Tuesday 4 September 2007

അപ്പോഴും പറഞ്ഞില്ലേ....ഇതുവേണ്ടാ...ഇതുവേണ്ടാന്ന്......

പലതവണ പഞ്ചറൊട്ടിച്ച ട്യൂബുപോലെ, ഉടനെ മാറേണ്ടിവരും, മാറേണ്ടിവരും എന്ന ഫോര്‍കാസ്റ്റോടെ എന്‍റെ പ്രോഗ്രാമിംഗ്‌ സ്കില്‍സ്‌ ഒരു വഴിയിലായിരിക്കുന്ന രണ്ടായിരത്തി രണ്ടിലെ ആദ്യപകുതി. തലച്ചോറിലെ സുപ്രധാന സെല്ലുകളില്‍, ഉരുട്ടല്‍, ഈര്‍ക്കില്‍ പ്രയോഗം, ഇല്ലാക്കസേരയില്‍ ഇരുത്തല്‍ ഇത്യാദി മൂന്നാം മുറകള്‍ക്ക്‌ സ്കോപ്പുകള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ശനിദശക്കാലം. 'ഇനി ഇവനെ കോഡിംഗ്‌ ഏല്‍പ്പിച്ചാല്‍ എന്‍റെ മുഖം ക്ളയന്‍റുകള്‍ കോടിയ്ക്കും' എന്ന് വെളിപാടുണ്ടായ ബോസിന്‍റെ ശുക്രദശക്കാലം. ഒരു പത്തുമണിയ്ക്കാണു, വി.എം.ദോഷി എന്ന മഹാരാഷ്ട്രക്കാരന്‍ വിവരദോഷി എം.ഡി എന്നെ കാബിനില്‍ വിളിപ്പിച്ചത്‌.

ടാര്‍ജറ്റ്‌ ഡേറ്റിനും പ്രോഗ്രസ്‌ റേറ്റിനും ഇടയിലുള്ള മാനാഞ്ചിറ മൈതാനം പോലുള്ള ഗ്യാപ്‌ കാണിച്ച്‌ അമ്മാവന്‍ പറഞ്ഞു
"നൌ യു സ്റ്റാര്‍ട്ട്‌ ലൂക്കിംഗ്‌ ആഫ്റ്റര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ്‌ നെറ്റ്‌വര്‍ക്കിംഗ്‌.... അസ്‌ യൂ നോ, ഇറ്റ്‌ വില്‍ ബീ എ മോര്‍ റെസ്പോണ്‍സബിള്‍ പ്രൊഫൈല്‍... നൌ ആര്‍ യൂ ഹാപ്പി.. ?

കൊള്ളാം ഹാപ്പിയാണോന്നോ...ഹെഡ്‌മാസ്റ്ററെ വിളിച്ച്‌, 'നാളെമുതല്‍ നീ മണിയടിച്ചോ, പിന്നെ ടീച്ചേഴ്സിനൊക്കെ ചായയും വിളമ്പിക്കോ, സന്തോഷമായല്ലോ' എന്നു ചോദിക്കുന്നപോലെ അല്ലേ ഇത്‌. എപ്പോ ഹാപ്പിയായെന്ന് ചോദിച്ചാ പോരെ അമ്മാവാ.

മഹാരാഷ്ടയിലെങ്ങാണ്ടിരുന്നു ഹുക്ക വലിക്കുന്ന തന്ത ദോഷിക്കിട്ട്‌, വോള്‍ട്ടേജ്‌ കൂട്ടി രണ്ടു തെറി മനസില്‍ പറഞ്ഞു ഞാന്‍ വെളിയിലിറങ്ങി.

"തൊട്ടാശ്ശേരി എരിശ്ശേരിക്ക്‌
ചട്ടുകമായിക്കൂടീടേണം
കടുകശ്ശേരി കടുകു വറുക്ക
വേങ്ങാശ്ശേരി തേങ്ങ വറുക്ക"
എന്ന രീതിയില്‍, ഓരോ നമ്പൂതിരിക്കും ഓരോജോലി പറഞ്ഞിട്ടുണ്ട്‌ എന്ന് പണ്ട്‌ കുഞ്ചന്‍ നമ്പ്യാര്‍ പാടിയതു വല്ലതും, ബിസിനസ്‌ എക്കണോമി പുസ്തകം മാത്രം വായിച്ചിട്ടുള്ള ഈ കിളവനറിയാമോ.. ഹാര്‍ഡ്‌വെയറിനെപറ്റി ഒരു കുന്തവും അറിയാത്ത ഞാന്‍ എങ്ങനെ ഇത്‌ ഹാന്‍ഡില്‍ ചെയ്യും അയ്യപ്പാ...ഫോര്‍കാസ്റ്റ്‌ എനിക്ക്‌ മനസിലായി.. അധികം താമസിയാതെ ബയോഡേറ്റയുമായി തെരുവിലിറങ്ങേണ്ടിവരും എനിക്ക്‌.. കിളവന്‍ അതിനുള്ള സെറ്റപ്പ്‌ ഒരുക്കിത്തുടങ്ങി...

സ്ഥാവര ജംഗമ വസ്തുക്കളായ ഒരുപിടി ഫയലുകള്‍, നോട്ട്‌ പാഡുകള്‍, പെന്‍സ്റ്റാന്‍ഡ്‌, ഇനി എഴുതാനുദ്ദേശിക്കുന്ന കഥകളുടെ സ്പാര്‍ക്കുകള്‍ രേഖപ്പെടുത്തിയ യെല്ലോ സ്റ്റിക്കേഴ്സ്‌ തുടങ്ങിയവയ കൈയിലെടുത്ത്‌, ഞാന്‍ പഴയ സീറ്റിനോട്‌, "വിട എന്‍റെ വിഷ്യല്‍ബേസിക്‌ വിന്‍ഡോയേ..വിട മടുപ്പിക്കും ഡീബെഗ്‌ വിന്‍ഡോയേ" എന്ന വികാരനിര്‍ഭരമായ യാത്രാമൊഴി നല്‍കി, പുതിയ നെറ്റ്‌വര്‍ക്കിംഗ്‌ റൂമിലേക്ക്‌ വലതുകാലെടുത്തു വച്ചു..

"ഗുഡ്‌മോണിംഗ്‌ അണ്ണാ..... ബെസ്റ്റ്‌ വിഷസ്‌......"

അശരീരി കേട്ട്‌ ഞാന്‍ ചുറ്റിനും നോക്കി... ആരാ ഈ ശുഭമുഹൂര്‍ത്തത്തില്‍ എന്നെ 'അണ്ണാ' എന്ന് വിളിക്കുന്ന കടുംവെട്ട്‌?

നെറ്റ്‌വര്‍ക്ക്‌ റൂമിന്‍റെ വലത്തെ മൂലയില്‍, റബര്‍പാലുപോലെ ചിരിച്ചുകൊണ്ട്‌ ദാ ഇരിക്കുന്നു സണ്ണിക്കുട്ടി..

"എടാ അനിയാ സണ്ണി നീ ഇവിടെ..... ?"

"ഞാനും അണ്ണനെപ്പോലെ തന്നെ... പറപ്പന്‍ പെര്‍ഫോമന്‍സ്‌ കാരണം പ്രോമോഷന്‍ കിട്ടിയ വേറൊരു പ്രജ.....". 'ഹാര്‍ഡ്‌വെയര്‍ ഫോര്‍ ഡമ്മീസ്‌' എന്ന പുസ്തകം മടക്കിവച്ച്‌ സണ്ണിക്കുട്ടി പറഞ്ഞു.

"എടാ നീ ഇന്നലെവരെ അക്കൌണ്ട്‌ ഡിപ്പാര്‍ട്ട്‌മെന്‍റിലല്ലാരുന്നോ... നിന്നേ ആരാ ഇങ്ങോട്ട്‌ തട്ടിയത്‌.. അക്കൌണ്ട്സും കമ്പ്യൂട്ടറും തമ്മില്‍ എന്തു ബന്ധം അനിയാ........ ?"

"എന്‍റെ അണ്ണാ, എന്‍റെ ബയോഡേറ്റായില്‍ കഷ്ടകാലത്തിനു ഞാന്‍ പണ്ട്‌ മൂന്നുമാസം ഹാര്‍ഡ്‌വെയര്‍ പഠിച്ചെന്ന കാര്യം എഴുതിവച്ചിരുന്നു.. അക്കൌണ്ട്സിലെ ശാലിനി എന്നോട്‌ ചോദിച്ചു, നിനക്കു ഗേറ്റിനു പുറത്തു പോകണോ അതോ, ഹാര്‍ഡ്‌വെയര്‍ ഡിപ്പാര്‍ട്ട്‌മെന്‍റില്‍ പോകണോന്ന്.. അപ്പോ നാച്ചുറലി ഞാന്‍ ഇത്‌ സെലക്ട്‌ ചെയ്തു... ഏതായാലും ഞാന്‍ ഹാപ്പിയാ അണ്ണാ.. അണ്ണനല്ലേ എന്‍റെ ബോസ്‌.. അണ്ണന്‍റെ തമാശയൊക്കെ ഇനി കുറെ കേള്‍ക്കാമല്ലോ... "

ഈശ്വരാ.. ഈനാംപേച്ചിക്ക്‌ മരപ്പട്ടി കൂട്ട്‌.. ഇന്നലെവരെ വൌച്ചര്‍ ഉണ്ടാക്കിയവനെയാണു ഇനി 'റാം', 'പ്രോസസര്‍' മുതലായവ ഞാന്‍ ഏല്‍പ്പിക്കാന്‍ പോകുന്നത്‌. 'റാം ലക്ഷ്മണ്‍ ബന്‍ ജായേഗാ...ലക്ഷ്മണ്‍ റാം ബന്‍ജായേഗാ....ബ്രിജ്‌വിഹാര്‍ അയ്യപ്പാ...എന്‍റെ ഇനിയുള്ള കാലം നിന്‍റെ കൈയില്‍.... പെണ്ണുകെട്ടിയതുകൊണ്ട്‌ ഈ ഗാംബ്ളിംഗില്‍ തല്‍ക്കാലം അരക്കൈ നോക്കിയേ പറ്റൂ...... മിന്നുകെട്ടിയവളെ പട്ടിണിക്കിടുന്നത്‌ ക്രൂരതയല്ലേ.. 'നീ ഉടുത്തില്ലേലും അവളെ ഉടുപ്പിക്കണമെന്നേ' കര്‍ത്താവു പറഞ്ഞിട്ടുള്ളൂ.. ഉടുപ്പിക്കാനുള്ള വകയെപ്പറ്റി പുള്ളി കമാ എന്നു മിണ്ടിയിട്ടില്ല...

പുതിയ സീറ്റില്‍ സാധനങ്ങള്‍ ഒക്കെ വച്ചശേഷം ഞാന്‍, സണ്ണിക്കുട്ടിയെ കാര്യമായി ഒന്നു പരിചയപ്പെടാം എന്ന് തീരുമാനിച്ചു.

പുതുതായി ഒരാളെ പരിചയപ്പെടുക എന്ന കാര്യത്തില്‍ പണ്ടുതൊട്ടേ എനിക്കൊരു ഹിഡണ്‍ അജന്‍ഡയുണ്ട്‌. സ്പാര്‍ക്ക്‌...ദാറ്റ്‌സാള്‍.. പുതുമുഖത്തിന്‍റെ ജീവിതത്തില്‍ ചിരിച്ചതും കരഞ്ഞതുമായി അനര്‍ഘനിമിഷങ്ങള്‍ ചൂണ്ടിയെടുത്ത്‌, അഞ്ചാറു കഥയ്ക്കുള്ള സ്കോപ്പുണ്ടാക്കുക.. സ്പാര്‍ക്ക്‌ മതി..ബാക്കി മൂകാംബിക സംഘടിപ്പിച്ചു തരും..

"സണ്ണിക്കുട്ടീ.... പറ... എന്തുണ്ട്‌ വിശേഷം..വീട്ടില്‍ ആരൊക്കെ...അപ്പന്‍, അമ്മ ഇവരൊക്കെ... നാട്ടില്‍ എവിടെ.... നാട്ടില്‍ പോകാറുണ്ടോ..അവിടെ വല്ല്യപ്പച്ചന്‍ കാണുമല്ലോ...പുള്ളി ആളെങ്ങനെ.." പതുക്കെ ഞാന്‍ അടുത്തു കൂടി..

പറഞ്ഞുവന്നപ്പോഴാണു മനസിലായത്‌. സണ്ണിക്കുട്ടിക്ക്‌ തരാന്‍ ആകെപ്പാടെ ഒരേ ഒരു സ്പാര്‍ക്കേയുള്ളൂ കൈയില്‍.. അത്‌ അവന്‍റെ അപ്പന്‍റെ ഒരു വീക്ക്‌നെസിനെ പറ്റി മാത്രം. കഴിഞ്ഞ ഇരുപത്തെട്ടു വര്‍ഷമായി വളരെ ആക്ടീവായി കൊണ്ടുനടക്കുന്ന ആ വീക്ക്‌നെസിനെപറ്റി മാത്രം.

"അണ്ണാ..എന്‍റെ അച്ചാച്ചനു ഒരേ ഒരു വീക്ക്‌നെസേയുള്ളൂ... പൊട്ടുന്ന ചിട്ടിക്കു ചേരുക.. എന്നിട്ട്‌, ചിട്ടി പൊട്ടിയ വിവരം അറിയാതെ, അതു പിടിക്കാന്‍ പൊട്ടിയതിന്‍റെ പിറ്റേ മാസം ചെല്ലുക.... "

"അപ്പച്ചന്‍റെ ഈ വീക്ക്‌നെസ്‌ കാരണം, ഞങ്ങളുടെ കമ്പ്ളീറ്റ്‌ ഫാമിലി ബാക്ക്‌ഗ്രൌണ്ട്‌ വീക്കായി.. അപ്പച്ചനെ വീക്കാനാരുമില്ലാത്തതുകൊണ്ട്‌ ഈ വീക്ക്‌നെസിനൊരു കാറ്റുവീഴ്ച വരുന്നുമില്ല..ഇന്നലെയും ചേര്‍ന്നൊരു ചിട്ടിക്ക്‌..എപ്പോ പൊട്ടുമെന്ന് ചോദിച്ചാ മതി... "

കൂടുതല്‍ സ്പാര്‍ക്കിനുള്ള സ്കോപ്പില്ലാത്തതിനാല്‍, ഇനി പണിയ്ക്ക്‌ ഇവന്‍ വല്ല സഹായവും ആവുമോ എന്നറിയാന്‍ ഞാന്‍ ഒരു മൈനര്‍ ഇന്‍റര്‍വ്യൂ നടത്താന്‍ തീരുമാനിച്ചു..

ഹാര്‍ഡ്‌വെയര്‍ പഠിച്ചവനല്ലേ..ഒന്നളന്നു കളയാം..ആറ്റില്‍ കളയാനാണേലും അളന്നു കളയണമെന്നല്ലേ...

"സണ്ണീ.. സപ്പോസ്‌..ഒരു കമ്പ്യൂട്ടര്‍ ബൂട്ടാവുന്നില്ല.. ഐ മീന്‍..ഓണാവുന്നില്ല.. ആദ്യം നീ എന്തു ചെക്കു ചെയ്യും... എസ്‌.എം.പി.എസ്‌, മദര്‍ബോര്‍ഡ്‌, റാം, പ്രോസസര്‍... തുടങ്ങിയവയില്‍ ആദ്യം നീ എന്തു ടെസ്ട്‌ ചെയ്യും... ?" സണ്ണി

പൂവിറുക്കുന്ന പോലെ കീഴ്ത്താടി ഉഴിഞ്ഞു പറഞ്ഞു "അണ്ണാ, കമ്പനിയില്‍ കറണ്ടുണ്ടോ എന്ന് ആദ്യം ചെക്ക്‌ ചെയ്യും......... "

'ഇവന്‍ പെരുന്തച്ചന്‍റെ പിടലിക്ക്‌ വീതുളി കേറ്റുന്ന ഇനം തന്നെ.... എന്‍റെ കാര്യം കത്തിത്തീര്‍ന്ന മത്താപ്പൂവിന്‍റെ ബേസ്‌ പോലെ വേസ്റ്റ്‌... '

ഞങ്ങള്‍ ത്രിമൂര്‍ത്തികള്‍ അങ്കം ആരംഭിച്ചു.. ഞാനും സണ്ണിക്കുട്ടിയും, സിസ്റ്റം മാനേജര്‍ സുഖ്‌ദേവ്‌ സിംഗ്‌ അട്‌വാള്‍ എന്ന സര്‍ദാര്‍ജി ബോസും.

സുഖ്‌ദേവ്‌ സിംഗിനു ആകെയുള്ള ഹാര്‍ഡ്‌വെയര്‍ പരിഞ്ജാനം, എങ്ങനെ മോണിറ്റര്‍ ഓണ്‍ ആക്കാം എന്നതു മാത്രം. നൂറ്റിയമ്പത്‌ കമ്പ്യൂട്ടറിന്‍റെ സ്മൂത്ത്‌ ഫംഗ്ഷനിംഗ്‌, ഗുരുനാനാക്കിന്‍റെ കൃപ ഒന്നുകൊണ്ട്‌ മാത്രം വലിയ ചളുക്കുകളില്ലാതെ ഒന്ന് രണ്ട്‌ മാസം സിംഗിന്‍റെ അണ്ടറില്‍, അതിന്‍റെ താഴെയുള്ള എന്‍റെ അണ്ടറില്‍, എന്‍റെയും താഴെയുള്ള സണ്ണിക്കുട്ടിയുടെ അണ്ടറില്‍ ഇഴഞ്ഞു നീങ്ങി..

ആനുവല്‍ മെയിന്‍റനന്‍സ്‌ കോണ്ട്രാക്റ്ററ്‍ എന്ന 'എ.എം.സി' വാല, 'എന്‍ജിനീയറെ നാഴികയ്ക്ക്‌ നാപ്പതുവട്ടം വണ്ടിക്കൂലി കൊടുത്ത്‌ അങ്ങോട്ട്‌ വിടുന്നതിലും നല്ലത്‌ ഒരുത്തനെ സ്ഥിരമായി അവിടെയിരുത്തുന്നതാ ' എന്ന് വെളിപാടുണ്ടായി ഒരു ബീഹാറിപ്പയ്യനെ 'റെസിഡണ്റ്റ്‌ എന്‍ജിനീയറായി' വച്ചതുകൊണ്ട്‌, ചീത്തവിളിയുടെ റെസൊല്യൂഷന്‍ അല്‍പം കുറഞ്ഞുകിട്ടി.

'പണ്ടേ ദുര്‍ബല, പോരെങ്കില്‍ ഗര്‍ഭിണി, എന്നാ നീ നെല്ലുകൂടി കുത്തിക്കോ' എന്ന് പറഞ്ഞമാതിരി ഒരു എക്‌സ്ട്രാ ഉത്തരവാദിത്തം കൂടി മണ്ടയ്ക്ക്‌ ഏല്‍പ്പിക്കാന്‍, ദോഷി അമ്മാവന്‍ എന്നെയും, ബോസ്‌ സുഖ്‌ദേവ്‌ സിംഗിനേയും കാബിലിനേക്ക്‌ വിളിപ്പിച്ചു..

"ഇനി യു.പി.എസും നിങ്ങളുടെ അണ്ടറിലായിരിക്കും... ഹാപ്പിയായില്ലേ...." ദോഷിജി ചോദിച്ചു.

യു.പി.എസ്‌ ഒന്ന് എക്സ്‌പാന്‍ഡ്‌ ചെയ്യാന്‍ പറഞ്ഞാല്‍, 'ഉസ്കാ പേട്‌ സുഖ്‌' എന്ന് സര്‍ദാറും 'അങ്കിളേ പരമ ശുംഭാ' എന്ന് ഞാനും പറയും. അത്രയും അഗാധ അറിവാണിതിനേപറ്റി..

"യാ........ ഐ ആം ഹാപ്പി....." സര്‍ദാര്‍ തലകുലുക്കി പറഞ്ഞു..

'ഈ കുശവന്‍ ഹാപ്പിയാണെങ്കില്‍ പിന്നെ എന്‍റെ കാര്യം പറയണോ...... '
"വെരി ഹാപ്പി സാര്‍......" ഞാനും പറഞ്ഞു... ഇന്‍ക്രിമെന്‍റിനു മൂന്നു മാസംകൂടിയേ ഉള്ളൂ... പറ്റില്ലാ എന്ന് പറഞ്ഞാല്‍, പൂജ്യത്തിന്‍റെ എണ്ണം ക്രമാതീതമായി കുറയും..

പുതിയ പ്രെസ്‌റ്റീജിയസ്‌ ചുമതലകൂടിയേറ്റെടുത്ത്‌ ഞങ്ങള്‍ രണ്ടാളും യു.പി.എസ്‌. റൂമിലേക്ക്‌ കടന്നു.

"പണ്ട്‌ മെക്കാളെ പ്രഭു, മുതലാളിക്ക്‌ ഗിഫ്റ്റ്‌ കൊടുത്തതാണോ അയ്യപ്പ ഇത്‌." പത്തായം പോലെയുള്ള മൂന്നു ഓണ്‍ലൈന്‍ യു.പി.എസ്‌. മുകളിലെ റാക്കില്‍ അടുക്കിവച്ചിരിക്കുന്ന എണ്ണിയാല്‍ തീരാത്തത്ര ബാറ്ററികള്‍.. ടെര്‍മിലനിലാകെ ഉരുണ്ടുകൂടിയിരിക്കുന്ന ക്ളാവ്‌.. ഈശ്വരാ.. എന്താണാവോ ഇതിന്‍റെ ടെക്നോളജി.. ഇതും ഗുരുനാനാക്ക്‌ തുണച്ച്‌ കുറെനാള്‍ ഓടണേ കര്‍ത്താവേ...

"സാറിനിതേ പറ്റി വല്ലതു അറിയാമോ..." താടിചൊറിഞ്ഞ്‌ കണ്‍ഫ്യൂഷന്‍ തീര്‍ക്കുന്ന സര്‍ദാറിനോട്‌ ഞാന്‍ ചോദിച്ചു..

"ഹോജായേഗാ യാര്‍......" ഹോ എന്തൊരു കോണ്‍ഫിഡന്‍സ്‌.. ആണുങ്ങളായാല്‍ ഇങ്ങനെ വേണം..

സര്‍ദാര്‍ എന്നോട്‌ ചോദിച്ചു "യാര്‍ ഇത്‌ കേടായാല്‍ എന്തു ചെയ്യും നമ്മള്‍?" സര്‍ദാറല്ലേ.. വിവരം വച്ചപ്പോള്‍ അല്‍പം ഡിലെ ആയി..

"ഹോജായേഗാ സാര്‍...." ഞാനും പറഞ്ഞു..

"സാര്‍.. നമുക്ക്‌ സണ്ണിയെക്കൂടി ഉള്‍പ്പെടുത്തിയാലോ..ഈ ജാംബവാന്‍ ഓപ്പറേഷനില്‍" ഞാനൊരു സജഷന്‍ പുട്ടപ്പ്‌ ചെയ്തു..

"നഹി നഹി...ഉള്ള കമ്പ്യൂട്ടര്‍ കേടാക്കാന്‍ പോലും അവനു സമയം തികയുന്നില്ല.... ബോത്‌ ഓഫ്‌ അസ്‌ വില്‍ മനേജ്‌ ദിസ്‌.... ഒകെ... ?"

"ഡബിള്‍ ഒ.കെ.. " കത്തിപ്പോയാല്‍ കുത്തിനു പിടിച്ചേക്കല്ല്..ഇപ്പൊഴേ പറഞ്ഞേക്കാം...

"ഡോണ്ട്‌ വറി യാര്‍..കാളിചരണ്‍ ഹേ നാ.." സര്‍ദാര്‍ ആശ്വാസം പ്രകടിപ്പിച്ചു..

കര്‍ത്താവേ..ആ അറുപതുകാരന്‍ ഇലക്ട്രീഷന്‍ കാളിചരണോ... ഫേസും ന്യൂട്രലും തമ്മിലുള്ള വ്യത്യാസം എന്താണെന്നു ചോദിച്ചാല്‍ 'അങ്ങനെ പ്രത്യേകിച്ച്‌ വ്യതാസം ഒന്നുമില്ല സാറെ..ഫേസ്‌ ചിലപ്പോള്‍ ന്യൂട്രല്‍ ആവും , മറിച്ചും ആവും' എന്നു പറയുന്ന ആ പമ്പര വിഡ്ഡിയോ.. പഷ്ട്‌....

അങ്ങനെയിരിക്കെ ഒരു സായംകാലത്ത്‌, ഏകദേശം ഒരു അഞ്ചുമണിക്കാണു, യു.പി.എസ്‌ റൂമിലെ വയറുകള്‍ കത്തിയത്‌.. കാരണം അജ്ഞാതം..

ഞാനും സര്‍ദാറും, കരി ഓയിലിന്‍റെ നിറമുള്ള കാളിചരണും കൂടി യു.പി.എസ്‌ റൂമിലേക്ക്‌ അറഞ്ഞു പാഞ്ഞു. ഇന്‍പുട്ട്‌ വയറുകള്‍ പുകഞ്ഞു പോയിരിക്കുന്നു..

നൈറ്റ്‌ ഡ്യൂട്ടി ഉള്ളതാണു.. എത്രയും പെട്ടെന്ന് ശരിയാക്കണം.. ഇല്ലെങ്കില്‍ പ്രോജക്ട്‌ മുടങ്ങും.. ടാര്‍ജറ്റ്‌ ചീറ്റും. തെറിവിളികള്‍, മെക്സിക്കന്‍ വേവുപോലെ ക്ളയണ്റ്റ്‌ വഴി, ദോഷിവഴി, സര്‍ദാര്‍ വഴി, ഞാന്‍ വഴി, കാളിചരണില്‍ അലിഞ്ഞുചേരും.. ശരിയാക്കിയേ പറ്റൂ.... ഇല്ലെങ്കില്‍ എന്തും സംഭവിക്കും.. യു.പി.എസിനു എ.എം.സി കൊടുത്തിട്ടില്ല.. രക്ഷിക്കാന്‍ ആരുമില്ല..

നാലുബോള്‍, ഇരുപത്തിനാലു റണ്ണ്‍, ലാസ്റ്റ്‌ വിക്കറ്റ്‌ എന്ന ടാര്‍ജറ്റില്‍ കളിക്കുന്ന ക്രിക്കറ്റ്‌ ടീം പോലെ വിളറി നിന്നു ഞങ്ങള്‍.

ഡേ ഡ്യൂട്ടി കഴിഞ്ഞ്‌ എല്ലാവരും മടങ്ങുന്ന സമയം.

എച്ച്‌.ആര്‍. മാനേജര്‍ ജസ്മീത്‌ കൌര്‍, കുണുങ്ങിക്കുണുങ്ങി വന്നു

"സുഖ്‌ ദേവ്‌...ജല്‍ദി ഠീക്‌ കര്‍വാദോ.. എം.ഡി. ദേഷ്യപ്പെട്ടിരിക്കുവാണു.. ഞാനിറങ്ങുന്നു... "

അടിമുടി ഗോതമ്പുനിറമുള്ള ജസ്മീതിനെക്കണ്ടാല്‍ സാധാരണ ചുണ്ടില്‍ വരാറുള്ളത്‌ "കൈകളില്‍ മൃഗമദ തളികയുമായി നീ....ഏകയായ്‌ മുന്നില്‍ വരുമ്പോള്‍.." എന്ന വരികളാണു..ഇന്നാദ്യം "ഒരിടത്തു ജനനം ഒരിടത്തു മരണം ചുമലില്‍ ജീവിതഭാരം' എന്നതു വന്നു...ഈശ്വരാ..

പുകഞ്ഞ വയറുകള്‍ക്ക്‌ പകരമായി പുതിയ വയറും പിടിച്ച്‌, യു.പി. എസിനു മുകളിലായി വയറിനുള്ളില്‍ കാളലുമായി ദാ നില്‍ക്കുന്നു കാളിചരണ്‍..

ബാറ്ററിയില്‍ നിന്നും യു.പി.എസിലേക്കുള്ള കണക്ഷന്‍.. പോസിറ്റീവും നെഗറ്റീവും മാറിപ്പോയാല്‍, സംഗതി തരികിട.. ഇത്രയും മാത്രം എനിക്കറിയാം.. അതു കാളിചരണുമറിയാം.. ആ നോട്ടം കണ്ടപ്പൊഴേ എനിക്കതു മനസിലായി

"ലഗാവോ യാര്‍...ശക്കല്‍ ക്യാ ദേഖ്‌രേ..." സര്‍ദാര്‍ ടെന്‍ഷന്‍ കാരണം ഒന്നു ചൂടായി..

"സാര്‍ .. അതുവേണോ... പോസിറ്റീവും നെഗറ്റീവും അവനിതുവരെ പിടികിട്ടിയിട്ടില്ല..." ഞാന്‍ ഒരു വാണിംഗ്‌ കൊടുത്തു..

ഉടനെ സര്‍ദാറിന്‍റെ മൊബൈല്‍ കിണുങ്ങി.. കെട്ടിയവാളാകും.. സര്‍ദാറിണിക്ക്‌ കൊഞ്ചാന്‍ പറ്റിയ സമയം..

അഴിഞ്ഞ ഷൂവിന്‍റെ ലേസുകെട്ടാന്‍, വലത്തെ കാലെടുത്ത്‌ ഒരു സ്റ്റൂളില്‍ വച്ച്‌, മൊബൈല്‍ ഫോണ്‍, ചെവിക്കും ഒരു തോളിനും ഇടയില്‍ വച്ച്‌, സിംഗ്‌, സംഭാഷണം തുടങ്ങി..

"ചിക്കന്‍ കൊണ്ടുവരാനോ..നഹി നഹി..ഇന്നു ചിക്കന്‍ വേണ്ടാ.... സാഹി പനീര്‍ മതി..."
ഓ...അടുക്കള വിശേഷമാണോ നാനാക്കേ..

സര്‍ദാര്‍ കുനിഞ്ഞു നിന്ന്, ലേസു കെട്ടി, തോളിലെ ഫോണുമായി ഫാമിലി മാറ്റേഴ്സ്‌ തുടരുന്നു.


'എന്തും വരട്ടെ അല്ലേ..' എന്ന അര്‍ഥത്തില്‍ കാളിചരണ്‍ എന്നെ ഒന്നു നോക്കി..

'എന്തു വന്നാലും ഒ.കെ ' എന്ന അര്‍ഥത്തില്‍ കണക്ഷന്‍ കൊടുക്കൂ കുമാരാ എന്ന അര്‍ഥത്തില്‍ ഞാന്‍ തലയാട്ടി.

വയര്‍ യു.പി.എസിലേക്ക്‌ മുട്ടീ മുട്ടിയില്ല എന്ന പരുവം..

"ഭും.......ഭും....... "

നനഞ്ഞ ഗുണ്ടു പൊട്ടുന്ന ഒരു ശബ്ദവും, നാലു സൈഡില്‍ നിന്നും പുകയും ഒരുമിച്ച്‌.........

ആനപ്പുറത്തു നിന്ന്, പാപ്പാന്‍ ചാടുന്ന മാതിരി, സ്പൊണ്ടേനിയസായി, 'ഹേ റാം' എന്ന് വിളിച്ച്‌, കാളിച്ചരന്‍ കുതിച്ചൊന്നു ചാടി.. '

അത്താഴത്തിനു ചിക്കന്‍ വേണോ, സാഹിപനീര്‍ വേണോ എന്ന കാര്യത്തില്‍ ഒരു കോമ്പ്രൊമൈസില്‍ എത്താനാവതെ, കുനിഞ്ഞു നിന്ന് ഡയലോഗുകള്‍ തുരുതുരാ കാച്ചിക്കൊണ്ടിരിക്കുന്ന സിംഗിന്‍റെ മുതുകത്തേക്ക്‌, കാളിച്ചരന്‍ ലാന്‍ഡ്‌ ചെയ്തു..

ചായയ്ക്ക്‌ മധുരം കുറഞ്ഞാലും കൂടിയാലും 'പെങ്ങളേ' എന്ന് പറഞ്ഞ്‌ പിന്നൊരു തെറിവാക്കുകൂടി ഫിറ്റ്‌ ചെയ്ത്‌ ആത്മസംപൃതിയടയുന്ന സ്വഭാക്കാരനായ സര്‍ദാര്‍, 'ബഹന്‍ ചൂ&&....' എന്ന് നീട്ടിവിളിച്ച്‌, ഒരു പൂച്ചട്ടിയിലേക്ക്‌ മുഖം പൂഴ്ത്തി.. കറങ്ങിവീണ..
ഫോണും പിന്നാലേ ഫോണിലെ ബറ്ററിയും ചിതറുന്നത്‌ ചിരിക്കിടയിലും ഞാന്‍ കണ്ടൊന്നാസ്വദിച്ചു.


പിറ്റേന്നു കാലത്ത്‌, വിഗ്രഹമോഷണക്കേസില്‍ പ്രതികളെ പോലെ, ഞങ്ങള്‍ മൂന്നും ദോഷിയുടെ മുന്നില്‍ ഹാജരായി..

ആരെ ആദ്യം തെറിവിളിക്കണം എന്ന കണ്‍ഫ്യൂഷന്‍ മൂപ്പിലാനു..

"യൂ...ബ്ളഡി..... ഇഡിയറ്റ്‌... ഗുഡ്‌ ഫോറ്‍ നതിംഗ്‌ സ്ളട്ട്‌സ്‌.. ഉല്ലോ കാ പഠാ.... "

'അമ്മാവാ, ആക്‌സിലറേറ്റര്‍ ഇങ്ങനെ മുറുക്കാതെ.. ഒരു ബൈപാസ്‌ സര്‍ജറി കഴിഞ്ഞതല്ലേ ഉള്ളൂ..അധികം നാളായിട്ടില്ല..അതു മറക്കല്ലേ..' എന്ന് മനസില്‍ പറഞ്ഞു ഞാന്‍ വിനയം നടിച്ചു..

"സാര്‍.....ആക്ച്വലി... " തന്തക്ക്‌ വിളി കിട്ടിയിട്ടേ അടങ്ങൂ എന്ന മട്ടില്‍ സര്‍ദാര്‍ പതുക്കെ പറഞ്ഞു..

"ഷട്ടപ്പ്‌ യൂ..ബാസ്റ്റാര്‍ഡ്‌.... ഉല്ലോ കാ പഠാ...."

സര്‍ദാര്‍ ഹാപ്പിയായി.."ഒ.കെ. സാര്‍..... "

ഇനി കാലിച്ചരണിന്‍റെ ടേണ്‍... എന്തെങ്കിലും പറഞ്ഞില്ലെങ്കില്‍ മോശമല്ലേ...

"സാബ്‌ജി..ഐസേ ഹെ... "

"ഗെറ്റ്‌ ലോസ്റ്റ്‌ ...... ഉല്ലോ കാ പഠാ....!!!!" ദോഷി അലറി

യെസ്‌, നോ, ട്രയിന്‍ എന്നീ മൂന്നു വാക്കുകള്‍ മാത്രം ഇംഗ്ളീഷില്‍ അറിയാവുന്ന കാലിചരണ്‍, 'എന്താ അമ്മാവാ പറഞ്ഞത്‌' എന്ന മുഖഭാവത്തോടെ കുനിഞ്ഞു ദോഷിയുടെ മുഖത്തേക്ക്‌ നോക്കി...

"ഐ. സേ യൂ.....ഗെറ്റ്‌ ലോസ്റ്റ്‌ ഫ്രം ഹിയര്‍..ബ്ളഡീ.... "

ഉടനടി കാലിചരണ്‍, പോക്കറ്റിലെ ടെസ്റ്റര്‍ വെളിയിലെടുത്തു കാണിച്ചു..

"ഹാം ജി...ടെസ്റ്റര്‍ ഹെ..മേരേ പാസ്‌.. "

"സാലേ കുത്തേ...ഭാഗ്‌ ജാ......." ദോഷി വിറച്ചു..

'ഇതങ്ങു നേരത്തെ പറഞ്ഞാല്‍ പോരാരുന്നോ അച്ചായാ..' എന്ന സന്തോഷം നിറഞ്ഞ മുഖത്തോടെ ചരണ്‍ ഒറ്റ ഓട്ടം...

വാതില്‍ വരെ ചെന്നപ്പോള്‍, ദോഷി പിന്നെയും അലറി "ഇഥര്‍ ആവോ..തൂ... "

'എന്താ അളിയാ ഒരുമാതി ആളെ ഊശിയാക്കുവാന്നോ' എന്ന മട്ടില്‍ കാലിചരണ്‍ അടുത്തു വന്നു കണ്ണിലേക്ക്‌ നോക്കി "ജി സാബ്‌.... "

'ഐ ആം ഗോയിംഗ്‌ ടു സാക്ക്‌ ഓള്‍ ഓഫ്‌ യൂ.... "
ജസ്മീതിന്‍റെ ഇന്‍റര്‍കോം നമ്പര്‍ കുത്താന്‍ തുടങ്ങുകയാണു ദുഷ്ടന്‍.. ഫോര്‍ ഫുള്‍ ആന്‍ഡ്‌ ഫൈനല്‍...

ഏതായാലും ജോലി പോക്കാ.... ഇനി അറ്റകൈ ഒന്നു പ്രയോഗിച്ചു നോക്കാം.. ഞാന്‍ കരുതി..

ചില അത്യാഹിത ഘട്ടങ്ങളില്‍ എന്‍റെ സെന്‍സ്‌ ഓഫ്‌ ഹൂമര്‍ എന്നെ തുണയ്ക്കാറുണ്ട്‌.. പെണ്ണുകാണലില്‍ അറുപത്തൊന്നാമത്തെ ആളായ എന്‍റെ ഇപ്പൊഴത്തെ ശ്രീമതി, 'ഒരുകാരണവശാലും എനിക്കിവനെ വേണ്ടാ' എന്ന തീരുമാനമെടുത്ത്‌, അത്താഴം വരെ മുടക്കിയിരുന്ന സമയത്ത്‌, അവളെ ഫോണ്‍ ചെയ്ത്‌ 'പെങ്ങളെ.. എന്നെ കെട്ടാനുള്ള റീസണിബില്‍ ബുദ്ധിമുട്ടൊക്കെ എനിക്കറിയാം.. പെങ്ങള്‍ എന്നെ കെട്ടുകേം വേണ്ട..പക്ഷേ റിജക്ട്‌ ചെയ്യുന്നതിനു മുമ്പ്‌, അയല്‍വക്കത്തെങ്ങാനുമുള്ള ഏതെങ്കിലും ഒരു കേസ്‌ എനിക്കൊപ്പിച്ചു തരണം. രണ്ടാം കെട്ട്‌ പ്ളസ്‌ രണ്ട്‌ കൊച്ചുങ്ങള്‍ എക്സ്‌ട്രാ ആയാലും കുഴപ്പമില്ല.. അല്ലെങ്കില്‍ എന്‍റെ കാര്യം കൊട്ടരക്കര ഗണപതിയെക്കാ കഷ്ടത്തിലാവും' എന്ന ഒറ്റ ഡയലോഗില്‍, 'എനിക്കീ ചേട്ടനെ മാത്രം മതി' എന്നു പറയിപ്പിച്ച ഹിസ്റ്ററി വരെയുണ്ട്‌


ഞാന്‍ പതുക്കെ പറഞ്ഞുതുടങ്ങി..

'സാര്‍ എന്നെ ഉല്ലു കാ പഠാ എന്നു വിളിക്കും എന്നറിയാം..എങ്കിലും ഞാന്‍ പറയുന്നതൊന്നു കേള്‍ക്കണം.. "

'ആക്ച്വലി......" ഞാന്‍ സര്‍ദാറിനെ ചൂണ്ടി പറഞ്ഞു "ഈ ഉല്ലൂ കാ പഠാ ദാ .." കാലിചരണെ ചൂണ്ടി "ഈ ഉല്ലു കാ പഠായോട്‌ പറഞ്ഞു സാലേ ഈ വയര്‍ കുത്തൂ..എന്ന്.. ഞാന്‍ ഓള്‍റെഡി ഉല്ലൂ കാ പഠാ ആയതു കൊണ്ട്‌ എന്നോട്‌ ഡിസ്കസ്‌ ചെയ്തുമില്ല.. സോ..അങ്ങനെ യു.പി.എസും ഉല്ലൂ കാ പഠാ ആയി.. ഒരു ചാന്‍സ്‌ കൂടി ഞങ്ങള്‍ക്ക്‌ തന്നുകൂടെ. കംസേ കം വിത്തൌട്ട്‌ പേയിലെങ്കിലും?"

സകല ദേഷ്യവും മറന്നു അമറിച്ചിരിക്കുകയാണു ദോഷിജി..

ബോസ്‌ ചിരിച്ചാല്‍ കൂടെച്ചിരിച്ചില്ലെങ്കില്‍ മാനക്കേടല്ലേ എന്നോര്‍ത്ത്‌ സര്‍ദാര്‍ പുറകെ.. സംഭാഷണം ഇംഗ്ളീഷ്‌ ആയതിനാല്‍, 'ഉല്ലു കാ പഠാ ' മാത്രം മനസിലായ കാളിചരണം വാ പൊത്തി ചിരിക്കുന്നു.. എല്ലാത്തിനും പിറകെ ഞാനും...

ബ്രിജ്‌വിഹാര്‍ അയ്യപ്പനാണെ സത്യം, അന്ന് അങ്ങനെ പറയാന്‍ എനിക്കു തോന്നിയില്ലായിരുന്നെങ്കില്‍, കുറച്ചു നാള്‍ ചിലവിനു തന്നു എന്ന കെയറോഫില്‍, എന്‍റെ ഭൈമിയുടെ ഒരു വള കൂടി മുത്തൂറ്റിലെ അച്ചായന്‍ അടിച്ചു മാറ്റിയേനേ..

27 comments:

G.MANU said...

കൊള്ളാം ഹാപ്പിയാണോന്നോ...ഹെഡ്‌മാസ്റ്ററെ വിളിച്ച്‌, 'നാളെമുതല്‍ നീ മണിയടിച്ചോ, പിന്നെ ടീച്ചേഴ്സിനൊക്കെ ചായയും വിളമ്പിക്കോ, സന്തോഷമായല്ലോ' എന്നു ചോദിക്കുന്നപോലെ അല്ലേ ഇത്‌. എപ്പോ ഹാപ്പിയായെന്ന് ചോദിച്ചാ പോരെ അമ്മാവാ.

എന്‍റെ സര്‍വ്വീസ്‌ സ്റ്റോറിയിലെ ഒരു എപിസോഡ്‌

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: “സാധാരണ ചുണ്ടില്‍ വരാറുള്ളത്‌” ആ പാട്ട് മാറീത് കലക്കി, ആദ്യമൊക്കെ കുറച്ച് വലിഞ്ഞ് നീണ്ടെങ്കിലും. അവസാനരംഗങ്ങള്‍ കലക്കി.

അനവസരത്തിലാണ് ആ പെണ്ണുകാണല്‍ ഹ്യൂമര്‍ സെന്‍സ് എങ്കിലും ബാച്ചി ഗുരുവേ നമഹ :)

Sethunath UN said...

മനു,

"ഞാനും അണ്ണനെപ്പോലെ തന്നെ... പറപ്പന്‍ പെര്‍ഫോമന്‍സ്‌ കാരണം പ്രോമോഷന്‍ കിട്ടിയ വേറൊരു പ്രജ.....". 'ഹാര്‍ഡ്‌വെയര്‍ ഫോര്‍ ഡമ്മീസ്‌' എന്ന പുസ്തകം മടക്കിവച്ച്‌ സണ്ണിക്കുട്ടി പറഞ്ഞു.

"നഹി നഹി...ഉള്ള കമ്പ്യൂട്ടര്‍ കേടാക്കാന്‍ പോലും അവനു സമയം തികയുന്നില്ല.... ബോത്‌ ഓഫ്‌ അസ്‌ വില്‍ മനേജ്‌ ദിസ്‌.... ഒകെ... ?"

വാതില്‍ വരെ ചെന്നപ്പോള്‍, ദോഷി പിന്നെയും അലറി "ഇഥര്‍ ആവോ..തൂ... "

'എന്താ അളിയാ ഒരുമാതി ആളെ ഊശിയാക്കുവാന്നോ' എന്ന മട്ടില്‍ കാലിചരണ്‍ അടുത്തു വന്നു കണ്ണിലേക്ക്‌ നോക്കി "ജി സാബ്‌....

ശരിയ്ക്കും ചിരിച്ചു.

കലക്കന്‍!

പക്ഷേ ലാസ്റ്റ് പറഞ്ഞപോലെ പറഞ്ഞോ എന്നൊരു സംശം! ശരിയ്ക്കും?

ശ്രീ said...

“'നീ ഉടുത്തില്ലേലും അവളെ ഉടുപ്പിക്കണമെന്നേ' കര്‍ത്താവു പറഞ്ഞിട്ടുള്ളൂ.. ഉടുപ്പിക്കാനുള്ള വകയെപ്പറ്റി പുള്ളി കമാ എന്നു മിണ്ടിയിട്ടില്ല... ”
“നാലുബോള്‍, ഇരുപത്തിനാലു റണ്ണ്‍, ലാസ്റ്റ്‌ വിക്കറ്റ്‌ എന്ന ടാര്‍ജറ്റില്‍ കളിക്കുന്ന ക്രിക്കറ്റ്‌ ടീം പോലെ വിളറി നിന്നു ഞങ്ങള്‍.”

ഇതെല്ലാം പതിവു പോലെ കലക്കി.
പിന്നേയ്, ചേച്ചീടെ എത്ര വള അപ്പോ മുത്തീറ്റിലെത്തിയിട്ടുണ്ട് ഇതു വരെ? ഹിഹി
:)

Murali K Menon said...

ഹാര്‍ഡുവെയറിലൂടെ കടന്നുപോകുമ്പോള്‍ മനസ്സില്‍ മനു എഴുതിയ തലക്കെട്ടായിരുന്നു.. പക്ഷെ വായനക്ക് ഹാര്‍ഡുവെയര്‍ തടസ്സമായില്ലെന്നു മാത്രമല്ല രസകരമായിരുന്നു. പിന്നെ ഞാന്‍ നോട്ട് ചെയ്തീട്ടുണ്ട് ഈ ഡയലോഗ്, “പുതുതായി ഒരാളെ പരിചയപ്പെടുക എന്ന കാര്യത്തില്‍ പണ്ടുതൊട്ടേ എനിക്കൊരു ഹിഡണ്‍ അജന്‍ഡയുണ്ട്‌. സ്പാര്‍ക്ക്‌...ദാറ്റ്‌സാള്‍.. പുതുമുഖത്തിന്‍റെ ജീവിതത്തില്‍ ചിരിച്ചതും കരഞ്ഞതുമായി അനര്‍ഘനിമിഷങ്ങള്‍ ചൂണ്ടിയെടുത്ത്‌, അഞ്ചാറു കഥയ്ക്കുള്ള സ്കോപ്പുണ്ടാക്കുക.. സ്പാര്‍ക്ക്‌ മതി..ബാക്കി മൂകാംബിക സംഘടിപ്പിച്ചു തരും..“
ഒന്നു സൂക്ഷിച്ചും കണ്ടും പെരുമാറിയാല്‍ മതിയല്ലോ?
രസകരം

ശ്രീഹരി::Sreehari said...

മനുച്ചേട്ടാ സുസ്സൂപ്പര്‍. :)

പൂവിറുക്കുന്ന പോലെ കീഴ്ത്താടി ഉഴിഞ്ഞു പറഞ്ഞു "അണ്ണാ, കമ്പനിയില്‍ കറണ്ടുണ്ടോ എന്ന് ആദ്യം ചെക്ക്‌ ചെയ്യും......... "

'ഇവന്‍ പെരുന്തച്ചന്‍റെ പിടലിക്ക്‌ വീതുളി കേറ്റുന്ന ഇനം തന്നെ

ഇതു വായിച്ച് ഞാന്‍ ഒരുപാട് ചിരിച്ചു

വേണു venu said...

"നഹി നഹി...ഉള്ള കമ്പ്യൂട്ടര്‍ കേടാക്കാന്‍ പോലും അവനു സമയം തികയുന്നില്ല..
ഹാഹാ..മനുവേ, രസിച്ചു വായിച്ചു. കൊട്ടാരക്കര ഗണപതിയെ മാത്രം ഒന്നും പറയരുതു്. അവസാനം അല്പം കൂടി ശ്രദ്ധിച്ചെഴുതാന്‍‍ മനുവിനു കഴിയുമായിരുന്നു എന്നു് തോന്നി.:)

ഉറുമ്പ്‌ /ANT said...

ഞാന്‍ ഈ ബ്ലോഗിന്റെ അടിമ.....
നമിച്ചു മാഷേ.......

കുഞ്ഞന്‍ said...

അച്ചാ ബഹുത്തച്ചാ..മേം ഖുശി ഹും....

"അണ്ണാ..എന്‍റെ അച്ചാച്ചനു ഒരേ ഒരു വീക്ക്‌നെസേയുള്ളൂ... പൊട്ടുന്ന ചിട്ടിക്കു ചേരുക.. എന്നിട്ട്‌, ചിട്ടി പൊട്ടിയ വിവരം അറിയാതെ, അതു പിടിക്കാന്‍ പൊട്ടിയതിന്‍റെ പിറ്റേ മാസം ചെല്ലുക.... "

നോട്ട് ദിസ് പോയന്റ്, ഗള്‍ഫു പ്രവാസികള്‍ക്കു പറ്റുന്ന അബദ്ധത്തിലൊന്ന്... സണ്ണിക്കുട്ടിയുടെ കമന്റാണെങ്കിലും അതു തികച്ചും ശരിയാണ്.

ഉപാസന || Upasana said...

കൂട്ടുകാരെ ചൂഷണം ചെയ്യുകയാണല്ലെ പണി. അവരുടെ ജീവിതത്തിലെ നൊമ്പരങ്ങള്‍ എന്നിവയൊക്കെ മനുവണ്ണന്‍ ആവിഷ്കരിക്കുന്നത് അവര്‍ അറിയുന്നുവോ സഖേ..?

നന്നായി കഥയെഴുത്ത്. നല്ല ഹ്യൂമര്‍
:)
സുനില്‍

Satheesh said...

ഇത്രേം നേരം ചിരിച്ചിട്ട് ഒരക്ഷരം മിണ്ടാതെ പോയാല്‍ മോശമല്ലേ!
നന്ദിയുണ്ട്!
“ചിട്ടി പൊട്ടിയ വിവരം അറിയാതെ, അതു പിടിക്കാന്‍ പൊട്ടിയതിന്‍റെ പിറ്റേ മാസം ചെല്ലുന്ന” ആ പാവത്തിനെ ഓര്‍ത്ത് ഒന്നു കൂടി ചിരിച്ചു!:)

സഹയാത്രികന്‍ said...

നാലുബോള്‍, ഇരുപത്തിനാലു റണ്ണ്‍, ലാസ്റ്റ്‌ വിക്കറ്റ്‌ എന്ന ടാര്‍ജറ്റില്‍ കളിക്കുന്ന ക്രിക്കറ്റ്‌ ടീം പോലെ വിളറി നിന്നു ഞങ്ങള്‍.

ഹ..ഹ..ഹ... നന്നായിരിക്കണൂ മാഷേ....

Mr. K# said...

:-)

Jay said...

ടെസ്റ്റര്‍ എടുത്തു കാണിച്ച സംഭവം ചിരിപ്പിച്ചു. 61 പെണ്ണുകാണലോ? അണ്ണാ...ഒള്ളതാന്നോ?

ദിവാസ്വപ്നം said...

:-) അവസാനം നന്നായി ചിരിച്ചു.

Rasheed Chalil said...

ആനപ്പുറത്തു നിന്ന്, പാപ്പാന്‍ ചാടുന്ന മാതിരി, സ്പൊണ്ടേനിയസായി, 'ഹേ റാം' എന്ന് വിളിച്ച്‌, കാളിച്ചരന്‍ കുതിച്ചൊന്നു ചാടി.. '

അത്താഴത്തിനു ചിക്കന്‍ വേണോ, സാഹിപനീര്‍ വേണോ എന്ന കാര്യത്തില്‍ ഒരു കോമ്പ്രൊമൈസില്‍ എത്താനാവതെ, കുനിഞ്ഞു നിന്ന് ഡയലോഗുകള്‍ തുരുതുരാ കാച്ചിക്കൊണ്ടിരിക്കുന്ന സിംഗിന്‍റെ മുതുകത്തേക്ക്‌, കാളിച്ചരന്‍ ലാന്‍ഡ്‌ ചെയ്തു..

മനൂ ചിരിക്കാന്‍ വയ്യ മാഷേ... കലക്കന്‍ പോസ്റ്റ്.

സുല്‍ |Sul said...

ഹഹഹ
മനൂ ഇതു സൂപ്പര്‍.
എല്ലാം ക്വാട്ടനുള്ളതേ ഉള്ളു.
അവസാനഭാഗങ്ങള്‍ അടിപൊളി. :)
നമ്മുക്കും പുസ്തകമിറക്കേന്ടേ?

-സുല്‍

Vish..| ആലപ്പുഴക്കാരന്‍ said...

ഏക്ക് ഉല്ലൂ കാ പ്ഠാ ആക്കര്‍ മുജ്സേ പൂച്ഛാ കീ മേം ക്യൂ ഹസ് രഹേ ഹൈ..

ഔര്‍ വാര്‍ണിങ് ബീ ദിയാ കി “യേ തെരേ ബാപ്പ് കാ ഘര്‍ നഹീ ഹൈ, ഇതനാ ശോര്‍ സെ ക്യൂന്‍ ഹസതേ ഹൈ”

ഇനി ഹിന്ദി അറിയാത്തവര്‍ക്കായി: ബോസ്സ് ചോദിച്ചു എന്തിനാ ഇങനെ ഒച്ച്യെടുത്ത് ചിരിക്കുന്നേ എന്നും, എന്റെ അച്ഛന്റെ വീടല്ലാ എന്നും ഓര്‍മിപ്പിച്ച് ആ കാലമാടന്‍ യാത്രയായി..

എന്നെ ചിരിപ്പിക്കല്ലേ പ്ലീസ്.. ഞാന്‍ ഒരു പാവമാ..

shams said...

ഹ..ഹ..ഹ പഷ്ട് പഷ്ട്

സാജന്‍| SAJAN said...

നിങ്ങള്‍ക്ക് പുലിയുടെ ജെനുസ്സാണപ്പാ സൃഷ്ടികളൊക്കെ ഒന്നിനൊന്ന് മെച്ചം!

മനോജ് കുമാർ വട്ടക്കാട്ട് said...

ഒരു വള കൂടി മുത്തൂറ്റിലെ അച്ചായന്‍ അടിച്ചു മാറ്റിയേനേ..

അപ്പോള്‍ മൊത്തത്തില്‍ എത്ര വള അടിച്ചുമാറ്റി?

(മുത്തൂറ്റച്ചായന്‍ ഇല്ലായിരുന്നെങ്കില്‍...ഞാനും വടി പിടിച്ചേനെ)

മഴത്തുള്ളി said...

thakarppan :)

myexperimentsandme said...

എന്റെ ജിമനൂജീ, സുപ്പറന്‍.

ഞാന്‍ ഒരു പങ്കയായി, താങ്കളുടെ :)

കൊച്ചുത്രേസ്യ said...

മനൂ നിങ്ങള്‍ടെ ലോക്കര്‍ മുത്തൂറ്റിലാണല്ലേ. ഞാനും അവിടൊരു അക്കൗണ്ട്‌ തുടങ്ങിയാലോന്നാലോചിക്കുകയാണ്‌

ഒരു ഹാര്‍ഡ്‌വെയര്‍ ഇന്‍ജിനീരിന്റെ വേദനകള്‍ എനിക്കു നന്നായി മനസ്സിലാകും. കാരണം ഞാനും പണി ആരംഭിച്ചത്‌ ആ പറഞ്ഞ സംഭവമായിട്ടാണ്‌. എന്നെ ഇന്നും അഭിമാനം കൊള്ളിക്കുന്ന ഒരു സംഭവം പറഞ്ഞോട്ടെ...

ഒരിക്കല്‍ ഒരു കമ്പ്യൂട്ടര്‍ ഓണാവാത്തതിന്‌ അതിനുള്ളിലെ മദര്‍ബോര്‍ഡ്‌,പവര്‍ സപ്‌ളൈ തുടങ്ങി എല്ലാ സ്ഥാവരജംഗമ വസ്തുക്കളും അഴിച്ച്‌ പുറത്തിട്ട്‌ ഓരോന്നിനോടും മൂന്നാമുറ പ്രയോഗിച്ചു കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ്‌ ഈ അങ്കം കുറച്ചു നേരമായി കണ്ടോണ്ടിരുന്ന മാനേജര്‍ വന്ന്‌ ഒരു ചരിത്രസത്യം പറഞ്ഞത്‌. ഒരു കമ്പ്യൂട്ടര്‍ ഓണാകണമെങ്കില്‍ അതിന്റെ തന്നെ പവര്‍ കോഡെടുത്തു കുത്തണം പോലും. അല്ലാതെ അടുത്തുള്ള കമ്പ്യൂട്ടെറിന്റെ പവര്‍ കോഡെടുത്തു കുത്തി ഇതിന്റെ സ്വിച്ചിട്ടാല്‍ വര്‍ക്കു ചെയ്യില്ലാന്ന്‌. ഇതെല്ലാം കൂടികുഴഞ്ഞിരിക്കുന്നതു കണ്ടപ്പോള്‍ പൊതുവേ കണ്‍ഫ്യൂഷണിയായ എനിക്കു പറ്റിയ ചെറിയോരു മിസ്റ്റേക്ക്‌.എന്നിട്ടും രണ്ട്‌ മാസോം കൂടി നോക്കി പരാജയപ്പെട്ട ശേഷമാ ആ പാവം എനിക്ക്‌ വേറെ ഡിപാര്‍ട്ട്‌മെന്റിലേക്ക്‌ ട്രാന്‍സ്ഫര്‍ തന്നത്‌.എന്തൊരു ശുഭാപ്തിവിശ്വാസം അല്ലേ!!

പോസ്റ്റ്‌ എനിക്കിഷ്ടപ്പെട്ടു. പക്ഷേ മറക്കാന്‍ ശ്രമിക്കുന്ന പല ദുഖ്ഭരീ കഹാനികളും യാദ്‌ വരുന്നു-മോളില്‍ പറഞ്ഞ ടൈപ്പിലുള്ളത്‌ ;-)

G.MANU said...

എല്ലാവര്‍ക്കും സ്പെഷ്യല്‍ സ്പെഷ്യല്‍ നന്ദി..

മുത്തൂറ്റ്‌ എത്ര വളകള്‍ അടിച്ചുമാറ്റി എന്നു ചോദിച്ചവര്‍ക്കു : അവയൊക്കെ സേയ്ഫായി സേഫിലാ പ്രിയേ എന്നു പലതവണ കള്ളം പറഞ്ഞിട്ടുണ്ടേ...ലീക്കാക്കി എനിക്ക്‌ വീക്കു വാങ്ങണോ..

കൊച്ചുത്രേസ്യ പറഞ്ഞത്‌ ശരി.. ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിഷമിക്കുന്നത്‌ ഹാര്‍ഡ്‌വെയര്‍ എന്‍ജിനിയേഴ്സ്‌ ആണെന്ന് ഞാന്‍ വിശ്വസിക്കുന്നു. എരിവെയിലില്‍, ഭാരിച്ച ബാഗും തൂക്കി വന്നു, ക്ളയന്‍റിണ്റ്റേയും തുതലാളിയുടേയും തെറിവിളി കേള്‍ക്കുന്ന ഒരുപാട്‌ മുഖങ്ങളെ കണ്ട്‌ കണ്ണു നനഞ്ഞിട്ടുണ്ട്‌..

എന്തു ചെയ്യാന്‍.....ഉദരനിമിത്തം ബഹുകൃത വേഷം....

ഹരി.... said...

ഈയുള്ളവനും ലാ പറഞ്ഞതായി തുടങ്ങിയതാ ട്ടാ.......... ഇപ്പൊ നിങ്ങള്‍ വിചാരിക്കും ലതിനും മേലെ ആയെന്നു...ചുമ്മാ..ഇപ്പോഴും ലതൊക്കെ തന്നെയാ..മ്മടെ ഹാര്‍ഡ് വെയരെ......മ്മടെ സ്വന്തം.........

കലക്കീട്ടുണ്ട് ഭായ്...........

സുധി അറയ്ക്കൽ said...

ചിരിച്ച്‌ ചിരിച്ച്‌ ചിരിച്ച്‌ ഞാൻ അവശനായേ.എന്റെ പൊന്ന് ചേട്ടോ ………………