Monday 15 October 2007

അപ്പൂപ്പാ.... ആക്സിഡണ്റ്റ്‌

പല ഗാന്ധിനോട്ടുകള്‍ കൊടുത്ത്‌, ഫാന്‍റസിപാര്‍ക്കിലെ ഊഞ്ഞാലുകളില്‍ കയറി അറിഞ്ഞുകൊണ്ട്‌ താഴേക്ക്‌ പതിച്ചു രസിക്കുന്ന മഹാന്‍മാരെ കാണുമ്പോള്‍ എനിക്ക്‌ സഹതാപം തോന്നാറുണ്ട്‌. ഇവരില്‍ എത്രപേര്‍ക്ക്‌, കാശുമുടക്കൊട്ടുമില്ലാതെ, തികച്ചും പ്രകൃതിദത്തമായി, അതിശോഭനമായി, എല്ലാത്തിനുമുപരി യാതൊരു മുന്നറിയിപ്പുമില്ലാതെ ഇരുപത്തഞ്ചടി താഴ്ച്ചയിലേക്ക്‌ കൂപ്പുകുത്താനുള്ള യോഗമുണ്ടായിട്ടുണ്ട്‌... എന്നെപ്പോലെ..

അതെ, നാച്ച്വറല്‍ റോളര്‍കോസ്റ്ററില്‍, അതും ഒരു സുപ്രഭാതത്തില്‍, എണ്‍പതോളം സഹജീവികള്‍ക്കൊപ്പം ഇരുപത്തഞ്ചടി താഴേക്ക്‌ പതിക്കുവാന്‍ ഭാഗ്യം ലഭിച്ച അപൂര്‍വ വ്യക്തിത്വത്തിനുടമായാണു ഈയുള്ളവന്‍.

സംഭവം നടന്നിട്ട്‌, ഇന്നേക്ക്‌ ഏകദേശം പതിനേഴുവര്‍ഷത്തോളമാകുന്നു.

കൃത്യമായി പറഞ്ഞാല്‍, കാതലിക്കറ്റ്‌ കോളജില്‍ ഗണിതശാസ്ത്രം ബിരുദത്തിനായി ഒന്നാം വര്‍ഷം തലപുകയ്ക്കുന്ന കൌമാരകാലഘട്ടം. പൈതഗോറസ്‌ തിയറവും, ലെബനീസ്‌ തിയറവും ഒക്കെയാണു തിയററ്റിക്കലി മെയിന്‍ വിഷയങ്ങളെങ്കിലും, പ്രണയാഭ്യര്‍ഥനകള്‍, അവയുടെ പരാജയത്തെ തുടര്‍ന്നുള്ള സ്പിരിച്ച്വല്‍ തോട്ട്‌സ്‌, സാഹിത്യം, 'സാരേ ജഹാം സേ അച്ചാ-അനുരാഗ്‌ തിയേറ്ററ്‍ അച്ഛാ' എന്ന സ്ളോഗന്‍ പാടല്‍ തുടങ്ങിയവ പ്രാക്റ്റിക്കല്‍ സബ്ജക്റ്റുകളായി കൊണ്ടുനടക്കുന്ന പുണ്യകാലം. പുതിയ കടങ്കഥകള്‍ ഉണ്ടാക്കുക എന്ന ഇന്നവേറ്റീവ്‌ ഐഡിയ തലച്ചോറിലെ പ്രധാന സെല്ലുകളില്‍ പ്രവര്‍ത്തിക്കുന്ന കാലം:

'കുഴിയാനക്കുഴി... കുളിരോലും കുഴി
കുഴിയിലൊളിക്കുന്നായിരം ഇക്കിളി' എന്നത്‌, മിസ്‌ കാത്തലിക്കേറ്റ്‌ ആയ ജെസ്സി ഐസക്കിന്‍റെ പൊക്കിള്‍ ചുഴിയ്ക്കും,

'കുരുവിപ്പെണ്ണു കുണുങ്ങും നേരം
കരളിനകത്തും കരിയിലയൊച്ച ' എന്നത്‌ സുലേഖാ നമ്പ്യാരുടെ കണ്‍പീലിക്കും ചോദ്യങ്ങളായതിന്‍റെ ഫുള്‍ കോപ്പിറൈറ്റ്‌ എനിക്ക്‌ മാത്രം അവകാശപ്പെട്ട കാലം.

പതിവുപോലെ, കാലത്ത്‌ എട്ടുമണിക്ക്‌, മറിയ ട്രാവല്‍സ്‌ എന്ന പുനലൂര്‍-പത്തനംതിട്ട വണ്ടി കോന്നി ബസ്‌ സ്റ്റാന്‍റില്‍ വന്നു നിന്നു. അതുവരെ വൃശ്ചിക മഞ്ഞിന്‍റെ ഇളംകുളിരും, ആ കുളിരിലേക്ക്‌ തലചായ്ക്കുന്ന ഇളംവെയിലും, കുമാരിമാരുടെ മുടിയിലെ മുല്ലപ്പൂമണവും ഒക്കെ ആസ്വദിച്ചു നിന്ന പ്രജകള്‍, ബസിനകത്ത്‌ കയറിപ്പറ്റാനുള്ള മല്ലയുദ്ധം തുടങ്ങി.

കൈയിലെ ബാഗ്‌, വിന്‍ഡോയിലൂടെ, സീറ്റിലിരിക്കുന്നവന്‍റെ കൈയിലേല്‍പ്പിച്ച്‌, മല്ലശ്ശേരി സ്കൂളിലെ കറിയാസാര്‍, തള്ളിക്കയറാന്‍ തുടങ്ങിയതും, കുമ്പഴചന്തയിലേക്കുള്ള ഒരു കെട്ട്‌ കയറുമായി മുമ്പേ കയറിയ ദാമോദരന്‍ ചേട്ടന്റെ
അസാമാന്യ പുഷിംഗില്‍ വീണ്ടും താഴെവന്നതും ഒന്നിച്ച്‌..

"രാമോരാ..ഒരു മയത്തിനൊക്കെ തള്ളടാ... നിനക്കു ഞാന്‍ വല്ലോം തരാനൊണ്ടോ... "

"കറിയാസാറേ.. അതുപിന്നെ മുന്നേകേറിയോന്‍ കാലേചവിട്ടുമ്പോ ഞാന്‍ പിന്നെന്നാ ചെയ്യാനാ... "

"ഈശോയേ..ബാഗ്‌ അകത്തായിപ്പോയല്ലോ..അല്ലേപിന്നെ അടുത്തവണ്ടിക്ക്‌ പോവാംന്ന് വക്കാരുന്നു.. "

"എന്‍റെ കയറും അകത്തായി സാറേ...ഇനിയിപ്പോ കൊടുത്തും കൊണ്ടും ഇതേ തന്നേ വലിഞ്ഞുകേറാം... അല്ലാതെന്നാ ചെയ്യും.. "

"അയ്യോ.... ആ കൊട വലിച്ച്‌ ദൂരെക്കള...മനുഷ്യന്‍റെ വയറ്റത്തിട്ടാണോടാ കുത്തുന്നെ...." വേറൊരു സാന്‍ഡ്‌വിച്ചിന്‍റെ ദീനരോദനം..

"രാമോരാ എന്‍റെ പേനാ താഴെപ്പോയി...." ദാമോരന്‍ ചേട്ടനോട്‌ ഒട്ടിനിന്ന് തള്ള് സഹിക്കുന്ന കറിയാസാര്‍.

"അതു പോട്ടു സാറെ. ഇന്ന് പെന്‍സില്‍ കൊണ്ട്‌ മൊട്ടയിട്‌...അല്ലാതെന്നാ ചെയ്യും..എടാ പയ്യനെ നോക്കിനിക്കാതെ മേളിലോട്ട്‌ കേറെടാ..... "

ദാമോദരന്‍ ചേട്ടനും കറിയാസാറിനും ഇടയിലേക്ക്‌ ഞാന്‍ ഇടിച്ചു കയറി. ഇനി ഇവര്‍ രണ്ടുപേരും കൂടി എന്നെ മുകളിലെത്തിച്ചോളും എന്ന ഫുള്‍ കോണ്‍ഫിഡന്‍സില്‍. കാലുതാഴെ കുത്താതെ, വായുവില്‍, കറിയാസാറിന്‍റെ കുടവയറില്‍ സേയ്ഫായി ഇരുന്ന്..

"ശെടാ...ഇവനിതിനിടയ്ക്കെപ്പോ വന്നു...എടാ എന്‍റെ വയറ്റത്താ നീ ഇരിക്കുന്നെ...മനുഷേനെ കൊല്ലുമെല്ലോ കര്‍ത്താവേ... "

ദാമോദരന്‍ ചേട്ടന്‍ എനിക്ക്‌ എസ്കോര്‍ട്ടായി വഴിവെട്ടു തുടങ്ങി.."ഹോ മുടിഞ്ഞ തെള്ള്.. "

"കാലേ പിടിച്ച്‌ വലിക്കാതെ മൂപ്പീന്നേ...." മുന്നില്‍ നിന്നൊരു വോയ്സ്‌..

"കുഞ്ഞേ ഷമി..ഞാന്‍ കരുതി കമ്പിയാണെന്ന്....കണ്ണു കാണാന്‍ മുന്നിലൊള്ളോന്‍റെ ചന്തി സമ്മതിക്കേണ്ടേ..... " ദാമോദരന്‍ ചേട്ടന്‍റെ ക്ഷമാപണം.

"ണിം..ണിം..." ഭാഗ്യം..മുകളിലത്തെ പടിയിലെത്തി..

കറിയാസാറ്‍ കൈത്തുമ്പും കാല്‍ത്തുമ്പും വണ്ടിയിലും ബാക്കി ബോഡിപാര്‍ട്ട്‌സ്‌ വെളിയിലുമായി ഞാന്നു കിടന്നു.
"ഈ പോക്കുപോയാല്‍ 'കൈയും തലയും പുറത്തിടരുത്‌' എന്ന ബോര്‍ഡ്‌ മാറ്റി 'കൈയും തലയും അകത്തിടരുത്‌' എന്ന് വെക്കേണ്ടിവരും. കര്‍ത്താവേ മല്ലശ്ശേരിവരെ കച്ചിലോറിയൊന്നും കേറി വരല്ലേ.... "

ഡ്രൈവര്‍ വണ്ടി ഒന്നു രണ്ടു കുഴിയില്‍ ചാടിച്ച്‌ തിരക്കിനെ കുത്തിക്കൊള്ളിച്ചു..ഞാന്‍ ഒരുവിധം അകത്തുകയറി. തിരക്കിനിടയില്‍പ്പെട്ട്‌ അല്‍പ്പം ശ്വാസം കിട്ടാന്‍ വഴി തേടി ഞെരുങ്ങിനിന്നു.

കുമ്പഴച്ചന്ത ദിവസം ആയതുകൊണ്ട്‌, നയനാന്ദകരമായ പല കാഴ്ച്ചകളും കിട്ടുമല്ലോ എന്ന ആഹ്ളാദത്തോടെ.. പ്രതീക്ഷ തെറ്റിയില്ല..

"ഇതിന്‍റിടയ്ക്കീ ചേളാവുമായി വന്നേക്കുന്നു... എടുത്തു തോട്ടില്‍ കളേടോ...." ഒരമ്മാവന്‍റെ ശബ്ദം..

"കളയും കളയും..കുറെ പുളിക്കും... സുഖിച്ചു പോണേല്‍ ഓട്ടോ വിളിച്ചു പോടാ...." മറ്റൊരമ്മാവന്‍റെ മറുപടി..

"ഓട്ടോക്കൂലി നിന്‍റപ്പന്‍ തരുമോ...." ആദ്യത്തെ അമ്മാവന്‍.

"ടപ്പോ................" കരണക്കുറ്റിക്കാവും. അല്ലെങ്കില്‍ ക്ളിയര്‍ ആയി ഈ ശബ്ദം എങ്ങനെ വരും?

"ഗും............." കുനിച്ചു നിര്‍ത്തി മുതുകിനിടിക്കുമ്പോഴല്ലാതെ, ഇങ്ങനെയൊരു ശബ്ദം ഞാന്‍ കേട്ടിട്ടില്ല.. അതുതന്നെ.. ഒരു സംശയവും വേണ്ട..

ശ്വാസം മുട്ടിയാലും വേണ്ടില്ല ഈ സീന്‍ മിസ്സാക്കരുത്‌ എന്നു കരുതി ഞാന്‍ എത്തിനോക്കി..
ആദ്യത്തെ അമ്മാവന്‍, ഗോപികമാര്‍ പാല്‍ക്കുടം ഏന്തുന്ന മാതിരി, രണ്ടാമത്തെ അമ്മാവന്‍റെ തല ഏണില്‍ ചുറ്റിപ്പിടിച്ചിരിക്കുന്നു. രണ്ടാമനു തെറിവിളിക്കണം എന്നു അതിയായ ആഗ്രഹം ഉണ്ടെങ്കിലും, കഴുത്തു ഞെരിങ്ങിയിരിക്കുന്നതിനാല്‍ കാറ്റുമാത്രം ചുണ്ടില്‍..

"രണ്ടിനേം പിടിച്ച്‌ പുറത്തുകള.... കാലത്തു തന്നെ മനുഷ്യനെ മെനക്കെടുത്താനിറങ്ങിക്കോളും...." ഭാഗ്യം, മൂന്നാമതൊരുത്തന്‍ തെറികേള്‍ക്കാന്‍ വന്നതുകൊണ്ട്‌ ഒരു കൊലപാതകം ഒഴിവായി..

"നീ ആരാടാ നെത്തോലി അതുപറയാന്‍....." ഗ്രൂപ്പ്‌ വഴക്ക്‌ മറന്ന്, രണ്ടമ്മാവന്‍മാരും ഒന്നായി.. ഒരാള്‍ പിടലിയും മറ്റേയാള്‍ കരണവും തടവിക്കൊണ്ട്‌ പൊതുശത്രുവിനെ നേരിട്ടു...

മൂലയിലിലെ കയറുകെട്ടിന്‍റെ മുകളിലിരുന്ന് ദാമോദരന്‍ ചേട്ടന്‍, തൊട്ടടുത്തിരിക്കുന്ന കുമ്പളങ്ങ കച്ചവടക്കാരി അന്നമ്മച്ചേടത്തിയോട്‌ 'എന്തിനുവേറൊരു കുമ്പളങ്ങ അന്നേ നീയെന്നരികിലില്ലേ' എന്ന ഭാവത്തില്‍, ആഗോളവത്കരണം ചെറുകിട കച്ചവടക്കാരില്‍ ഉണ്ടാക്കുന്ന ഇമ്പാക്ടിനെക്കുറിച്ചു ഡിസ്കഷന്‍ തുടങ്ങിയിരിക്കുന്നു.

'വിശപ്പിന്നു വിഭവങ്ങള്‍ വെറുപ്പോളമശിച്ചാലും
വിശിഷ്ടഭോജ്യങ്ങള്‍ കാണ്‍കില്‍ കൊതിയാമാര്‍ക്കും' എന്ന ആശാന്‍ വരികള്‍ക്കും, തൊട്ടുമുന്നില്‍ നില്‍ക്കുന്ന മധുരപ്പതിനേഴുകാരികള്‍ക്കും ഒരുപോലെ ഫുള്‍ സപ്പോര്‍ട്ട്‌ കൊടുത്തുകൊണ്ട്‌, ചില തൈക്കിളവന്‍മാരായ ഞരമ്പുരോഗികള്‍, ക്വസ്റ്റ്യന്‍ മാര്‍ക്കു ഷേപ്പില്‍ വളഞ്ഞു നില്‍ക്കുന്നു.

"ടിക്കറ്റ്‌...ടിക്കറ്റ്‌... " അടുത്ത സീന്‍

"ഒരു ഈട്ടിമൂട്ടിപ്പടി.... "

"ഈട്ടിമുട്ടില്‍ വണ്ടി നിര്‍ത്തുകേല ഇപ്പൊഴേ പറഞ്ഞേക്കാം.. " ടിക്കറ്റെഴുതുമ്പോള്‍ കണ്ടക്ടര്‍ വാണിംഗ്‌ കൊടുക്കുന്നു. ഈട്ടിമൂട്ടിപ്പടി സ്റ്റോപ്പില്‍ നിന്നാണു പത്തുപൈസ മൂല്യമുള്ള കോളജ്‌ കുമാരന്‍മാര്‍ ഇടിച്ചുകയറാറുള്ളത്‌.

"എന്നാല്‍ ടിക്കറ്റ്‌ മാറ്റിയെഴുത്‌.. ഒരു പോലീസ്‌ സ്റ്റേഷന്‍.. നിന്നെയൊക്കെ മര്യാദ പഠിപ്പിക്കമോന്നു ഞാനൊന്നു നോക്കട്ട്‌... "

"താഴെ ഇറങ്ങെടോ..... " കണ്ടക്ടറുടെ അക്രോശം

"ഇറങ്ങും ഇറങ്ങും.. ഇവിടല്ല.. എന്‍റെ ഭാര്യവീടായ ഈട്ടിമൂട്ടില്‍... കളി ഓനാച്ചനോടാ.... "

ഉന്ത്‌...തള്ള്... മൈല്‍ഡ്‌ തെറിയഭിഷേകം..

കുലുങ്ങിയും തുള്ളിയും വണ്ടി മുന്നോട്ട്‌...

ജാലകത്തിനപ്പുറത്ത്‌ മനോഹരകാഴ്ചകള്‍....തുള്ളുന്ന വണ്ടിക്കുള്ളിലിരുന്നപ്പോള്‍, തുള്ളല്‍പ്പാട്ടു തന്നെ ചുണ്ടില്‍ വരുന്നു..

'കല്ലോല ജാലം കളിക്കുന്ന കണ്ടു
കമലമണിനിറമുടയ കമലമതു കണ്ടു
കല്യാണിമാരും കുളിക്കുന്ന കണ്ടു
പൊലിമയൊടു ചടുലജല വടിവുമതു കണ്ടു... '

അങ്ങനെ വണ്ടി കിഴവള്ളൂറ്‍ എത്തിയപ്പോഴാണു 'ഇത്രയും നാള്‍ റോഡിലൂടെ ഓടിച്ചിട്ടും ലൈഫിനു കാര്യമായ ഇമ്പ്രൂവ്‌മെന്‍റില്ല, എന്നാല്‍ ഇനി പാടത്തൂടെ ഒന്നു ട്രൈ ചെയ്തുകളയാം' എന്ന വിപ്ളവകരമായ ചിന്ത ഡ്രൈവര്‍ക്കു തോന്നിയത്‌.

ഒരു സഡന്‍ബ്രേക്കിട്ട ഓര്‍മ്മ എനിക്കുണ്ട്‌. പുറകേ സ്ത്രീകളുടെ ഒരു അലര്‍ച്ചയുടെ ആദ്യഭാഗവും..
രണ്ടു സെക്കണ്റ്റ്‌ ബോധം കട്ടായി.

സ്ളോമോഷനില്‍ ഇരുപതിതാഴെയുള്ള പാടത്തേക്ക്‌ ദാ...ഞങ്ങള്‍...

ഇടിയുന്ന മണ്ണ്‍ സപ്പോര്‍ട്ട്‌ ചെയ്യുന്നതുകൊണ്ട്‌ വീഴ്ച്ചയുടെ സുഖം മാക്സിമം എന്‍ജോയ്‌ ചെയ്ത്‌ പാടത്തിനരികിലെ തോട്ടിലേക്ക്‌ സേഫ്‌ ലാന്‍ഡിംഗ്‌.

ബഹിരാകാശസഞ്ചാരിയെപ്പോലെ, കൈയും കാലും നിലത്തുതൊടാതെ, കുറെ മൃതപ്രായ ദേഹങ്ങളുടെ ഇടയിലൂടെ സഞ്ചരിക്കുന്നത്‌ പകുതിബോധത്തില്‍ ഞാന്‍ തിരിച്ചറിഞ്ഞു..

വണ്ടികുത്തിനിന്നത്‌ തോട്ടിലാണെന്നറിയാന്‍ തക്ക ബോധം വീണില്ല കുറച്ചു നേരത്തേക്ക്‌...

പിന്നെയും അലമുറ...

കൈയും കാലും പോയിട്ട്‌, ശ്വാസം പോലും എടുക്കാന്‍ വയ്യാതെ, പിടയുന്ന മനുഷ്യാത്മക്കള്‍ക്കിടയില്‍ ഏതോ സീറ്റിന്‍റെ കീഴിലായി നിര്‍വ്വാണാവസ്ഥയില്‍ ഞാന്‍..
'ഈശ്വരാ.... ഷീജ എന്‍.എസിനൊരു പ്രേമലേഖനം കൊടുക്കണം എന്ന അഭിലാഷം പൂവണിയാതെ ഞാന്‍ ഈ ലോകത്തോടു വിടപറയുമോ.. '

ചങ്കിടിപ്പ്‌ ഏതാണ്ട്‌ ഇലഞ്ഞിത്തറമേളം സ്റ്റൈലിലായി...

ആരൊക്കൊയോ ഓടിവരുന്നതിന്‍റെ ഒച്ച....

"ആരും പേടിക്കേണ്ട.. ഒന്നും പറ്റിയിട്ടില്ല... ഓരൊരുത്തരെയായി ഞങ്ങള്‍ പൊക്കിയെടുക്കാം... " മറ്റൊരു സ്നേഹാര്‍ദ്രമായ ശബ്ദം....
ആരൊക്കൊയോ വന്നു ബസിന്‍റെ പുറകുവശം പൊളിക്കുന്നു... രക്ഷപെടുത്താന്‍ വന്ന നല്ലവരായ നാട്ടുകാര്‍ എവിടെ സ്ത്രീകള്‍ എന്ന് തിരക്കി തിരക്കി പോകുന്നു.. പ്രായം കുറഞ്ഞ സുന്ദരിമാര്‍ക്ക്‌ ആദ്യ പ്രിഫറന്‍സ്‌. ഞാന്‍ ചുറ്റിനും ഒന്നും നോക്കി...
സുന്ദരികള്‍ ഓരോരുത്തരായി, പ്രായത്തിനന്‍റെ ഇളപ്പം അനുസരിച്ച്‌ മുന്‍ഗണനാക്രമത്തില്‍, രക്ഷകരുടെ കൈകളില്‍ തൂങ്ങി മുകളിലേക്ക്‌ പൊങ്ങിക്കൊണ്ടിരിക്കുന്നു..

രക്ഷകരില്‍ സ്വവര്‍ഗാനുരാഗികള്‍ ഇല്ലാത്തതിനാല്‍ കരയ്ക്കു പറ്റാന്‍ ഇനിയും മണിക്കൂറുകള്‍ എടുക്കും എന്ന തിരിച്ചറിവില്‍, പുരുഷപ്രജകള്‍, സീറ്റിന്‍റെ കമ്പിയിലും, അടിയിലും, പുകവലിപാടില്ല എന്ന ബോറ്‍ഡിലുമൊക്കെയായി പറ്റിപ്പിടിച്ചു കിടക്കുന്നു..

നോക്കിയപ്പോള്‍, ഒരപ്പൂപ്പന്‍ എന്‍റെ തൊട്ടടുത്ത്‌.. കാഴ്ച്ച ബംഗ്ളാവിലെ കുരങ്ങിനെപ്പോലെ സീറ്റിന്‍റെ കമ്പിയില്‍ ചുരുണ്ടിരിക്കുന്നു.. അല്‍പം കുശലം നടത്തിയേക്കാം എന്നു കരുതി ഞാന്‍ ചോദിച്ചു..

"വൈകിട്ടെന്താ പരിപാടി..... "

"ഉം...ഉം...ഉം..." പാവം.. ഡോള്‍ഫിന്‍ ഡൈവിംഗിനിടയില്‍ സൌണ്ട്‌ ബോക്സ്‌ തകര്‍ന്നോ....

"അപ്പൂപ്പാ ഒന്നും പറ്റിയിട്ടില്ല... പേടിക്കാതെ.. "

"ഉം. ഉം..ഉം...." ശെടാ കണ്ണുരുട്ടിക്കാണിക്കുന്നോ..

"പെണ്ണുങ്ങളെ എല്ലാം രക്ഷപെടുത്തിയിട്ട്‌ അവര്‍ നമ്മളേയും പൊക്കിയെടുക്കും.. പേടിക്കാതെ..." ഒരായുസിനെ വെറുതെ ക്യാന്‍സല്‍ ചെയ്യിക്കേണ്ടാ എന്ന പരോപകാരപദ്ധതിയുടെ ഭാഗമായി ഞാന്‍ ധൈര്യം കൊടുത്തു...

"ഫല്ലു ഫോയെടാ ഫുല്ലേ.................................." മോണമാത്രം വച്ച്‌ ഇത്രയും പറഞ്ഞൊപ്പിച്ചു... അയ്യോ..

അപ്പൊഴാ സംഗതി പിടികിട്ടിയത്‌.. ജമ്പിംഗിടയില്‍ അപ്പൂപ്പന്‍റെ വെപ്പുപല്ലു എവിടെയോ ഊരിപ്പോയിരിക്കുന്നു. രാവിലെ സുന്ദരക്കുട്ടപ്പനായി വീട്ടില്‍ നിന്നറിങ്ങിയിട്ട്‌, പല്ലില്ലാതെ മടങ്ങിച്ചെന്നാല്‍ കെട്ടിയോള്‍ ഡൈവോഴ്സ്‌ ചെയ്യുമോ എന്ന പേടിയാവാം പാവത്തിനു.

ഏതായാലും തല്‍ക്കാലം വേറേ പണിയില്ല.. അപ്പൂപ്പന്‍റെ പല്ലു തപ്പിയെടുക്കാന്‍ ശ്രമിക്കാം എന്നുകരുതി ഞാന്‍ കുനിഞ്ഞു ഇന്‍വെസ്റ്റിഗേഷന്‍ തുടങ്ങി...

അടുത്തൊരു സീറ്റിന്‍റെ അടിയില്‍ നിന്ന്, ആജാ സൂപ്പര്‍വൈറ്റിന്‍റെ പരസ്യമെന്നോണം കടും നീലം മുക്കിയ അണ്ടര്‍വെയര്‍ ഇട്ട ഒരു ചന്തി എന്‍റെ നേരെ ഉയര്‍ന്നുവന്നു.. ഇതിന്‍റെ ഉടമസ്ഥനെ ഒന്നു പരിചയപ്പെട്ടേക്കാം എന്നു കരുതി കുനിഞ്ഞു നോക്കി...

"എന്താടാ കൊച്ചനേ...... " വേറൊരമ്മാവന്‍! പുള്ളിയും ഇന്‍വെസ്റ്റിഗേഷനില്‍ ആണെന്നു മനസിലായി

"ആ അപ്പൂപ്പന്‍റെ പല്ലുപോയി... അതൊന്നു തപ്പാമെന്നു കരുതി.... "

"പല്ലില്ലേലും വീട്ടില്‍ പോവാമല്ലോ...മുണ്ടില്ലേല്‍ അതു പറ്റുമോ..ആദ്യം ഞാന്‍ എന്‍റെ മുണ്ടൊന്നു തപ്പട്ട്‌... "

മറ്റൊരു സീറ്റിനടിയില്‍ അതാ കിടക്കുന്നു അപ്പൂപ്പന്‍റെ ഫോസില്‍..

യുറേക്കാ....

ഞാന്‍ അതെടുത്തു നിവര്‍ന്നൊപ്പൊഴേക്കും... ഏതോ ഒരു രക്ഷകന്‍റെ കൈയില്‍ തൂങ്ങി ദാ അപ്പൂപ്പന്‍ മുകളിലേക്ക്‌ പോകുന്നു..

"അപ്പൂപ്പാ പല്ലു കിട്ടി.................." ഉറക്കെ വിളിച്ചു പറഞ്ഞു..

അതിയായ സന്തോഷത്തോടെ അപ്പൂപ്പന്‍ ഒരു കുതിപ്പ്‌. കുതിപ്പിന്‍റെ ഫോഴ്സില്‍ രക്ഷകന്‍റെ പിടിവിട്ട്‌, ദാ വീണ്ടും താഴോട്ട്‌....
"ശൂ........................" ഒരു സീറ്റിന്‍റെ കമ്പിയിലേക്ക്‌ രണ്ടാമത്തെ ലാന്‍ഡിഗ്‌..

"ഫരമശിവാ..... മൂടു ഫോയേ.........................."

രണ്ടുകൈകൊണ്ടും മൂടുതടവി അടുത്ത നിലവിളി..

"അപ്പൂപ്പാ ഒരു കാര്യം പറഞ്ഞേക്കാം.. പല്ലു ഞാന്‍ ഒരുവിധത്തില്‍ കണ്ടുപിടിച്ചു തന്നു.. ഇനി മൂടും കൂടി തിരയാന്‍ സമയമില്ല.. എനിക്കും ഒന്നു രക്ഷപെടണം.. " നീണ്ടുവന്ന കൈകളില്‍ തൂങ്ങി മുകളിലേക്ക്‌ പൊങ്ങുമ്പോള്‍ ഞാന്‍ പറഞ്ഞു..

ഒരുവിധം കരയ്ക്ക്‌ വന്നു.. നോക്കിയപ്പോള്‍ എന്‍റെ ക്ളാസിലെ ശാലീന സുന്ദരിയായ വസന്തകുമാരി, കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടിയിലെ രേവതിയെപ്പോലെ, ദേഹം മുഴുവന്‍ ചെളിയും കരിയുമായി നിന്നു വിറയ്ക്കുന്നു...

"കൈയില്‍ ഒരു കൊച്ചുകൂടി ഉണ്ടാരുന്നേല്‍ ജോറായേനേ...... ഏതു സോപ്പാ കുട്ടി തേയ്ക്കുന്നത്‌... ?"

'പോടാ കുരങ്ങേ' എന്ന പതിവു ഡയലോഗ്‌ ചൊല്ലണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും, വീഴ്ച്ചയുടെ ആഘാതത്തില്‍ നിന്ന് കളരവം തിരിച്ചു കിട്ടാത്തതിനാല്‍ അവള്‍ക്ക്‌ കണ്ണുരുട്ടി തൃപ്തിയടയേണ്ടിവന്നു..

ഭാര്യയുടെ പ്രസവ സംബന്ധമായി ഇത്തവണ നാട്ടില്‍ പോയപ്പോള്‍, പ്ലസ്‌ ടൂ സ്കൂളിലെ കണക്കു ടീച്ചറായ വസന്തയെ അവിചാരിതമായി കണ്ടുമുട്ടി.. കൊച്ചുവര്‍ത്തമാനത്തിന്‍റെ പൊതിയഴിച്ചകൂട്ടത്തില്‍, ഞാന്‍ ചോദിച്ചു..

"അന്ന് കിഴവള്ളൂറ്‍ പാടക്കരയില്‍ വച്ചു നടത്തിയ ഫാന്‍സിഡ്രസ്‌ പിന്നെ എവിടെങ്കിലും വച്ചു നടത്തീട്ടുണ്ടോ വസന്തേ...... "

മറുപടിയായി വസന്ത ചിരിച്ചു.. പതിനെട്ടു വസന്തങ്ങള്‍ അടര്‍ത്തിയെടുത്ത്‌, ഓര്‍മ്മയും ഗൃഹാതുരത്വവും സമാസമം മിക്സ്‌ ചെയ്ത ആ പഴയ സ്വര്‍ഗ്ഗീയ സുന്ദര ചിരി.. ഒരിക്കലും നികരാത്ത നുണക്കുഴികളുടെ സ്പെഷ്യല്‍ ഇഫക്ടോടെ...

44 comments:

G.MANU said...

കൃത്യമായി പറഞ്ഞാല്‍, കാതലിക്കറ്റ്‌ കോളജില്‍ ഗണിതശാസ്ത്രം ബിരുദത്തിനായി ഒന്നാം വര്‍ഷം തലപുകയ്ക്കുന്ന കൌമാരകാലഘട്ടം. പൈതഗോറസ്‌ തിയറവും, ലെബനീസ്‌ തിയറവും ഒക്കെയാണു തിയററ്റിക്കലി മെയിന്‍ വിഷയങ്ങളെങ്കിലും, പ്രണയാഭ്യര്‍ഥനകള്‍, അവയുടെ പരാജയത്തെ തുടര്‍ന്നുള്ള സ്പിരിച്ച്വല്‍ തോട്ട്‌സ്‌, സാഹിത്യം, 'സാരേ ജഹാം സേ അച്ചാ-അനുരാഗ്‌ തിയേറ്ററ്‍ അച്ഛാ' എന്ന സ്ളോഗന്‍ പാടല്‍ തുടങ്ങിയവ പ്രാക്റ്റിക്കല്‍ സബ്ജക്റ്റുകളായി കൊണ്ടുനടക്കുന്ന പുണ്യകാലം. പുതിയ കടങ്കഥകള്‍ ഉണ്ടാക്കുക എന്ന ഇന്നവേറ്റീവ്‌ ഐഡിയ തലച്ചോറിലെ പ്രധാന സെല്ലുകളില്‍ പ്രവര്‍ത്തിക്കുന്ന കാലം:

Rasheed Chalil said...

ന്റെ മനൂ ചിരിക്കാന്‍ വയ്യാതായേയ്... എന്നാ അലക്കാ ഇത്. നഷ്ടമായ വെപ്പ് പല്ലും പിന്നെ വായ് തുറക്കാത്ത ‘ഉം ഉം’ ഉം ശരിക്കും രസിച്ചു.

കലക്കന്‍ അനുഭവം.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ദൈവമേ ഈ മനുച്ചേട്ടായിയെക്കൊണ്ട് തോറ്റു, എന്റെ കയ്യും കാലും കുഴമ്പിട്ടു തടവാന്‍ കാശെട്. മേലാസകലം ഇടിഞ്ഞ് നുറുങ്ങുന്നു. ഏത് പണ്ടാരക്കാലനാ ഈ വണ്ടി ഓടിച്ചത്.

ഇതും സൂപ്പര്‍ഹിറ്റാവും ഉറപ്പ്. മനുച്ചേട്ടായി ബൂലോഗത്തെ സിദ്ധിഖ്‌ലാലാ...ചേട്ടായി ഒരു തിരക്കഥ എഴുതുന്നതു ചാത്തന്‍ സ്വപ്നം കണ്ടോട്ടെ?

സുല്‍ |Sul said...

മനൂ
കാലത്തേ തന്നെ ചിരിപ്പിച്ചു കൊല്ലാനാണൊ ലിങ്ക് തന്നത്? ഒരു അപകടം കണ്ട് ചിരിക്കാനൊന്നും എന്റെ മനസാക്ഷി അനുവധിക്കില്ല. അതിനാല്‍ ഞാന്‍ ചിരി കടിച്ചു പിടിച്ചു ഇതു വായിച്ചു തീര്‍ത്തു. ഞാന്‍ പക്കാ ഡീസന്റാ മാഷെ :)

-സുല്‍

ശ്രീ said...

'ഇത്രയും നാള്‍ റോഡിലൂടെ ഓടിച്ചിട്ടും ലൈഫിനു കാര്യമായ ഇമ്പ്രൂവ്‌മെന്‍റില്ല, എന്നാല്‍ ഇനി പാടത്തൂടെ ഒന്നു ട്രൈ ചെയ്തുകളയാം'

ഹ ഹ... മനുവേട്ടാ... ഒരു ചെയ്ഞ്ച് ആര്‍‌ക്കാണ്‍ ഇഷ്ടമല്ലാത്തത്? അല്ലേ?

ആ അപ്പൂപ്പന്റെ ഒരു കാര്യം. പല്ലാണോ ജീവനാണോ വലുത് എന്നു ചോദിച്ചാല്‍‌ പല്ലില്ലാതെ ജീവിച്ചിട്ടെന്തു കാര്യമെന്നു കരുതിക്കാണും...പാവം
:)

Ajith Pantheeradi said...

ആശാനേ കലക്കി!

കടങ്കഥകളും അടിപൊളി

:-)

ചന്ദ്രകാന്തം said...

ഇതിപ്പോ.. എന്താ കഥ !!
ബസ്സ്‌ മറിഞ്ഞാലും, തലകുത്തി വീണാലും.... ചിരിയുടെ മേളം തന്നെ.
കാലത്തേ തന്നെ, അടിപൊളി.

കൊച്ചുത്രേസ്യ said...

താടിയൊന്നു തടവി വിദൂരതയിലെക്ക്‌ കണ്ണുംനട്ട്‌ ഇഞ്ചി കടിച്ച ഭാവത്തോടെ 'ആ കറുത്ത ദിവസത്തിന്റെ ഓര്‍മകള്‍ ഇന്നും നീരാളിക്കൈകള്‍ പോലെ എന്നെ ചുറ്റിവരിയുന്നു.. ആ നിലവിളികള്‍ ഇപ്പോഴുമെന്റെ കാതില്‍ മുഴങ്ങുന്നു" - എന്ന ലൈനില്‍ എഴുതേണ്ട ഒരു സംഭവമല്ലേ ഇത്‌. അതിനേം പിടിച്ച്‌ കോമഡിയാക്കി അല്ലേ. അടി..അടി..

ചിരിച്ചു ചിരിച്ച്‌ എന്റെ ചെറുകുടല്‌ വന്‍കുടലിനകത്തേക്കു കേറിപ്പോയോന്നൊരു സംശയം :-)

simy nazareth said...

ഞാന്‍ ഇനി ബോഡ് വെക്കാന്‍ പോകുവാ.

രാവിലെ തന്നെ ചിരിപ്പിക്കല്ലും എന്ന്!

ഇതും കലക്കി മനുവേയ്. ചിരിച്ചുചിരിച്ച് എനിക്കു ജോലി നഷ്ടപ്പെട്ടാല്‍ എല്ലാ ഉത്തരവാദിത്വവും മനുവിനായിരിക്കും.

krish | കൃഷ് said...

രസിപ്പിച്ചു. അപ്പോള്‍ ബസ് ടിക്കറ്റ് എടുത്തും റോളര്‍ കോസ്റ്റ് ചെയ്യാമല്ലേ.
ഇപ്പോള്‍ ഏതു സോപ്പാ ഉപയോഗിക്കുന്നതെന്ന് ചോദിച്ചില്ലേ പഴയ സഹപാഠിനിയോട്.

സഹയാത്രികന്‍ said...

"ടപ്പോ................" കരണക്കുറ്റിക്കാവും. അല്ലെങ്കില്‍ ക്ളിയര്‍ ആയി ഈ ശബ്ദം എങ്ങനെ വരും?

"ഗും............." കുനിച്ചു നിര്‍ത്തി മുതുകിനിടിക്കുമ്പോഴല്ലാതെ, ഇങ്ങനെയൊരു ശബ്ദം ഞാന്‍ കേട്ടിട്ടില്ല.. അതുതന്നെ.. ഒരു സംശയവും വേണ്ട..“

ഹ ഹ ഹ ... മനുവേട്ടാ... നല്ല പെടക്കണ പോസ്റ്റ്... ഹി..ഹി..ഹി.. കലക്കി...!

എന്നും രാവിലെ ഇത് പോലോരോന്ന് കിട്ടിയാ മതി...ബാക്കിയുള്ളോന്റെ പണിപോയിക്കിട്ടും..

(“നിന്നോടാരാടാ ജ്വാലി സമയങ്ങളിലിരുന്നു ബ്ലോഗാന്‍ പറഞ്ഞേ... “ പിന്നില്‍ നിന്നാ‍രോ എന്നോട് ച്വാദിച്ചതാ... പ്വാട്ടേ...ഇല്ലേ പണീ പോകും... പണിപോയാ പണിയാകും മാഷേ...!)

അരവിന്ദ് :: aravind said...

ഒരു രക്ഷേമില്ല..ചിരിച്ചു മതിയായി..
മനൂ സമ്മതിച്ചിരിക്കുന്നു!

:-)

നമ്മുടെ നാട്ടിലെ തിരക്കുള്ള ബസ്സുകള്‍...കോഴഞ്ചേരി തൊട്ട് പത്തനം‌തിട്ട വരെയൊന്നു പോയാല്‍ മതി..എത്ര നല്ല സന്ദര്‍ഭോചിതമായ തമാശകളാണ് അതില്‍ പിറന്നു വീഴുന്നത്...അല്ലേ?

പണ്ട് ഇടിയുള്ള ബസ്സില്‍ ഒരുത്തന്‍ കുട്ടയും തലയില്‍ വെച്ചു കയറിയതോര്‍മ വന്നു.
നിര്‍ഭാഗ്യ വശാല്‍ കുട്ടയുടെ അടിയിലായിപ്പോയി എന്റെ തലയും.
"പഠിപ്പൊക്കെ നിര്‍ത്തി കച്ചോടം തൊടങ്ങിയോ?" എന്ന മട്ടില്‍ മുന്നില്‍ നിന്ന പീസുകള്‍ എന്നെ നോക്കി ചിരിച്ചപ്പോള്‍....( ങ്‌ഹാ വല്യ പീസുകളൊന്നും അല്ലായിരുന്നു, അത് കൊണ്ട് രക്ഷപെട്ടു.)

മെലോഡിയസ് said...

മനുവേ.കിടിലന്‍ പോസ്റ്റ്..ആ കടംകഥകളും ഇഷ്ട്ടായിട്ടാ..

അപ്പു ആദ്യാക്ഷരി said...

മനുവേ .. ആദ്യത്തെ പകുതി തനി മനു സ്റ്റൈല്‍!! സൂപ്പര്‍! (അപകടത്തിനു ശേഷം മോശമാണെന്നല്ല. ചാത്തന്‍ പറഞ്ഞത് പരിഗണിക്കുന്നോ?

Kaithamullu said...

മനുവിന്റെ പാചകം നളപാചകം!
കിട്ടിയതോ നല്ല സ്വയമ്പന്‍ അവീല്‍!

തേങ്ങാക്കല്‍പ്പം പോലും അരവ് കൂടിയില്ല, എരിവും ഉപ്പും കിറു കൃത്യം, പച്ചക്കറികള്‍ക്കും വേവ് പാകം, അവസാനമായി അല്പം തൈരും വെളിച്ചെണ്ണയും കൂടിച്ചേര്‍ത്തപ്പോള്‍ ഹാ...അടുത്ത കാലത്തൊന്നും തോന്നാത്ത സംതൃപ്തി!

(വായില്‍ വെള്ളം വരുന്നു, അല്ല, ചോറെവിടെ?)

മറ്റൊരാള്‍ | GG said...

നമിച്ചു അനിയാ..
വേളുരിന്റെ കഥകള്‍ വായിച്ചിട്ട് ഒത്തിരിനാളായിരുന്നു. ഇപ്പോള്‍ ആ വിടവ് നികത്തി.

'സാരേ ജഹാം സേ അച്ചാ-അനുരാഗ്‌ തിയേറ്ററ്‍ അച്ഛാ' വെറുതെ അതൊന്നും ഓര്‍മ്മിപ്പിക്കാതേ.

sandoz said...

മനുവേ.....ഫുള്‍ ഫോമിലാണല്ലോ...

പണ്ടൊരപ്പൂപ്പന്‍ ബസ്സിലെ തിരക്കിനിടയില്‍ ഒരു ചേടത്തീടെ കാല്‍ ചവുട്ടിക്കൂട്ടി...
ചേടത്തി അലറി...'നോക്കി ചവുട്ടിക്കൂടേടോ...'

അപ്പൂപ്പന്റെ മറുപടി...

'നീയീ ചവുട്ട്‌ കൊണ്ടങ്ങ്‌ തൃപ്തിപ്പെട്‌ കൊച്ചേ..നോക്കിയൊക്കെ നാളെ ചവുട്ടാം..ഇപ്പോ ടൈമില്ലാ...എനിക്കെറങ്ങാറായി...'

മനൂ...ചിരിച്ചു....ബസ്സിലെ അമ്മാവന്‍ ഫൈറ്റ്പ്രത്യേകിച്ചും....

Visala Manaskan said...

മനുവേ... നമ:

എന്തിറ്റാ കാട്ടിക്കൂട്ട്യേക്കണേ.. പെടാന്ന് പറഞ്ഞാലിതാണ് പെട!

ബസില്‍ കേറണ സീനും അമ്മാവന്മാരുടെ വഴക്കും ഒക്കെ ഞെരിച്ചു. ചിരിച്ചു മത്യായി. അലക്കിപൊളിച്ചിട്ടുണ്ട്. ആര്‍ബാഡം!

Murali K Menon said...

സൂപ്പര്‍

കുറുമാന്‍ said...

മനുവേ, ഇത് സൂപ്പര്‍.......ചില പ്രയോഗങ്ങളൊക്കെ അമറന്‍ തന്നെ :)

ഉപാസന || Upasana said...

കര്‍ത്താവേ മല്ലശ്ശേരിവരെ കച്ചിലോറിയൊന്നും കേറി വരല്ലേ....
മനു ഭായ് :)))

ഉപാസന

ഹരിശ്രീ said...

മനു ഭായ് സംഗതി സൂപ്പര്‍....
അടിപൊളി ആയിട്ടുണ്ട് ...ആശംസകള്‍

വേണു venu said...

പല്ലില്ലേലും വീട്ടില്‍ പോവാമല്ലോ...മുണ്ടില്ലേല്‍..
ഹാഹാ..മനുവേ വീണ്ടും ചിരിയുടെ പൂര പറമ്പൊരുക്കിയിട്ടിരിക്കുന്നു.:)

പോക്കിരി said...

'ഈശ്വരാ.... ഷീജ എന്‍.എസിനൊരു പ്രേമലേഖനം കൊടുക്കണം എന്ന അഭിലാഷം പൂവണിയാതെ ഞാന്‍ ഈ ലോകത്തോടു വിടപറയുമോ.. '
ഹ ഹ ഹ സൂപ്പര്‍ ഡൂപ്പര്‍....മനുവേട്ടാ ...ഇങളു സംഭവാട്ടാ‍ാ....

ലേഖാവിജയ് said...

മനൂ ഈ കഥയും കുറേ ഓര്‍ മ്മകള്‍ കൊണ്ടു വന്നു.ഈ മറിഞ്ഞ മറിയാ ട്രാവത്സില്‍ അന്ന് ഞാന്‍ ഉണ്ടായിരുന്നില്ല.എന്റെ അഛന്‍ പക്ഷേ ബസ് മറിഞ്ഞു എന്ന വിവരം അറീഞ്ഞു സംഭവസ്ഥലത്തെത്തുന്നു.ലേഖയുണ്ടായിരുന്നോ ബസ്സില്‍..അഛന്റെ ചോദ്യം.അപകടത്തിന്റെ നടുക്കം മാറാത്ത കുട്ടികളില്‍ നിന്നും കൃത്യമായൊരു ഉത്തരം കിട്ടാതെ ,കുറേക്കുട്ടികളെ ജനറല്‍ ഹോസ്പിറ്റലിലേക്കു കൊണ്ട് പോയി എന്നറീഞ്ഞു അങ്ങോട്ടേക്ക്..അവിടെയും കാണാഞ്ഞ് കോളേജില്‍ എത്തി.അപകടത്തിന്റെ കഥയൊന്നുമറീയാതെ ഇരിക്കുന്ന എന്നോട് ഏതോ ചങ്ങാതി വന്നു പറഞ്ഞൂ,ലേഖയുടെ അഛന്‍ തിരക്കുന്നു.അന്നു മൂന്നാം നിലയിലെ ക്ലാസില്‍ നിന്നും താഴേക്കിറങ്ങീ ച്ചെല്ലുമ്പോള്‍ ഞാന്‍ ബന്ധുക്കളില്‍ ആരെയൊക്കെ പരലോകത്തേക്കയച്ച് ആത്മാവിനു നിത്യശാന്തിയും നേര്‍ന്നു എന്നു ഇപ്പോള്‍ ഓര്‍ ക്കുന്നില്ല.(ഓര്‍ക്കാപ്പുറത്ത് വിളിക്കാന്‍ വീട്ടില്‍ നിന്നും ആരെങ്കിലും വന്നാല്‍ വേറെന്തോര്‍ക്കാനാ..)എന്തുപറ്റി അഛാ എന്നു ചോദിച്ചപ്പോള്‍
ഇവിടേ വരെ വരേണ്ട കാര്യം ഉണ്ടായിരുന്നു അപ്പോള്‍ നിന്നേക്കൂടി കണ്ടിട്ട്പോകാം എന്നു കരുതി .വൈകുന്നേരം വരുമ്പോള്‍ അധികം തിരക്കുള്ള ബസ്സില്‍ കയറേണ്ട എന്നും പറഞ്ഞ് അഛന്‍ തിരിച്ചുപോയപ്പോഴും കാര്യം മനസ്സിലായില്ല.പിന്നെ മറിയയിലെ യാത്രക്കാരായ കൂട്ടുകാര്‍ വന്നു വിവരം പറഞ്ഞപ്പോഴാണു കാര്യങ്ങള്‍ മനസ്സിലായത്.പിന്നീടെപ്പോഴെങ്കിലും നിനച്ചിരിക്കാതെ മഴ പെയ്യുമ്പോള്‍ കുട്ടികള്‍ ചോദിക്കുമായിരുന്നു ലേഖേ കുട കൊണ്ടു വന്നിട്ടുണ്ടോ ,ഇല്ല എന്നു പറയുമ്പോള്‍ സാരല്ല് തന്റെ അഛനിപ്പോള്‍ കുടയുമായി കോളേജ് ജംഗ്ഷനിലെത്തിയിട്ടുണ്ടാവും എന്നു കളിയാക്കുമായിരുന്നു അവര്‍.നിന്റെ കഥ പോലെ ഈ കമെന്റിനും ഇത്തിരി നീളം കൂടിപ്പോയി.സഹിക്കുമല്ലൊ.ആശംസകള്‍!

സൂര്യോദയം said...

മനൂ.. 'വൈകീട്ടെന്താ പരിപാടീ...' ഈ ഭാഗം എത്തിയപ്പോള്‍ കണ്ട്രോള്‍ ചെയ്യാന്‍ പറ്റാത്തത്രയും ചിരിവന്നു... 'രക്ഷകന്മാരില്‍ സ്വവര്‍ഗ്ഗാനുരാഗികള്‍ ഇല്ലാതിരുന്നത്‌' തുടങ്ങിയ ചില ഡയലോഗുകള്‍ കിടിലന്‍.. :-)

Mr. K# said...

“ആദ്യത്തെ അമ്മാവന്‍, ഗോപികമാര്‍ പാല്‍ക്കുടം ഏന്തുന്ന മാതിരി, രണ്ടാമത്തെ അമ്മാവന്‍റെ തല ഏണില്‍ ചുറ്റിപ്പിടിച്ചിരിക്കുന്നു“

എന്താ ഒരു ഉപമ മാഷേ, നേരിട്ടു കാണുന്ന പോലെ :-)

ദിലീപ് വിശ്വനാഥ് said...

മറുപടിയായി വസന്ത ചിരിച്ചു.. പതിനെട്ടു വസന്തങ്ങള്‍ അടര്‍ത്തിയെടുത്ത്‌, ഓര്‍മ്മയും ഗൃഹാതുരത്വവും സമാസമം മിക്സ്‌ ചെയ്ത ആ പഴയ സ്വര്‍ഗ്ഗീയ സുന്ദര ചിരി.. ഒരിക്കലും നികരാത്ത നുണക്കുഴികളുടെ സ്പെഷ്യല്‍ ഇഫക്ടോടെ...

മനൂ, താങ്കള്‍ വെണ്മണി കുടുംബക്കാരനാണോ? അടിച്ചുപൊളിച്ചിഷ്ട്ടാ...

Jay said...

ജെസ്സി ഐസക്ക് സ്ഥിരമായി സാരി ആണോ ഉടുത്തിരുന്നത്. ഒരു സംശയം. അല്ലേപ്പിന്നെ എങ്ങനെ ‘അത്’ കാണാന്‍ പറ്റും....(ഞാന്‍ എപ്പഴേ ഓടി)

ധ്വനി | Dhwani said...

താങ്കളുടെ പോസ്റ്റുകളിലെ ഉപമകള്‍ ഒരുപാടിഷ്ടം!
"വൈകിട്ടെന്താ പരിപാടി..... "
ഇതു കേട്ടപ്പോള്‍ ചിരി ഒന്നുച്ചസ്ഥായിയിലായിപ്പോയി! നന്നായാസ്വദിച്ചു!

സുന്ദരന്‍ said...

bhu..ha..ha..ha

vEre onnum paRayaanillaa

Sethunath UN said...

എന്റെ മ‌നൂസേ...
ചിരിച്ചു ചിരിച്ചു ച‌ത്തു. എന്തു പണ്ടാരടങ്ങുന്ന തമാശയാണു മാഷേ.. ശ്ശോ
സത്യത്തില്‍ ഞാനാ ബസ്സിനാത്തായിപ്പോയി.
പാടത്തധിക‌ം വെള്ളമില്ലാഞ്ഞകൊണ്ട് ഞാനിത്രയും ചിരിയ്ക്കുന്നു. :D ദൈവാനുഗ്രഹം.
ക്വാട്ടാനാഗ്രഹമുണ്ടെങ്കിലും ഞാന്‍ ക്വാട്ടുന്നില്ല. പോസ്റ്റു മുഴുവനെടുത്തു ക്വാട്ടാന്‍ പറ്റുകേലല്ലോ. ഹോ!

asdfasdf asfdasdf said...

കലക്കന്‍ !!!

മഴത്തുള്ളി said...

മനു,

ഇത് വായിച്ചില്ല. വായിച്ചിട്ട് അഭിപ്രായം അറിയിക്കാം. ആദ്യം ഒരു പ്രിന്റ് എടുക്കട്ടെ ;)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കലക്കി മാഷെ.

സ്വമി ശരണം കെടക്കട്ടെ 3 തേങ്ങ.

കൃഷ്ണപ്രിയ. said...

മനുച്ചേട്ടാ,
ഈ പൊട്ടിച്ചിരിക്കണ സ്മയിലിയെ കൊണ്ടുവരാനുള്ള വഴി അറിയില്ല.അതുകൊണ്ടു ഇ ങ്ങനെ ചിരിക്കുന്നു.. :)

ആഷ | Asha said...

ജോറായിരിക്കണൂ മനുവേ
:)

ദമനകന്‍ said...

പലതും വായിച്ചെത്തുന്നതേയുള്ളൂ, നിങ്ങള്‍ ഒരു സംഭവം തന്നെ മനുവേ..

Sathees Makkoth | Asha Revamma said...

മനു, നാട്ടിലെ ബസ് യാത്ര രസകരമായി അവതരിപ്പിച്ചിരിക്കുന്നു. കൂടെ അപകടവും.
നന്നായിട്ടുണ്ട്.

Anonymous said...

I was a regular passenger of that bus from Manarcadu to Pampady KG College in 95-97. 'Mariya' bus wont reach at 8AM at Konni as the bus will reach 8.10 AM at manarcadu and 8.30 at Pamapady. Am I right Manu?

hi said...

പല്ലില്ലേലും വീട്ടില്‍ പോവാമല്ലോ...മുണ്ടില്ലേല്‍ അതു പറ്റുമോ..ആദ്യം ഞാന്‍ എന്‍റെ മുണ്ടൊന്നു തപ്പട്ട്‌... "

hi said...

പല്ലില്ലേലും വീട്ടില്‍ പോവാമല്ലോ...മുണ്ടില്ലേല്‍ അതു പറ്റുമോ..ആദ്യം ഞാന്‍ എന്‍റെ മുണ്ടൊന്നു തപ്പട്ട്‌... "

vazhitharakalil said...

manu, palathavana vaayichu ee kadha. Valare rasakaramaaya vivaranam. onninonnu mikacha dialogues. phallu poyeda phulle...orthorthu chirichu kuzhanju njaan.

luv
habs

Anonymous said...

innaleyanu najn adyamayi brij viharam vayikkunanthu,,ho,,soooperb,,,da berli ichaya,,,kandu padikku,,,ithanu blog...