായന്തനങ്ങള്‍.. അതെങ്കിലും കൊടുത്തില്ലെങ്കില്‍ പിന്നെ...... "
വാസുദേവന്‍ പിള്ളച്ചേട്ടന്‍റെ മൌനത്തില്‍ മറ്റൊരച്ഛന്‍റെ പിടയുന്ന മനസ്‌ തെളിഞ്ഞുകണ്ടു ഞാനിറങ്ങി..

മുറ്റത്ത്‌, ചെടികള്‍ക്ക്‌ വെള്ളമൊഴിക്കുന്നു ദേവയാനിച്ചേച്ചി...

"ഈ പാവം മുക്കുറ്റിയെ കേരളം പടിയടച്ച്‌ പുറത്താക്കിയതല്ലേ ചേച്ചി..ഹോ.. എത്ര നാളിനു ശേഷമാ ഇതേലൊന്നിനെ കാണുന്നേ.... "

"അതേടാ... മുക്കുറ്റി, ശംഖുപുഷ്പം, വേലിപ്പരുത്തി..ഇതൊക്കെയാ എനിക്ക്‌ കൂട്ടിപ്പോ.. തുല്യദുഖിതരൊന്നിക്കുമ്പോ കുറച്ച്‌ മനസുഖം കിട്ടില്ലേ...... "

"എന്തായാലും ഇതിനെ കണ്ടു..എന്നാ രണ്ടു വരി കാച്ചിയിട്ടേ ഉള്ളൂ ബാക്കി കാര്യം....

മുറ്റത്തേമൂലയ്ക്കു മിന്നിയിരിക്കുന്ന
മുക്കുറ്റിപ്പൂവേ മിടുക്കിപ്പൂവേ
മുക്കൂത്തിചോദിച്ച മൂവന്തിക്കാറ്റിന്‍റെ
മൂക്കത്തു നുള്ളിച്ചിരിച്ച പൂവേ.... ... "

ബാക്കി വരികള്‍ തേടുമ്പോള്‍ ദേവയാനിച്ചേച്ചി ചിരിച്ചു... സ്നേഹത്തിന്‍റെ വേലിയേറ്റം തിരതല്ലുന്ന ചിരി....

"മിടുക്കന്‍....നിന്‍റെ ആ പഴയ അരക്കിറുക്ക്‌ മാറീട്ടില്ല അല്ലേ...... "

"അല്‍പ്പം കിറുക്കില്ലാതെ എങ്ങനെ ഈ ലോകത്ത്‌ ജീവിക്കും ചേച്ചീ....... "

തിരിഞ്ഞപ്പോള്‍, വാസുദേവന്‍ ചേട്ടന്‍റെ വലം കൈ തോളില്‍ വീണു...

"ഇനി എന്നാ നീ ഇങ്ങോട്ടൊക്കെ..... "

"വരാം ചേട്ടാ.. പിന്നെ ഒന്നും നമ്മുടെ കൈയിലല്ലല്ലോ.. കക്കാട്‌ മാഷ്‌ പറഞ്ഞപോലെ..'അപ്പോഴാരെന്നുമെന്തെന്നുമാറ്‍ക്കറിയാം.... "

ചേട്ടന്‍ പൊട്ടിച്ചിരിച്ചു....എല്ലാം മറന്നു ചിരിച്ചു.... ഒപ്പം ഞാനും

"ഇതൊക്കെ പറഞ്ഞാലും ആ മണ്ണഞ്ചേലിലെ ഇന്ദു ഇപ്പോ എവിടാ ചേട്ടാ..എന്‍റെ സഫലമീയാത്രയില്‍ അവളന്നു പാതിവീണതാരുന്നു..പെന്നെങ്ങനെയോ ആ പ്രോജക്റ്റ്‌ മുടങ്ങി.... "

"അവളിപ്പോ ബാംഗ്ളൂരില്‍...വിപ്രോയില്‍.... രണ്ടു കുട്ടികളുമായി..... "

"ഹാവൂ..സന്തോഷം..നമ്മള്‍ സ്നേഹിച്ചവരൊക്കെ ഉയര്‍ന്നൂന്ന് കേക്കുമ്പോ എന്താ ഒരു സുഖം...... "

ഒറ്റയടിപ്പാതയിലൂടെ നടന്നുനീങ്ങുമ്പോഴും, വാസുദേവന്‍ പിള്ളച്ചേട്ടന്‍റെ നനഞ്ഞ മിഴികള്‍ എന്നെ പിന്തുടരുന്നത്‌ ഞാനറിഞ്ഞു..തിരിഞ്ഞു നോക്കാതെ തന്നെ..


വാസുദേവന്‍പിള്ളച്ചേട്ടന്‍റെ സഞ്ചയനക്കുറി മുന്നില്‍ കിടക്കുമ്പോഴാണു ഞാനിവയൊക്കെ ഒന്നുകൂടി ഓര്‍ത്തുപോയത്‌..

Monday 15 October 2007

അപ്പൂപ്പാ.... ആക്സിഡണ്റ്റ്‌

പല ഗാന്ധിനോട്ടുകള്‍ കൊടുത്ത്‌, ഫാന്‍റസിപാര്‍ക്കിലെ ഊഞ്ഞാലുകളില്‍ കയറി അറിഞ്ഞുകൊണ്ട്‌ താഴേക്ക്‌ പതിച്ചു രസിക്കുന്ന മഹാന്‍മാരെ കാണുമ്പോള്‍ എനിക്ക്‌ സഹതാപം തോന്നാറുണ്ട്‌. ഇവരില്‍ എത്രപേര്‍ക്ക്‌, കാശുമുടക്കൊട്ടുമില്ലാതെ, തികച്ചും പ്രകൃതിദത്തമായി, അതിശോഭനമായി, എല്ലാത്തിനുമുപരി യാതൊരു മുന്നറിയിപ്പുമില്ലാതെ ഇരുപത്തഞ്ചടി താഴ്ച്ചയിലേക്ക്‌ കൂപ്പുകുത്താനുള്ള യോഗമുണ്ടായിട്ടുണ്ട്‌... എന്നെപ്പോലെ..

അതെ, നാച്ച്വറല്‍ റോളര്‍കോസ്റ്ററില്‍, അതും ഒരു സുപ്രഭാതത്തില്‍, എണ്‍പതോളം സഹജീവികള്‍ക്കൊപ്പം ഇരുപത്തഞ്ചടി താഴേക്ക്‌ പതിക്കുവാന്‍ ഭാഗ്യം ലഭിച്ച അപൂര്‍വ വ്യക്തിത്വത്തിനുടമായാണു ഈയുള്ളവന്‍.

സംഭവം നടന്നിട്ട്‌, ഇന്നേക്ക്‌ ഏകദേശം പതിനേഴുവര്‍ഷത്തോളമാകുന്നു.

കൃത്യമായി പറഞ്ഞാല്‍, കാതലിക്കറ്റ്‌ കോളജില്‍ ഗണിതശാസ്ത്രം ബിരുദത്തിനായി ഒന്നാം വര്‍ഷം തലപുകയ്ക്കുന്ന കൌമാരകാലഘട്ടം. പൈതഗോറസ്‌ തിയറവും, ലെബനീസ്‌ തിയറവും ഒക്കെയാണു തിയററ്റിക്കലി മെയിന്‍ വിഷയങ്ങളെങ്കിലും, പ്രണയാഭ്യര്‍ഥനകള്‍, അവയുടെ പരാജയത്തെ തുടര്‍ന്നുള്ള സ്പിരിച്ച്വല്‍ തോട്ട്‌സ്‌, സാഹിത്യം, 'സാരേ ജഹാം സേ അച്ചാ-അനുരാഗ്‌ തിയേറ്ററ്‍ അച്ഛാ' എന്ന സ്ളോഗന്‍ പാടല്‍ തുടങ്ങിയവ പ്രാക്റ്റിക്കല്‍ സബ്ജക്റ്റുകളായി കൊണ്ടുനടക്കുന്ന പുണ്യകാലം. പുതിയ കടങ്കഥകള്‍ ഉണ്ടാക്കുക എന്ന ഇന്നവേറ്റീവ്‌ ഐഡിയ തലച്ചോറിലെ പ്രധാന സെല്ലുകളില്‍ പ്രവര്‍ത്തിക്കുന്ന കാലം:

'കുഴിയാനക്കുഴി... കുളിരോലും കുഴി
കുഴിയിലൊളിക്കുന്നായിരം ഇക്കിളി' എന്നത്‌, മിസ്‌ കാത്തലിക്കേറ്റ്‌ ആയ ജെസ്സി ഐസക്കിന്‍റെ പൊക്കിള്‍ ചുഴിയ്ക്കും,

'കുരുവിപ്പെണ്ണു കുണുങ്ങും നേരം
കരളിനകത്തും കരിയിലയൊച്ച ' എന്നത്‌ സുലേഖാ നമ്പ്യാരുടെ കണ്‍പീലിക്കും ചോദ്യങ്ങളായതിന്‍റെ ഫുള്‍ കോപ്പിറൈറ്റ്‌ എനിക്ക്‌ മാത്രം അവകാശപ്പെട്ട കാലം.

പതിവുപോലെ, കാലത്ത്‌ എട്ടുമണിക്ക്‌, മറിയ ട്രാവല്‍സ്‌ എന്ന പുനലൂര്‍-പത്തനംതിട്ട വണ്ടി കോന്നി ബസ്‌ സ്റ്റാന്‍റില്‍ വന്നു നിന്നു. അതുവരെ വൃശ്ചിക മഞ്ഞിന്‍റെ ഇളംകുളിരും, ആ കുളിരിലേക്ക്‌ തലചായ്ക്കുന്ന ഇളംവെയിലും, കുമാരിമാരുടെ മുടിയിലെ മുല്ലപ്പൂമണവും ഒക്കെ ആസ്വദിച്ചു നിന്ന പ്രജകള്‍, ബസിനകത്ത്‌ കയറിപ്പറ്റാനുള്ള മല്ലയുദ്ധം തുടങ്ങി.

കൈയിലെ ബാഗ്‌, വിന്‍ഡോയിലൂടെ, സീറ്റിലിരിക്കുന്നവന്‍റെ കൈയിലേല്‍പ്പിച്ച്‌, മല്ലശ്ശേരി സ്കൂളിലെ കറിയാസാര്‍, തള്ളിക്കയറാന്‍ തുടങ്ങിയതും, കുമ്പഴചന്തയിലേക്കുള്ള ഒരു കെട്ട്‌ കയറുമായി മുമ്പേ കയറിയ ദാമോദരന്‍ ചേട്ടന്റെ
അസാമാന്യ പുഷിംഗില്‍ വീണ്ടും താഴെവന്നതും ഒന്നിച്ച്‌..

"രാമോരാ..ഒരു മയത്തിനൊക്കെ തള്ളടാ... നിനക്കു ഞാന്‍ വല്ലോം തരാനൊണ്ടോ... "

"കറിയാസാറേ.. അതുപിന്നെ മുന്നേകേറിയോന്‍ കാലേചവിട്ടുമ്പോ ഞാന്‍ പിന്നെന്നാ ചെയ്യാനാ... "

"ഈശോയേ..ബാഗ്‌ അകത്തായിപ്പോയല്ലോ..അല്ലേപിന്നെ അടുത്തവണ്ടിക്ക്‌ പോവാംന്ന് വക്കാരുന്നു.. "

"എന്‍റെ കയറും അകത്തായി സാറേ...ഇനിയിപ്പോ കൊടുത്തും കൊണ്ടും ഇതേ തന്നേ വലിഞ്ഞുകേറാം... അല്ലാതെന്നാ ചെയ്യും.. "

"അയ്യോ.... ആ കൊട വലിച്ച്‌ ദൂരെക്കള...മനുഷ്യന്‍റെ വയറ്റത്തിട്ടാണോടാ കുത്തുന്നെ...." വേറൊരു സാന്‍ഡ്‌വിച്ചിന്‍റെ ദീനരോദനം..

"രാമോരാ എന്‍റെ പേനാ താഴെപ്പോയി...." ദാമോരന്‍ ചേട്ടനോട്‌ ഒട്ടിനിന്ന് തള്ള് സഹിക്കുന്ന കറിയാസാര്‍.

"അതു പോട്ടു സാറെ. ഇന്ന് പെന്‍സില്‍ കൊണ്ട്‌ മൊട്ടയിട്‌...അല്ലാതെന്നാ ചെയ്യും..എടാ പയ്യനെ നോക്കിനിക്കാതെ മേളിലോട്ട്‌ കേറെടാ..... "

ദാമോദരന്‍ ചേട്ടനും കറിയാസാറിനും ഇടയിലേക്ക്‌ ഞാന്‍ ഇടിച്ചു കയറി. ഇനി ഇവര്‍ രണ്ടുപേരും കൂടി എന്നെ മുകളിലെത്തിച്ചോളും എന്ന ഫുള്‍ കോണ്‍ഫിഡന്‍സില്‍. കാലുതാഴെ കുത്താതെ, വായുവില്‍, കറിയാസാറിന്‍റെ കുടവയറില്‍ സേയ്ഫായി ഇരുന്ന്..

"ശെടാ...ഇവനിതിനിടയ്ക്കെപ്പോ വന്നു...എടാ എന്‍റെ വയറ്റത്താ നീ ഇരിക്കുന്നെ...മനുഷേനെ കൊല്ലുമെല്ലോ കര്‍ത്താവേ... "

ദാമോദരന്‍ ചേട്ടന്‍ എനിക്ക്‌ എസ്കോര്‍ട്ടായി വഴിവെട്ടു തുടങ്ങി.."ഹോ മുടിഞ്ഞ തെള്ള്.. "

"കാലേ പിടിച്ച്‌ വലിക്കാതെ മൂപ്പീന്നേ...." മുന്നില്‍ നിന്നൊരു വോയ്സ്‌..

"കുഞ്ഞേ ഷമി..ഞാന്‍ കരുതി കമ്പിയാണെന്ന്....കണ്ണു കാണാന്‍ മുന്നിലൊള്ളോന്‍റെ ചന്തി സമ്മതിക്കേണ്ടേ..... " ദാമോദരന്‍ ചേട്ടന്‍റെ ക്ഷമാപണം.

"ണിം..ണിം..." ഭാഗ്യം..മുകളിലത്തെ പടിയിലെത്തി..

കറിയാസാറ്‍ കൈത്തുമ്പും കാല്‍ത്തുമ്പും വണ്ടിയിലും ബാക്കി ബോഡിപാര്‍ട്ട്‌സ്‌ വെളിയിലുമായി ഞാന്നു കിടന്നു.
"ഈ പോക്കുപോയാല്‍ 'കൈയും തലയും പുറത്തിടരുത്‌' എന്ന ബോര്‍ഡ്‌ മാറ്റി 'കൈയും തലയും അകത്തിടരുത്‌' എന്ന് വെക്കേണ്ടിവരും. കര്‍ത്താവേ മല്ലശ്ശേരിവരെ കച്ചിലോറിയൊന്നും കേറി വരല്ലേ.... "

ഡ്രൈവര്‍ വണ്ടി ഒന്നു രണ്ടു കുഴിയില്‍ ചാടിച്ച്‌ തിരക്കിനെ കുത്തിക്കൊള്ളിച്ചു..ഞാന്‍ ഒരുവിധം അകത്തുകയറി. തിരക്കിനിടയില്‍പ്പെട്ട്‌ അല്‍പ്പം ശ്വാസം കിട്ടാന്‍ വഴി തേടി ഞെരുങ്ങിനിന്നു.

കുമ്പഴച്ചന്ത ദിവസം ആയതുകൊണ്ട്‌, നയനാന്ദകരമായ പല കാഴ്ച്ചകളും കിട്ടുമല്ലോ എന്ന ആഹ്ളാദത്തോടെ.. പ്രതീക്ഷ തെറ്റിയില്ല..

"ഇതിന്‍റിടയ്ക്കീ ചേളാവുമായി വന്നേക്കുന്നു... എടുത്തു തോട്ടില്‍ കളേടോ...." ഒരമ്മാവന്‍റെ ശബ്ദം..

"കളയും കളയും..കുറെ പുളിക്കും... സുഖിച്ചു പോണേല്‍ ഓട്ടോ വിളിച്ചു പോടാ...." മറ്റൊരമ്മാവന്‍റെ മറുപടി..

"ഓട്ടോക്കൂലി നിന്‍റപ്പന്‍ തരുമോ...." ആദ്യത്തെ അമ്മാവന്‍.

"ടപ്പോ................" കരണക്കുറ്റിക്കാവും. അല്ലെങ്കില്‍ ക്ളിയര്‍ ആയി ഈ ശബ്ദം എങ്ങനെ വരും?

"ഗും............." കുനിച്ചു നിര്‍ത്തി മുതുകിനിടിക്കുമ്പോഴല്ലാതെ, ഇങ്ങനെയൊരു ശബ്ദം ഞാന്‍ കേട്ടിട്ടില്ല.. അതുതന്നെ.. ഒരു സംശയവും വേണ്ട..

ശ്വാസം മുട്ടിയാലും വേണ്ടില്ല ഈ സീന്‍ മിസ്സാക്കരുത്‌ എന്നു കരുതി ഞാന്‍ എത്തിനോക്കി..
ആദ്യത്തെ അമ്മാവന്‍, ഗോപികമാര്‍ പാല്‍ക്കുടം ഏന്തുന്ന മാതിരി, രണ്ടാമത്തെ അമ്മാവന്‍റെ തല ഏണില്‍ ചുറ്റിപ്പിടിച്ചിരിക്കുന്നു. രണ്ടാമനു തെറിവിളിക്കണം എന്നു അതിയായ ആഗ്രഹം ഉണ്ടെങ്കിലും, കഴുത്തു ഞെരിങ്ങിയിരിക്കുന്നതിനാല്‍ കാറ്റുമാത്രം ചുണ്ടില്‍..

"രണ്ടിനേം പിടിച്ച്‌ പുറത്തുകള.... കാലത്തു തന്നെ മനുഷ്യനെ മെനക്കെടുത്താനിറങ്ങിക്കോളും...." ഭാഗ്യം, മൂന്നാമതൊരുത്തന്‍ തെറികേള്‍ക്കാന്‍ വന്നതുകൊണ്ട്‌ ഒരു കൊലപാതകം ഒഴിവായി..

"നീ ആരാടാ നെത്തോലി അതുപറയാന്‍....." ഗ്രൂപ്പ്‌ വഴക്ക്‌ മറന്ന്, രണ്ടമ്മാവന്‍മാരും ഒന്നായി.. ഒരാള്‍ പിടലിയും മറ്റേയാള്‍ കരണവും തടവിക്കൊണ്ട്‌ പൊതുശത്രുവിനെ നേരിട്ടു...

മൂലയിലിലെ കയറുകെട്ടിന്‍റെ മുകളിലിരുന്ന് ദാമോദരന്‍ ചേട്ടന്‍, തൊട്ടടുത്തിരിക്കുന്ന കുമ്പളങ്ങ കച്ചവടക്കാരി അന്നമ്മച്ചേടത്തിയോട്‌ 'എന്തിനുവേറൊരു കുമ്പളങ്ങ അന്നേ നീയെന്നരികിലില്ലേ' എന്ന ഭാവത്തില്‍, ആഗോളവത്കരണം ചെറുകിട കച്ചവടക്കാരില്‍ ഉണ്ടാക്കുന്ന ഇമ്പാക്ടിനെക്കുറിച്ചു ഡിസ്കഷന്‍ തുടങ്ങിയിരിക്കുന്നു.

'വിശപ്പിന്നു വിഭവങ്ങള്‍ വെറുപ്പോളമശിച്ചാലും
വിശിഷ്ടഭോജ്യങ്ങള്‍ കാണ്‍കില്‍ കൊതിയാമാര്‍ക്കും' എന്ന ആശാന്‍ വരികള്‍ക്കും, തൊട്ടുമുന്നില്‍ നില്‍ക്കുന്ന മധുരപ്പതിനേഴുകാരികള്‍ക്കും ഒരുപോലെ ഫുള്‍ സപ്പോര്‍ട്ട്‌ കൊടുത്തുകൊണ്ട്‌, ചില തൈക്കിളവന്‍മാരായ ഞരമ്പുരോഗികള്‍, ക്വസ്റ്റ്യന്‍ മാര്‍ക്കു ഷേപ്പില്‍ വളഞ്ഞു നില്‍ക്കുന്നു.

"ടിക്കറ്റ്‌...ടിക്കറ്റ്‌... " അടുത്ത സീന്‍

"ഒരു ഈട്ടിമൂട്ടിപ്പടി.... "

"ഈട്ടിമുട്ടില്‍ വണ്ടി നിര്‍ത്തുകേല ഇപ്പൊഴേ പറഞ്ഞേക്കാം.. " ടിക്കറ്റെഴുതുമ്പോള്‍ കണ്ടക്ടര്‍ വാണിംഗ്‌ കൊടുക്കുന്നു. ഈട്ടിമൂട്ടിപ്പടി സ്റ്റോപ്പില്‍ നിന്നാണു പത്തുപൈസ മൂല്യമുള്ള കോളജ്‌ കുമാരന്‍മാര്‍ ഇടിച്ചുകയറാറുള്ളത്‌.

"എന്നാല്‍ ടിക്കറ്റ്‌ മാറ്റിയെഴുത്‌.. ഒരു പോലീസ്‌ സ്റ്റേഷന്‍.. നിന്നെയൊക്കെ മര്യാദ പഠിപ്പിക്കമോന്നു ഞാനൊന്നു നോക്കട്ട്‌... "

"താഴെ ഇറങ്ങെടോ..... " കണ്ടക്ടറുടെ അക്രോശം

"ഇറങ്ങും ഇറങ്ങും.. ഇവിടല്ല.. എന്‍റെ ഭാര്യവീടായ ഈട്ടിമൂട്ടില്‍... കളി ഓനാച്ചനോടാ.... "

ഉന്ത്‌...തള്ള്... മൈല്‍ഡ്‌ തെറിയഭിഷേകം..

കുലുങ്ങിയും തുള്ളിയും വണ്ടി മുന്നോട്ട്‌...

ജാലകത്തിനപ്പുറത്ത്‌ മനോഹരകാഴ്ചകള്‍....തുള്ളുന്ന വണ്ടിക്കുള്ളിലിരുന്നപ്പോള്‍, തുള്ളല്‍പ്പാട്ടു തന്നെ ചുണ്ടില്‍ വരുന്നു..

'കല്ലോല ജാലം കളിക്കുന്ന കണ്ടു
കമലമണിനിറമുടയ കമലമതു കണ്ടു
കല്യാണിമാരും കുളിക്കുന്ന കണ്ടു
പൊലിമയൊടു ചടുലജല വടിവുമതു കണ്ടു... '

അങ്ങനെ വണ്ടി കിഴവള്ളൂറ്‍ എത്തിയപ്പോഴാണു 'ഇത്രയും നാള്‍ റോഡിലൂടെ ഓടിച്ചിട്ടും ലൈഫിനു കാര്യമായ ഇമ്പ്രൂവ്‌മെന്‍റില്ല, എന്നാല്‍ ഇനി പാടത്തൂടെ ഒന്നു ട്രൈ ചെയ്തുകളയാം' എന്ന വിപ്ളവകരമായ ചിന്ത ഡ്രൈവര്‍ക്കു തോന്നിയത്‌.

ഒരു സഡന്‍ബ്രേക്കിട്ട ഓര്‍മ്മ എനിക്കുണ്ട്‌. പുറകേ സ്ത്രീകളുടെ ഒരു അലര്‍ച്ചയുടെ ആദ്യഭാഗവും..
രണ്ടു സെക്കണ്റ്റ്‌ ബോധം കട്ടായി.

സ്ളോമോഷനില്‍ ഇരുപതിതാഴെയുള്ള പാടത്തേക്ക്‌ ദാ...ഞങ്ങള്‍...

ഇടിയുന്ന മണ്ണ്‍ സപ്പോര്‍ട്ട്‌ ചെയ്യുന്നതുകൊണ്ട്‌ വീഴ്ച്ചയുടെ സുഖം മാക്സിമം എന്‍ജോയ്‌ ചെയ്ത്‌ പാടത്തിനരികിലെ തോട്ടിലേക്ക്‌ സേഫ്‌ ലാന്‍ഡിംഗ്‌.

ബഹിരാകാശസഞ്ചാരിയെപ്പോലെ, കൈയും കാലും നിലത്തുതൊടാതെ, കുറെ മൃതപ്രായ ദേഹങ്ങളുടെ ഇടയിലൂടെ സഞ്ചരിക്കുന്നത്‌ പകുതിബോധത്തില്‍ ഞാന്‍ തിരിച്ചറിഞ്ഞു..

വണ്ടികുത്തിനിന്നത്‌ തോട്ടിലാണെന്നറിയാന്‍ തക്ക ബോധം വീണില്ല കുറച്ചു നേരത്തേക്ക്‌...

പിന്നെയും അലമുറ...

കൈയും കാലും പോയിട്ട്‌, ശ്വാസം പോലും എടുക്കാന്‍ വയ്യാതെ, പിടയുന്ന മനുഷ്യാത്മക്കള്‍ക്കിടയില്‍ ഏതോ സീറ്റിന്‍റെ കീഴിലായി നിര്‍വ്വാണാവസ്ഥയില്‍ ഞാന്‍..
'ഈശ്വരാ.... ഷീജ എന്‍.എസിനൊരു പ്രേമലേഖനം കൊടുക്കണം എന്ന അഭിലാഷം പൂവണിയാതെ ഞാന്‍ ഈ ലോകത്തോടു വിടപറയുമോ.. '

ചങ്കിടിപ്പ്‌ ഏതാണ്ട്‌ ഇലഞ്ഞിത്തറമേളം സ്റ്റൈലിലായി...

ആരൊക്കൊയോ ഓടിവരുന്നതിന്‍റെ ഒച്ച....

"ആരും പേടിക്കേണ്ട.. ഒന്നും പറ്റിയിട്ടില്ല... ഓരൊരുത്തരെയായി ഞങ്ങള്‍ പൊക്കിയെടുക്കാം... " മറ്റൊരു സ്നേഹാര്‍ദ്രമായ ശബ്ദം....
ആരൊക്കൊയോ വന്നു ബസിന്‍റെ പുറകുവശം പൊളിക്കുന്നു... രക്ഷപെടുത്താന്‍ വന്ന നല്ലവരായ നാട്ടുകാര്‍ എവിടെ സ്ത്രീകള്‍ എന്ന് തിരക്കി തിരക്കി പോകുന്നു.. പ്രായം കുറഞ്ഞ സുന്ദരിമാര്‍ക്ക്‌ ആദ്യ പ്രിഫറന്‍സ്‌. ഞാന്‍ ചുറ്റിനും ഒന്നും നോക്കി...
സുന്ദരികള്‍ ഓരോരുത്തരായി, പ്രായത്തിനന്‍റെ ഇളപ്പം അനുസരിച്ച്‌ മുന്‍ഗണനാക്രമത്തില്‍, രക്ഷകരുടെ കൈകളില്‍ തൂങ്ങി മുകളിലേക്ക്‌ പൊങ്ങിക്കൊണ്ടിരിക്കുന്നു..

രക്ഷകരില്‍ സ്വവര്‍ഗാനുരാഗികള്‍ ഇല്ലാത്തതിനാല്‍ കരയ്ക്കു പറ്റാന്‍ ഇനിയും മണിക്കൂറുകള്‍ എടുക്കും എന്ന തിരിച്ചറിവില്‍, പുരുഷപ്രജകള്‍, സീറ്റിന്‍റെ കമ്പിയിലും, അടിയിലും, പുകവലിപാടില്ല എന്ന ബോറ്‍ഡിലുമൊക്കെയായി പറ്റിപ്പിടിച്ചു കിടക്കുന്നു..

നോക്കിയപ്പോള്‍, ഒരപ്പൂപ്പന്‍ എന്‍റെ തൊട്ടടുത്ത്‌.. കാഴ്ച്ച ബംഗ്ളാവിലെ കുരങ്ങിനെപ്പോലെ സീറ്റിന്‍റെ കമ്പിയില്‍ ചുരുണ്ടിരിക്കുന്നു.. അല്‍പം കുശലം നടത്തിയേക്കാം എന്നു കരുതി ഞാന്‍ ചോദിച്ചു..

"വൈകിട്ടെന്താ പരിപാടി..... "

"ഉം...ഉം...ഉം..." പാവം.. ഡോള്‍ഫിന്‍ ഡൈവിംഗിനിടയില്‍ സൌണ്ട്‌ ബോക്സ്‌ തകര്‍ന്നോ....

"അപ്പൂപ്പാ ഒന്നും പറ്റിയിട്ടില്ല... പേടിക്കാതെ.. "

"ഉം. ഉം..ഉം...." ശെടാ കണ്ണുരുട്ടിക്കാണിക്കുന്നോ..

"പെണ്ണുങ്ങളെ എല്ലാം രക്ഷപെടുത്തിയിട്ട്‌ അവര്‍ നമ്മളേയും പൊക്കിയെടുക്കും.. പേടിക്കാതെ..." ഒരായുസിനെ വെറുതെ ക്യാന്‍സല്‍ ചെയ്യിക്കേണ്ടാ എന്ന പരോപകാരപദ്ധതിയുടെ ഭാഗമായി ഞാന്‍ ധൈര്യം കൊടുത്തു...

"ഫല്ലു ഫോയെടാ ഫുല്ലേ.................................." മോണമാത്രം വച്ച്‌ ഇത്രയും പറഞ്ഞൊപ്പിച്ചു... അയ്യോ..

അപ്പൊഴാ സംഗതി പിടികിട്ടിയത്‌.. ജമ്പിംഗിടയില്‍ അപ്പൂപ്പന്‍റെ വെപ്പുപല്ലു എവിടെയോ ഊരിപ്പോയിരിക്കുന്നു. രാവിലെ സുന്ദരക്കുട്ടപ്പനായി വീട്ടില്‍ നിന്നറിങ്ങിയിട്ട്‌, പല്ലില്ലാതെ മടങ്ങിച്ചെന്നാല്‍ കെട്ടിയോള്‍ ഡൈവോഴ്സ്‌ ചെയ്യുമോ എന്ന പേടിയാവാം പാവത്തിനു.

ഏതായാലും തല്‍ക്കാലം വേറേ പണിയില്ല.. അപ്പൂപ്പന്‍റെ പല്ലു തപ്പിയെടുക്കാന്‍ ശ്രമിക്കാം എന്നുകരുതി ഞാന്‍ കുനിഞ്ഞു ഇന്‍വെസ്റ്റിഗേഷന്‍ തുടങ്ങി...

അടുത്തൊരു സീറ്റിന്‍റെ അടിയില്‍ നിന്ന്, ആജാ സൂപ്പര്‍വൈറ്റിന്‍റെ പരസ്യമെന്നോണം കടും നീലം മുക്കിയ അണ്ടര്‍വെയര്‍ ഇട്ട ഒരു ചന്തി എന്‍റെ നേരെ ഉയര്‍ന്നുവന്നു.. ഇതിന്‍റെ ഉടമസ്ഥനെ ഒന്നു പരിചയപ്പെട്ടേക്കാം എന്നു കരുതി കുനിഞ്ഞു നോക്കി...

"എന്താടാ കൊച്ചനേ...... " വേറൊരമ്മാവന്‍! പുള്ളിയും ഇന്‍വെസ്റ്റിഗേഷനില്‍ ആണെന്നു മനസിലായി

"ആ അപ്പൂപ്പന്‍റെ പല്ലുപോയി... അതൊന്നു തപ്പാമെന്നു കരുതി.... "

"പല്ലില്ലേലും വീട്ടില്‍ പോവാമല്ലോ...മുണ്ടില്ലേല്‍ അതു പറ്റുമോ..ആദ്യം ഞാന്‍ എന്‍റെ മുണ്ടൊന്നു തപ്പട്ട്‌... "

മറ്റൊരു സീറ്റിനടിയില്‍ അതാ കിടക്കുന്നു അപ്പൂപ്പന്‍റെ ഫോസില്‍..

യുറേക്കാ....

ഞാന്‍ അതെടുത്തു നിവര്‍ന്നൊപ്പൊഴേക്കും... ഏതോ ഒരു രക്ഷകന്‍റെ കൈയില്‍ തൂങ്ങി ദാ അപ്പൂപ്പന്‍ മുകളിലേക്ക്‌ പോകുന്നു..

"അപ്പൂപ്പാ പല്ലു കിട്ടി.................." ഉറക്കെ വിളിച്ചു പറഞ്ഞു..

അതിയായ സന്തോഷത്തോടെ അപ്പൂപ്പന്‍ ഒരു കുതിപ്പ്‌. കുതിപ്പിന്‍റെ ഫോഴ്സില്‍ രക്ഷകന്‍റെ പിടിവിട്ട്‌, ദാ വീണ്ടും താഴോട്ട്‌....
"ശൂ........................" ഒരു സീറ്റിന്‍റെ കമ്പിയിലേക്ക്‌ രണ്ടാമത്തെ ലാന്‍ഡിഗ്‌..

"ഫരമശിവാ..... മൂടു ഫോയേ.........................."

രണ്ടുകൈകൊണ്ടും മൂടുതടവി അടുത്ത നിലവിളി..

"അപ്പൂപ്പാ ഒരു കാര്യം പറഞ്ഞേക്കാം.. പല്ലു ഞാന്‍ ഒരുവിധത്തില്‍ കണ്ടുപിടിച്ചു തന്നു.. ഇനി മൂടും കൂടി തിരയാന്‍ സമയമില്ല.. എനിക്കും ഒന്നു രക്ഷപെടണം.. " നീണ്ടുവന്ന കൈകളില്‍ തൂങ്ങി മുകളിലേക്ക്‌ പൊങ്ങുമ്പോള്‍ ഞാന്‍ പറഞ്ഞു..

ഒരുവിധം കരയ്ക്ക്‌ വന്നു.. നോക്കിയപ്പോള്‍ എന്‍റെ ക്ളാസിലെ ശാലീന സുന്ദരിയായ വസന്തകുമാരി, കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടിയിലെ രേവതിയെപ്പോലെ, ദേഹം മുഴുവന്‍ ചെളിയും കരിയുമായി നിന്നു വിറയ്ക്കുന്നു...

"കൈയില്‍ ഒരു കൊച്ചുകൂടി ഉണ്ടാരുന്നേല്‍ ജോറായേനേ...... ഏതു സോപ്പാ കുട്ടി തേയ്ക്കുന്നത്‌... ?"

'പോടാ കുരങ്ങേ' എന്ന പതിവു ഡയലോഗ്‌ ചൊല്ലണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും, വീഴ്ച്ചയുടെ ആഘാതത്തില്‍ നിന്ന് കളരവം തിരിച്ചു കിട്ടാത്തതിനാല്‍ അവള്‍ക്ക്‌ കണ്ണുരുട്ടി തൃപ്തിയടയേണ്ടിവന്നു..

ഭാര്യയുടെ പ്രസവ സംബന്ധമായി ഇത്തവണ നാട്ടില്‍ പോയപ്പോള്‍, പ്ലസ്‌ ടൂ സ്കൂളിലെ കണക്കു ടീച്ചറായ വസന്തയെ അവിചാരിതമായി കണ്ടുമുട്ടി.. കൊച്ചുവര്‍ത്തമാനത്തിന്‍റെ പൊതിയഴിച്ചകൂട്ടത്തില്‍, ഞാന്‍ ചോദിച്ചു..

"അന്ന് കിഴവള്ളൂറ്‍ പാടക്കരയില്‍ വച്ചു നടത്തിയ ഫാന്‍സിഡ്രസ്‌ പിന്നെ എവിടെങ്കിലും വച്ചു നടത്തീട്ടുണ്ടോ വസന്തേ...... "

മറുപടിയായി വസന്ത ചിരിച്ചു.. പതിനെട്ടു വസന്തങ്ങള്‍ അടര്‍ത്തിയെടുത്ത്‌, ഓര്‍മ്മയും ഗൃഹാതുരത്വവും സമാസമം മിക്സ്‌ ചെയ്ത ആ പഴയ സ്വര്‍ഗ്ഗീയ സുന്ദര ചിരി.. ഒരിക്കലും നികരാത്ത നുണക്കുഴികളുടെ സ്പെഷ്യല്‍ ഇഫക്ടോടെ...

Monday 8 October 2007

അളിയാ.. ഗോള്‍ഗപ്പ..

ചേര സാമ്രാജ്യത്തു ചെന്നാല്‍ സെന്‍ട്രല്‍ പീസ്‌ കഴിക്കുക എന്നതാണു അന്നും എന്നും എന്‍റെ പോളിസി. പണ്ടൊരമ്മാവന്‍ അമേരിക്കയില്‍ ചെന്ന് മരുമകളോട്‌ 'കപ്പപ്പുഴുക്ക്‌ താ കത്രീനേ അല്ലെങ്കില്‍ റിട്ടേണ്‍ ടിക്കറ്റ്‌ താ' എന്ന് ഭീഷണിപ്പെടുത്തിയ അവസ്ഥയൊന്നും ഒരുകാലത്തും എനിക്കുണ്ടായിട്ടില്ല. തമിഴ്‌ നാട്ടില്‍ ചെന്നാല്‍ തൈരു സാദം, ഡല്‍ഹിയിലായാല്‍ ആലൂ പൊറോട്ടയും തൈരും, സ്വദേശത്തായാല്‍ ഇഡ്ഡലി വിത്ത്‌ ചട്‌ണി, പൊറോട്ട വിത്ത്‌ പൊരിച്ച പോത്ത്‌ എന്നിങ്ങനെ 'അവൈലബിലിറ്റി ഈസ്‌ ദി മതര്‍ ഓഫ്‌ സ്റ്റൊമക്ക്‌' എന്ന് രീതി.

ഈ പോളിസി കാരണമാവാം, സാമ്പത്തികം, സോഷ്യല്‍ സ്റ്റാറ്റസ്‌, ശൃംഹാര വൈഭവം തുടങ്ങിയ ദാമ്പത്യത്തിലെ സുപ്രധാന ഘടകങ്ങളില്‍ പരിതാപകരമായ റേറ്റിംഗ്‌ ആയിട്ടും, പ്രിയപത്നിക്ക്‌ എന്നോട്‌ അല്‍പം മതിപ്പുള്ളത്‌. "പച്ചരി പുഴുങ്ങിക്കൊടുത്താലും ഇതിയാനു നോ പ്രോബ്ളം.. ഒരു പരാതിയുമില്ലമ്മേ.." എന്ന് ട്രഡിഷണല്‍ വൈരിയായ എന്‍റെ അമ്മയോട്‌ പോലും പലതവണ അവള്‍ പറയുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ട്‌..

തലവര തലസ്ഥാനത്തേക്ക്‌ എന്നെ തള്ളിവിട്ട നാളില്‍ തന്നെ, നോര്‍ത്തിന്‍ഡ്യന്‍ 'ഖാന'യെ ഇഷ്ടപ്പെടാന്‍ ഞാന്‍ പഠിച്ചു. ഇഷ്ടമില്ലാത്ത പെണ്ണിനെ കെട്ടിയ മുഖഭാവത്തോടെ മറ്റുള്ള 'ജസ്റ്റ്‌ ഇമ്പോര്‍ട്ടഡ്‌ മലയാളെപ്പയന്‍മാര്‍' തന്തൂരി റൊട്ടിയും 'ഡാല്‍ ഫ്രൈ'യുമൊക്കെ മുഖം ചുളിച്ചു കഴിച്ചപ്പോള്‍, ഞാന്‍ 'എന്തൊരു രുചി, എല്ലാം പോസിറ്റീവ്‌' എന്നമട്ടില്‍ വെട്ടിവിഴുങ്ങി.

അധികം വൈകാതെ തന്നെയാണു, 'ഗോള്‍ ഗപ്പ' എന്ന ഉത്തരേന്ത്യന്‍ സാധനം എന്‍റെ ഹൃദയം കവര്‍ന്നെടുത്തത്‌. ഗോതമ്പുകൊണ്ടുള്ള ചെറിയ ഹോളോ ബോളിനു മുകളില്‍, കൈ കൊണ്ട്‌ ഒരു ഹോളിട്ട്‌, അതിനകത്ത്‌, പുഴുങ്ങിയുടച്ച ഉരുളക്കിഴങ്ങ്‌ ഒരുനുള്ളിട്ട്‌, ആദ്യം ശര്‍ക്കര വെള്ളം, പിന്നെ മറ്റെന്തോ വെള്ളം ഒടുവില്‍ കൈകൊണ്ട്‌, ഗോളത്തെ, പുളിവെള്ളം നിറച്ചു വെച്ചിരിക്കുന്ന സ്റ്റീല്‍ കലത്തിലേക്ക്‌ 'ചാട്ട്‌ വാല' ഒരു മുക്കാണു. ഭിക്ഷക്കാരന്‍ പാത്രം പിടിക്കുന്ന മാതിരി ക്ളയന്‍ട്‌ നീട്ടുന്ന പ്ളേറ്റിലേക്ക്‌ ഒരു വപ്പ്‌.. അവനെ, നേരെ വായിലേക്കൊരീടില്‍. ഗുണ്ട്‌ പൊട്ടിക്കുന്ന മാതിരി വായിലിട്ടു തന്നെ ഒറ്റ പൊട്ടിക്കല്‍.. നേരെ അന്നനാളത്തിലേക്ക്‌ ഡയറക്റ്റ്‌ ത്രോ.. ഹായ്‌..എന്നാ ഒരു സുഖം. മധുരവും എരിവും പുളിയും ഒന്നിച്ച ആ രുചി, ശരീരത്തെ പിന്നെ അടിമുടി കോരിത്തരിപ്പിക്കും. പിന്നെ അടുത്ത ഗോളിനായുള്ള കാത്തു നില്‍പ്പ്‌, മറ്റു ക്ളയന്‍റുകള്‍ക്ക്‌ ടേണ്‍ അനുസരിച്ച്‌ കൊടുത്ത്‌ എന്‍റെ ഊഴം വരുന്ന വരെ.. ഒറ്റയടിക്ക്‌ പത്തു ഗോളം വരെ എടുക്കും. പിറ്റേന്നു ശോധന ശോഭനം എന്ന ആഡഡ്‌ അഡ്‌വാന്‍റേജ്‌ കൂടി..

ബാച്ചി പീരിയഡിലായിരുന്നു ഇവന്‍റെ സുഖം ഏറെയറിഞ്ഞത്‌. ഓഫീസ്‌ വിട്ടു വരുന്ന വഴിയില്‍, ബൈക്ക്‌ നിര്‍ത്തി, അതില്‍ തന്നെയിരുന്ന്, ഗോള്‍(ഗപ്പ) അടിച്ചും, കഴിക്കുന്നതിനിടയില്‍, തുരുതുരാ ഗോളടിക്കുന്ന ഉത്തരേന്ത്യന്‍ സുന്ദരിമാരെ കണ്ട്‌, കുഞ്ചന്‍ നമ്പ്യാര്‍ പാടിയപോലെ
"കുട്ടീ കുമ്മിണീ കുഞ്ഞിപ്പെണ്ണേ,
ഇട്ടിളയച്ചീ കോതേ ചിരുതേ,
ചക്കീ മാധവി കാളീ നീലീ
ചക്കച്ചാരുടെ മകളേ സീതേ
നിങ്ങളില്‍ ആര്‍ക്കെന്‍റെ കണ്ണുകള്‍ ദാനം ചെയ്യും എന്ന കണ്‍ഫ്യൂഷന്‍ അടിച്ചും നില്‍ക്കുന്ന ആ ഒരു സുഖം..ഹോ...അവര്‍ണ്ണനീയം.

എന്‍റെ ഭാര്യാസഹോദരന്‍, അതായത്‌ എന്‍റെ സ്വന്തം അളിയന്‍, ശ്രീമാന്‍ കൊച്ചുമോന്‍ ഡല്‍ഹി വിസിറ്റ്‌ ചെയ്ത കാലം. ഏറ്റവും കുറഞ്ഞ കാലയളവില്‍, ഏറ്റവും കൂടുതല്‍ സ്ഥാപനങ്ങളില്‍ ജോലിചെയ്ത്‌ ഗിന്നസ്‌ ബുക്കില്‍ കയറണം എന്ന മട്ടില്‍, കാസര്‍കോട്‌ മുതല്‍ കന്യാകുമാരി വരെ സകല മലയാളക്കരയും , ചെന്നൈ, കോയമ്പത്തൂറ്‍, ബാംഗളൂറ്‍ തുടങ്ങിയ ഭാരതത്തിലെ ഒട്ടുമിക്ക ദേശങ്ങളും കറങ്ങിയടിച്ച്‌ അളിയന്‍ ഡല്‍ഹിയിലും കാലുകുത്തിയതാണു.

ഒരു കമ്പനിയില്‍ പത്തു ദിവസത്തില്‍ കൂടുതല്‍ ജോലിചെയ്താല്‍ എന്തോ ഒരിതുപോലെ..അതായിരുന്നു അളിയന്‍റെ അസ്ക്യത.

അമ്മായിയപ്പന്‍ പ്രത്യേകം വിളിച്ചു പറഞ്ഞിരുന്നു. "മോനേ..ഒരു കാരണവശാലും അവനെ അവിടുന്നു വിടരുത്‌. ഒരു ജോലി ഒപ്പിച്ചു കൊടുക്കണം. അതു കളഞ്ഞാല്‍ കരണക്കുറ്റിക്ക്‌ ഒന്നു പൊട്ടിച്ചേക്കണം. ലൈസന്‍സ്‌ ഞാന്‍ തന്നു കഴിഞ്ഞു.... "

ഭാര്യ ചായയിടാന്‍ പോയ ഒരു സായംസന്ധ്യയില്‍ , അളിയന്‍റെ സൈക്കോളജി ഒന്നു പഠിച്ചേക്കാം എന്നു കരുതി ഞാന്‍ ചോദിച്ചു..

"അളിയാ..പ്രായം ഒക്കെ ആയി വരുവാ. ഓര്‍ത്തോണം. എവിടെങ്കിലും ഉറച്ചു നില്‍ക്കണം പറഞ്ഞേക്കാം... "

"ഒക്കെ ശരിയാ അളിയാ..പക്ഷേ എനിക്ക്‌ സഹിക്കാന്‍ പറ്റാത്തതായി ഒരേ ഒരു കാര്യമേ ഉള്ളൂ ഈ ലോകത്ത്‌. ആത്മാര്‍ത്ഥതയില്‍ കീടനാശിനി തളിക്കല്‍. ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്താല്‍ അബ്ദുള്‍ കലാം ആണെങ്കിലും ഞാന്‍ വിടുകേല.. പിന്നല്ലേ ജോലി..... "

"എന്നാലും ആ കോട്ടയത്തെ, മാരുതി ഷോറൂമിലെ അസിസ്റ്റണ്റ്റ്‌ മാനേജര്‍ പണി കളഞ്ഞത്‌ ബുദ്ധിമോശമായി പോയി അളിയാ.. ഹോ.. വേറേ ആരെങ്കിലും ആണെങ്കില്‍ അതു ഉപേക്ഷിക്കുമോ.. "

"അതു പിന്നെ അളിയാ... ടെസ്റ്റ്‌ ഡ്രൈവിനു പോയവന്‍ പാണ്ടി ലോറി കണ്ടപ്പോള്‍, ബ്രേക്കിനു പകരം ആക്സിലേറ്റര്‍ ചവിട്ടിയതിനു ഞാനെന്തു പിഴച്ചു.. ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്താല്‍ അബ്ദുള്‍....." ടി.വിയുടെ റിമോട്ട്‌ പിടിച്ചുകൊണ്ട്‌ അളിയന്‍ ആത്മര്‍ത്ഥമായി പറഞ്ഞു.

"മതി മതി...ഞാനിവിടെ ട്രൈ ചെയ്യാം..പക്ഷേ ഉറച്ചു നില്‍ക്കണം....പേരുദോഷം ഉണ്ടാക്കല്ല്.. "

"ക്ളീന്‍ ഡീലിംഗ്‌ ആണെങ്കില്‍ എനിക്ക്‌ നോ പ്രോബ്ളം..പക്ഷേ ക്ളീന്‍ ഡീലിംഗ്‌ ആവണം" ചായയുമായി വന്ന പെങ്ങളെ കണ്ടപ്പോള്‍, എഫ്‌.ടി.വി മാറ്റി ഏഷ്യാനെറ്റ്‌ വച്ചു കൊണ്ട്‌ അളിയന്‍ പറഞ്ഞു.

"മാഷ്‌ ഇവനൊരു നല്ലൊരു ജോലി കണ്ടു പിടിച്ചു കൊട്‌.. പരിചയക്കാരില്ലേ നെടുകേ.. എന്‍റടുത്തു നിന്ന് ഇവനെങ്ങും പോകില്ല...അല്ലേ കൊച്ചുമോനേ...." ഭാര്യ ആങ്ങളയെ ഒളികണ്ണിട്ടു നോക്കി പറഞ്ഞു.

രണ്ടു മൂന്ന് ഇന്‍റര്‍വ്യൂ പരിചയത്തിന്‍റെ പുറത്ത്‌ ശരിയാക്കി. ഒരെണ്ണം ഏകദേശം ഉറച്ചതുമാണു. "ക്യാ അപ്‌ ഫീല്‍ഡ്‌ വര്‍ക്ക്‌ കര്‍ സക്‌തേ ഹോ..." എന്ന ചോദ്യത്തിനു "ഓട്ടോമൊബൈല്‍ ഫീല്‍ഡ്‌ പിന്നെ കമ്പ്യൂട്ടര്‍ ഫീല്‍ഡ്‌" എന്ന് മറുപടി പറഞ്ഞതുകൊണ്ട്‌ അതു പോയി.

അങ്ങനെ തൊഴിലന്വേഷണവുമായി ഒന്നുരണ്ടാഴ്ച കടന്നുപോയപ്പോഴാണു പെട്ടെന്ന് അളിയനൊരു ഭാവമാറ്റം. വസന്ത പിടിച്ച കോഴിയെപോലെ ഒരു മന്ദത. മൂടിക്കെട്ടല്‍. ഒന്നും തുറന്നു പറയുന്നുമില്ല.

"മാഷവനോട്‌ സ്വകാര്യമായി ചോദിക്ക്‌ എന്താ പ്രശ്നമെന്ന്. എനിക്ക്‌ തോന്നുന്നു ഹോം സിക്ക്നസ്‌ ആണെന്ന്. അമ്മയെ പിരിഞ്ഞിരിക്കുമ്പോള്‍ അവനിങ്ങനെ ഉണ്ടാകാറുണ്ട്‌. ഞാന്‍ പലതവണ ചോദിച്ചിട്ടും ഒന്നുമില്ല ഒന്നുമില്ല എന്നു മാത്രം പറയുന്നു.. പാവം.. എന്തോ ഉണ്ട്‌ ഉറപ്പ്‌"

ഭാര്യയുടെ ധര്‍മ്മസങ്കടം കണ്ട്‌ ഞാന്‍ അളിയനെ പാര്‍ക്കിലേക്ക്‌ കൊണ്ടുപോയി.

ഒഴിഞ്ഞ സിമണ്റ്റ്‌ ബെഞ്ചില്‍ ഇരുന്നു. പതുക്കെ വിഷയം എടുത്തിട്ടു..

"അളിയാ.. ഞാനൊരു കാര്യം ചോദിച്ചാല്‍ തുറന്നു പറയണം. കിടന്നുരുളരുത്‌. അളിയനെ ഞാന്‍ കുറച്ചു നാളായി ശ്രദ്ധിക്കുന്നു. എന്തോ വിഷമം അലട്ടുന്നപോലെ.. പറ.. സത്യം പറ. സഹോദരിയുടെ ഭര്‍ത്തവെന്ന നിലയിലല്ല, ഒരു സുഹൃത്തെന്ന നിലയില്‍ ചോദിക്കുവാ എന്താ കാര്യം.... ?"

"അത്‌..അളിയാ കുറച്ചു നാളായി പറയണം പറയണം എന്ന് കരുതുവാ..പക്ഷേ... ഒരു..ഒരു.. "

"എന്താണെങ്കിലും പറഞ്ഞോ..നോ പ്രോബ്ളം.. ഇനി ഞങ്ങളെ ബുദ്ധിമുട്ടിച്ച്‌ ഇവിടെ കഴിയണ്ട എന്ന തോന്നലാണെങ്കില്‍ പോലും മടിക്കാതെ പറ..സൊല്യൂഷന്‍ ഉണ്ടാക്കാം... "

"അത്‌... അത്‌...പറയട്ടെ..." ടീ ഷര്‍ട്ടില്‍ വീണ പക്ഷികാഷ്ഠം ഞെരടി എടുത്തുകൊണ്ട്‌ അളിയന്‍ പറഞ്ഞു "എനിക്കൊരു നൂറു മില്ലി അടിച്ചാല്‍ കൊള്ളാമെന്നുണ്ട്‌.....അതെങ്ങനെ അളിയനോട്‌ പറയും എന്നായിരുന്നു കണ്‍ഫ്യൂഷന്‍.... "

അണുയുദ്ധം സോള്‍വ്‌ ചെയ്യാന്‍ പോയവന്‍ എലിപ്രശ്നമാണു വിഷയം എന്നു കേട്ടപ്പോള്‍ ഉണ്ടായ ഒരു വളിപ്പെനിക്ക്‌...

"ഇത്രേ ഉള്ളോ..ഛെടാ..ഇതാണോ അളിയന്‍ ഇത്ര നാള്‍ മനസില്‍ കൊണ്ടു നടന്നത്‌....മോശം..ഒരു വാക്ക്‌ പറഞ്ഞാ പോരാരുന്നോ....ഉടന്‍ തന്നെ പൊയ്ക്കളയാം..ആഹാ.. ഉം. അളിയന്‍റെ നോറ്‍മല്‍ കപ്പാസിറ്റി എത്രയാ... ?"

"ഒറ്റയിരുപ്പിനു ഹാഫ്‌ ബോട്ടില്‍ ഈസിയായി പൊക്കോളും..... "

"കണ്ടാല്‍ അത്ര പറയില്ലല്ലോ അളിയാ. ഇന്നു തന്നെ കൊതി തീര്‍ത്തേക്കാം. പക്ഷേ ഒരു ചെറിയ പ്രശ്നമുണ്ടല്ലോ അളിയാ.. ഭാര്യ ഇതറിഞ്ഞാല്‍ ഇടിനാശോം വെള്ളപ്പൊക്കോം ഉണ്ടാക്കും. നിങ്ങളോ നശിച്ചു ഇനി എന്‍റെ ചെറുക്കനേക്കൂടി നശിപ്പിക്ക്‌ എന്ന് പറഞ്ഞു തുള്ളും.. "

"അത്‌ സാരമില്ലളിയാ. ഒരു വിക്സ്‌ മിട്ടായി കഴിച്ചാ മതി... മണമടിക്കുകേല... "

"ടെക്നോളജിയില്‍ അളിയന്‍ ഭയങ്കര അഡ്‌വാന്‍സാണല്ലോ.... "

അളിയനെ താഴെ നിര്‍ത്തി, ബൈക്കിന്‍റെ ചാവി എടുക്കാന്‍ ഞാന്‍ മുറിയിലേക്കോടി..

"സംസാരിച്ചോ മാഷേ... അവന്‍ പറഞ്ഞോ വല്ലതും...എന്താ പ്രോബ്ളം.." കതകു തുറന്നു ഭാര്യ ചോദിച്ചു..

"സിമ്പിള്‍..വെറും നിസാരം..ഛേ..നമ്മള്‍ വെറുതേ ഓരോന്നു വിചാരിച്ചു കൂട്ടി.." ഡ്രായര്‍ തുറന്ന് ചാവിയെടുത്തു ഞാന്‍ പറഞ്ഞു...

"എന്താ അവന്‍ പറഞ്ഞെ... "

"അതേ.. അളിയനൊരു അണ്ടര്‍വെയര്‍ വാങ്ങണമെന്ന്. ഭാഷയറിയാത്തതുകൊണ്ട്‌ കടയില്‍ പോയി വാങ്ങാനും മടി, അതു നമ്മളോട്‌ പറയാനും മടി...... "

"പാവം.. അവന്‍ പണ്ടേ ഇങ്ങനാ മാഷേ. വല്ലാത്ത നാണം കുണുങ്ങി.. കഷ്ടം.. "

"അതേ..വെറും പാവം പയ്യന്‍.. ഇത്രയും നല്ലവനായ..ഒരു ദുശ്ശീലവും ഇല്ലാത്ത ഒരളിയനെ കിട്ടിയ ഞാന്‍ സത്യത്തില്‍ ഭാഗ്യവാനാ..." ലൈസന്‍സ്‌ പോക്കറ്റില്‍ ഇട്ടുകൊണ്ട്‌ ഞാന്‍ പറഞ്ഞു..

ഭാര്യ സ്വന്തം പേഴ്സ്‌ തുറന്ന്, നൂറു രൂപയെടുത്തു നീട്ടി
"ദാ മാഷേ.. മൂന്നെണ്ണം വാങ്ങിച്ചോ..പാവം.. "

"അയ്യോ..എന്തിനാ മൂന്ന്..അളിയന്‍ അത്‌ വളരെ അപൂര്‍വമായല്ലേ ഉപയോഗിക്കാറുള്ളൂ..എന്തിനു വെറുതെ കാശ്‌ കളയണം പെണ്ണേ.... "

"അല്ല വേണം.. എന്‍റെ ഒരു സന്തോഷത്തിനു... "

"ഒ.കെ..നിന്‍റെ ഇഷ്ടം.." അമ്മായിയപ്പന്‍ റബ്ബര്‍ഷീറ്റ്‌ വിറ്റ വകയില്‍ രണ്ട്‌ പെഗ്ഗടിക്കാനുള്ള ചാന്‍സ്‌ എന്തിനു കളയണം എന്നോര്‍ത്ത്‌ ഞാന്‍ പണം വാങ്ങി..

"നല്ല ബ്രാന്‍ഡ്‌ തന്നെ വാങ്ങണേ മാഷേ.. "

"അതു പിന്നെ പറയണോ... ഇക്കാലത്ത്‌ ലോക്കല്‍ ബ്രാന്‍ഡ്‌ ആരാ ഉപയോഗിക്കുന്നത്‌..." ഭാര്യയുടെ മൂക്കില്‍ ഒന്നു നുള്ളി ഞാന്‍ പറഞ്ഞു..

വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്ത്‌ അളിയനെ പുറകില്‍ ഇരുത്തി നീങ്ങാന്‍ തുടങ്ങിയപ്പോഴാണു, ഭാര്യയുടെ നിരന്തരമായ ചീത്തവിളിക്കിടയില്‍ നിന്ന് ഒരു കൊമേഴ്സ്യല്‍ ബ്രേക്കെടുത്ത്‌ 'ഇനി ഇത്തിരി കാറ്റു കൊണ്ടിട്ടു വന്നിട്ടാവാം ബാക്കി ചീത്തവിളി കേള്‍ക്കല്‍' എന്ന തീരുമാനവുമായി, എന്‍റെ അയല്‍വാസി അംബുജാക്ഷന്‍ ചേട്ടന്‍ മുന്നില്‍ വന്നു പെട്ടത്‌.

"അളിയനും അളിയനും കൂടി എങ്ങോട്ടാ..... "

"ഡി. ബ്ളോക്ക്‌ പാര്‍ക്കില്‍ ഒരു സൈക്കിള്‍ യജ്ഞക്കാരന്‍ വന്നിട്ടുണ്ട്‌ എന്നറിഞ്ഞു. ഒന്നു കണ്ടു കളയാം എന്ന് വച്ചു.. ചേട്ടന്‍ വരുന്നോ..എങ്കില്‍ പുറകിലോട്ട്‌ കേറിക്കോ....." ഞാന്‍ പറഞ്ഞു.

"ഓ...അതിലും വലിയ യജ്ഞം അല്ലേ ഞാന്‍ വീട്ടില്‍ ചെയ്യുന്നത്‌.. "

വണ്ടി ബ്രിജ്‌വിഹാര്‍ ജംഗ്ഷനില്‍ എത്തിയപ്പോഴാണു അളിയന്‍ ആ ചോദ്യം ചോദിച്ചത്‌..
"അതെന്താ അളിയാ അവന്‍മാരു തിന്നുന്നത്‌.. ദാ അവിടെ.. "

"അതാ അളിയാ ഗോള്‍ ഗപ്പ.. പറപ്പന്‍ സാധനം.. ഒന്നു ടേസ്റ്റ്‌ ചെയ്ത്‌ നോക്കുന്നോ...അളിയന്‍ ഇതുവരെ കഴിച്ചിട്ടില്ലല്ലോ....ചലോ.. ഗോള്‍ കഴിച്ചിട്ടാവാം വീശല്‍... "

വണ്ടി ഞാന്‍ 'ചാട്ട്‌ വാല' യുടെ അടുത്ത്‌ നിര്‍ത്തി.. രണ്ട്‌ പ്ളേറ്റിനു ഓര്‍ഡര്‍ കൊടുത്തു..

ഗോള്‍ഗപ്പയുടെ മാനുഫാക്ചറിംഗ്‌ രീതി കൌതുകത്തോടെ അളിയന്‍ നോക്കി നിന്നു.. അവസനാത്തെ ഇനമായ കൈയിട്ടു മുക്കല്‍ കണ്ടപ്പോള്‍ അളിയന്‍ പറഞ്ഞു.. "ഹോ..ഇതിലും ഭേദം അവന്‍ അതില്‍ മുങ്ങിയിട്ട്‌ ആ വെള്ളം കുടിപ്പിക്കുന്നതാരുന്നു.. ഛേ..ഇതെങ്ങനെ കഴിക്കുമളിയാ... "

"ഏയ്‌...അളിയനു തോന്നുന്നതാ..അടിപൊളി സാധനമാ അളിയാ.. ദാ ഇങ്ങനെ അങ്ങു കഴിക്കുക..." ഒരു ഗോള്‍ വായിലേക്കിട്ട്‌ ഞാന്‍ കാണിച്ചു.. "ഹായ്‌..എന്തു രുചി... "

അളിയന്‍ ആദ്യത്തെ ഗോളെടുത്തു.. കിക്ക്‌ ചെയ്യാന്‍ തുടങ്ങി..

വായിലേക്കൊറ്റ ഇടീല്‍.......

"പീം...........ഗ്‌..." വല്ലാത്ത ഒരു ശബ്ദം പുറത്തു വന്നു.

വെള്ളം നിറച്ച ബലൂണ്‍ പൊട്ടിയപോലെ ചുണ്ടിലെ രണ്ടു സൈഡില്‍നിന്നും പുളിവെള്ളം ചീറ്റുന്നത്‌ ഞാന്‍ കണ്ട്‌...

"ഊ................യ്‌........" വെപ്രാളത്തോടെ തലയില്‍ കൈയിടിച്ച്‌ ഒരൊട്ട ഓട്ടം...

"ദൈവമേ.. അളിയനെന്തു പറ്റി.. " ആകെയുള്ള അളിയനല്ലേ..കൂടെ ഓടിയില്ലെങ്കില്‍ മോശമല്ലേ എന്നു കരുതി
"എന്തുപറ്റിയളിയാ.." എന്നലറി പുറകെ ഞാനും ഓടി..

പത്തു വാര ഓടിയപ്പോള്‍ അളിയനെ കാണുന്നില്ല... 'ഈ അളിയന്‍ എവിടെ?'

"ഹീയോ................................ " രോദനം പുറകില്‍നിന്ന്

'അതിനിടയ്ക്ക്‌ റിവേഴ്സ്‌ ഗീയര്‍ ഇട്ടോ... " മരണപ്പാച്ചില്‍ നടത്തി അളിയന്‍ സ്റ്റാര്‍ട്ടിംഗ്‌ പോയിന്‍റില്‍ എത്തി..

കൊച്ചു കുട്ടികള്‍ കളിപ്പാട്ടത്തിനു നിര്‍ബന്ധം പിടിച്ച്‌, തുള്ളുന്നപോലെ, രണ്ടും കാലും ഒരുമിച്ച്‌ പൊക്കി അളിയന്‍ തുള്ളുന്നു.

"ങയ്യോ...ഞാനിപ്പോ ചാവുമേ... ഊ....... "

"തലമണ്ടേള്‍ കയറിയോ അളിയാ..." ഞാന്‍ തലയില്‍ കൈകൊണ്ട്‌ അടിച്ചു ചോദിച്ചു..

"മണ്ടേ മാത്രം കയറിയിരുന്നേല്‍ കുഴപ്പമില്ലാരുന്നു. അയ്യോ..ഇനി കേറാന്‍ ഒരിടവും ബാക്കിയില്ലളിയാ..... അയ്യോ.....ചാവുമേ...." ഞരങ്ങി ബുദ്ധിമുട്ടി ഇത്രയും അളിയന്‍ പറഞ്ഞു..

ചാട്ടുവാലയും, സഹ ഗോളന്‍മാരും ഓടിവരുന്നു..

ദൈവമേ ജോലിക്കു വന്ന അളിയനെ മഞ്ഞുപെട്ടിയിലാക്കി മടക്കിയയക്കേണ്ടിവരുമോ..ഞാന്‍ ആകെ പകച്ചു..

അളിയനെ പെട്ടെന്ന് ബൈക്കിനു പുറകില്‍ ഇരുത്തി ഞാന്‍ റൂമിലേക്ക്‌ പറന്നു... വലിച്ച്‌ കയറ്റി കതകില്‍ മുട്ടി..

"എന്തുപറ്റി മോനേ...കൊച്ചുമോനേ..." ഭാര്യ നിലവിളി തുടങ്ങി....

അളിയന്‍ മൂക്കും വായും പൊത്തിപിടിച്ച്‌ അടുക്കളയിലേക്ക്‌ ഒരൊട്ട പാച്ചില്‍.. 'സോറി കക്കൂസ്‌ ഇതല്ലല്ലോ..' എന്ന് തിരിച്ചറിഞ്ഞു നേരേ കക്കൂസിലേക്ക്‌....

തൃശ്ശൂറ്‍ പൂരത്തിലെ മാലപ്പടക്കം പോലെ, ഉയര്‍ന്നും, താണും ചീറ്റിയും പലപല ശബ്ദങ്ങള്‍ കക്കൂസില്‍ നിന്നുയര്‍ന്നപ്പോള്‍ ഭാര്യ ദേഷ്യത്തോടെ ചോദിച്ചു.

"എന്താ നിങ്ങളെന്‍റെ ചെറുക്കനു വാങ്ങിക്കൊടുത്തത്‌..പറ..കള്ളുകുടിപ്പിച്ചോ....ദൈവമേ...കൊച്ചുമോനേ.....എടാ കൊച്ചുമോനേ..എന്തെങ്കിലും നീയൊന്നുപറ.." അവള്‍ കക്കൂസിനെ ലക്ഷ്യമാക്കി ഉറക്കെ വിളിച്ചു പറഞ്ഞു..

അളിയന്‍റെ വായില്‍ നിന്നുള്ള വോയ്സ്‌ കേള്‍ക്കാന്‍ പറ്റിയില്ല..

പത്തടി ചേറില്‍ വീണ കള്ളുകുടിയനെപ്പോലെ ഒടുവില്‍ അളിയന്‍ കാലുകള്‍ നീട്ടി നെട്ടി വച്ച്‌ സ്ളോ മോഷനില്‍ വന്ന്, കട്ടിലിന്‍റെ മൂലയില്‍ ഇരുപ്പുറപ്പിച്ചു. കൈരണ്ടും കാല്‍മുട്ടിലേക്ക്‌ വച്ചു കുനിഞ്ഞു, യോഗ സ്റ്റൈലില്‍...

"ഗ്ളിക്ക്‌....." ഇക്കിളും പിടികൂടി..

"എങ്ങനെയുണ്ടളിയാ..വല്ല കുഴപ്പവും.. "

"ഒന്നും ഗ്ളിക്ക്‌...പറയാറായിട്ടില്ലളിയാ...ഗ്ളിക്ക്‌...." നെഞ്ചുതടവി മറുപടി..

"ശ്ശെടാ.. ഒരു ഗോള്‍ഗപ്പ കഴിച്ചപ്പോഴേക്കും ഇങ്ങനെയായൊ... എന്താ പറ്റിയേന്നൊരുപിടിയും കിട്ടുന്നല്ലല്ലോ.. "

ആദ്യത്തെ മോഷനില്‍ കോണ്‍ഫിഡന്‍സ്‌ പോരാഞ്ഞ്‌, അടുത്ത എപിസോഡിനായി അളിയന്‍ കക്കൂസിലേക്ക്‌ മരണപ്പാച്ചില്‍ നടത്തിക്കഴിഞ്ഞപ്പോള്‍, മൌനം പൂണ്ടിരിക്കുന്ന എന്നോട്‌ ഭാര്യ ചോദിച്ചു...

"മാഷിനു ഫീലു ചെയ്തോ.. സോറി... ഞാന്‍ ദേഷ്യപ്പെട്ടപ്പോള്‍ ഫീലു ചെയ്തോ... "

"ഏയ്‌....... "

"പിന്നെന്താ ഒരു മൌനം.... "

"അല്ല..ഞാനോര്‍ക്കുവാരുന്നു..നിന്‍റെ ആങ്ങളയ്ക്ക്‌ ഞാനൊരു ഗോള്‍ഗപ്പ വാങ്ങിക്കൊടുത്തപ്പോള്‍ നീ ഇങ്ങനെയായി... ആ നിലയ്ക്ക്‌ നിന്‍റെ അച്ഛനു ഞാനൊരു തന്തൂരി റൊട്ടി വാങ്ങിക്കൊടുത്താല്‍ എന്തായിരിക്കും അവസ്ഥയെന്ന്.... "

രണ്ടാഴ്ച കഴിഞ്ഞു അളിയന്‍ ഡല്‍ഹി വിട്ടു.

ബാംഗ്ളൂരിലെ എം.എന്‍.സിയില്‍ പുതിയതായി കിട്ടിയ ജോലിയില്‍ നിന്ന്, എട്ടാം ദിവസം വി.ആര്‍.എസ്‌ എടുത്ത്‌, വീട്ടില്‍ വന്ന് സൂര്യ ടി.വിയിലെ തരികിട കണ്ടിരിക്കുന്ന അളിയനെ ഈയിടെ ഞാനൊന്നു വിളിച്ചു..

"അളിയാ... ഒന്നും ശരിയാവുന്നില്ലെങ്കില്‍ നമുക്ക്‌ ഡല്‍ഹിയില്‍ ഒന്നുകൂടെ ശ്രമിക്കാം.... "

"അയ്യോ വേണ്ടാ. ജോലിയില്ലെങ്കിലും കുഴപ്പമില്ലളിയാ..എന്നാലും ആ 'കോല്‍കപ്പ' ..ഹോ എന്തവാന്നേ അത്‌...... "

Monday 1 October 2007

സവാരി ഹരഹര

കേരള എക്സ്‌പ്രസിലെ എസ്‌ 10 കംപാര്‍ട്ട്‌മെന്‍റില്‍ ഞെങ്ങിക്കയറി, മുപ്പത്തിരണ്ടാം സീറ്റിനു മുകളില്‍, സഹചാരിയായ ഒരേ ഒരു ബാഗ്‌ വച്ച്‌, അതിനെ തുടലിട്ട്‌ ബന്ധിച്ച്‌, 'എന്നാലിനി ഒന്നിരുന്നു കളയാം' എന്നു വച്ച്‌ തിരിഞ്ഞപ്പൊഴാണു അട്ടഹാസം കേട്ടത്‌..

"ഇറ്റീസ്‌ നണ്‍ ഓഫ്‌ യുവര്‍ ബ്ളഡി ബിസിനസ്‌...... !"

ഒരു മൈനറ്‍ ഞെട്ടല്‍ ഞെട്ടിപ്പോയി ഞാന്‍. 'ഞാന്‍ ആരുടേയും കച്ചവടത്തില്‍ കൈ കടത്തിയില്ലല്ലോ തമ്പുരാനേ.. യാത്രയുടെ തുടക്കം തന്നെ പാളിയോ... '

അട്ടഹാസത്തിന്‍റെ ഓണറ്‍ ആരാണെന്നറിയാന്‍ തലകറക്കിനോക്കി. ഒരു പകുതി കഷണ്ടിയും, മറുപകുതി ഗോദ്‌റേജ്‌ ഹെയര്‍ ഡൈയും അനുഗ്രഹിച്ച തലയുമായി ഒരമ്മാവന്‍ നിന്നു തിളയ്ക്കുന്നു.

ഭാഗ്യം, ഇര ഞാനല്ല. അമ്മാവന്‍റെ സ്വന്തം ഭാര്യ തന്നെ. വീഡിയോക്കോണിന്‍റെ ഇരുപത്തൊന്നിഞ്ച്‌ ടി.വി ബെര്‍ത്തിനു മുകളില്‍ വച്ചാല്‍ മതിയെന്നു അമ്മായി. അല്ല ഇരിക്കുന്നിടത്തു തന്നെ വച്ചാല്‍ മതിയെന്ന് അമ്മാവന്‍. 'അങ്ങനെ വച്ചാല്‍ ചേട്ടന്‍ എങ്ങനെ ഇരിക്കും' എന്ന് പിന്നെയും അമ്മായി. അതിനുള്ള മറുപടിയായിരുന്നു ആ അട്ടഹാസം..

ശ്ശോ..ഭാര്യയെ ചീത്തവിളിക്കാന്‍ കപ്പാസിറ്റിയുള്ള ആണുങ്ങള്‍ ഇപ്പൊഴും ഉണ്ടോ.. അല്‍പ്പം ആരാധന എനിക്കു അങ്കിളിനോട്‌ തോന്നാതിരുന്നില്ല.

"യൂ നോണ്‍സന്‍സ്‌ ഗീവ്‌ ദാറ്റ്‌ കുട....." അടുത്ത അലര്‍ച്ച..

അമ്മായിയുടെ മങ്ങിയ മുഖം ഞാനൊന്നു നോക്കി. പാവം.. രാമായണത്തിലെ ഊര്‍മ്മിള എത്ര ഭാഗ്യവതി എന്ന് ഡെയിലി മിനിമം പത്തുതവണയെങ്കിലും മനസില്‍ പറയും ഈ ചേച്ചി..പക്ക..

പ്ളാസ്റ്റിക്‌ കവറിട്ട ഒരു കാലന്‍ കുട അവര്‍ അമ്മാവനു നേരെ നീട്ടി. ദൈവമേ.. ഇതെന്തൊരു കടുംവെട്ടു മനുഷ്യന്‍. മഴയുടേയും കുടയുടേയും നാടായ കേരളത്തിലേക്ക്‌, ഡല്‍ഹിയില്‍ നിന്നും കാലന്‍ കുടയും വാങ്ങി പോകുന്നു. തലസ്ഥാനത്തു നിന്ന് 'ഛത്രം' വാങ്ങിയാല്‍ ഛത്രപതീയോഗം വരുമെന്ന് ആറ്റുകാല്‍ രാധന്‍ ചേട്ടന്‍ പറഞ്ഞിട്ടാണോ ഇനി?

'എന്തെല്ലാം കാലന്‍ ജന്‍മങ്ങള്‍ അയ്യപ്പാ' എന്നു മനസില്‍ പറഞ്ഞുതീരും മുമ്പേ, സ്നേഹാര്‍ദ്രമായ ഒരു വിളി കേട്ടു..

"ചേട്ടാ.......... " വിന്‍ഡോയുടെ വെളിയില്‍ ഒരു സുമുഖന്‍.

"എന്താ അനിയാ..." സോഫ്ടായി ഞാന്‍ ചോദിച്ചു..

"ദാ ഇതെന്‍റെ കസിന്‍...." എന്‍റെ തൊട്ടപ്പുറത്തു വന്നിരുന്ന പെണ്‍കുട്ടിയെ ചൂണ്ടി അയാള്‍ പറഞ്ഞു..

"മഞ്ഞപ്പിത്തമാണു.. നാട്ടിലേക്കു പോകുവാ... ഒന്നു ശ്രദ്ധിച്ചോണേ..... "

പേഷ്യന്‍റിനെ ഞാനൊന്നു നോക്കി...

പാറിപ്പറക്കുന്ന ഷാമ്പൂ മുടിയുടെ വക്കുകളില്‍, സൂര്യപ്രകാശം തീ കൊളുത്തിയപ്പോള്‍ ശരിക്കും ഒരു 'ജ്വാലാമുടി'യായി ഒരുവള്‍..

വടക്കന്‍ വീരഗാഥയില്‍ മഞ്ഞളണിഞ്ഞ്‌ കുളിക്കാനിറങ്ങുന്ന ഗീതയെപ്പോലെ സര്‍വാംഗം മഞ്ഞ. വയനാടന്‍ മഞ്ഞള്‍ മുറിച്ചപോലെ.. വാര്‍തിങ്കള്‍ മുന്നിലുദിച്ചപോലെ..

തിരിപൊക്കിയ ശരറാന്തല്‍പോലെ മനോഹരമായ മഞ്ഞമുഖം...

"സ്വന്തം പെങ്ങളെ പോലെ നോക്കിക്കൊള്ളാം.. പോരെ.. പേടിക്കാതെ...ഒന്നും വരില്ല.... "

വള്ളം പോലെ പതുക്കെ വണ്ടി നീങ്ങി..

"പേരെന്തായിട്ടു വരും പെങ്ങളേ..." സംഭാഷണത്തിനു ഞാന്‍ തേങ്ങയുടച്ചു.

"എയിഞ്ചല്‍ മാത്യൂസ്‌...." പുറകെ പുഞ്ചിരി.

"മലയാളത്തില്‍ പറഞ്ഞാല്‍ മാലാഖാ മത്തായി അല്ലേ... " ചുണ്ടുകള്‍ വിടര്‍ന്നു. മുല്ലപ്പൂ വിരിഞ്ഞു.

"നഴ്സായിരിക്കും അല്ലേ... ആള്‍ ഇന്‍ഡ്യാ ഇന്‍സ്റ്റിറ്റ്യൂട്ടിലോ അതോ എസ്കോര്‍ട്ട്‌സിലോ.. ?"

"ഹ ഹ...ആങ്ങളയ്ക്കെങ്ങനെ മനസിലായി.. നഴ്‌സ്‌ തന്നെ... ആള്‍ ഇന്‍ഡ്യായില്‍... "

"ഈ പ്രീമിയര്‍ പത്മിനിമാര്‍ക്ക്‌ മഞ്ഞപ്പിത്തം വരേണ്ടതല്ലല്ലോ പെങ്ങളേ.. ഇതെങ്ങനെ സംഭവിച്ചു... "

"പ്രീമിയര്‍ പത്മിനി... ?"

"അല്ലാ... ഈ പ്രീമിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ നഴ്സ്‌മാരെ വിളിക്കുന്ന ഓമനപ്പേരാ അത്‌.. അല്ലാതെ, പണ്ട്‌ ജഗതി എന്‍.കെ.ആചാരി പറഞ്ഞ മാതിരി 'പതിച്ചി മാളികപ്പുറം' എന്നൊക്കെ വിളിക്കുന്നത്‌ ചീപ്പല്ലേ.... "

"ആങ്ങളയ്ക്ക്‌ ശരിക്കും ഊതാന്‍ അറിയാം അല്ലേ... എന്താ പണി... ?"

"മെയിന്‍ പണി ദാ ഇപ്പോ പറഞ്ഞത്‌ തന്നെ.. ഊതല്‍.. പിന്നെ 'പരിപാടി' തന്നെ ഉപജീവന പരിപാടി.. "

"പരിപാടി?"

"പ്രോഗ്രാമിംഗ്‌ എന്ന് ഇംഗ്ളീഷില്‍ ഗമയ്ക്ക്‌ പറയും.. തനി കൊള്ളരുതായ്മ. കള്ള കോഡെഴുതി സര്‍ക്കാരിനെ കളിപ്പിക്കുന്നു.. "

സ്റ്റേഷനില്‍ നിന്നും പത്തുരൂപ കൊടുത്തു വാങ്ങിയ 'ബിസ്‌ലേരി വാട്ടര്‍' തുറന്ന് ഒരു കവിള്‍ ഇറക്കിയപ്പോള്‍, കുഴല്‍ക്കിണറിലെ ഉപ്പുവെള്ളത്തിന്‍റെ രസം. ബോട്ടിലിലേക്ക്‌ സൂക്ഷിച്ചു നോക്കി. പൊടികള്‍ മുകളില്‍ നിന്ന് താഴേയ്ക്കും മറിച്ചും നീങ്ങുന്ന മനോഹരമായ കാഴ്ച്ച.. പത്തുരൂപയ്ക്കുവേണ്ടി ഒരു ഭാരതീയ സഹോദരന്‍ മലിനജലം നീട്ടി എന്നെ വഞ്ചിച്ചിരിക്കുന്നു..

"ചക്‌ ദേ ഇന്‍ഡ്യ........." ബോട്ടില്‍ ഞാന്‍ വലിച്ചെറിഞ്ഞു.

മാലാഖയുടെ നാട്‌, വീട്‌, ബാല്യകൌമാരവിശേഷങ്ങളിലൂടെ കേരള എക്സ്‌പ്രസ്‌ ചീറി പാഞ്ഞു. കൊല്ലം സ്വദേശിയായ ഈ കറുത്ത മിഴിയാള്‍ എനിക്കു പറ്റിയ സഹചാരിണി തന്നെ.. ഉരുളയ്ക്കുപ്പേരി വിത്ത്‌ സ്പൈസ്‌ഡ്‌ സെന്‍സ്‌ ഓഫ്‌ ഹ്യൂമര്‍...


"പിടിക്കെടീ ഇഡിയറ്റേ........................ "
കോണിപ്പടിയില്‍ ചവിട്ടി നിന്ന്, ടി.വി മുകളില്‍ വക്കാന്‍ പണിപ്പെടുന്നതിനിടയില്‍, കാലു സ്ളിപ്പായി ആദ്യം അമ്മാവനും, പുറകെ ടി.വിയും കമഴ്ന്നപ്പോള്‍, അഡ്വക്കേറ്റ്‌ അമറിയതാണു. പന്തീരായിരം രൂപ വിലവരുന്ന ടി.വി.യില്‍ പിടിക്കണോ അതോ ഒരു വിലയുമില്ലാത്ത കെട്ടിയോനെ പിടിക്കണോ എന്ന കണ്‍ഫ്യൂഷനില്‍ ആരെയും പിടിക്കാന്‍ പറ്റാതെ അമ്മായി തലയില്‍ അറിയാതെ കൈവച്ചു നില്‍ക്കവെ, ഞാന്‍ ചാടിയെഴുന്നേറ്റു. വിക്കറ്റ്‌ കീപ്പറുടെ കൈയില്‍ ക്രിക്കറ്റ്‌ ബോള്‍ വീഴുന്നതുപോലെ അമ്മാവന്‍റെ ചന്തി എന്‍റെ കൈകളിലേക്കു സെയിഫായി വീണു.

"ഓ....താങ്ക്യൂ ജന്‍റില്‍ മാന്‍.............. "
സ്ളോ മോഷനില്‍ താഴെ വീണു മുട്ടുകുത്തിയിഴഞ്ഞെഴുന്നേറ്റ്‌ അമ്മാവന്‍ പറഞ്ഞു.

"താങ്ക്സ്‌ എ ലോട്ട്‌.. "

'ഈശ്വരാ... രാവിലെ വെറും വയറ്റിലേ ടാങ്ക്‌ ഫുള്ളാക്കിയോ..' മൂക്കിലേക്ക്‌ അടിച്ചു കയറുന്ന വിസ്കിയുടെ രൂക്ഷ ഗന്ധം സഹിച്ചു ഞാന്‍ മനസില്‍ പറഞ്ഞു.

"ബൈ ദ ബൈ....ഐ ആം അഡ്വക്കേറ്റ്‌ ശിവന്‍ പിള്ള ഫ്രം എരുമക്കുഴി....." ഷേയ്ക്ക്‌ ഹാന്‍ഡ്‌ തന്നു സ്വയം പരിചയപ്പെടുത്തല്‍ തുടങ്ങി..

'ഇരുപത്തെട്ടു കെട്ടിനു മുമ്പേ സായിപ്പിന്‍റെ പ്രേതം അറ്റാക്ക്‌ ചെയ്തോ അപ്പൂപ്പാ... മലയാളത്തില്‍ പറഞ്ഞാ പോരെ ഇതൊക്കെ.... '

"ഐ ആം എ സക്സസ്ഫുള്ള് ലോയറ്‍.... പത്തനംതിട്ട ബാറിലാണു പ്രാക്ടീസ്‌.... "

'അതു മണമടിച്ചപ്പൊഴേ മനസിലായി.. '

"ഈ ലോയറും ലയറും തമ്മില്‍ വല്യ വ്യതാസവും ഉണ്ടോ സാറേ.. കള്ളം പറഞ്ഞു ഉപജീവനം നടത്തുന്നവാനാണല്ലോ നിങ്ങള്‍ വക്കീലന്‍മാര്‍.. അതുപോട്ടെ.. ഏതാ സാറിന്‍റെ സ്റ്റ്രീം.... സിവില്‍, ക്രിമിനല്‍... "

"ഹ ഹ എന്തുമെടുക്കും.. ഫ്രം പേട്ടു കേസ്‌, ടു പെറ്റിക്കേസ്‌, ടു പോട്ടാ കേസ്‌ ടു പേട്ടാ കേസ്‌.. "

"അപ്പോ പുലിയാണല്ലേ.... പേട്ടാ ധ്യാനകേന്ദ്രക്കേസുവരെ വഴങ്ങും..ഹോ..പരിചയപ്പെട്ടതില്‍ വളരെ സന്തോഷം.. ഞാന്‍ മനു. ഡല്‍ഹിയില്‍.. നാടു കോന്നി.. "

"കോന്നിയിലെവിടെ... ?"

"ആറിനക്കരെ.. ചാങ്കൂറ്‍ ജംഗ്ഷന്‍ എന്നു പറയും"

"ചാങ്കൂറ്‍ ജംഗ്ഷനിലെവിടെ.." ശിവന്‍ സാറു കണ്ണുവിടര്‍ത്തി..

"ഈശ്വരാ പറഞ്ഞു പറഞ്ഞു വരുമ്പോ ഇനി സാറെന്‍റെ അമ്മായിയപ്പനായി വരുമോ... ?"

പൊട്ടിച്ചിരി.

"വുഡ്‌ യൂ ലൈക്‌ ടു ഹാവ്‌ എ കപ്പിള്‍ ഓഫ്‌ അവലോസുണ്ട..."
പൊതി നീട്ടി അമ്മാവന്‍ ചോദിക്കും മുമ്പേ ഒന്നെടുത്തു വായിലിട്ടു. കണ്ണുതള്ളിപ്പോയി. മുപ്പത്തിരണ്ട്‌ പല്ലും ഫെയിലായി അവനെ ഒന്നു പൊട്ടിക്കാന്‍..

"വാങ്ങിയത്‌ അബദ്ധമായല്ലോ എയിഞ്ചല്‍ പെങ്ങളേ.. ജെ.സി.ബി വേണമല്ലോ ഇതൊന്നു പൊട്ടിക്കാന്‍... ഒന്ന് അറ്റാക്ക്‌ ചെയ്തു നോക്കുന്നോ" കൈയിലിരിക്കുന്ന രണ്ടാമത്തെ അവലോസുണ്ട മഞ്ഞക്കിളിയുടെ നേരെ നീട്ടി ചോദിച്ചു.

"ഒന്നാമതേ മഞ്ഞപ്പിത്തം. ഒരു ബലപരീക്ഷണത്തിനു ഞാനില്ലേ.... ആങ്ങള തന്നെ അതും തിന്നോ.. വേണമെങ്കില്‍ വെളുക്കും വരെ ഞാന്‍ കൂട്ടിരിക്കാം.... "

രക്ഷയില്ലാഞ്ഞ്‌ തുപ്പിക്കളഞ്ഞ്‌, രഹസ്യമായി പറഞ്ഞു "എനിക്കു തോന്നുന്നു, ഇങ്ങേരെ കുറച്ചു നേരം അടക്കിയിരുത്താന്‍ അമ്മായി മനപ്പൂര്‍വം ഉണ്ടാക്കിയ ഉണ്ടയാവാം ഇത്‌... "

അപ്പുറത്തുള്ളോരു നാല്‍പ്പതുകാരി എന്നെ തുറിച്ചു നോക്കുന്നു കുറെ നേരമായിട്ട്‌. ജീന്‍സും, കക്ഷം നാലുപേരെ കാണിച്ചില്ലെങ്കില്‍ പിന്നെന്തു സ്ത്രീജന്‍മം എന്ന മട്ടിലുള്ള സ്ളീവ്‌ ലെസ്‌ ജാക്കറ്റും വേഷം. ഹേമമാലിനിയുടെ ഹെയര്‍കട്ടും, ഫിലോമിനയുടെ ഫെയിസ്‌ കട്ടും.

കുമാരനാശാന്‍റെ വരികള്‍ ഓര്‍മ്മ വന്നു

'നിതംബ ഗുരുതയാല്‍ത്താന്‍ നിലം വിടാന്‍ കഴിയാതി
സ്ഥിതിയില്‍ തങ്ങുമി ക്ഷോണീരംഭതാനത്രേ...' അരക്കെട്ടിന്‍റെ ഭാരം കാരണം സ്വര്‍ഗത്തേക്കു പൊങ്ങിപ്പോയി ഒറിജിനല്‍ രംഭയാകാന്‍ പറ്റാത്തതുകൊണ്ട്‌, തല്‍ക്കാലം ടെമ്പററിയായി ഭൂമിയിലെ രംഭയായി അവള്‍ വിലസുന്നു... '

മാലാഖയ്ക്ക്‌ കഴിക്കാന്‍ കൊടുത്തുവിട്ട ഉപ്പിടാത്ത സ്പെഷ്യല്‍ ഡിഷില്‍ നിന്ന്, പകുതി ഭാഗം ഷെയറെടുത്ത്‌ കഴിച്ച്‌, കിടക്കാന്‍ തുടങ്ങിയപ്പോള്‍, എവിടെനിന്നോ ഒരു സംഘഗാനം...

"താനാരോ തന്നാരോ. തന താനാരോ തന്നാരോ
തങ്കപ്പന്‍ ചേട്ടന്‍റെ മൂത്തമകള്‍ മണി-
ത്തങ്കമ്മപ്പെണ്ണൊരു ചെമ്പരത്തി... "

"വണ്ടി കൊടുങ്ങല്ലൂരെത്തിയോ പെങ്ങളേ...... പട്ടാളക്കുട്ടന്‍മാരാണെന്നു തോന്നുന്നു...ഞാനൊന്നു മുട്ടീട്ട്‌ വരട്ടെ... നല്ല ലിറിക്സ്‌..ചിലപ്പോള്‍ ഭാവിയില്‍ പ്രയോജനപ്പെട്ടേക്കും.. പെങ്ങള്‍ ഉറങ്ങിക്കോ... ഗുഡ്‌ നൈറ്റ്‌... "

'തങ്കപ്പന്‍ ചേട്ടനന്നങ്ങാടീപോയപ്പോ
തങ്കമ്മപ്പെണ്ണിനൊരാശ വന്നേ
താനാരോ തന്നാരോ.. തന
താനാരോ തന്നാരോ"

ഞാന്‍ പതുക്കെ പട്ടാള ബെറ്റാലിയന്‍റെ അടുത്തേക്കിരുന്നു.

"തങ്കമ്മയ്ക്ക്‌ എന്താശയാ വന്നത്‌.. മീശ വേണമെന്നോ...അനിയന്‍മാരേ നല്ല കിണുക്കന്‍ പാട്ട്‌..ആ വരികള്‍ ഒന്നെഴുതിയെടുത്തോട്ടെ.... "

"അണ്ണാ വാ...... " കോറസ്‌
"ഇരിക്കണ്ണാ..... "
"വീശാറുണ്ടോ അണ്ണാ.... "
"ഒഴിക്കെടാ എന്‍കൌണ്ടറേ അണ്ണനൊരു പട്യാല പെഗ്‌....... "

ചിറിതുടയ്ക്കുമ്പോള്‍ ചോദിച്ചു.."അല്ലനിയാ.. അരായീ എന്‍കൌണ്ടര്‍.. ആ പേരിന്‍റെ ഉത്ഭവം ഒന്നു പറയാമോ.... "

"അതണ്ണാ ഒരു കഥയാ...." നാരങ്ങ അച്ചാര്‍ തൊട്ടുനക്കി ഒരു ജവാന്‍ തുടര്‍ന്നു. "ദാ ഇവന്‍ കാര്‍ഗിലില്‍ അയിരുന്ന സമയം. ഒരു പാതിരാത്രി. ഞങ്ങള്‍ എട്ടുപേര്‍ ഫുള്‍ വിജിലില്‍.. അല്‍പം പേടിയും ഉണ്ടെന്ന് കൂട്ടിക്കോ... അപ്പോ കുറ്റിച്ചെടിക്കിടയില്‍ ഒരു ശറപറ ശബ്ദം.. കുറ്റിച്ചെടി വിറയ്ക്കുന്നു. ഇവന്‍ എ.കെ ഫോര്‍ട്ടി സെവന്‍ നേരേ നീട്ടി തുരു തുരെ കാച്ചി.. ഒന്നും രണ്ടുമല്ല മുപ്പതു റൌണ്ട്‌.. പിറ്റേന്ന് കാലത്ത്‌ നോക്കിയപ്പോ അവിടെ രണ്ട്‌ പട്ടിക്കുട്ടികള്‍ ചത്തു കിടക്കുന്നു. അന്നു സാബ്‌ ഇവനോട്‌ പറഞ്ഞു 'നീയിനി ഇവിടെ നിന്ന് ഉണ്ട വേസ്റ്റാക്കെണ്ടാ.. ഇനി മുതല്‍ മെസില്‍ ഉരുളക്കിഴങ്ങു തൂക്കിയാ മതി' "

രണ്ടുമണിക്കൂറ്‍ അഭ്യാസം കഴിഞ്ഞു മടങ്ങിവന്നു.

താഴത്തെ ബെര്‍ത്തില്‍ ശാന്തയായി ഉറങ്ങുന്ന മാലാഖയെ ഡിസ്റ്റേര്‍ബ്‌ ചെയ്യാതെ പതുക്കെ കോണിയിലേക്ക്‌ കാലെടുത്തു വച്ചു..

"വാളു വെക്കുമ്പോ പറയണേ ആങ്ങളേ.. ഓടിമാറാനാ... "

"അയ്യോ ..അനിയത്തി ഇതുവരെ ഉറങ്ങിയില്ലേ..... "

"ഖ്രൂ....................ഉം.... പ്ളീ............... ം"

"ഇതെന്താ പെങ്ങളേ ഒരു വിചിത്ര ശബ്ദം... " തിരിഞ്ഞു നോക്കി...

പിന്നെയും "ഖ്രൂ....................ഉം.... പ്ളീ............... ം"

ഓ...അഡ്വക്കേറ്റ്‌ സാബ്‌ കൂര്‍ക്കം വലിക്കുകയാണു..ആരോഹണത്തില്‍ "ഖ്രൂം......" അവരോഹണത്തില്‍ "പ്ളീ......... ം"

"അടിപൊളി റിംഗ്‌ ടോണ്‍...അല്ലേ പെങ്ങളേ....." മുകളിലേക്ക്‌ വലിഞ്ഞു കയറുമ്പോള്‍ പറഞ്ഞു..

"അപ്പോള്‍ ഗുഡ്‌നൈറ്റ്‌.. " താഴേക്ക്‌ വീണുകിടക്കുന്ന ബാഗിന്‍റെ വള്ളി ചൂണ്ടിക്കാണിച്ചു ഞാന്‍ പറഞ്ഞു "ഇന്‍ കേസ്‌ ഓഫ്‌ എമര്‍ജന്‍സി പുള്ള് ദിസ്‌ ചെയില്‍... ഒ.കെ.."

ലൈറ്റണച്ചു..


"ആങ്ങളേ...എഴുന്നേല്‍ക്ക്‌...മണി എട്ടായി....ദാ ബെഡ്കോഫി... കുടിച്ചിട്ടൊരു അഞ്ചുരൂപ ഇങ്ങെട്‌..... "

കണ്ണു ഞെരടി എഴുന്നേറ്റു... "ആഴത്തിലുറങ്ങിപ്പോയി അനിയത്തീ...... "

"ട്രെയിനിയിലെ കാപ്പിക്കെന്തു രുചിയാണല്ലേ.... ഇപ്പോ തന്നെ വേണോ പൈസ.. "

"കുടിച്ചിട്ടു മതി... ഇന്നലെ എനിക്കു വാങ്ങിത്തന്ന കപ്പലണ്ടി മിഠായിയുടെ രണ്ടുരൂപ കിഴിച്ച്‌ ബാക്കി തന്നാ മതി.... "

ഉറക്കച്ചടവില്‍ മൂന്നു നാണയം തപ്പിയെടുത്തു നീട്ടി......

"മറ്റൊന്നും കൊണ്ടല്ലാങ്ങളേ.... ബാധ്യതകള്‍ വാങ്ങിവക്കുന്ന ശീലം പണ്ടേ എനിക്കില്ല.... "

"ഗ്രേറ്റ്‌....കീപ്പിറ്റപ്പ്‌......" പേസ്റ്റ്‌ ബ്രഷിലേക്ക്‌ ഞെക്കിയിറക്കുമ്പോള്‍ മറുപടി പറഞ്ഞു..

ഫ്രഷായി മടങ്ങിവന്നു മനോരമപത്രം നിവര്‍ത്തി രണ്ടാം പേജിലെ സെന്‍സേഷണല്‍ ബോക്സഡ്‌ ന്യൂസ്‌ വായിച്ചു
"ജനല്‍ അഴികളില്‍ കുടുങ്ങിയ കള്ളനെ നാട്ടുകാര്‍ രക്ഷപെടുത്തി ഇടികൊടുത്തു.. "

"എവിടെ നമ്മുടെ വക്കീലദ്ദേഹം....? " .

"ദാ ആ ഫിലോമിനയുടെ കൈ നോക്കുന്നു.. "

"ഈശ്വരാ...ഇങ്ങേര്‍ക്ക്‌ കാക്കാന്‍റെ പണിയും അറിയാമോ.. അതിനിടയില്‍ ഈ തള്ളയെ അടിച്ചുമാറ്റിയോ.... അപാര ജന്‍മം..... "

"സീ...യുവര്‍ ഹാര്‍ട്ട്‌ ലൈന്‍ ഈസ്‌ ക്രോസ്സിംഗ്‌...." വക്കീല്‍ സ്നേഹത്തോടെ കൈനോക്കി പറയുന്നത്‌ കമ്പാര്‍ട്ട്‌മണ്റ്റ്‌ മുഴുവന്‍ കേള്‍ക്കാം.

'കണ്ണാടിക്കൈയില്‍ കല്യാണം കണ്ടോ കാക്കാത്തിക്കിളിയേ' എന്ന ഭാവത്തില്‍ അമ്മാമ്മ കൊഞ്ചിച്ചിരിക്കുന്നു.

കൈനോട്ടം കം റൊമാന്‍സ്‌ കഴിഞ്ഞ്‌, വക്കീലമ്മാവന്‍ എഴുന്നേറ്റു.
അല്‍പ്പം മനസമാധാനം ഇപ്പൊഴെങ്കിലും കിട്ടട്ടേ എന്ന മട്ടില്‍ ഉറങ്ങുന്ന ഭാര്യയെ തോണ്ടി വിളിച്ചു..

"അമ്മിണീ... വേക്കപ്പ്‌... നേരം ഒമ്പതായി... "

"അമ്മി.... അയ്യോ....." കറണ്ടടിച്ചപോലെ ഒരു ചാട്ടം ..നിലത്തു നിന്ന് രണ്ടിഞ്ചു പൊങ്ങി.. ചായക്കാരന്‍ തമിഴന്‍റെ ചൂടു ചായക്കെറ്റില്‍ ചന്തിയെ പൊള്ളിച്ചതിന്‍റെ റീയാക്ഷന്‍..

"യൂ...ബ്ളഡീ ഇഡിയറ്റ്‌.... " അലര്‍ച്ച തമിഴനോട്‌അമ്മിണീ എന്ന് വിളിച്ചപ്പോ ഉണരാത്ത ഭാര്യ 'ഇഡിയറ്റ്‌' എന്ന് കേട്ടപ്പോള്‍ പുല്ലുപോലെ എഴുന്നേറ്റു.

വണ്ടി ആന്ധ്രയിലൂടെ അറഞ്ഞു നീങ്ങി...

മറ്റൊരു സായന്തനം ഓണ്‍ വീല്‍സ്‌...

ചിരി..തമാശ..കടംകഥകള്‍...

"കരഞ്ഞാലും നുള്ളില്ല..കളഞ്ഞാലും നുള്ളില്ല... കടുകോളം കൈയ്‌പില്ല... "

ഒട്ടും ആലോചിക്കാതെ അവള്‍ പറഞ്ഞു "അമ്മ"

"സ്മോക്കിംഗ്‌ ഈസ്‌ പ്രോഹിബിറ്റഡ്‌" എന്ന ചുവന്ന അക്ഷരങ്ങളിലൂടെ കൈവിരല്‍ ഓടിച്ച്‌, മൌനത്തെ തളച്ചു..

"എനിക്ക്‌ അമ്മച്ചിയില്ല ആങ്ങളേ... കണ്ട ഓര്‍മ്മകൂടിയില്ല...."
മഞ്ഞക്കണ്ണുകളില്‍ നനവ്‌ പടരാതിക്കാന്‍ ഞാന്‍ വിഷയം മാറ്റി..

"സ്മോക്കിംഗ്‌ ഈസ്‌ പ്രോഹിബിറ്റഡ്‌.. ഈവന്‍ ദോ ഇറ്റീസ്‌ റോത്ത്‌മാന്‍സ്‌..." ആ കഥ അറിയാമോ പെങ്ങള്‍ക്ക്‌.. "

"ഇല്ല...എന്താ... "

"കേട്ടോ..പണ്ട്‌ റോത്ത്‌മാന്‍സ്‌ സിഗരട്ട്‌ കമ്പനി പബ്ളിക്കിനോട്‌ പറഞ്ഞു, അവരുടെ സിഗരറ്റിനു പറ്റിയ ക്യാപ്ഷന്‍ അയച്ചുകൊടുക്കാന്‍.. വന്‍ തുക പ്രതിഫലം.. ഒരു വിരുതന്‍ ഇതുപോലെ ട്രെയിനില്‍ സഞ്ചരിച്ചപ്പോ ഈ ബോര്‍ഡ്‌ കണ്ടു.. ഒരുവരി കൂടി ആഡ്‌ ചെയ്തു. "സ്മോക്കിംഗ്‌ ഈസ്‌ പ്രോഹിബിറ്റഡ്‌..ഈവന്‍ ദോ ഇറ്റീസ്‌ റോത്ത്‌മാന്‍സ്‌" സമ്മാനവും കിട്ടി.. കിണുക്കന്‍ ഐഡിയ അല്ലേ... "

"കിക്കിണുക്കന്‍.... "

ഒരു രാത്രികൂടി....

പാലക്കാടന്‍ സുപ്രഭാതത്തിലൂടെ, കൊച്ചിയുടെ കോരിത്തരിപ്പിലൂടെ വണ്ടി ഒടുവില്‍ കോട്ടയത്തെത്തി..

ബാഗെടുത്ത്‌ മടിയില്‍ വച്ചു..

ലാസ്റ്റ്‌ കോഫി ടുഗതര്‍..

"എനിക്കിറങ്ങാന്‍ ഇനി അധികം നേരമില്ല പെങ്ങളേ... ഒരു മെമൊറബിള്‍ ട്രിപ്‌ സ്പോണ്‍സര്‍ ചെയ്തതിനു സ്പെഷ്യല്‍ താങ്ക്സ്‌..." കടലാസു കപ്പ്‌ ഞെക്കി ചുരുട്ടി പറഞ്ഞു.

"ഇനി നമ്മള്‍ കണ്ടു മുട്ടുമോ ആങ്ങളേ.... "

"ഈ ജന്‍മത്തില്‍ ബുദ്ധിമുട്ടാ. ഒരുപക്ഷേ അടുത്ത ജന്‍മത്തില്‍, പെങ്ങള്‍ അറ്റ്‌ലാന്‍റിക്‌ സമുദ്രത്തിലെ ഒരു പെണ്‍മീനായും, ഞാന്‍ ഇന്ത്യന്‍ സമുദ്രത്തിലെ ആണ്‍ മീനായും പിറന്നേക്കാം. ഏതെങ്കിലും ബോറ്‍ഡറ്‍ ക്രോസ്‌ ചെയ്യുമ്പോള്‍ പരസ്പരം കണ്ടേക്കാം..... "

ഡയറി എടുത്തു വിടര്‍ത്തി നീട്ടി അവള്‍ പറഞ്ഞു...

"ജസ്റ്റ്‌ ടൂ ലൈന്‍സ്‌.... "

പേന ക്ളിക്ക്‌ ചെയ്ത്‌ എഴുതി

"നോവിച്ചു വീഴുന്നു നമ്മള്
‍നോവിച്ചും നൊന്തും നോവായൊടുങ്ങുന്നു.... "
"ലേബറ്‍ റൂമിലും കാഷ്വാലിറ്റിയിലും ജോലിചെയ്തിട്ടുള്ള പെങ്ങള്‍ക്ക്‌ കൂടുതല്‍ എക്സ്‌പ്ളനേഷന്‍ വേണ്ടല്ലോ അല്ലെ" പുഞ്ചിരിയുടെ ഒരു പൂവുകൂടി പൊഴിഞ്ഞു.

"ബൈ ദ ബൈ... പാലക്കാട്ടു വച്ചു വാങ്ങിത്തന്ന ഒരു കാപ്പിയുടെ അഞ്ചുരൂപ പെങ്ങളു തരാനുണ്ട്‌..അല്ല..ബാധ്യതകള്‍ വാങ്ങാറില്ല എന്നു പറഞ്ഞതുകൊണ്ടു ചോദിച്ചതാ..തെറ്റിദ്ധരിക്കല്ലേ.. "

"അത്‌ ഞാന്‍ മനപ്പൂര്‍വം തരാഞ്ഞതല്ലേ... ബോര്‍ഡര്‍ ക്രോസ്‌ ചെയ്യുമ്പോള്‍ തിരിച്ചറിയാന്‍ എന്തെങ്കിലും കടം വേണ്ടേ അങ്ങളേ...... "

"യൂ സഡിറ്റ്‌....അപ്പോ ഞാന്‍ ഇറങ്ങുന്നു... "

ബാഗ്‌ കൈയിലെടുത്തു "ദീര്‍ഘ സുമംഗലീ ഭവ"

വണ്ടി ചെങ്ങന്നൂറ്‍ നിര്‍ത്തി..

കോരിയടിച്ചെന്നുന്ന മഴ. കന്നിമാസത്തിലും മഴയോ ഭഗവാനേ..

തിരക്കിലൂടെ ഊര്‍ന്നിറങ്ങി.

കുടചൂടി നില്‍ക്കുന്ന കൊച്ചുമോന്‍ അളിയനെ ഒറ്റയടിക്കു തിരിച്ചറിഞ്ഞു

"അളിയാ............... ദാ ഇവിടെ...... "

അളിയന്‍ പാഞ്ഞു വന്നു
"എന്‍റെ പൊന്നളിയാ...രണ്ടു മണിക്കൂറായി മൊബൈലില്‍ ട്റൈ ചെയ്യുന്നു.. പരിധിവിട്ടു കളിക്കുവാണെന്ന് മാത്രം റെസ്പോണ്‍സ്‌.. ലക്ഷ്മി പ്രസവിച്ചു. സിസേറിയന്‍ വേണ്ടി വന്നു. പെണ്‍കുഞ്ഞ്‌.... "

ഇരമ്പുന്ന മഴ എന്നെ വാരിപ്പുണരുന്ന പോലെ തോന്നി.

കുട വലിച്ചു മാറ്റി.... "കുട കള അളിയാ..... "

അറിയാതെ കൈകള്‍ അളിയനെ വരിഞ്ഞു മുറുക്കി...

കാറ്റ്‌ ഒരുചുമട്‌ കുളിരു എന്‍റെ ദേഹത്തേക്ക്‌ വലിച്ചിട്ടു..

മഴ തല തോര്‍ത്തി തരുന്നു.. പിന്നെയും നനച്ചു തരുന്നു.

തിരക്കിനുള്ളില്‍ കൂടി പടിയിറങ്ങി...തെന്നി തെന്നി ...

"പഞ്ചേന്ദ്രിയങ്ങളും പെര്‍ഫെക്ടാണോ അളിയാ അവളുടെ..... "

"ഒരു കുഴപ്പവുമില്ലളിയാ... നല്ല മിടുമുടുക്കി.... വെളുത്ത കുട്ടി.. അളിയന്‍റെ മുഖ ഷേയ്പ്പാണെന്നതൊഴിച്ചാല്‍ ബാക്കിയെല്ലാം ഡബിള്‍ ഓ.കെ.. "

"ബ്രഹ്മദേവാ... വന്ദനം.... അങ്ങയുടെ എന്‍ജിനീയറിംഗില്‍ ഒരു സിസ്റ്റം കൂടി പക്കാ പെര്‍ഫെക്ട്‌...... "

മഴ വീണ്ടും വീണ്ടും പുണരുന്നു. കാറ്റ്‌ മഴത്തുള്ളികളെ കണ്ണിലേക്കും കരളിലേക്കും കോരിയിടുന്നു...

"എന്‍റെ ഭൈമിയ്ക്കെങ്ങനെ....... "

"ഇപ്പം അനസ്തേഷ്യയിലാ.. ഇടയ്ക്ക്‌ അല്‍പ്പം ബോധം വീഴാന്‍ തുടങ്ങിയിട്ടുണ്ട്‌.... "

"അര്‍ദ്ധബോധത്തില്‍ എന്നെ തിരക്കിയോ അളിയാ അവള്‍..... "

"കൊള്ളാം... എപ്പോള്‍ ബോധം വന്നാലും അളിയനെവിടെ എന്നൊരൊറ്റ ചോദ്യമേ ഉള്ളൂ.... "

"അപ്പോള്‍ അവള്‍ എന്നെ അഗാധമായി സ്നേഹിക്കുന്നു.. പാതി മയക്കത്തില്‍ പേരു പുലമ്പിയാല്‍ പ്രണയം പക്കാ.. എന്ന് അളിയന്‍ കേട്ടിട്ടുണ്ടോ.... " മഴക്കിടയിലൂടെ ഓടുമ്പോള്‍ ഞാന്‍ ചോദിച്ചു

"സത്യം പറഞ്ഞാല്‍ ഞാന്‍ അങ്ങനെ കേട്ടിട്ടില്ല അളിയാ... "

"എന്നാ ഇപ്പോ കേട്ടോ..... "

"ഓട്ടോ ചേട്ടാ...വണ്ടി നേരെ മെഡിക്കല്‍ മിഷനിലോട്ട്‌ വിട്‌.. പത്തുരൂപ എക്‌സ്ട്രാ തരാം. സ്പീഡിന്‍റെ കാര്യത്തില്‍ ഒരു കോമ്പ്രൊമൈസും പാടില്ല .....എനിക്കെന്‍റെ ഝാന്‍സി റാണിയെ കാണാന്‍ തിടുക്കമായി... "

പെട്റോളിന്‍റേയും, മുല്ലപ്പൂവിന്‍റേയും, സിസര്‍ ഫില്‍ട്ടറ്‍ സിഗരട്ടിന്‍റേയും സമ്മിശ്ര സ്വര്‍ഗ്ഗീയ സുഗന്ധം മഴയില്‍ അലിഞ്ഞ്‌ ഹൃദയത്തിലേക്കിറങ്ങുന്നു..

"ഇന്ന് നാളേതാ അളിയാ..... "

"വിശാഖം.... "

"ഹോ..സാക്ഷാല്‍ സീതാദേവിയുടെ ജന്‍മനക്ഷത്രം. വനവാസം വിധിച്ചിട്ടുണ്ടോ പാവത്തിനു.... "

ഓട്ടോ മഴയെ കീറി മുറിച്ചു നീങ്ങി...

പവിഴമല്ലിയുടെ സുഗന്ധം റോഡിലെങ്ങും ലിഫ്റ്റ്‌ ചോദിച്ചു നില്‍ക്കുന്നു.....

"ജീവിതം എത്ര സുന്ദരം അല്ലേ അളിയാ..... "

"പിന്നല്ലാതെ.. അളിയന്‍ പറഞ്ഞാല്‍ പിന്നെ അതിനെതിര്‍വാക്കുണ്ടോ ..." കൊച്ചുമോനളിയന്‍ ഒന്നു വിളറിച്ചിരിച്ചു...

"അതെന്‍റെ ബാഗിലിരിക്കുന്ന മക്‌ഡ്വല്‍ പ്രീമിയം കുപ്പിയെ ഓര്‍ത്തുള്ള സോപ്പിംഗല്ലേ അളിയാ..സത്യം പറ...." അളിയന്‍റെ കവിളില്‍ ഒന്ന് അമര്‍ത്തി നുള്ളി ഞാന്‍ ചോദിച്ചു.

"അല്ലളിയാ..ഈ അളിയന്‍റെ ഒരു കാര്യം...... "

ഓട്ടോചേട്ടന്‍റെ ചൂണ്ടുവിരല്‍ പ്ളേ ബട്ടണില്‍ അമര്‍ന്നു

"സുഖമാണീ നിലാവ്‌...
എന്തുസുഖമാണീ കാറ്റ്‌.....
അരികില്‍ നീ വരുമ്പോള്‍..... എന്ത്‌
രസമാണീ സന്ധ്യ........ "

മനസ്സിനോടൊപ്പം ഓട്ടോയുടെ വൈപ്പറും തലയാട്ടി താളം പിടിച്ചുകൊണ്ടിരുന്നു.