Tuesday, 13 May 2008

നിക്ക്!!! നെയിം കൂടി കൊണ്ടുപോ പ്ലീസ്...

ക്രിയേറ്റിവിറ്റി, കുരുട്ടുബുദ്ധി, കുത്തിത്തിരുപ്പ്... ആഗോളമലയാളിയെ ജീവിതവിജയത്തിന്‍‌റെ അത്യുന്നതങ്ങളില്‍ എത്തിക്കുന്നത് പ്രശസ്സമായ ഈ ത്രീ ‘കാ‘ സ് ആണല്ലോ.

ഈ ത്രീ കാസ് കത്രികകൊണ്ട് മാവേലിനാട്ടുകാരന്‍ വെട്ടിമുറിക്കാത്ത വിജയക്കൊടിക്കൂറകളില്ല, വെട്ടിയുടുക്കാത്ത വിമല്‍ മുണ്ടുകളില്ല. ‘വെയറെവര്‍ വീ ഗോ.. വേണ്ടാതീനം ഫോളോസ്’, ‘വീ മല്ലൂസ് , വിന്നിംഗ് വില്ലൂസ്’ ഇവയൊക്കെത്തന്നെയല്ലേ നമ്മുടെ സ്വന്തം പഞ്ച്‌ലൈന്‍സ്.

വാക്കുകളിലെ റിഥം അല്ലെങ്കില്‍ ‘സിംഫണി ഓഫ് വേര്‍ഡ്‌സ്’‘ മലയാളിയെ പോലെ മറ്റാര്‍ക്കും കിട്ടിയിട്ടില്ല എന്ന് തോന്നുന്നു. ‘അടിപൊളി’, ‘ഓടരുത് വീഴും’, ‘പരുമല പള്ളീച്ചെന്ന് പറഞ്ഞാമതി’.. അങ്ങനെ എത്രയെത്ര ഉദാഹരണങ്ങള്‍. പ്രാസം, താളം, നര്‍മ്മം.. നമ്മള്‍ അറിയാതെ തന്നെ ഇത് നമ്മുടെ ചുണ്ടിലോടിയെത്തുന്നു. അല്ലെങ്കില്‍ നമ്മുടെ പാരമ്പര്യം എത്തിക്കുന്നു..

‘ഇന്ത്യ ഷൈനിംഗ്’, ‘ഇന്‍‌ക്രെഡിബിള്‍ ഇന്ത്യ’ ഇന്നീ തിളങ്ങുന്ന വാക്കുകളെ ലോക ഭാരതീയരുടെ ചുണ്ടില്‍ ഫിറ്റു ചെയ്ത വൈപ്പിന്‍‌കാരന്‍ പയ്യന്‍ പ്രതാപ് സുതനും, വെറും ഒരു മിഠായിയെ, ‘ലഹേ രഹോ’ എന്ന രണ്ടു വാക്കുകള്‍ കൊണ്ട് വില്പനയിലെ ഒന്നാമതായെത്തിച്ച ജോസി പോളും, ഈ പാരമ്പര്യത്തിന്‍‌റെ ചെയിനിലെ ചില കണ്ണികള്‍ മാത്രം. ‘പച്ചപ്പായലിന്‍ പലവിധ ശല്യം..’ ഊട്ടി സ്കൂളില്‍ പഠിക്കുന്ന മലയാളം വഴങ്ങാത്ത മലയാളി പൈതങ്ങള്‍ വരെ പാടിനടന്ന ഈ വരികള്‍ എഴുതിയ ആ സ്മാര്‍ട്ട് ബോയിയെ അറിയില്ലേ..

ഇത്രയും പറഞ്ഞത്, ഞങ്ങള്‍ ബ്രിജ്‌വിഹാര്‍ മലയാളി പ്രജകളും ഈ പാരമ്പര്യത്തിന്‍‌റെ കാര്യത്തില്‍ ഒട്ടും പിന്നാക്കമല്ല എന്ന് സ്ഥാപിക്കാന്‍‌വേണ്ടി മാത്രമാണ്. എത്രയെത്ര സുന്ദര പദസഞ്ചയങ്ങളാണ് ഞൊടിയിടകൊണ്ട് മെനഞ്ഞെടുക്കുന്നത്. ഹോ..
ത്രീസ്റ്റാര്‍ റെസ്റ്റോറന്‍‌റിലെ പുളിച്ച ദോശ തിന്ന് വളിച്ച മുഖം കോട്ടി അറ്റ്‌ലസ് ശശി പറഞ്ഞ വാചകം ഇങ്ങനെ, ‘ആശ തീരും.. ഈ ദോശ തിന്നാല്‍‘ . കോളയില്‍ കീടനാശിനിയുടെ അളവ് ക്രമാതീതമായി കൂടുന്നു എന്ന വാര്‍ത്ത കേട്ട് ഉടനടി സ്റ്റെനോ രാഘവന്‍ ചേട്ടന്‍ പറഞ്ഞതിങ്ങനെയല്ലേ “പെപ്സി ഛോടോ.. പെഗ് ലഗാവോ.”

ഇവരില്‍ പലരും നമ്പര്‍ വണ്‍ കോപ്പി റൈറ്റേഴ്‌സ് ആകേണ്ടവരാണ്‍. എന്തുചെയ്യാം. ഒന്നില്‍ കൂടുതല്‍ എസ്.എസ്.എല്‍.സി ബുക്ക് ഉള്ളതുകാരണം ഓവര്‍ ക്വാളിഫൈഡ് ആയിപ്പോയി. സോ, നോ ടേക്കേഴ്‌സ് ഫോര്‍ ദിസ് ജോക്കേഴ്‌സ്... അതവരുടെ തെറ്റല്ലല്ലോ.

അപ്പോ, ഈ ക്രിയേറ്റിവിറ്റി എങ്ങനെയൊന്നു പ്രകടിപ്പിക്കും. അന്തരാത്മാവിലെ അതിശോഭനമായ രചനാവൈഭവം എവിടെയെങ്കിലും ഒന്നിറക്കി വച്ചില്ലെങ്കില്‍ അത് തലച്ചോറിലിരുന്ന് വിങ്ങി വിങ്ങി വല്ല ദീനവും പിടിക്കില്ലേന്ന്..

ഈ അവസ്ഥയില്‍ ദൈവം തന്നെ അവരെ തുണച്ചു.
“വത്സാ... വിഷമിക്കാതെ. ഈ ക്രിയേറ്റിവിറ്റി കൊണ്ട് വല്ലവനും പണികൊടുക്കൂ.. ആനന്ദിക്കൂ...”
“ബട്ട് സ്വാമി.. എങ്ങനെ. വാട്ട് കൈന്‍ഡ് ഓഫ് ലേബര്‍...? “
“ഛേ.. ഇനിയും മനസിലായില്ലേ.. ഇടൂ നല്ല ഇരട്ടപ്പേരുകള്‍.... നിയോ മോഡേണ്‍ നിക്ക് നെയിംസ്.. ഗോട്ടിറ്റ്? “
“ഓ... താങ്ക് ഗോഡ്.. വട്ടപ്പേരുകള്‍.... കൊള്ളാം സാമി.. എപ്പോ ഇട്ടെന്നു ചോദിച്ചാ‍ പോരെ.. അക്കാര്യം ഞങ്ങളേറ്റു..”

അതെ. അങ്ങിനെ, ബ്രിജ്‌വിഹാറില്‍, ആരും കൊതിച്ചുപോകുന്ന ഇരട്ടപ്പേരുകള്‍ പിറന്നു. കുരുട്ടുബുദ്ധിയുടേയും ക്രിയേറ്റിവിറ്റിയുടേയും അത്യുംഗ ശൃംഗങ്ങളില്‍ വിലസുന്ന കിണുക്കന്‍ പേരുകള്‍..

ഇരട്ടപ്പേരു വീഴാ‍ത്ത പ്രജകള്‍ ബ്രിജ്‌വിഹാറില്‍ ചുരുക്കം.

അറിയാമോ.. ആരോടും ഒരു ഉപദ്രവത്തിനും പോകാത്ത, പേപ്പട്ടിയെ പോലും കല്ലെടുത്തെറിയാത്ത ഞങ്ങളുടെ പാവം തങ്കച്ചായനു വരെ പേരു വീണു.. അതും, കേട്ടാല്‍ ആരും നമിച്ചു പോകുന്ന പേര്.
‘പുന്നകൈ മന്നന്‍..’
അതുപിന്നെ, അവധിയ്ക്കു നാട്ടില്‍ പോയ ഭാര്യ സിസിലിയെ സ്വീകരിക്കാന്‍ റൊമാന്‍‌റിക്കലി ഓവര്‍ച്ചാര്‍ജ്ജായി, ന്യൂദില്ലി സ്റ്റേഷനില്‍ നിന്ന അച്ചായന്‍, ‘ഭാര്യ ഒരു തമിഴന്‍‌റെ കൂടെ ഒളിച്ചോടിപ്പോയി’ എന്ന ഹാപ്പി ന്യൂസ് മാത്രം സ്വീകരിച്ച് മടങ്ങിവന്നപ്പോള്‍ , ഏതോ ഏഭ്യനോട് ആ വാര്‍ത്ത പറഞ്ഞിട്ടല്ലേ.. അല്ലെങ്കില്‍ ആ പേരു വീഴുമാരുന്നോ.. അങ്ങനെ ചോദിക്കല്ലേ.. വീഴുമാരുന്നു. അതാണ് ബ്രിജ്‌വിഹാര്‍..

ഇവിടുത്തെ ഏറ്റവും പഴക്കം ചെന്ന ഇരട്ടപ്പേരിന്‍‌റെ ഉടമ ആരാണ്? ചോദിക്കേണ്ട കാര്യമില്ല. മുന്‍‌കാല കമ്യൂണിസ്റ്റും, ഇപ്പോഴത്തെ ഹാര്‍ഡ്‌കോര്‍ അയ്യപ്പ ഭക്തനുമായ ഞങ്ങളുടെ പ്രിയപ്പെട്ട രാഘവന്‍ ചേട്ടന്‍ തന്നെ.
വിദ്യാഭ്യാസ യോഗ്യത ഒമ്പതാം ക്ലാസ് ( ബ്രാക്കറ്റില്‍ പഴയ മാത്രമുമുള്ള രാഘവന്‍‌ജി, സ്റ്റെനോഗ്രാഫര്‍ ആയി ജോലി നോക്കുന്ന കാലഘട്ടം. ‘മിസ്. റേച്ചല്‍. കാന്‍ വീ മീറ്റ് അറ്റ് ഇന്ത്യന്‍ എക്സ്‌പോ” എന്ന് ബോസ് ഡിക്ടഷന്‍ കൊടുത്തപ്പോള്‍, ‘മിസ്. റേച്ചല്‍ കാന്‍ വീ ‘മേറ്റ്‘ അറ്റ് ഇന്ത്യന്‍ എക്സ്‌പേര്‍ട്ട്’ എന്ന് ടൈപ്പു ചെയ്തു കൊടുത്ത ദിവസം തന്നെ ആ പേരു വീണു. ‘സ്റ്റെനോ രാഘവന്‍ ‘ (പേരിനു പിന്നിലെ ഈ സംഭവം സത്യമാണോ എന്നറിയില്ല. പറഞ്ഞു കേട്ടതാണേ)


ലൂസ് മോഷന്‍ ഉണ്ടാവുക സ്വാഭാവികമല്ലേ.. പിന്നല്ലാതെ. ലൂസ് മോഷനു തോന്നലുണ്ടായാല്‍ സൈക്കിള്‍ സ്ലോ മോഷനില്‍ ഓടിക്കാന്‍ ആര്‍ക്കെങ്കിലും പറ്റുമോ. ഇല്ലല്ലോ.. അത്രതന്നെ. അപ്പോ വയറ്റില്‍ അടുത്ത മോഷനുള്ള കാറ്റും കോളും ഫീല്‍ ചെയ്തപ്പോള്‍ കാഞ്ഞിരപ്പിള്ളിക്കാരന്‍ പി.എം. ശശി റെഡ്‌ലൈറ്റ് ജമ്പുചെയ്ത് സന്തത സഹചാരിയായ അറ്റ്‌ലസ് സൈക്കിളില്‍ അമര്‍ന്നൊന്നു പാ‍ഞ്ഞു. കണ്ടകശനി വന്നാല്‍ റെഡ്‌ലൈറ്റെന്നോ മോഷനെന്നോ വല്ലോമുണ്ടോ.. എതിരെ വന്ന സ്കൂട്ടര്‍വാലായെ തട്ടിത്തെറിപ്പിച്ച് ശശി ശവാസനം പോസില്‍ വീണപ്പോള്‍, “ഠ” ഷേപ്പിലായിരുന്ന ഫ്രണ്ട് വീല്‍ ‘ട’ ഷേപ്പിലായിപ്പോയി.. എന്തു ചെയ്യുമെന്ന് പറ. സൈക്കിള്‍ വാരിക്കൂട്ടി സൈക്കിള്‍ റിക്ഷാ പിടിച്ച് വന്നപ്പോള്‍ ഏതോ ഒരു പഹയന് തോന്നിയത്രെ. ശശി അറ്റ്‌ലസ് സൈക്കിളിന്‍‌റെ ബ്രാന്‍ഡ് അംബാസഡറാണെന്ന്. പേരും മാറി.. ‘അറ്റ്‌ലസ് ശശി.’



‘ഇക്കാലത്ത്, പോക്കുണ്ടെങ്കില്‍ ഒരുത്തനും ഒരുപകാരവും ചെയ്യരുത്..’

ഇങ്ങനെ പറയുന്ന ഒരാളേ ഉള്ളൂ ബ്രിജ്‌വിഹാറില്‍. അത് ഞങ്ങളുടെ കെ. രാമചന്ദ്രന്‍ ചേട്ടന് ആകുന്നു.

ഒരു മകരസംക്രാന്തി ദിവസം, അമ്പലത്തിലെ സദ്യയ്ക്ക്, തനി പാലക്കാടന്‍ രുചിയുള്ള സാമ്പാര്‍ വച്ചുകൊടുത്തു എന്ന പാതകം ചെയ്തതിനു, ആ ദിവസം തന്നെ ‘സാമ്പാര്‍ ചന്ദ്രന്‍’ ആയി മാറിയില്ലേ.. ഇതെങ്ങിനെ സഹിക്കും. പറ.

‘ഇനി നിങ്ങള്‍ അമ്പലത്തില്‍ സാമ്പാര്‍ വച്ചു പോയേക്കരുത് പറഞ്ഞേക്കാം’ എന്ന് ഭാര്യ അക്രോശിക്കുമ്പോള്‍, അദ്ദേഹം പറയുമത്രേ..
”എന്തായാലും പേരു വീണു. ഇനി സാമ്പാറില്‍ തന്നെ തുടരാം. കഷ്ടകാലത്തിനു കൊണ്ടാട്ടം വല്ലോം വച്ചാലത്തെ അവസ്ഥയൊന്നോര്‍ത്തേ ജാനു...”


‘ഇതല്‍പ്പം ക്രൂരമായിപ്പോയില്ലേ മച്ചാ.’ ചോദിക്കുന്നത്, ഇന്ത്യന്‍ റെയില്‍‌വേയില്‍ ജോലിയുള്ള പി.കെ.പി മേനോന്‍ ചേട്ടനാണ്. അതും ദൈവത്തെ വിളിച്ചതിന്‍‌റെ പേരില്‍ ഈ ഗതി വന്നല്ലോ.. ഹോ..

ഇംഗ്ലീഷോ സ്പാനിഷോ പോലാണോ മലയാളം. എത്ര അക്ഷരം ഉണ്ട് എന്ന കാര്യത്തില്‍ ഇതുവരെ ഒരു തീര്‍പ്പായിട്ടില്ല. ചിലര്‍ പറയുന്നു അമ്പത്തിയാറ്. ചിലര്‍ക്ക് അമ്പത്തിനാല്. മറ്റു ചിലര്‍ പറയുന്നു ഇതു രണ്ടുമല്ലെന്ന്. അപ്പോള്‍ ചില മിസ്റ്റേക്ക്‍സ് വരും എന്നത് സ്വഭാവികമല്ലേ.. അതങ്ങ് ക്ഷമിച്ചാ‍ല്‍ എന്താ കുഴപ്പം..

അമ്പലത്തില്‍ ഭാഗവതം വായിക്കുന്ന ഗ്രഹപ്പിഴ പിടിച്ച ഒരു ഞായറാഴ്ച. ‘മുമ്പേ ഗമിച്ചീടിന മാന്‍‌പേട’ എന്ന ഭാഗം വന്നപ്പോള്‍ വായനയുടെ ആക്സിലറേഷന്‍ ഒന്നു മുറുകിപ്പോയതുകൊണ്ട് അത് ‘മുമ്പേ ഗമിച്ചീടിന മാന്‍‌പോട’ എന്നായിപ്പോയി. അന്നു തന്നെ ഏഭ്യന്‍മാര്‍ പേരിട്ടില്ലേ.. ‘പോട മേനോന്‍..’
പരിണാമം സംഭവിച്ചു പേര് ‘പൂടമേനോന്’ ആവരുതേ എന്നൊരു പ്രാര്‍ഥനയേ ഉള്ളൂ പുള്ളിയ്ക്കിപ്പോള്‍..

‘അല്ല വല്ല കാര്യോമുണ്ടാരുന്നോ എനിക്ക്..’ ഇത് സ്വയം ചോദിക്കുന്നത് മറ്റാരുമല്ല, ഞങ്ങളുടെ അലക്സാണ്ടര്‍ അച്ചായനാണ്..

അന്നൊരു നശിച്ച ഞായറാഴ്ച.

സീമാപുരിയില്‍ പോയി പോത്തിറച്ചി വാങ്ങി വരുന്ന ശുഭ മുഹൂര്‍ത്തം. പ്ലസ് ടു വിദ്യാര്‍ഥികളായ മലയാളി പിള്ളേര് ക്രിക്കറ്റ് കളിക്കുന്ന കണ്ട്, വീക്കായി പോയ തന്‍‌റെ സ്പോര്‍ട്ട്സ്‌മാന്‍ സ്പിരിട്ട് ഒന്നു പൊടി തട്ടിയെടുക്കാനുള്ള ഉള്‍വിളി എവിടുന്നോ ഉന്നുണ്ടായിപ്പോയി. എന്തു ചെയ്യാം. നേരെ പോയി ക്രീസിലേക്ക്.

ദോഷം പറയരുതല്ലോ.. ആദ്യ ബോളിനെ തന്നെ സ്ക്വയര്‍ കട്ട് ചെയ്ത് ബാക്ക് ടു ഫുള്‍ഫോമിലായി അച്ചായന്‍. ബോള്‍ നേരേ പാഞ്ഞു ചെന്നത്, പാര്‍ക്കിന്‍‌റെ ഒരു മൂലയില്‍ ഏണിനു രണ്ടു കൈയും സപ്പോര്‍ട്ടു കൊടുത്തുകൊണ്ട്, തേര്‍ട്ടി ഡിഗ്രി ഞെളിഞ്ഞു നിന്ന് സണ്‍ബാത്ത് ചെയ്യുന്ന ഒരു ഹിന്ദിക്കാരന്‍ കിളവന്‍‌റെ ആറാം വാലിക്കായിപ്പോയി. എന്തു ചെയ്യാം. സമയദോഷം.. അമ്മാവന്‍‌റെ രണ്ടു മക്കളും, ഒരു മരുമകനും കൂടി നിര്‍ത്തിയുഴിഞ്ഞത് അച്ചായന്‍ മറക്കും. ബട്ട്.. ആ സംഭവത്തില്‍ കിട്ടിയ പേര്.. അതെങ്ങനെ മറക്കും.അതും കേട്ടാല്‍ കൃമികടി വരുന്ന ഒരു തട്ടുപൊളിപ്പന്‍ പേര്.. “കിര്‍മാണി...”
‘വല്ല ഗവാസ്കറെന്നോ, തെണ്ടുക്കറെന്നോ വിളി കുഞ്ഞേ എന്ന് പലതവണ ദൈന്യം കൊണ്ട് റിക്വസ്റ്റ് ചെയ്തിട്ടും നോ രക്ഷ. കൈയിലെ കല്ലും നാവിലെ ഇരട്ടപ്പേരും ഒന്നുപോലെയല്ലേ. വിട്ടുപോയാല്‍ തിരിച്ചെടുക്കാന്‍ പറ്റുമോന്ന്...

അതുപിന്നെ, ഭാര്യ ഒരു മിനിമം ആഗ്രഹം പറഞ്ഞാല്‍ അത് നടത്തിക്കൊടുത്തില്ലെങ്കില്‍ എന്തു പതി..

‘രണ്ടുനാലെങ്കിലും കൊണ്ടുവന്നീടണം
ഉണ്ടുകനിവെങ്കില്‍ വേണ്ടുവോളം മതി’

എന്ന് പാഞ്ചാലി ഒന്നു പറഞ്ഞതല്ലേയുള്ളൂ പണ്ട്.. വെഡ്ഡിംഗ് ഫ്രാഗ്രന്‍സ് പുഷ്പം തേടി ഭീമസേനന്‍ ഒരു കുതിപ്പല്ലാരുന്നോ.. അപ്പോ ‘ചേട്ടാ, ഇത്തവണ ഫ്ലാറ്റിനു ചുവപ്പു പെയിന്‍‌റടിച്ചാ മതി’ എന്ന് ഓമനച്ചേച്ചി പറഞ്ഞപ്പോള്‍, ഏഷ്യന്‍ പെയിന്‍‌റ് അപെക്സ് തേടി പരമേശ്വരന്‍ ചേട്ടന്‍ ഒന്നു കുതിച്ചതില്‍ എന്തത്ഭുതം..പിറ്റേന്നു തന്നെ ഫ്ലാറ്റ് ചുവന്നു. ഒപ്പം കക്ഷിയുടെ പേരും ചുവന്നു. ‘ലാല്‍കില പരമേശ്വരന്‍ ’
പായലും പൂപ്പലും വന്നപ്പോള്‍ പെയിന്‍‌റു മാറ്റി മഞ്ഞയാക്കിയിട്ടും പേരിലെ പെയിന്‍‌റുമാറിയില്ല.. ഹീ ഈസ് സ്റ്റില്‍ റെഡ്‌ഫോര്‍ട്ട് പരമേശ്വരന്‍ ..

വെപ്പു കാലുകള്‍ നിര്‍മ്മിക്കുന്ന കമ്പനികള്‍ക്ക് സര്‍ക്കാര്‍ ടാക്സ് ഇളവു കൊടുക്കുന്നുണ്ട്. പക്ഷേ ഇരട്ടപ്പേരിടുന്നതില്‍ ഒരിളവും ബ്രിജ്‌വിഹാര്‍ പൌര്‍ന്മാര്‍ ഇക്കാര്യത്തില്‍ കൊടുക്കാറില്ല. സ്വന്തമായി ജയ്‌പൂര് കാലുകള്‍ നിര്‍മ്മിക്കുന്ന ഫാക്ടറിയുള്ള എം. ചന്ദ്രന് അവര്‍കളെ ‘കാലന്‍ ചന്ദ്രന്’ എന്നു നാമകരണം ചെയ്യാന്‍ ഒരുമടിയുമില്ലാ‍രുന്നല്ലോ ഞങ്ങള്‍ക്ക്. ‘കാലാ വാ ഒരു കാലടിക്കാം’ എന്ന് സ്റ്റെനോ രാഘവന്‍ ചേട്ടന്‍ വിളിച്ചാല്‍ എന്തൊരുത്സാഹമാണു പുള്ളിക്ക് കൂടെ പോകാന്‍. വന്നുവന്ന് ഡെയിലി നാലു തവണ കാലന്‍ എന്നു വിളി കേട്ടില്ലേലാണു പുള്ളിക്കൊരു അസ്കിത..

മൂണ്‍സ് (ചന്ദ്രന്മാര്‍) ഒരുപാടുള്ള ബ്രിജ്‌വിഹാറില്‍ ഉദ്ദേശിച്ച ചന്ദ്രനെ പിടികിട്ടാന്‍ വട്ടപ്പേരുകള്‍ നല്‍കുന്ന സഹായം ചില്ലറയല്ല. ‘നമ്മുടെ ചന്ദ്രനെ കണ്ടോ.’ എന്ന് ആരെങ്കിലും ചോദിച്ചാല്‍ ആദ്യ മറുചോദ്യം ഇതാവും ‘ഏതു ചന്ദ്രന്‍?.. കാലനോ, പാവാടയോ, മുരിങ്ങയോ അതോ സാമ്പാറോ.’

താന്‍ ജോലി ചെയ്യുന്ന എക്സ്‌പോര്‍ട്ട് കമ്പനിയില്‍ നിന്നും സഹായ വിലയ്ക്ക് കുറെ തുണികള്‍ വാങ്ങി സ്കൂട്ടറില്‍ വരികയായിരുന്ന കുറ്റിപ്പുറം സ്വദേശി ടി.എസ്. ചന്ദ്രനോട്, അറ്റ്ലസ് ശശി ചുമ്മാ ഒന്നു ചോദിച്ചതാണ്
‘ഇതെന്താ ചേട്ടാ തുണിയുമായി..’

ചിട്ടിപ്പണത്തിന്‍‌റെ മൂന്നു ഗഡുക്കള്‍ ഡ്യൂ ആക്കി വിലസുന്ന ഗഡിയോട് , അമര്‍ഷത്തിന്‍‌റെ ക്ലച്ച് മുറുക്കി ചന്ദ്രന്‍ ചേട്ടന്‍ ഒന്നും മുറുമുറുത്തു
‘നിന്‍‌റെ അമ്മായിയമ്മയ്ക്ക് അടിപ്പാവാട തയ്ക്കാന്‍... കാശെവിടെടാ *&**‘
ശശി അതീവ വിനയത്തോടെ ഓണ്‍ ദി സ്പോട്ടില്‍ പുതിയ പേരിട്ടു ‘പാവാട ചന്ദ്രന്..’


അതിപ്പോ.. അബദ്ധം ആര്‍ക്കും പറ്റില്ലേടേ കൂവേ..

ഫ്ലാറ്റിനടുത്തു നില്‍ക്കുന്ന മുരിങ്ങയില്‍ നിന്നും രണ്ടു കാ പറിച്ചേക്കാം എന്ന മിനിമം അജന്‍ഡയില്‍, ഇരുമ്പു പൈപ്പുകൊണ്ട് ബാറ്റ്‌മിന്‍ഡന്‍ സ്റ്റൈലില്‍ മൂന്നു പൊങ്ങി, നാലാം പൊങ്ങലില്‍ കാലൊന്നു തെറ്റി, പൈപ്പ് അടുത്തുകൂടി പോകുന്ന ഇലവന്‍ കെ.വി. ലൈനില്‍ ഒന്നു തട്ടി ദേഹത്തുകൂടെ വിദ്യുച്ഛക്തി ഒന്നു പായിച്ച്, കരിസമം ഒന്നു കിടന്നു എസ്.പി. ചന്ദ്രന്‍ ചേട്ടന്‍. പത്നി രമണിച്ചേച്ചിയുടെ ദൌര്‍ഭാഗ്യം ഒന്നുകൊണ്ടു മാത്രം ദിവംഗതനായുമില്ല..
എന്നു വച്ച് അദ്ദേഹത്തെ ‘മുരിങ്ങ ചന്ദ്രന്‍‘ എന്നു വിളിക്കുന്നത് ക്രൂരതയല്ലേ.. എന്തു ചെയ്യാം.. ക്രിയേറ്റിവിറ്റിക്ക് കാരുണ്യം ഇല്ലല്ലോ...(ഈ സംഭവത്തിനു ശേഷം മുരിങ്ങക്കാ ഇട്ട അവിയല്‍ നോക്കാന്‍ പോലും കക്ഷിക്കു ഭയമാണത്രേ.. കാണുമ്പൊഴേ കറണ്ടടിക്കുന്നെന്ന്...)


“ആയുഷ്മാന്‍ ഭവ: “
എന്താ ആലോചിക്കുന്നെ..‘ ഇതും ഒരു ഇരട്ടപ്പേരോ‘ എന്നാവും അല്ലേ.. എന്നാ കേട്ടോ. ആണ്.
സീറ്റുവരെ തുരുമ്പിച്ച ലാമ്പി സ്കൂട്ടറില്‍ മരണപ്പാച്ചില്‍ നടത്തുന്ന പ്രഭാകരന്‍ ചേട്ടന്‍, വഴിയില്‍ പരിചയം ഉള്ള ഏതു പ്രജയെ കണ്ടാലും സ്നേഹം കൊണ്ട്, വലം കൈ ആക്സിലറേറ്ററില്‍ നിന്നും ആകാശത്തേക്കുയര്‍ത്തി ഒന്നു വിഷ് ചെയ്യും. അതിപ്പോ സ്നേഹം കൊണ്ടല്ലേന്നെ..
ആ വിഷ് ചെയ്യലും, മഹാഭാരതം സീരിയലിലെ ഭീഷ്മര്‍ ‘ആയുഷ്മാന്‍ ഭവ”‘ എന്ന പറയുന്ന വിഷ് ചെയ്യലും ഒരുപോലെ എന്ന് ഏതോ ഒരു പഹയനു തോന്നിയത്രെ.
പ്രഭാകര്‍ജിയുടെ പേരും മാറി.... ‘ആയുഷ്മാന്‍ ഭവ: “



‘വേണ്ടാ വേണ്ടാ.. ഈ അഭ്യാസം ഒന്നും ഇങ്ങോട്ടെടുക്കെണ്ടാ.. ഒരുപാട് അഭ്യാസങ്ങള്‍ കണ്ടതാ ഈ കൃഷ്ണന്‍‌കുട്ടി’
എരുമേലിക്കാരന്‍ കൃഷ്ണന്‍ കുട്ടിച്ക്ഫേട്ടനു ഒന്നോ രണ്ടോ തവണ ഇതു പറഞ്ഞാ പോരാരുന്നോ. സമാജം പിരിവിനു ചെന്നപ്പോള്‍ അടുപ്പിച്ചടുപ്പിച്ച് പത്തുതവണയായി ഇരുപത് ‘അഭ്യാസം’ പറഞ്ഞ ചേട്ടനു, ചൂടോടെ തന്നെ ആ പേരു വീണു.
ഇന്നിപ്പോ കൃഷ്ണന്‍കുട്ടി എന്നു പറഞ്ഞാ ആരും അറിയില്ല പുള്ളിയെ.. ‘അഭ്യാസം’ എന്നു മാത്രം പറയണം.


പല്ല് അല്പം ഉയര്‍ന്നു എന്നത് അത്ര വീക്ക്നെസ് ആയി തോന്നിയിരുന്നില്ല ഞങ്ങളുടെ എന്‍.പി.ജി. പിള്ളയ്ക്ക്. ഏതോ ഒരു ഏമ്പോക്കി ‘പല്ലന്‍ പിള്ള’ എന്നു വിളിക്കുന്നതു വരെ.
ആ പേര് എത്രമാത്രം ഫീല്‍ ഉണ്ടാക്കും എന്ന് മനസിലാക്കിയ ഒരേ ഒരു വ്യക്തി സമാജം സെക്രട്ടറിയായിരുന്ന സ്റ്റെനോ ചേട്ടന്‍ മാത്രം ആണ്. പിള്ളച്ചേട്ടന്‍‌റെ തൊട്ടടുത്ത ഫ്ലാറ്റില്‍ പിരിവിനു ചെന്ന സ്റ്റെനോ, ഇറങ്ങാന്‍ നേരം ഗ്രഹപ്പിഴയ്ക്കൊന്നു പറഞ്ഞുപോയി ‘പോട്ടെ വര്‍ഗ്ഗീസേ.. അപ്പുറത്ത് പല്ലന്‍ ഉണ്ടോ.. അവിടെം കേറണം..”
“പല്ലന്‍ നിന്‍‌റെ അപ്പനാടാ” എന്നൊരു അക്രോശം കേട്ടത് കക്കൂസില്‍ നിന്നാണ്. മൂത്രമൊഴിക്കല്‍ പകുതിയില്‍ സ്റ്റോപ്പ് ചെയ്ത്, അന്നു വര്‍ഗീസച്ചായന്‍‌റെ ഗസ്റ്റായി വന്ന പിള്ളച്ചേട്ടന്‍ ഒരു കുതിപ്പായിരുന്നു. സ്റ്റെനോയുടെ വയറ്റത്തേക്ക്...



പൂരപ്പാട്ടു പാടുക എന്നത് അത്ര വല്യ കുറ്റമാണോ സാറേ.. അല്ല.. ഞാനും അങ്ങനെ കരുതുന്നില്ല. ‘അബ്യൂസിംഗ് ഫ്ലഷസ് ഔട്ട് യുവര്‍ ആംഗര്‍ ആന്‍ഡ് ഡിസയര്‍’ എന്നല്ലേ..
പക്ഷേ യു.പി.പോലീസുകാര്‍ക്കിത് മനസിലാവില്ലല്ലോ..

വൈശാലിയിലെ മലയാളി സമാജം വാര്‍ഷികത്തിലെ ഗാനമേള ആസ്വദിക്കാന്‍ സ്റ്റെനോ അടക്കമുള്ള ആറംഗ സഘം ഒന്നുപോയി.. പാതിരാത്രിയില്‍. അതുപിന്നെ കലാസ്വാദകര്‍ക്ക് രാവെന്നോ പകലെന്നോ ഉണ്ടോ.. മാര്‍ഗമദ്ധ്യേ കൊടുങ്ങല്ലൂര്‍ നൊസ്റ്റാ‍ള്‍ജിയ പിടികൂടി.. അതും നാച്ചുറല്‍. ഹൈ പിച്ചില്‍ പാടിയ പൂരപ്പാട്ട്, ആവേശത്തിന്‍‌റെ കൊടിമരത്തോളം എത്തിയപ്പോള്‍ പോലീസ് ജീപ്പു വന്നത് എങ്ങനെ അറിയും. ബാക്കി പാട്ട് പോലീസുകാരു പാടി.. തനി നാടന്‍ ഹിന്ദിയില്‍.

പിറ്റേന്ന് കേസൊതുക്കാന്‍ സ്റ്റേഷനിലെത്തിയ ദിവാകര്‍ജിയും സംഘവും ജനലില്‍ കൂടി ഒന്നു നോക്കി.

നളചരിതം ആട്ടക്കഥയിലെ നളനെപ്പോലെ, കൈ രണ്ടും മുന്നോട്ട് വച്ച്, വെപ്രാളത്തില്‍ ഇരിക്കുന്നത് ഷാനവാസ് അവര്‍കള്‍ അല്ലേ..

ങേ... ഷാനവാസ് ഇരിക്കുന്നത് വായുവിലാണല്ലോ.. കസേരയെവിടെ..
“എന്താ ഷാനാ ഇങ്ങനെ..” ദിവാകര്‍ജി സോഫ്റ്റായി ചോദിച്ചു.
‘മൂന്നാം മുറയാ ചേട്ടായി. നാലു മണിക്കൂറായി ഈ ഇല്ലാക്കസേരയില്‍ ഇരിക്കാന്‍ തൊടങ്ങീട്ട്. എന്നെ ഇതുപോലെയെടുത്ത് കോട്ടയ്ക്കല്‍ കൊണ്ടുപോകേണ്ടി വരും .. വയ്യ.....”

“ദൈവമേ... അംബുജാക്ഷന്‍ എവിടെ..”

ബ്രിജ്‌വിഹാറിലെ ആസ്ഥാന ഭരതനാട്യം ടീച്ചറായ അംബുജാക്ഷന്‍ജിയെ ഒന്നു നോക്കി..

‘ആനന്ദ നടനം ആടിനാന്‍’ എന്ന പാട്ടില്‍ മോഹന്‍ലാല്‍ നില്‍ക്കുന്ന പോസില്‍, ഒറ്റക്കാലില്‍, മറ്റേക്കാല്‍ ചവിട്ടുനാടകം സ്റ്റൈലില്‍ പൊക്കി... ദാ നില്‍ക്കുന്നു മൂപ്പര്. ഒരു കൈ മാങ്ങാപറി, മറുകൈ ചെളിക്കുത്ത്
മുഖത്തു ലാസ്യമില്ല.. ശോകം മാത്രം..

‘പോലീസുകാരു പ്രൊഫഷന്‍ ചോദിച്ചപ്പോ ഡാന്‍സര്‍ എന്നു പറഞ്ഞു പുള്ളി. എന്നാ വെളുക്കും വരെ അങ്ങെനെ നിക്കെടാ എന്നവര്‍.. എന്തു ചെയ്യാനാ പാവം..’

“സ്റ്റെനോയോ...? “
‘ദാ അവിടെ സൈക്കിള്‍ ചവിട്ടുന്നു..’

അങ്ങേ മൂലയില്‍ ഇല്ലാത്ത സൈക്കിളിന്‍‌റെ ഇല്ലാത്ത പെഡല്‍ ചവിട്ടി വിയര്‍ക്കുന്നു സ്റ്റെനോ രാഘവന്‍ ചേട്ടന്‍.

ഈ സംഭവത്തോടെ ഷാനവാസിനു പുതിയ പേരുവീണു. “ചെയര്‍ലെസ് ഷാനവാസ്’
അതുവരെ ഗുരുജി എന്ന് അറിയപ്പെട്ടിരുന്ന അംബുജാക്ഷന്‍ ചേട്ടന്‍ പിന്നീട് ‘കൊറ്റി’ യുമായി...



‘അല്‍ വേര’ ഒരു നല്ല പച്ചമരുന്നല്ലേ.. ക്യാന്‍സര്‍ വരെയുള്ള മഹാരോഗങ്ങള്‍ക്ക് ഒരു പ്രതിവിധിയല്ലേ അത്.
ആയിരിക്കാം. പക്ഷേ ചോദിക്കുന്നത് ഞങ്ങളുടെ കുട്ടന്‍പിള്ളച്ചെട്ടനൊവാരുത്. ഉടനടി അടി പക്കാ..

‘പിള്ളേച്ചാ.. ഇതേലൊരുപിടി വാങ്ങിച്ചാട്ടേ.. ഷുഗര്‍ ഷുവറായി മാറും. ഞാനല്ലേ പറയുന്നത്. ലോകപ്രശസ്തമല്ലേ ഇത്..’ എന്ന് അല്‍‌വേരയുടെ ബ്രിജ്‌വിഹാറിലെ ഹോള്‍സെയില്‍ ഡീലറായ പരമേശ്വരന്‍ ചേട്ടന്‍ പറഞ്ഞപ്പോള്‍, ഒറ്റച്ചോദ്യമേ ഉണ്ടായിരുന്നുള്ളൂ പിള്ളച്ചേട്ടന്..
“പരമേശ്വരാ.. കള്ളുകുടിക്കുന്നോണ്ടു വല്ല പാര്‍ശ്വഫലോം ഉണ്ടോ..”
“ഇല്ലെന്നേ.. ഇത് അല്‍‌വേരയാ സാധനം. ഐശ്വര്യമായി നാനൂറു രൂപയിങ്ങെടുത്താട്ടെ.. ഒരുപിടി പിടിച്ചാട്ടെ..’
അല്‍‌വേരയുടെ അദ്യ ഡോസെടുത്ത പിള്ളേച്ചന്‍, വൈകിട്ട് മൂലക്കടയില്‍ പോയി പതിവു ക്വോട്ടയുടെ മൂല നാക്കുകൊണ്ട് വെട്ടി കുടിച്ചപ്പോള്‍ ഒരു ഡെങ്കിക്കൊതുകു ചന്തിക്കു കടിച്ചു എന്നതു സത്യം...

പിറ്റേന്ന് ആശുപത്രിക്കിടക്കയില്‍ ഡെങ്കിപ്പനിബാധിതനാ‍യി ശരീരം ശരശയ്യയില്‍ എന്നോണം പൂളച്ചു കിടക്കുമ്പോ, അറിയാതെ പറഞ്ഞു പോയി... കഷ്ടകാലത്തിന്
‘ആ നായിന്‍‌റെ മോന്‍ ‘ആലുവേരു’ തന്നെ എന്നെ രോഗിയാക്കി..അയ്യോ..’

ഇന്ന് കുട്ടന്‍‌പിള്ള എന്നു പറഞ്ഞാല്‍ ആര്‍ക്കും അറിയില്ല.. ‘ആല്‍‌വേരു പിള്ള’ സുപരിചിതന്‍...



രൂപാ ഒന്നും രണ്ടുമല്ല, എഴുന്നൂറ്റി മുപ്പത് അങ്ങോട്ടെണ്ണിക്കൊടുത്തിട്ടാ ഞങ്ങളുടെ പ്രിയപ്പെട്ട വാസുദേവന്‍ ചേട്ടന്‍ ഒരു ഞെരിപ്പന്‍ പേര് സമ്പാദിച്ചത്.. അറിയാമോ. ഇക്കാലത്ത് വേറേ ആരുണ്ട് ഇങ്ങനെ കാശു മുടക്കി ‘പേരു സമ്പാദി‘ക്കുന്നവരായി.. ഒന്നു പറ മേന്നേ..

സമ്മര്‍ ബ്രേക്കിനു നാട്ടില്‍ പോയി മടങ്ങാന്‍ നേരം അമ്മായിയപ്പന്‍ ചുമ്മാ ഒന്നു സജസ്റ്റു ചെയ്തു. “ഞാനും കൂടി ഒന്നു വരാം മോനേ.. ഡല്‍ഹിയൊന്നു കണ്ടുകളയാം ..എന്താ‍..”
‘വയസു കാലത്ത് കിളവനു വേറെ പണിയൊന്നുമില്ലേ മനുഷേനെ ബുദ്ധിമുട്ടിക്കാനക്കൊണ്ട്’ എന്ന് മനസിലും, ‘പോരച്ചാ’ എന്നു പുറമേയും വാസുവേട്ടന്‍ ഒന്നു പറഞ്ഞു.
ഡല്‍ഹിയില്‍ തന്നെയുള്ള ഇളയമകള്‍ ജലജയെ ഓര്‍ത്തുകൊണ്ട്, അമ്മായിയപ്പന്‍ അടുത്ത ഡയലോഗ് കാച്ചി..”വരിക്കച്ചക്കാന്നു വച്ചാ ജലുവിനു പണ്ടേ ഹരമാ.. എന്തായാലും പോകുവല്ലേ.. ഒരു മൂന്നെണ്ണം പായ്ക്കു ചെയ്യട്ടെ കുട്ടാ...”
‘അങ്ങേരടെ ഒടുക്കത്തെ ചക്ക’ എന്ന് മനസിലേ വാസുവേട്ടന്‍ പറഞ്ഞുള്ളൂ.. പ്രോമിസ് ചെയ്ത സ്ത്രീധനത്തിന്‍‌റെ ബാക്കി ഫിഫ്റ്റി പേര്‍സെന്‍‌റ് റൈറ്റോഫ് ചെയ്താലോ എന്ന് ഭയന്നിട്ടാണ് ‘ആട്ടച്ചാ’ എന്ന് മറുപടി കൊടുത്തത്.

ഡല്‍ഹി റെയില്‍‌വേ സ്റ്റേഷനിലെ തടിഫ്രൈയിമിട്ട സുരക്ഷാ ചതുരത്തിലൂടെ ചാക്കുമായി കടക്കുമ്പോള്‍ സ്റ്റാഫ് ഒന്നു തടഞ്ഞു. ചുമ്മാ ഒന്നു തൂക്കിനോക്കട്ടമ്മാവാ എന്ന മട്ടില്‍..

എക്സ്‌ട്രാ ഭാരം. അനനുവദനീയം. പെനാല്‍ട്ടി എഴുന്നൂറ്റിമുപ്പത് കാ..

അമ്മായിയപ്പന്‍ ഡീസന്‍‌റായി..’ഞാന്‍ പറഞ്ഞു മനസിലാ‍ക്കാമെടാ കൊച്ചനേ’ എന്ന് മരുമോനോട്. എന്നിട്ട് സ്റ്റാഫിനോട്..

“അത് കുഞ്ഞേ.. ഇത് ചക്കയാ..ചക്ക ചക്ക.. നാട്ടില്‍ ഇതിനു രണ്ടുരൂപാ പോലും കിട്ടത്തില്ല..എന്‍‌റെ മോള്‍ക്ക്....”
“ക്യാ...ക്യാ... “
“ഓ..ഇവന്മാര്‍ക്ക് ഭാഷേമറിയത്തില്ലിയോ...”
‘ഈ മൂപ്പീന്ന് എന്‍റെ കുളം തോണ്ടിക്കും’ എന്ന് പിറുപിറുത്ത് പെനാല്‍റ്റിയും കൊടുത്ത്, അരിശം തീര്‍ക്കാന്‍ ടാക്സി സ്റ്റാന്‍ഡുവരെ അമ്മായിയപ്പനെ കൊണ്ടു തന്നെ അതു ചുമ്മിച്ചു ബ്രിജ്‌വിഹാറില്‍ എത്തിയില്ല..

അതിനുമുമ്പു തന്നെ വാസുവേട്ടന്‌ പ്രാസസമേതം പേരുവീണു.
‘വരിക്ക വാസു’

പറയാന്‍ ഇനിയുമുണ്ട് പേരു ചരിതങ്ങള്‍.... വിസ്തരഭയത്താല്‍ ഇവിടെ നിര്‍ത്തുന്നു. ബാക്കി പുറകാലേ ആകാം....


(ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഈയുള്ളവന്‍‌റെ പേരുകൂടി പറഞ്ഞില്ലെങ്കില്‍ അതു ആത്മവഞ്ചനയാവില്ലേ.. അതുകൊണ്ടു പറയാം. അമ്മയാണേ സത്യം.. ഈ നിമിഷം വരെ എനിക്കൊരു പേരു വീണിട്ടില്ല.. ഇനി പാത്തും പതുങ്ങിയും ആരുമറിയാതെ ആരെങ്കിലും എന്തെങ്കിലും വിളിക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല.. അറിഞ്ഞാ ഉടനെ കമന്‍‌റായി അതിടുന്നതായിരിക്കും.. പക്കാ..... )