Monday 30 June 2008

പീതാംബരീയം.... സ്നേഹാംബരീയം

‘പതിവ്രത‘, ‘പെണ്ണുകാണല്‍’ എന്നീ വാക്കുകള്‍ക്ക് തത്തുല്യമായ ഒറ്റവാക്കുകള്‍ ഇംഗ്ലീഷില്‍ ഇല്ലാത്തത്, ഇവരണ്ടും സായിപ്പിന് പതിവില്ലാത്ത കാര്യങ്ങളായതുകൊണ്ടാണല്ലോ. അരക്കെട്ടു പൂട്ടിയിടാന്‍ ഒരു ബെല്‍റ്റിന്‍‌റെ ആവശ്യം വന്നതുകൊണ്ടാവാം ‘ചാസ്റ്റിറ്റി ബെല്‍ട്ട്’ എന്ന വാക്കുണ്ടായത്.. എന്നാല്‍ പിന്നെ പാതിവ്രത്യത്തിനു ചാസ്റ്റിറ്റി എന്നു വിളിച്ചോ പയ്യനേ എന്നൊരു പാതികാരുണ്യം കിട്ടിയെന്നുമാത്രം.

പതിവ്രതമാരുടെ തള്ളിക്കയറ്റം കാരണം ആ വാക്ക് മലയാളിക്ക് ഒഴിച്ചുകൂടാതെയുമായി.

സതി സാവിത്രി , ശീലാവതി, സീതാദേവി ശ്രേണിയില്‍ ഇടം പിടിച്ച മഹിളാമണിയുടെ സഹയാത്രികന്‍ ആവുക എന്നത് ചെറിയ കാര്യമല്ല. പ്രത്യേകിച്ച് ഇക്കാലത്ത്. സ്‌ഫോടനാത്മകമായ ദാമ്പത്യവല്ലരിയിലെ പടക്കങ്ങളായി ദിനങ്ങള്‍ കൊഴിച്ചുകളയുന്ന നവയുഗ മാര്യേജ് ലൈഫില്‍, ഒരു കുഞ്ഞു സതിയെ കിട്ടുക ചില്ലറക്കാര്യമല്ല. ഏതു വിപ്ലവകാരിയും സ്വന്തംകാര്യം വരുമ്പോള്‍ ‘ഓള് ഓമനത്വവും ഒരിക്കലുണ്ടിരിക്കലെന്നെ ഊട്ടുന്നോളുമാവണമെന്ന്’ തന്നെയാവും ആഗ്രഹിക്കുക.

മുകളില്‍ പറഞ്ഞ ശ്രേണിയിലേക്ക് സാഭിമാനം ചവിട്ടിക്കയറിയ മഹിളാരത്നങ്ങള്‍ ഏറെയുള്ള നാടേത്, എന്നു ചോദിച്ചാല്‍ ഉത്തരം സിമ്പിള്‍. ‘ബ്രിജ്‌വിഹാര്‍’

സ്ത്രീ ശാക്തീകരണത്തിന് മാതൃകായ ഒരു മോഡല്‍ വില്ലേജായി ഈ നാടിനെ പ്രഖ്യാപിക്കണം എന്നാണ് ഈയുള്ളവന്‍‌റെ അഭ്യര്‍ത്ഥന. സഹധര്‍മ്മിണി പാതിവ്രത്യത്തിന്‍‌റെ സഹനശക്തികൊണ്ട് ഒന്നു കണ്ണുരുട്ടിയാല്‍ സ്വിച്ചിട്ടതുപോലെ ചുരുളുന്നവരാണ് ഇവിടുത്തെ പുരുഷപ്രജകളില്‍ ഏറെയും.

‘ഉലകം കിടുകിടെ വാഴും മന്നന്‍
എലിയേപ്പോല്‍ തവ പത്നീസവിധേ’
അതാണു സെറ്റപ്പ്.

അതു ശരിയോ തെറ്റോ എന്നു ചോദിച്ചാല്‍ എനിക്കുത്തരമില്ല. പക്ഷേ അതാണോ ഇവിടുത്തെ നാട്ടുനടപ്പെന്നു ചോദിച്ചാല്‍ ‘യെസ്’

ഈ പാതിവ്രത്യത്തിന്‍‌റെ തീവ്രത ആദ്യമായി ഞാനറിഞ്ഞത്, വര്‍ഷങ്ങള്‍ക്കുമുമ്പ്, മലയാളിസമാജത്തിന്‍‌റെ കമ്മിറ്റി മെമ്പറായി പിരിക്കാനിറങ്ങിയപ്പോഴാണ്.

സെക്രട്ടറി സ്റ്റെനോരാഘവന്‍, ഖജാന്‍‌ജി കമ്പ്യൂട്ടര്‍ മോഹനന്‍, വൈസ് പ്രെസിഡണ്ട് താടിവേണുച്ചേട്ടന്‍, ജോയിന്‍‌റ് സെക്രട്ടറി ഇരുട്ടു രാജന്‍ എന്നീ സഹപ്രവര്‍ത്തകരോടൊപ്പം ഞാനും ശ്രീമാന്‍ അരവിന്ദാക്ഷന്‍ എന്ന പയ്യന്നൂര്‍ സ്വദേശിയുടെ ഫ്ലാറ്റിലെത്തി.
സെന്‍സെസ് എടുക്കാന്‍ വരുന്നവരെപ്പോലെ നോട്ടീസും, രസീതുകുറ്റിയും പിടിച്ച് നിന്നുകൊണ്ട് ഞങ്ങള്‍ വാതിലില്‍ മുട്ടി.

‘ബിലീവ് ഇന്‍ ദ ബ്ലാക്ക്’ എന്ന മട്ടില്‍, തലയില്‍ ഹെയര്‍ഡൈ തേച്ചുപിടിപ്പിച്ചുകൊണ്ടിരുന്ന അക്ഷന്‍ ചേട്ടന്‍, പതുക്കെ വാതില്‍ തുറന്നു.

“ഇതെന്നാ ചേട്ടാ.. തലേല്‍ മീന്‍‌ചട്ടി കമത്തിയോ..” ഇരുട്ട് രാജന്‍ വിഷ് ചെയ്തു ചിരിച്ചു.

“വാ വാ ഇരി.... എന്താ വിശേഷം....”

“ഛെടാ.. അറിഞ്ഞില്ലേ.. എടാ അരവീ.. അസോസിയേഷന്‍ വാര്‍ഷികം വരുവല്ലിയോ.. നോട്ടീസ് കണ്ടില്ലേ.. ഇത്തവണ കലക്കന്‍ പരിപാടിയാ. ഹെവന്‍‌ലി വോയ്സിന്‍‌റെ ഗാനമേളയടക്കം വെളുക്കും വരെ പ്രോഗ്രാം....” സ്റ്റെനോച്ചേട്ടന്‍ സോപ്പിംഗ് തുടങ്ങി.

“അടിയും കാണുമല്ലോ അല്ലേ...” അരവി

“അതുപിന്നെ പറയണോ ചേട്ടാ.. മൂന്ന് എ.എമ്മിനു തന്നെ ഇത്തവണയും അതുകാണും. പതിവു തെറ്റിക്കാന്‍ പറ്റില്ലല്ലോ..” ഞാനും ചിരിച്ചു.

“കഴിഞ്ഞകൊല്ലത്തേതിന്‍‌റെ നീര്‍വീക്കം ഇതുവരെ മാറിയില്ല.. എന്നാലും വിട്ടുകൊടുക്കാന്‍ പറ്റുമോ.. “ സ്റ്റെനോ രസീതുകുറ്റി വിടര്‍ത്തി.

“അപ്പോ പറ.. എന്തെഴുതണം. കാര്യമായിട്ടുവേണേ.. ചിലവു കൂടിക്കൂടി വരുവാ. ടെന്‍‌റിനു തന്നെ പതിനയ്യായിരമാ ബഡ്ജറ്റ്..”

“ഓ.. എന്നാ നോക്കാനാ രാഘവന്‍‌ചേട്ടാ.. ഒരു നൂറ്റിയൊന്ന് എഴുത്... “ അരവിച്ചേട്ടന്‍ ഉദാരമനസ്കനായി ചിരിച്ചു..

രസീതിയിലേക്ക് പേന ഉരഞ്ഞു ഉരഞ്ഞില്ല എന്നായപ്പോഴാണ്, ചിരവ ചുരണ്ടുന്ന ബാക്ക്ഗ്രൌണ്ട് മ്യൂസിക്കില്‍ അകത്തുനിന്നൊരു വിളി വന്നത്..
“ദേ........ ഒന്നിങ്ങു വന്നേ...” മിസിസ് അരവി, കനകമ്മച്ചേച്ചിയുടെ കളനാദം!!

‘എന്താ പത്നിപ്രിയേ ഇത്. ചുംബനം നല്‍കാന്‍ പറ്റിയ ടൈം ഇതാണോ’ എന്ന മുഖഭാവത്തോടെ അരവി അടുക്കളയിലേക്ക് ഒറ്റപ്പാച്ചില്‍...

രണ്ടുസെക്കണ്ടുകൊണ്ട് തിരികെ വന്ന ഗൃഹനാഥന്‍‌റെ ചുണ്ടില്‍ ഞെട്ടിക്കുന്ന ഹിസ്റ്റോറിക്കല്‍ ഡിസിഷന്‍..

“അതേ. അതേ.. നിക്ക് നിക്ക്!... നൂറ്റൊന്നെഴുതല്ലേ... ഒരു പതിനഞ്ചുരൂപ എഴുത്... അതാ നല്ലത്.. അതുമതി...”

‘ഇവനെന്തൊരു കൊജ്ഞാണനാടാ’ എന്ന അംഗവിക്ഷേപത്തോടെ സ്റ്റെനോജി താടിയൊന്നുഴിഞ്ഞു.

പാതിവ്രത്യത്തിന്‍‌റെ ഹൈ വോള്‍ടേജ് എഫക്ടില്‍ കനകമ്മാജി ഒന്നു കണ്ണുരുട്ടിയപ്പോള്‍ സമാജത്തിനു നഷ്ടമായത് എഴുപത്തിയാറു രൂപ.

‘കനകം മൂലം കാമിനിമൂലം
കണവന്‍ കൊശവാ പിരിവിതു ശൂന്യം’

‘കഹാനി ഖര്‍ ഖര്‍ഖറോം കി... ഇനി നമുക്ക് ഇട്ടിച്ചന്‍‌റെ വീട്ടിലേക്ക് പോകാം. ഏലിയാമ്മ പാരവക്കുമോ ആവോ’ സ്റ്റെനോ ഡിക്ലയര്‍ ചെയ്തു.

ഇട്ടിച്ചന്‍‌റെ ഫ്ലാറ്റില്‍ പതുക്കെമുട്ടി.

മിന്നുകെട്ട് സീരിയലിലെ അമ്മായിയമ്മയെപ്പോലെ, മിന്നുന്ന മുഖവുമായി ഏലിയാമ്മ എന്ന മിസിസ്. ഇട്ടി മുന്നില്‍ വന്നു.

“അമ്മാമ്മേ.. സുഖം തന്നെയല്ലേ..” ഇരുട്ട് ചിരിച്ചു.

“അതറിയാണാ‍ണോ ഈ നട്ടപ്പാതിരായ്ക്ക് വന്നത്..” ഏലിയേട്ടത്തി വേലികെട്ടു തുടങ്ങി.

“പരിപാടിയൊക്കെ വരുവല്ലിയോ ചേച്ചി.. ഇതൊക്കെ ഒന്നു തിരക്കേണ്ടെ ഇടയ്ക്കൊക്കെ.. ദാ നോട്ടീസു പിടിച്ചാട്ടെ”

“അച്ചായനിവിടില്ല....”

“നോട്ടീസുപിടിക്കാനും അച്ചായന്‍ വരണോ... ഈ അമ്മാമ്മേടെ ഒരു തമാശയേ..” ഇരുട്ട് നോട്ടീസ് നീട്ടി.

“അച്ചായന്‍ പ്രെയറിനു പോയേക്കുവാ....”

“പാതിരാത്രിയില്‍ എന്തു പ്രെയറു ചേച്ചീ.. ലോകസമാധാനത്തിനുവേണ്ടിയാണോ...” പുത്രനെ കണക്കു പഠിപ്പിക്കുന്നതുകൊണ്ട് ആ സ്വാതന്ത്യം ഞാന്‍ ഉപയോഗിച്ചു.

“അച്ചായന്‍‌റെ ചെരിപ്പ് ദാ ഇവിടെ കിടക്കുന്നല്ലോ..” ഇരുട്ട് ഇന്‍‌വെസ്റ്റിഗേഷന്‍ തുടങ്ങി.

“എന്താ, മനുഷ്യര്‍ക്ക് ഒന്നില്‍ കൂടുതല്‍ ചെരിപ്പുപാടില്ലേ..” ചേടത്തി ഒന്നു മുരണ്ടു.

“അച്ചായന്‍‌റെ അണ്ടര്‍വെയറും ദാ അവിടെ തൂങ്ങിക്കിടപ്പുണ്ട് “ കമ്പ്യൂട്ടര്‍ ചേട്ടന്‍ ഇന്‍‌വെസ്റ്റിഗേഷന്‍ എന്‍‌റെ ചെവിയിലേക്ക് പാസ് ചെയ്തു.

ഇരുട്ട് രാജന്‍ ജനലില്‍ കൂടി കണ്ണുപായിച്ചപ്പോള്‍, കെല്‍‌വിനേറ്റര്‍ ഫ്രിഡ്ജിനോട് ചേര്‍ന്നു മൂവു ചെയ്യുന്ന ഒരു ബാക്ക്സൈഡ് മിന്നായം പോലെ കണ്ടു.

“ഇട്ടിച്ചനെ ഞാന്‍ കണ്ടില്ല.. പക്ഷേ പുള്ളീടെ പൃഷ്‌ഠം കണ്ടു....” പടിയിറങ്ങുമ്പോള്‍ ഇരുട്ടു പറഞ്ഞു.

“ഈ പെണ്ണുങ്ങളെല്ലാം ഇങ്ങനെ ഫെമിന്‍സ്റ്റുകളായാല്‍ സമാജം കൊളം തോണ്ടുമല്ലോ രാഘവേട്ടാ...” നോട്ടീസ് ഞാന്‍ കക്ഷത്തില്‍ വച്ചു.

“ഇതിന്‍‌റെ പിന്നിലുള്ള സൈക്കോളജിക്കല്‍ റീസണ്‍ എന്താ സ്വാമീ....” താടിവേണുച്ചേട്ടന്‍‌റെ സംശയം ന്യായം.

“അതറിയില്ലേ.. ദൈവം പെണ്ണിനെ സൃഷ്ടിച്ചത് പുരുഷന്‍‌റെ വാരിയെല്ലുകൊണ്ടല്ലേ.. അതൊകൊണ്ടാ ഇവളുമാര് ഇങ്ങനെ. ദൈവം വാരിയെല്ലെടുത്തപ്പോ, ഇവളുമാര് എല്ലുവാരിയെടുക്കുന്നു.. നട്ടെല്ലടക്കം സകല എല്ലും.. ദാറ്റ്സാള്‍.......”

പാതിവ്രത്യത്തിന്‍‌റെ കാര്യത്തില്‍ ബ്രിജ്‌വിഹാറില്‍ ടോപ്പ് റേറ്റിംഗ് ആര്‍ക്കാണ്?.
ത്രീസ്റ്റാര്‍ റെസ്റ്റോറന്‍‌റിലിരുന്ന് ഇങ്ങനെയൊരു ടൈം‌പാസ് സര്‍വേ നടത്തിയപ്പോള്‍, എതിരില്ലാതെ തിരിഞ്ഞെടുക്കപ്പെട്ടത്, യശോദ മാഡമാണ്.

പി.എസ്.പീതാംബരന്‍ എന്ന പൂഞ്ഞാര്‍ സ്വദേശിയുടെ വാമഭാഗം അലങ്കോലപ്പെടുത്തുന്ന മഹിളാമണി. ശ്രീമതി യശോദാ പീംതാംബരപിള്ള..

‘ഇവളെ പേടിച്ചാ‍രും നേര്‍വഴി നടപ്പീലാ...’ എന്ന് യശോദച്ചേച്ചിയെ പറ്റി സ്റ്റെനോരാഘവന്‍‌ചേട്ടന്‍ വരെ പറയും. മോശമല്ലാത്ത ഒരു അനുഭവത്തിന്‍‌റെ വെളിച്ചത്തില്‍.

പാതിവ്രത്യം പരകോടിയിലെത്തിയപ്പോള്‍ ‘തായേ യശോദേ, സമാധാനം തായേ യശൊദേ’ എന്ന് പാടി പീതാംബരന്‍ അവര്‍കള്‍ ഒരു മുങ്ങു മുങ്ങി. ബ്രിജ്‌വിഹാറില്‍ നിന്ന്, നാലു കിലോമീറ്റര്‍ അകലെയുള്ള ജണ്ടാപ്പൂര് എന്ന റിമോട്ട് പ്ലേസിലേക്ക്. അവിടെ അണ്ടര്‍ഗൌണ്ടായി ഇരുന്ന്, ഉറ്റമിത്രമായ സ്റ്റെനോയെ ഡയല്‍ ചെയ്തു.

“രാഘവാ... ഞാനാ പീതാംബരപിള്ള....”

“എടാ... നീ ഈ രാത്രിയിലെവിടെയാ......”

“ഞാനിപ്പോ പഞ്ചാബിലാ... ഈ മെസേജ് യശോദയ്ക്കൊന്ന് കൊടുക്കണം പ്ലീസ്.”

“എടാ നീ അവളൊട് പറയാതെ പോയോ... ഛേ.. മോശമല്ലേടാ ഇത്..”

“പറയാന്‍ പറ്റിയ മൂഡല്ല..”

“പിന്നെം അടിയിട്ടോ... ഇതു വല്ല്യ കഷ്ടമായല്ലോ അയ്യപ്പാ. എടാ ചട്ടീം കലോമായാല്‍ തട്ടീം മുട്ടീമൊക്കെയിരിക്കും. നീ വാ. നമുക്ക് സമാധാനമൊണ്ടാക്കാം...”

“തട്ടലും മുട്ടലും ഒ.കെ.. പക്ഷേ പൊട്ടിയ ചട്ടികൊണ്ടെന്തു പ്രയോജനം. ശേഷിച്ച കാലം ഞാന്‍ സുവര്‍ണ്ണക്ഷേത്രത്തില്‍ കഴിഞ്ഞോളാം.. ഐ ആം ഹാപ്പി ഹിയര്‍. നീ ഈ മെസേജൊന്നു കൊടുക്കവള്‍ക്ക്..”

“എടാ പീതാംബു... കുടുംബജീവിതം എന്നു പറഞ്ഞാല്‍.......”

“ഒടിഞ്ഞ കൊടക്കമ്പിപോലെയാ... എനിക്കതറിയാം.. കൂടുതല്‍ വിശദീകരണം വേണ്ടാ.. “

അങ്ങേത്തലയ്ക്ക് ഒരു ഗ്ലാസ് പൊട്ടുന്ന ശബ്ദം കേട്ട്, സ്റ്റെനോജി ഫോണ്‍ കട്ടു ചെയ്തു.

ജീവിതത്തിന്‍‌റെ സിംഹഭാഗവും മറ്റുള്ളവര്‍ക്കായി ഉഴിഞ്ഞു വച്ച സ്റ്റെനോജി, പ്രിയഭാര്യ സമേതം, യശോദാമ്മയുടെ ഫ്ലാറ്റിലെത്തി വാതിലില്‍ കൊട്ടി.

“ഉറങ്ങിയാരുന്നോ യേശു..” മിസിസ് രാഘവന്‍ പുഞ്ചിരിച്ചു.

“ങാ.. ഇന്നല്‍പ്പം ഉറക്കം വന്നു.... എന്താ വിശേഷിച്ച്...” യെശു ആകാംഷവിലോലയായി

“യശോദേ...“ സ്റ്റെനോജി പതുക്കെ പാരായണം തുടങ്ങി.. “ ഈ കുടുംബജീവിതം എന്നു പറയുന്നത്. പഴയ സോഡക്കുപ്പിയിലെ വട്ടുപോലാ.. ഗ്യാസ് പോയാലും വട്ടകത്തുതന്നെ. ഊരാനും പറ്റില്ല.. ഊരിയിട്ടൊരു പ്രയോജനവുമില്ല.. പറേന്നത് മനസിലാവുന്നുണ്ടോ.. അപ്പോ.. പിന്നേം ഗ്യാസും വെള്ളോം നിറച്ച് ആക്ടീവ് ആവുക എന്നത് മാത്രമേയുള്ളൂ ചോയ്സ്..”

“പാതിരാത്രീ വട്ടിന്‍‌റെ കാര്യം പറയാതെ വേറെ വല്ലോം പറ രാഘവന്‍‌ജി..”

“അല്ലാ... പീതാംബു വിളിച്ചിരുന്നു. പഞ്ചാബീന്ന്.. അവനാകെ ടെന്‍ഷനിലാ....”

“ഓഹോ.. പിന്നേം പോയോ.. ചെണ്ടാപ്പൂരിലിരുന്ന് കള്ള് വീക്കുന്നുണ്ടാവും.. നാളെയിങ്ങ് വരട്ടെ...” യശോദാമ്മ മൂലയ്ക്കിരിക്കുന്ന ചൂലിലേക്കൊന്നു നോക്കി.

“യശോദേ....... ഞാന്‍ പറയുന്നതൊന്നു കേക്ക്.. നിങ്ങളിങ്ങനെ അങ്ങോട്ടുമിങ്ങോട്ടും വഴക്കടിക്കാതെ അന്യോന്യം സ്നേഹിച്ചും... ഉം അതുപോട്ടെ.. മക്കളെ..” സ്റ്റെനോച്ചേട്ടന്‍ കട്ടിലിരുന്ന് ടി.വി. കാണുന്ന പീതാംബരസന്തതികളെ വിളിച്ചു..
“വാ മക്കളെ നമുക്കൊന്ന് കറങ്ങീട്ട് വരാം.. യശോദേ.. താനും വാ.. ഇന്ന് അത്താഴം എന്‍‌റെ വീട്ടീന്ന്.. ഒരു ഔട്ടിംഗ് ഒക്കെ ഇടയ്ക്ക് വേണം.. മനസൊന്നു തണുക്കാന്‍..”

“എന്നെ ഔട്ടിംഗിനു വിളിക്കാന്‍ താനാരാ.. എന്‍‌റെ രണ്ടാമത്തെ കെട്ടിയോനോ..!!!!”

നിന്ന നില്‍പ്പില്‍ സിപ്പ് പൊട്ടിയവനെപോലെ ചള്ളിയ മുഖവുമായി, സ്റ്റെനോജി പ്രിയഭാര്യയെ ഒന്നു നോക്കി.. ഭാര്യ ഓള്‍‌റെഡി മുഖം കുനിച്ചിരുന്നു.

മടക്കയാത്രയില്‍ സ്റ്റെനോജി ഭാര്യയോട് പറഞ്ഞു. “ഇനി പീതന്‍ വിളിക്കുമ്പോ പറയണം.. നീ പഞ്ചാബില്‍ പോയാ പോരാ. കാശ്മീരില്‍ പോയി ഭീകരന്‍ തന്നെയാവണം. അതാ ഭേദം..”



രണ്ടുമൂന്നു പെണ്‍കിടാങ്ങളെ കണ്ടുവച്ച്, ‘അതില്‍ നിനക്കിഷ്ടമുള്ള ഒന്നിനെ വന്നു സെലക്ട് ചെയ്യൂ‘ എന്ന മെസേജ് വീട്ടില്‍ നിന്നും വന്ന എന്‍‌റെ ബാച്ചിലൈഫിന്‍‌റെ അന്ത്യകാലഘട്ടത്തില്‍, ഷോപ്പിംഗ് കഴിഞ്ഞ് ക്ഷീണിച്ച് ഒരു ബിയര്‍ വീശിയേക്കാം എന്ന അജന്‍ഡയില്‍ മൂലക്കടയിലേക്ക് ഞാന്‍ ചെന്ന സന്ധ്യാനേരം.

കൌണ്ടറില്‍ വടംവലി പോലെ തിരക്ക്.. യു.പിക്കാര്‍ക്ക് ക്യൂ എന്ന സംഭവത്തില്‍ വിശ്വാസം തീരെയില്ല.

ഈ തിരക്കില്‍പ്പെട്ട്, എങ്ങനെയൊരു ബിയര്‍ വാങ്ങും ദൈവമേ.. എന്ന് വിചാരിച്ച് നിന്നപ്പോഴാണ്, കളരിപ്പയറ്റുകാരനെപ്പോലെ വലംകാല്‍ നീട്ടി, ഇടംകാല്‍ മടക്കി, തള്ളില്‍ നിന്ന് പുറത്തുവരാന്‍ പാടുപെടുന്ന പീതാംബരന്‍ ചേട്ടനെ കണ്ടത്.
ജീവന്‍ അപകടത്തിലായാലും കള്ളുകുപ്പിയിലെ ഗ്രിപ്പ് പോകാതിരിക്കാന്‍ എക്സ്‌ട്രാ ശ്രദ്ധയും ഫോഴ്‌‌സും കൊടുക്കുന്നുണ്ട് പാവം.

“വിടടാ...ഛോടോ യാര്‍..............” ഇല്ല രക്ഷയില്ല.. ഇടംകാലില്‍ ആരോ ചവിട്ടിപ്പിടിച്ചിരിക്കുകയാണ്.

“എടാ മുടിഞ്ഞോനേ ഛോടാന്‍.................” രണ്ടിഞ്ചു മുന്നോട്ട് പ്രോഗ്രസ് ചെയ്തപ്പോള്‍, നാലിഞ്ചു പിന്നോട്ട് വലിച്ചുകൊണ്ടുപോയ ഒരു ബിഹറിയോട് പൌരുഷം സടകുടഞ്ഞെടുത്ത് ആജ്ഞാപിച്ചപ്പോള്‍, ഞാന്‍ കള്ളുകുപ്പിയും കൈയും ഒന്നിച്ചുപിടിച്ച്..
“വലിക്കെടാ മോനേ....” ഹോ എന്തൊരു സ്നേഹം..
ജാതിയും മതവും, വൈരവും ഇല്ലാത്ത ലോകത്തെ ഏറ്റവും പരിപാവനമായ സ്ഥലം കള്ളുഷാപ്പാണല്ലോ.. അമ്പലത്തേക്കാള്‍ പവര്‍ഫുള്‍ പ്ലേസ്..
ഞാന്‍ ആഞ്ഞു വലിച്ചു..
“പ്ല..........ക്ക്..........”

ഒറ്റക്കുതിപ്പിനു പീതാംബു ഫ്രീയായി..
ഇടം കാലിലെ സ്ലിപ്പറിന്‍‌റെ വാറുപൊട്ടിയെങ്കിലും രക്ഷപെട്ടല്ലോ..
“ഈശ്വരാ... ചെരിപ്പ് പൊട്ടി..”
“സാരമില്ല ചേട്ടാ.. കുപ്പി പൊട്ടിയില്ലല്ലോ..”

അരണ്ട വെട്ടത്തില്‍ മൂന്നാമത്തെ ഗ്ലാസ് പീതാംബരന്‍ ചേട്ടന്‍ കാലിയാക്കി.. ഞാന്‍ ബിയര്‍ കുപ്പി പകുതിയാക്കി.

“എന്തുണ്ടെടാ മോനേ വിശേഷം. “
“ചെറിയൊരു വിശേഷം ചേട്ടാ.. ഞാന്‍ കെട്ടാന്‍ തീരുമാനിച്ച്...”
അച്ചാര്‍ തൊട്ടു നക്കാതെ തന്നെ ആ മുഖം ഒന്നു പുളിച്ചു.
“എന്താ ചേട്ടാ ഞെട്ടിയെ..”
“കള്ള് ഉള്ളിലുള്ളതുകൊണ്ട് ഹൃദയസ്തഭനം വന്നില്ല.. ഇപ്പൊ കെട്ടെന്ന് കേട്ടാലേ ഞെട്ടലാടാ മോനേ..”
“ഫാമിലി ലൈഫ് അത്രയ്ക്ക് ബോറാ..? “
“ആണോന്നോ.....” ചേട്ടന്‍ അടുത്ത ഗ്ലാസെടുത്തു..”എടാ ചെക്കാ.. പെണ്ണുകെട്ടിയവന്‍‌റെ അവസ്ഥയും......... ദാ.....”

ആ അവസ്ഥയോടെ കിടപിടിക്കുന്ന മറ്റൊരു ഒബ്‌ജക്ടിനായി പീതാംബു ചുറ്റിനും നോക്കി..

“ആ അവസ്ഥയും...പറ ചേട്ടാ .. കേള്‍ക്കെട്ടേ... ഞാനും ആ ഫീല്‍ഡിലേക്ക് വരുവല്ലേ ഒന്നറിഞ്ഞിരിക്കണമല്ലോ..”
“ഉം. കെട്ടിയവന്‍‌റെ അവസ്ഥയും....ദാ...”
തുരുമ്പിച്ച് ഒടിഞ്ഞ ഫാനിലേക്കും, ഒഴിഞ്ഞ കുപ്പികളിലേക്കും ഒക്കെ നോക്കിയിട്ടും സാറ്റിസ്ഫൈ ആവാതെ ചേട്ടന്‍, പടേന്ന് ഡെസ്കിനടിയിലേക്ക് കുനിഞ്ഞു.

‘കെട്ടിയവന്‍‌റെ അവസ്ഥയും മേശക്കീഴില്‍ കേറിയവന്‍‌റെ അവസ്ഥയും ഒന്നാണൊ ദൈവമേ..’ ഞാന്‍ കുനിഞ്ഞുനോക്കി

“ദാ ഇതിന്‍‌റെ അവസ്ഥയും ഒന്നുപോലാ....” വാറുപൊട്ടിയ സ്ലിപ്പര്‍, ചേട്ടന്‍ മേശപ്പുറത്തേക്കെറിഞ്ഞു.

“ഛേ................... ചേട്ടനെന്തായീ കാണിക്കുന്നെ“

“ആണെടാ.. നോ യൂസ്.. ബട്ട് യു ഹാവ് ടു യൂസിറ്റ്.. നോ ഫായദാ.. ഫിര്‍ഫീ പായെടാ.. അതു തന്നെ...”

“അല്ല ചേട്ടാ.. മ്യൂച്ച്വല്‍ അണ്ടര്‍സ്റ്റാന്‍ഡിംഗ് ഒക്കെ ഉണ്ടെങ്കില്‍ ......”

“തേക്കുനില്‍ക്കുന്നതില്‍ വീട്ടിലെ ആണുങ്ങള്‍ ആരുടേം അണ്ടറില്‍ സ്റ്റാന്‍ഡാറില്ല....ആണത്തം കളഞ്ഞു കുളിക്കാറില്ല.”
“തേക്കുനില്‍ക്കുന്നതില്‍?”
“ഓ.. അതെന്‍‌റെ വീട്ടുപേരാ......”



കല്യാണക്കുറി വിതരണം ചെയ്യുന്നതിന്‍‌റെ ഭാഗമായി, ഞാനും, കൂട്ടിനു വേണുച്ചേട്ടനും, മോഹനേട്ടനും കൂടി ഒരു ഞായറാഴ്ച വൈകുന്നേരം യശോദാഭവനത്തിലെത്തി.
ഏറ്റവും തൊട്ടുമുന്നില്‍ നിന്ന ഞാന്‍ പതുക്കെ കോളിംഗ് ബെല്ലില്‍ വിരലമര്‍ത്തി.

“കാലമാടാ‍...................മുതുകാലാ!!!!!!!!!!!!!!” അകത്തുനിന്നൊരു ഫീമെയില്‍ വോയ്സ്..

ഡിങ്ങ് ഡോങ്ങും, കിളിശബ്ദവും ഒക്കെ കോളിംഗ് മണിയായി കേട്ടിട്ടുണ്ട്. ഇങ്ങനെയൊന്ന് ആദ്യമായാ .. ഞാന്‍ വേണുച്ചേട്ടനെ ഒന്നു നോക്കി

വേണുച്ചേട്ടനും സ്വിച്ചില്‍ അമര്‍ത്തി.

“കഴുവര്‍ട മോളേ കൊല്ലും ഞാന്‍... അലവലാതീ...” അത് മെയില്‍ വോയ്സ്..

അടുത്ത ബെല്ലുമുഴങ്ങും മുമ്പ്, വേണുച്ചേട്ടന്‍ വാതിലിന്‍‌റെ കുറ്റിയില്‍ അമര്‍ത്തിയടിച്ചു.
“എടോ പീതാംബരാ.. വാതില്‍ തുറ....”

“ഏതു നായിന്‍‌റെമോനാ വന്നേന്ന് പോയി നോക്കെടീ....................................” പീതാംബര ശബ്ദം കേട്ട് ഞാന്‍ ചുണ്ടും മൂക്കും ഒന്നിച്ച് പൊത്തിപ്പിടിച്ചു.

വേണുച്ചേട്ടന്‍ ഇടതൂര്‍ന്ന താടിയൊന്നുഴിഞ്ഞു. ‘നായ്‌ക്കള്‍ക്ക് താടിയില്ലല്ലോ..അപ്പോ എന്നെ അല്ല ഉദ്ദേശിച്ചത്’ എന്ന ഭാവം

മോഹനേട്ടന്‍‌റെ മുഖത്തു ഞാനൊന്നു നോക്കി.. ‘എന്‍‌റെ പേര് മോഹനപിള്ള എന്നാണല്ലോ.. പട്ടികള്‍ ജാതിപ്പേരു വക്കില്ലല്ലൊ.. കൈസര്‍പിള്ളയെന്നും, കിങ്കോമേനോനെന്നും മറ്റും..അപ്പോ എന്നെ അല്ല ഉദ്ദേശിച്ചത്. ‘

ഞാനണെങ്കില്‍ ഭിത്തിയില്‍ നിന്ന് കൈകളെത്ത്, രണ്ടുകാലില്‍ ടൂ ലെഗ് പോസില്‍ നിന്നുകൊണ്ട് സമാധാനിച്ചു.

യശോദച്ചേച്ചി കതകുതുറന്നതും, പീതബു തിണ്ണയ്ക്കുനിന്ന് അകത്തേക്കോടിയതും ഒന്നിച്ച്.
“‘ചേച്ചിയെ നമസ്കാരം.. ചേട്ടനില്ലേ...“ ഞാന്‍ കല്യാണക്കുറി പുറത്തെടുത്തു.

“ചേട്ടന്‍... ചേട്ടന്‍......”
“കക്കൂസിലോ...കുളിമുറൂലോ... വിളി വിളി...” വേണുജി മെല്ലെയൊന്നു ചിരിച്ചു.

മോഹനന്‍ ചേട്ടന്‍ കുളിമുറിയിലേക്ക് പാഞ്ഞ്, പ്രതിയെ കുത്തിനുപിടിച്ച് വെളിയിലിറക്കി..
“ഓഹ്.. ഓ...നിങ്ങളാണെന്ന് സത്യത്തില്‍ അറിഞ്ഞില്ല മോനേ... ഞാന്‍ കരുതി...”
“അമ്മായിയപ്പനാണെന്ന് അല്ലേ..” മോഹനേട്ടന്‍ പിടിവിട്ടു.




മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പാണ്, ഒരു പുലര്‍കാലത്ത്, സഫ്‌ദര്‍ജംഗ് എന്‍‌ക്ലേവിലെ റെഡ്‌ലൈറ്റ് മുറിച്ചു കടക്കുമ്പോള്‍, ചുവപ്പുവെട്ടം ജമ്പുചെയ്ത് വന്ന ഒരു ബൈക്ക്, പീതാംബരന്‍ ചേട്ടനെ തട്ടിയിട്ടത്.

ചോരയൊലിപ്പിച്ച് അരമണിക്കൂര്‍ കിടന്ന ചേട്ടനെ കാരുണ്യം ഇനിയും വറ്റിയിട്ടില്ലാത്ത ആരോ ആശുപത്രിയിലെത്തിച്ചു.

അബോധത്തിന്‍‌റെ നൂല്‍പ്പാലത്തിലൂടെ മരണത്തിന്‍‌റെ വക്കുകളില്‍ വാക്കുകള്‍ നഷ്ടപ്പെട്ടുകിടന്ന ചേട്ടനെ കാണാന്‍ ഞാന്‍ പോയില്ല.. ചേതനയറ്റ ആ മുഖം കാണാനുള്ള മടികൊണ്ട്...

പീതാംബരന്‍ ചേട്ടന്‍ രക്ഷപെട്ടു. പക്ഷേ.. ഇന്നലെകള്‍ മനസില്‍ നിന്ന് അടര്‍ന്നിരുന്നു.

തലച്ചോറിലേക്ക് സിഗ്നലുകള്‍ എത്തിക്കുന്ന ഏതോ മൃദുഞരമ്പ്, ഓര്‍മ്മകളെ തമോഗര്‍ത്തത്തിലേക്ക് തള്ളിയിട്ടു.

ഓര്‍മ്മകളില്ലാതെ പീതാംബരന്‍ ചേട്ടന്‍ നാട്ടിലേക്ക് മടങ്ങി..

സമാജത്തിന്‍‌റെ സഹായഹസ്തത്തിലേക്ക് സംഭാവന നീട്ടുമ്പോള്‍ മൂലക്കടയിലെ കുസൃതിമുഖം മനസിന്‍‌റെ ആഴത്തിലെവിടെയോ ഒരുതുള്ളി കണ്ണീരിറ്റി..
ആയുര്‍വേദത്തിന്‍‌റെ അനന്തസാധ്യതകളുടെ ചുരം തേടി, യശോദച്ചേച്ചി സഹയാത്രികായി നടന്നു. തിരുമ്മലിന്‍‌റേയും ഉഴിച്ചിലിന്‍‌റേയും പാരമ്പര്യ സ്പര്‍ശനത്തില്‍ പ്രതീക്ഷകളുടെ തിരിനാളങ്ങള്‍ അന്തിവിളക്കോട് ചേര്‍ത്തു കൊളുത്തി.

കഴിഞ്ഞ മണ്ഡലകാലത്തെ ഒരു സന്ധയില്‍ നടക്കാനിറങ്ങിയ ഞാന്‍, പതുക്കെ മുന്നിലേക്ക് വന്ന ദമ്പതികളെ കണ്ടു.

യശോദച്ചേച്ചിയുടെ കൈകളില്‍ അമര്‍ന്നിരുന്ന മെലിഞ്ഞ മറ്റൊരു കൈകണ്ടു.
പീതാംബരന്‍ ചേട്ടന്‍ മെലിഞ്ഞിരുന്നു.

“എപ്പോ വന്നു ചേച്ചി.....”

“രണ്ടു ദിവസമായി. ചേട്ടന്‍‌റെ ഓഫീസിലെ പേപ്പറൊക്കെ ശരിയാക്കാന്‍ വന്നതാ.. ഉടനെ തിരിച്ചുപോകും.... “ യശോദച്ചേച്ചി കരഞ്ഞില്ല..

“സുഖം തന്നെയല്ലേ ചേട്ടാ..” പീതാംബരന്‍ ചേട്ടന്‍‌റെ കണ്ണുകളിലേക്ക് ഞാന്‍ നോക്കി.

അപരിചിതമായ പുഞ്ചിരി..
“സുഖം...” മെല്ലെ പിറുപിറുക്കുമ്പോള്‍ ഒന്നു ഞാനറിഞ്ഞു.
ആ ഓര്‍മ്മകളില്‍ നിന്ന് ഞാനും അടര്‍ന്നുപോയിരിക്കുന്നു

“വൈദ്യന്‍ പറഞ്ഞത് രണ്ടുകൊല്ലം കൂടിയെടുക്കുമെന്നാ.. എല്ലാം ശരിയാവും.. എനിക്കുറപ്പുണ്ട്.. ഇപ്പൊ തന്നെ ഒരുപാട് ഭേദമുണ്ട്....”
“ശരിയാവും ചേച്ചീ... എല്ലാം ശരിയാവും....”

തണുത്ത സന്ധ്യയിലെക്ക് യശോദച്ചേച്ചിയുടെ കൈത്തടം ഗ്രഹിച്ചു കൊണ്ട് പതുക്കെ പതുക്കെ പീതാംബരന്‍ ചേട്ടന്‍ നീങ്ങി...

ചേട്ടന്‍‌റെ കാലില്‍ വാറുപൊട്ടാത്ത പുത്തന്‍ തുകല്‍ ചെരിപ്പ്..

‘എത്തുമേതോ ദുരന്തമോ വ്യാധിയോ
ചേര്‍ത്തുനമ്മെ വിളക്കിയെടുക്കുവാന്‍.............

മനുഷ്യബന്ധങ്ങളെ ഊട്ടിയുറപ്പിക്കുവാന്‍ ദുരന്തങ്ങളെപ്പോലെ ശക്തി മറ്റെന്തിനുണ്ട്....

ബ്രിജ്‌വിഹാറില്‍ അത്രയും സുന്ദരമായ ഒരു സന്ധ്യ മുമ്പു ഞാന്‍ കണ്ടിട്ടില്ല............


********************
നാട്ടിലേക്കുള്ള അടുത്ത യാ‍ത്രയില്‍ ഞാന്‍ പീതാംബരന്‍ ചേട്ടനെ കാണാന്‍ പോകും.. എനിക്കുറപ്പുണ്ട്.. വിസ്‌മൃതിയുടെ ഗര്‍ത്തങ്ങളില്‍ നിന്നും ആ പഴയപുഞ്ചിരി എന്നെ വീണ്ടും ‘മോനേ’ എന്നു വിളിക്കും....

Wednesday 4 June 2008

ജാസ്‌ലിന്‍ ജൈസേ കോയി നഹിം...

(ഓഫ് പോസ്റ്റ് : Please DONT MISS this Post at (naattukavala.blogspot.com )



ഇന്ദിരാഗാന്ധി ഇന്‍‌റര്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍, മാര്‍പ്പാപ്പ കുരിശുപിടിക്കുന്ന പോസില്‍ വലംകൈയില്‍ ബോര്‍ഡും പിടിച്ച് ഞാന്‍ നിന്നു.

ക്യൂബയില്‍ നിന്നുള്ള വിമാനം ലാന്‍ഡു ചെയ്‌തു കഴിഞ്ഞു.

അക്ഷരങ്ങള്‍ ക്ലിയര്‍ തന്നെയല്ലേ അയ്യപ്പാ..

ഞാന്‍ ബോര്‍ഡൊന്നു തിരിച്ചു പിടിച്ചു നോക്കി.
അതേ.. ക്ലിയര്‍ തന്നെ.

‘ജാസ്‌ലിന്‍.. ഇന്‍‌റര്‍ നാഷണല്‍ മീറ്റ് ഓണ്‍ ബയോടെക്ക്‍നോളജി..’

മാത്തമാറ്റിക്സില്‍ എണ്‍പതു ശതമാനം മാര്‍ക്കുവാങ്ങി വിജയിച്ച, കോന്നിക്കാരന്‍ മിടുക്കന്‍ പയ്യന്‍ കൈയില്‍ കുരിശുമായി, ഒരു കുരിശുജന്മമായി ദാ ഇവിടെ.
‘ഇട്ടിട്ടു പോടാ കോപ്പേ ഇതൊക്കെ.. ഫ്ലൈ ഹൈ..ഫ്ലൈ ഹൈ..’ മനസ്സില്‍ മിഥ്യാഭിമാനം പതഞ്ഞു പൊങ്ങുന്നു.
പക്ഷേ പറ്റില്ലല്ലോ സ്വാമീ. ലക്ഷ്മണാ സ്റ്റോഴ്സിലെ പറ്റ്, വീട്ടുവാടക, കറണ്ട് ബില്‍.. അങ്ങനെ എത്രയെത്ര ഇഷ്യൂകള്‍. തല്‍ക്കാലം ഈ തറപ്പണിയും ചെയ്തേ പറ്റൂ മച്ചാ..

‘കൂടെ പഠിച്ചവന്മാരാരും അമേരിക്കയില്‍നിന്ന് ഇപ്പോ ലാന്‍ഡ് ചെയ്യല്ലേ’ എന്നൊരു മിനിമം പ്രാര്‍ഥനയേയുള്ളൂ ഇപ്പോള്‍. ബാക്കിയൊക്കെ ഞാന്‍ അഡ്ജജസ്റ്റ് ചെയ്തോളം’

ജാസ്‌ലിന്‍ എങ്ങനെയിരിക്കും.
കുവലയമിഴിയോ അതോ കുഴിനഖകിഴവിയോ
അസര്‍മുല്ലച്ചുണ്ടിയോ അതോ അസുരാംഗവിരൂപിയോ
ഇഡ്ഡലിപോലെ തുടുകവിളിയോ അതോ ദോശപോലെ കുഴികവിളിയോ..
ഇരുപത്തിയഞ്ചു വയസുള്ള ഒരു ബാച്ചിലര്‍ ഇങ്ങനെയൊക്കെ വിചാരിക്കുക തികച്ചും സ്വാഭാവികം.

ട്രോളി ബാഗു തള്ളി അനേകം ടോപ്പ് ക്ലാസ് ജന്മങ്ങള്‍ തിരക്കിലൂടെ ഒഴുകിയെത്തുന്നു.
‘ഒരിക്കല്‍ എനിക്കും വരണം ഇതുപോലെ.’ കാത്തുനില്‍ക്കുന്ന പ്രിയതമയെ, കൂളിംഗ് ഗ്ലാസ് പൊക്കി നോക്കി ചോദിക്കണം ‘എവിടെയായിരുന്നു ഞാന്‍ ഇത്രനാള്‍ പെണ്ണേ.. ഇന്‍ യുവര്‍ ഐസ്, ഹാര്‍ട്ട്, ലിവര്‍ ഓര്‍ ബ്രെയിന്‍?’ അപ്പോള്‍ അവള്‍ മറുപടി പറയണം ‘നോ വെയര്‍.. ഐ വാസ് നോട്ട് ഹിയര്‍.. ഞാന്‍ നിന്‍‌റെ കണ്ണില്‍ ഒളിച്ചിരിക്കുകയായിരുന്നു..’

സ്വയംവരത്തിനു വന്ന രാജാക്കന്മാരെപ്പോലെ നില്‍ക്കുന്ന കുരിശന്മാരുടെ അടുത്തേക്ക് റാണിമാര്‍ വരുന്നു. ‘നോ...നോ. ഈ രാജാവിനു പേഴ്‌സണാലിറ്റി പോരാ‘ എന്ന മട്ടില്‍ അടുത്ത ബോര്‍ഡുനോക്കി നീങ്ങുന്നു..

ഒരു അമ്മൂമ്മ മദാമ്മാ പ്രാഞ്ചി പ്രാഞ്ചി ദാ എന്‍‌റെ അടുത്തേക്ക്.. ബോര്‍ഡിലെ അക്ഷരങ്ങള്‍ തപ്പിത്തപ്പി വായിക്കുന്നു..
‘ഈശോയേ..ഇതാണോ രാജകുമാരി...’

ഭാഗ്യം.. അവരും അടുത്ത ബോര്‍ഡിലേക്ക് പോയി.

“ഹായ് ..!!!!!!!”

മുന്നില്‍ ഒരു വെള്ളത്താമര..
പാറിപ്പറക്കുന്ന ഷാമ്പൂമുടി
ചാമ്പയ്ക്കാ ചുണ്ട്
അറക്കപ്പൊടി നിറച്ച ചാക്കുപോലെ കൊഴുത്ത ശരീരം.
കറുത്ത ജീന്‍സ്.. ചുവന്ന ടീ ഷര്‍ട്ട്.
നെഞ്ചിലെ ത്രീ ഡൈമന്‍ഷന്‍ സ്ലോഗന്‍ ഞാന്‍ വായിച്ചു
‘റോക്ക് ഇറ്റ് ’

“മൈസെല്‍ഫ് ജാസ്‌ലിന്‍.......” റോക്കറ്റ് പെണ്ണ് ചിരിച്ചു
‘മൈസെല്‍ഫ് മനു ‘ ഞാനും ചിരിച്ചു.

“ഹൌ ആഴ് യു....?” ക്യൂബക്കാരിക്കും അമേരിക്കന്‍ ആക്സ്ന്‍‌റോ.. ഇതെങ്ങനെ?

“ഐ ആം ഫൈന്‍... ഹൌവാസ് യുവഴ് ജേണി..?” പറ്റുന്നിടത്തൊക്കെ ‘റ’ യ്ക്കു പകരം ‘ഴ’ ചേര്‍ത്ത് ഞാനും അമേരിക്കനായി..(പോസ്റ്ററിന്‍‌റെ പ്രലോഭനം കൊണ്ട്, ചാണക്യ തിയേറ്ററില്‍ പോയി ഇരുന്നിട്ടൊടുവില്‍ ‘കല്യാണത്തിനു പോയവന്‍ ചാക്കാല കണ്ടു മടങ്ങുന്ന പോലെ ‘ നിരാശനായി പലതവണ ഇറങ്ങിവന്നതിനു ഇപ്പോള്‍ ഇങ്ങനെയൊരു ഗുണമുണ്ടായി)
"വൌ... അമേസിംഗ്..”

ട്രോളി ഞാന്‍ വാങ്ങിയുരുട്ടി..

“വാണാ സംതിംഗ് ടു ഡ്രിങ്ക്...?

‘വേണമെന്ന് പറയല്ലേ കൊച്ചേ. പോക്കറ്റില്‍ ആകെപ്പടെ മുപ്പതു രൂപയുണ്ട്. ഈ മാസം ഓടിക്കാനുള്ളതാ.

‘നോ താങ്ക്സ്...’ പാവം കുട്ടി

ടാക്സി കാത്ത് വെളിയില്‍ നിന്നു.

“യു ലുക്ക് ഹാന്‍ഡ്‌സം.. “
അതൊരു പുതിയ കാര്യമല്ലല്ലോ കൊച്ചേ..

“യൂ ടൂ..........” തിരിച്ചൊരു കോമ്പ്ലിമെന്‍‌റു കൊടുത്തില്ലെങ്കില്‍ മോശമല്ലേ

“മീ ഹാന്‍ഡ്‌സം...? “ കുണുക്കു കുണുങ്ങി

“ലെഗ്‌സം ടൂ.......”

“ഫണ്ണി മാന്‍... വെയറീസ് ദ ടാക്സി...?”

ഫണ്ണി ഗേള്‍, ഡ്രൈവര്‍ തണ്ണി കുടിക്കാന്‍ പോയതാ. ഇപ്പൊ വരും..

ജാസ്‌ലിന്‍ മുകളിലേക്ക് നോക്കി. ഭാരതത്തിന്‍‌റെ ആകാശ വിസ്തീര്‍ണ്ണം നോക്കുവാണോ?

‘വൌ.. യുവര്‍ ഇന്ത്യ ഈസ് റിയലി......”

ഡര്‍ട്ടി.. അതല്ലേ പറയാന്‍ വരുന്നെ.. അതും പുതിയ കാര്യമല്ലല്ലോ

“മാര്‍വെലസ്.......”

മാര്‍... വെല്‍... അസ്... മാറിടം മനോഹരം. മനോതലം മഹാവിഷം. അതാണു കുട്ടീ ഇന്ത്യ..

ബാക്ക് സീറ്റില്‍ ആദ്യം ജാസ്‌ലിന്‍ കയറി.

പിന്നെ ക്യൂബയില്‍ എന്തൊക്കെയുണ്ട് കൊച്ചേ വിശേഷങ്ങള്‍. നമ്മുടെ കുഞ്ഞിരാമന്‍ ചേട്ടന്‍‌റെ ചേനകൃഷിയൊക്കെ എങ്ങനെ നടക്കുന്നു. ഞാനും പുറകെ ചാടിക്കയറിയിരുന്നു.
‘ഷാള്‍ വീ ഗോ...? “
“ഒ.കേ...........” പാട്ടുപാടുന്നപോലാണല്ലോ കൊച്ച് ഒ.കെ പറയുന്നത്.

വണ്ടി നീങ്ങി..

സന്ധ്യ ചേക്കേറി തുടങ്ങിയിരുന്നു.

കണ്ണാടിയിലൂടെ അരുണവെട്ടം മുറിഞ്ഞു മുറിഞ്ഞു ജാസ്‌ലിന്‍‌റെ മുഖത്തേക്കു പതിക്കുന്നു.
അമ്പരപ്പോടെ അവള്‍ വെളിയിലെ കാഴ്ചകള്‍ കണ്ടിരിക്കുന്നു.

“വാട്ടീസ് ദാറ്റ്......”

“ദാറ്റീസ് എരുമക്കുഴി...”
കൊച്ചിനെന്തെല്ലാം സംശയങ്ങളാ ദൈവമേ..

“വൌ.... വാട്ടീസ് ദാറ്റ് തോരണം.........”

“ദാറ്റീസ് ഗുഡുക്ക.. ഐ മീന്‍..കാന്‍സര്‍ മിക്‍സ്”

“കൂള്‍....................”

“ഉവ്വ.. അതു തിന്നുന്നോന്‍‌റെ വാ ഇടിച്ചക്കപോലെയാവും കൊച്ചേ.. അതൊക്കെ പോട്ടെ. ഞങ്ങളുടെ കാസ്‌ട്രോ സഖാവ് എന്തുപറയുന്നു. എനിക്കതാ അറിയേണ്ടേ.. ഹൌ ഈസ് ഹീ? “

“ഇഡിയറ്റ് ഫെലോ....”

ഞെട്ടി!!!!!

അമേരിക്കയുടെ അഹങ്കാരത്തിനു നേരെ നോക്കി പോടാ പുല്ലെ എന്നു പറയാന്‍ കപ്പാസിറ്റിയുള്ള ഏക രാഷ്‌ട്രത്തലവാനായ, ഒരു ജനതയുടെ നെഞ്ചിടിപ്പുകളെ സ്വന്തം ജന്മം കൊണ്ടേറ്റുവാങ്ങിയ ധീരനായ എന്റെ പ്രിയപ്പെട്ട കാസ്‌ട്രോ സഖാവിനെക്കുറിച്ചാണോ, ആ നാട്ടുകാരിയായാ ഈ പെണ്ണ് ഇങ്ങനെ പറയുന്നത്... ഇവള്‍ ക്യൂബക്കാരിയല്ലേ.. അതോ വളര്‍ന്നത് മറ്റെങ്ങോ ആണോ
..
“ഹീ സ്പോയില്‍ഡ് അവര്‍ കണ്ട്രി.... സ്നാപ്‌ഡ് ഗ്രോത്ത്..... “

മതി മതി.. ഇനി നമുക്ക് മത്തങ്ങയെക്കുറിച്ച് സംസാരിക്കാം.

ജാസ്‌ലിന്‍ പുഞ്ചിരിച്ചു. സന്ധ്യയും പുഞ്ചിരിച്ചു..

ബീഥോവന്‍‌റെ ഒരു സിംഫണി ഇപ്പോ കേട്ടിരുന്നെങ്കില്‍ എത്ര സുരഭിലമായേനേ നിമിഷങ്ങള്‍..

“ഛോളീ കേ പീഛേ ക്യാ ഹേ.. ഛോളീ കേ പീഛേ..
ചുനരി കേ നീചേ ക്യാഹേ... ചുനരി കേ നീചേ..”

കാറില്‍ പെട്ടെന്ന് പാട്ടുമുഴങ്ങിയപ്പോള്‍ ജാസ്‌ലിന്‍ വിരണ്ടുചാടി


‘പേടിച്ചുപോയോ.. ഇത് ഞങ്ങളുടെ തനതു സംഗീതമാണ്’

“വൌ... വാട്ടീസ് ദ മീനിംഗ് ഓഫ് ദിസ്....? “
ഇതിന്‍‌റെ മീനിംഗ് പറഞ്ഞാല്‍ പീഡനക്കേസില്‍ ഞാന്‍ അകത്താവും കുട്ടീ..

‘ഇതിനു പ്രത്യേകിച്ചൊരര്‍ത്ഥം ഇല്ല. ഐ ലവ് യു.. യു ലവ് മീ.. വീ ലവ് ആള്‍ ... ദാറ്റ്സാള്‍..’

ജാസ്‌ലിന്‍‌റെ വെള്ളാരം കണ്ണുകളില്‍ കുസൃതിത്തിളക്കം..

“വെയറീസ് യുവര്‍ ഗേള്‍ഫ്രണ്ട്.......?“

“ഡെലിവറിയ്‌ക്ക് നാട്ടില്‍ പോയിരിക്കുവാ...”

“വാട്ട്....”

“ഐമീന്‍ ഷീ ഈസ് അറ്റ് ഹോം...” എന്‍‌റെ കൊച്ചേ, ഗേള്‍ഫ്രണ്ടു പോയിട്ട് ഗേളുപോലുമില്ല എനിക്ക്.. നീ എന്താ ഇങ്ങനെ?

“വാട്ടീസ് ഹെര്‍ നെയിം? “

“പങ്കജാക്ഷിയമ്മ....”

“വൌ... ക്യൂട്ട് നെയിം.. “

“യാ ഐ നോ...”

“ക്രാ !!!!!!....................................................”

ജാസ്‌ലിന്‍ അലറിക്കൊണ്ട് എന്‍‌റെ പുറത്തേക്ക് ചാടി വീണു. പഞ്ഞിക്കെട്ട് ദേഹത്തുവീണപോലെ.
ദൈവമേ ... ഇതെന്തു പറ്റി..

പുറത്തൊരുത്തന്‍ കഴുത്തില്‍ പാമ്പുമായി വിന്‍ഡോയിക്ക് അടുത്തു നിന്ന് കൈനീട്ടുന്നു.. ഇതു കണ്ട് ഞാന്‍ വരെ പേടിക്കാറുണ്ട്. പിന്നല്ലേ ഈ വിദേശി..

“ഡോണ്ട് വറി.. ഇതാണ് ദ ഗ്രേറ്റ് ഇന്ത്യന്‍ സ്നേക്ക് ട്രിക്ക്.. പൈസ കൊടുത്തില്ലെങ്കില്‍, രണ്ടാണു നഷ്ടം. സര്‍പ്പം പേടിപ്പിക്കും. സര്‍പ്പദേവത ശപിക്കും’

‘ഓ മൈ ഗുഡ്‌നെസ്’ കൊച്ചിന്‍‌റെ വിറയല്‍ ഇതുവരെ മാറിയില്ല.

കാര്‍ മുനീര്‍ക്ക പിന്നിട്ടു.

‘ഓ സോമനി ബില്‍ഡിംഗ്‌സ്,,,,,,,’

‘അതെ.. സോമനി ബില്‍ഡിംഗ്‌സ്....”

കാര്‍ മോശമല്ലാത്ത ഒരു ഗട്ടറില്‍ ചാടി

“ഊ..................................”

അടുത്ത ചാട്ടം എന്‌റെ തോളിലേക്ക്. എന്തായാലും ഏര്‍പ്പാടു കൊള്ളാം.

‘ക്യൂബയില്‍ കുണ്ടുകള്‍ ഇല്ലേ കുട്ടീ...’

ഡ്രൈവറമ്മാവാ മോശമല്ലാത്ത കുണ്ടുകള്‍ ഇനിയും കാണുമല്ലോ അല്ലേ.. ഒന്നും മിസ്സാക്കാല്ലേ..

ഒരു റെഡ്‌ലൈറ്റില്‍ വണ്ടി നിന്നു.

സ്ലോമോഷനില്‍ വിന്‍ഡോയിക്കടുത്തു വന്ന സ്കൂട്ടര്‍ കണ്ട്, ജാസ്‌ലിന്‍ പമ്മിയിരുന്നു.

‘ഗോഡ്, ഹൂയിസ് ദാറ്റ്.....ഹൂയിസ് ദാറ്റ്?’

“അയ്യോ.. അതൊരു പാവം സര്‍ദാര്‍ജി.. കണ്ടാല്‍ രാജാവാണെന്നു തോന്നുമെങ്കിലും, ഉപദ്രവിക്കില്ല.. പേടിക്കാതെ”

‘വൌ... മാഡ് ട്രാഫിക്... മൈ ഗോഡ് .. ഹൌ യു പ്യൂപ്പിള്‍ ഡ്രൈവ് ഹിയര്‍ !!! ‘ തലങ്ങും വിലങ്ങും പായുന്ന വാഹനങ്ങളെ നോക്കി ജാസു.

‘അതൊക്കെ ഒരു സാഹസമാ കൊച്ചേ. ഇന്ത്യാക്കാരുടെ ശരാശരി ആയുസ് കൂടാന്‍ ഈ ട്രാഫിക്കൊരു കാരണമാണ്. യമരാജാവിനു പോത്തിന്‍‌റെ പുറത്തു വരാന്‍ പേടിയാ ഈവഴി. .. ചന്തി ചളുങ്ങത്തില്ലിയോന്നെ..‘

‘യൂ ഡ്രവ്....“ ?

‘കൊള്ളാം ഉണ്ടോന്നോ.. കോണ്ടസാ വേണോ ബി.എം.ഡബ്ല്യൂ വേണോ എന്നൊരു ഡൌട്ടേയുള്ളൂ...’ കളിയാക്കല്ലേ പെണ്ണേ ജീവിച്ചു പൊക്കോട്ടേ.

‘ലെ മെറിഡിന്‍‘ എന്ന പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് വണ്ടി പാഞ്ഞുകയറി..

ജാസ്‌ലിനെ സ്വീകരിക്കാന്‍, രേണുക ഷണ്മുഖം എന്ന കുറ്റിചൂലിന്‍‌റെ ഷേപ്പുള്ള മാനേജര്‍ മാഡം ലോബിയില്‍....
‘ഹാ‍യ്........’ ആലിംഗനം ഫോളോവ്ഡ് ബൈ ചുംബനം..
‘വൌ.. യു ലുക്ക് സോ പ്രിറ്റി രേണുക....’
കാച്ചാനത്തപ്പാ.!!! കാച്ചില്‍ പോലെ മുഖമുള്ള രേണുകാജി പ്രെറ്റിയെന്നോ... ഇവള്‍ക്ക് സൌന്ദര്യബോധം തീരെയില്ലേ.
“താങ്ക്സ് എ ലോട്ട്...’ ജീവിതത്തില്‍ ആദ്യമായി അങ്ങനെ ഒരു വാചകം കേട്ട മാഡം പുഞ്ചിരിക്കുക മാത്രമല്ല..ഒന്നു കുനിയുകയും ചെയ്തു.

കോണ്‍ഫെറന്‍സ് തുടങ്ങുന്നത് പിറ്റേന്നാണ്. കാലത്തെ തന്നെ എത്തി, ഫയലിംഗ് ഒക്കെ ചെയ്യണം എന്ന ഉപദേശം തന്ന് രേണുകാജി എന്നെ യാത്രയാക്കി.

രാജകീയമായ ഹോട്ടലിനെ അടിമുടി നോക്കി തണുത്തു നടക്കുമ്പോഴാണു വിളി വന്നത്...
“എടാ നീ ഇവിടെ.....”

ബ്രിജ്‌വിഹാറിലെ പഴയ അന്തേവാസി ആയിരുന്ന പ്രസന്നന്‍ ഇതാ വരുന്നു.

“എടാ നിനക്ക് നൈറ്റ് ഡ്യൂട്ടിയാണോ.. ശ്ശെടാ അതു ഞാനറിഞ്ഞില്ലല്ലോ.. റിസപ്ഷനില്‍ നിന്ന് ലോബിയിലോട്ടു മാറിയോ നീ “

“അതേടാ.. പിന്നെ എന്തൊക്കെയുണ്ട് വിശേഷം. നീയങ്ങ് ക്ഷീണിച്ചു പോയ.....”
“ഹൂ..................ഹൂ........................” പെട്ടെന്നൊരലര്‍ച്ച..

മുടിയും താടിയും വളര്‍ത്തിയ അമ്പതോളം അമ്മാവന്മാര്‍.. കുറെ അമ്മായിമാര്‍. പരസ്പരം കെട്ടിപ്പിടിക്കുന്നു.

“ഇതെന്നാ അളിയാ ഇവിടെ ഒരു ആള്‍ക്കൂട്ടം.. എല്ലാം ആദിവാസികളാണോ.. എന്താ പരിപാടി”

“പേരെടുത്ത പെയിന്‍‌റേഴ്‌സാ... നാളെ ഇവന്മാരുടെ ഒരു പരിപാടിയും ഉണ്ട്.. ലോകത്തൊള്ള സകലയെണ്ണവും കുറ്റിയും പറിച്ചെത്തീട്ടുണ്ട്..”

“ഓ...ഹോ.. ഹൂ.... ഹൌ ആ‍ര്‍ യൂ.........”

ഒരു വെള്ളക്കാരന്‍ അമ്മാവന്‍ , ഇന്ത്യാക്കാരി അമ്മായിയെ അറഞ്ഞ് ഉമ്മ വക്കുന്നു. ചുരുങ്ങിയ സമയം കൊണ്ട് മാക്സിമം ഇടങ്ങളില്‍ ഉമ്മകൊടുക്കാന്‍ പെടുന്ന പാടേ..

“എടാ ഈ തള്ളയ്ക്ക് ചോദിക്കാനും പറയാനും കെട്ടിയോനൊന്നുമില്ലേ......“

“ഉണ്ടല്ലോ.. അയാള്‍ ദാ അപ്പുറത്തൊരു ബര്‍മ്മാക്കാരിക്ക് ഉമ്മ കൊടുക്കുന്നു”

ചിരി കടിച്ചുപിടിച്ച് ഞാന്‍ വെളിയിലെ നരപ്പിലേക്കിറങ്ങി

പിറ്റേന്ന് പത്തുമണിക്ക് ‘ലെ മെറഡിയനി’ല്‍ എത്തിയ ഞാന്‍ , കമ്പനി വാടകയ്ക്കെടുത്ത മുറിയിലേക്ക് പൊങ്ങിക്കയറി

മുപ്പതു വിദേശികള്‍ അവതരിപ്പിക്കുന്ന ബയോടെക്നോളജി പ്രബന്ധം കേള്‍ക്കാന്‍ മഹാഭാ‍രതം കാതോര്‍ത്തിരിക്കുകയല്ലേ.

മുറിയില്‍ ആരുമില്ലേ..

നടുവും നിവര്‍ത്തി, കൈയില്‍ ഒരു ബിസ്‌ലേരി കുപ്പിയുമായി, ഡി.ടി.പി ഓപ്പറേറ്റര്‍ ഹരീന്ദര്‍ എന്ന ബിഹാറിപ്പയ്യന്‍ കക്കൂസില്‍ നിന്ന് ദാ വരുന്നു.

‘ഭയങ്കര സൌകര്യമാണല്ലോടേ.. മിനറല്‍ വാട്ടര്‍ കൊണ്ടാണല്ലോ കടവിറങ്ങുന്നത്... എനിക്കു വയ്യ”

“അഛാ..അഛാ.. ഈ പേപ്പര്‍ കൊണ്ടുള്ള പരിപാടി പണ്ടേ എനിക്ക് പറ്റില്ല.. നീ എന്താ ലേറ്റായത്.. ബതാവോ..”

“സോ ഗയാ സോ ഗയാ.. ഉറങ്ങിപ്പോയി....”

ഇംഗ്ലണ്ടുകാരന്‍ ഫ്രാങ്കി വെടിയേറ്റവനെ പോലെ പാഞ്ഞു വന്നു..

“ഹായ്....”

വെളുത്തു മെലിഞ്ഞ മൊട്ടത്തലയന്‍ ഫ്രാങ്കിയെ കണ്ടു ഞാനൊന്നു ചിരിച്ചു..

“മിസ്റ്റര്‍ ഹരേന്ദ്.... ഐ വാണ്ട് ഫോട്ടോകോപ്പീസ് ക്വിക്ക്..ക്വിക്ക്...”

ഇംഗ്ലീഷ് എന്ന് കേട്ടാല്‍ നെഞ്ചിടിപ്പുകൂടുന്ന ഹരീന്ദര്‍ എന്‍‌റെ മുഖത്തുനോക്കി..

‘ഫോട്ടോകോപ്പി കരോ യാര്‍.....”

“ഹൌമനി ഫോത്തോക്കോപ്പീസ്.....” ങാ.. പയ്യനും പറയാന്‍ പഠിച്ചു, ഒറ്റ രാത്രികൊണ്ട്..

“ഹൌമനി കോപ്പീസ് യു ടേക്ക് യൂഷ്വലി.....” ഫ്രാങ്കി ചോദിച്ചു..

“ഹൌ മനി ഫോത്തോക്കോപ്പീസ്...” ഹരീന്ദ്രന്‍‌റെ മറുപടി.

“ഓ മാന്‍.. ഹൌ മനി യൂ ടുക്ക് ഇന്‍ ദ മോണിംഗ്..?. ഫോര്‍ അദേഴ്‌സ്...”

“ഹൌമനി ഫോത്തോക്കോപ്പീസ്..” എന്തൊരു ചിരി..

“ഒരമ്പതെണ്ണം എടുക്കെടാ.. അങ്ങേരുടെ ക്ഷമയെ പരീക്ഷിക്കാതെ..”

ഹരീന്ദര്‍ കോപ്പിയറുടെ അടുത്തേക്ക് പാഞ്ഞു.

പൂമ്പാറ്റയെപ്പോലെ പാഞ്ഞു വന്നു ജാസ്‌ലിന്‍

“ഹെല്ലോ.. ഹൌ ആര്‍ യൂ.....”

“ഹായ്.... ഫൈന്‍.. ഹൌവാസ് യെസ്റ്റെര്‍ നൈറ്റ്...” ഞാന്‍

“ഓ..കൂള്‍ “ കൊച്ചിനുപിന്നെല്ലാം തണുപ്പാണല്ലോ..

കോപ്പിയെടുക്കാന്‍ ഹരീന്ദറിന്‍‌റെ അടുത്തേക്ക് ജാസു പാഞ്ഞു. ഇംഗ്ലീഷ് പറഞ്ഞു ദ്രോഹിക്കല്ലേ അമ്മച്ചീ എന്ന മുഖഭാ‍വത്തോടെ പാവം ആദ്യമേ തന്നെ ഡിഫന്‍സ് കളിച്ചു.
“ഹൌ ആര്‍ യു മാ....ഡം..”
“ഐ ആം ഫൈന്‍ ... വാട്ടെബൌട്ട് യൂ......”
“ഐ ആം ആള്‍‌റെഡി ഫൈന്‍.....”

ഹരന്‍‌റെ നോട്ടം മുഴുവന്‍ കോപ്പിയറിലേക്ക്.. ‘കര്‍ത്താവേ ഇവള്‍ വേറെയൊന്നും പറയല്ലേ’ എന്ന മുഖഭാവം.

“യൂ ലുക്ക് സോ ഹാന്‍ഡ്‌സം......... “
“യാ യാ ഫിഫ്റ്റി കോപ്പീസ്......”
“യൂ ഡോണ്‍ നോ ഇംഗ്ലീഷ്... ഐ സപ്പോസ്..”
“യാ... യാ.. ഫിഫ്റ്റി കോപ്പീസ്....”

ചിരിയും ജോലിയും ഫൈവ്‌സ്റ്റാര്‍ ഹോട്ടലിലെ ഡീലക്സ് ലഞ്ചുമൊക്കെയായി മൂന്നു ദിവസങ്ങള്‍ പോയതറിഞ്ഞില്ല. എന്‍‌റെ ദരിദ്രജന്മത്തിന്‍‌റെ ഓവര്‍കോട്ടില്‍ അഞ്ചുനക്ഷത്രങ്ങള്‍ പതിപ്പിച്ച് ഓഫീസ് സ്റ്റേഷനറികളെല്ലാം പായ്ക്ക് ചെയ്തുകൊണ്ടിരുന്ന നാലാം ദിവസം രാവിലെ, രേണുകാജി മറ്റൊരു ഹെവി ഡ്യൂട്ടിയേല്‍പ്പിക്കാന്‍ വന്നു.
“നീ ഫ്രാങ്കിയേയും ജാസ്‌ലിനേയും കൂട്ടി ഡല്‍ഹി കറങ്ങണം. മെയിന്‍ സ്പോട്ടുകള്‍ മാത്രം മതി.. പെട്ടെന്നു മടങ്ങിയെത്തണം..”
‘ടൂറിസ്റ്റ് ഗൈഡെങ്കില്‍ ടൂറിസ്റ്റ് ഗൈഡ്.. ആ ഫീല്‍ഡില്‍ കൂടി ഒന്നു കൈ വച്ചുകളയാം.. ഒ.കെ.. ഡണ്‍ ..’

മൊട്ടത്തല തടവി ഫ്രാങ്കിയും, കൂളിംഗ് ഗ്ലാസ് തലയില്‍ വച്ച് ജാസുവും ബാക്ക് സീറ്റില്‍.

ഡ്രവറോട് നേരെ ലാല്‍കിലയ്ക്ക് വിടാന്‍ എന്‍‌റെ ആജ്ഞ.

‘പാമ്പിനേയും സര്‍ദാറേയും കണ്ടാല്‍ പേടിക്കല്ലേ‘ എന്ന് ജാസ്‌ലിന്‍ ഫ്രാങ്കിയെ ആദ്യമേ ഉപദേശിക്കുന്ന കേട്ടു.

മുഗള്‍ രാജക്കന്മാര്‍ മുന്തിരിജ്യൂസ് കുടിച്ച നടന്നിടമൊക്കെ, ആധുനിക ഭാരതീയന്‍ മുള്ളി നാറ്റിക്കുന്ന വഴിയിലൂടെ, ചുവപ്പുകോട്ടയുടെ തലയെടുപ്പിലൂടെ, പാലിക ബസാറിലെ അണ്ടര്‍ഗ്രൌണ്ട് മാര്‍ക്കറ്റിലൂടെ, കാഴ്ചകള്‍ കണ്ടും, പര്‍ച്ചേസിംഗില്‍ സഹായിച്ചും ഞാനും കൂടെ നടന്നു.

“ഫ്രാങ്കി, വാട്ട് യു വാണ്ട് ടു പര്‍ച്ചേസ്...”

“ഐ വാണ്ട് സംതിംഗ് സ്പെഷ്യല്‍.....”

“ഒ.കെ..ലെറ്റ്സ് ഗോ ദെയര്‍ ...”

പലതും നോക്കിയിട്ടും ഫ്രാങ്കിക്ക് സാറ്റിസ്ഫാക്ഷന്‍ പോരാ.

കണാട്ട്പ്ലേസിലെ തെരുവോരത്തുനിന്ന്, പത്തു ഫ്രാങ്കിമാര്‍ക്ക് കേറാന്‍ പറ്റിയ ബെര്‍മുഡ അണ്ടര്‍വെയര്‍ കണ്ടപ്പോള്‍ ഫ്രാങ്കി ഫ്രാങ്കായി ഹാപ്പി..
“യാ.. ഗോട്ടിറ്റ്....”

ജാസ്‌ലിന്‍ ബ്ലാക്ക് മെറ്റലിന്‍‌റെ കമ്മലും ചിപ്പിമാലകളും, ചിരിക്കുന്ന ബുദ്ധനും സ്വന്തമാക്കി.

‘ലെറ്റ്‌സ് ഗോ ടു കുത്തബ് മിനാര്‍...’

വണ്ടി നേരേ മെഹ്‌റോളിയിലേക്ക്..

“വൌ......” മിനാറിന്‍‌റെ മുകളറ്റത്തേക്ക് രണ്ടെണ്ണവും കണ്ണുപായിച്ച് വാ പോളിച്ചു.
“ഇറ്റ്സ് റിയളി...”
“വണ്ടര്‍ ഫുള്‍ ...........”

‘എനിക്കിതിന്‍‌റെ മുകളില്‍ കേറണം...” ഫ്രാങ്കി..

‘താഴെ കൊട്ടയുമായി തൂത്തുവാരാന്‍ ആളെ വക്കേണ്ടി വരും... എന്തിനാ ചെക്കാ വേണ്ടാത്ത പണിക്ക് പോണേ..’

‘ജാസ്.... വില്‍ യു കം എലോംഗ്...?”

“വൈ നോട്ട്...“

സര്‍ദാറെ കണ്ടു വിരണ്ടവള്‍ക്ക് എന്തൊരു ധൈര്യം..

‘മക്കളെ ഇപ്പോ ആരെയും മോളിലോട്ട് കേറ്റില്ല.. ആ പരിപാടി സര്‍ക്കാര്‍ പണ്ടേ നിര്‍ത്തി... ലെറ്റ്സ് മൂവ് എറൌണ്ട്..”
“യാ യാ യാ......”

‘വാട്ടീസ് ദാറ്റ്....” കോമ്പൌണ്ടിലെ ഇരുമ്പ് തൂണു കണ്ട് ജാസു..

“അത് ഒരു സൂപ്പര്‍ തൂണാ കേട്ടോ.. അതില്‍ ചാരിനിന്ന്, പിന്നോട്ട് കൈയിട്ട്, വിരലുകള്‍ തമ്മില്‍ കൊരുക്കണം. ഇമ്മിണി പാടാ.. തൂണിനിത്തിരി വണ്ണമുണ്ടേ.. പക്ഷേ അങ്ങനെ അതിനെ പുണര്‍ന്നാല്‍, അപ്പോള്‍ മനസില്‍ തോന്നുന്ന എന്താഗ്രഹവും നടക്കും...”

“ആര്‍ യൂ ഷുവര്‍...............” ഫ്രാങ്കി.

‘ആണോന്ന്.... എന്തൊരു ചോദ്യം.. “

‘ലെറ്റ്‌സ് ഗോ.... ‘ഫ്രാങ്കി കുരങ്ങിനെ പോലെ ചാടി.. പുറകെ ജാസ്‌ലിന്‍ ചാടി.. അതിനും പുറകേ ഞാനും.

ജാസ്‌ലിന്‍ തൂണും ചാരി നിന്നു. കൈകള്‍ പിന്നിലേക്ക് പിണച്ച്, കോര്‍ക്കാനൊരു ശ്രമം..

“ഓഹ്.... ഇറ്റ്‌സ് ടൂ ഡിഫിക്കല്‍ട്ട്.....”

‘മനസില്‍ ആഗ്രഹിച്ചോ വല്ലതും? “

“ലെറ്റ് മീ ട്രൈ ടു.... ഓ.. നോ.. പ്ലീസ് ഹെല്‍പ്പ് മീ....”

സഹായിച്ചില്ലെങ്കില്‍ ആതിഥ്യമര്യാദയില്ലാത്തവന്‍ എന്ന് പറയില്ലേ..

ഞാ‍ന്‍ ജാസ്‌ലിന്‍‌റെ കൈകള്‍ കൂട്ടിപ്പിടിച്ചു..

തൂണോട് ചേര്‍ത്ത് കൊരുത്തുവച്ചു..

കാലമേ കാണുക.. ചരിത്രമുറങ്ങുന്ന ഈ ഇരുമ്പു തൂണില്‍, ചുവപ്പിന്‍‌റെ മണ്ണില്‍ നിന്ന് വന്ന ഒരു പെണ്ണിന്‍‌റെ താമരക്കൈകള്‍ എന്‍‌റെ ഉള്ളം കൈയില്‍.

ദ ഹിസ്റ്റോറിക്കല്‍ പാണിഗ്രഹണം.. ജസ്റ്റ് സീ ഇറ്റ്.........


ഹൃദയത്തില്‍ കാലദേശങ്ങള്‍ താണ്ടിയ ഓളങ്ങള്‍..

“ഒ.കെ.. നൌ മൈ ടേണ്‍........” ഫ്രാങ്കിക്ക് ധൃതിയായി

“എന്താ ഫ്രാങ്കിച്ചാ നിന്‍‌റെ വിഷ്....? “

“ഐ വാണ്ട് ടു ബീ എ ബില്യണര്‍... വില്‍ ഇറ്റ് പോസിബിള്‍..?”

“ആവുമോന്നോ.. വാ പിടി.. അടുത്ത ആഴ്ചതന്നെ ബില്യണര്‍ ആവും... ഡൂ ഇറ്റ്....”

ഫ്രാങ്കി ഒരു വരണ്ട ചിരി.. കൈകള്‍ പുറകിലേക്കിട്ടു..

“ഓ...ഹെല്‍പ്പ് മീ...........”

ഫ്രാങ്കിയേയും പാണീഗ്രഹണം ചെയ്തപ്പോള്‍ എക്സ്‌ട്രാ ഫോഴ്‌സ് കൊടുക്കേണ്ടി വന്നു. മൊട്ടത്തലയനു കൈനീളവും കമ്മി..

കണ്ണടച്ചു വലിച്ചു മുട്ടിക്കാന്‍ ഒന്നു ശ്രമിച്ചു..

ങേ...............!!!!

ഫ്രാങ്കിയെവിടെ... അതിനിടയില്‍ എവിടെപ്പോയി..

“ഊ.........................” തൂണിനു ചുവട്ടില്‍ നിന്നൊരു ഞരക്കം..

കാലുരണ്ടും മാക്സിമം കവച്ച് യോഗ സ്റ്റൈലില്‍ ഫ്രാങ്കി താഴെ കിടക്കുന്നു.

തൂണുവഴി ഊര്‍ന്നതാണല്ലേ.. ബട്ട് എപ്പോ....
മുട്ടുതടവി എണീറ്റപ്പോഴാണ് ഫ്രാങ്കി ഞെട്ടിക്കുന്ന മറ്റൊരു സത്യം അറിഞ്ഞത്.. ഷോര്‍ട്ട് പാള പോലെ കീറിയിരിക്കുന്നു.

‘ഇംഗ്ലീഷുകാര്‍ക്കും ചുവപ്പ് അടിവസ്ത്രത്തോട് ഇത്ര കമ്പമുണ്ടോ..’ ഞാന്‍ മുട്ടു തടവി കൊടുത്തു..

“ഓ... ഷിറ്റ്.....” കൈവച്ച് കീറിയ ഭാഗം ഫീല്‍ ചെയ്തുകൊണ്ട് ഫ്രാങ്കി..

“ഏയ് ആയില്ല...”

ജാസ്‌ലിനു ഇന്ത്യന്‍ സ്‌ട്രീറ്റ് ഫുഡ് കഴിക്കണം. ഏതോ ആര്‍ട്ടിക്കിള്‍ വായിച്ചുണ്ടത്രേ.. ഇന്ത്യന്‍ തെരുവു ഭക്ഷണത്തെപറ്റി.

അന്ത്യാഭിലാഷമല്ലേ. നടത്തിക്കൊടുത്തേക്കാം..

“ഫ്രാങ്കി യൂ ടൂ വാണ്ട് ടു ടേസ്റ്റ്.......?“

“വൈ നോട്ട്.......” മൂട്ടില്‍ നിന്ന് കൈയെടുക്കാതെ ഫ്രാങ്കി..

“ലെറ്റ്‌സ് അറ്റാക്ക് ആലു ടിക്ക... ബട്ട് ഇറ്റീസ് സ്പൈസി.....” ആലു ടിക്ക ചൂണ്ടിക്കാണിച്ചു കൊണ്ട് ഞാന്‍
“യാ..യാ.... ഗോ ഫൊറിറ്റ്....”
ഉരുളക്കിഴങ്ങ് പുഴുങ്ങി ഉരുട്ടിവച്ചതിനെ, മുളകും മസാലയും ചേര്‍ത്ത് കുഴച്ച്, പുളിവെള്ളവും സോസുമിട്ട സൂപ്പര്‍ സാധനം..

ജാസ്‌ലിന്‍ മെല്ലെയൊന്നു കടിച്ചു.

ഫ്രാങ്കി ഒറ്റപ്പിടിക്ക് വായിലേക്കിട്ടു..

“ഊ.............................” ജാസു ഒന്നു പൊങ്ങി

“ഔച്ച്.... വൌച്ച്... “ ഫ്രാങ്കി മൂന്നു കുതിച്ചു..

“വാട്ടര്‍.... വാ‍ട്ടര്‍..............”
ജലം തരൂ... ജലം തരൂ... മിനറല്‍ വാട്ടര്‍ തേടി ഞാന്‍ പാഞ്ഞു.

എരി സഹിക്കാനാവാതെ ഞെളിപിരി കൂടുതല്‍ എടുത്ത് ഫ്രാങ്കിയും, ഇളം‌പിരിയുമായി ജാസുവും കാറിലേക്ക് ചാടിക്കയറി.

ഇക്കിളുകള്‍ മാലപ്പടക്കം പോലെ..

“വാണാ ടേസ്റ്റ് വണ്‍ മോര്‍ ടിക്കി?” അടുത്ത വാട്ടര്‍ ബോട്ടില്‍ ഞാന്‍ നീട്ടി..

“നോ മാന്‍.... ലെറ്റ്‌സ് ഗോ.....” ഇനിയെങ്കിലും കൈയെടുക്കു ഫ്രാങ്കി.. കാറിലിരുന്നല്ലോ നമ്മള്‍...

പണ്ടേ ദുര്‍ബലന്‍ പോരെങ്കില്‍ അര്‍ശസും എന്ന മട്ടില്‍ ഫ്രാങ്കിയും, ഇന്ത്യ ഈസ് ടൂ ഹോട്ട് എന്ന മട്ടില്‍ ജാസ്‌ലിനും വണ്ടിയില്‍ ഞരങ്ങിയിരുന്നു..





നഗരക്കാഴ്ചകള്‍ കഴിഞ്ഞ് ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ജാസ്‌ലിനെ അവസാനമായി ഞാന്‍ നോക്കി നിന്നു.

‘താങ്ക്സ് ഫോര്‍ ബീ‍യിംഗ് വിത് മീ.....” ജാസ്‌ലിന്‍ കണ്ണട ഊരി..

ഞാന്‍ പുഞ്ചിരിച്ചു..

“വീ വോണ്ട് മീറ്റ് എഗൈന്‍.... ആമൈ റൈറ്റ്...”

“യാ.. വീ വോണ്ട് മീറ്റ് എഗൈന്‍......ആള്‍ ദി ബെസ്റ്റ്.......”

“ദിസീസ് നോട്ട് ഫോര്‍ യു......” ബാഗില്‍ നിന്ന് എന്തോ എടുത്തുകൊണ്ട് ജാസ്‌ലിന്‍ പറഞ്ഞു.

മനോഹരമായ ഒരു പഴ്‌സ്.. നീണ്ട വള്ളികളുള്ള, വെള്ളിവരകളുള്ള ഒരു പഴ്‌സ്..

“ദിസീസ് ഫോര്‍ യുവര്‍ ഗേള്‍ഫ്രണ്ട്... കണ്‍‌വേ മൈ റിഗാഡ്‌സ്.......” പഴ്‌സ് ഞാന്‍ വാങ്ങി..

“ഷുവര്‍........... താങ്ക്യൂ.......”

ട്രോളി ഉരുണ്ടു.. തിരക്കിലേക്ക് ജാസ്‌ലിന്‍ മറഞ്ഞു....

തിരികെ നടക്കുമ്പോള്‍ വിമാനങ്ങള്‍ ആകാശത്ത് പറന്നു പൊക്കേണ്ടേയിരുന്നു..

മേഘങ്ങളിലേക്ക് ഊളിയിട്ടു പൊട്ടുപോലെ മറയുന്ന വിമാനങ്ങള്‍.

അതിലൊന്നില്‍ ജാസ്‌ലിനും ഉണ്ടാവും.....

എന്‍‌റെ ചുമലിലേക്ക് പടര്‍ന്നു കയറിയ ഏകവിദേശ വനിത... ഇനിയൊരിക്കലും കാണാത്ത.. കണ്ടാലും തിരിച്ചറിയാത്ത ക്യൂബക്കാരി പെണ്ണ്.....

ബസ് സ്റ്റോപ്പില്‍ തലകുനിച്ച്, വെറുതെ ഇരുന്നു...

“ഭൈയ്യാ.........കുച്ച് ദേദോ.....”

തലയുയര്‍ത്തി..

മുന്നിലേക്ക് നീണ്ടു വന്ന മെലിഞ്ഞ ഒരു കൈ...

വിശപ്പു നുണക്കുഴികള്‍ നികത്തിയ ദൈന്യത്തിന്‍‌റെ വിയര്‍പ്പുകണങ്ങള്‍ നെറ്റിയില്‍ പൊടിഞ്ഞ ഒരു കൌമാരക്കാരി..

മഹാരാജ്യത്തിന്‍‌റെ മഹാതലസ്ഥാനനഗരിയിലെ സ്ഥിരം കാഴ്ചകളായ പലരില്‍ ഒരുവള്‍...
അവളുടെ ചുണ്ടുകള്‍ വെടിച്ചു കീറിയിരുന്നു.
ചെമ്പിച്ച മുടിയിഴകളില്‍ മണ്ണുപടര്‍ന്നിരുന്നു.
കണ്ണുകളിലും പുരികത്തിലും വിശപ്പു മാത്രം ഞാന്‍ കണ്ടു..
“കുച്ച് ദേദോ ഭൈയാ......”

നീ എവിടുത്തുകാരിയാണു പെണ്ണേ...
നിനക്കാരൊക്കെയുണ്ട്...
ബാല്യത്തില്‍ നീ തുമ്പിയെ പിടിച്ചിട്ടുണ്ടോ ?..
മണ്ണപ്പം വച്ചിട്ടുണ്ടോ..
പൊട്ടിച്ചിരിച്ചിട്ടുണ്ടോ..

“കുച്ച് ദേദോ ഭൈയാ...” അവളുടെ മെലിഞ്ഞ കൈ നീണ്ടു തന്നെ നിന്നു..

വണ്ടിക്കൂലി കഴിച്ചുള്ള മുഷിഞ്ഞ നോട്ടുകള്‍ ഞാന്‍ ആ പഴ്‌സിനുള്ളിലേക്ക് തിരുകി..

“എന്താ നിന്‍‌റെ പേര്....? “

“കുച്ച് ദേദോ ഭൈയ്യാ.....”

പഴ്‌സ് അവളുടെ കൈയില്‍ തൂക്കിയിട്ടു.

“നിനക്ക് ഞാനൊരു പേരിടാം.. പങ്കജാക്ഷിയമ്മ...... പങ്ക..ജാക്ഷി..അമ്മ.... പൊക്കോളൂ.....”

ദില്ലി എന്നത്തേയും പോലെ നരച്ചു ചിരിച്ചു......


********************** സെക്കന്‍‌റ് തോട്ട്***********

പത്തോളം വര്‍ഷങ്ങള്‍ പൊഴിഞ്ഞു വീണു.. ജാസ്‌ലിന്‍ ഇപ്പോള്‍ എവിടെയായിരിക്കും.. ജൈവസാങ്കേതിക വിദ്യകൊണ്ട് പുതിയൊരു ലോകം തീര്‍ക്കാന്‍ പറന്നു പറന്നു നടക്കുന്നുണ്ടാവും.
പങ്കജാക്ഷി എന്ന പെണ്‍കുട്ടി, കാമം പൂരിപ്പിച്ചവന്‍ കൊടുത്ത നാണയത്തുട്ടുകളുമായി, പ്രകൃതി കൊടുത്ത ബൈപ്രോഡക്ടുകളായ കുട്ടികളേയും ഏണില്‍ വച്ച്, വിശപ്പിന്‍‌റെ മഷിയെഴുതി ഏതോ തെരുവില്‍ അലയുന്നുണ്ടാവാം..

കാലം എന്ന മഹേന്ദ്രജാലക്കാരന്‍‌റെ സ്ലൈഡ് ഷോയില്‍ ഇമേജുകള്‍ പിന്നെയും മാറുന്നു മറിയുന്നു..

പങ്കജാക്ഷി.... നിന്നോടൊന്നു ഞാന്‍ ചോദിക്കട്ടെ....നീ ഇന്ന് വല്ലതും കഴിച്ചോ......?