Monday 26 November 2007

നമ്പ്യാരേ.. നാം പ്യാര്‍ മേം രേ......

'കം, തകം, പാതകം, കൊലപാതകം, വാഴക്കൊലപാതകം, കൊലപാതകം, പാതകം, തകം, കം' എന്ന അയ്യപ്പണിക്കരുടെ പരീക്ഷണ കവിത ഞാനോര്‍ത്തത്‌, കോന്നീ താഴത്തെ ആസ്ഥാന അലക്കുകാരന്‍ അച്യുതപ്പണിക്കര്‍ തലയില്‍ ഒരു വാഴക്കുലയുമായി, പ്രിയദര്‍ശന്‍ സിനിമയിലെ, പാട്ടുസീനില്‍ പെണ്ണുങ്ങള്‍ കറ്റ ചുമക്കുന്ന അതേ സ്റ്റൈലില്‍, കുണുങ്ങി വരുന്ന കണ്ടപ്പോഴാണു.

ഹീറോ സൈക്കിള്‍ ഞാന്‍ പെട്ടെന്ന് പിടിച്ചു നിര്‍ത്തി...

"തലയേതാ കൊലയേതാന്നറിയത്തില്ലല്ലോ പണിക്കരേ... ഈ ഡാന്‍സും ചെയ്തോണ്ടേങ്ങോട്ടാ... "

മൂക്കിനു മുകളിലോട്ട്‌ കുലയിലായിരുന്ന പണിക്കേര്‍, ശബ്ദം എവിടെനിന്നു വന്നു എന്നറിയാന്‍ കുലസഹിതം കഥക്‌ ഡാന്‍സറെപ്പോലെ ഒരു കറക്കം. കറങ്ങിവന്ന കുലയുടെ വളഞ്ഞ കാളാമുണ്ടി, കൊടക്കമ്പി പോലെന്‍റെ തലയില്‍..

"അയ്യോ...വീഴ്ത്തല്ലേ വീഴ്ത്തല്ലേ...ഇതു ഞാനാ പണിക്കരേ.... "

"ഓ...കുഞ്ഞാരുന്നോ.... കാണാന്‍ പറ്റിയില്ല കേട്ടോ.... "

"എങ്ങോട്ടാ കൊലയുമായി...അതും ഈ വൈകുന്നേരം.... "

"ഒന്നും പറേണ്ടെന്‍റെ കുഞ്ഞേ.. ആ കല്ലുപുരയ്ക്കലെ വക്കീല്‍ സാറിന്‍റെ മുണ്ട്‌ അലക്കുകല്ലില്‍ അടിച്ച്‌ കീറിപ്പോയി.. പകരം വേറൊന്ന് കൊടുത്തില്ലേല്‍ കുത്തിനു പിടിക്കത്തില്ലിയോ... തല്‍ക്കാലം കൊല വില്‍ക്കുകയല്ലാതെ വേറൊരു മാര്‍ഗോമില്ല.. ഓരോരോ തൊന്തരുവുകളേ.. മൂത്തമോളു സൌമിനിക്ക്‌ ഓണത്തിനു കൊടുക്കാന്‍ നിര്‍ത്തിയ കൊലയാ... ഈ കൊലച്ചതി വരുമെന്നാരേലും കരുതിയോ.." പണിക്കര്‍ കുല സഹിതം സൈക്കിളിന്‍റെ കാരിയറിലോട്ട്‌ കയറി.

"തുണിയലക്കുമ്പോ അലക്കുകല്ലില്‍ നോക്കണം..അല്ലാതെ അങ്ങേ കടവില്‍ കുളിക്കുന്ന പെണ്ണുങ്ങളെ നോക്കിയാല്‍ ഇങ്ങൊനൊക്കെ വരും പണിക്കരേ.... "

"ഹി ഹി ഹി വേണ്ടാതീനം പറഞ്ഞാലും വേണ്ടില്ല..പറഞ്ഞു പരത്തല്ലേ കുഞ്ഞേ.... "

"വണ്ടി നീങ്ങുന്നില്ലല്ലോ പണിക്കരേ... കൊലക്കിത്ര വെയിറ്റോ...." സൈക്കിള്‍ ആഞ്ഞു ചവിട്ടി ഞാന്‍.

ഈറന്‍ മുടിയില്‍ നിന്നിറ്റിറ്റു വീഴും തുളസീ തീര്‍ഥവുമായി അകന്ന ബന്ധുവും കൊളേജ്‌ മേറ്റുമായ അനുപമ ടന്‍റി ഫോര്‍ കാരറ്റ്‌ പുഞ്ചിരി തന്നുകൊണ്ട്‌ എതിരേ വന്നപ്പോള്‍ സൈക്കിള്‍ സ്ളോ ചെയ്തു.

"അമ്പലത്തിലേക്കാണോ അനുപമേ.. ഇങ്ങനെ നിരുപമ കാര്‍മുകില്‍ കേശിനിയായി പോവാതെ..പരമശിവന്‍ കൃഷ്ണനായി മാറുമേ... "

"കൊലയുമായിട്ടെങ്ങോട്ടാ... "

"അത്‌ കൊലയ്ക്കകത്തിരിക്കുന്ന ഈ കൊലയോട്‌ ചോദിക്ക്‌. " പണിക്കരെ നോക്കി ഞാന്‍

"അനുപമക്കുഞ്ഞേ.. പിള്ളേച്ചനു കുറവുണ്ടോ.. ഇമ്മിണിനാളായി വിചാരിക്കുന്നു അങ്ങോട്ടൊന്നു വരണമെന്ന്. പണിക്കരു തിരക്കിയെന്ന് പറഞ്ഞേക്ക്‌ കേട്ടോ... " കുല മറുകൈയിലോട്ട്‌ ഷിഫ്റ്റ്‌ ചെയ്ത്‌ പണിക്കര്‍.. "അടുത്താഴ്ച അങ്ങൊട്ട്‌ വരുന്നുണ്ട്‌"

"പഴയ മുണ്ടു വല്ലോമുണ്ടെങ്കില്‍ എടുത്തു വച്ചേക്കെണേ. ഇങ്ങേരതു കീറി പുതിയത്‌ വാങ്ങിത്തരും... ഇനിയും കുലച്ച വാഴകള്‍ നില്‍പ്പുണ്ടല്ലോ അല്ലേ പണിക്കരേ.. "

"ഊതാതെ ചവിട്ടു കുഞ്ഞേ.. ബേക്കറി അടയ്ക്കും മുമ്പങ്ങു ചെല്ലണം.. "

ഞാന്‍ വീണ്ടും ചവിട്ട്‌ തുടങ്ങി.

"കുഞ്ഞിനീ പെങ്കൊച്ചുങ്ങളെ കണ്ടാല്‍ മിണ്ടാതെ വിടാന്‍ പറ്റുകേല അല്ലിയോ.. "

"അതേ.. കടവില്‍ പെണ്ണുങ്ങളുണ്ടേല്‍ പണിക്കര്‍ക്ക്‌ തുണി കീറാന്‍ പറ്റാത്തപോലൊരു പ്രോബ്ളം.. എന്നാ ചെയ്യാനാ ഓരോരോ ദു:ശ്ശീലങ്ങളേ.. "

പണിക്കരെ ടൌണില്‍ അണ്‍ലോഡ്‌ ചെയ്ത്‌, കലാവേദിയുടെ ഓണാഘോഷത്തിലെ ഫിലിം ഷോയ്ക്ക്‌ മുന്നോടിയായി 'ഏതാനും നിമിഷങ്ങള്‍ക്കകം നിങ്ങളേവരും ആകാംഷഭരിതരായി കാത്തിരിക്കുന്ന മലയാള ചലച്ചിത്രം' എന്നതിനു 'ചലയാള മലച്ചിത്രം' എന്ന് വെപ്രാളത്തില്‍ ടംഗ്‌ ട്വിസ്റ്റ്‌ ചെയ്ത്‌ പ്രശസ്തനായ ഹരിദാസിനോട്‌ നാട്ടുവിശേഷം പറഞ്ഞ്‌ നില്‍ക്കുമ്പോഴാണു ഞാന്‍ ഒന്നു നടുങ്ങിയത്‌.

കാലന്‍ കുടയുമൂന്നി ദാ വരുന്നു നമ്പ്യാരമ്മാവന്‍.

'ഇന്ന് അച്ഛന്‍റെ ബ്ളഡ്‌ പ്രഷര്‍ കൂടിയതു തന്നെ' ഞാന്‍ മനസില്‍ പറഞ്ഞ്‌ ഒന്നു പുഞ്ചിരിച്ചു. 'പണ്ഡിതനു വരാന്‍ പറ്റിയ സമയം.. '

"ഏഭ്യാ.... നിന്നെ ദര്‍ശിച്ചത്‌ നന്നായി. സന്ധികള്‍ സന്ധിയില്ലാതെ സമരം ചെയ്യുന്നു. നടക്കാന്‍ തീരെ വയ്യാ... ഇനി സൈക്കിളുണ്ടല്ലോ... ഭാഗ്യം.. "

കുതിരപ്പുറത്ത്‌ കയറുന്നപോലെ കവച്ച്‌ കാരിയറിലോട്ട്‌ ചാടിയിരുന്ന് അമ്മാവന്‍ ഒരു ദീര്‍ഘനിശ്വാസം..

"ഹാവൂ...എന്തൊരാശ്വാസം.. ഇനി വിട്ടോ.... ".

ആകാരത്തില്‍ കുതിരവട്ടം പപ്പുച്ചേട്ടനേയും അഹങ്കാരത്തില്‍ കുരുക്ഷേത്രത്തിലെ ശകുനിയേയും പോലെയായ നമ്പ്യാരമ്മാവന്‍ അമ്മയുടെ ഏതോ അകന്ന ബന്ധത്തിലെ വിസിറ്ററായിരുന്നു. വര്‍ഷത്തിലൊരിക്കല്‍ ബന്ധുവീടുകള്‍ സന്ദര്‍ശിച്ച്‌ മൈല്‍ഡ്‌ പാരകള്‍ വച്ച്‌ ആത്മസംപൃതിയോടെ മടങ്ങുക എന്ന ദൌത്യം ഉടയതമ്പുരാന്‍ കല്‍പ്പിച്ചനുഗ്രഹിച്ചു നല്‍കിയ കുരുട്ടു ബുദ്ധിക്കാരന്‍. സംസാരിക്കുമ്പോള്‍ ആവുന്നതും സ്റ്റ്രോംഗ്‌ വേര്‍ഡ്‌സ്‌, പറ്റിയാല്‍ മുറി സംസ്കൃതം വച്ചു കീറുന്ന ഒരുതരം ചിത്തഭ്രമം ഉള്ളതുകൊണ്ടും, ധാരാളം വീരസാഹസകൃത്യങ്ങള്‍ സ്റ്റോക്ക്‌ ഉള്ളതുകൊണ്ടും എനിക്കീ അമ്മാവനെ പണ്ടുതൊട്ടേ വളരെ ഇഷ്ടമായിരുന്നു. നമ്പ്യാര്‍ജി വീട്ടില്‍ വന്നാല്‍ ഒരു ദിവസം കുശാല്‍. "ഇത്തിരി വെള്ളം എടുക്കൂ ലീലേ" എന്നതിനു "അല്‍പം ജലം എടുക്കൂ ക്രീഡേ.." എന്നേ നമ്പ്യാര്‍ പറയൂ.. ('നാലു വേദങ്ങളിലുള്ള അഗാധപാണ്ഡിത്യം കൊണ്ടാണീ സ്റ്റ്രോംഗ്‌ ഭാഷ' എന്ന് നമ്പ്യാരും 'നാലു കൊടുക്കാനാരും ഇല്ലാഞ്ഞിട്ടാ' എന്ന് അപ്പൂപ്പനും ഇതിനെപ്പറ്റി പറയാറുണ്ടായിരുന്നു)

വര്‍ഷത്തിലൊരിക്കല്‍ ഒരൂണിന്‍റേയും ഒരു ദിവസത്തെ സ്വസ്ഥതയേയും നഷ്ടമേ ഉള്ളല്ലോ എന്നോര്‍ത്ത്‌ അച്ഛനും ഈ അമ്മാവനെ അത്രയ്ക്കങ്ങ്‌ വെറുത്തിരുന്നില്ല, മോശമല്ലാത്തെ ഒരു പാര അച്ഛന്‍റെ തന്നെ നേര്‍ക്ക്‌ ബാണാസുരനെപ്പോലെ കാച്ചി പുള്ളി മടങ്ങും വരെ.

ഞാന്‍ പ്രീെ ഡിഗ്രിക്കോ മറ്റോ പഠിക്കുന്ന കാലത്താണെന്നാണോര്‍മ്മ.

ലഞ്ചിനു സ്പെഷ്യല്‍ ഡിഷ്‌ ആയി ചമ്മന്തി അരച്ചുകൊണ്ടിരുന്ന അമ്മയുടെ അടുത്തേക്ക്‌ നമ്പ്യാര്‍ജി പ്രാഞ്ചി പ്രാഞ്ചി വന്നു.

"ലീലാമ്മേ... നിന്‍റെ കെട്ടിയോന്‍ ഗോപാലകൃഷ്ണന്‍ ഈയിടെയായി ഗോപ്യമായി ചില കൃഷ്ണലീലകള്‍ ചെയ്യുന്നുണ്ടോ എന്നൊരു സംശയം ബലപ്പെട്ടുവരുന്നു എനിക്ക്‌. ഒന്നു സൂക്ഷിച്ചാല്‍ നിനക്കും പിള്ളാര്‍ക്കും നന്ന്....... "

"അതെന്താ അമ്മാവന്‍ അങ്ങനെ പറഞ്ഞത്‌.." അമ്മിക്കല്ലിന്‍റെ ഫോര്‍വേഡ്‌ ബാക്ക്‌വേഡ്‌ ആക്ഷന്‍ പെട്ടെന്നു നിര്‍ത്തി അമ്മ..

"അല്ലാ..... കഴിഞ്ഞ തവണയേ സന്ദേഹം എനിക്ക്‌ മൂര്‍ച്ഛിച്ചിരുന്നു..ഇത്തവണ അരക്കിട്ട്‌ ഞാന്‍ ഉറപ്പിച്ചു.. അവന്‍ ഒളിസേവ ചെയ്യുന്നുണ്ട്‌.. ഉറപ്പ്‌.." അമ്മിക്കല്ലില്‍ നിന്ന് ചൂണ്ടുവിരല്‍ കൊണ്ട്‌ ചമ്മന്തി തോണ്ടിയെടുത്ത്‌ വായിലേക്കിട്ടുകൊണ്ട്‌ അമ്മാവന്‍.

"ദേ അമ്മാവാ....അനാവശ്യം പറയല്ല് കേട്ടോ..... "

"അവനും ആ നസ്രാണി വാധ്യാരിണിയുമായി ചില്ലറ ഇടപാടുകള്‍ ഉണ്ട്‌ എന്ന് എന്‍റെ ചിത്തം പറയുന്നു. ഇന്നും കണ്ടു ഞാന്‍ അവരെ ഒന്നിച്ച്‌... ഉണ്ട്‌..എവിടെയോ ഒരു ചീഞ്ഞുനാറ്റം എന്‍റെ നാസികയില്‍ അനുഭവിക്കുന്നുണ്ട്‌ ഞാന്‍..... "

"ഏത്‌ വാധ്യാരിണീ..." അമ്മ അമ്മിക്കല്ല് റീസ്റ്റാര്‍ട്ട്‌ ചെയ്തുകൊണ്ട്‌ പറഞ്ഞു "ഓ...ആ ട്രീസ സാറായിരിക്കും.. ട്രഷറിയില്‍ ബില്ലു മാറാന്‍ ഒന്നിച്ചു പോയത്‌ അമ്മാവന്‍ കണ്ടിരിക്കും.. ശ്ശോ...സത്യത്തില്‍ ഞാന്‍ പേടിച്ചു പോയി.. "

"ട്രഷറീല്‍ വില്ലു മാറാന്‍ പോയി പോയി അവന്‍ ട്രീസേടെ അപ്പന്‍റെ തല്ലു വാങ്ങാതിരുന്നാ നന്ന്.... "

"അമ്മാവന്‍ ഒന്നു മിണ്ടാതിരുന്നെ.. വേണ്ടാതീനം പറഞ്ഞുണ്ടാക്കല്ലെ.. വെറുതെ..അങ്ങേരെ കുറെയായി ഞാന്‍ കാണാന്‍ തുടങ്ങീട്ട്‌. എന്‍റെ കെട്ടിയോന്‍ മാത്രമല്ല അങ്ങേരു... മുറച്ചെറുക്കന്‍ കൂടിയാ.. അത്‌ മറക്കരുത്‌.... "

"ഉം..... ഉം.....നിന്‍റെ മുറച്ചെറുക്കന്‍ നാട്ടുകാരുടെ മുറതെറ്റിക്കാതെ ഇരുന്നാ നിനക്കു കൊള്ളാം.... എന്തായാലും ജഗജില്ലിയായിരുന്ന നിന്‍റെ തന്ത കോന്നപ്പിള്ളേടേ കൈയീന്ന് നിന്നെ പൊക്കിയവനല്ലേ അവന്‍.. പഴയ ആയുധങ്ങള്‍ ഒക്കെ ഇപ്പൊഴും കാണാതിരിക്കുമോ..ട്രീസേടെ പാദുകത്തിന്‍റെ ആണിയൂരിയാല്‍ ട്രീസയ്ക്ക്‌ തന്നെ അതിട്ടുകൂടെ..അതിനീ എന്തിരവിനെന്തിനു കൈയിലെ നഖം കളയണം.. ഹോ.. നിന്‍റെ കാലേല്‍ മുള്ളുകൊണ്ടാല്‍ പോലും അവനിത്ര റാപിഡ്‌ ആക്ഷന്‍ എടുക്കില്ല..കണ്ടു ഞാനിന്ന് ഹോ.. ഏഭ്യന്‍"

അന്നു വൈകിട്ട്‌ കട്ടന്‍കാപ്പിക്കുപകരം കരച്ചില്‍ നല്‍കിയ അമ്മയുടെ കരണത്തേക്ക്‌ "ടപ്പോ" എന്നൊന്നു തലോടി അച്ഛന്‍ പറഞ്ഞു "ഇതു നിനക്കുള്ളതല്ല.. ആ മുതുകഴുവറ്‍ടമോനുള്ളതാ.. ഇനി അവനെ ഈ പടിക്കകത്ത്‌ കയറ്റിയാല്‍ മുട്ടുകാലും നട്ടെല്ലും ഒന്നിച്ച്‌ ഞാനൊടിക്കും...... "


"ഗോപാലകൃഷ്ണന്‍ ശബരിമലയ്ക്ക്‌ പോയീ എന്നൊരു ഉള്‍വിളിയുണ്ടായി. എല്ലാവരേയും ഒന്ന് ദര്‍ശിച്ച്‌ പോകാമെന്ന് കരുതി..." കുരങ്ങിനെ പോലെ കാരിയറില്‍ ഇരുന്ന് അമ്മാവന്‍..

അതുശരി. അച്ഛന്‍ വീട്ടിലില്ലെന്നും ആ സേഫ്റ്റി പീരിയഡില്‍ പുതിയ പാരയുടെ വെടിമരുന്നിനു തീ കൊളുത്തി മടങ്ങാമെന്നുമുള്ള മിഷനുമായാണുവരവ്‌.. അച്ഛന്‍ വീട്ടില്‍ തന്നെയുണ്ട്‌ എന്ന അപ്രിയസത്യം തല്‍ക്കാലം ഞാന്‍ പറഞ്ഞില്ല..

സൈക്കിള്‍ പാലം കഴിഞ്ഞുള്ള ഇറക്കത്തില്‍ സ്മൂത്തായി ഓടിക്കൊണ്ടിരുന്നു.

"മന്തുകാലനായാലെന്താ.... പണക്കാരനല്ലേ മോളേ..
പണക്കാരനായാലെന്താ...... മന്തുകാലനല്ലേ അമ്മേ.."

നമ്പ്യാരുടെ കിളിനാദം പുറകില്‍..

"മന്തുകാലനായാലെന്താ.... പണക്കാരനല്ലേ--"
ഏറുകൊണ്ട പട്ടി മോങ്ങുന്ന ശബ്ദത്തില്‍ പുറകിലെ ടയര്‍ വെടിതീര്‍ന്നതുകൊണ്ട്‌ വരി കമ്പ്ളീറ്റ്‌ ചെയ്യാന്‍ നമ്പ്യാര്‍ക്കായില്ല.ബ്രേക്ക്‌ രണ്ടും ഒന്നിച്ച്‌ പിടിച്ചതു മാത്രം ഓര്‍മ്മയുണ്ട്‌.

നാലുകാലില്‍ തവളെയെപോലെ റോഡിലേക്ക്‌ വീണ നമ്പ്യാര്‍ തൊട്ടുപുറകെ വീണ എന്നോട്‌ ചോദിച്ചു

"ഒരു സ്ഫോടനം കേട്ടല്ലോ... എവിടെ നിന്നാണു"

ഞരക്കത്തൊടെ എഴുന്നേറ്റ്‌, വില്ലുപോലെ പുറകോട്ട്‌ വളഞ്ഞ്‌ നിന്ന് അമ്മാവന്‍ പറഞ്ഞു

"തിരുവനന്തപുരം രംപുന്തനവരുതി ആയതുപോലെയായി കൃഷ്ണാ എന്‍റെ നട്ടെല്ലും. എല്ലാം കീഴ്‌മേല്‍... കൊശവാ ടയറില്‍ ആണി കേറിയോ അതോ ആണിയില്‍ ടയറു കേറിയോ... "

"കാറ്റുകൂടിയിട്ടാണെന്നു തോന്നുന്നമ്മാവാ.. ട്യൂബിന്‍റെ പണി കഴിഞ്ഞു..ഇനി നടക്കാം. "

"കാറ്റു പോവാഞ്ഞത്‌ ഭാഗ്യം. നിന്‍റെ പ്രപിതാമഹന്‍റെ കുപ്പിയില്‍ കുഴമ്പിരിപ്പുണ്ടല്ലോ അല്ലേ..ഹാവൂൊ..കാല്‍മുട്ടിനി നിവരുമോ മടങ്ങുമോ എന്നറിയില്ല" ഞൊണ്ടി ഞൊണ്ടി നടന്നുകൊണ്ട്‌ നമ്പ്യാര്‍.

"വേദനയുണ്ടോ അമ്മാവാ..." സൈക്കിള്‍ ഉരുട്ടിക്കൊണ്ട്‌ ഞാന്‍.

"പതനം ടാറിലേക്കായിരുന്നതുകൊണ്ട്‌ ഇടിച്ചിടം മരവിച്ചു.. നാളെയറിയാം വേദന..ഹോ... "

കൊച്ചുവീട്ടില്‍ കടവില്‍ കുളികഴിഞ്ഞ്‌, സോപ്പുപെട്ടിയും പിടിച്ച്‌ പെയിന്‍റര്‍ ബാലചന്ദ്രന്‍ ചേട്ടന്‍ ഞങ്ങളെ കണ്ടപാടെ മൂളിപ്പാട്ടു നിര്‍ത്തി.

"ഇതേതാ മോനേ ഈ പഴംചാക്ക്‌....? " സ്വരം അല്‍പ്പം താഴ്ത്തി, നമ്പ്യാരെ ഏറുകണ്ണിട്ട്‌ നോക്കി എന്നോട്‌ ചോദിച്ചു.

മുട്ടിലെ മുറിവില്‍ നിന്നും ദൃഷ്ടി നേരെ ബാലേട്ടന്‍റെ കണ്ണിലേക്ക്‌ പായിച്ച്‌ മുഖം മുഖത്തോടടുപ്പിച്ച്‌ നമ്പ്യാര്‍ ഒരൊറ്റ നില്‍പ്പ്‌..

"ഈശ്വരാ..ഇന്നു വല്ലതും നടക്കും" ഞാന്‍ മനസില്‍ പറഞ്ഞു.

രണ്ടു സെക്കണ്റ്റ്‌ മൌനം.

നമ്പ്യാരുടെ ക്രുദ്ധമായ നോട്ടത്തില്‍ ബാലേട്ടന്‍ ഒന്ന് പരുങ്ങി..

"ശുംഭാ................." ഒരലര്‍ച്ച..

ഇടത്തെ കൈ ഇടത്തെ കാല്‍മുട്ടില്‍ താങ്ങിപ്പിടിച്ച്‌, വലം കൈയിലെ കുഞ്ഞുവിരല്‍ നിവര്‍ത്തി, ബാക്കി വിരലുകള്‍ മടക്കി, താഴെനിന്നും മുകളിലേക്ക്‌ ഉയര്‍ത്തി ഒരു ചോദ്യം...

"തവ നാമധേയം കിം.................................... ?"

കുനിഞ്ഞ്‌ രക്ഷപെടാന്‍ തുടങ്ങിയ ബാലേട്ടനെ വീണ്ടും തടഞ്ഞുനിര്‍ത്ത്‌, കൈയിലെ സോപ്പ്‌ തട്ടിയെടുത്തു..

"അയ്യോ സോപ്പ്‌..സോപ്പ്‌ താ...എനിക്ക്‌ പോണം..... "


"ശുംഭാ........ ആന്‍സര്‍ മീ..... തവ നാമധേയം കിം..... "

സോപ്പുമായി വീട്ടില്‍ ചെന്നില്ലെങ്കില്‍ അമ്മ ചന്ദ്രികച്ചേച്ചി ചീത്തവിളിക്കുമെന്ന് ഹന്‍ഡ്റഡ്‌ പേര്‍സെന്‍ററിയാമായിരുന്ന ബാലേട്ടന്‍ എന്നോട്‌ ചോദിച്ചു.. "എന്താ മോനേ ഇങ്ങേരു ചോദിക്കുന്നത്‌.... "

"പേരു പറ ചേട്ടാ... പേരാ ചോദിക്കുന്നെ.... " ഞാന്‍

"ബാലചന്ദ്രന്‍...ബാലചന്ദ്രന്‍" നമ്പ്യാരുടെ കൈയിലെ സോപ്പ്‌ തിരിച്ചു പിടിക്കാന്‍ ഒരു വിഫലശ്രമം നടത്തിക്കൊണ്ട്‌ ചേട്ടന്‍ മറുപടി പറഞ്ഞു.

"നഹിം.. നീ ബാലചന്ദ്രന്‍ അല്ല.... പൂറ്‍ണ്ണചന്ദ്രനാണു..പൂറ്‍ണ്ണചന്ദ്രന്‍.." സോപ്പുപെട്ടി വായുവില്‍ കറക്കി ഒരു പൂജ്യം എഴുതിക്കൊണ്ട്‌ നമ്പ്യാര്‍ "പൂജ്യചന്ദ്രന്‍.......... "

"അമ്മാവാ സോപ്പ്‌ താ....കുഞ്ഞുകളിക്കാതെ.. എനിക്ക്‌ പോണം... "

"സോപ്പ്‌ തരാം.. സമയമുണ്ടല്ലോ... സംസ്കൃതത്തില്‍ ഒരു വാചകം ഉവാചൂ....... "

"സോപ്പ്‌ താ ........ "

"അത്‌ സംസ്കൃതമല്ല.. സോപ്പ്‌ വേണേല്‍ ഒരു സംസ്കൃത വാചകം പറയൂ.... "

"ചുറ്റായല്ലോ ഈശ്വരാ....." മലയാളത്തില്‍ എത്ര അക്ഷരം ഉണ്ടെന്നു ചോദിച്ചാല്‍ നാളെ പറയാം എന്ന് പറയുന്ന ബാലേട്ടന്‍ എന്നെ ദയനീയമായി നോക്കി..

എന്തോ ആലോചിച്ച്‌ പെട്ടെന്ന് പറഞ്ഞു
"സമ്പ്ളതി ബാര്‍ത്താഹ ച്യൂയിംഗം... "

"ശുഭാ......................" വീണ്ടും ഒരലര്‍ച്ച..

"ത്വത്‌ കക്ഷായാം ത്വം പടാസി........" അടുത്ത ചോദ്യം..

"കഷായമോ.. കര്‍ത്താവേ എന്തോന്നാ ഇങ്ങേരി ചോദിക്കുന്നെ.. " ബാലേട്ടന്‍ വീണ്ടും എന്നെ നോക്കി....

'ഏതു ക്ളാസു വരെ പഠിച്ചു എന്നാണു അമ്മാവന്‍ ഉദ്ദേശിച്ചതെങ്കിലും ഞാന്‍ പറഞ്ഞു

"ദിവസം എത്രനേരം കുളിക്കും എന്ന്"

"രണ്ട്‌...രണ്ട്‌...ദോ... ടൂ..ടൂ.... " ബാലേട്ടന്‍ ക്ളിയര്‍ ആയി പറഞ്ഞു

"ഐസീ...നിരക്ഷര കുക്ഷസ്യാ...വിഡ്ഡിക്കൂഷ്മാണ്ടസ്യാ.... ത്വം മമ പാദലാം കുരുഥാ..... ""

"ഈ കുരുത്തം കെട്ടോനെ കൊണ്ടു തോറ്റല്ലോ കാച്ചനത്തപ്പാ.. എന്നതാ ഇപ്പൊ പറഞ്ഞെ" ബാലേട്ടന്‍ എന്നെ വീണ്ടും നോക്കി...

"കാലില്‍ വീണോളാന്‍.. അനുഗ്രഹിക്കനാ....വീണോ... "

"ഈ മുതുകെണ്ടേടേ കാലേലോ..ഞാനോ...എന്‍റെ പട്ടിവീഴും... "
ബാലേട്ടന്‍ ഇത്‌ പറഞ്ഞു തീര്‍ന്നതും, നമ്പ്യാര്‍ സോപ്പ്‌ എടുത്ത്‌ കരിമ്പില്‍ കാട്ടിലേക്കെറിഞ്ഞതും ഒന്നിച്ചായിരുന്നു.

"നായിന്‍റെ മോനേ...." എന്ന് ബാലേട്ടന്‍ അലറിയതും, നമ്പ്യാരുടെ ചെകിടത്ത്‌ 'പടോ' എന്ന മ്യൂസിക്‌ വീണതും രണ്ടും കൂടി രണ്ടും കൂടി കലുങ്കിലേക്ക്‌ മറിഞ്ഞതും, തോട്ടില്‍ വീഴാതെ ഞാന്‍ പിടിച്ചു നിര്‍ത്തിയതും സെക്കന്‍റുകള്‍ക്കുള്ളില്‍ കഴിഞ്ഞു.

രണ്ടുവീഴ്ച്ചയുടെ ആഘാതവുമായി ചള്ളിയ കൂഴച്ചക്കപോലുള്ള ബോഡിയുമായി നമ്പ്യാരമ്മാവന്‍ വീട്ടിലേക്ക്‌ കയറി.

അച്ഛനെ മുഖം കാണിക്കാതെ അമ്മയുടെ അടുത്തുചെന്ന് ഒരു ഗ്ളാസ്‌ വെള്ളം വാങ്ങി കുടിച്ചു.

"ലീലാമ്മേ.. ഒരു സദ്യയൊരുക്കെടീ.. നിന്‍റെ കൈപ്പുണ്യമുള്ള രുചിയറിയാന്‍ നാവു കൊതിക്കുന്നു.. "

അച്ഛനോടനുവാദം ചോദിക്കാതെ അമ്മ അന്ന് സദ്യയൊരുക്കി..

പാതിരാത്രിവരെ ചിരിയും തമാശയും സംസ്കൃത ശ്ളോകങ്ങളും കേട്ട്‌ ഞാന്‍ നമ്പ്യാരമ്മവനു കൂട്ടിരുന്നു.

പിറ്റേന്ന് കാലത്ത്‌ അച്ഛന്‍ എന്നെ വിളിച്ചു.

"ഇതാ പാവത്തിനു കൊടുത്തേക്ക്‌" അമ്പതു രൂപ നീട്ടി അച്ഛന്‍ പറഞ്ഞു
"എന്തോ എനിക്കിന്ന് അങ്ങേരോട്‌ ദേഷ്യം തോന്നുന്നില്ല.. സ്നേഹം മാത്ര തോന്നുന്നു... "

യാത്ര ചോദിച്ച്‌ അമ്മാവന്‍ പടിയിറങ്ങി..

കുറെ നടന്ന് തിരിച്ചു വന്നു.

"ഞാന്‍ എന്തോ എടുക്കാന്‍ മറന്നപോലെ.... "

പോക്കറ്റിലും, അരയിലും, എല്ലാം ഒന്നുകൂടി തപ്പി

"എല്ലാം ഉണ്ട്‌..പക്ഷേ എന്തോ ഒന്നെടുക്കാന്‍ മറന്നപോലെ..എന്താണെന്നൊരു നിശ്ചയം പോരാ... "

പിന്നീടൊരിക്കല്‍ പോലും ആ പടികയറാന്‍ നമ്പ്യാരമ്മാവന്‍ വന്നില്ല.

മൂന്നു മാസത്തിനുള്ളില്‍ യമദേവന്‍റെ കയറ്‍ കഴുത്തില്‍ വീണു.

മരണത്തോടൊപ്പം പടിയിറങ്ങുമ്പോഴും അമ്മാവന്‍ തിരിഞ്ഞു നിന്ന് ഇങ്ങനെ പറഞ്ഞിട്ടുണ്ടാവും.
"എന്തോ ഒന്നെടുക്കാന്‍ മറന്നപോലെ..... "

31 comments:

G.MANU said...

"ലീലാമ്മേ... നിന്‍റെ കെട്ടിയോന്‍ ഗോപാലകൃഷ്ണന്‍ ഈയിടെയായി ഗോപ്യമായി ചില കൃഷ്ണലീലകള്‍ ചെയ്യുന്നുണ്ടോ എന്നൊരു സംശയം ബലപ്പെട്ടുവരുന്നു എനിക്ക്‌. ഒന്നു സൂക്ഷിച്ചാല്‍ നിനക്കും പിള്ളാര്‍ക്കും നന്ന്....... "

സുല്‍ |Sul said...

njanum entho marannapole...
thenngayudakkanano???
alla
malayalam poyi :(

good machaa.

-sul

Unknown said...

അനാവശ്യം പറഞ്ഞാലും സാരല്ല..പറഞ്ഞുപരത്താതിരുന്നാല്‍ മതിയല്ലേ?
പതിവുപോലെ ചിരിച്ചു മതിയായി.ഇതെല്ലാം എവിടുന്നു വരുന്നു?

ശ്രീ said...

മനുവേട്ടാ...

നമ്പ്യാ‍രുടെ വിവരണം രസമായി, കേട്ടോ...

"ഇത്തിരി വെള്ളം എടുക്കൂ ലീലേ" എന്നതിനു "അല്‍പം ജലം എടുക്കൂ ക്രീഡേ.." എന്നേ നമ്പ്യാര്‍ പറയൂ.. ('നാലു വേദങ്ങളിലുള്ള അഗാധപാണ്ഡിത്യം കൊണ്ടാണീ സ്റ്റ്രോംഗ്‌ ഭാഷ' എന്ന് നമ്പ്യാരും 'നാലു കൊടുക്കാനാരും ഇല്ലാഞ്ഞിട്ടാ' എന്ന് അപ്പൂപ്പനും ഇതിനെപ്പറ്റി പറയാറുണ്ടായിരുന്നു)

വായിച്ചു ചിരിച്ചു പോയി.

:)

കുഞ്ഞന്‍ said...

മനൂജി..

ഹഹ.. അമ്മാവനെപ്പറ്റിയുള്ള ഉപമയും ഉല്പ്രേക്ഷയും കിടലന്‍..!

പതിവുപോലെ ചിരിയുടെ അവസാനം നൊമ്പരവും..!

ശ്രീഹരി::Sreehari said...

എന്റെ പൊന്നേ.. മനുച്ചേട്ടന്റെ കഥ ഓഫീസില്‍ ഇരുന്ന് വായിക്കുന്ന പണി ഞാന്‍ നിര്‍ത്തി. ചിരിപ്പിച്ച് ആളേ കൊല്ലാന്‍ നോക്കുന്നോ? :)

താരാപഥം said...

മനുജി, നന്നായിട്ടുണ്ട്‌. ഇതുപോലുള്ള അമ്മാവന്മാരെ ചില സിനിമകളില്‍ കാണാറുണ്ട്‌. അമ്മാവന്റെ സരസമായ സംസ്കൃത പണ്ഡിത്യം 'പടോ' എന്ന ശബ്ദത്തില്‍ അവസാനിച്ചപ്പോള്‍ ഞാനും എഴുന്നേല്‍ക്കാന്‍ കുറച്ചു നിമിഷങ്ങളെടുത്തു. എന്റെ ഒരമ്മാവന്‍ ഇതുപോലൊന്നു വീണത്‌ ഓര്‍മ്മ വന്നു. എനിക്കൊരു ലാംബി സ്കൂട്ടര്‍ ഉണ്ടായിരുന്നു. ഒരു ഗാര്‍ഡായി വെക്കറുള്ള സ്പെയര്‍ ടയര്‍ അഭംഗി കാരണം ഞാന്‍ നേരത്തേ എടുത്തു കളഞ്ഞിരുന്നു. അല്‌പം "ഫിറ്റ്‌" ആയിരുന്ന അമ്മാവനെ വഴിയില്‍ വെച്ചു കണ്ടപ്പോള്‍ എന്റെ അനുജന്‍ ഈ ലാംബിയില്‍ ലിഫ്‌റ്റ്‌ കൊടുത്തു. സ്കൂട്ടര്‍ പെട്ടെന്നെടുക്കുന്ന സമയം, പിടിക്കാതെ ഇരുന്നിരുന്ന അമ്മാവന്‍ പിന്നിലെ സപ്പോര്‍ട്ട്‌ ഇല്ലാതിരുന്നതു കൊണ്ട്‌ കയ്യും കാലും പൊക്കി ആ കെട്ക്കുണു താഴെ. സംഗതി അറിഞ്ഞ ഞങ്ങളും അമ്മാവനും ഒരുമിച്ചു ചിരിച്ചു. (ബോറായില്ലല്ലോ, സംഭവകഥയാണേ.)

മറ്റൊരാള്‍ | GG said...

എന്റിഷട്ടാ, കഥ അവസാനം കൊണ്ട് വിഷമിപ്പിച്ചല്ലോ.

പണ്ട് ഞാനും കൊറെ സംസ്കൃതം പഠിച്ചതാ. പക്ഷെ അതില്‍ ഒരു വാക്ക് മാത്രമേ ഇപ്പോള്‍ ഓര്‍മ്മയൊള്ളൂ.

‘കൂപമണ്ഡൂകം’

R. said...

ഹൌ! പോസ്റ്റിന്റെ പേര‍് കണ്ടപ്പ ആദ്യം ഞെട്ടി.

പതിവു പോലെ തകര്‍ത്തു.

ചന്ദ്രകാന്തം said...

...ഹൗ... പേടിപ്പിച്ചൂലൊ !! അമ്മാവന്റെ, കൃഷ്ണലീലാപാരയുടെ "ലെവല്‍" വച്ച്‌, അതിലും വെല്യേ കട്ടപ്പാരയുമായിട്ടാവുമോ അടുത്ത വരവ്‌ എന്നു തോന്നി.
"സം‌പ്രതി വാര്‍‌ത്താഹാം ശ്രൂയന്തി...... " കേട്ടുമറന്ന വാചകങ്ങള്‍.. പലതും ഓര്‍മ്മിപ്പിച്ചു.
സ്നേഹപൂര്‍‌വ്വം....

വേണു venu said...

ഈ നമ്പ്യാരമ്മാവന്‍റെ ഡിറ്റോ ആയൊരു സംസ്കൃത ഭാഷാ സ്നേഹിയായ ഭാസ്ക്കരന്‍‍ സാറിനെ കുറിച്ചു് കേട്ടിട്ടുണ്ടു്.
സാറിന്‍റെ വീട്ടിലെ സംഭാഷണം ഇങ്ങനെ ആയിരുന്നു. ” ഭാര്‍ഗ്ഗവീ നമ്മുടെ പുരയുടെ പുരോ ഭാഗത്തു നില്‍ക്കുന്ന രംഭയുടെ കരങ്ങള്‍‍ ആരാല്‍‍ ഛേദിക്ക പെട്ടു.?”
വാഴ ഇല വെട്ടിയതാരാണെന്നാണു് സാറു് ചോദിച്ചതു്. ഭാര്യ ഭാര്‍ഗ്ഗവിയുടെ ഉത്തരം.“ അതു നമ്മുടെ നന്ദിനിയുടെ ജഠരാഗ്നിയില്‍ ഹോമിക്കപ്പെട്ടു.“ ക്ടാവു് തിന്നെന്നു്.
മനുവേ, ഇതും ഇഷ്ടമായി. ശരിക്കും രസിച്ചു.:)

സഹയാത്രികന്‍ said...

“ഉം..... ഉം.....നിന്‍റെ മുറച്ചെറുക്കന്‍ നാട്ടുകാരുടെ മുറതെറ്റിക്കാതെ ഇരുന്നാ നിനക്കു കൊള്ളാം.... “

ഹി...ഹി..ഹി..

മനുവേട്ടോ.... എനിക്ക് വയ്യ...
മമപ്രണാമം...
:)

ഉപാസന || Upasana said...

bhaai
rasaayitte vaayichchu...
:)
upaasana

krish | കൃഷ് said...

"കുഞ്ഞിനീ പെങ്കൊച്ചുങ്ങളെ കണ്ടാല്‍ മിണ്ടാതെ വിടാന്‍ പറ്റുകേല അല്ലിയോ.. "

"അതേ.. കടവില്‍ പെണ്ണുങ്ങളുണ്ടേല്‍ പണിക്കര്‍ക്ക്‌ തുണി കീറാന്‍ പറ്റാത്തപോലൊരു പ്രോബ്ളം.. എന്നാ ചെയ്യാനാ ഓരോരോ ദു:ശ്ശീലങ്ങളേ.. "

ഇതും കലക്കിയിട്ടുണ്ട്,മനു.

‘നമ്പി ആരെന്ന് ചോദിച്ചു, നമ്പിയാരെന്നു ചൊല്ലിനാന്‍‘ ഇങ്ങനെയോ മറ്റോ ഒരു നമ്പ്യാര്‍ പറഞ്ഞിട്ടുണ്ടല്ലോ?.. എം.എന്‍.നമ്പ്യാരല്ല.

Kaithamullu said...

“വര്‍ഷത്തിലൊരിക്കല്‍ ബന്ധുവീടുകള്‍ സന്ദര്‍ശിച്ച്‌ മൈല്‍ഡ്‌ പാരകള്‍ വച്ച്‌ ആത്മസംപൃതിയോടെ മടങ്ങുക എന്ന ദൌത്യം ഉടയതമ്പുരാന്‍ കല്‍പ്പിച്ചനുഗ്രഹിച്ചു നല്‍കിയ കുരുട്ടു ബുദ്ധിക്കാരന്‍“
അമ്മാവനെ ഇഷ്ടായി, മനൂ.

“അന്നു വൈകിട്ട്‌ കട്ടന്‍കാപ്പിക്കുപകരം കരച്ചില്‍ നല്‍കിയ അമ്മയുടെ കരണത്തേക്ക്‌ "ടപ്പോ" എന്നൊന്നു തലോടി“യ അച്ഛന്റെ മോനല്ലേ, ഇങ്ങനെയൊക്കേയേ വരൂ!

ഇനിയും എഴുതണമെന്ന് തോന്നിയതെന്തോ മറന്നു പോയ പോലെ....

സണ്ണിക്കുട്ടന്‍ /Sunnikuttan said...

മനു

പറയാനുള്ളതെല്ലാം മറ്റുള്ളവര്‍ പറഞ്ഞു കഴിഞ്ഞു.

ഇതും അടുത്ത ഒരു സൂപ്പര്‍ ഹിറ്റ് പോസ്റ്റ്.

അഭിനന്ദനങ്ങള്‍

Satheesh said...

രസിച്ച് വായിച്ചു!
ഇങ്ങിനെയൊക്കെ എങ്ങിനെ എഴുതാന്‍ പറ്റുന്നൂന്ന് ചിന്തിക്കണംന്നുണ്ട്, പക്ഷെ ചിരിനിര്‍ത്താന്‍ പറ്റിയാലല്ലേ വല്ലതും നടക്കൂ!

Sethunath UN said...

മനുക്കുട്ടാ പഞ്ചാരക്കുട്ടാ,
:) ഒരല്‍പ്പം പഞ്ചാരയില്ലാത്ത പോസ്റ്റൊന്നുമില്ലല്ലോ. സംസ്കതം കാച്ചുന്ന അമ്മാവന്‍ കലക്കി കടുവറത്തു.

Murali K Menon said...

ശൈലി ഗംഭീരം...
('നാലു വേദങ്ങളിലുള്ള അഗാധപാണ്ഡിത്യം കൊണ്ടാണീ സ്റ്റ്രോംഗ്‌ ഭാഷ' എന്ന് നമ്പ്യാരും 'നാലു കൊടുക്കാനാരും ഇല്ലാഞ്ഞിട്ടാ' എന്ന് അപ്പൂപ്പനും ഇതിനെപ്പറ്റി പറയാറുണ്ടായിരുന്നു)

ലഞ്ചിനു സ്പെഷ്യല്‍ ഡിഷ്‌ ആയി ചമ്മന്തി - നമ്പ്യാരമ്മാവന്‍ ചൂണ്ടുവിരല്‍ കൊണ്ട് ചമ്മന്തി തോണ്ടി നാക്കത്ത് വച്ചപ്പോള്‍ ഞാന്‍ വിചാരിച്ചത് അമ്മ ചമ്മന്തി എടുത്ത് നമ്പ്യാരമ്മാവന്റെ കണ്ണില്‍ തേച്ചു കാണുംന്നാ.

പതിവ് പോലെ സൂപ്പര്‍ബ് എന്ന് പറഞ്ഞ് നിര്‍ത്തട്ടെ.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

"തിരുവനന്തപുരം രംപുന്തനവരുതി ആയതുപോലെയായി കൃഷ്ണാ എന്‍റെ നട്ടെല്ലും. എല്ലാം കീഴ്‌മേല്‍... കൊശവാ ടയറില്‍ ആണി കേറിയോ അതോ ആണിയില്‍ ടയറു കേറിയോ... "

കസ്യാ പുത്രാ? കുഞ്ചന്‍ നമ്പ്യാരാഹ?

മനുച്ചേട്ടാ കസറി ട്ടൊ...

ദിലീപ് വിശ്വനാഥ് said...

നന്നായി മനു. ശരിക്കും സംസ്കൃതം കൊണ്ട് ചിരിപ്പിച്ചു കേട്ടൊ.

Jay said...

ചിരിച്ചൂന്ന് പറഞ്ഞാല്‍ കഴിഞ്ഞല്ലോ....

ലേഖാവിജയ് said...

മനൂ,
നിന്റെ കഥ വായിച്ചു.നിനക്കീ ശൈലി മാറ്റാറായില്ലേ?ഓ,മനൂന്റെ കഥയാണോ,ഹാസ്യത്തില്‍ തുടങ്ങി കരുണത്തില്‍ അവസാനിക്കുന്ന കഥകള്‍ അല്ലേ എന്നു വായനക്കാര്‍ ചോദിച്ചു തുടങ്ങും മുന്‍പ്.ആരാധകര്‍ കൂടുമ്പോള്‍ ബാധ്യതയും കൂടും.എഴുത്തിലെ വ്യത്യസ്തതകള്‍ ആണു വായനക്കാര്‍ക്ക് ആവശ്യം.ഒരു നേരമ്പോക്കു പോലെ എഴുതിപ്പോകാതെ അതിനെ സീരിയസ്സായി കാണൂ.നിനക്കു അതിനുള്ള കഴിവുണ്ടല്ലോ.ആശംസകള്‍.

ധ്വനി | Dhwani said...

നന്നായിട്ടുണ്ട്. ഒരു മുട്ടന്‍ ചിരി നടന്നു!

പക്ഷേ പറയാതെ വയ്യ.... പായലിഴുക്കലുള്ള പാറയില്‍ തെറ്റിയൊഴുകി (ആസ്വദിച്ച്) വന്നിട്ട് ഒരു കൂര്‍ത്ത കല്ലില്‍ ( :( ) കുത്തി നിന്നു പോയതു പോലുണ്ട്!

ലേഖചേച്ചി പറഞ്ഞതു കാര്യം!

ആഷ | Asha said...

നന്നായി മനൂ
പിന്നെ പണ്ടത്തെ സ്വഭാവം പുടികിട്ടി കേട്ടോ ;)

[ nardnahc hsemus ] said...

അന്നു വൈകിട്ട്‌ കട്ടന്‍കാപ്പിക്കുപകരം കരച്ചില്‍ നല്‍കിയ അമ്മയുടെ കരണത്തേക്ക്‌ "ടപ്പോ" എന്നൊന്നു തലോടി അച്ഛന്‍ പറഞ്ഞു "ഇതു നിനക്കുള്ളതല്ല.. ആ മുതുകഴുവറ്‍ടമോനുള്ളതാ..

അപ്പൊ അതങേര്‍ക്കു കൊടുത്തില്ല അല്ലേ... ചുമ്മാതല്ല എന്തോ മറന്നൂ മറന്നൂ ന്ന് പറഞുപോയത്...
:)

simy nazareth said...

മനുവേ, തകര്‍ത്തു.

ലേഖ പറഞ്ഞതിനൊരൊപ്പ്.

അലി said...

"എല്ലാം ഉണ്ട്‌..പക്ഷേ എന്തോ ഒന്നെടുക്കാന്‍ മറന്നപോലെ..എന്താണെന്നൊരു നിശ്ചയം പോരാ... "

വളരെ ഇഷ്ടപ്പെട്ടു...
അഭിനന്ദനങ്ങള്‍

Typist | എഴുത്തുകാരി said...

ഇഷ്ടായി, ഒരുപാടു്.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:അന്നെന്തിനാ അച്ഛന്‍ കാശ് കൊടുത്തത്?
മറന്നുവച്ചതെന്താവും?

ഒറ്റയാന്‍ | Loner said...

'നാലു വേദങ്ങളിലുള്ള അഗാധപാണ്ഡിത്യം കൊണ്ടാണീ സ്റ്റ്രോംഗ്‌ ഭാഷ' എന്ന് നമ്പ്യാരും 'നാലു കൊടുക്കാനാരും ഇല്ലാഞ്ഞിട്ടാ' എന്ന് അപ്പൂപ്പനും ഇതിനെപ്പറ്റി പറയാറുണ്ടായിരുന്നു.
- ഇതാ എനിക്കേറ്റവും ഇഷ്ടപ്പെട്ടത്.