Wednesday 29 August 2007

കഹാനീ...ഇത്‌ കഹാനീ കീ കഹാനീ...

ഇക്കണോമിക്സ്‌ ഡിപ്പാര്‍ട്ട്‌മെന്‍റിലെ ക്ളാസ്‌മുറിയിലെ മൂന്നാമത്തെ ബഞ്ചില്‍ ഒന്നാമത്തെ പൊസിഷനില്‍ ഞാനൊന്നമര്‍ന്നിരുന്നു. നെറ്റിയില്‍ തൊട്ട്‌, നെഞ്ചിലോട്ട്‌ വീണ്ടും തൊട്ട്‌ 'പരംപൊരുളേ' എന്ന് മനസില്‍ വിളിച്ച്‌, ഡെസ്കിലേക്കൊന്നു നോക്കി..

എന്നെ സ്വാഗതം ചെയ്തുകൊണ്ട്‌ നീലമഷിയില്‍ ഏതോ ഏഭ്യന്‍ കരളുകീറിയെഴുതിയ സെന്‍റന്‍സ്‌ കിടക്കുന്നു. ഈസിയായി ഞാനതു വായിച്ചു.

"മീനൂട്ടീ....ഐ ലവ്‌ യൂ.... "

'ഇത്രയേയുള്ളോ..ഇതെഴുതാന്‍ വേണ്ടിമാത്രമാണോടാ കൊശവാ നീ വെറുതെ റീഫില്ലിന്‍റെ നിബ്‌ കടിച്ചെടുത്ത്‌ പകുതി മഷി വായിലും, കുറച്ച്‌ മുണ്ടിലും പുരട്ടിമെനക്കെട്ടത്‌' എന്ന് ആ അജ്ഞാത ഞരമ്പുരോഗിയെ മനസുകൊണ്ട്‌ ആശീര്‍വദിച്ച്‌ ചുറ്റിലും ഒന്നു കണ്ണു പായിച്ചു.

'എന്‍റെ മുരിംഗമംഗലത്തപ്പാ.... കാതോലിക്കേറ്റു കോളേജില്‍ ഇത്രയും കഥാകൃത്തുക്കളോ...യൂത്ത്ഫെസ്‌റ്റിവലിലെ ലിറ്റററി കോമ്പറ്റീഷനില്‍, കടലാസു ഫ്രീ ആണെന്നു കരുതി, ഇങ്ങനെയുമുണ്ടോ കര്‍ത്താവേ ഒരു റഷ്‌.... '

അങ്ങേ ബഞ്ചിലിരിക്കുന്ന ഇക്കണോമിക്സിലെ ഫിലിപ്പ്‌ മാത്യുവിനെ കണ്ട്‌ ഞാന്‍ ശരിക്കും വാ പൊളിച്ചു പോയി. മലയാളത്തിലെ ഒരു കഥാകൃത്തിന്‍റെ പേരുപറയാന്‍ പറഞ്ഞാല്‍ ഐസക്‌ ന്യൂട്ടണ്‍ എന്നു പറയുന്ന ഇവനെന്നു തൊട്ടു കഥയെഴുത്തു തുടങ്ങി ഭഗവതീ..

'ആഹാ!! ഇവളുമുണ്ടോ.....ഇന്നു വല്ലതുമൊക്കെ നടക്കും' എപ്പൊഴും മുടിയില്‍ രാമച്ചമണം നിറച്ച്‌, ഹിസ്റ്ററി ഡിപ്പാര്‍ട്ട്‌മെന്‍റിലെ സകലമാന ആണ്‍പിള്ളാരുടേയും ഹാര്‍ട്ട്ബീറ്റ്‌ അങ്ങു കോട്ടയ്ക്കല്‍ ആര്യവൈദ്യശാലവരെയെത്തിക്കാറുള്ള, വയലാറിന്‍റെ കാല്‍പനിക കവിതകളില്‍ കാല്‍പാദം തൊട്ട്‌ കണ്‍പീലിവരെ ഡെയിലി മുക്കിയെടുക്കുന്ന ലേഖാ ഉണ്ണിത്താനെ നോക്കി ഞാന്‍ അറിയാതെ ഒന്നു പിറുപിറുത്തു. .. കവിതയുടെ ആളായ ഇവളോട്‌ കഥയെഴുതാന്‍ ആരുപറഞ്ഞു.. ഛേ....... ലേഖാ പ്രസ്‌ പ്രൊപ്രൈറ്റര്‍, ഉണ്ണിത്താന്‍ ചേട്ടന്‍ ഒരിക്കലും മകളോടങ്ങനെ പറയില്ല..

ഞാന്‍ വളിച്ച ഒരു ചിരി പാസാക്കിയതിനു റിപ്ളെ ആയി, അഴിച്ചിട്ടാല്‍ മുട്ടില്‍ മുട്ടിയുരുമ്മാന്‍ തക്ക നീളമുള്ള മുടി വലം കൈ കൊണ്ട്‌ പിടിച്ച്‌ വലത്തെ തോളുവഴി, മഹാരാജാക്കന്‍മാര്‍ ഉത്തരീയം ഇടുന്നമാതിരി ഫ്രണ്ടിലേക്കൊരിടീല്‍.

കാര്യമൊക്കെ ശരിയാണു, ഞാന്‍ അവളോട്‌ ഒരിക്കല്‍ പ്രണയാഭ്യര്‍ത്ഥന നടത്തിയതാണു. 'കൃഷണമണി കറുത്തവനെ മതി, കൃഷണമണിയും ദേഹവും ഒരുപോലെ കറുത്തവനെ കാമുകന്‍ സ്ഥാനത്തിരുത്താന്‍ ഞാനെന്‍റെ വല്യമ്മായിയെ പറഞ്ഞു വിടാം ' എന്ന് മറുപടി കിട്ടിയപ്പോഴേ ആ സബ്ജക്ട്‌ ഞാന്‍ വിട്ടതാണു. പക്ഷേ ആ വളിച്ച ഹിസ്റ്ററിയുടെ കെയറോഫില്‍ ഗ്ളാമര്‍ കാട്ടി എന്‍റെ കഥാരചനയിലുടെ കോണ്‍സണ്ട്റേഷന്‍ തെറ്റിക്കാം എന്നാണു വിചാരമെങ്കില്‍, എടീ ഹിസ്റ്ററിക്കാരി ഹീറോയിനേ ആ പൂതി അങ്ങ്‌ കോന്നി ബസ്‌റ്റാന്‍ഡില്‍ വച്ചാ മതി' എന്ന അര്‍ഥത്തില്‍ ഞാന്‍ ചുണ്ടൊന്നു കോട്ടി.

'എന്തായിരിക്കും കഥയുടെ സബ്ജക്ട്‌' എന്ന് വെറുതെ ഒന്ന് പ്രെഡിക്ട്‌ ചെയ്തേക്കാം എന്ന് വിചാരിച്ച്‌ മേല്‍മീശയിലൂടെ ചൂണ്ടുവിരല്‍ അപ്‌ ആന്‍ഡ്‌ ഡൌണ്‍ ചെയ്തിരിക്കുമ്പോഴാണു, ഊശാന്‍ താടി തടവി, എന്‍റെ ക്ളാസിലെ ആസ്ഥാന കഥാകാരനായ 'അവശന്‍' പഠേ.... എന്ന് തൊട്ടപ്പുറത്തു വന്നിരുന്നത്‌.

'ഇവന്‍റെ ഒരു കുറവുകൂടിയേ ഉണ്ടായിരുന്നുള്ളൂ..ഏതായാലും ആ ഗ്യാപ്പും ഫില്ലായി അയ്യപ്പാ...' പേനയുടെ ക്യാപ്‌ ഊരി ഞാന്‍ അവശന്‍റെ ആട്ടിന്‍ രോമം പോലെയുള്ള ഊശനിലേക്കു ദൃഷ്ടി പായിച്ചു.

അവശന്‍ രൂക്ഷമായി എന്നെ ഒന്നു നോക്കി. അര്‍ഥം എനിക്കെപ്പൊഴേ പിടികിട്ടി. "നിയോ മോഡേണ്‍ പീസായ എന്‍റെ മുന്നില്‍ വന്ന് ചങ്ങമ്പുഴയുടെ ചള്ളിയ ഔട്ട്‌ ഡേറ്റഡ്‌ ചാണകസാഹിത്യം എഴുതി എന്തിനു ബലപരീക്ഷണം നടത്തുന്നു കൃമിയേ..." ഇതു തന്നെയാണവന്‍റെ മനസില്‍ പക്കാ...

താടിയ്ക്ക്‌ കൈകൊടുത്ത്‌, ക്ളാസിന്‍റെ മേല്‍ക്കൂരയിലേക്ക്‌ കണ്ണുപായിച്ച്‌ അവശന്‍ ഒറ്റയിരിപ്പ്‌. വിത്തൌട്ട്‌ എ വേഡ്‌...ഹോ..ആ മനസില്‍ ഇപ്പോള്‍ ബിംബങ്ങള്‍ പൂജാരിയില്ലാതെ വിഷമിക്കുന്നുണ്ടാവും..

"നീ എന്നാ നോക്കിയിരിക്കുവാടാ അവശാ..... "

"ഇമേജസ്‌... ഐ ആം സേര്‍ച്ചിംഗ്‌ ഫോര്‍ ഇമേജസ്‌.. കൊളാഷ്‌ഡ്‌ കൊമ്പിനേഷന്‍ ഓഫ്‌ ഇമേജസ്‌.. "

ഈശ്വരാ..സബ്ജക്ട്‌ കൈയില്‍ കിട്ടുന്നതിനു മുമ്പേ ഇവന്‍ കൊളമായി..അപ്പോള്‍ കിട്ടുമ്പോഴത്തെ അവസ്ഥയോ...

"എടാ കോപ്പേ..മാറ്റര്‍ കിട്ടാതെ നീ എന്നാ ഉണ്ട ഇമേജാ നോക്കുന്നെ...അല്ല അറിയാന്‍ മേലാഞ്ഞിട്ടു ചോദിക്കുവാ.. "

"നിനക്ക്‌ നിയോ മോഡേണ്‍ ലിറ്ററേച്ചറിനെക്കുറിച്ചെന്തറിയാം..ഇമേജിനെക്കുറിച്ചെന്തറിയാം" അവശന്‍ കത്തിപ്പടരാന്‍ തുടങ്ങി.. "ദാ നോക്ക്‌..
കണ്ടോ അവിടൊരു ചിലന്തിവല..അതിലെ ചിലന്തി.. ചിലന്തിയെ കൊല്ലാന്‍ വിശപ്പ്‌, ആ വിശപ്പിനെ കൊല്ലാന്‍ വേറൊരു കൊലയ്ക്കായുള്ള കാത്തിരിപ്പ്‌..ഇമാജിന്‍.. ദൈവം, ചിലന്തി, ചിലന്തി വല...ആരാണിതിലെ വില്ലന്‍... പറ .. ആരാണിതിലെ പരമനാറി "

'മുത്തപ്പാ ഇവന്‍ രാവിലെ കഞ്ചാവടിച്ചോ.... '

"ഇതു മൂന്നുമല്ല.. ഇതും നോക്കിയിരിക്കുന്ന നീ തന്നെ പരമനാറി....." ഞാന്‍ ചിരിയടക്കി പറഞ്ഞു.

മണിയടിച്ചു.

മലയാളം ഡിപ്പാര്‍ട്ട്‌മെന്‍റിലെ തമ്പി സാറെത്തി.

സബ്‌ജക്ട്‌ ബോറ്‍ഡില്‍ എഴുതി"യുദ്ധത്തിനു ശേഷം"

കഥയെഴുത്തു തുടങ്ങൂ...ഒരുമണിക്കൂറ്‍ സമയം..

ഗള്‍ഫ്‌ യുദ്ധം മുറുകിനില്‍ക്കുന്ന സമയമായതിനാല്‍ വിഷയം കാലികമാണല്ലോ..ഈശ്വരാ എന്തെഴുതും....

ഞാന്‍ ആലോചിച്ച്‌ തലപുകയ്ക്കുമ്പോള്‍, അവശന്‍റെ തൂലിക ഓള്‍റെഡി ചലിച്ചു തുടങ്ങിയിരുന്നു .

ഒ.വി.വിജയന്‍റെ ധര്‍മ്മപുരാണം കാമ്പസില്‍ കത്തി നില്‍ക്കുന്ന സമയം ആയതിനാല്‍, വിജയന്‍ ഫാനായ അവശന്‍ ആ പാത പിന്തുടരും എന്നെനിക്കു തോന്നി..

ഏറുകണ്ണിട്ട്‌ ഞാന്‍ അവശന്‍റെ കടലാസിലേക്ക്‌ നോക്കി.. എന്‍റെ പ്രതീക്ഷ കടുകിട തെറ്റിയില്ല.. വൃത്തികെട്ട ഭരണകൂടത്തെ വൃത്തികെട്ട ഭാഷകൊണ്ട്‌ അഭിഷേകം ചെയ്യുന്ന ധര്‍മ്മപുരാണം ദാ, ഇവിടെ അവശന്‍റെ പേപ്പറില്‍ പുതിയ രൂപത്തില്‍..

ആദ്യ വരി ഞാന്‍ വായിച്ചു.

'വൈറ്റ്‌ ഹൌസിലെ സോഫയില്‍ കിടന്ന ബില്‍ ക്ളിന്‍റണു കക്കൂസില്‍ പോകാന്‍ മുട്ടി'

വിജയേട്ടാ ഈ ക്രൂരനോട്‌ പൊറുക്കേണമേ എന്നു പ്രാര്‍ഥിച്ച്‌ തികട്ടിവരുന്ന ചിരിയെ കണ്ട്രോള്‍ ചെയ്യാന്‍ പാടുപെട്ട്‌ ഞാന്‍ കൈകൊണ്ട്‌ മുഖം പൊത്തി...

ലേഖ ഉണ്ണിത്താന്‍ അറഞ്ഞെഴുതുകയാണു. അഞ്ചു മിനുട്ടുകൊണ്ടവള്‍ രണ്ടു പേജ്‌ കമ്പ്ളീറ്റാക്കിയിരിക്കുന്നു.. ഇവളെന്താ പലചരക്കു കടയില്‍ കൊടുക്കേണ്ട ലിസ്റ്റ്‌ ഉണ്ടാക്കുവാണോ.. ഇത്ര ഈസിയായി

ഒന്നുകൂടി ഞാന്‍ അവശപുരാണത്തിലേക്ക്‌ കണ്ണെറിഞ്ഞു

'ഇറാക്കില്‍ കാലുകുത്തിയ ക്ളിന്‍റണ്‍ പെട്ടെന്നു തിരിച്ചറിഞ്ഞു.. തന്‍റെ ആസനത്തിന്‍റെ സ്ഥാനത്ത്‌ മുഖവും, മുഖത്തിന്‍റെ സ്ഥാനത്ത്‌ ആസനവും മാറി വന്നിരിക്കുന്നു.. അയാള്‍ ഭാര്യയെ വിളിച്ചു.. ക്ളാരേ വുഡ്‌ യൂ കണ്ടിന്യൂ ലവിംഗ്‌ മീ ഇഫ്‌ മൈ ഫേസ്‌ ബിക്കം ബട്ടക്ക്‌'

ഇത്തവണ എന്‍റെ കണ്ട്രോള്‍ പോയി.. "ഫ്രൂ................" എന്ന് ഞാന്‍ അറിയാതെ വച്ചുപോയി..

"ടാ... മനസിലാവുന്നില്ലെങ്കില്‍ അതുപറ..ചുമ്മാ വിഡ്ഡിച്ചിരി ചിരിക്കാതെ..." അവശന്‍ തിളച്ചു.

"മനസിലാവുന്നുണ്ട്‌.. യുവര്‍ ബട്ടക്ക്‌ ഈസ്‌ മച്ച്‌ ബെറ്റര്‍ ദാന്‍ യുവര്‍ ഫേസ്‌ മിസ്റ്റര്‍ അവശന്‍. ബൈ ദ ബൈ , എടാ ക്ളിന്‍റന്‍റെ കെട്ട്യോടെ പേരു ക്ളാരയെന്നല്ല.. "

"എന്‍റെ ഫ്രീഡം ഓഫ്‌ എക്സ്‌പ്രഷനില്‍ കയറി അണുംബോംബിടരുത്‌. ഭാവനയില്ലെങ്കില്‍ എന്‍റെ ശ്രദ്ധ തിരിക്കാതെ ഇറങ്ങിപ്പോ നീ.... "

ഇരുപത്‌ മിനിട്ടു ഞാന്‍ ഒന്നും ചെയ്യാതെ അവശന്‍ ധര്‍മ്മപുരാണത്തില്‍ നിന്ന്, 'മധുരംഗായതി' യിലേക്ക്‌ മൈഗ്രേറ്റ്‌ ചെയ്യുന്നത്‌ കണ്ട്‌ ചിരിച്ചിരുന്നു.

'മരുഭൂമിയില്‍ ഒറ്റയ്ക്കിരുന്ന ക്ളിന്‍റന്‍റെ അടുത്തേക്ക്‌, ഉത്തരാര്‍ദ്ധഗോളം വന്നു ചോദിച്ചു..മകനേ നിനക്കു വിശക്കുന്നുവോ...സൌരപഥത്തില്‍ ഒന്നിച്ചു ഭിക്ഷയാചിക്കാം നമുക്ക്‌..വരൂ..എന്‍റെ കൈ പിടിക്കൂ... "

"എടാ അവശാ ഈ ഉത്തരാര്‍ദ്ധഗോളത്തിനു കൈയുണ്ടോ പിടിക്കാന്‍.... "

"നീ ഇവിടുന്നു പോന്നുണ്ടോ... അല്ലേ ഞാന്‍ സാറിനെ വിളിക്കും..ശവീ...." അവശന്‍ തെറിയിലേക്ക്‌ മാറുന്നതിനു മുമ്പേ... ഞാന്‍ പേനയെടുത്തു..

'മൂകാംബികേ.....'

ഞാന്‍ എന്തെഴുതുന്നതിനു മുമ്പും ആ വിളി അങ്ങു വിളിക്കും..അപ്പോള്‍ എവിടെനിന്നോ ഒരു വാചകം മനസില്‍ പറന്നെത്തും.. അതില്‍ നിന്നും കഥാപാത്രങ്ങളും സംഭവങ്ങളും പടര്‍ന്നു കയറും... അതാണു സാധാരണ നടക്കുന്നത്‌...

എവിടെനിന്നോ ഒരു വാചകം പറന്നു വന്നു.. ഇത്തവണയും

"കുണ്ടോമണ്‍ കടവിലെ അലക്കു കല്ലില്‍, മൃദുല തുണികൊണ്ട്‌ വീണ്ടും വീണ്ടും തല്ലി... വളപൊട്ടി ചോരപൊടിഞ്ഞിട്ടും...ചുടുകണ്ണീര്‍ മുറിവിലെ നീറ്റില്‍ പടര്‍ന്നിറങ്ങിയിട്ടും അവള്‍ നിര്‍ത്തിയില്ല...മാധവേട്ടാ.. യക്ഷിയെപ്പോലെ അവള്‍ അലറി. ആറ്റുവഞ്ചിക്കൊമ്പില്‍ വവ്വാലുകള്‍ ശവങ്ങളെപ്പോലെ തൂങ്ങിയാടിത്തന്നെ കിടന്നു..... "

കുവൈറ്റ്‌ യുദ്ധത്തില്‍ മരണമടഞ്ഞ മാധവന്‍, പെണ്ണ്‍ മൃദുല, അമ്മ, അച്ഛന്‍... കഥാപാത്രങ്ങളെ മൂകാംബിക എവിടെനിന്നോ കടലാസിലേക്ക്‌ പെറുക്കിയിട്ടുതന്നു.

റിസള്‍ട്ട്‌ അനൌണ്‍സ്‌ ചെയ്യുന്ന രണ്ടാംദിവസം.

അനി.വി.ദേവ്‌ എന്ന സൌന്ദര്യധാമം, ഭരതനാട്യത്തിനു ഇങ്ങനെയും ഒരു വേര്‍ഷന്‍ ഉണ്ടെന്ന് ആദ്യമായി ലോകത്തിനു പരിചയപ്പെടുത്തി, ആടിത്തിമര്‍ക്കുന്നു. തലമാത്രം ഇടത്തുനിന്ന് വലത്തോട്ട്‌ വെട്ടിക്കേണ്ടിടത്ത്‌, തലയും കഴുത്തും എന്തിനു കമ്പ്ളീറ്റ്‌ ബോഡിയും ഒരുമിച്ചു നീങ്ങുന്നു.

'ഈ കൊച്ചിനു വല്ല സിനിമാറ്റിക്കും കളിച്ചാല്‍ പോരെ..ചുമ്മാ ക്ളാസിക്കലിനു പേരുദോഷം ഉണ്ടാക്കാന്‍" സിനിമയിലെ നായകന്‍ ഫോറിന്‍ കാറില്‍ ചാരിനില്‍ക്കുമ്പോലെ, എന്‍റെ തോളില്‍ ചാരിനിന്ന്, അനിയുടെ നാട്യം ഒഴിച്ച്‌ ബാക്കിയെല്ലാം കണ്ട്‌ വെള്ളമിറക്കുന്ന അവശനോട്‌ ഞാന്‍ ചോദിച്ചു.

"നോ...ഓവറോള്‍ ഇറ്റീസ്‌ ഗുഡ്‌.... " കണ്ണെടുക്കാതെ അവശന്‍

"അരയ്ക്കു താഴെയോ, മോളിലോ... ഓ നീയിനി ഭരതനാട്യത്തിലും നിയോ മോഡേണിസം ഫിറ്റ്‌ ചെയ്യുമായിരിക്കും. "

കര്‍ട്ടന്‍ താണു.

പതിവുപോലെ ഓഡിറ്റോറിയത്തില്‍ നിന്നും ഹിന്ദുസ്ഥാന്‍ ലാറ്റക്സ്‌ നിര്‍മ്മിച്ച ബലൂണുകള്‍ പറന്നു തുടങ്ങി..

കുറുക്കന്‍മാരുടെ ഓരിയിടല്‍ കനത്തു..

ലേഖാ ഉണ്ണിത്താന്‍ ഹിസ്റ്ററിയിലെ സകലതോഴിമാരോടൊപ്പം പുറകില്‍ നില്‍പ്പുണ്ട്‌.

മൈക്കിലൂടെ അനൌണ്‍സ്‌മെന്‍റൊഴുകി

"ഇന്നലെ നടന്ന ലിറ്റററി കോമ്പറ്റീഷന്‍റെ ഫലം വന്നിട്ടുണ്ട്‌.. "

'കഥാരചന........." അവശന്‍ അസെറ്റായുള്ള ഏഴു താടിരോമങ്ങള്‍ നുള്ളിപ്പറിച്ച്‌ ടെന്‍ഷനെ വേദനയാക്കി കണ്‍വേര്‍ട്ട്‌ ചെയ്തു അടുത്ത വാക്കിനുവേണ്ടി കാതോര്‍ത്തു.

"ഒന്നാം സ്ഥാനം രണ്ടുപേര്‍ പങ്കിടുന്നു...ലേഖാ ഉണ്ണിത്താന്‍, സെക്കന്‍റിയര്‍ ഹിസ്റ്ററി.... "

അനസൂയമാര്‍ അസൂയയോടെ ലേഖയെ കെട്ടിപ്പിടിച്ച്‌ പൊതിയുമ്പോള്‍ വാചകം പൂര്‍ത്തിയാകുന്നു

'.....ആന്‍ഡ്‌, ജി.മനു. സെക്കന്‍റിയര്‍ മാത്തമാറ്റിക്സ്‌... '

അതിരറ്റ സന്തോഷം ഒന്നു കെട്ടിപ്പിടിച്ച്‌ തീര്‍ക്കാമെന്നു കരുതി കൈകള്‍ വിടര്‍ത്തിവന്നപ്പോള്‍, അവശനെ കാണുന്നില്ല...
'ഇവന്‍ ഏതു ജനല്‍ വഴി മുങ്ങി? '

കാന്‍റീനിലിരുന്ന്, ചായ ഷെയര്‍ ചെയ്ത്‌, അവശനുമായി 'സമകാലീന മലയാളസാഹിത്യത്തില്‍ അശ്ളീലത്തിനുള്ള പങ്ക്‌' എന്ന വിഷയത്തില്‍ ഡിബേറ്റ്‌ നടത്തുമ്പോഴാണു, ആര്‍ട്ട്‌സ്‌ ക്ളബ്‌ സെക്രട്ടറി ഹാരീസ്‌ വന്നത്‌..

"എടാ മനൂ, ഒരു ചെറിയ പ്രശ്നമുണ്ട്‌... നീ ടെന്‍ഷന്‍ അടിക്കരുത്‌.... "

ഈശ്വരാ, ഇന്നലെ പടിയിറങ്ങി വരുമ്പോള്‍, ഫസ്റ്റിയര്‍ മലയാളത്തിലെ മഞ്ജിമയെ നോക്കി 'മാന്‍കിടാവിനെ മാറിലേന്തുന്ന മഞ്ജിമേ മണിമഞ്ജിമേ.' എന്ന പാട്ടുപാടിയത്‌ വല്ല ഇഷ്യുവായോ.. അവള്‍ വല്ലാതെ മുഖംകറുപ്പിച്ചിട്ടാണു പോയതുതന്നെ.. ഹാരീസ്‌ അവളുടെ ക്ളോസ്‌ ഫ്രണ്ടും.. ഛേ.

ഞാന്‍ പ്ളെയിനില്‍ നിന്നിറങ്ങിയ പി.ജെ ജോസഫിനെപ്പോലെയായി..കൈ കടത്തുകയും ചെയ്തു, കൈ പൊങ്ങില്ലാന്ന് പറയുകയും ചെയ്തു.

"എടാ...അത്‌... യൂണിവേഴ്സിറ്റി ലവലില്‍ നിങ്ങളിലൊരാള്‍ക്കേ പോകാന്‍ പറ്റൂ, രണ്ടുപേര്‍ക്ക്‌ ഒരിനത്തില്‍ പറ്റില്ല.. നീയോ ലേഖയോ.. രണ്ടിലൊരാള്‍.. "

എന്‍റെ ശ്വാസം നേരെ വീണു...

"അതെന്താലോചിക്കാനാളിയാ... ചാന്‍സ്‌ കൊച്ചിനു കൊടുത്തേക്ക്‌.. നമുക്ക്‌ ഇങ്ങനെയൊക്കെ സഹായിക്കനല്ലേ പറ്റൂ..." വടയുടെ അറ്റത്ത്‌ അമര്‍ത്തി കടിച്ച്‌ ഞാന്‍ പറഞ്ഞു.

"ഉറപ്പാണല്ലോ.. അല്ല എന്തെങ്കിലും പരാതിയുണ്ടെങ്കില്‍, ഒരു മത്സരം കൂടി വക്കാം.... "

"അയ്യോ വേണ്ടാ..ഈയിടെയായി ഭാവനയുമായി ഞാന്‍ അല്‍പം ഉടക്കിലാ..പഴയപോലെ എഴുത്തുവരുന്നില്ല.. മാത്രമല്ല," ഞാന്‍ കഥയിലെ നായികയെ ഓര്‍ത്തുകൊണ്ട്‌ പറഞ്ഞു " മൃദുലയെക്കൊണ്ടിനി തുണിയലക്കിക്കാന്‍ വയ്യ...പാവം അലക്കി അലക്കി അവള്‍ ഓള്‍റെഡി ഒരുപരുവമായിരിക്കുവാ.... "

അവശന്‍ ഉഷാറായി.."ഏതു മൃദുല.. നീ വീട്ടില്‍ അലക്കുകാരിയെ വച്ചോ... കരിക്കാണോടെ... അതോ കൊട്ടത്തേങ്ങയോ.... "

അരമതിലിരുന്ന്, പച്ചപ്പുല്‍നാമ്പ്‌ നുണഞ്ഞിറക്കി തോമസമാത്യുവിന്‍റെ നേതൃത്വത്തില്‍ "ശോശാമ്മേ...ശോശാമ്മേ...ചാക്കോച്ചേട്ടന്‍റെ മൂത്തമോളേ" എന്ന കീര്‍ത്തനം ഭക്തിപുരസ്സരം പാടിയിരിക്കുന്ന ഒരു ഉച്ചയ്ക്കാണു, തങ്കഭസ്മക്കുറിയണിഞ്ഞു വന്ന ലേഖ എന്നെ വിളിച്ചത്‌..

"കാര്യം എന്തൊക്കെ പറഞ്ഞാലും ഈ ദാവണിയില്‍ നിന്നെക്കാണുന്നതിനു തന്നെ ടിക്കറ്റെടുക്കണം.. തൌസന്‍ഡ്സ്‌ സ്പ്രിംഗ്സ്‌ ആര്‍ കമിംഗ്‌ ടുഗതര്‍, ടു സ്പ്രിംഗപ്പ്‌ യുവര്‍ ഐ ലിഡ്സ്‌.. പുകഴ്ത്തിയതല്ല കേട്ടോ..സംഗതി ഉള്ളതാ... "

അവള്‍ തുറിച്ച്‌ നോക്കി..

മുണ്ടില്‍ പറ്റിപ്പിടിച്ച സ്നേഹപ്പുല്ല് നുള്ളിയെടുത്ത്‌ ഞാന്‍ പറഞ്ഞു "ഈ പുല്ലിന്‍റെ ഒരു കാര്യം, സ്നേഹിച്ചു നോവിക്കുന്നു.. എവിടെയോ വീണു സൃഷ്ടിദാഹം തീര്‍ക്കാന്‍വേണ്ടി, നമ്മളെ സ്നേഹിച്ചു കുത്തിനോവിക്കുന്നു.. ഈ ഈശ്വരന്‍റെ ഓരോരോ പരിപാടിയേ.. ആല്ലേ ലേഖേ.... "

"ഞാന്‍ വന്നത്‌ നിന്‍റെ തോന്നാസ്യം കേള്‍ക്കാനല്ല.... "

"എന്താ കൊച്ചേ കാര്യം.... സീരിയസ്‌ മാറ്റര്‍ ആണെന്നു തോന്നുന്നല്ലോ.. "

"നീ എന്തിനാ എന്‍റെ പേരു സജക്ട്‌ ചെയ്തത്‌..അതും എന്നോടാലോചിക്കാതെ... നീ തന്നെ പോയാല്‍ മതി മത്സരത്തിനു... എനിക്കു വയ്യ... "

"എടീെ രാമച്ചമേ... അസംഷന്‍ കോളേജില്‍ വച്ചു നടത്തുന്ന യൂണിവേഴ്സിറ്റി മത്സരം. ഒരുപാട്‌ റേഞ്ചിലുള്ള തരുണികള്‍ ഇരുന്നും നിരങ്ങിയും പവിത്രമാക്കിയ ബെഞ്ചിലിരുന്ന് കഥയെഴുതാന്‍ ഒരുപാട്‌ കൊതിച്ചതൊക്കെയാ ഞാന്‍..പക്ഷേ... ശരിയാവില്ല.. നിനക്കാ എന്നെക്കാള്‍ കാലിബര്‍... ഇമാജിനേഷന്‍..മാത്രമല്ല, നിനക്ക്‌ പ്രൈസ്‌ കിട്ടാന്‍, ഞാന്‍ മുരിങ്ങമംഗലം മഹദേവര്‍ക്ക്‌ ഒരു സ്പെഷ്യല്‍ അര്‍ച്ചനയും നേര്‍ന്ന് കഴിഞ്ഞു...ഇനി അത്‌ ക്യാന്‍സല്‍ ചെയ്താല്‍ പുള്ളി ഡബിള്‍ ഇഫക്ടോടെ തിരിച്ചടിക്കും അറിയാമല്ലോ.. അതുകൊണ്ട്‌ നീ പോയി വിന്നി വാ.............. "

"എടാ അത്‌....... "

അവള്‍ എന്തെങ്കിലും പറയും മുമ്പേ ഗ്രൌണ്ടില്‍ ഉലാത്തുന്ന പെണ്‍പിള്ളേരുടെ വായില്‍ നോക്കി നടക്കുന്ന സാബുവിനെ നോക്കി വിളിച്ചു കൂവി ഓടി..

"എടാ സാബു..ഒന്നു നിന്നേ.. ആ പുസ്തകത്തിന്‍റെ കാര്യം എന്തായി..... "

ഒരു ബുധനാഴ്ച്ച ദിവസം, മാതൃഭൂമി പേപ്പറില്‍ 'അനുഗ്രഹം തേടിവന്ന അമ്പതുകാരിയെ, ആശ്രമത്തിലെ സ്വാമി പീഡിപ്പിച്ചു' എന്ന വാര്‍ത്ത വായിച്ച്‌ തികട്ടി വന്ന ചിരി, വായിലെ കട്ടന്‍ കാപ്പിയെ സ്പ്രേ ചെയ്ത്‌ തെറിപ്പിച്ചതിനു ശേഷം, അടുത്തപേജില്‍ മിഴി ഹൃദയമിടിപ്പോടെ ഉടക്കി നിന്നു.

'മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി യുവജനോത്സവത്തിന്‍റെ മത്സരഫലം. "

കഥാരചനയ്ക്കടിയില്‍ രണ്ടാം സ്ഥാനത്തിനു നേരെ.. ലേഖാ ഉണ്ണിത്താന്‍.. കാത്തലിക്കേറ്റ്‌ കോളജ്‌, പത്തനംതിട്ട.

മുരിംഗമങ്ങലത്തപ്പനു താങ്ക്സ്‌ പറഞ്ഞു പേപ്പര്‍ മടക്കുമ്പോഴാണു, അങ്ങേപ്പുരയിലെ അപ്പുക്കുട്ടനമ്മാവന്‍, ഗുരുത്വാകര്‍ഷണ സിദ്ധാന്തം തെറ്റോ ശരിയോ എന്ന് പരീക്ഷിച്ച്‌, ഷട്ടില്‍ കോര്‍ക്ക്‌ പോലെ തലകീഴായി, തെങ്ങിന്‍ മുകളില്‍നിന്ന് ഭൂമിയിലേക്ക്‌ പതിച്ച വിവരവുമായി അശോകന്‍ എന്ന പത്തുവയസ്സുകാരന്‍ മരണപ്പാച്ചില്‍ നടത്തി എന്‍റെ അടുത്തു വന്നത്ത്‌.

"മച്ചേട്ടാ..അപ്പൂപ്പന്‍ വീണു..വേഗം വാ...ഉടനേ ആശുപത്രിയില്‍ കൊണ്ടോണം. "

"കരിക്കാണെന്നു കരുതി പാവം കള്ളുകുടം പിരിച്ചു കാണും" ഒരുമിച്ചോടുമ്പോള്‍ ഞാന്‍ അശോകനോട്‌ പറഞ്ഞു.


ഒടിഞ്ഞിടം തടവാന്‍ കൈയുയര്‍ത്തിയപ്പോള്‍, കൈയും ഒടിഞ്ഞല്ലോ കൃഷ്ണാ എന്ന് ഞരക്കത്തോടെ തിരിച്ചറിഞ്ഞു അപ്പുക്കുട്ടനമ്മാവന്‍ തെങ്ങിനു വളം എന്ന മട്ടില്‍ കിടന്നു പുളയുന്നു.

"ഗുരുവായൂരപ്പാ........എനിക്ക്‌ വയ്യായേ...രക്ഷിക്കണേ.... "

"അടുത്തുള്ള ദൈവത്തെ വിളി പിള്ളേച്ചാ..ഗുരുവായൂരീന്ന് കൃഷ്ണനിങ്ങെത്താന്‍ ഒരുപാട്‌ സമയം എടുക്കില്ലേ..." ഫലിതത്തില്‍ കുഞ്ചന്‍ നമ്പ്യാരുടെ അടുത്ത്‌ നില്‍ക്കാറുള്ള കോന്നിതാഴത്തെ ആസ്ഥാന പെയിന്‍റര്‍ ബാലചന്ദ്രന്‍ ചേട്ടന്‍ കൈപിടിച്ചുയര്‍ത്താന്‍ ശ്രമിക്കവേ പറഞ്ഞു..

കൈയേലും കാലേലും പിടിക്കല്ലേ...എല്ലാം ഒടിഞ്ഞു മടങ്ങി ബാലാ..." അമ്മാവന്‍ ദീനരോദനം പുറത്തുവിട്ടു..

മടങ്ങാത്തതും മാന്യമായതുമായ വേറെ എവിടെപിടിക്കും എന്ന കണ്‍ഫ്യൂഷനില്‍ ഞാനടക്കും ഉള്ളവര്‍ നിന്നു..

ജെ.സി.ബി കൊണ്ടുവരാന്‍ പ്രായോഗിക ബുദ്ധിമുട്ടുള്ളതിനാല്‍ "പിള്ളേച്ചാ വേദന കടിച്ചു പിടിച്ചോ" എന്ന് വാണിംഗ്‌ കൊടുത്ത്‌, ബാലേട്ടന്‍റേ നേതൃത്തില്‍, അമ്മാവനെ കാറിലേക്ക്‌ കോരിയിട്ടു..


ഒരുദിവസത്തെ പഠിപ്പുമുടക്കി, ജനറല്‍ ആശുപത്റിയില്‍, ശൂന്യാകാശത്ത്‌ പോകുന്ന സുനിതാവില്യംസിനെ പോലെ വേഷമിട്ട അമ്മാവന്‍ ശ്രീകൃഷണന്‍റെ സകല പര്യായങ്ങളും കൊമേഴ്സ്യല്‍ ബ്റേക്കില്ലാതെ ഉരുവിടുന്നത്‌ കേട്ടുപഠിച്ച്‌ ഞാന്‍ കഴിച്ചുകൂട്ടി.

പിറ്റേ ദിവസം ക്ളാസില്‍ ചെന്നപ്പോള്‍, അതീവ സന്തോഷത്തോടെ അവശന്‍ മുന്നില്‍

"നിനക്കിതു തന്നെ വേണം.... ഊട്ടിയ കൈക്ക്‌ തന്നെ അവള്‍ കടിച്ചു..... "

"ഒന്നും മനസിലായില്ലല്ലോ അവശാ..ഒന്നു ഡീറ്റയിലൂ....... "

"ഹോ..അപ്പോ നീ ഒന്നും അറിഞ്ഞില്ല അല്ലേ....നിന്‍റെ ആ കഥാകാരിയില്ലേ...ലേഖാ മണ്ണിത്താന്‍.. ഇന്നലെ അവള്‍ക്ക്‌ ഭയങ്കര അനുമോദനമല്ലാരുന്നോ..ആര്‍ട്ട്‌സ്‌ ക്ളബ്‌ വക... കോന്നി ചങ്ങനാശേരി റൂട്ടിലെ ബസ്‌ ഡ്രവര്‍ക്കു വരെ അവള്‍ നന്ദി പറഞ്ഞു.. നിന്നെപ്പറ്റി കമാ എന്നൊരു വാക്ക്‌..ങേഹേ... അതെങ്ങനാ അങ്ങനെപറാഞ്ഞാല്‍ സമ്മാനത്തിന്‍റെ ക്രെഡിറ്റ്‌ നിനക്കു പോകില്ലെ...അല്ലേലും പെണ്‍വര്‍ഗം ഇങ്ങനാ അളിയാ..ഷേക്സ്‌പിയര്‍ പറഞ്ഞതെത്ര ശരി...ഫിഡിലിറ്റി ദൈ നെയിം ഈസ്‌ വുമണ്‍..."

അവശന്‍ ഊളച്ചിരിയോടെ നിര്‍ത്തി..

"എന്തോന്നാ ഫിഡിലിറ്റിയോ..എടാ അവശാ... വാക്കുകള്‍ സ്ഥാനം മാറി ഉപയോഗിക്കല്ലേ.. അര്‍ഥവും മാറും.... "

"ഊതല്ലേ അളിയാ.. ഞാന്‍ ആദ്യം തൊട്ടു കാതോര്‍ത്തിരിക്കുവാരുന്നു. നിനക്കൊരു താങ്ക്സ്‌ പറയുന്ന കേട്ട്‌ കൈയടിക്കാന്‍..ശ്ശേ... എന്നാലും അവളു കൊള്ളമല്ലോടേ.. "

"ഏയ്‌.. വെപ്രാളത്തിനിടയില്‍ വിട്ടുപോയതാവും... അല്ലെങ്കില്‍ തന്നെ ഒരു ഫോര്‍മല്‍ താങ്ക്സില്‍ എന്തു കാര്യം അളിയാ...വിട്ടുകള.. "

ഉച്ചയ്ക്ക്‌ ഊണു കഴിഞ്ഞു "നിരുപമ പിംഗള കേശിനിയായ്‌ മരണം നിന്‍ മുന്നിലും വന്നുനില്‍ക്കും " എന്ന ചുള്ളിക്കാടന്‍ ലഹരി നുണഞ്ഞിരിക്കുമ്പോഴാണു , തോമസ്‌ മാത്യു വന്ന് പറയുന്നത്‌

"എടാ..നിന്നെ കാത്ത്‌..ദാ അവള്‍ വെളിയില്‍ നില്‍ക്കുന്നു.. ആ അഗതാ ക്രിസ്റ്റി...ചെല്ല്...ചെല്ല്..... "

മാത്‌സ്‌ ബ്ളോക്കിനു താഴെ, കടലാസു ചെടികള്‍ പിങ്കു പൂക്കള്‍ ചൂടിനില്‍ക്കുന്ന ബാക്ക്‌ഗ്രൌണ്ടില്‍, മറ്റൊരു കടലാസുപൂവു പോലെ, കടും റോസ്‌ സാരിയില്‍ ലേഖാ ഉണ്ണിത്താന്‍..

മുണ്ടിന്‍റെ മടക്കിക്കുത്തഴിച്ച്‌ ഞാന്‍ പതുക്കെ അടുത്തു ചെന്നു..

"കണ്‍ഗ്രാറ്റ്‌സ്‌... ഞാന്‍ പറഞ്ഞില്ലേ.. പ്രൈസ്‌ ഉറപ്പാണെന്ന്.. പാര്‍ട്ടിയെപ്പൊഴാ...വെറുതെ ഉഴപ്പല്ലേ മാഡം.... "

വാടിയടരുന്ന കടലാസുപൂക്കള്‍ അവളുടെ മുടിയിലേക്ക്‌ പാറിവീണുകൊണ്ടിരുന്നു..

"നീ ഇന്നലെ എവിടെയായിരുന്നു... എവിടെല്ലാം നോക്കി ഞാന്‍..." അവള്‍ ചോദിച്ചു.

"ഒന്നും പറയേണ്ടാ കൊച്ചേ..ഇന്നലെ എന്‍റെ വല്യാമ്മാവനൊരു സ്കൈ ഡൈവിംഗ്‌ ഉണ്ടായിരുന്നു.. വരാന്‍ പറ്റിയില്ല..പ്രോഗ്രാം എങ്ങനെയുണ്ടായിരുന്നു.... ?"

ഉത്തരമായി മൌനം.. വേലിപ്പത്തല്‍ ചെടിയുടെ പൂവില്‍, തുളുമ്പിനില്‍ക്കുന്ന മഴത്തുള്ളിപോലെ അടരാന്‍ മടിക്കുന്ന നീര്‍ത്തുള്ളികള്‍ നിറഞ്ഞ കണ്ണുകള്‍..

"നന്നായിരുന്നു. നിനക്കു മാത്രം ഞാന്‍ നന്ദി പറഞ്ഞില്ല.. നിന്നെക്കുറിച്ച്‌ മാത്രം ഓര്‍ത്തപ്പോള്‍ നിന്നെക്കുറിച്ചൊന്നും പറയാന്‍ തോന്നിയില്ല.. "

"ആ സെന്‍റന്‍സ്‌ ഒന്നുകൂടൊന്നു പറഞ്ഞെ... "

"എന്തിനാ... "

"ഒരു നിലയും വിലയും ഒക്കെ ആകുമ്പോള്‍, ഏതെങ്കിലും പെണ്ണ്‍, എന്‍റെ പ്രണയം അക്‌നോളഡ്ജ്‌ ചെയ്യുമ്പോള്‍ പറയാന്‍ പറ്റിയ പൊളപ്പന്‍ വാചകമല്ലേ അത്‌..... "

വിതുമ്പലില്‍ നിന്ന്, ചിരിയിലേക്ക്‌ കുടമാറ്റം നടത്തുന്ന അപൂര്‍വമായി കാഴ്ചകണ്ട്‌ നില്‍ക്കുമ്പോള്‍, അവള്‍ എന്‍റെ നേരെ ഒരു പാക്കറ്റ്‌ നീട്ടി..

പാര്‍ക്കറിന്‍റെ ലേബലിനുള്ളില്‍ ഒളിച്ചിരിക്കുന്ന രണ്ടു പേനകള്‍

"ഇതെന്താ കൊച്ചേ... ഇക്കാലത്ത്‌ പേനയും ഇണകളായാണോ വരുന്നത്‌..... "

"ഇതെന്‍റെ സമ്മാനം.. എനിക്ക്‌ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത സമ്മാനത്തിനു വഴിയൊരുക്കിയതിനു പകരമാവില്ല ഇതെന്നറിയാം...എങ്കിലും..... " അവള്‍ പറഞ്ഞു " നീ ഒരുപാടെഴുതണം..വാക്കുകളില്‍ ഹൃദയത്തുടിപ്പുകള്‍ നിറയ്ക്കാന്‍ എന്നെക്കാള്‍ കഴിവ്‌ നിനക്കാണു..നിന്‍റെ ഉഴപ്പു കളഞ്ഞു ഒരുപാട്‌ എഴുതണം.... "

"ഏതായാലും ജീവിതത്തില്‍ ആദ്യമായി ഒരാള്‍ തരുന്ന സമ്മാനം കം റിക്വസ്റ്റ്‌ അല്ലേ..ഞാന്‍ കാര്യമായി ഇതു പരിഗണിക്കാം ഒ.കെ... "

ലേഖ ഓണനിലാവുപോലെ പടികള്‍ കയറുന്നത്‌ നോക്കി നില്‍ക്കെ അവശന്‍ എന്നെ തോണ്ടിവിളിച്ചു..

"എന്താ അളിയാ അവള്‍ വല്ല സോപ്പുമിട്ടോ.... "

മുണ്ടു മടക്കിക്കുത്തി, പാര്‍ക്കര്‍ പായ്ക്കറ്റ്‌ പോക്കറ്റിലിട്ട്‌ ഞാന്‍ പറഞ്ഞു

"ഇവള്‍ ഭാവിയിലെ മാധവിക്കുട്ടിയോ, പ്രിയ എ.എസ്സോ ആകും ഉറപ്പ്‌ ..കണ്ടോ.. പടികയറുമ്പോള്‍ ഒരിക്കല്‍ പോലും അവള്‍ തിരിഞ്ഞു നോക്കിയില്ല...അതാണു യഥാര്‍ത്ഥ പെണ്ണെഴുത്തുകാരിയുടെ ശക്തി.. എ റെയര്‍ കാറ്റഗറി... "

കാലം കുടമാറിയപ്പോള്‍, ലേഖാ ഉണ്ണിത്താനെ എഴുത്തിന്‍റെ ലോകത്ത്‌ കാണാതായി.. കരിക്കലങ്ങള്‍ക്കിടയില്‍ അക്ഷരങ്ങള്‍ ഉതിര്‍ന്നു വീണതാവാം. അല്ലെങ്കില്‍, സ്ത്രീയുടെ മനസിനെ പകര്‍ത്താന്‍ ഭാഷയ്ക്ക്‌ ശക്തി പോരെന്ന് തിരിച്ചറിഞ്ഞ്‌ ഉള്‍വലിഞ്ഞതാവാം.

ഉണ്ണിത്താന്‍ ചേട്ടനു ദക്ഷിണ കൊടുത്ത്‌ പേരിന്‍റെ വലത്തു ഭാഗത്തു നിന്ന് ഉണ്ണിത്താന്‍ ചേട്ടനെ തന്നെ തൊഴിച്ചു മാറ്റി, ലേഖാ വിജയ്‌ എന്ന പുതിയ രൂപത്തില്‍ പുതിയ ഭാവത്തില്‍ ഭൂമിയില്‍ വാഴുന്ന ആ പഴയ പെണ്‍കിടാവ്‌ ഇതൊക്കെ ഓര്‍ക്കുന്നുണ്ടോ ആവോ.....

Wednesday 22 August 2007

ഓണമല്ലേ പൌലോച്ചാ നമുക്ക്‌ ഓലപ്പന്തു കളിക്കാം...

'ഇടലാമുറി' വീട്ടിലെ ഉര്‍വശിക്കട്ടുള്ള ജോമി മത്തായിയേയും, ജോമിയുടെ വല്യപ്പച്ചന്‍ ഇലന്തൂറ്‍ സ്വദേശി പൌലോസച്ചായനേയും ഓര്‍ക്കാതെ ഒരു ഓണവും എന്‍റെ മുന്നിലൂടെ കടന്നുപോവാറില്ല. അതുപോലെതന്നെ, എന്നേയും, വല്യപ്പച്ചനേയും ഓര്‍ക്കാതെ ഒരോണവും ജോമിയുടെ മുന്നിലൂടെ കടന്നുപോകും എന്ന് എനിക്കും തോന്നുന്നില്ല.

കാലം, പറുപറ ശബ്ദവും, പൊടിമീശയും തന്ന് എന്നേയും, ഋതുഭേദങ്ങള്‍ പലതുവന്ന് ഋതുമതിയാക്കി ജോമിയേയും, ജൈവശാസ്ത്രപരമായ പാരകള്‍ വച്ച്‌ അകറ്റുന്നതു വരെ, കോന്നിത്താഴത്തെ ഒന്നാം തരം ബര്‍ട്ടര്‍ കച്ചവടക്കാരായിരുന്നു ഞങ്ങള്‍ രണ്ടാളും. മൂന്ന് തീപ്പെട്ടിപ്പടത്തിനു പകരം രണ്ട്‌ മഞ്ചാടിക്കുരു, ജോമിയുടെ അപ്പച്ചന്‍ 'പേര്‍ഷ്യ' യില്‍നിന്നയച്ച കത്തില്‍നിന്നും വെള്ളം നനച്ചടര്‍ത്തിയെടുത്ത രണ്ട്‌ സ്റ്റാമ്പിനു പകരം എനിക്ക്‌ മാത്രം മാനുഫാക്ചറിംഗ്‌ ഫൊര്‍മുല അറിയാവുന്ന കടലാസ്‌ കാറ്റാടി, സഹോദരന്‍ സൈമണ്‍ മത്തായി അറിയാതെ അടിച്ചുമാറ്റിയ രണ്ട്‌ ഗോലികള്‍ക്ക്‌ പകരം, അച്ഛനറിയാതെ ഞാന്‍ അടിച്ചുമാറ്റിയ എ-ഫോര്‍ സൈസ്‌ പേപ്പറ്‍ ആറെണ്ണം, ഇങ്ങനെ നീളുന്നു അന്നത്തെ ട്റേഡുകളുടെ ലിസ്റ്റ്‌.

പുത്തന്‍വീട്ടിലെ അശോകമരച്ചുവട്ടില്‍ വച്ച്‌, വെള്ളപെറ്റിക്കോട്ടിട്ട ജോമിയും, ബട്ടണ്‍ പോയതുകാരണം ഉടുക്കുന്ന നിക്കറിട്ട ഞാനും ഒരുമിച്ച്‌ വച്ചുകൂട്ടിയ കറികളുടെ പേരും റെസീപ്പിയും പലതുമിന്ന് ഓര്‍മ്മകളുടെ ഫ്രിഡ്ജിലിരുന്ന് വളിച്ചു പോയിരുക്കുന്നു. തെറ്റിപ്പൂവും മാവിലയും ഇട്ട അവിയല്‍, കപ്പക്കമ്പു മുറിച്ചിട്ടുണ്ടാക്കിയ ചിക്കന്‍ ബിരിയാണി, കരിയിലകൊണ്ടുള്ള പപ്പടം ഇവയൊക്കെ ഇപ്പൊഴും ഫ്രഷ്‌ ആയിരിപ്പുണ്ടെങ്കിലും...


മാവേലിത്തമ്പുരാന്‍ കൊല്ലത്തിലൊരിക്കല്‍ വന്ന് പ്രജകളെ അനുഗ്രഹിക്കുന്ന അതേ സീസണില്‍, ഇലന്തൂരില്‍ നിന്ന് പൌലോസ്‌ മാവേലിയും കോന്നിയിലേക്ക്‌ മാത്രം സ്പെഷ്യല്‍ ട്രിപ്പ്‌ നടത്തി ഞങ്ങളെ അനുഗ്രഹിച്ചു പോയിക്കൊണ്ടിരുന്നു. ഒറിജിനല്‍ മാവേലി 'ആയുഷ്മാന്‍ ഭവ' എന്ന് പറയുമ്പോള്‍, പൌലോച്ചായന്‍, കള്ളിന്‍റെ പിക്കപ്പില്‍, ഒരു പ്രജയെ മള്‍ട്ടിപ്പിള്‍ ആയിക്കണ്ട്‌, 'നിന്‍റെ മള്‍ട്ടിപ്പിള്‍ ഫാദേഴ്സിന്‍റെ മുട്ടുകാല്‍ ഞാന്‍ തല്ലിയൊടിക്കുമെടാ' എന്ന പുതിയയിനം അനുഗ്രഹം ചൊരിയും.

ഇലക്ഷനുമുമ്പ്‌ രാക്ഷ്ട്രീയപ്പാര്‍ട്ടികള്‍ മതിലുകള്‍ ബുക്ക്‌ ചെയ്യുന്നതുപോലെ, കോന്നിത്താഴത്തെ കള്ളുപാര്‍ട്ടികള്‍, കാനകള്‍ ഓണത്തിനു ഒരാഴ്ചമുമ്പേ ബുക്ക്‌ ചെയ്തു തുടങ്ങും. തിരുവോണത്തിനു വീലായി വീഴാന്‍. ഒഴിഞ്ഞ ഏതെങ്കിലും കാന ബാക്കിയുണ്ടോ എന്ന് തിരക്കി, പൌലോച്ചായന്‍ ഇലന്തൂരില്‍ നിന്ന് പൂരാടത്തിനാവും എത്തുക. ഉത്രാടംനാള്‍ ഔദ്യോഗികമായി കള്ളുസേവ ഉദ്ഘാടനം ചെയ്ത്‌, ഒഴിഞ്ഞ കാനയിലെ പച്ചപ്പുല്ലിലേക്ക്‌ മുഖം പൂഴിത്തി ഒരുകിടപ്പാണു.. അസ്‌ എ ട്രയല്‍ വിത്ത്‌ എ സ്ളോഗണ്‍

'ദ ഹോള്‍ വേള്‍ഡ്‌ ഈസ്‌ തൃണം ഫോര്‍ മീ
ദ ഹോള്‍ തൃണം ഈസ്‌ വേള്‍ഡ്‌ ഫോര്‍ മീ'

(പൌലോച്ചായന്‍റെ ഈ കാനവാസത്തിനെക്കുറിച്ച്‌, പ്രിയപത്നി ചിന്നക്കുട്ടിയമ്മാമ്മയ്ക്ക്‌ നല്ല അവര്‍നെസ്‌ ആയിരുന്നു. ഒരിക്കല്‍ ബറൊഡയിലുള്ള രണ്ടാമത്തെ മകളുടെ പത്തുവയസുകാരി തിരുവോണ ദിവസം വല്യമ്മച്ചിയെ വിളിച്ച്‌ വിഷ്‌ ചെയ്തു

"അമ്മച്ചീ, ഹാപ്പി ഓണം..അപ്പച്ചന്‍ കിഥര്‍ ഗയാ.. കാനാ കാലിയാ (ഓണം ഉണ്ടു കഴിഞ്ഞോ)?"

അമ്മാമ്മ മറുപടി കൊടുത്തു "അപ്പച്ചന്‍ കാലിയായ കാന നോക്കി പോയി മോളേ..ഇനി നാളെയേ വരൂ....ഓണമല്ലിയോന്നെ.. " )

എനിക്ക്‌ പത്തോ പതിനൊന്നോ വയസുള്ളപ്പോഴാണു ശത്രുക്കളുടെ ലിസ്റ്റില്‍ എന്നെയും ഉള്‍പ്പെടുത്തി, ചതഞ്ഞ ദേഹവുമായി പൌലോച്ചായന്‍ ജീവിതത്തില്‍ ആദ്യമായി ആറന്‍മുള വള്ളംകളി കാണാനാവാതെ, നേരേ ഇലന്തൂരേക്ക്‌ തിരിച്ച്‌ മടങ്ങിയത്‌.

ഇതാ ആ കരുണാര്‍ദ്ര കഥ.

ഉത്രാടത്തിനു, സമപ്രായക്കാരായ അഞ്ചു ശിഷ്യന്‍മാര്‍ക്ക്‌, ചാങ്കൂറ്‍ ജംഗഷനിലെ അറാക്ക്‌ ഷാപ്പില്‍ വച്ച്‌ 'എങ്ങനെ ഒരു സത്യക്രിസ്ത്യാനി ആകാം ' എന്ന വിഷയത്തില്‍ ക്ളാസെടുത്ത്‌, അച്ചായന്‍ ശിഷ്യവൃന്ദസമേതം പുറത്തേക്കിറങ്ങി.

ഷാപ്പുവാതില്‍ക്കല്‍, ഒരു കാലുയര്‍ത്തി മൂത്രമൊഴിക്കുന്ന പട്ടിയെ നോക്കി, 'തന്തയ്ക്ക്‌ വിളി' ഇവനില്‍ തന്നെ തുടങ്ങി ഉദ്ഘാടനം ചെയ്യാം എന്ന് തീരുമാനിച്ച്‌, പട്ടിയേപ്പോലെ തന്നെ ഒരുകാലുയര്‍ത്തി തൊഴിച്ചു കൊണ്ട്‌ അച്ചായന്‍ അലറി

"ഫ......നായിന്‍റെ മോനേ.... ചരിഞ്ഞു നിന്ന് മുള്ളാന്‍ നീ ആരാടാ സ്റ്റാര്‍ട്ടാവാത്ത സ്കൂട്ടറോ..... ?"

ചാടിപ്പോകാന്‍ വേറെയൊരു വഴിയും കാണാഞ്ഞ പട്ടി, അച്ചായന്‍റെ കാലിനിടയിലൂടെ സേഫായി ചീറുകയും, സാനിയ മിസ്ര സ്മാഷടിക്കുമ്പോലെ പൌലോച്ചായന്‍ മുന്നോട്ട്‌ കുതിച്ച്‌, 'കര്‍ത്താവേ' എന്ന് കമ്പ്ളീറ്റ്‌ ചെയ്യാന്‍ കഴിയും മുമ്പേ ഗ്രൌണ്ട്‌ കിസ്സ്‌ ചെയ്തതും സെക്കന്‍റുകള്‍ക്കിടയില്‍ കഴിഞ്ഞു.

ചാങ്കൂര്‍പ്പാലത്തിനു മുകളില്‍ വന്നപ്പോഴാണു പൌലോച്ചായനു ആ ഉള്‍വിളി ഉണ്ടായത്‌.. നാടന്‍ പാട്ടിന്‍റെ മടിശ്ശീല അഴിക്കണം.. അല്ലെങ്കില്‍ വാട്ട്‌ ഓണം..

ഒരു കൈ ആകാശത്തേക്കും മറുകൈ ഭൂമിയേക്കും പാസ്‌ ചെയ്ത്‌, സ്ളോമോഷണില്‍ താളം കൊടുത്ത്‌ അച്ചായന്‍ പാടിക്കൊടുത്തു

"ചീരക്കറിയുണ്ടോ....ചിന്നമ്മേ ചീരക്കറിയുണ്ടോ... ഉച്ചയ്ക്കിന്ന്
ചീരക്കറിയുണ്ടോ....ചിന്നമ്മേ ചീരക്കറിയുണ്ടോ.
മത്തിക്കറിയുണ്ടോ......മോളമ്മേ മത്തിക്കറിയുണ്ടോ.. ഉച്ചയ്ക്കിന്ന്
മത്തിക്കറിയുണ്ടോ..മോളമ്മേ മത്തിക്കറിയുണ്ടോ..
"പോത്തുകറിയുണ്ടോ..പൊന്നമ്മേ പോത്തുകറിയുണ്ടോ... ഉചയ്ക്കിന്ന്
പോത്തുകറിയുണ്ടോ...പൊന്നമ്മേ പോത്തുകറിയുണ്ടോ... "

ആവേശം മൂത്ത്‌, ഏറ്റുപാടിയ ശിഷ്യന്‍മാരില്‍ മൂന്നുപേര്‍, സ്പെഷ്യല്‍ ഇഫക്ടിനുവേണ്ട്‌, ഉടുമുണ്ടുരിഞ്ഞു തലയില്‍ കെട്ടി, ഫോല്‍ക്‌ ഡാന്‍സ്‌ തുടര്‍ന്നപ്പോഴാണു, പോലീസ്‌ ജീപ്പ്‌ ചീറിവന്നത്‌..

"പൌലോച്ചാ ഓടിക്കോ.." എന്ന് പറഞ്ഞതാരാണെന്നറിയാന്‍ നാലുവശത്തേക്കും തലപായിച്ചപ്പോഴാണറിയുന്നത്‌ പാലത്തില്‍ താന്‍ മാത്രം.. വിസിറ്റിംഗ്‌ പ്രൊഫസര്‍ ആയതുകൊണ്ട്‌ സേഫായ പൊന്ത എവിടെയാണെന്ന് ഒരുപിടിയും ഇല്ലാത്തതിനാല്‍, കണ്ണും അടച്ച്‌ അച്ചായന്‍ പത്തടിതാഴെ ഒഴുകുന്ന തോട്ടിലേക്ക്‌ ഒറ്റച്ചാട്ടം.

'വാഷിംഗ്‌ പൌഡര്‍ നിര്‍മ്മ... വാഷിംഗ്‌ പൌഡര്‍ നിര്‍മ്മ' എന്ന പഴയ പരസ്യത്തിലെ, പെണ്‍കൊച്ചിണ്റ്റെ വെള്ളപ്പാവാട പൊങ്ങുന്നതുപോലെ അച്ചായന്‍റെ മുണ്ട്‌ കുറെപൊങ്ങി, ഒടുവില്‍ 'ഞാന്‍ കൂട്ടില്ല' എന്ന മട്ടില്‍ ഉരിഞ്ഞു എങ്ങോട്ടോ പോയി.

ഇലന്തൂരിലെ 'ദൈവസഹായം' ടെയ്‌ലേഴ്സിന്‍റെ 'ക്വാളിറ്റി ടെസ്റ്റ്‌ പാസ്‌ഡ്‌' എന്ന സ്റ്റിക്കര്‍ ഇല്ലാത്ത ഒറ്റക്കാരണത്താല്‍, അച്ചായന്‍റെ ഡിസൈനറ്‍ അണ്ടര്‍വെയര്‍, മത്തങ്ങ കീറും പോലെ ഒത്തനടുക്കു വച്ച്‌ കീറുകയും, പരിചയം ഉള്ള മുഖം വരുന്നതു വരെ ഇവിടിരിക്കാം എന്ന് തീരുമാനിച്ച്‌, ചൂണ്ടക്കാരനെപ്പോലെ തോട്ടുവരമ്പില്‍ പമ്മിയിരിക്കുക്‌യും ചെയ്തു.

പനങ്ങാട്ടെ വാസുവേട്ടന്‍, സര്‍ക്കാര്‍ ചാരായത്തില്‍ വിശ്വാസം വരാതെ, പയ്യനാമണ്ണില്‍ നിന്ന് നാടന്‍ വാറ്റ്‌ പൂശി, സര്‍ക്കസുകാരന്‍ ബാറില്‍ നടക്കുമ്പോലെ വരമ്പിലൂടെ നടന്നു വന്നപ്പോഴാണു, കുന്തിച്ചിരിക്കുന്ന പൌലോച്ചനെ കണ്ടത്ത്‌..

"എത്ര പരിഷ്കാര കക്കൂസുണ്ടേലും, തോട്ടുവരമ്പിലിരുന്ന് വെളിക്കിറങ്ങുന്നതിന്‍റെ സുഖം ഒന്നു വേറെയാ അല്ലിയോ പൌലോയേ.. "

"എന്‍റെ വാസൂ...വെളിക്കിറങ്ങാന്‍ വയ്യാത്തതു കൊണ്ട ഞാനിങ്ങനിരിക്കുന്നെ..നീയാ കുറിയാണ്ടിങ്ങു തന്നേ......പ്ളീസ്‌.... "

തിരുവോണ ദിവസം രാവിലെ, ഞാനും, പിന്നെ നാലു കളിത്തോഴന്‍മാരും ജോമിയുടെ വീട്ടുമുറ്റത്തെത്തി.

ചെന്തെങ്ങിന്‍റെ ഓലകൊണ്ട്‌ ഒരു കസറന്‍ പന്ത്‌, അകത്തൊരു കല്ലുകൂടി ഫിറ്റ്‌ ചെയ്ത്‌ ഞാന്‍ മെനെഞ്ഞെടുത്തു.

രാജീവന്‍ കുഴികുത്തി. അങ്ങനെ തിരുവോണം സ്പെഷ്യല്‍ കുഴിപ്പന്തിനു വേദിയൊരുങ്ങി. ഒരുകാലിനു ഓള്‍റെഡി ആണിപിടിച്ച, കോന്നിതാഴത്തെ ആസ്ഥാന ബാര്‍ബര്‍, കേശവച്ചാര്‍, ഓണം സ്പെഷ്യല്‍ മുടിവെട്ടാന്‍ കാപ്പിമരച്ചുവട്ടില്‍ തയ്യറായി നില്‍ക്കുന്ന ശുഭമുഹൂര്‍ത്തം.

കസേരയില്‍ പൌലോച്ചന്‍ ഇരുന്നു, നാരായണഗുരുവിന്‍റെ പ്രതിമ കണക്കെ, മൂടിപ്പുതച്ച്‌, നിശ്ചലനായി. കളി പുരോഗമിക്കുന്നു.

എന്‍റെ കുഴിയില്‍ നാലു കല്ലുകള്‍.. അറഞ്ഞു കളിച്ചില്ലെങ്കില്‍ തോല്‍വി പക്ക.

ജോമിയുരുട്ടിയ പന്ത്‌ എന്‍റെ കുഴിയില്‍ വീണു. അത്യാവേശത്തോടെ അതെടുത്ത്‌, ഞാന്‍ ഓടുന്ന സൈമണിനെ ലക്ഷ്യമായി എറിഞ്ഞു.

കേശവച്ചാര്‍, പൌലോച്ചയന്‍റെ പതപിടിപ്പിച്ച മുഖത്തു നോക്കി, ഇടത്തെ കൃതാവും വലത്തെ കൃതാവും ലെംഗ്‌തില്‍ സമാസമം ആണെന്നുറപ്പു വരുത്തി കത്തി വച്ചൂ വച്ചില്ല എന്ന പരുവത്തില്‍

"ഇപ്പോ ചേനക്കൃഷി ഒക്കെ നഷ്ടമാ ഇല്ലിയോ അച്ചായാ" എന്നു കേശവച്ചാരും "പോ പുളുന്താനേ...നിനക്കു കൃഷിയെപറ്റി എന്തറിയാം" എന്ന് അച്ചായനും ഡയലോഗുകള്‍ കൈമാറി മാറിയില്ല എന്ന പരുവത്തില്‍, കല്ലുവെച്ച പന്ത്‌, നേരെ ഹെയര്‍ ഡ്രസറുടെ ചന്തിയിലേക്കു പതിച്ചു.

'ഈശ്വരാ....' എന്ന് കേശവച്ചാരും, അരയിഞ്ച്‌ കനത്തില്‍ കൃതാവിലേക്ക്‌ കത്തിതാണ വേദനയില്‍ "ഈശോയേ" എന്ന് പൌലോച്ചായനും പരസ്പരം സര്‍വമത പ്രാര്‍ഥന നടത്തി പരസ്പരം പുണരുന്നത്‌ കണ്ട്‌, ഒരു തന്തയ്ക്ക്‌ വിളി കേള്‍കാനുള്ള താല്‍പര്യം തീരെ ഇല്ലാത്തതുകൊണ്ട്‌ ഞാന്‍ സ്ഥലം വിട്ടു.

അങ്ങനെ പൌലോച്ചായന്‍റെ മനസില്‍ എണ്‍പതു ശതമാനം ഞാന്‍ ശത്രുവായി

ബാക്കി ഇരുപതു ശതമാനം മുഴുമിച്ചത്‌ തിരുവോണ സദ്യ കഴിഞ്ഞുള്ള പോസ്റ്റ്‌ ലഞ്ച്‌ സെഷനില്‍.

പ്ളാവിന്‍റെ കൊമ്പില്‍ അച്ഛന്‍ ഇട്ടുതന്ന ചുണ്ണാമ്പുവള്ളിയൂഞ്ഞാലില്‍, ഒന്നു കയറാം എന്ന് ഉള്‍വിളിതോന്നുകയും ജോമി ആ വിളിയെ ഫുള്ളായി സപ്പോര്‍ട്ടു ചെയ്യുകയും ചെയ്ത മൂന്നു മണി.

ഊഞ്ഞാലില്‍ മുഖാമുഖം നിന്ന്, അന്ന് നാട്ടില്‍ ഫെയിമസായിരുന്ന പെട്ടയാട്ടം ഒന്നു പരീക്ഷിക്കം എന്ന് പെറ്റിക്കോട്ടുകാരി സമ്മതിച്ച നിമിഷം.

ഞാന്‍ ഇടത്തു നിന്ന് വലത്തോട്ടും, ജോമി വലത്തു നിന്ന് ഇടത്തോട്ടും സര്‍വശക്തിയും സംഭരിച്ച്‌ ആടിയാടി ഉയര്‍ന്ന് താണു പിന്നെയും ഉയര്‍ന്ന്,പിന്നെയും താണു..

വേഗം അണ്‍കണ്ട്രോളബിള്‍ ആയി..

'മനുക്കുട്ടാ എനിക്ക്‌ പേടിവരുന്നൂ..ഒന്ന് നിര്‍ത്തൂ' എന്ന അലറിയ വിളിച്ചപ്പോള്‍ എന്നെക്കാള്‍ മുമ്പെ അതു കേട്ടത്‌ പൌലോച്ചന്‍.

"എടാ കഴ്വര്‍ട മോനേ..നീ എന്‍റെ കൊച്ചിനെ ഇന്നു കൊല്ലും.... നിര്‍ത്തെടാ നായിന്‍റെ--------"

അച്ചായന്‍ ഓടിവന്ന്, പായുന്ന ഊഞ്ഞാലില്‍ പിടിച്ചത്‌ മാത്രം ഓര്‍മ്മയുണ്ട്‌. ജോമി വലത്തോട്ടും ഞാന്‍ ഇടത്തോട്ടും ചില്ലറമുറിവോടെ പറന്നു വീണു..

മുട്ടു തടവി രണ്ടുപേരു എഴുന്നേറ്റു ഒന്നിച്ചു ചോദിച്ചു

"വല്യപ്പച്ചന്‍ എവിടെ... ?'

അതിരിനു താഴെയുള്ള കൈതക്കാട്ടില്‍ നിന്ന് "ഈശോയേ" എന്ന ഞരക്കം കേള്‍ക്കുന്നതു വരെ ഞങ്ങള്‍ ആ ചോദ്യം പരസ്പരം ചോദിച്ചുകൊണ്ടിരുന്നു..

ജീവിതത്തില്‍ അന്ന് ആദ്യാമായി, ഇലന്തൂരെ പൌലോസച്ചായന്‍ ട്യൂബില്‍ക്കൂടി അവിട്ടം ഉണ്ടു..

കാലം മാറി... സൈബര്‍ ലോകത്തിന്‍റെ പരിഷ്കൃത മുഖം എന്‍റെ നാട്ടിനും വന്നു.

ഓണപ്പന്തും, ഊഞ്ഞാലും, ഹാരിപോട്ടറും മിക്കിമൌസും തട്ടിയെടുത്തു.

ഉമ്മറവാതിലിലെ ഓടാമ്പലിടാതെ പാടം താണ്ടിവന്ന കാറ്റിനോടൊപ്പം ഉച്ചയുറക്കം നടത്തിയ എന്‍റെ നാട്ടുകാര്‍ വീടിനു ചുറ്റും മതിലുകള്‍ കെട്ടി.

ഹിന്ദു, ക്രിസ്താനിയുടെ വീട്ടിലും, ക്രിസ്ത്യാനി ഹിന്ദുവിന്‍റെ വീട്ടിലും കയറാതെയായി. പെണ്‍മക്കളെ അച്ഛനെ ഏല്‍പ്പിച്ച്‌ ജോലിക്ക്‌ പോകാന്‍ അമ്മമാര്‍ക്കു വരെ പേടിയായി.. പുറത്തിറക്കാതെയായി..


ജോമി വിവാഹശേഷം, ഭര്‍ത്തവിനോടൊപ്പം ഗള്‍ഫിലേക്ക്‌ പറന്നു.. ഏതോ ഇന്ത്യന്‍ സ്കൂളിലെ മാത്തമാറ്റിക്സ്‌ അധ്യാപികയായി..

പതിനഞ്ചു വര്‍ഷങ്ങള്‍ക്ക്‌ ശേഷം കഴിഞ്ഞ തവണയാു ജോമിയെ ഞാന്‍ വീണ്ടും കണ്ടത്‌. അഞ്ചുവയസുകാരി മകളുടെ കൈപിടിച്ച്‌, കോന്നി പബ്ളിക്‌ ലൈബ്രറിയുടെ പടികളിറങ്ങി വന്ന എന്‍റെ മുന്നില്‍, കാറിന്‍റെ ഗ്ളാസ്‌ സ്ക്രോള്‍ ഡൌണ്‍ ചെയ്ത്‌, ഡ്രൈവിംഗ്‌ സീറ്റില്‍ നിന്ന്, ബോബ്‌ കട്ടുള്ള, ഡയമെണ്ട്‌ നെക്ളേസിട്ട കുലീനയായ ലേഡി ചാടിയിറങ്ങി നിന്നു..

"എന്നെ അറിയുമോ.. ?'

ഓര്‍മ്മകളുടെ ഓലപ്പന്ത്‌ ഒരുപാടഴിക്കേണ്ടി വന്നു , ആ പഴയ പെറ്റിക്കൊട്ടുകാരിയെ തിരിച്ചറിയാന്‍.

കുശലാന്വേഷണത്തിനൊടുവില്‍ ഞാന്‍ ചോദിച്ചു
"ജോമീ...അന്ന് അശോകമരച്ചുവട്ടില്‍ വച്ച്‌, കൈതയിലയും, അശോകപ്പൂവും മിക്സ്‌ ചെയ്ത്‌ ഉണ്ടാക്കിയ ആ കറിയുടെ പേരെന്തായിരുന്നു... ?"

ഗദ്ഗഗദത്തിന്‍റെ ഓണനിലാവു പരത്തി ജോമി പറഞ്ഞു

"മനുക്കുട്ടാ...അത്‌ ഞാനും മറന്നുപോയല്ലോ... "

എന്നാല്‍ മരത്തിനോടു തന്നെ ചോദിക്കാം എന്നു വച്ചപ്പോള്‍, ആ മരവും അവിടെ നിന്ന് പോയി

Thursday 16 August 2007

വിഭേ..ധിം തരികിട ധോം... വിഭോ

ഷാദ്ര വെല്‍കം ടെര്‍മിനലിലെ, മത്തിച്ചന്തപോലെ വൃത്തികെട്ട പുറത്തുനിന്നും ആസ്ട്റേലിയയിലെ ഏതോ അത്യാധുനിക റെയില്‍വേ സ്റ്റേഷനില്‍ എത്തി എന്നു തോന്നിപ്പിക്കുന്ന ഡല്‍ഹി മെട്രോ സ്റ്റേഷന്‍റെ ഉള്ളിലേക്കു ഞാന്‍ കടന്നു. മെട്രോ ചീഫ്‌ ഇ. ശ്രീധരന്‍മാഷിനെ മനസില്‍ സ്തുതിച്ചുകൊണ്ട്‌ പതിവുപോലെ എസ്കലേറ്ററില്‍ സ്ളോ മോഷനില്‍ മുകലെത്തിയപ്പോഴാണു, മനോഹരമായ ഒരു പഴ്‌സ്‌ അനാഥമായി കിടക്കുന്നത്‌ കണ്ടത്‌. ഏതോ പ്രണയലോലന്‍റെയാവാം എന്ന് തോന്നിപ്പിക്കുന്ന, സ്വര്‍ണ്ണവക്കുപിടിപ്പിച്ച പിങ്ക്‌ ഹൃദയങ്ങള്‍ ഒരുപാട്‌ നിറഞ്ഞ, ആ സാധനം കൈയിലെടുത്തു ചുറ്റും നോക്കി.

കൌണ്ടറിലേല്‍പ്പിച്ചാലോ?. വേണ്ടാ പുലിവാലാകും. പിന്നെ മോഷ്ടാവു നമ്മള്‍തന്നെയാണെന്ന് സ്ഥാപിക്കാന്‍ പോലീസുകാരും, സത്യസന്ധനാണെന്നു തെളിയിക്കാന്‍ പൂഴിക്കടകന്‍ വരെ പയറ്റി നമ്മളും മെനക്കെടുമ്പോഴേക്കും ഉച്ചയാവും ഉറപ്പ്‌.. സര്‍ക്കാര്‍ കാര്യം മൂന്നാം മുറപോലെയെന്നല്ലെ. പോരാഞ്ഞ്‌ ഈയിടെയായി കഷ്ടകാലം, 'പൊന്നളിയാ ഒന്നു നിന്നെ ഒരു സ്വകാര്യം പറയട്ടെ' എന്നുപറഞ്ഞു കൂടെക്കൂടാനും തുടങ്ങിയിട്ടുണ്ട്‌.

ഒന്നും ആലോചിക്കാതെ, ആരും കാണാതെ അവനെ ജീന്‍സിലോട്ട്‌ താഴ്ത്തി സനാഥനാക്കി. ഉടമയെ അന്വേഷിച്ച്‌ ഫോണ്‍ ചെയ്ത്‌ തിരികെ ഏല്‍പ്പിക്കാം എന്ന മിനിമം പരോപകാരം അജന്‍ഡയില്‍..

കണാട്ട്‌പ്ളേസില്‍ ഇറങ്ങി ഓഫീസിലേക്ക്‌ നടക്കുമ്പോള്‍ പിങ്കു ഹൃദയം ഒന്നു തുറക്കാന്‍ തീരുമാനിച്ചു. രണ്ടായി പകുത്തപ്പോഴേ ഞെട്ടി. ഐ.സി.ഐ.സി.ഐ, എച്ച്‌.ഡി.എഫ്‌.സി, സിറ്റി ബാങ്ക്‌, എസ്‌.ബി.ഐ എന്നുവേണ്ടാ ഭൂലോകത്തുള്ള സകലബാങ്കുകളുടേയും ക്രെഡിറ്റ്‌ കാറ്‍ഡുകള്‍ അറകളില്‍ പലവര്‍ണ്ണങ്ങളില്‍ ഇരുന്നു ചിരിക്കുന്നു. ഭാഗ്യം വേള്‍ഡ്‌ ബാങ്കിന്‍റെ കാറ്‍ഡ്‌ കണ്ടില്ല..പാവം അപ്ളെ ചെയ്തിട്ടേ ഉണ്ടാവൂ...

ഈശ്വരാ, ഇതിന്‍റെ ഉടമ കേരളാ സര്‍ക്കാരാണോ, അതോ, കടം വാങ്ങി കുളംതോണ്ടൂ എന്ന പോളിസിയില്‍ ഉറച്ചു വിശ്വസിക്കുന്ന ഏതോ പ്രബുധ പൌരനോ... ഉടമയെ ഒന്നു പരിചയപ്പെടാം എന്നു വിചാരിച്ച്‌, വിശദമായി ഒന്നു പരിശോധിച്ചു.
"വിഭാ. എസ്‌.,
സിസ്റ്റം അനലിസ്റ്റ്‌,
ഐ.ക്യൂ ടെക്നോളജീസ്‌,
ടെക്നോ പാര്‍ക്ക്‌,
തിരുവനന്തപുരം " എന്ന പ്ളാസ്റ്റിക്‌ കോട്ടഡ്‌ വിസിറ്റിംഗ്‌ കാര്‍ഡ്‌. അടുക്കി വച്ചിരിക്കുന്ന നോട്ടുകള്‍ എണ്ണിയപ്പോള്‍, നാലായിരത്തിമുന്നൂറു രൂപ, ദില്ലി തിരുവനന്തപുരം എയര്‍ടിക്കറ്റ്‌...

ഒരുതുണ്ടു കട്ടിക്കടലാസില്‍ ഭംഗിയുള്ള കൈപ്പടയില്‍ "ഇസ്‌ ദാറ്റ്‌ വിത്‌ യൂ... ??"

സംഗതി കൊള്ളാമല്ലോ... പെങ്ങളെ.. ഇത്രയും സാധനം കളയാന്‍ വേണ്ടി നാട്ടില്‍നിന്ന് ഡല്‍ഹിവരെ വന്നോ... "ഇസ്‌ ദാറ്റ്‌ വിത്‌ യൂ" ഇതെന്തു സ്ളോഗണ്‍ അനിയത്തീ.. ഇനി ഇത്‌ എന്നോടുള്ള ചോദ്യമാണെങ്കില്‍ യെസ്‌.. ദാറ്റീസ്‌ വിത്‌ മീ.. പഴ്‌സേ......

പഴ്സിനകത്തെ ചതുരത്തിനുള്ളില്‍ സ്റ്റാമ്പ്‌ സൈസില്‍, ബ്ളാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ രൂപത്തില്‍, പണ്ടത്തെ സിനിമയില്‍ കെ.ആര്‍.വിജയ വെള്ളംകോരുമ്പോഴുള്ള മുഖഭാവത്തോടെ ഒരുവള്‍. ഇതാണോ വിഭ എസ്‌. വിഭോ.. പടമെടുക്കുമ്പോഴെങ്കിലും ഒന്നു ചിരിച്ചൂടെ പെങ്ങളെ

ഓഫീസിലെത്തി, കമ്പ്യൂട്ടറ്‍ തുറന്ന്, നീലം മദന്‍ 'രാം ചരിത മാനസം' വായിക്കുന്നതും കണ്ട്‌, ശര്‍മ്മാജി അവരെ ഏറുകണ്ണിട്ടു നോക്കി 'മാടിനെന്തിനാ മാമ്പഴം' എന്ന അര്‍ഥത്തില്‍ ഒരു വളിച്ച ചിരി പാസാക്കുന്നതും കണ്ട്‌, ആദ്യ പരിപാടിയായ ഒരു ഗ്ളാസ്‌ വെള്ളവും കുടിച്ച്‌, "വിഭ എസ്‌' ന്‍റെ നംബറില്‍ കുത്തി..

"വരുവാനില്ലാരുമീ വിജനമാമീവഴിക്കറിയാം അതെന്നാലുമെന്നും..... "
ഞെരിച്ചു.!! സിറ്റുവേഷനു പറ്റിയ കാളര്‍ ട്യൂണ്‍ പെങ്ങളെ..സമ്മതിച്ചു തന്നിരിക്കുന്നു.

"ഹലോ... ആമൈ സ്പീക്കിംഗ്‌ ടു മിസ്‌. വിഭാ.... "

"യെസ്‌...യെസ്‌....." ഇലക്ട്രിസിറ്റി ബില്ലു കണ്ട വീട്ടമ്മയോലെ പതറിയും കിതച്ചുമുള്ളതാണെങ്കിലും പച്ചക്കരിമ്പിന്‍റെ മധുരമുള്ള വോയ്‌സ്‌....

"മാഡം..ഐ ഗോട്ട്‌ എ പഴ്‌സ്‌ വിത്‌ യുവറ്‍ നെയിം ഓണിറ്റ്‌....ഐ ജസ്റ്റ്‌ വാണ്ട്‌ ടു കണ്‍ഫേം വെതര്‍ ..... " എന്‍റെ റാപ്പിഡെക്സ്‌ ഇംഗ്ളീഷിനെ കമ്പ്ളീറ്റാന്‍ അനുവദിക്കാതെ അവള്‍ ഓക്സ്‌ഫൊറ്‍ഡ്‌ ഇംഗ്ളീഷ്‌ കുടഞ്ഞിട്ടു

"ഓ മൈ ഗുഡ്‌നെസ്‌..." ഒരു പടക്കയൊച്ച അപ്പുറത്ത്‌.. ആഹ്ളാദം അണ്‍കണ്ട്റോളബിള്‍ ആയി ഹൈഹീല്‍ഡ്‌ ചെരിപ്പില്‍ നിന്ന് ഉരുണ്ടുവീണോ ആവോ....

"ഓ മൈ ഗോഡ്‌...ഈശ്വരാ..ഗുരുവായൂരപ്പാ...മൈ ഗോഡ്‌.... ആറ്റുകാല്‍ ദേവീ... ഈശ്വരാ" എന്‍റമ്മോ...
ഞങ്ങടെ ഭജന വേലായുധന്‍ സ്വാമിയ്ക്കു പോലും ഒറ്റശ്വാസത്തില്‍ ഇത്ര ദൈവങ്ങളെ വിളിക്കാനുള്ള കപ്പാസിറ്റി ഇല്ല.

"വെയര്‍ ആര്‍ യു...ഹൂ ആര്‍ യു....ഒോഹ്‌...സോ കൈന്‍ഡോഫ്‌ യു....പ്ളീസ്‌ ടെല്‍ മീ...ഹു ആര്‍ യു.." എന്‍റെ ഡയഫ്രം തുളച്ചു കയറി പെങ്കൊച്ചിണ്റ്റെ ആഹ്ളാദസുനാമി ആഞ്ഞടിച്ചു.

നമ്മള്‍ തമ്മില്‍ ഒരു വ്യത്യാസമേ ഉള്ളൂ പെങ്ങളെ...പെങ്ങള്‍ ഗതിപിടിച്ചതു കൊണ്ട്‌ ഡല്‍ഹിക്കു വന്നു..ഞാന്‍ അതു പിടിക്കാത്തതുകൊണ്ട്‌ വന്നു എന്നൊക്കെ പറയണം എന്നുണ്ടായിരുന്നെന്‍ങ്കിലും വിഷയം സീരിയസ്‌ ആയതുകൊണ്ട്‌ ഞാനും സീരിയസ്‌ ആയി.

കടക്കാര്‍ഡുകളുടെ എണ്ണവും, കാശിന്‍റെ മൂല്യവും ഒക്കെ പറഞ്ഞപ്പോള്‍ വളരെ കൃത്യം. ഈശ്വരാ..ഒന്നും നഷ്ടപ്പെട്ടിട്ടില്ല..അല്ലെങ്കില്‍ ഒരു ഛോട്ടാ മോഷ്ടാവ്‌ എന്ന സംശയത്തിന്‍റെ ആനുകൂല്യം എനിക്ക്‌ കിട്ടിയേനെ..

ഒരു ചെറിയ പരിചയപ്പെടുത്തലും കഴിഞ്ഞ്‌, വിഭാജിയുടെ ഇപ്പൊഴത്തെ കെയര്‍ ടേക്കറ്‍ അങ്കിളിനോട്‌ ഓഫീസിലെ അഡ്രസും പറഞ്ഞുകൊടുത്ത്‌ ഞാന്‍ പതിവു ജോലിയില്‍ പ്രവേശിച്ചു.

ആദ്യം മെയില്‍ ചെക്കിംഗ്‌.. ഉണ്ണിയെ കണ്ടാലേ അറിയാം ഊരിലെ പഞ്ഞം എന്ന മട്ടില്‍, വയാഗ്രച്ചേട്ടന്‍ വക പത്തു മെയില്‍, 'ഇതു ഫോര്‍വേഡ്‌ ചെയ്താല്‍ നാളെ ബി.എം.ഡബ്ള്യൂ' കാറു കിട്ടും എന്ന് ഏതോ, പരമവിഡ്ഡികള്‍ ഫോറ്‍വേഡ്‌ ചെയ്ത പന്ത്രണ്ട്‌ മെയില്‍, 'നിങ്ങളുടെ ഭാവി അറിയാന്‍ ചുവന്ന ബട്ടണില്‍ പ്രസ്സൂ' എന്ന് പറഞ്ഞു, അതില്‍ പ്രസ്സുമ്പോള്‍ 'സമയം കളയാതെ പോയി ജോലി ചെയ്യെടാ ഏഭ്യാ' എന്ന് ഇളിച്ചു കാട്ടുന്ന അഞ്ചാറു മെയില്‍...
ഇവയൊക്കെയില്‍ നിന്നും ഒഫീഷ്യല്‍ മെയില്‍, ചാണകക്കുഴിയില്‍ നിന്ന് മോതിരം തപ്പുന്നപോലെ തപ്പിയെടുത്തപ്പോഴേക്കും മണിക്കൂറൊന്ന് കഴിഞ്ഞു.

ചായക്കപ്പിലെ ടീ ബാഗ്‌, പശുവിനെ കറക്കുന്നതുപോലെ പറപ്പനായി ഒന്നു ഞെക്കി എക്സ്‌ട്റാ കടുപ്പമാക്കി, പലചരക്കു കടയിലെ ത്രാസുപോലെ ആടി ഉറങ്ങുന്ന ശര്‍മ്മാജിയെ നോക്കി 'വരുമല്ലോ രാവില്‍ പ്രിയതമ' എന്ന പാട്ട്‌ മൂളിച്ചിരിച്ചിരിക്കുമ്പോഴാണു ഇന്‍റര്‍കോം.

വിസിറ്റര്‍ വന്നിരിക്കുന്നു.

"ഹോ ജന്‍റില്‍ മാന്‍....യൂ ആര്‍ സച്ച്‌ എ ഗ്രേറ്റ്‌ മാന്‍....റെയറസ്റ്റ്‌ എമംഗ്‌ ദി റെയറെസ്റ്റ്‌...." എന്ന ഇണ്റ്റ്‌റോഡാക്ഷനില്‍ തുടങ്ങി, ഒരു ധൃതരാഷ്ട്രാലിംഗനവും തന്ന് റിവേഴ്സ്‌ ഗീയറില്‍ സോഫയിലേക്കിരുന്നു, വിഭാകുമാരിയുടെ അങ്കിള്‍.. അച്യുതാനന്ദന്‍ സഖാവ്‌, മൂന്നാറില്‍ ബോര്‍ഡ്‌ സ്ഥാപിക്കാന്‍ പോയപ്പോലുള്ള ജാക്കറ്റും തൊപ്പിയും വേഷം.

"മാഡത്തിന്‍റെ അങ്കിളാണല്ലേ"

"യാ...അറ്റെ... "

പിന്നങ്ങോട്ട്‌ അങ്കിളന്‍ മലയാളം പറഞ്ഞത്‌ കേട്ടപ്പോള്‍, തണ്ണിത്തോട്ടിലെ കുണ്ടുകുഴിയില്‍ കെ.എസ്‌.ആര്‍.ടി.സി ഡ്രൈവര്‍ പണ്ട്‌ വണ്ടിയോടിക്കുന്ന സീന്‍ ഓര്‍മ്മവന്നു. സ്റ്റീയറിംഗില്‍ പിടിമുറുക്കണോ, ഗീയറില്‍ മുറുക്കണോ, കുഴിയുടെ വ്യാസം കണ്ട്‌ സീറ്റില്‍ നിന്ന് ആസനം ഉയര്‍ത്തണോ എന്നൊക്കെയുള്ള മള്‍ട്ടിപ്പിള്‍ കണ്‍ഫ്യൂഷന്‍സ്‌. അങ്കിള്‍ ബോണ്‍ ആന്‍ഡ്‌ ബ്രോട്ടപ്പോ അതോ ബോട്ടം അപ്പോ. പൊളപ്പന്‍ ആംഗലേയം കേട്ടപ്പോള്‍ ആദ്യത്തെ ഇനം ആണെന്ന് മനസിലായി.
അമ്മാവന്‍റെ മലയാളവും എന്‍റെ ഇംഗ്ളീഷും ഒരേ റേഞ്ചില്‍. സംഭാഷണം മ്യൂച്ച്വലി മായ..

പറഞ്ഞപ്പോള്‍ ആണു മനസിലായത്‌, ഇരുപത്‌ വര്‍ഷം ന്യൂയോര്‍ക്കിലായിരുന്നു. ഇപ്പോള്‍ ഡല്‍ഹിയിലെ ബിസിനസ്‌ കാന്തം..

ചൈനക്കാരന്‍ പണ്ട്‌ കൊച്ചിയില്‍ വന്ന്, മുറുക്കാന്‍ കടയില്‍ കയറി, നാരങ്ങാവെള്ളം ചോദിച്ചപ്പോള്‍, ക്ളയണ്റ്റ്‌ ഇതു തന്നെയാണു ചോദിക്കുന്നതെന്ന് മൂന്നുവട്ടം ആലോചിച്ചുറച്ച്‌, കുട്ടപ്പന്‍ ചേട്ടന്‍ പാക്കുവെട്ടിയെടുത്ത്‌ നീട്ടിയ കഥ ഓര്‍ത്ത്‌, ഞാന്‍ പോക്കറ്റില്‍ നിന്ന് പഴ്‌സ്‌ എടുത്തു നീട്ടി..

"ഓഹ്‌...യു ആര്‍ സച്ച്‌ എ ഗ്രേറ്റ്‌ മാന്‍" പഴ്‌സ്‌ കൈയില്‍ കിട്ടിയപ്പോള്‍ അമ്മാവന്‍ ആശ്വാസത്തോടെയും ആത്മാര്‍ത്ഥതയോടെയും എന്നെ പുകഴ്ത്തി.. കാശുകൊടുക്കാതെ കിട്ടുന്ന സാധനം പുകഴ്ത്തലായതുകൊണ്ട്‌ ഞാനും അറഞ്ഞു നാലു താങ്ക്യൂ കാച്ചി. വീണ്ടും ഒരു ഹഗ്‌ തന്ന് പിരിയാന്‍ നേരം അല്‍പ്പം നെഞ്ചിടിപ്പോടെ ഞാനും ഫൊര്‍മലായി

"സാറിനു കുടിക്കാന്‍ ചായയോ കോഫിയോ .... "

"ഓ..നോ താങ്ക്സ്‌ " രക്ഷപെട്ടു. കഷ്ടകാലത്തിനു "വിത്‌ പ്ളെഷര്‍" എന്നു വല്ലതും അമ്മാവന്‍ പറഞ്ഞിരുന്നെങ്കില്‍, എം.ഡി യേക്കാള്‍ പവര്‍ ഉള്ള മൂന്നു ഉണക്ക പ്യൂണ്‍മാരെ തപ്പിയെടുക്കണം.. കാലുപിടിക്കണം. എക്സ്‌പ്ളനേഷന്‍ കൊടുക്കണം.. താങ്ക്‌ ഗോഡ്‌...തങ്കമ്മാവാ.. (താങ്ക്‌ അമ്മാവാ)

ഉച്ചയ്ക്ക്‌ ഉണക്കറൊട്ടി കടിച്ചുപറിച്ച്‌ വായ മുറിക്കുമ്പോള്‍ മണിയൊച്ച.

"ഹലോ.. ഇത്‌ ഞാനാ വിഭാ"

"ഓ വിഭ....പറയൂ പെങ്ങളെ...പഴ്‌സ്‌ കിട്ടിയല്ലോ.. ഹാപ്പിയായില്ലേ"

"പെങ്ങള്‍!!!" ഹൈ വോള്യത്തില്‍ മറുചോദ്യം

ഈശ്വരാ, പെങ്ങള്‍ എന്നത്‌ തിരുവനന്തപുരം ലോക്കല്‍ ലാംഗ്വേജില്‍ വല്ല തെറിയും ആണോ.....

"യു കാള്‍ഡ്‌ മീ സിസ്റ്റര്‍..... "ഓ....പെങ്ങള്‍ വാണിഭത്തിന്‍റെ സ്വന്തം നാട്ടില്‍ നിന്ന് വന്നതാണല്ലോ..
ഒരജ്ഞാതന്‍ സഹോദരീ എന്ന് വിളിച്ചപ്പോള്‍ ഞെട്ടുക നാച്ചുറല്‍....

"എനിക്ക്‌ എങ്ങനെയാ ബ്രദറിനോട്‌ നന്ദി പറേണ്ടേന്നറിയില്ല... ഐ ആം റണ്ണിംഗ്‌ ഔട്ട്‌ ഓഫ്‌ വേഡ്സ്‌..വാക്കുകള്‍ കിട്ടുന്നില്ല... "

"അതല്ലേലും അങ്ങനാ അനിയത്തീ.. കെട്ടിയോനെ ചീത്തവിളിക്കുമ്പോള്‍ മാത്രമേ പെങ്കൊച്ചുങ്ങള്‍ക്ക്‌ വാക്കുകള്‍ക്ക്‌ ക്ഷാമമില്ലാതുള്ളൂ..അല്ലാത്തപ്പൊഴൊക്കെ ഭയങ്കര ഷോട്ടേജാ... "

അപ്പുറത്ത്‌ കുപ്പിവളക്കിലുക്കം പോലൊരു ചിരി.."ഈ സെന്‍സ്‌ ഓഫ്‌ ഹ്യൂമറ്‍ എനിക്കൊത്തിരിയിഷ്ടമായി.. ഞാന്‍ ഏട്ടാ എന്നു വിളിച്ചോട്ടെ.. "

"കൊള്ളാം!...മുപ്പത്തിമൂന്ന് കലണ്ടറ്‍ കണ്ടിട്ടില്ലെങ്കില്‍ ധൈര്യമായിട്ടങ്ങനെ വിളിച്ചോ... "

"ഏട്ടനെപ്പോലെയുള്ളവര്‍ ഇക്കാലത്തും ഉണ്ടോ... ?"

"സിംഹവാലന്‍ കുരങ്ങും ഞങ്ങളും ഒരുപോലാ അനിയത്തീ.. വംശനാശഭീഷണിയില്‍... "

നാടും വീടും ബാല്യവും കൌമാരവും ഒക്കെ മൂന്നുമിനിട്ടുകൊണ്ട്‌ പറഞ്ഞുതന്ന് എഫ്‌.എം റേഡിയോയിലെ തരുണീമണികളേക്കാള്‍ എക്സ്‌പേറ്‍ട്ടായ വിഭക്കൊച്ച്‌ എന്‍റെ മനസില്‍ ഒരു റെയര്‍ കാറ്റഗറിയായി കുടിയുറപ്പിച്ചു.

"ഏട്ടനെ ഒന്നു നേരില്‍ കണ്ടാ കൊള്ളാമെന്നുണ്ട്‌... "

"അയ്യോ പെങ്ങളെ... ആകെപ്പാടെയൊരു ഞായര്‍. മക്കാന്‍ മാലിക്കിനോട്‌ 'മാറി നില്‍ക്കാനും' കേബിള്‍ വാലായോട്‌ 'കേള്‍ക്ക്‌ നീ അടുത്താഴ്ച വാ' എന്ന് പറയാന്‍ പോലും അത്‌ തികയില്ല. പിന്നെ കൊച്ചിനു വലിയ നിര്‍ബന്ധം ആണെങ്കില്‍ അടുത്ത തവണ അവധിക്കു വരുമ്പോള്‍ കാണം.. "

"ഉറപ്പായും കാണണേ..... "

"പിന്നെന്താ..തിരുവനന്തപുരത്തു തന്നാ എന്‍റെ വല്യപ്പച്ചീടേം വീട്‌. അപ്പച്ചിയും ചിറ്റപ്പനും ഒരുമിച്ചാടുന്ന 'പൂതനാമോക്ഷം', 'കീചകവധം' തുടങ്ങിയ 'സംതൃപ്ത ദാമ്പത്യ കഥകളികള്‍' കാണാന്‍ എല്ലാ അവധിക്കും വരാറുണ്ട്‌. .അടുത്ത തവണ ദര്‍ശനം പക്കാ....കോണ്ടാക്ട്‌ ഡീറ്റയില്‍സ്‌ കാര്‍ഡിലുണ്ടല്ലോ..... "

രണ്ടായിരത്തിയഞ്ചിലെ ഓണത്തിനു ഒരാഴ്ച്ച മുമ്പ്‌, അപ്പച്ചിയുടെ 'ശ്രീവിലാസം' വീട്ടുപടിയില്‍ ഞാനെത്തി.
കുളിച്ചില്ലെങ്കിലും കൌപീനം പുരപ്പുറത്തു കിടക്കട്ടെ എന്ന മട്ടിലുള്ള ആ വീട്ടുപേരു കണ്ട്‌, അറിയാതെ വന്ന ചിരിയെ അമര്‍ത്തിയൊതുക്കി, പത്രത്തിലെ ക്ളാസിഫൈഡും നോക്കി തിണ്ണയിലിരിക്കുന്ന ചിറ്റപ്പന്‍റെ അടുത്ത്‌ ശബ്ദമുണ്ടാക്കാതെ ഞാന്‍ ചെന്നു.

"ചിറ്റപ്പന്‍ എന്താ മാട്രിമോണിയല്‍ കോളം നോക്കുവാന്നോ... "

"എടാ കഴുവേറീ..... നീ എപ്പൊ വന്നെടാ ഡെല്‍ഹീന്ന്...... "

"അയ്യോ...ചിറ്റപ്പന്‍റെ കണ്ണിനു താഴെ എന്തു പറ്റി.. നീരുപിടിച്ചോ... "

"നിന്‍റെ അപ്പച്ചി കഴുവെറ്‍ട മോള്‍ എനിക്കൊരു വെഡ്ഡിംഗ്‌ ആനിവേഴ്‌സറി ഗിഫ്റ്റ്‌ തന്നാതാ..ഉരുളക്കിഴങ്ങുകൊണ്ട്‌.. ഒരിഞ്ച്‌ മാറിയിരുന്നെങ്കില്‍ എനിക്കിപ്പോ നിന്നെ തപ്പിനോക്കേണ്ടി വന്നേനെ....അതുവിട്‌..എവിടെ ലക്ഷ്മി....മോള്‍ക്ക്‌ സുഖം തന്നെയല്ലേ.... "

"മോള്‍ക്കൊരു പനി. അതു കാരണം വന്നില്ല. അപ്പച്ചിയെവിടെ??"

"അവടമ്മേടേ നായര്‍ടെ ചാക്കാല പറയാന്‍ പോയതാരിക്കും... "

തകഴിച്ചേട്ടനും കാത്തച്ചേച്ചിയും തമ്മില്‍ പോലും ഇങ്ങനെ സ്നേഹിച്ചിട്ടുണ്ടാവില്ല.

"ചിറ്റപ്പാ... അപ്പച്ചീടെ അമ്മേടെ നായര്‍ എന്നു പറയുമ്പോള്‍, എന്‍റെ അപ്പൂപ്പനായിട്ടും വരും.. "

"ഹും...അല്ലേലും അങ്ങേരെ എന്തിനു പറയണം....ഥൂ...... " മുറ്റത്തേക്ക്‌ മുറുക്കാനൊപ്പം അരിശവും കൂടി തുപ്പി ചിറ്റപ്പായി തുടര്‍ന്നു
"മണ്ട ചീഞ്ഞതിനു മൂടെന്തു പിഴിച്ചു....... "

ഉറങ്ങിക്കിടക്കുമ്പോള്‍ പോലും സ്വരച്ചേര്‍ച്ച ഇല്ലാത്ത അപ്പച്ചിയേയും ചിറ്റപ്പനേയും തമ്മില്‍ ചക്കരയും ചക്കരപ്പാട്ടയും പോലെയാക്കിതീര്‍ക്കാന്‍ പണ്ട്‌ അമ്മൂമ്മ, പഴവങ്ങാടി ഗണപതിക്ക്‌ നൂറു നാളികേരം ഉടച്ചതാണു. തേങ്ങ എറിഞ്ഞെറിഞ്ഞ്‌ പെരിയസാമിയുടെ കൈ ഉളുക്കിയത്‌ മാത്രം മിച്ചം. അന്ന് അപ്പൂപ്പന്‍ പറഞ്ഞത്രേ..."ഗണപതിയ്ക്കും കഴിവിനൊരു പരിധിയില്ലേ കാര്‍ത്ത്യായനീ.... "

അപ്പച്ചി സ്ഥലത്തില്ലാത്തതിനാല്‍, ശ്രീവിലാസത്തോട്‌ ഗുഡ്ബൈ പറഞ്ഞ്‌, വഴുതക്കാടിനു വിട്ടു.

അടയാളമായി പറഞ്ഞുതന്നിരുന്ന മില്‍മബൂത്തും, മൂന്നാമത്തെ വീടും കഴിഞ്ഞു ഗേറ്റിലെത്തി. മതിലില്‍, മനോഹരമായി എഴുതിവച്ചിരിക്കുന്നു...

'കണ്ണാങ്കുഴിയില്‍ സുകുവില്ല'
നെറ്റിയൊന്നു ചുളിച്ചു. സുകുവിനെയല്ല വിഭയെ ആണു കാണേണ്ടതെങ്കിലും, ആ ബോറ്‍ഡ്‌ കണ്ടപ്പോള്‍ വല്ലാത്ത കൌതുകം. ഇതെന്താപ്പാ ഇങ്ങനെ?.. ഇനി 'ഡോക്ടര്‍ അകത്തില്ല' എന്നൊക്കെ പോലെ, ഗൃഹനാഥന്‍ പുറത്തുപോകുമ്പോള്‍, ഇതുപോലെ ബോറ്‍ഡ്‌ വക്കുന്ന പുതിയ ഫാഷനും വന്നോ ഈ നാട്ടില്‍.. ?അതോ സുകുമാരക്കുറുപ്പിനെ തേടി വരുന്ന പോലീസുകാര്‍ക്കൊരു മുന്നറിയിപ്പോ.... സംഗതിയെന്തായാലും കൊള്ളാം..

കോളിംഗ്‌ ബെല്ലില്‍ അമര്‍ത്താന്‍ ഒരു ശ്രമം നടത്തിയപ്പോള്‍, അത്‌ ഓള്‍റെഡി അമങ്ങിത്തന്നെയാണിരിക്കുന്നതെന്നു മനസിലാക്കി, ഇരുമ്പുഗ്രില്ലില്‍ നാലഞ്ചു കൊട്ടുകൊട്ടി ഞാന്‍ അകത്തൊരു വീക്ഷണം നടത്തി.

പണ്ടൊരു പെണ്ണുകാണാന്‍ പോയിടത്ത്‌ പട്ടിയോടിച്ചതില്‍ പിന്നെ, ഏതു വീട്ടില്‍ ചെല്ലുമ്പൊഴും ആദ്യം നോക്കുക ഇത്‌ 'പട്ടി ഉറങ്ങാത്ത വീടാണോ' എന്നാണു.

പനങ്കുലപോലെ മുടിയഴിച്ചിട്ട്‌, കൈയില്‍ എച്ച്‌.ജി. വെല്‍സിന്‍റെ പുസ്തകവും പിടിച്ച്‌ ഓടിവരുന്നു ഒരുവള്‍..സൂക്ഷിച്ചു നോക്കി..ഇത്‌ കെ.ആര്‍.വിജയ എന്ന വെള്ളംകോരുകാരിപ്പെണ്ണു തന്നെ..

"ആരാ......" മുടി ഒരുവശത്തേക്ക്‌ മാടിയിട്ടൊരു ചോദ്യം..

"മരങ്ങോടനിലുണ്ട്‌ ഔസേപ്പിലില്ല
പനങ്ങോടനിലുണ്ട്‌ ഈസോപ്പിലില്ല...
ഉത്തരം പറഞ്ഞാല്‍ പെങ്ങള്‍ക്കൊരു കടലമുട്ടായി..... "

"അയ്യോ....മനുവേട്ടായി......!!!"
ഒരു തുള്ളിച്ചാട്ടത്തിനു ഗേറ്റ്‌ തുറന്ന്,കൈയില്‍ നിന്ന് മിഠായിപ്പൊതി തട്ടിയെടുത്ത്‌, ഗള്‍ഫിലെ മൂത്തചേട്ടന്‍ അവധിക്കു വരുന്ന് സന്തോഷത്തോടെ അവള്‍ എന്നെ അകത്തേക്കു കൂട്ടി....

"അതെന്താ പെങ്ങളെ വെളിയിലൊരു ബോര്‍ഡ്‌..സുകുവില്ല എന്ന്. ആരാ ഈ സുകു..ആക്ച്വലി അദ്ദേഹത്തിനെന്താ പറ്റിയത്‌..... " ആദ്യത്തെ സംശയം തീര്‍ക്കാന്‍ ഞാന്‍ ചോദിച്ചു

"അയ്യോ ഹ ഹ ഹ " കൈപൊത്തി പൊട്ടിച്ചിരിച്ചുകൊണ്ട്‌ അവള്‍ പറഞ്ഞു

"എന്‍റെ ഏട്ടായി അതു വീട്ടുപേരാ..ഞങ്ങടെ തറവാട്ടുപേരാ 'കണ്ണാങ്കുഴി'. പലവീടുകളായപ്പോള്‍, ഓരോ പേരിനോടൊപ്പം 'വില്ല' ചേര്‍ത്തു. ഇത്‌ 'സുകു വില്ല', ദാ അപ്പുറത്ത്‌ 'ജലജ വില്ല"

"അയ്യപ്പാ....രാവിലെ വല്ലാതെ തെറ്റിദ്ധരിച്ചു... "

"ഞെരിപ്പന്‍ പൂന്തോട്ടമാണല്ലോ പെങ്ങളെ.. ഇതൊക്കെ ആരു മെയിന്‍റയിന്‍ ചെയ്യുന്നു"


"ഈ വിഭ, പിന്നല്ലാതാരു.. ഫോട്ടോഗ്രാഫിയും ഗാര്‍ഡനിംഗും എന്‍റെ ഭ്രാന്തു സബ്‌ജക്ടുകളാ ഏട്ടാ.. ഒരു സ്നാപ്പിനുവേണ്ടി ചൊവ്വാഗ്രഹംവരെ പോകാനും ഞാന്‍ റെഡി... "

പൂവും, കായും, പശുവും, വെള്ളത്തുള്ളികള്‍ മുത്തുപിടിപ്പിച്ച ഇലകളും ഒക്കെ ക്യാമറയില്‍ പകര്‍ത്തിയത്‌ മുറിനിറയെ..

ഇണചേരുന്ന ചിത്രശലഭങ്ങളുടെ ചിത്രം കണ്ട്‌ കണ്ണുതെള്ളിപ്പോയി

"ഇതെങ്ങനെ ഒപ്പിച്ചെടുത്തു പെങ്ങളെ...ബട്ടര്‍ഫ്ലൈസ്‌ മേക്കിംഗ്‌ ലവ്‌... "

"വണ്‍ ഫുള്‍ഡേ പ്രൊജക്റ്റ്‌.. ഏട്ടായി അതിനു പറ്റിയൊരു അടിക്കുറിപ്പ്‌ പറഞ്ഞേ... "

"ചോരയുള്ളോരകിടിന്‍ ചുവട്ടിലുംക്ഷീരം തന്നെ മനുഷ്യനു കൌതുകം.... എന്താ പോരെ... "

"ഉഹും ഉഹും.." മൂന്നുവയസുകാരിയുടെ പിണക്കക്കൊഞ്ചല്‍. വിഭ തന്ന നാരങ്ങാവെള്ളം കുടിക്കുമ്പോഴാണു, മുകളില്‍ നൃത്തച്ചുവടുകളുടെ ശബ്ദം...

"വീരാ വിരാടാ കുമാരാ വിഭോ... "

"ഇവിടാരാ ക്ളാസിക്കല്‍ പഠിക്കുന്നെ...." മോഹന്‍ലാല്‍ ശോഭനോട്‌ ചോദിച്ചപോലെ ഞാന്‍ ചോദിച്ചു.

"അതേയ്‌... കോളനിയിലെ ഓണാഘോഷത്തിനുവേണ്ടി, പെണ്ണുങ്ങളെ അമ്മൂമ്മ കൈകൊട്ടിക്കളി പഠിപ്പിക്കുവാ.. ടെറസില്‍.. "

"എന്നാ അതൊന്നു കാണണമല്ലോ... " ഗ്ളാസ്‌ മാറ്റിവച്ച്‌ ഞാന്‍ പടിയിലേക്കു കുതിച്ചു

"അയ്യോ ഏട്ടായി...അങ്ങോട്ടാരേം കടത്തിവിടല്ലെന്നാ അമ്മൂമ്മേടെ ഓര്‍ഡര്‍..പ്ളീസ്‌....പോവല്ലേ..... "

"ഒന്നു ചുമ്മാതിരി പെങ്ങളെ. കുറെ നാളായി ഒരു നല്ല കൈകൊട്ടിക്കളി കണ്ടിട്ട്‌..."

ചാടി ഞാന്‍ മുകളിലെത്തി. പിറകേ വിഭയും

കണ്ട കാഴ്ച്ച നയനശോഭനം.

വിസയില്‍ സ്റ്റാമ്പ്‌ വരെ പതിച്ചുകിട്ടിയ തൈക്കിളവിമാര്‍ ലാസ്യവിലാസഭാവത്തോടെ ആടുന്നു..

"എന്‍റെ ദൈവമേ...ഈ വയസുകാലത്ത്‌ ഈ പെണ്ണുങ്ങള്‍ക്ക്‌ വേറെ യാതൊരു പണിയുമില്ലേ... "

"നാളിക ലോചനമാരെ നിങ്ങള്‍...നാണം കളഞ്ഞ്‌.... ...... ....." വിഭയുടെ അമ്മൂമ്മ ചൊല്ലിക്കൊടുക്കുന്നു..

'അതു പിന്നെ പ്രത്യേകിച്ച്‌ പറയണോ എന്‍റെ ഇരയിമ്മന്‍ തമ്പിയങ്കിളേ.... നാണം എന്നൊരു സാധനം അടുത്തുകൂടെ പോയിരുന്നെങ്കില്‍, ഈ നാളികേരനയനമാര്‍ ഈ പണിക്കിറങ്ങുമോ ' ഞാന്‍ മനസില്‍ പറഞ്ഞു

"താം ധി തിക്കണ... "

ഡയമെണ്ട്‌ ഷേപ്പില്‍ കാലുകള്‍ വളച്ച്‌, പെട്ടെന്നിരുന്ന് എഴുന്നേല്‍ക്കേണ്ട 'തിക്കണ' യില്‍ , സീനിയര്‍മോസ്റ്റായ ഒരമ്മൂമ്മ ആവേശവും ആമവാതവും തമ്മിലുള്ള ഡീപ്‌ അന്തരം കാരണം, ചന്തിയിടിച്ച്‌ ഡയമെണ്ട്‌ ഷേപ്പ്‌ കാലോടെ തന്നെ തറയില്‍ വീണു. കൈപൊത്താനുള്ള സാവകാശം പോലും കിട്ടാതെ എന്‍റെ പൊട്ടിച്ചിരി സകല കണ്ട്രോളൂം വിട്ടു പുറത്തു വന്നതും ഒരുമിച്ച്‌.

"ആരാടീ ഇവന്‍...ആരു പറഞ്ഞിങ്ങോട്ട്‌ വരാന്‍.... " ഗ്രാണ്റ്റ്‌ മദര്‍ ഗ്രാന്‍റായി ചൂടായി

"അമ്മൂമ്മേ ഇത്‌ മനുവേട്ടായി..ഞാന്‍ പറഞ്ഞിട്ടില്ലേ... പേഴ്സ്‌... "

"ഉം ഉം...താഴെപ്പോ.... ഞാനിപ്പോ വരാം.. "

"ശ്ശേ..അമ്മൂമ്മ മൂഡൌട്ടായി. ഞാന്‍ പറഞ്ഞില്ലേ ഇങ്ങോട്ട്‌ വരണ്ടാന്ന്"

"പെങ്ങടെ അമ്മൂമ്മ മൂഡൌട്ടായാലും വേണ്ടില്ല..മറ്റേ അമ്മൂമ്മേടെ മൂട്‌ ഒൌട്ട്‌ ഓഫ്‌ ഓര്‍ഡര്‍ ആയതു കണ്ടല്ലോ...ഇനി ഇക്കൊല്ലം ചിരിക്കാന്‍ വേറെയൊന്നും കിട്ടിയില്ലേലും നോ പ്രോബ്ളം.. " ബാക്കി ചിരി കടിച്ചൊതുക്കി ഞാന്‍ പറഞ്ഞു.

വിഭയുടെ കൊച്ചു വര്‍ത്തമാനം ഇടവപ്പാതി മഴപോലെ ഇടമുറിയാതെ പെയ്തു വീണുകൊണ്ടിരുന്നു.

സ്കൂള്‍ ജീവിതത്തിലെ വിശേഷങ്ങള്‍, തൊട്ടടുത്തിരുന്ന കൂട്ടുകാരികള്‍. യാത്രകള്‍, കണ്ട കാഴ്ചകള്‍....

നടുവും തിരുമ്മി അമ്മൂമ്മ വന്നു. 'ഈ ഓണസീസണില്‍ കോട്ടയ്ക്കല്‍ വൈദ്യന്‍ കോളടിച്ചു' എന്നൊരു കമണ്റ്റ്‌ മനസില്‍ പറഞ്ഞ്‌ അമ്മൂമ്മയെ സോപ്പിടാനുള്ള വഴിയാലോചിച്ചു..

"അമ്മൂമ്മ നന്നായി പാടുന്നുണ്ടല്ലോ...പാട്ടു പഠിച്ചിട്ടുണ്ടോ പണ്ട്‌.." അല്‍പം സ്നേഹം പുരട്ടിയൊന്നു ചോദിച്ചു നോക്കി..

"ഇതൊക്കെ ഏതാണ്ട്‌ പാട്ടാണോ ചെക്കാ....ആ കാലം ഒക്കെ പോയില്ലേ..... "

രക്ഷപെട്ടു.. പെണ്ണുങ്ങളെ കൈയിലെടുക്കാന്‍ അവര്‍ക്കില്ലാത്തകാര്യത്തെപറ്റി പുകഴ്ത്തിയാല്‍ മതി എന്ന വസ്തുത എത്ര സത്യം.

പഴമ്പുരാങ്ങളുടെ കെട്ട്‌ അമ്മൂമ്മ പതുക്കെ അഴിച്ചു.

പണ്ട്‌ 'നിന്‍റെ കവിള്‍ പാരിജാതപ്പൂപോലെ തന്നെയാണെടീ' എന്നു പറയാന്‍ മാത്രമായി, അപ്പൂപ്പന്‍ മീനച്ചിലാറു ഡെയ്‌ലി മൂന്നു തവണ നീന്തി വന്ന കാര്യവും, ജാതകത്തിലെ ശുക്രന്‍റെ പൊസിഷന്‍ നേരെയാക്കാന്‍, പൊടിക്കണിയാനു ചെപ്പക്കുറ്റിയ്ക്ക്‌ അപ്പൂപ്പന്‍ നാലു കൊടുത്ത കാര്യവും, തിരുവാതിര കണ്ട്‌, ചിത്തിരതിരുനാള്‍ മഹാരാജാവ്‌, ചിത്തഭ്രമത്തിന്‍റെ വക്കോളമെത്തി 'ആ മല്ലികാസായകനയനയുടെ പേരെന്താണു തമ്പീ' എന്ന് ചോദിച്ച കാര്യവും ഒക്കെ പറഞ്ഞുതീര്‍ന്നപ്പോഴേക്കും ഉച്ചയായി.

ചോറും കറിയും വിളമ്പിത്തരാന്‍ അമ്മൂമ്മയും കൊച്ചുമോളും കൂടി മത്‌സരിക്കുന്ന കണ്ടപ്പോള്‍ അറിയാതെ ഞാന്‍ പറഞ്ഞുപോയി

"ഇതുപോലൊരു സ്നേഹ മത്‌സരം എന്‍റെ അമ്മയും ഭാര്യയും തമ്മില്‍ ആയിരുന്നെങ്കില്‍ എത്ര മനസമാധാനം കിട്ടിയേനേ മഹേശ്വരാ.... "

"ഏട്ടായി..ഈ മീന്‍ കറി എങ്ങനെയുണ്ട്‌... ഞങ്ങളില്‍ ആരാ ഇത്‌ വച്ചത്‌ എന്ന് അഭിപ്രായം കേട്ടിട്ടേ പറയൂ"

"തീരെ നന്നായിട്ടുണ്ട്‌... ഇപ്പോ രണ്ടുപേരും ഹാപ്പിയായില്ലേ.... "

പുഞ്ചിരിച്ചുകൊണ്ട്‌ കൈകഴുകി , 'വിഭേ..വിഭവങ്ങള്‍ വാഹ്‌ വാഹ്‌' എന്ന് കോമ്പ്ളിമെന്‍റും നല്‍കി ഞാന്‍ മടങ്ങാനൊരുങ്ങി..

"ഞാനെന്നാ പോട്ടെ പെങ്ങളെ...ഇന്നു തന്നെ മടങ്ങണം...."

കൈലേസുകൊണ്ട്‌ മുഖംതുടച്ച്‌ ഞാന്‍ ചോദിച്ച്‌ മുഖത്ത്‌ നോക്കിയപ്പോള്‍ നനഞ്ഞു തുടങ്ങിയ കണ്ണുകള്‍..

പറഞ്ഞാലും പറഞ്ഞാലും തീരാത്ത, ഇനിയും പറയാന്‍ ആഗ്രഹിക്കുന്ന ഒരുപാട്‌ വിശേഷങ്ങള്‍ ആ കണ്ണുകളില്‍ തുളുമ്പി നിന്നിരുന്നു.

ഗേറ്റിലേക്ക്‌ നടക്കുമ്പോള്‍ അവള്‍ ചോദിച്ചു

"ഇനിയെന്നാ ഏട്ടായി വരിക.... ?"

"വരാം... നമ്മളെല്ലാം ഇവിടൊക്കെത്തന്നെയില്ലേ.... "

"ചിലപ്പോള്‍ ഞാന്‍ ഇന്ത്യ വിടും ഏട്ടായി. ഒരു മൈഗ്രേഷന്‍..അതെനിക്കാവശ്യമാണിപ്പോള്‍... "

"തകര്‍ത്തുകളഞ്ഞു..അങ്ങനെ പറന്ന് പറന്ന് പറന്ന് രക്ഷപെട്‌ പെങ്ങള്‍...ഇടയ്ക്കൊക്കെ സമയം കിട്ടുമ്പോള്‍ ഒന്ന് മനസില്‍ ഫ്ലാഷ്‌ ചെയ്യിപ്പിച്ചേക്കണേ എന്നെ.. ഇതൊക്കെയല്ലേ ഉള്ളൂ അനിയത്തീ നമുക്കീ ജീവിതത്തില്‍.. "

പെട്ടെന്നാണാ പഴയ സംശയം മനസില്‍ വന്നത്‌.. "ഇസ്‌ ദാറ്റ്‌ വിത്‌ യൂ...' അതിന്‍റെ പൊരുള്‍....

ചോദിച്ചു ക്ളിയര്‍ ആക്കിയേക്കം

"പെങ്ങളെ എനിക്കൊരു ഡൌ.."

തിരിഞ്ഞു മുഖത്തേക്ക്‌ നോക്കിയ ഞാന്‍ വാചകം പൂര്‍ത്തിയാക്കിയില്ല.

ചുണ്ടുകള്‍ കടിച്ചു വിതുമ്പുകയാണവള്‍ ചോദ്യങ്ങള്‍ തേടുന്ന ഒരുപാട്‌ ഉത്തരങ്ങള്‍ നിറഞ്ഞ കണ്ണുകള്‍....

വേണ്ടാ... ആ വാചകം ഒരു സസ്പെന്‍സായി തന്നെ കിടക്കട്ടെ.. ചാറ്റല്‍മഴയും, പുതുമണ്ണിന്‍റെ മണവും, ഞാനും ഒരുമിച്ച്‌ ഒോട്ടോയിലേക്ക്‌ ചാടിക്കയറി..

Wednesday 8 August 2007

എന്‍റെ പെണ്ണുകാണല്‍ സാഹസങ്ങള്‍

കഴിഞ്ഞ പോസ്റ്റിലെ അവസാനഭാഗത്തെ തുള്ളന്‍ മുഴുവന്‍ കേള്‍ക്കാന്‍ താല്‍പര്യപ്പെട്ട്‌ പലരും വന്നപ്പോള്‍, അവര്‍ക്കായി സാഭിമാനം സമര്‍പ്പിക്കുന്നു "എന്‍റെ പെണ്ണുകാണല്‍ സാഹസങ്ങള്‍ " ഓട്ടന്‍ തുള്ളല്‍. 'പെണ്ണുകെട്ട്‌ ആവിഷ്കരിച്ചവനെ കുനിച്ചു നിര്‍ത്തി കൂമ്പിനിടിക്കണം' എന്ന പരക്കെ അഭിപ്രായം നിലവില്‍ നില്‍ക്കെ, 'പെണ്ണുകാണല്‍ ആവിഷ്കരിച്ചവനെ കുനിച്ചു നിര്‍ത്തി കൂമ്പിനും പിടലിക്കും ഇടിക്കണം' എന്ന അഭിപ്രായം അതിശക്തമായി രേഖപ്പെടുത്താന്‍ ഈയുള്ളവന്‍ ആഗ്രഹിക്കുന്നു. എന്നെപ്പോലെ തന്നെ, പ്രണയാഭ്യര്‍ത്ഥന നടത്തുവാനല്ലാതെ, പ്രണയിക്കാനും, പ്രണയിച്ചു മോതിരമിടാനുമുള്ള ആഗ്രഹത്തെ 'അങ്ങു പള്ളീപ്പോയി പറഞ്ഞാമതി' എന്ന് ഉടയതമ്പുരാന്‍ വിധിയെഴുതിയ സകല പുരുഷപ്രജകളും എന്നോട്‌ യോജിക്കും എന്നു തന്നെ കരുതുന്നു. ബാച്ചികള്‍ ഊശിയാക്കി ചിരിക്കുമ്പോഴും, പണ്ട്‌ പെണ്ണുകാണാന്‍ നടന്ന് അവസാനം ബ്രോക്കറോട്‌ 'അമ്മാവന്‍റെ മോളെതന്നെ ശരിയാക്കി താ, അല്ലാതിതു നടക്കുമെന്നു തോന്നുന്നില്ല കൊച്ചുപിള്ളേ' എന്ന് ചോദിച്ചുപോയ പലരും ഇത്‌ വായിക്കുമ്പോള്‍ സ്വാനുഭവങ്ങള്‍ സ്വാഹയായി ഓര്‍ത്തുപോകും എന്നു വിശ്വസിച്ചുകൊണ്ട്‌ അടിയന്‍ വിളക്കിനെ നമിക്കുന്നു. ഈയിടെ മനോരമ പത്രത്തില്‍, പെണ്ണുകണ്ട്‌ രക്ഷയില്ലാഞ്ഞ്‌ ഒടുവില്‍ നാടൊട്ടുക്ക്‌ 'വധുവിനെ ആവശ്യമുണ്ട്‌' എന്ന ബാനര്‍ വലിച്ചു കെട്ടിയ പാവം പട്ടാളക്കാരന്‍റെ വാര്‍ത്തയെ ഓര്‍ത്തുകൊണ്ട്‌, ഈ പോസ്റ്റ്‌ ആ സുഹൃത്തിനു സമര്‍പ്പിക്കുന്നു സ്പെഷ്യല്‍ സ്തുതി ഡല്‍ഹിയിലെ ആര്‍.കെ.പുരം അമ്പലത്തിലെ ശ്രീ അയ്യപ്പന്‍ വിഗ്രത്തിനു മാത്രം.. ബിക്കോസ്‌ ഹീ ഈസ്‌ എ ക്രോണിക്ക്‌ ബാച്ചിലര്‍.. പെണ്ണുകണ്ട്‌ വിയര്‍ക്കേണ്ടിവന്നില്ലല്ലോ ആ ഭാഗ്യവാനു..

ആര്‍.കെ. പുരമതിലമരും ദേവാ
ആര്‍ത്തിയകറ്റും അര്‍ക്ക സുവദനാ
ആര്‍ക്കും നെഞ്ചിലൊരല്‍പ്പമസൂയ
കോര്‍ക്കുന്നവിടുന്നേക വിലാസാ
പെണ്ണില്ലാതെ പൊറുക്കാനുള്ളില്‍
പണ്ടേ തോന്നിയതെത്ര വിവേകം
അല്ലെങ്കില്‍ പണ്ടൂഴിയിലങ്ങൊരു
മല്ലാക്ഷിക്കായ്‌ ഓടിനടന്നി-
ട്ടൊടുവില്‍ 'പുലിയെത്തേടുവതാണിതില്‍
എളുതെ'ന്നോര്‍ത്തു വനം പൂണ്ടേനേ..

പണ്ടൊരു നാളില്‍ പത്തര രാവില്‍
പണ്ടാരം ഒരു ചിന്തയുദിച്ചു
ചപ്പാത്തിപ്പലകയ്ക്കു പിടിക്കാന്‍
ചപ്പും ചവറും വാരിക്കളയാന്‍
അന്തിപ്പടിയില്‍ വരവും കാത്താ-
ചന്ദ്രമുഖം തെല്ലൊന്നു തുടുക്കാന്‍
വേണമെനിക്കും പെണ്‍തുണയെന്നൊരു
വേണ്ടാ മോഹം നെഞ്ചിലുദിച്ചു.

ഇരുപതിനാളിന്നവധിയെടുത്തു
പരിചൊടു മേനി മിനുക്കിയെടുത്തു
മീശവടിച്ചു തിളക്കിയെടുത്തു
ഫേഷ്യല്‍ മൂവുരു ചെയ്തു തുടുത്തു
ഫാഷനുടുപ്പും കളസക്കൂട്ടും
ഭേഷായൊന്നു മടക്കിയെടുത്തു

വീട്ടില്‍ ചെന്നു കുളിയ്ക്കും മുമ്പേ
വാട്ടക്കപ്പ ചിരിയും കൊണ്ടൊരു
ബ്രോക്കര്‍ മാമാ മുന്നിലണഞ്ഞു
'വെക്കമൊരുങ്ങുക കുഞ്ഞേ നല്ലൊരു
ചന്തമിണങ്ങിയ പെണ്ണുണ്ടവളുടെ
തന്തപ്പടി എക്‌സ്‌ മില്‍ട്ടറി വീരന്‍'
നാറാപിള്ളയ്ക്കായുസ്സുണ്ടേല്
‍നാളെത്തന്നെയുറയ്ക്കും കെട്ട്‌..

പത്തുവെളുപ്പിനു വണ്ടി പിടിച്ചു
'പത്തലുകുത്തി' മുറ്റത്തെത്തി
മീശപിരിച്ചും കൊണ്ടൊരു ചേട്ടന്‍
മസിലു പിടിച്ചിട്ടടിമുടി നോക്കി
"കേശവപിള്ള പെണ്ണിന്‍റച്ഛന്‍
കാശ്മീരില്‍ പണ്ടെഴുപത്തൊന്നില്‍
പാകിസ്ഥാനി ബദ്‌മാഷുകളെ
പാടം പലതു പടിപ്പിച്ചവനാ...
ചീറിപ്പായും വെടിയുണ്ടകളെ
വാരിയെടുത്തു പുണര്‍ന്നവനാ ഞാന്‍"

"ഉണ്ടക്കഥകള്‍ നില്‍ക്കട്ടേ പെ-
ണ്ണുണ്ടോ" മന്ദം ചോദിച്ചൂ ഞാന്‍

"മോളേ പാറൂ വന്നാട്ടേ ദാ
ആളുതിരക്കിയിരിപ്പൂ നിന്നെ"

തള്ളവിളിച്ചു പറഞ്ഞൂ "പെണ്ണീ
ച്ചള്ളനെ വേണ്ടെന്നോടി മറഞ്ഞൂ"

വഴിയില്‍ വച്ചു മൊഴിഞ്ഞൂ പിള്ള
"വളവിന്നപ്പുറമുണ്ടൊരു പെണ്ണാ-
മുടിയും വടിവും ചൊടിയും നടയും
തുടുതുടു മുഖവും കുഞ്ഞിനിണങ്ങും"

മൂന്നു മണിക്കന്നവിടെയണഞ്ഞു
മുന്നൂറായി വണ്ടിക്കൂലി

കച്ചിത്തുറുവില്‍ നിന്നൊരു ചേട്ടന്‍
കച്ചമുറുക്കി ചാടിയിറങ്ങി
"കുഞ്ഞേ നിന്നുടെ അമ്മായിയപ്പന്‍
കുഞ്ഞന്‍ പിള്ളച്ചേട്ടന്‍ കേമന്‍
ആഞ്ഞുപിടിച്ചാല്‍ തുറുവില്‍ കയറാം
ആഞ്ഞിലിമരമഞ്ചാറു കിടക്കും"
ഇത്ഥം മൂന്നാന്‍ ചൊല്ലും നേരം
"ഇത്ര കറുത്തവനാണോ ചെക്കന്‍"
പാറനിറം പൂണ്ടുള്ളാ കൊശവന്‍
പാരപണിഞ്ഞാ പോക്കും ചീറ്റി...

"പൈനാമണ്ണില്‍ ചന്തയ്ക്കരികില്‍
പൈനാപ്പിള്‍ പോലുണ്ടൊരു പെണ്ണാ-
ചിരിയും നിറവും കണ്ടാല്‍ നമ്മുടെ
പ്രിയനാം വാജ്‌പേയ്‌ പോലും വീഴും"

കാറുപിടിച്ചന്നവിടെച്ചെന്നു
കാരണമെന്തെന്നപ്പനുരച്ചു
"മോളേയൊന്നു വിളിച്ചാട്ടെ ദാ-
പളപളയെത്തി ദില്ലിവാല"

പെണ്ണിന്‍റപ്പന്‍ വായ പൊളിച്ചു
കിണ്ണത്തലയില്‍ കൈയും വച്ചു
"പിള്ളേയവളുടെ കെട്ടു കഴിഞ്ഞു
പിള്ളയ്ക്കിരുപത്തെട്ടു തികഞ്ഞു
വന്നവഴിക്കു വരിക്കച്ചക്കയില്‍
ഒന്നു കഴിച്ചു മടങ്ങുക നിങ്ങള്‍"

ചുളയും കുരുവും രണ്ടായ്‌ മാറ്റി
ചളവായങ്ങനെ പിള്ള നിറച്ചു
"മുപ്പതു നാഴിക കാറില്‍ വന്നത്ത്‌
ശപ്പാ ചക്ക കഴിക്കാനാണോ"

കോഴഞ്ചേരി പാലക്കരയില്‍
ഏഴുവെളുപ്പിനു തന്നെ വിട്ടു
പടിവാതില്‍ക്കല്‍ നിന്നൊരു പട്ടി
കടുവകണക്കെ ചാടിയടുത്തു
പ്രാണനെടുത്തും കൊണ്ടു കുതിക്കും
പിള്ളച്ചാരുടെ മല്‍മല്‍ മുണ്ടൊരു
ചെടിയുടെ മുള്ളില്‍ കൊണ്ടു

വരയന്‍ നിക്കറുമിട്ടു ഗമിക്കും
നരയന്‍ പിള്ളേ കണ്ടിട്ടാവാം
തള്ളേം പെണ്ണും തന്തേം മുറിയില്‍
തൊള്ളതുറന്നു ചിരിച്ചതു കേട്ടു

"പെണ്ണില്ലേലും വേണ്ടാ പിള്ളേ
പട്ടി കടിച്ചിനി ചാവാന്‍ വയ്യ"

"വൈക്കത്തുണ്ടൊരു മേനൊന്‍ പെണ്ണ്‍
വെക്കം തന്നെ പോകാം കുഞ്ഞേ"
നാട്ടുവിശേഷം ചൊല്ലിയിരിക്കേ
നോട്ടം നാടന്‍ പെണ്ണിലെറിഞ്ഞു

കണ്ണിണ മഞ്ജുവാര്യര്‍ക്കൊപ്പം
കാതിണ മീരാജാസ്മിന്നൊപ്പം
കവിളിണ തമിഴക കനകയ്ക്കൊപ്പം
കഴലിണ നിത്യാദാസിന്നൊപ്പം
ഇങ്ങനെയോരോന്നോറ്‍ത്തു മനസില്‍
കിങ്ങിണിയിട്ടൊരു പന്തലൊരുക്കെ
പെണ്ണിന്‍റപ്പന്‍ വന്നു പറഞ്ഞീ
പൊണ്ണത്തടിയനെ വേണ്ടായിവിടെ

"നരിയാപുരമതിലഞ്ചാം വളവില്‍
നാരിയ്ക്കുത്തമയായൊരു പെണ്ണ്‍
ആങ്ങള രണ്ടും മസ്കറ്റില്‍ പി-
ന്നനിയത്തിക്ക്‌ മെഡിസില്‍ പടനം"

ചായകുടിയ്ക്കും നേരം തന്ത
ചാരത്തേക്കു വിളിച്ചു പിള്ളേ

'കമ്പനി ജോലി കഴുവേറികളെ
കൊണ്ടുവരല്ലീ പടിമുറ്റത്തെ-
ന്നമ്പട ചൊല്ലിയതല്ലേ നിന്നുടെ
കുമ്പയിടിച്ചു കലക്കും ഞാനിനി"

കുടയും ഡയറീം വച്ചു മറന്നു
ഛടുതിയിലങ്ങനെ പിള്ള ഗമിച്ചു
പിറകേ ഞാനും വച്ചു പിടിച്ചു
പിടയിലിട്ടൊരു കുത്തു കൊടുത്തു

"നാറാപിള്ളേ മേലാനിനിയും
നാറിയ കേസും കൊണ്ടു വരല്ലെ"

"ഡൌണാകല്ലേ കുഞ്ഞേ കോന്നി
ടൌണിനടുത്തൊരു പെണ്ണുണ്ടെന്നേ"

എട്ടുമണിയ്ക്കാ തിരുമുറ്റത്തേ-
ക്കോട്ടോയൊന്നിലണഞ്ഞൂ ഞങ്ങള്‍
കുമ്മായപ്പൊടിയിട്ടൊരു മുഖവും
കീരക്കഷണം വച്ചൊരു കണ്ണും
പാവയ്ക്കാ പോലുള്ള കുണുക്കും
പാവാടക്കാരിപ്പെണ്ണൊരുവള്‍

"അമ്പോ ഇവളെ കെട്ടിയെടുത്താല്‍
ശമ്പളമെല്ലാം സബ്ജിക്കാരനു
കീര കണക്കിനു നല്‍കീ ജന്‍മം
കോരക്കുമ്പിളിലാകും പക്കാ "

നെഞ്ചകമിങ്ങനെയോര്‍ത്തു പിടയ്ക്കെ
കൊഞ്ചിമൊഴിഞ്ഞാള്‍ 'പയ്യന്‍ ബോറാ"

തണ്ണിത്തോട്ടില്‍ ചെന്നു പിന്നെ
പെണ്ണില്‍ വകയിലെ വല്യപ്പൂപ്പന്‍
കണ്ണടവച്ചിട്ടെന്നെ നോക്കി
"നെല്ലിടയില്ല പൊലിപ്പീചെക്കനു"

"അപ്പൂപ്പാ ഞാന്‍ പോരും വഴിയില്‍
ഒപ്പമെടുക്കാന്‍ വിട്ടു പൊലിപ്പ്‌
ചെന്നാലുടനെ കൊറിയര്‍ ചെയ്യാം
എന്നാലിവളെ കൂടെ വിടാമോ?"

മീശക്കനമതു പോരെന്നൊരുവള്‍
കീശക്കനമതു പോരെന്നൊരുവള്‍
ആശതികഞ്ഞിട്ടില്ലെന്നൊരുവള്‍
ആശാനെപ്പോലുണ്ടെന്നൊരുവള്‍
സല്‍മാന്‍ഖാനെ പോലൊരു മസിലാ
സങ്കല്‍പ്പത്തിലുറച്ചെന്നൊരുവള്‍
കൊച്ചീക്കായല്‍ ഫ്ലാറ്റിന്നുള്ളില്‍
കൊച്ചുകിനാക്കളെവച്ചെന്നൊരുവള്‍

ചൊല്ലാനിനിയുണ്ടേറെക്കഥകള്‍
പൊല്ലാപ്പായി പോയൊരു കഥകള്‍

അറുപതു പെണ്ണുകള്‍ കണ്ടു കുഴഞ്ഞു
അതിനൊടു ഗാന്ധീ നോട്ട്‌ കൊഴിഞ്ഞു
വടയും പഴവും തിന്നു കൊഴുത്തു
കുടവയറങ്ങനെ ചാടിയുരുണ്ടു
കവിളിണ ചോന്നു തുടുത്തും പോയി
കഴലിണ ചീര്‍ത്തു വിടര്‍ന്നും പോയി
ഇനിയൊരു പെണ്ണും കണ്ടാല്‍ കെട്ടിനു
തുനിയുകയില്ലാ കാര്യം പക്ക

കെട്ടുമുറുക്കി മടങ്ങും നേരം
കെട്ടാനുള്ളൊരു പൂതി കളഞ്ഞു
ആര്‍.കെ. പുരമതിലമരും ദേവാ
ചേര്‍ക്കുക നിന്നുടെ ഗ്രൂപ്പിലിയെന്നെ..