Sunday 28 February 2010

ബ്രേക്കപ്പ് പാര്‍ട്ടി

ടോയ്‌ലറ്റ് ഡോറില്‍ ആര്‍ക്കീസിന്റെ സ്റ്റിക്കര്‍ 'Remember to stand closer man.. It is not so big as you think'
ഓപ്പണ്‍ സോഴ്സിന്റേയും ഓപ്പണ്‍ എക്കണോമിയുടെയും ഈ കാലത്ത് ഭാഷയും ഓപ്പണ്‍ ആവുന്നു.. കപടതകളുടെ മൂടി ഇളക്കാന്‍ ഇപ്പൊഴത്തെ പിള്ളേര്‍ക്ക് എന്തൊരു ചങ്കൂറ്റം. പണ്ട് കോളജിലെ യൂറിന്‍‌ഷെഡില്‍ ചോക്കുകൊണ്ട് ഏതോ വികൃതി കോറിയിട്ട വാചകം ഓര്‍മ്മ വന്നു ‘shake it well after the use'. മൂത്രപ്പുരയില്‍ ഒളിച്ചിരുന്ന കപടസദാചാരം ചങ്ങല പൊട്ടിച്ച് എന്നാണ് പുറത്തുവന്നത്. ‘അനാട്ടമിയെ അസഭ്യമായി കണ്ട പൂര്‍വ്വികരേ.. നിങ്ങള്‍ ഈ പിള്ളാരെപ്പോലെ ആയിരുന്നെങ്കില്‍ ഇവിടെ ഇത്ര പെണ്‍‌വാണിഭങ്ങള്‍ ഉണ്ടാകുമായിരുന്നില്ല...‘

മുഖം കഴുകി വെളിയില്‍ വന്നപ്പോള്‍ അമ്മായിയമ്മയ്ക് ഒരസുഖവുമില്ലെന്നറിഞ്ഞ മരുമകളെപ്പോലെ ആകാശത്തേക്ക് ദൃഷ്ടിയുറപ്പിച്ചു നില്‍ക്കുന്നു കാഞ്ചന

“എന്തു പറ്റി പ്രിറ്റി ഗേളേ, മൊത്തത്തിലൊരു മണ്ഡരി ലുക്ക്...”

“മനുവേട്ടാ.. പെട്ടെന്നൊരു ടംഗ് ട്വിസ്റ്റര്‍ പറഞ്ഞേ..ഷോയില്‍ ചോദിക്കാനാ.. “

“ഓ അതാണോ കാര്യം... മലയാളമോ ഇംഗ്ലീഷോ...”

“എന്തായാലും മതി..ഷുഡ് ബീ ഇന്ററസ്റ്റിംഗ്. ക്വിക്ക് പ്ലീസ്.....”

“ഒ.കെ.... തച്ചന്‍ തയ്ച്ച സഞ്ചി... ചന്തേല്‍ തയ്ച്ച സഞ്ചി...”

“എന്താ..ഒന്നൂടെ പറഞ്ഞെ..”

“തച്ചന്‍ തയ്ച്ച സഞ്ചി... ചന്തേല്‍ തയ്ച്ച സഞ്ചി...”

കാഞ്ചന ചുണ്ടുവിടര്‍ത്തി മൂന്നുതവണ അത് പ്രാക്ടീസ് ചെയ്യുന്നത് ചിരിയമര്‍ത്തി ഞാന്‍ നോക്കിനിന്നു...

“യൂ....ഇഡിയറ്റ്.!!!!. കൊല്ലും ഞാന്‍ “ കൈയ്യിലിരുന്ന സ്‌ട്രെസ് ബാള്‍ അവള്‍ എന്റെ നേര്‍ക്ക് വലിച്ചെറിഞ്ഞു. അതിനെ തടുക്കാന്‍ മിന്നല്‍ വേഗത്തില്‍ കുനിഞ്ഞപ്പോള്‍, പന്ത് ചെന്ന് കൊണ്ടത്, അങ്ങേ സീറ്റിലിരുന്ന് കാര്‍ട്ടൂണിനു ഫൈനല്‍ ടച്ചിംഗ് കൊടുക്കുന്ന ദേവസാസിന്റെ ഉച്ചിയില്‍...

“ഓ...ഷിറ്റ്.. വാട്ട് ദ ഫ&&!!!’. കൈതെറ്റിയതു കാരണം കാര്‍ട്ടൂണിലെ കന്യാസ്ത്രീയ്ക്ക് മഷിപടര്‍ന്ന് ഒരു കട്ടിമീശ വന്നതു കണ്ട്, ദേഷ്യത്തില്‍ ദേവദാസ് അലറി.. “നശിപ്പിച്ചു!! ഈ കന്യാസ്ത്രീയുടെ..”

“കന്യകാത്വം ഒന്നും പോയില്ലല്ലോ.. പിന്നെ നീ ഇത്ര ചൂടാവുന്നതെന്തിനെടാ.. ആ മീശയിലിത്തിരി കറക്ഷന്‍ ഫ്ലൂയിഡ് ഒഴിക്ക്..പ്രശ്നം തീര്‍ന്നില്ലേ...“

“ഒഴിക്കാം..അതിനുമുമ്പ് ദാ അവളെ ഒന്നു കറക്ട് ചെയ്യട്ട്....” ബോളെടുക്കാന്‍ ദേവദാസ് കുനിഞ്ഞതും കാഞ്ചന റിവോള്‍വിംഗ് ചെയര്‍ പിറകിലേക്കും ഇരട്ടിവേഗത്തില്‍ മുന്നിലേക്കും ഉരുട്ടി.

“വാട്ട് ദ ഫ&& !!!“ കുട്ടത്തവള കുളത്തില്‍ ചാടുന്നതുപോലെ മേശക്കടിയില്‍ വീണ ദേവദാസിന്റെ ഞരക്കം പൊട്ടിച്ചിരിയും ജിമുക്കാ കിലുക്കവും മിക്സ് ചെയ്ത് കാഞ്ചന ആസ്വദിക്കുന്നതുകണ്ട്, അതിലെ പകുതി ആസ്വാദനം ഷെയര്‍ ചെയ്തുകൊണ്ട് നില്‍ക്കുമ്പോഴാണ് മുകളിലെ നിലയില്‍നിന്ന് പടിയിറങ്ങി വന്ന ‘ആക്ടീവ് അരവിന്ദ്’ കൈയുയര്‍ത്തി എന്നെ വിഷ് ചെയ്തത്.. തോളുവരെ മുടി വളര്‍ത്തിയ അവനെ കണ്ടപ്പോള്‍ തൊണ്ടോടെ രണ്ടായി പിളര്‍ന്ന തേങ്ങ ഓര്‍മ്മവന്നു.

“ഹായ് ലോലൂസ്...നിന്റെ ഒരു കുറവുകൂടിയുണ്ടിവിടെ.. വേഗം വാ...“ ഞാന്‍ കൈയാട്ടിവിളിച്ചു

“ഇമ്മാതിരിയുള്ള സബ്‌സ്റ്റാന്‍ഡേര്‍ഡ് തരികിടയൊന്നും കാണാന്‍ എന്നെക്കിട്ടില്ല.. എനിക്ക് പണിയുണ്ട്... മാഷൊന്നു വന്നേ വേഗം”

ട്രിപ്പിള്‍ ജമ്പില്‍ ഒരൊറ്റക്കുതിപ്പ്!!..
ചെവിരണ്ടിലും ഹെഡ്‌ഫോണും തിരുകി പരിസരം മറന്നു മേരിമാത്യു കുറുകെ വരുമെന്ന് ആരറിഞ്ഞു. അപ്പൂപ്പന്മാര്‍ക്ക് വാക്കിംഗ് സ്റ്റിക്കായി ഉപയോഗിക്കാന്‍ പാകത്തില്‍ നീളമുള്ള അവളുടെ ഹൈഹീല്‍ഡ് ചെരിപ്പില്‍ എന്റെ ലോഹീല് കുരുങ്ങിപ്പോയി....

“ഔച്ച്!!! എവിടെനോക്കിയാ താന്‍ നടക്കുന്നേ..ഇഡിയറ്റ്!!!!”

“എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം നീണ്ട ചെരിപ്പുമാത്രം.. ഞാന്‍ പിന്നെ എന്നാ ചെയ്യും മറിയേ..ഒന്നു മാറിയേ!!”

ശവം കാണുമ്പോള്‍ പോലീസുകാരന്‍ തൊപ്പിയൂരുന്ന പോലെ, അരവിന്ദ് സണ്‍ഗ്ലാസ് ഊരി..

“എന്താ അരവി മുഖം കൊഴവിപോലെ!.. സംതിംഗ് റോംഗ്..? “

“തുറന്നു ചോദിക്കുന്നതുകൊണ്ട് ഒന്നും തോന്നരുത്.... മാഷിനോട് അതെങ്ങനെ പറയും എന്ന്....”

“കാശ് കടംവേണം അല്ലേ.. അതെത്ര ചോദിക്കണം എന്നൊരു കണ്‍ഫ്യൂഷന്‍..അല്ലേ...”

“ഈശ്വരാ.... എങ്ങനെ മനസിലായി..“ അരവിക്ക് അത്ഭുതം..

“അല്ല..ഈ കാര്യമല്ലാതെ വേറൊന്നും താന്‍ തുറന്നു പറയില്ലല്ലോ... പറ..ഹൌമച്ച് മച്ചാ...? “

“ഒരു ഇരുന്നൂറ്....“

“കൂള്‍!... ഉം? കാമുകിക്ക് വാലന്റൈന്‍ ഗിഫ്ട് കൊടുക്കാനാ? “ ഞാന്‍ പഴ്സ് തുറന്നു..

“ഏയ്..അതൊക്കെ ഇന്നലേ കൊടുത്തു. ഇത് വേറൊരു ഗിഫ്റ്റിനാ..”

“ദാനം കൊടുക്കുന്ന പശുവിനെ അറക്കുമോ വളര്‍ത്തുമോ എന്നൊന്നും ചോദിക്കേണ്ട കാര്യമില്ല..എന്നാലും ഒന്നു പറ..ഇതേതാ കേസ്....”

“ഇന്നൊരു പാര്‍ട്ടിയുണ്ട്.. വൈകിട്ട്.. “

“യൂ മീന്‍ കള്‍സ്..? “

“ഞാന്‍ കള്ളുകുടിക്കില്ലെന്ന് മാഷിനറിയില്ലേ.. ഇതതല്ല.. ഒരു ബ്രേക്കപ്പ് പാര്‍ട്ടി....”

ബ്രേക്കപ്പ് പാര്‍ട്ടി!!? എന്റെ നെറ്റിയുടെ മധ്യഭാഗത്ത് മൂന്നു ചുളുക്ക് വീണു..

“യാ.. മൂന്നുവര്‍ഷമായി പ്രേമിച്ച് നടന്ന കക്ഷികള്‍ ഇന്ന് വേര്‍പിരിയുന്നു.. വിത്ത് എ പാര്‍ട്ടി.. എന്റെ ക്ലോസ് ഫ്രണ്ടാ വരന്‍.... “

ആണ്ടവാ... കാതല്‍ പൊട്ടിക്കാനും പാര്‍ട്ടിയോ.!!
ഒന്നുകില്‍ താലികെട്ടിയ ചരട് അല്ലെങ്കില്‍ കയറ് എന്ന പഴയകാല പോളിസിയുടെ ആത്മഹത്യാമുനമ്പില്‍ നിന്ന് മലയാളിയുതത്വം മോചിതമായ സന്തോഷം മനസില്‍ തിരയടിച്ചു..എന്നാലും വേര്‍പിരിയാന്‍ പാര്‍ട്ടി എന്നൊക്കെ പറഞ്ഞാല്‍.. അല്ല..ഈ ഒരു സംഗതി എന്നുമുതലാണിവിടെ തരംഗമായത്.. അറിവിന്നുമപ്പുറത്താണ് കാര്യങ്ങളുടെ ബെഡ്..

“ഞാനുംകൂടി പോരട്ടെ അരവി..എല്ലാം ഒന്നു കണ്ടുപഠിക്കാനാ.. ഇങ്ങനെയൊരു സംഭവം പുതിയ അറിവാണേ.. പ്ലീസ്.. ടേക്ക് മീ എലോംഗ്..”

“അതിനെന്താ.. മാഷും വാ.. ഷാര്‍പ്പ് ഫോര്‍.. റെഡിയായിക്കോ..”

‘കണ്ണീരുമൊലിപ്പിച്ചു കൈവഴികള്‍ പിരിയുമ്പോള്‍..കരയുന്നോ പുഴചിരിക്കുന്നോ..’ മൂളിപ്പാട്ടുമായി സീറ്റിലേക്ക് നടന്നപ്പോള്‍ കാഞ്ചന കവിളിലെ നുണക്കുഴിയില്‍ മാന്തിച്ചിരിക്കുന്നു..

“ ‘ട്വിറ്റര്‍‘ കിട്ടിയോ പെണ്ണേ...?”

“യെസ്.. she sells the sea-shells on the sea shore " നുണക്കുഴി ഒന്നുകൂടി കുഴിഞ്ഞു.

“വൌ.. കരിമിഴിയിണവളൊരുകരയരികില് പലതരിവളവിറ്റു..എന്ന് മലയാളത്തില്‍ ചോദിച്ചാലോ? “

“കൂടുതല്‍ ഉപദേശിക്കല്ലേ..പൊക്കോണം അവിടുന്ന്!!!!! “




“ഫെബ്രുവരി പതിന്നാലാ‍യിട്ടായിരിക്കും ഈ കാറ്റിനു ആകെ മൊത്തമൊരു കുളിര്..അല്ലേ അരവി “ഡ്രൈവിംഗ് സീറ്റിലിരിക്കുന്ന വാലന്റൈന്റെ മുടി വള്ളിക്കൊട്ടപോലെ പൊങ്ങിപ്പറക്കുന്നു.
“എന്തോ എനിക്കത്ര കുളിരു തോന്നുന്നില്ല..”
“അതു നിന്റെ കൈയില്‍ കാശില്ലാഞ്ഞിട്ടാ..”
“എന്താ..കാശുണ്ടെങ്കിലേ കുളിരു ....... “ മൊബൈല്‍ ഫോണില്‍ മെസേജ് വന്നപ്പോള്‍ അരവി ശ്രദ്ധ അങ്ങോട്ട് മാറ്റി..

‘KAUB...miss u madly ;) ' എന്റെ ഏറുകണ്ണ് അവന്റെ റിപ്ലെ ക്യാച്ച് ചെയ്തു..

'notty.. howz my vgift ;) ' അടുത്ത വളവു തിരിയുമുമ്പേ വീണ്ടും മെസേജ്.

'pretty tight pretty. u wanna me to slim ;) . KAUB ' ഇവന്‍ റിപ്ലെ അയച്ച് കാറ് പാണ്ടിലോറിക്കടിയില്‍ കേറ്റുമോ കര്‍ത്താവേ!!

“നീ ആ ഫോണിങ്ങു താ.. ഞാന്‍ റിപ്ലെ കൊടുത്തോണ്ടിരിക്കാം..അല്ലെങ്കില്‍ നമ്മള്‍ രണ്ടാളും പടമാകും.. ചുമ്മാ KAUB എന്ന് ടൈപ്പ് ചെയ്താല്‍ പോരെ.. ആകാര്യം ഞാനേറ്റു...എന്നാലും എന്തോന്നാടേ ഈ KAUB?”

“Kisses Allover Ur Body " അരവി ശ്ലോകം പഠിപ്പിക്കുന്ന ഗൌരവത്തോടെ പറഞ്ഞു പുഞ്ചിരിച്ചു..

“ഓ..അങ്ങനെ.. പാവം എയര്‍ടെല്‍... സകല പെങ്കൊച്ചുങ്ങളുടേയും ഓളോവര്‍ ബോഡിയില്‍ ഉമ്മ വച്ച് ഇന്നൊരു പരുവം ആയിക്കാണും.. എന്റെ അഭിപ്രായത്തില്‍ എയര്‍ടെല്ലിന്റെ ടാഗ്‌ലൈന്‍ മാറ്റാന്‍ സമയം ആയി.. The Maximum Kissed Network in India"

"യൂ ആര്‍ റൈറ്റ്...” അരവി ചുമ്മാ ഹോണ്‍ അടിച്ചു..

“ആ കൊച്ച് നിനക്കെന്താടാ ഗിഫ്റ്റ് തന്നത്...?”

“ഇത്!!!!” അരവി പിന്നിലേക്ക് കൈപായിച്ച് ബെല്‍റ്റില്‍ പിടിച്ച് പാന്റ് താഴേക്ക് വലിച്ചു....

“അയ്യേ....!!”

“ഛേ.. മാഷേ ഇത്....ജോക്കി!!! എങ്ങനെയുണ്ട്...”

“ഓ.. അണ്ടര്‍വെയര്‍... അവള്‍ക്ക് വിവരമുണ്ട്.. നിനക്കില്ലാത്ത സാധനം തന്നെ സമ്മാനിച്ചു... ഈ ടെന്‍ഡര്‍ ഏജിന്റെ കുസൃതികള്‍ അപാരം.. .. യു വാണ്ട് ടെന്‍ഡര്‍ കോക്കനട്ട്..?”

“യപ്പ്..”

“ദെന്‍ ഗാഡി രുക്കോ!!!!” കരിക്ക് കടയിലേക്ക് ഞങ്ങള്‍ രണ്ടാളും നടന്നുകയറി..

“കരിക്കിന്റെ കുരുക്കിലും... കരിമിഴിക്കുടുക്കിലും
കുരുങ്ങാത്ത ഹൃദയമുണ്ടോ...മനുജാ.... കുടുങ്ങാത്ത ഹൃദയമുണ്ടോ...
ഇങ്ങനെ പാടാന്‍ തോന്നുന്നു” ചെത്തിയ കരിക്കിലേക്ക് ഞാന്‍ സ്ട്രോ കുത്തിയിറക്കി..

“ ഇടികിട്ടാനുള്ള വകുപ്പൊക്കെ അണ്ണന്റെ കൈയില്‍ പണ്ടേ സ്റ്റോക്കാണ് അല്ലേ....” അരവിയുടെ സ്ട്രോയിലൂടെ ഇളനീരു കുതിച്ചുപൊങ്ങി...

ഇളനീരിനേക്കാള്‍ മധുരമുള്ള ഒരു പ്രണയകഥയുടെ തോട് അവിടെ ഇരുന്ന് അരവി ചെത്തിത്തന്നു...
എന്റെ തൊണ്ടയിലൂടെ ഹൃദയത്തിലേക്ക് ആ കഥ തണുപ്പും മധുരവും നിറച്ച് ഇറങ്ങി ഇറങ്ങിപ്പോകുന്നു......




ഫോക്കസ് മാളിലെ ബുള്ളറ്റ് ലിഫ്റ്റിലൂടെ സ്ലോമോഷനില്‍ ഉയര്‍ന്നുപൊങ്ങുന്ന ചാരുലത എന്ന മാനേജ്‌മെന്റ് ട്രെയിനി
കഴുത്തോളം വെട്ടിയിട്ട മുടിയില്‍ ഒളിച്ചിരിക്കാന്‍ മത്സരിക്കുന്ന ഇളം തെന്നല്‍....
കുസൃതിയും കളിവാക്കുകളും നിറച്ചു വച്ച് ചുവപ്പിച്ച ചുണ്ടില്‍ പുഞ്ചിരിയുടെ കുടമുല്ലമൊട്ടുകള്‍

ചാരുലതയോട് ചേര്‍ന്നു നിന്ന്, അവളുടെ കണ്ണില്‍ത്തന്നെ നോക്കി നില്‍ക്കുന്നു കണ്ണന്‍ എന്ന് അവള്‍ വിളിക്കുന്ന ഫ്രീലാന്‍സ് വെബ് പ്രൊഫെഷണന്‍.....

ശീതീകരിച്ച അന്തരീക്ഷത്തില്‍ അവരില്‍ പടര്‍ന്നു കയറുന്ന മൃദുലസംഗീതം..

ശാന്തമായി പതുക്കെ ഉയര്‍ന്ന് ഉയര്‍ന്ന് പോകുന്നു കണ്ണാടിക്കൂടുപോലെ ലിഫ്റ്റ്...
തൊട്ടുമുകളില്‍ കത്തുന്ന നാലഞ്ചു ബള്‍ബുകളില്‍ നിന്ന് വീഴുന്ന മഞ്ഞവെട്ടം അവളെ ഒരു കാഞ്ചനപ്രതിമയാക്കി മാറ്റുന്നു....
ലിഫ്റ്റില്‍ അവനും അവളും മാത്രം...

ചാരുലത അവനെത്തന്നെ നോക്കി...

‘up above the world so high .... like a diamond in your eyes....." അവള്‍ ചിരിച്ചു..

“let me hug you.."

"shut up!.. ലോകം മുഴുവന്‍ നോക്കി നില്‍ക്കെ? പാഗല്‍......വേറെ ഒന്നും ചോദിക്കാന്‍ കിട്ടിയില്ല നിനക്ക്..”

“എന്നാ ഞാന്‍ നിനക്കൊരു മീശവരയ്ക്കട്ടെ... “

“നിന്റെ അപ്പൂപ്പനു പോയി വരയ്ക്ക്”

“പുള്ളിക്ക് ആള്‍‌റെഡി ഒരു കപ്പടാമീശയുണ്ടെടീ.. പഴയ മിലിട്ടറിയാ കക്ഷി.. കിഡ്നി വേണേല്‍ പുള്ളി ഉപേക്ഷിക്കും.. പക്ഷേ മീശ... നഹി നഹി...വാട്ട് എബൌട്ട് യുവര്‍ ഗ്രാന്‍ഡ്‌പാ..”

“ആഗ്രഹമുണ്ട് കക്ഷിക്ക്.. പക്ഷേ മീശയ്ക്ക് ആ ആഗ്രഹം ഒട്ടുമില്ല.. ‘കരുണാകരപിള്ളേ.. വേണേലൊരു പത്തുപിള്ളാരെ ഞാന്‍ അങ്ങോട്ട് അയക്കാം.. നോട്ട് മോര്‍ ദാന്‍ ദാറ്റ് ‘ എന്നാണ് മീശയുടെ ദൈവം പുള്ളിയോട് പറഞ്ഞേക്കുന്നേ...”

“എന്റെ പെണ്ണേ.. കൌണ്ടര്‍ അടിക്കുന്ന കാര്യത്തില്‍ പണ്ടേ നീ എന്നേക്കാളും മുന്നിലാണല്ലോ..”

“നിന്റെ കാമുകിയല്ലേ ഞാന്‍... ഇത്രയെങ്കിലും ആയില്ലെങ്കില്‍ മോശമല്ലേടാ.. ചലോ ഹം കോഫീ പീയേംഗേ..... ചിലവ് നിന്റെ വക.. ഐ ആം ചട്ടി ടുഡേ..”

“നീ എന്നും ചട്ടിയാണല്ലോ.. ചിട്ടിയടിക്കും ചിട്ടിയടിക്കും എന്ന് കുറെ നാളായി കേള്‍ക്കുന്നു....” കണ്ണന്‍ അവളുടെ വിരലുകള്‍ കൂട്ടിയമര്‍ത്തി..

“അടുത്ത ചിട്ടി എനിക്ക് തന്നെയാടാ.. നോക്കിക്കോ.. അന്ന് ഞാന്‍ ചിലവുകൊണ്ട് നിന്നെ മൂ‍ടും....” കോഫി ഹൌസിന്റെ ഗ്ലാസ് ഡോര്‍ തുറന്നടഞ്ഞു..



“യൂ ആര്‍ മൈ ജാവ.....” കോഫി ടെബിളിലെ ആവിപറക്കുന്ന കാപ്പിമൊത്തുന്നതിനു മുമ്പ് അവന്‍ ചാരുലതയുടെ കണ്ണിലേക്ക് നോക്ക് പറഞ്ഞു

“ഉം... യു ആര്‍ മൈ അള്‍ടിമേറ്റ് ടാര്‍ജറ്റ്.. . “ ചാരുലത നെയില്‍‌പോളീഷിട്ട വിരല്‍ ചുണ്ടോട് ചേര്‍ത്ത് മറുചിരി നല്‍കി..

മൌനുവാദത്തോടെ അവളുടെ പുരികത്തില്‍ അവന്റെ വിരലുകള്‍ ഇഴഞ്ഞുനീങ്ങി... ക്യാമ്പസ് ഇടനാഴിയില്‍, നെറ്റിയില്‍ പൊടിഞ്ഞ വിയര്‍പ്പുതുള്ളിയുമായി തന്നോട് ആദ്യമായി പ്രണയം തുറന്നു പറഞ്ഞ ഇരുപതുകാരിയില്‍ നിന്ന് മൂന്നുവര്‍ഷം ഇപ്പുറത്ത് നില്‍ക്കുമ്പോഴും ഇവളുടെ കണ്ണുകളില്‍ അതേ തിളക്കം.. പുരികത്തുമ്പില്‍ അതേ ചാരുത.. വാക്കുകളില്‍ അതേ കുളിര്.. ഹൃദയത്തില്‍ അതേ തിരയിളക്കം...

“ഉം? “അവള്‍ മുടി ഒരുവശത്തേക്ക് മാടിയിട്ടു..

“പറക്കാം മിസ് ചട്ടി? “

“എങ്ങോട്ട്? “

“ചുമ്മാ..”

“കമോണ്‍!!!!” ചാരുലത ചാടിയെണീറ്റു.. പുറകെ കണ്ണനും


“ഓ.... കര്‍ച്ചീഫ് എടുക്കാന്‍ മറന്നു.... “ ഗ്ലാസ്‌ഡോര്‍ പകുതി തുറന്നപ്പോള്‍ ചാരുലത

“അതെന്റെ കൈയിലുണ്ട്. നീ മറക്കുന്നതൊക്കെ എടുക്കുന്ന അസിസ്റ്റന്റ് അല്ലേ ഞാനിപ്പോ”

“ഇങ്ങ് താ..”

“കുറെ കഴിയട്ടെ.. നിന്റെ ശ്വാസം പൊതിഞ്ഞ തിരുവസ്ത്രമല്ലേ.. ഐ നീഡിറ്റ്..”

“ഇഡിയറ്റ്!”

“യെസ്..ഫോര്‍ യൂ..... “ കാലുകവച്ച് ബൈക്കിലേക്ക് അവന്‍ ചാടിക്കയറി..

കടല്‍ക്കാറ്റിന്റെ ഇക്കിളിപ്പെടുത്തലുകള്‍ സഹിച്ചുകൊണ്ട് വണ്ടീ പറന്നു....ചാരുലത കണ്ണുകള്‍ അടച്ചു..

വാടാ മാപ്പിളൈ വാഴപ്പഴത്തോപ്പില്... വോളിബോള്‍ ആടലാമാ “ ചാരുലതയുടെ ചുണ്ടുകള്‍ കണ്ണന്റെ ചെവിയോട് ചേര്‍ന്നു നിന്നു.

“വേണ്ടാ പെമ്പിളേ... വാഴക്കുഴി പിമ്പില്.. ബോള്‍ട്ട് നട്ട് പോകലാമാ....” പാരഡിപാടി കണ്ണന്‍ പൊട്ടിച്ചിരിച്ചു

"bloody beggar " ഇടിയും വളകിലുക്കവും ഒന്നിച്ച് അവന്റെ തോളിലേക്ക് പതിച്ചു.

“dont angry me!! " ആക്സിലറേറ്റര്‍ ആഞ്ഞുമുറുകി

“എടാ പതുക്കെ.....”

ബീച്ചില്‍ ബലൂണുകള്‍ പലനിറത്തില്‍ ഉയര്‍ന്നുലയുന്നു..... സായന്തനത്തിന്റെ കൈകളില്‍ പ്രണയത്തിന്റെ ആദ്യാക്ഷരങ്ങള്‍ ആരോ കുറിച്ചുവക്കുന്നപോലെ..

“എടാ പോപ്പ്കോണ്‍ വേണോ...” കച്ചവടക്കാരനെ നോക്കി ചാരുലത

“പോപ്പ്കോണ്‍ റൊമാന്‍സ് ഒക്കെ പഴയ ട്രെന്‍ഡല്ലേ പെണ്ണേ.. ഇപ്പോ കോപ്പ് പോണ്‍ യുഗമല്ലേ.. “

“യൂ.............ഡര്‍ട്ടി............”



‘മൂന്നാറിലെ കൈയേറ്റം... വയനാട്ടിലെ കൈയേറ്റം.. കൊച്ചിയിലെ വളന്തക്കാടിന്റെ കൈയേറ്റം.. നിങ്ങള്‍ അറിയണം!” ഏതോ നേതാവിന്റെ പ്രസംഗം തകര്‍ക്കുന്ന സ്റ്റേജിനടുത്തെത്തിയപ്പോള്‍ അവന്‍ ആക്സിലറേറ്റര്‍ അയച്ചു..

“ചാരുലതേ.. പഞ്ചഭൂതങ്ങളും റേപ്പ് ചെയ്യപ്പെടുന്ന ഈ നശിച്ച ലോകത്തെക്കുറിച്ച് നിനക്ക് കേള്‍ക്കണോ..എങ്കില്‍ വണ്ടി നിര്‍ത്താം...വാട്ട് യു സേ....”

“കൊല്ലും ഞാന്‍ നിര്‍ത്തിയാല്‍.. ഞാനും നീയും മാത്രമുള്ള ലോകത്തിനു ഒരു കുഴപ്പവും വരില്ലെടാ.. ഒരിക്കലും.. “

“ആര്‍ യു ഷുവര്‍ “

“പക്കാ ഷുവര്‍. നമ്മുടെ ലോകത്ത് നമ്മള്‍ മാത്രം മതീടാ. ജീവിച്ച് കൊതിതീരാതെ അങ്ങനെ..അങ്ങനെ..വേറെ ആരും വേണ്ടാ നമുക്ക്..വീ വില്‍ ബീ ഡിങ്ക് കപ്പിള്‍സ് ....”

“ഡിങ്ക്? “

“Double Income No Kids... എന്താ സമ്മതമല്ലേ...”

“അതിനു നിന്റെ അപ്പൂപ്പന്‍ സമ്മതിക്കുമോ.. പുള്ളി നിക്‍‌ട് പോളിസിക്കാരനല്ലേ..” അവന്‍ തലതിരിച്ചു..

“നിക്‍ട്? “

"No Income Ten Kids"

“കമീനേ....”

വളവില്‍ പമ്മിയിരുന്ന ഒരു പോലീസുകാരന്‍ ശിക്കാരിശംഭുവിനെപ്പോലെ മുന്നിലേക്ക് ചാടി വീഴുന്നത് അവന്‍ ഞെട്ടലോടെ കണ്ടു...
ഹെല്‍മറ്റ് ഇല്ല.. ബുക്കും പേപ്പറും പണ്ടേ ഇല്ല.. ലൈസസന്‍സ് മാത്രം കാണിച്ചാല്‍ അമ്മാവന്‍ അതും കൊണ്ടുപോകും..

“ചാരൂ............... നിലവിളി”

“ങേ.. “

“എടീ വയറില്‍ അമര്‍ത്തിപ്പിടിച്ച് ചുമ്മാ കരഞ്ഞോ. വേറെ രക്ഷയില്ല..”

“നീ കാര്യം പറേടാ..” അവള്‍ ചാടിയിറങ്ങി..

“കാക്കി കാക്കി.... “ പിറുപിറുത്തു “തുടങ്ങിക്കോ.. ഞെരങ്ങി ഞെരങ്ങിക്കര.... പെട്ടെന്ന് “ പോലീസുകാരന്‍ തൊട്ടടുത്തെത്തി..

“അയ്യോ...അമ്മേ..... അയ്യോ...” ചാരുലത വയറില്‍ കൈ അമര്‍ത്തി

“അപ്പോഴേ ഞാന്‍ പറഞ്ഞതല്ലേ.. ആ ചക്ക എരിശ്ശേരി വാ‍രിക്കുടിക്കരുതെന്ന്.. അനുഭവിച്ചോ.. കഷ്ടകാലത്തിനു ആ കിളവി എഴുന്നെള്ളിക്കോളും.. ബാക്കിയുള്ളോനു പണിയുണ്ടാക്കാന്‍”

ഒന്നും മനസിലാവാതെ ചാരുലത ഞെരങ്ങിക്കൊണ്ട് അവനെ ദയനീയമായി നോക്കി...’ഏതു കിളവി..ഏത് എരിശ്ശേരി’

“കഴിഞ്ഞ തവണ എന്താ ആ തള്ള ഉണ്ടാക്കിയെ.. കുമ്പളങ്ങാ ഹല്‍‌വ.. നാലു ദിവസം അല്ലേ നീ അഡ്മിറ്റ് ആയത്.. അതെങ്കിലും ഓര്‍ക്കണമാരുന്നെടീ..“

ബുക്കും പേപ്പറും ചോദിക്കാന്‍ വന്ന തന്നോട് ‘ ചക്കയെപറ്റിയും കുമ്പളങ്ങയെപ്പറ്റിയും ഇവനെന്താണീ പറയുന്നത്’ എന്ന് കണ്‍ഫ്യൂഷനിലായി പോലീസമ്മാവന്‍

“എന്റെ പൊന്നുസാറേ...” കണ്ണന്‍ ദയനീയമായി അയാളെ നോക്കി “തൊണ്ടയാട്ടു നിന്ന് ഞങ്ങളുടെ ഒരു അമ്മൂമ്മ എല്ലാ മാസോം കെട്ടിയെടുക്കും.. വളവളാ കറിവച്ചുതന്ന് സകലയെണ്ണത്തിന്റേം വയറും കേടാക്കും.. സാറൊന്നു പറഞ്ഞു മനസിലാക്കിക്കേ.. എനിക്ക് പ്രായം കുറവാ‍യതുകൊണ്ട് ഇവക്ക് അനുസരിക്കാന്‍ മടി.. “

“മീ...........മീ............... “ ദേഷ്യവും ഞരക്കവും ഒന്നിച്ച് കലര്‍ത്തിപ്പോയി ചാരുലത

“മോളേ... ജ്ജിനി ചക്കയെരിശ്ശേരി കുടിക്കെണ്ടാ... അനക്ക് അത്രക്ക് പെരുത്ത ഇസ്ടമാണേല്‍ ചക്കപ്പുഴുക്ക് കയിച്ചോളീന്‍.. എന്തേ.... “

അവന്‍ ലെതര്‍ബാഗിന്റെ സിപ്പില്‍ പിടിച്ചു “ധൃതിക്കിടയില്‍ ഹെല്‍മെറ്റ് മറന്നുസാര്‍.. പേപ്പറെല്ലാം റെഡിയാണ്..ദാ......” സിപ്പ് ശബ്ദത്തോടെ തുറന്നു

“ങ്ങള് ബേഗം ആശുപത്രീ പോയിന്‍.... എടങ്കേട് ആവണ്ട....”

“താ....ങ്ക്യൂ സാര്‍..............” ഒറ്റക്കുതിപ്പിന് വണ്ടി പത്തടി മുന്നോട്ട് നീങ്ങി.............

“ഒന്നു നിര്‍ത്തിക്കേ നീ.... “ അവള്‍ ചുണ്ടുകോട്ടി

“എന്തേ.. കാമുകനെക്കുറിച്ച് ബല്ലാത്ത അബിഭാനം തോന്നുന്നു അനക്ക് അല്ലേ... “

“നിര്‍ത്തെടാ ഹമുക്കേ...”

“ടെല്‍ മീ....” അവന്‍ കാലു തറയില്‍ കുത്തി

ചാടിയിറങ്ങിയ ചാരുലത തലകുനിച്ച് ചുറ്റും ഒന്നു നോക്കി.. ഒരുപിടി ചെളിമണ്ണ് വാരി...

“ചക്ക എരിശ്ശേരി കുടിച്ചത്, നിന്റെ വല്യപ്പൂപ്പന്‍... അഹങ്കാരി..ഇനിമേലാല്‍ ഇത് ...” ചെളിമണ്ണ് നിറച്ച കൈ അവന്റെ മുഖാമാകെ ഓടിനടന്നു “..ആവര്‍ത്തിക്കരുത്... ഉല്ലൂ കാ പഠാ.....”

“ബെണ്ണേ..ബെണ്ണേ.. വേഴേ ഒരു മാഴ്‌ഗോം ഗണ്ടിള്ളാ.... ബ്ലീസ്.. “ മണ്ണുനിറഞ്ഞ വായില്‍ നിന്ന് എന്തൊക്കെയോ വാക്കുകള്‍ അവന്‍ കുടഞ്ഞിട്ടു.....



കടല്‍ത്തീരത്തെ കോരിത്തരിക്കുന്ന മണല്‍പ്പുറത്ത് ചാരുലത ഇരുന്നു...
കണ്ണന്റെ മുഖത്തെ ചെളിമണ്ണ് തുടച്ചുകൊണ്ട്..

കണ്ണുകളില്‍ അനുരാഗത്തിന്റെ പൂവിതളുകള്‍ വിടര്‍ത്തിക്കൊണ്ട്...
ചുവന്നുതുടുത്ത സൂര്യന്‍ തിരത്തുമ്പില്‍ സിന്ദൂരം കോരിനിറച്ച് അവരുടെ കാല്പാദങ്ങളിലേക്കൊഴിച്ചു..
ചാരുലതയുടെ മുഖം കണ്ണന്റെ തോളിലേക്ക് ചാഞ്ഞു....

“സ്വപ്നങ്ങള്‍ കണ്ണെഴുതിയ മത്സ്യകന്യകേ.....” അവന്‍ പുഞ്ചിരിച്ചുപാടി

“ഞാന്‍ മത്സ്യകന്യകയല്ല... വേറൊരു പാട്ട് പാട്.....”


“ഒ.കെ....
കാപ്പിരിനാട്ടില്‍ ഓറഞ്ചെത്തി ,
ഒപ്പം സൂര്യനുമെത്തി...”

“ഇഡിയറ്റ്.... “

“ചാരു..നമുക്ക് ഈ നിമിഷം അങ്ങ് അസ്തമിച്ചാലോ.. ഒരു പെര്‍മനെന്റ് ലൊഗോഫ്. സ്നേഹത്തിന്റെ പീക് പോയിന്റില്‍ അല്ലേ ഇപ്പോ നമ്മള്‍.. ഒന്നിച്ച് കടലിലേക്കിറങ്ങി ഒരു പോക്ക്.. ഡീപ് ഇന്‍ ദ സീ.. തിരിച്ചുവരാത്ത ഒരു പോക്ക്.. റെഡി? “

“ഷട്ടപ്പ്.. എങ്ങോട്ടും പോകുന്നില്ല നമ്മള്‍, ഇവിടം വിട്ട്.. ലെറ്റ് ഹെവന്‍ കം ടു അസ്........നോട്ട് വീ ടു ദെയര്‍....”

കറുത്തു തുടങ്ങിയ സന്ധ്യ നോക്കി നില്‍ക്കെ അവന്റെ പല്ലുകള്‍ ചാരുലതയുടെ കവിളില്‍ അമര്‍ന്നു..

“ഹൌ... it pains....."

"pain adds pleasure to love..."

“up above the world so high....." നക്ഷത്രങ്ങള്‍ ഉദിച്ചു തുടങ്ങിയ ആകാശത്തേക്ക് ചാരുലത നോക്കിയിരുന്നു....

"like a diamond in your heart...."

തിരകള്‍ കരയുടെ മാറിലേക്ക് മദിച്ചു വീഴുന്ന്നു

“your eyes are shining now " അവന്റെ ചുണ്ടുകള്‍ അവളുടെ നെറ്റിയിലെ ഉപ്പുരസം ഒപ്പിയെടുത്തു

“because i am looking at you..."

"your voice is melodious now"

"because i am talking to you....." ചാരുലതയുടെ വളകള്‍ കിലുങ്ങി....

"your heart is beating fast....."

"because u are kissing me......"


ഇരുളില്‍ അവരെ ആര്‍ക്കും കാണാന്‍ പറ്റാതെ ആയി.... അവര്‍ക്കും ആരെയും കാണാന്‍ പറ്റാതെ ആയി..





“അണ്ണാ... വണ്ടിയുടെ ചാവി കാണുന്നില്ല..ശ്ശെടാ എന്നാലും അത് എവിടാ വച്ചെ....” അരവി പോക്കറ്റില്‍ തപ്പുതുടങ്ങി

“ഉം. ഉം. കാശുകൊടുക്കേണ്ട സമയം ആവുമ്പോ നിനക്ക് എന്തെങ്കിലുമൊക്കെ കാണാതാവും... നമ്പര്‍..നമ്പറിറക്കാതെ ലോലൂസ്.. ” ഇരുപത് രൂപ ഞാന്‍ കടക്കാരനു നീട്ടി..

ചാരുലതയും അവളുടെ കണ്ണനും അപ്പോഴേക്കും എനിക്കും പ്രിയപ്പെട്ടവരായി മാറിക്കഴിഞ്ഞിരുന്നു..അതുകൊണ്ടാവാം അവര്‍ എന്തിനു പിരിയുന്നു എന്നുപോലും അരവിയോട് ചോദിക്കാന്‍ എനിക്കാവാഞ്ഞത്...

ഇളംവെയില്‍ മണ്ണിലേക്ക് തല ചായ്ക്കുന്ന അഞ്ചുമണിയിലൂടെ അരവിയുടെ കാര്‍ തെന്നി നീങ്ങി.....


പതിനഞ്ചോളം പ്രിയ സുഹൃത്തുക്കള്‍ ഒത്തുചേര്‍ന്ന ഹോട്ടല്‍ മുറിയിലേക്ക് ഞങ്ങള്‍ കടന്നു ചെന്നു...

ആക്സിന്റേയും റെക്സോണയും കോബ്രയുടേയും ഗന്ധങ്ങള്‍ ഒന്നായി പടര്‍ന്നു കയറിയ അന്തരീക്ഷം..
സോഫ്ട് ഡ്രിങ്ക് ഗ്ലാസുകളും സ്വീറ്റ്സ് നിറഞ്ഞ കടലാസു പ്ലേറ്റുകളും കൈമാറി കൈമാറി നീങ്ങിക്കൊണ്ടേയിരുന്നു
തമിഴ് പാട്ടിന്റെ താളത്തിനൊത്ത് ചിലര്‍ പതുക്കെ ചുവടുകള്‍ വക്കുന്നു..

അപരിചതനായ എന്നെ പലര്‍ക്കും അരവി പരിചയപ്പെടുത്തുമ്പോഴും എന്റെ കണ്ണുകള്‍ ചാരുലതയേയും അവളുടെ കാമുകനേയും തേടിക്കൊണ്ടേയിരുന്നു..

ഒടുവില്‍ അരവിന്ദ് എന്നെ പിറകിലുള്ള ബാല്‍ക്കണിയിലേക്ക് കൊണ്ടുപോയി.....
അവിടെ ആകാശം നോക്കി ഏകയായി നില്‍ക്കുന്നു ചാരുലത..
നനവുപടര്‍ന്ന ചിരിയോടെ അവള്‍ ഞങ്ങളെ നോക്കി...

“ഇത് ഞാന്‍ പറഞ്ഞ ആള്.. നിങ്ങളെ ഒന്നു കാണാന്‍ ചുമ്മാ വന്നതാ....” അരവി പാന്റ് ‘ജോക്കി’യുടെ മുകളിലേക്ക് വലിച്ചു കയറ്റി

“ഹലോ....”

“എവിടെ ആ ചെക്കന്‍...വന്നില്ലേ..”

“ഹീ ഈസ് ഓണ്‍ ദ വേ.... ഇപ്പൊ എത്തും...”

“ഇങ്ങനെ ഒരു പാര്‍ട്ടിയില്‍ ഞാന്‍ ആദ്യമായിട്ടാ.. സഡന്‍ബ്രേക്കിട്ട് ഗുഡ്‌ബൈ പറയാന്‍ അടുത്ത കൂട്ടുകാര്‍ ഒന്നിച്ചു ചേര്‍ന്നൊരു....... ഒന്നുചോദിച്ചോട്ടെ, ഈ വേര്‍പിരിയലിന്റെ പിന്നിലെ ഡ്രൈവിംഗ് ഫോഴ്സ് എന്തായിരുന്നു.. ഒരു ബ്രദറാണ് ചോദിക്കുന്നത് എന്നു കരുതിയാ മതി...”

“ഹും “ പുച്ഛത്തോടെ അവളൊന്നു ചിരിച്ചു “ദ ജനറേഷന്‍സ് ബിഹൈന്‍ഡ് അസ്... “

“തലമുറ???? “

“അതേന്നേ... എല്ലാം മാഗസിനിലും ഡിസ്കഷനിലും പഴയ തലമുറയിലെ ഇന്റലക്ച്വല്‍‌സ് പറഞ്ഞോണ്ടിരിക്കുന്നില്ലേ.. ഞങ്ങളുടെ മുറതെറ്റി, തലപോയി എന്നോക്കെ.. ആത്മാര്‍ത്ഥതയില്ലാത്ത ന്യൂ ജനറേഷന്‍! പ്രണയം കുട്ടിക്കളിയായി മാത്രം കൊണ്ടുനടക്കുന്ന വിവരംകെട്ട പിള്ളേര്‍! എന്നൊക്കെ.. എന്താ ശരിയല്ലേ..”

ഞാന്‍ തലയാട്ടി.. ഇവള്‍ സാധാരണ ഒരു പെണ്ണല്ല..

“ദാറ്റ് ബ്ലഡി ഓള്‍ഡ് ജനറേഷന്‍ സ്പോയില്‍ഡ് അസ്... കില്‍ഡ് അവര്‍ ലവ്..... “

“മനസിലായില്ല....”

“ഞങ്ങള്‍ക്കും മനസിലായിട്ടില്ല..ഇതുവരെ..” കൈയിലെ സോഫ്റ്റ്ഡ്രിങ്ക് അവള്‍ മൊത്തി..”we are parting because his name is Niyas....."

"അപ്പോ കണ്ണന്‍...!!!”

“അത് എനിക്ക് വിളിക്കാനുള്ള സൌകര്യത്തിനു ഞാന്‍ അവനിട്ട പേര്..നിയാസ് റഹ്മാന്‍.. അരവിന്ദ് പറഞ്ഞില്ലേ അപ്പോ ആ പേര്?...... ഒരു മുറിയില്‍ രണ്ട് ദൈവങ്ങള്‍ വേണ്ടാന്ന്, ദാ അവിടെ നില്‍ക്കുന്ന ഞങ്ങളുടെ ജനറേഷനിലെ ഒരാളുപോലും പറയില്ല... പക്ഷേ.. വീ കാണ്ട് ലിവ് ടുഗദര്‍.. പേടിച്ചിട്ട്.. ഞങ്ങള്‍ക്ക് മുമ്പുള്ള ജനറേഷനെ പേടിച്ചിട്ട്. ഡിക്ഷ്ണറിയില്‍ നിങ്ങള്‍ ചേര്‍ക്കുന്ന പുതിയ വാക്കുകളെ പേടിച്ചിട്ട്.. ലവ് ജിഹാദ്, ലവ് ടെററിസം.. ആള്‍ ദ ബ്ലഡി..... “ അപരിചതനായ ഒരാളുടെ മുന്നില്‍ ഇത്രത്തോളം കത്തിയെരിയണമെങ്കില്‍ എത്രത്തോളം സ്നേഹിച്ചു കാണും ഇവള്‍ അവനെ.... എന്റെ ദീര്‍ഘനിശ്വാസം പൊള്ളിവീണു...

ഞാന്‍ അകത്തേക്ക് കയറി.. പൊട്ടിച്ചിരിയും കൊച്ചുവര്‍ത്തമാനങ്ങളും പൊഴിച്ചിടുന്ന പുതിയ കുട്ടികളെ നോക്കി.. അവര്‍ സന്തോഷമാക്കുകയാണ് എല്ലാം.. കരഞ്ഞു തളരാന്‍ മനസില്ലാത്ത പുതിയ യുവത്വം...സൌഹൃദത്തിനു പുതിയ മാനങ്ങള്‍ കൊടുത്തുകൊണ്ട്..

“ഹല്ലോ ഹീറോ....!!!! “ ഒരു കൂട്ടവിളിയുടെ ഇടയിലൂടെ നിയാസ് കടന്നു വരുന്നു..
വിഷാദം കണ്ണിലുണ്ടെങ്കിലും ഒരുപരിധിക്കപ്പുറം അതിനെ കടത്താതെ ആത്മവിശ്വാസം തുളുമ്പുന്ന ചിരിയോടെ..

ക്ലോസ് ഹഗ്‌സ്.....

സോഫ്ട് ഡ്രിംഗ് ചിയേഴ്‌സ്

പുസ്തകം വായിക്കുന്ന, ലോകത്തെ അറിയുന്ന, ചിന്താശേഷിയുള്ള ഇരുപത്തഞ്ചുകാരനായ ആ ടെക്നോക്രാറ്റിനോട് എനിക്ക് ബഹുമാനം തോന്നി.
ഇവന്റെ ബോഡി ലാംഗ്വേജില്‍ ചാരുലത വീണില്ലെങ്കിലേ അത്ഭുതമുള്ളൂ.....

“എവിടെ എന്റെ ക്വീന്‍....”

“ഗോ ദെയര്‍...... ഇന്‍ ദ ബാല്‍ക്കണി...”

ബാല്‍ക്കണിയിലെ കൈവരിയില്‍ വച്ച തന്റെ കൈപ്പത്തിയില്‍ പരിചയമുള്ള ചൂടു മുറുകിയപ്പോള്‍ ചാരുലത പെട്ടെന്ന് മുഖം തിരിച്ചു നോക്കി...

“സോറി.... ലേറ്റ്... ഫ്ലൈറ്റ് ടിക്കറ്റ് ടു മുംബൈ... കിട്ടാന്‍ അല്പം ലേറ്റായി... നീ വന്നിട്ട് കുറെനേരം ആയോ..” മൊബൈലില്‍ മെസേജുകള്‍ ഡിലീറ്റ് ചെയ്യുന്ന ചാരുലതയോട് നിയാസ് ചോദിച്ചു..

“എന്നത്തേക്കാ? “

“മാര്‍ച്ച് ടെന്‍.. പ്ലാ‍ന്‍ ശരിയാവുമെങ്കില്‍ അവിടെനിന്ന് യു.എസ്.. വിതിന്‍ ത്രീ മന്ത്സ്....”

“ഒരിക്കലും ഇഷ്ടമാരുന്നില്ലല്ലൊ നിനക്ക്... ഇവിടം വിടാന്‍...”

“ഇഷ്ടങ്ങള്‍ക്കും ഇല്ലേ പെണ്ണേ ചില ഇഷ്ടക്കേടുകള്‍..... ലക്ഷ്വറി ലൈഫ്, അണ്‍ലിമിറ്റഡ് ഡ്രീംസ് വിത് റെസ്പക്ട് ടു മണി, റിയല്‍ എസ്റ്റേറ്റ് ഇന്‍ ബ്രെയിന്‍... ഇതൊന്നും ഇപ്പൊഴും ഇല്ല എന്റെ ആഗ്രഹങ്ങളില്‍.. പക്ഷേ ഇവിടിനി പറ്റില്ല....”

ചാരുലതയുടെ കണ്ണുകളില്‍ അടരാനാവാതെ ഓരോ തുള്ളി കണ്ണീര്‍. ഇന്‍ബോക്സിലെ അടുത്ത മെസേജില്‍ ഡിലീറ്റ് ബട്ടണ്‍ അമര്‍ന്നു

“പിരിയാന്‍ നേരം പണ്ടോരു സര്‍ദാര്‍ജി കാമുകിയോട് പറഞ്ഞ ഡയലോഗാ എനിക്കിപ്പോ ഓര്‍മ്മ വരുന്നെ.. വാപസ് ഭേജ്‌ദോ മേരാ സാരാ എസ്.എം.എസ്..... എല്ലാം ഡിലീറ്റ് ചെയ്തോ നീ.? “

“എക്‍സെപ്റ്റ് വണ്‍... നീ ആദ്യം അയച്ചത്.. പ്രണയം പുറത്തുകാണാതെ പമ്മിയിരുന്ന ആദ്യ മെസേജ്...” നൊമ്പരം പുരണ്ട പുഞ്ചിരിയോടെ ചാരുലത പറഞ്ഞു.


“ഹൌ ഈസ് യുവര്‍ വുഡ്‌ബീ......”

“ഇതുവരെ സംസാരിച്ചില്ല.. അച്ഛന്‍ മുന്നോട്ട് പോകുന്നു അതുമായി.. ഞാനൊന്നും തീരുമാനിച്ചിട്ടുമില്ല...ഐ നീഡ് എ ബ്രേക്ക്..... എ ഗ്യാപ്പ്....”

കണ്ണടച്ച് അവള്‍ മുഖം കൈവരിയോട് ചേര്‍ത്തുനിന്നു....
ഓര്‍മ്മകളില്‍ അവള്‍ ഓടി നടന്നു..
‘കോഫീ ബീന്‍സി‘ലൂടെ, പഴയപുസ്തകം വില്‍ക്കുന്ന തെരുവോരങ്ങളിലൂടെ, തിയേറ്ററിലെ ഇരുട്ടിലൂടെ.....
കണ്ണന്റെ കൂടെ...
ഉപ്പിലിട്ട നെല്ലിക്കയും, മാങ്ങയും, കൈതച്ചക്കയും നിറച്ച ഭരണികള്‍ മാടി വിളിക്കുന്നത് അവള്‍ കണ്ടു..

“ഇനി നമ്മള്‍ കാണില്ലേ കണ്ണാ...” അവള്‍ കണ്ണു തുറന്നില്ല

“ഉണ്ടാവില്ല.. ആ ദിവസം നമ്മളിനി പ്രതീക്ഷിക്കണ്ടാ ചാരൂ, when Gods resign and religions get fu***d up.... ദൈവങ്ങള്‍ റിട്ടയര്‍ ചെയ്ത്, മതങ്ങള്‍ പണിയില്ലാതെ ചൊറികുത്തിനടക്കുന്ന ആ ഒരു ഡ്രീം ഡെ ഉണ്ടാവില്ല ഒരിക്കലും.. നമുക്കിനി കാണേണ്ടാ.. തോറ്റുകൊടുത്തില്ലേ നമ്മള്‍ before this *&&&** world...."

അവള്‍ രണ്ടു കൈയും കണ്ണോടു പൊത്തി ദീര്‍ഘനിശ്വാസം പൊഴിച്ചു..

“ഞാനൊന്നും കൊണ്ടുവന്നിട്ടില്ല നിനക്ക് തരാന്‍.. കുറെ നോക്കി.. പക്ഷേ...നിനക്ക് ചേരുന്നതൊന്നും കണ്ടില്ല... “ നിയാസ് വാച്ചില്‍ നോക്കി

“ഞാനും... I haven't brought even myself....."


എസ്‌ക്യൂസ് മീ മിസ്റ്റര്‍ കന്തസാമി..
ഒരു കോഫീ കുടിക്കാം കം വിത് മീ
ഹോട്ടാ കൂളാ നീയേ തൊട്ടു പാറ്.....‘

ആരോ പാട്ട് ഉച്ചത്തിലാക്കി.... ചാരുലതയും നിയാസും കൂട്ടുകാരുടെ കൈകളിലായി.....

‘എസ്‌ക്യൂസ് മീ മിസ്റ്റര്‍ കന്തസാമി...
ഒരു ലോംഗ് ഡ്രൈവ് പോലാം കം വിത് മീ
ഫാസ്റ്റാ സ്ലോയാ നീയേ ഒട്ടിപ്പാറ്....”

അരവിയും നൃത്തം തുടങ്ങി....

വിട പറഞ്ഞ് ഞാന്‍ പുറത്തേക്കിറങ്ങി....
പ്രണയദിനാഘോഷത്തിന്റെ തിളക്കം എങ്ങും...എവിടെയും

പുതിയ ഇരകളെ തേറ്റി ക്യൂപിഡ് സ്വര്‍ണ്ണ അമ്പുകളുമായി ആകാശത്ത് പറന്നുകൊണ്ടേ ഇരിക്കുന്നു.....


“പോകാം മാഷേ... “ അരവിന്ദ് വണ്ടി സ്റ്റാര്‍ട്ടാക്കി

“ഇന്നെന്താ ഇനി നിന്റെ പ്രോഗ്രാം...”

“അവളവിടെ വെയിറ്റ് ചെയ്യുന്നു... കോഫീ ബീന്‍സില്‍..ഞാന്‍ മാഷിനെ റൂമില്‍ ഡ്രോപ്പ് ചെയ്യാം... “

“ഓക്കേ................ “ ഞാന്‍ സീറ്റ്ബെല്‍റ്റ് വലിച്ചിട്ടു..

നിയോണ്‍ വെട്ടം കുടിച്ച് വണ്ടി നീങ്ങിക്കൊണ്ടേയിരുന്നു....
അരവിയുടെ ഫോണില്‍ പ്രണയവണ്ടിപോലെ എസ്.എം.എസ് വന്നുകൊണ്ടേയിരുന്നു...

“മാഷിന്റെ വാലന്റൈന്‍ എവിടെ...”

“പാവം ഇപ്പോള്‍ അവിടെ ചപ്പാത്തിമാവ് കുഴക്കുകയായിരിക്കും....” ഞാന്‍ പുഞ്ചിരിച്ചു

“വിടു മാഷേ ഒരു എസ്.എം.എസ്.. ബാലന്‍സില്ലേ.. എങ്കില്‍ എന്റെ മൊബൈലീന്ന് വിട്.. രണ്ടായിരം എണ്ണം ഫ്രീയാ....”

ഫോണ്‍ ചിലച്ചു
പ്രിയതമ ഓണ്‍ലൈന്‍

“ഏതു പാര്‍ക്കിലാ തമ്പുരാനേ.. വാലന്റൈന്‍ ഡേ ആയിട്ട് ഒരു ഫോണ്‍ കോള്‍...ങേ ഹേ..വിളിക്കരുത് വിളിക്കരുത്..”

“നമുക്കെന്നും വാലന്റൈന്‍ ഡേ അല്ലേ പെണ്ണേ.... “

“കൂടുതല്‍ കെളത്തല്ലേ......”


“എസ്‌ക്യൂസ് മീ മിസ് സുബ്ബലക്ഷ്മി....
ഒരു ലോംഗ് ഡ്രൈവ് പോലാം കം വിത്ത് മീ
ഫാസ്റ്റാ സ്ലോയാ നീയേ ഒട്ടിപ്പാറ്...”

“ഛീ.... ഡബിള്‍മീനിംഗ്...ഫോണ്‍ വച്ചിട്ട് പോഡേയ്..... കട്ട്!!!!”

അരവിയുടെ ചൂണ്ടുവിരല്‍ വീണ്ടും KAUB തിരഞ്ഞുകൊണ്ടേയിരുന്നു.....