Monday 30 June 2008

പീതാംബരീയം.... സ്നേഹാംബരീയം

‘പതിവ്രത‘, ‘പെണ്ണുകാണല്‍’ എന്നീ വാക്കുകള്‍ക്ക് തത്തുല്യമായ ഒറ്റവാക്കുകള്‍ ഇംഗ്ലീഷില്‍ ഇല്ലാത്തത്, ഇവരണ്ടും സായിപ്പിന് പതിവില്ലാത്ത കാര്യങ്ങളായതുകൊണ്ടാണല്ലോ. അരക്കെട്ടു പൂട്ടിയിടാന്‍ ഒരു ബെല്‍റ്റിന്‍‌റെ ആവശ്യം വന്നതുകൊണ്ടാവാം ‘ചാസ്റ്റിറ്റി ബെല്‍ട്ട്’ എന്ന വാക്കുണ്ടായത്.. എന്നാല്‍ പിന്നെ പാതിവ്രത്യത്തിനു ചാസ്റ്റിറ്റി എന്നു വിളിച്ചോ പയ്യനേ എന്നൊരു പാതികാരുണ്യം കിട്ടിയെന്നുമാത്രം.

പതിവ്രതമാരുടെ തള്ളിക്കയറ്റം കാരണം ആ വാക്ക് മലയാളിക്ക് ഒഴിച്ചുകൂടാതെയുമായി.

സതി സാവിത്രി , ശീലാവതി, സീതാദേവി ശ്രേണിയില്‍ ഇടം പിടിച്ച മഹിളാമണിയുടെ സഹയാത്രികന്‍ ആവുക എന്നത് ചെറിയ കാര്യമല്ല. പ്രത്യേകിച്ച് ഇക്കാലത്ത്. സ്‌ഫോടനാത്മകമായ ദാമ്പത്യവല്ലരിയിലെ പടക്കങ്ങളായി ദിനങ്ങള്‍ കൊഴിച്ചുകളയുന്ന നവയുഗ മാര്യേജ് ലൈഫില്‍, ഒരു കുഞ്ഞു സതിയെ കിട്ടുക ചില്ലറക്കാര്യമല്ല. ഏതു വിപ്ലവകാരിയും സ്വന്തംകാര്യം വരുമ്പോള്‍ ‘ഓള് ഓമനത്വവും ഒരിക്കലുണ്ടിരിക്കലെന്നെ ഊട്ടുന്നോളുമാവണമെന്ന്’ തന്നെയാവും ആഗ്രഹിക്കുക.

മുകളില്‍ പറഞ്ഞ ശ്രേണിയിലേക്ക് സാഭിമാനം ചവിട്ടിക്കയറിയ മഹിളാരത്നങ്ങള്‍ ഏറെയുള്ള നാടേത്, എന്നു ചോദിച്ചാല്‍ ഉത്തരം സിമ്പിള്‍. ‘ബ്രിജ്‌വിഹാര്‍’

സ്ത്രീ ശാക്തീകരണത്തിന് മാതൃകായ ഒരു മോഡല്‍ വില്ലേജായി ഈ നാടിനെ പ്രഖ്യാപിക്കണം എന്നാണ് ഈയുള്ളവന്‍‌റെ അഭ്യര്‍ത്ഥന. സഹധര്‍മ്മിണി പാതിവ്രത്യത്തിന്‍‌റെ സഹനശക്തികൊണ്ട് ഒന്നു കണ്ണുരുട്ടിയാല്‍ സ്വിച്ചിട്ടതുപോലെ ചുരുളുന്നവരാണ് ഇവിടുത്തെ പുരുഷപ്രജകളില്‍ ഏറെയും.

‘ഉലകം കിടുകിടെ വാഴും മന്നന്‍
എലിയേപ്പോല്‍ തവ പത്നീസവിധേ’
അതാണു സെറ്റപ്പ്.

അതു ശരിയോ തെറ്റോ എന്നു ചോദിച്ചാല്‍ എനിക്കുത്തരമില്ല. പക്ഷേ അതാണോ ഇവിടുത്തെ നാട്ടുനടപ്പെന്നു ചോദിച്ചാല്‍ ‘യെസ്’

ഈ പാതിവ്രത്യത്തിന്‍‌റെ തീവ്രത ആദ്യമായി ഞാനറിഞ്ഞത്, വര്‍ഷങ്ങള്‍ക്കുമുമ്പ്, മലയാളിസമാജത്തിന്‍‌റെ കമ്മിറ്റി മെമ്പറായി പിരിക്കാനിറങ്ങിയപ്പോഴാണ്.

സെക്രട്ടറി സ്റ്റെനോരാഘവന്‍, ഖജാന്‍‌ജി കമ്പ്യൂട്ടര്‍ മോഹനന്‍, വൈസ് പ്രെസിഡണ്ട് താടിവേണുച്ചേട്ടന്‍, ജോയിന്‍‌റ് സെക്രട്ടറി ഇരുട്ടു രാജന്‍ എന്നീ സഹപ്രവര്‍ത്തകരോടൊപ്പം ഞാനും ശ്രീമാന്‍ അരവിന്ദാക്ഷന്‍ എന്ന പയ്യന്നൂര്‍ സ്വദേശിയുടെ ഫ്ലാറ്റിലെത്തി.
സെന്‍സെസ് എടുക്കാന്‍ വരുന്നവരെപ്പോലെ നോട്ടീസും, രസീതുകുറ്റിയും പിടിച്ച് നിന്നുകൊണ്ട് ഞങ്ങള്‍ വാതിലില്‍ മുട്ടി.

‘ബിലീവ് ഇന്‍ ദ ബ്ലാക്ക്’ എന്ന മട്ടില്‍, തലയില്‍ ഹെയര്‍ഡൈ തേച്ചുപിടിപ്പിച്ചുകൊണ്ടിരുന്ന അക്ഷന്‍ ചേട്ടന്‍, പതുക്കെ വാതില്‍ തുറന്നു.

“ഇതെന്നാ ചേട്ടാ.. തലേല്‍ മീന്‍‌ചട്ടി കമത്തിയോ..” ഇരുട്ട് രാജന്‍ വിഷ് ചെയ്തു ചിരിച്ചു.

“വാ വാ ഇരി.... എന്താ വിശേഷം....”

“ഛെടാ.. അറിഞ്ഞില്ലേ.. എടാ അരവീ.. അസോസിയേഷന്‍ വാര്‍ഷികം വരുവല്ലിയോ.. നോട്ടീസ് കണ്ടില്ലേ.. ഇത്തവണ കലക്കന്‍ പരിപാടിയാ. ഹെവന്‍‌ലി വോയ്സിന്‍‌റെ ഗാനമേളയടക്കം വെളുക്കും വരെ പ്രോഗ്രാം....” സ്റ്റെനോച്ചേട്ടന്‍ സോപ്പിംഗ് തുടങ്ങി.

“അടിയും കാണുമല്ലോ അല്ലേ...” അരവി

“അതുപിന്നെ പറയണോ ചേട്ടാ.. മൂന്ന് എ.എമ്മിനു തന്നെ ഇത്തവണയും അതുകാണും. പതിവു തെറ്റിക്കാന്‍ പറ്റില്ലല്ലോ..” ഞാനും ചിരിച്ചു.

“കഴിഞ്ഞകൊല്ലത്തേതിന്‍‌റെ നീര്‍വീക്കം ഇതുവരെ മാറിയില്ല.. എന്നാലും വിട്ടുകൊടുക്കാന്‍ പറ്റുമോ.. “ സ്റ്റെനോ രസീതുകുറ്റി വിടര്‍ത്തി.

“അപ്പോ പറ.. എന്തെഴുതണം. കാര്യമായിട്ടുവേണേ.. ചിലവു കൂടിക്കൂടി വരുവാ. ടെന്‍‌റിനു തന്നെ പതിനയ്യായിരമാ ബഡ്ജറ്റ്..”

“ഓ.. എന്നാ നോക്കാനാ രാഘവന്‍‌ചേട്ടാ.. ഒരു നൂറ്റിയൊന്ന് എഴുത്... “ അരവിച്ചേട്ടന്‍ ഉദാരമനസ്കനായി ചിരിച്ചു..

രസീതിയിലേക്ക് പേന ഉരഞ്ഞു ഉരഞ്ഞില്ല എന്നായപ്പോഴാണ്, ചിരവ ചുരണ്ടുന്ന ബാക്ക്ഗ്രൌണ്ട് മ്യൂസിക്കില്‍ അകത്തുനിന്നൊരു വിളി വന്നത്..
“ദേ........ ഒന്നിങ്ങു വന്നേ...” മിസിസ് അരവി, കനകമ്മച്ചേച്ചിയുടെ കളനാദം!!

‘എന്താ പത്നിപ്രിയേ ഇത്. ചുംബനം നല്‍കാന്‍ പറ്റിയ ടൈം ഇതാണോ’ എന്ന മുഖഭാവത്തോടെ അരവി അടുക്കളയിലേക്ക് ഒറ്റപ്പാച്ചില്‍...

രണ്ടുസെക്കണ്ടുകൊണ്ട് തിരികെ വന്ന ഗൃഹനാഥന്‍‌റെ ചുണ്ടില്‍ ഞെട്ടിക്കുന്ന ഹിസ്റ്റോറിക്കല്‍ ഡിസിഷന്‍..

“അതേ. അതേ.. നിക്ക് നിക്ക്!... നൂറ്റൊന്നെഴുതല്ലേ... ഒരു പതിനഞ്ചുരൂപ എഴുത്... അതാ നല്ലത്.. അതുമതി...”

‘ഇവനെന്തൊരു കൊജ്ഞാണനാടാ’ എന്ന അംഗവിക്ഷേപത്തോടെ സ്റ്റെനോജി താടിയൊന്നുഴിഞ്ഞു.

പാതിവ്രത്യത്തിന്‍‌റെ ഹൈ വോള്‍ടേജ് എഫക്ടില്‍ കനകമ്മാജി ഒന്നു കണ്ണുരുട്ടിയപ്പോള്‍ സമാജത്തിനു നഷ്ടമായത് എഴുപത്തിയാറു രൂപ.

‘കനകം മൂലം കാമിനിമൂലം
കണവന്‍ കൊശവാ പിരിവിതു ശൂന്യം’

‘കഹാനി ഖര്‍ ഖര്‍ഖറോം കി... ഇനി നമുക്ക് ഇട്ടിച്ചന്‍‌റെ വീട്ടിലേക്ക് പോകാം. ഏലിയാമ്മ പാരവക്കുമോ ആവോ’ സ്റ്റെനോ ഡിക്ലയര്‍ ചെയ്തു.

ഇട്ടിച്ചന്‍‌റെ ഫ്ലാറ്റില്‍ പതുക്കെമുട്ടി.

മിന്നുകെട്ട് സീരിയലിലെ അമ്മായിയമ്മയെപ്പോലെ, മിന്നുന്ന മുഖവുമായി ഏലിയാമ്മ എന്ന മിസിസ്. ഇട്ടി മുന്നില്‍ വന്നു.

“അമ്മാമ്മേ.. സുഖം തന്നെയല്ലേ..” ഇരുട്ട് ചിരിച്ചു.

“അതറിയാണാ‍ണോ ഈ നട്ടപ്പാതിരായ്ക്ക് വന്നത്..” ഏലിയേട്ടത്തി വേലികെട്ടു തുടങ്ങി.

“പരിപാടിയൊക്കെ വരുവല്ലിയോ ചേച്ചി.. ഇതൊക്കെ ഒന്നു തിരക്കേണ്ടെ ഇടയ്ക്കൊക്കെ.. ദാ നോട്ടീസു പിടിച്ചാട്ടെ”

“അച്ചായനിവിടില്ല....”

“നോട്ടീസുപിടിക്കാനും അച്ചായന്‍ വരണോ... ഈ അമ്മാമ്മേടെ ഒരു തമാശയേ..” ഇരുട്ട് നോട്ടീസ് നീട്ടി.

“അച്ചായന്‍ പ്രെയറിനു പോയേക്കുവാ....”

“പാതിരാത്രിയില്‍ എന്തു പ്രെയറു ചേച്ചീ.. ലോകസമാധാനത്തിനുവേണ്ടിയാണോ...” പുത്രനെ കണക്കു പഠിപ്പിക്കുന്നതുകൊണ്ട് ആ സ്വാതന്ത്യം ഞാന്‍ ഉപയോഗിച്ചു.

“അച്ചായന്‍‌റെ ചെരിപ്പ് ദാ ഇവിടെ കിടക്കുന്നല്ലോ..” ഇരുട്ട് ഇന്‍‌വെസ്റ്റിഗേഷന്‍ തുടങ്ങി.

“എന്താ, മനുഷ്യര്‍ക്ക് ഒന്നില്‍ കൂടുതല്‍ ചെരിപ്പുപാടില്ലേ..” ചേടത്തി ഒന്നു മുരണ്ടു.

“അച്ചായന്‍‌റെ അണ്ടര്‍വെയറും ദാ അവിടെ തൂങ്ങിക്കിടപ്പുണ്ട് “ കമ്പ്യൂട്ടര്‍ ചേട്ടന്‍ ഇന്‍‌വെസ്റ്റിഗേഷന്‍ എന്‍‌റെ ചെവിയിലേക്ക് പാസ് ചെയ്തു.

ഇരുട്ട് രാജന്‍ ജനലില്‍ കൂടി കണ്ണുപായിച്ചപ്പോള്‍, കെല്‍‌വിനേറ്റര്‍ ഫ്രിഡ്ജിനോട് ചേര്‍ന്നു മൂവു ചെയ്യുന്ന ഒരു ബാക്ക്സൈഡ് മിന്നായം പോലെ കണ്ടു.

“ഇട്ടിച്ചനെ ഞാന്‍ കണ്ടില്ല.. പക്ഷേ പുള്ളീടെ പൃഷ്‌ഠം കണ്ടു....” പടിയിറങ്ങുമ്പോള്‍ ഇരുട്ടു പറഞ്ഞു.

“ഈ പെണ്ണുങ്ങളെല്ലാം ഇങ്ങനെ ഫെമിന്‍സ്റ്റുകളായാല്‍ സമാജം കൊളം തോണ്ടുമല്ലോ രാഘവേട്ടാ...” നോട്ടീസ് ഞാന്‍ കക്ഷത്തില്‍ വച്ചു.

“ഇതിന്‍‌റെ പിന്നിലുള്ള സൈക്കോളജിക്കല്‍ റീസണ്‍ എന്താ സ്വാമീ....” താടിവേണുച്ചേട്ടന്‍‌റെ സംശയം ന്യായം.

“അതറിയില്ലേ.. ദൈവം പെണ്ണിനെ സൃഷ്ടിച്ചത് പുരുഷന്‍‌റെ വാരിയെല്ലുകൊണ്ടല്ലേ.. അതൊകൊണ്ടാ ഇവളുമാര് ഇങ്ങനെ. ദൈവം വാരിയെല്ലെടുത്തപ്പോ, ഇവളുമാര് എല്ലുവാരിയെടുക്കുന്നു.. നട്ടെല്ലടക്കം സകല എല്ലും.. ദാറ്റ്സാള്‍.......”

പാതിവ്രത്യത്തിന്‍‌റെ കാര്യത്തില്‍ ബ്രിജ്‌വിഹാറില്‍ ടോപ്പ് റേറ്റിംഗ് ആര്‍ക്കാണ്?.
ത്രീസ്റ്റാര്‍ റെസ്റ്റോറന്‍‌റിലിരുന്ന് ഇങ്ങനെയൊരു ടൈം‌പാസ് സര്‍വേ നടത്തിയപ്പോള്‍, എതിരില്ലാതെ തിരിഞ്ഞെടുക്കപ്പെട്ടത്, യശോദ മാഡമാണ്.

പി.എസ്.പീതാംബരന്‍ എന്ന പൂഞ്ഞാര്‍ സ്വദേശിയുടെ വാമഭാഗം അലങ്കോലപ്പെടുത്തുന്ന മഹിളാമണി. ശ്രീമതി യശോദാ പീംതാംബരപിള്ള..

‘ഇവളെ പേടിച്ചാ‍രും നേര്‍വഴി നടപ്പീലാ...’ എന്ന് യശോദച്ചേച്ചിയെ പറ്റി സ്റ്റെനോരാഘവന്‍‌ചേട്ടന്‍ വരെ പറയും. മോശമല്ലാത്ത ഒരു അനുഭവത്തിന്‍‌റെ വെളിച്ചത്തില്‍.

പാതിവ്രത്യം പരകോടിയിലെത്തിയപ്പോള്‍ ‘തായേ യശോദേ, സമാധാനം തായേ യശൊദേ’ എന്ന് പാടി പീതാംബരന്‍ അവര്‍കള്‍ ഒരു മുങ്ങു മുങ്ങി. ബ്രിജ്‌വിഹാറില്‍ നിന്ന്, നാലു കിലോമീറ്റര്‍ അകലെയുള്ള ജണ്ടാപ്പൂര് എന്ന റിമോട്ട് പ്ലേസിലേക്ക്. അവിടെ അണ്ടര്‍ഗൌണ്ടായി ഇരുന്ന്, ഉറ്റമിത്രമായ സ്റ്റെനോയെ ഡയല്‍ ചെയ്തു.

“രാഘവാ... ഞാനാ പീതാംബരപിള്ള....”

“എടാ... നീ ഈ രാത്രിയിലെവിടെയാ......”

“ഞാനിപ്പോ പഞ്ചാബിലാ... ഈ മെസേജ് യശോദയ്ക്കൊന്ന് കൊടുക്കണം പ്ലീസ്.”

“എടാ നീ അവളൊട് പറയാതെ പോയോ... ഛേ.. മോശമല്ലേടാ ഇത്..”

“പറയാന്‍ പറ്റിയ മൂഡല്ല..”

“പിന്നെം അടിയിട്ടോ... ഇതു വല്ല്യ കഷ്ടമായല്ലോ അയ്യപ്പാ. എടാ ചട്ടീം കലോമായാല്‍ തട്ടീം മുട്ടീമൊക്കെയിരിക്കും. നീ വാ. നമുക്ക് സമാധാനമൊണ്ടാക്കാം...”

“തട്ടലും മുട്ടലും ഒ.കെ.. പക്ഷേ പൊട്ടിയ ചട്ടികൊണ്ടെന്തു പ്രയോജനം. ശേഷിച്ച കാലം ഞാന്‍ സുവര്‍ണ്ണക്ഷേത്രത്തില്‍ കഴിഞ്ഞോളാം.. ഐ ആം ഹാപ്പി ഹിയര്‍. നീ ഈ മെസേജൊന്നു കൊടുക്കവള്‍ക്ക്..”

“എടാ പീതാംബു... കുടുംബജീവിതം എന്നു പറഞ്ഞാല്‍.......”

“ഒടിഞ്ഞ കൊടക്കമ്പിപോലെയാ... എനിക്കതറിയാം.. കൂടുതല്‍ വിശദീകരണം വേണ്ടാ.. “

അങ്ങേത്തലയ്ക്ക് ഒരു ഗ്ലാസ് പൊട്ടുന്ന ശബ്ദം കേട്ട്, സ്റ്റെനോജി ഫോണ്‍ കട്ടു ചെയ്തു.

ജീവിതത്തിന്‍‌റെ സിംഹഭാഗവും മറ്റുള്ളവര്‍ക്കായി ഉഴിഞ്ഞു വച്ച സ്റ്റെനോജി, പ്രിയഭാര്യ സമേതം, യശോദാമ്മയുടെ ഫ്ലാറ്റിലെത്തി വാതിലില്‍ കൊട്ടി.

“ഉറങ്ങിയാരുന്നോ യേശു..” മിസിസ് രാഘവന്‍ പുഞ്ചിരിച്ചു.

“ങാ.. ഇന്നല്‍പ്പം ഉറക്കം വന്നു.... എന്താ വിശേഷിച്ച്...” യെശു ആകാംഷവിലോലയായി

“യശോദേ...“ സ്റ്റെനോജി പതുക്കെ പാരായണം തുടങ്ങി.. “ ഈ കുടുംബജീവിതം എന്നു പറയുന്നത്. പഴയ സോഡക്കുപ്പിയിലെ വട്ടുപോലാ.. ഗ്യാസ് പോയാലും വട്ടകത്തുതന്നെ. ഊരാനും പറ്റില്ല.. ഊരിയിട്ടൊരു പ്രയോജനവുമില്ല.. പറേന്നത് മനസിലാവുന്നുണ്ടോ.. അപ്പോ.. പിന്നേം ഗ്യാസും വെള്ളോം നിറച്ച് ആക്ടീവ് ആവുക എന്നത് മാത്രമേയുള്ളൂ ചോയ്സ്..”

“പാതിരാത്രീ വട്ടിന്‍‌റെ കാര്യം പറയാതെ വേറെ വല്ലോം പറ രാഘവന്‍‌ജി..”

“അല്ലാ... പീതാംബു വിളിച്ചിരുന്നു. പഞ്ചാബീന്ന്.. അവനാകെ ടെന്‍ഷനിലാ....”

“ഓഹോ.. പിന്നേം പോയോ.. ചെണ്ടാപ്പൂരിലിരുന്ന് കള്ള് വീക്കുന്നുണ്ടാവും.. നാളെയിങ്ങ് വരട്ടെ...” യശോദാമ്മ മൂലയ്ക്കിരിക്കുന്ന ചൂലിലേക്കൊന്നു നോക്കി.

“യശോദേ....... ഞാന്‍ പറയുന്നതൊന്നു കേക്ക്.. നിങ്ങളിങ്ങനെ അങ്ങോട്ടുമിങ്ങോട്ടും വഴക്കടിക്കാതെ അന്യോന്യം സ്നേഹിച്ചും... ഉം അതുപോട്ടെ.. മക്കളെ..” സ്റ്റെനോച്ചേട്ടന്‍ കട്ടിലിരുന്ന് ടി.വി. കാണുന്ന പീതാംബരസന്തതികളെ വിളിച്ചു..
“വാ മക്കളെ നമുക്കൊന്ന് കറങ്ങീട്ട് വരാം.. യശോദേ.. താനും വാ.. ഇന്ന് അത്താഴം എന്‍‌റെ വീട്ടീന്ന്.. ഒരു ഔട്ടിംഗ് ഒക്കെ ഇടയ്ക്ക് വേണം.. മനസൊന്നു തണുക്കാന്‍..”

“എന്നെ ഔട്ടിംഗിനു വിളിക്കാന്‍ താനാരാ.. എന്‍‌റെ രണ്ടാമത്തെ കെട്ടിയോനോ..!!!!”

നിന്ന നില്‍പ്പില്‍ സിപ്പ് പൊട്ടിയവനെപോലെ ചള്ളിയ മുഖവുമായി, സ്റ്റെനോജി പ്രിയഭാര്യയെ ഒന്നു നോക്കി.. ഭാര്യ ഓള്‍‌റെഡി മുഖം കുനിച്ചിരുന്നു.

മടക്കയാത്രയില്‍ സ്റ്റെനോജി ഭാര്യയോട് പറഞ്ഞു. “ഇനി പീതന്‍ വിളിക്കുമ്പോ പറയണം.. നീ പഞ്ചാബില്‍ പോയാ പോരാ. കാശ്മീരില്‍ പോയി ഭീകരന്‍ തന്നെയാവണം. അതാ ഭേദം..”



രണ്ടുമൂന്നു പെണ്‍കിടാങ്ങളെ കണ്ടുവച്ച്, ‘അതില്‍ നിനക്കിഷ്ടമുള്ള ഒന്നിനെ വന്നു സെലക്ട് ചെയ്യൂ‘ എന്ന മെസേജ് വീട്ടില്‍ നിന്നും വന്ന എന്‍‌റെ ബാച്ചിലൈഫിന്‍‌റെ അന്ത്യകാലഘട്ടത്തില്‍, ഷോപ്പിംഗ് കഴിഞ്ഞ് ക്ഷീണിച്ച് ഒരു ബിയര്‍ വീശിയേക്കാം എന്ന അജന്‍ഡയില്‍ മൂലക്കടയിലേക്ക് ഞാന്‍ ചെന്ന സന്ധ്യാനേരം.

കൌണ്ടറില്‍ വടംവലി പോലെ തിരക്ക്.. യു.പിക്കാര്‍ക്ക് ക്യൂ എന്ന സംഭവത്തില്‍ വിശ്വാസം തീരെയില്ല.

ഈ തിരക്കില്‍പ്പെട്ട്, എങ്ങനെയൊരു ബിയര്‍ വാങ്ങും ദൈവമേ.. എന്ന് വിചാരിച്ച് നിന്നപ്പോഴാണ്, കളരിപ്പയറ്റുകാരനെപ്പോലെ വലംകാല്‍ നീട്ടി, ഇടംകാല്‍ മടക്കി, തള്ളില്‍ നിന്ന് പുറത്തുവരാന്‍ പാടുപെടുന്ന പീതാംബരന്‍ ചേട്ടനെ കണ്ടത്.
ജീവന്‍ അപകടത്തിലായാലും കള്ളുകുപ്പിയിലെ ഗ്രിപ്പ് പോകാതിരിക്കാന്‍ എക്സ്‌ട്രാ ശ്രദ്ധയും ഫോഴ്‌‌സും കൊടുക്കുന്നുണ്ട് പാവം.

“വിടടാ...ഛോടോ യാര്‍..............” ഇല്ല രക്ഷയില്ല.. ഇടംകാലില്‍ ആരോ ചവിട്ടിപ്പിടിച്ചിരിക്കുകയാണ്.

“എടാ മുടിഞ്ഞോനേ ഛോടാന്‍.................” രണ്ടിഞ്ചു മുന്നോട്ട് പ്രോഗ്രസ് ചെയ്തപ്പോള്‍, നാലിഞ്ചു പിന്നോട്ട് വലിച്ചുകൊണ്ടുപോയ ഒരു ബിഹറിയോട് പൌരുഷം സടകുടഞ്ഞെടുത്ത് ആജ്ഞാപിച്ചപ്പോള്‍, ഞാന്‍ കള്ളുകുപ്പിയും കൈയും ഒന്നിച്ചുപിടിച്ച്..
“വലിക്കെടാ മോനേ....” ഹോ എന്തൊരു സ്നേഹം..
ജാതിയും മതവും, വൈരവും ഇല്ലാത്ത ലോകത്തെ ഏറ്റവും പരിപാവനമായ സ്ഥലം കള്ളുഷാപ്പാണല്ലോ.. അമ്പലത്തേക്കാള്‍ പവര്‍ഫുള്‍ പ്ലേസ്..
ഞാന്‍ ആഞ്ഞു വലിച്ചു..
“പ്ല..........ക്ക്..........”

ഒറ്റക്കുതിപ്പിനു പീതാംബു ഫ്രീയായി..
ഇടം കാലിലെ സ്ലിപ്പറിന്‍‌റെ വാറുപൊട്ടിയെങ്കിലും രക്ഷപെട്ടല്ലോ..
“ഈശ്വരാ... ചെരിപ്പ് പൊട്ടി..”
“സാരമില്ല ചേട്ടാ.. കുപ്പി പൊട്ടിയില്ലല്ലോ..”

അരണ്ട വെട്ടത്തില്‍ മൂന്നാമത്തെ ഗ്ലാസ് പീതാംബരന്‍ ചേട്ടന്‍ കാലിയാക്കി.. ഞാന്‍ ബിയര്‍ കുപ്പി പകുതിയാക്കി.

“എന്തുണ്ടെടാ മോനേ വിശേഷം. “
“ചെറിയൊരു വിശേഷം ചേട്ടാ.. ഞാന്‍ കെട്ടാന്‍ തീരുമാനിച്ച്...”
അച്ചാര്‍ തൊട്ടു നക്കാതെ തന്നെ ആ മുഖം ഒന്നു പുളിച്ചു.
“എന്താ ചേട്ടാ ഞെട്ടിയെ..”
“കള്ള് ഉള്ളിലുള്ളതുകൊണ്ട് ഹൃദയസ്തഭനം വന്നില്ല.. ഇപ്പൊ കെട്ടെന്ന് കേട്ടാലേ ഞെട്ടലാടാ മോനേ..”
“ഫാമിലി ലൈഫ് അത്രയ്ക്ക് ബോറാ..? “
“ആണോന്നോ.....” ചേട്ടന്‍ അടുത്ത ഗ്ലാസെടുത്തു..”എടാ ചെക്കാ.. പെണ്ണുകെട്ടിയവന്‍‌റെ അവസ്ഥയും......... ദാ.....”

ആ അവസ്ഥയോടെ കിടപിടിക്കുന്ന മറ്റൊരു ഒബ്‌ജക്ടിനായി പീതാംബു ചുറ്റിനും നോക്കി..

“ആ അവസ്ഥയും...പറ ചേട്ടാ .. കേള്‍ക്കെട്ടേ... ഞാനും ആ ഫീല്‍ഡിലേക്ക് വരുവല്ലേ ഒന്നറിഞ്ഞിരിക്കണമല്ലോ..”
“ഉം. കെട്ടിയവന്‍‌റെ അവസ്ഥയും....ദാ...”
തുരുമ്പിച്ച് ഒടിഞ്ഞ ഫാനിലേക്കും, ഒഴിഞ്ഞ കുപ്പികളിലേക്കും ഒക്കെ നോക്കിയിട്ടും സാറ്റിസ്ഫൈ ആവാതെ ചേട്ടന്‍, പടേന്ന് ഡെസ്കിനടിയിലേക്ക് കുനിഞ്ഞു.

‘കെട്ടിയവന്‍‌റെ അവസ്ഥയും മേശക്കീഴില്‍ കേറിയവന്‍‌റെ അവസ്ഥയും ഒന്നാണൊ ദൈവമേ..’ ഞാന്‍ കുനിഞ്ഞുനോക്കി

“ദാ ഇതിന്‍‌റെ അവസ്ഥയും ഒന്നുപോലാ....” വാറുപൊട്ടിയ സ്ലിപ്പര്‍, ചേട്ടന്‍ മേശപ്പുറത്തേക്കെറിഞ്ഞു.

“ഛേ................... ചേട്ടനെന്തായീ കാണിക്കുന്നെ“

“ആണെടാ.. നോ യൂസ്.. ബട്ട് യു ഹാവ് ടു യൂസിറ്റ്.. നോ ഫായദാ.. ഫിര്‍ഫീ പായെടാ.. അതു തന്നെ...”

“അല്ല ചേട്ടാ.. മ്യൂച്ച്വല്‍ അണ്ടര്‍സ്റ്റാന്‍ഡിംഗ് ഒക്കെ ഉണ്ടെങ്കില്‍ ......”

“തേക്കുനില്‍ക്കുന്നതില്‍ വീട്ടിലെ ആണുങ്ങള്‍ ആരുടേം അണ്ടറില്‍ സ്റ്റാന്‍ഡാറില്ല....ആണത്തം കളഞ്ഞു കുളിക്കാറില്ല.”
“തേക്കുനില്‍ക്കുന്നതില്‍?”
“ഓ.. അതെന്‍‌റെ വീട്ടുപേരാ......”



കല്യാണക്കുറി വിതരണം ചെയ്യുന്നതിന്‍‌റെ ഭാഗമായി, ഞാനും, കൂട്ടിനു വേണുച്ചേട്ടനും, മോഹനേട്ടനും കൂടി ഒരു ഞായറാഴ്ച വൈകുന്നേരം യശോദാഭവനത്തിലെത്തി.
ഏറ്റവും തൊട്ടുമുന്നില്‍ നിന്ന ഞാന്‍ പതുക്കെ കോളിംഗ് ബെല്ലില്‍ വിരലമര്‍ത്തി.

“കാലമാടാ‍...................മുതുകാലാ!!!!!!!!!!!!!!” അകത്തുനിന്നൊരു ഫീമെയില്‍ വോയ്സ്..

ഡിങ്ങ് ഡോങ്ങും, കിളിശബ്ദവും ഒക്കെ കോളിംഗ് മണിയായി കേട്ടിട്ടുണ്ട്. ഇങ്ങനെയൊന്ന് ആദ്യമായാ .. ഞാന്‍ വേണുച്ചേട്ടനെ ഒന്നു നോക്കി

വേണുച്ചേട്ടനും സ്വിച്ചില്‍ അമര്‍ത്തി.

“കഴുവര്‍ട മോളേ കൊല്ലും ഞാന്‍... അലവലാതീ...” അത് മെയില്‍ വോയ്സ്..

അടുത്ത ബെല്ലുമുഴങ്ങും മുമ്പ്, വേണുച്ചേട്ടന്‍ വാതിലിന്‍‌റെ കുറ്റിയില്‍ അമര്‍ത്തിയടിച്ചു.
“എടോ പീതാംബരാ.. വാതില്‍ തുറ....”

“ഏതു നായിന്‍‌റെമോനാ വന്നേന്ന് പോയി നോക്കെടീ....................................” പീതാംബര ശബ്ദം കേട്ട് ഞാന്‍ ചുണ്ടും മൂക്കും ഒന്നിച്ച് പൊത്തിപ്പിടിച്ചു.

വേണുച്ചേട്ടന്‍ ഇടതൂര്‍ന്ന താടിയൊന്നുഴിഞ്ഞു. ‘നായ്‌ക്കള്‍ക്ക് താടിയില്ലല്ലോ..അപ്പോ എന്നെ അല്ല ഉദ്ദേശിച്ചത്’ എന്ന ഭാവം

മോഹനേട്ടന്‍‌റെ മുഖത്തു ഞാനൊന്നു നോക്കി.. ‘എന്‍‌റെ പേര് മോഹനപിള്ള എന്നാണല്ലോ.. പട്ടികള്‍ ജാതിപ്പേരു വക്കില്ലല്ലൊ.. കൈസര്‍പിള്ളയെന്നും, കിങ്കോമേനോനെന്നും മറ്റും..അപ്പോ എന്നെ അല്ല ഉദ്ദേശിച്ചത്. ‘

ഞാനണെങ്കില്‍ ഭിത്തിയില്‍ നിന്ന് കൈകളെത്ത്, രണ്ടുകാലില്‍ ടൂ ലെഗ് പോസില്‍ നിന്നുകൊണ്ട് സമാധാനിച്ചു.

യശോദച്ചേച്ചി കതകുതുറന്നതും, പീതബു തിണ്ണയ്ക്കുനിന്ന് അകത്തേക്കോടിയതും ഒന്നിച്ച്.
“‘ചേച്ചിയെ നമസ്കാരം.. ചേട്ടനില്ലേ...“ ഞാന്‍ കല്യാണക്കുറി പുറത്തെടുത്തു.

“ചേട്ടന്‍... ചേട്ടന്‍......”
“കക്കൂസിലോ...കുളിമുറൂലോ... വിളി വിളി...” വേണുജി മെല്ലെയൊന്നു ചിരിച്ചു.

മോഹനന്‍ ചേട്ടന്‍ കുളിമുറിയിലേക്ക് പാഞ്ഞ്, പ്രതിയെ കുത്തിനുപിടിച്ച് വെളിയിലിറക്കി..
“ഓഹ്.. ഓ...നിങ്ങളാണെന്ന് സത്യത്തില്‍ അറിഞ്ഞില്ല മോനേ... ഞാന്‍ കരുതി...”
“അമ്മായിയപ്പനാണെന്ന് അല്ലേ..” മോഹനേട്ടന്‍ പിടിവിട്ടു.




മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പാണ്, ഒരു പുലര്‍കാലത്ത്, സഫ്‌ദര്‍ജംഗ് എന്‍‌ക്ലേവിലെ റെഡ്‌ലൈറ്റ് മുറിച്ചു കടക്കുമ്പോള്‍, ചുവപ്പുവെട്ടം ജമ്പുചെയ്ത് വന്ന ഒരു ബൈക്ക്, പീതാംബരന്‍ ചേട്ടനെ തട്ടിയിട്ടത്.

ചോരയൊലിപ്പിച്ച് അരമണിക്കൂര്‍ കിടന്ന ചേട്ടനെ കാരുണ്യം ഇനിയും വറ്റിയിട്ടില്ലാത്ത ആരോ ആശുപത്രിയിലെത്തിച്ചു.

അബോധത്തിന്‍‌റെ നൂല്‍പ്പാലത്തിലൂടെ മരണത്തിന്‍‌റെ വക്കുകളില്‍ വാക്കുകള്‍ നഷ്ടപ്പെട്ടുകിടന്ന ചേട്ടനെ കാണാന്‍ ഞാന്‍ പോയില്ല.. ചേതനയറ്റ ആ മുഖം കാണാനുള്ള മടികൊണ്ട്...

പീതാംബരന്‍ ചേട്ടന്‍ രക്ഷപെട്ടു. പക്ഷേ.. ഇന്നലെകള്‍ മനസില്‍ നിന്ന് അടര്‍ന്നിരുന്നു.

തലച്ചോറിലേക്ക് സിഗ്നലുകള്‍ എത്തിക്കുന്ന ഏതോ മൃദുഞരമ്പ്, ഓര്‍മ്മകളെ തമോഗര്‍ത്തത്തിലേക്ക് തള്ളിയിട്ടു.

ഓര്‍മ്മകളില്ലാതെ പീതാംബരന്‍ ചേട്ടന്‍ നാട്ടിലേക്ക് മടങ്ങി..

സമാജത്തിന്‍‌റെ സഹായഹസ്തത്തിലേക്ക് സംഭാവന നീട്ടുമ്പോള്‍ മൂലക്കടയിലെ കുസൃതിമുഖം മനസിന്‍‌റെ ആഴത്തിലെവിടെയോ ഒരുതുള്ളി കണ്ണീരിറ്റി..
ആയുര്‍വേദത്തിന്‍‌റെ അനന്തസാധ്യതകളുടെ ചുരം തേടി, യശോദച്ചേച്ചി സഹയാത്രികായി നടന്നു. തിരുമ്മലിന്‍‌റേയും ഉഴിച്ചിലിന്‍‌റേയും പാരമ്പര്യ സ്പര്‍ശനത്തില്‍ പ്രതീക്ഷകളുടെ തിരിനാളങ്ങള്‍ അന്തിവിളക്കോട് ചേര്‍ത്തു കൊളുത്തി.

കഴിഞ്ഞ മണ്ഡലകാലത്തെ ഒരു സന്ധയില്‍ നടക്കാനിറങ്ങിയ ഞാന്‍, പതുക്കെ മുന്നിലേക്ക് വന്ന ദമ്പതികളെ കണ്ടു.

യശോദച്ചേച്ചിയുടെ കൈകളില്‍ അമര്‍ന്നിരുന്ന മെലിഞ്ഞ മറ്റൊരു കൈകണ്ടു.
പീതാംബരന്‍ ചേട്ടന്‍ മെലിഞ്ഞിരുന്നു.

“എപ്പോ വന്നു ചേച്ചി.....”

“രണ്ടു ദിവസമായി. ചേട്ടന്‍‌റെ ഓഫീസിലെ പേപ്പറൊക്കെ ശരിയാക്കാന്‍ വന്നതാ.. ഉടനെ തിരിച്ചുപോകും.... “ യശോദച്ചേച്ചി കരഞ്ഞില്ല..

“സുഖം തന്നെയല്ലേ ചേട്ടാ..” പീതാംബരന്‍ ചേട്ടന്‍‌റെ കണ്ണുകളിലേക്ക് ഞാന്‍ നോക്കി.

അപരിചിതമായ പുഞ്ചിരി..
“സുഖം...” മെല്ലെ പിറുപിറുക്കുമ്പോള്‍ ഒന്നു ഞാനറിഞ്ഞു.
ആ ഓര്‍മ്മകളില്‍ നിന്ന് ഞാനും അടര്‍ന്നുപോയിരിക്കുന്നു

“വൈദ്യന്‍ പറഞ്ഞത് രണ്ടുകൊല്ലം കൂടിയെടുക്കുമെന്നാ.. എല്ലാം ശരിയാവും.. എനിക്കുറപ്പുണ്ട്.. ഇപ്പൊ തന്നെ ഒരുപാട് ഭേദമുണ്ട്....”
“ശരിയാവും ചേച്ചീ... എല്ലാം ശരിയാവും....”

തണുത്ത സന്ധ്യയിലെക്ക് യശോദച്ചേച്ചിയുടെ കൈത്തടം ഗ്രഹിച്ചു കൊണ്ട് പതുക്കെ പതുക്കെ പീതാംബരന്‍ ചേട്ടന്‍ നീങ്ങി...

ചേട്ടന്‍‌റെ കാലില്‍ വാറുപൊട്ടാത്ത പുത്തന്‍ തുകല്‍ ചെരിപ്പ്..

‘എത്തുമേതോ ദുരന്തമോ വ്യാധിയോ
ചേര്‍ത്തുനമ്മെ വിളക്കിയെടുക്കുവാന്‍.............

മനുഷ്യബന്ധങ്ങളെ ഊട്ടിയുറപ്പിക്കുവാന്‍ ദുരന്തങ്ങളെപ്പോലെ ശക്തി മറ്റെന്തിനുണ്ട്....

ബ്രിജ്‌വിഹാറില്‍ അത്രയും സുന്ദരമായ ഒരു സന്ധ്യ മുമ്പു ഞാന്‍ കണ്ടിട്ടില്ല............


********************
നാട്ടിലേക്കുള്ള അടുത്ത യാ‍ത്രയില്‍ ഞാന്‍ പീതാംബരന്‍ ചേട്ടനെ കാണാന്‍ പോകും.. എനിക്കുറപ്പുണ്ട്.. വിസ്‌മൃതിയുടെ ഗര്‍ത്തങ്ങളില്‍ നിന്നും ആ പഴയപുഞ്ചിരി എന്നെ വീണ്ടും ‘മോനേ’ എന്നു വിളിക്കും....

60 comments:

G.MANU said...

നിന്ന നില്‍പ്പില്‍ സിപ്പ് പൊട്ടിയവനെപോലെ ചള്ളിയ മുഖവുമായി, സ്റ്റെനോജി പ്രിയഭാര്യയെ ഒന്നു നോക്കി.. ഭാര്യ ഓള്‍‌റെഡി മുഖം കുനിച്ചിരുന്നു.

മടക്കയാത്രയില്‍ സ്റ്റെനോജി ഭാര്യയോട് പറഞ്ഞു. “ഇനി പീതന്‍ വിളിക്കുമ്പോ പറയണം.. നീ പഞ്ചാബില്‍ പോയാ പോരാ. കാശ്മീരില്‍ പോയി ഭീകരന്‍ തന്നെയാവണം. അതാ ഭേദം..”


ബ്രിജ്‌വിഹാരത്തിലെ പുതിയപോസ്റ്റ്..

Anonymous said...

angane oru postinenkilum adyathe thenga ente vaka .

malayalam ellathondu kshamikkanam ketto?
ennatheyum pole adipoli..

nandakumar said...

മലയാളത്തില്‍ ഒരു തേങ്ങ പൊട്ടാത്തതു കൊണ്ട് ഞാനിതാ ബ്രിജ് വിഹാരത്തില്‍ എന്റെ ആദ്യത്തെ തേങ്ങ ഉടക്കുന്നു..
(((((((((((( ഠോ ))))))))

ദിപ്പ വരാട്ടാ

nandakumar said...

ചിരിയും നനവു പടരുന്ന ജീവിതാനുഭവവുമായി ഹൈ വോള്‍ട്ടേജില്‍ വീണ്ടുമൊരു മനു ടച്ച്.
പല ഭാഗങ്ങളും ചിരിയുടെ അമിട്ടുകള്‍ പൊട്ടി, പക്ഷെ,
“മനുഷ്യബന്ധങ്ങളെ ഊട്ടിയുറപ്പിക്കുവാന്‍ ദുരന്തങ്ങളെപ്പോലെ ശക്തി മറ്റെന്തിനുണ്ട്....“

അതു കഴിഞ്ഞപ്പോള്‍....

നേര്‍ത്തൊരു ജീവിത സാന്ധ്യചിത്രത്തിലൂടെ എത്ര വലിയ ഫിലോസഫി പറഞ്ഞിരിക്കുന്നു.

കൊണ്ടു. ചങ്കില്‍ തന്നെ..

ഉഗാണ്ട രണ്ടാമന്‍ said...

Classic...nothing more to say...

Anonymous said...

my god.. what a style man!!!!

ശ്രീ said...

രസകരമായ, മനസ്സില്‍ തട്ടുന്ന പോസ്റ്റ്, മനുവേട്ടാ...

അടുത്ത തവണ നാട്ടിലെത്തുമ്പോഴേയ്ക്കും പീതാംബരേട്ടന്‍ അസുഖമെല്ലാം ഭേദമായി ഉഷാറായിട്ടുണ്ടാകണമെന്ന് നമുക്കും പ്രാര്‍ത്ഥിയ്ക്കാം.

Sarija NS said...

എന്തൊരെഴുത്തെടൈ ഇത്‌... ചിരിയും തത്വവും എല്ലാമുണ്ടല്ലൊ! പക്ഷെ ഒരു വാക്ക്‌ നീ പറഞ്ഞില്ല, പോസ്റ്റ്‌ ഇടുന്നതിനു മുന്‍പൊ പിന്‍പൊ.... ഗൂഗിള്‍ റീഡറെ അമിതമായി വിശ്വസിക്കരുത്‌ എന്നൊരു പാഠവും പഠിച്ചു. തേങ്ങ കൊണ്ടു ഓടി നടക്കാന്‍ ഒരുത്തനുള്ളതു കൊണ്ട്‌ ഞാനിപ്പൊഴെങ്കിലും അറിഞ്ഞു.
നിണ്റ്റെ ബ്രിജ്‌വിഹാരം കൊച്ചിവിഹാരമാകട്ടെ, ഇതിനെല്ലാം പകരം വീട്ടുന്നതായിരിക്കും...

jense said...

manuchetta... nannaayirikkanu... avasaana bhaagathekkulla aa oru maattam entho pettannangu dahichilla... thadipaalathinte idayile onnu randu thadi missing aaya pole oru thonnal... chilappo ente thonnalaavum...

saju john said...

മാഷേ,,,,,,,,,,,

ഈ പോസ്റ്റിനെ സ്തുതിക്കാന്‍ എന്റെ കയ്യില്‍ ഒരു വാക്കുമില്ല യോജിച്ചതായി.....

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: അധികം ചിരിപ്പിച്ചില്ല.
എന്നാലും ഓകെ...

പാര്‍ത്ഥന്‍ said...
This comment has been removed by the author.
Kaithamullu said...

"....നോ യൂസ്.. ബട്ട് യു ഹാവ് ടു യൂസിറ്റ്.. നോ ഫായദാ.. ഫിര്‍ഫീ പായെടാ.. അതു തന്നെ...”
--
-ദെന്ത് എഴുത്താ എന്റെ മനൂ!
ഗീറ് പൊട്ടിയ കാറ് പോലെ....

ലുട്ടാപ്പി::luttappi said...

postinte peru kandappol thanne thonni... angineyaanu nokkiyathu.... ippravasyavum kalakki...

പാര്‍ത്ഥന്‍ said...

മനു,
കിടിലന്‍ ആയിതോന്നിയില്ലെങ്കിലും, നെഞ്ചിലൂടേയോ തലയിലൂടേയോ എന്തോ ഒന്നു പാഞ്ഞുപോയി.

എത്തുമേതോ ദുരന്തമോ വ്യാധിയോ
ചേര്‍ത്തുനമ്മെ വിളക്കിയെടുക്കുവാന്‍.............


ഇത്രടം വരെ പോകാതെത്തന്നെ മെരുക്കുന്നതിലാണ്‌ അതിന്റെ ഒരു ത്രില്ല്‌.
മന്മഥനോട്‌ പെണ്ണുങ്ങള്‍ മാത്രമല്ല, ആണുങ്ങള്‍ ചോദിച്ചാലും എന്തെങ്കിലും തരില്ലേ?
.............................
‘നായ്‌ക്കള്‍ക്ക് താടിയില്ലല്ലോ..അപ്പോ എന്നെ അല്ല ഉദ്ദേശിച്ചത്’

ഇതൊക്കെ വായിക്കുമ്പോള്‍ ഒന്ന് ചിരിക്കാതിരിക്കുന്നതെങ്ങിനെ.

ദിലീപ് വിശ്വനാഥ് said...

ബ്രിജ്‌വിഹാറില്‍ നിന്നും പുറത്തിറങ്ങിയില്ലേ മനു?

വളരെ ഹൃദയസ്പര്‍ശിയായ പോസ്റ്റ്.

ചന്ദ്രകാന്തം said...

"ദൈവം വാരിയെല്ലെടുത്തപ്പോ, ഇവളുമാര് എല്ലുവാരിയെടുക്കുന്നു.. " ഇതൊരു കണ്ടുപിടുത്തം തന്നെ. ഇതുപോലെ പലതും രസകരമായി.
പക്ഷേ.... " മനുഷ്യബന്ധങ്ങളെ ഊട്ടിയുറപ്പിക്കുവാന്‍ ദുരന്തങ്ങളെപ്പോലെ ശക്തി മറ്റെന്തിനുണ്ട്...." എന്ന ചോദ്യം കുറച്ചു കടുത്തുപോയില്ലെ?
പലപ്പോഴും ദുരന്തങ്ങളുടെ ബാക്കിയില്‍, സഹതാപം കൈവയ്ക്കുന്നതാണ്‌ കണ്ടിട്ടുള്ളത്‌. അതിന്‌ നിസ്വാര്‍ത്ഥസ്നേഹത്തിന്റെ മുഖമല്ലല്ലോ.
പരസ്പരം കലഹിച്ചാല്‍‌പ്പോലും... സ്നേഹത്തിന്റെ ഒരു അടിയൊഴുക്ക്‌ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നു; അത്‌ ഇങ്ങനെയൊരവസ്ഥയില്‍, കുറേക്കൂടി തെളിഞ്ഞ്‌ ഒഴുകാന്‍ തുടങ്ങിയെന്ന്‌ ചിന്തിയ്ക്കാനാണ്‌ എനിക്കിഷ്ടം തോന്നുന്നത്‌.

..:: അച്ചായന്‍ ::.. said...

സത്യം പറഞ്ഞാ കുറെ ഒക്കെ ചെയ്യുത് വെച്ചതാ
പക്ഷെ അവസാനം വയിച്ചപോ ശരിക്കും senti ആയി പോയി അതുകൊണ്ട് ചിരിയും സങ്കടവും കൂടെ മിക്സ് ആക്കി തന്ന മനു മാഷിന് ആശംസകള്‍

http://achayan-s.blogspot.com/

BS Madai said...

മനൂജീ,
വറ്റാത്ത സ്നേഹത്തിന്റെ, ചിരിയുടെ ഭാഷ - അതാണു മാഷിന്റെ സിഗ്നേറ്റർ... അതു ഈ പോസ്റ്റിലും നന്നായി ഇഴ ചേർന്നിട്ടുണ്ട്‌ - എല്ലാ ഭാവുകങ്ങളും നേരുന്നു - ഇനി പുതിയ പേരിലായിരിക്കുമോ പോസ്റ്റ്‌ കാണുക?!

സ്നേഹത്തോടെ,
ബി.ബി. അബു ദാബി

കുറ്റ്യാടിക്കാരന്‍|Suhair said...

മനുമാഷേ...

ഈ പോസ്റ്റ് മറ്റു പോസ്റ്റുകളെ പോലെ ചിരിപ്പിച്ചില്ല. പക്ഷേ ചിന്തിപ്പിച്ചു.

താങ്ക്സ്..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആദ്യത്തെ സെന്റെന്‍സില്‍ത്തന്നെ ചിരിയമിട്ട് തുടങ്ങീതാ. പിന്നെ പതുക്കെ പതുക്കെ പീതാംബരേട്ടന്‍ ഒരു നൊമ്പരമായി വന്നു...

തോന്ന്യാസി said...

മിസ്സിസ് അരവി...
മിസ്സിസ് ഇട്ടിച്ചന്‍....
മിസ്സിസ് പീതാംബരന്‍.....

എവിടെ മിസ്സിസ് ജി.മനു? മറന്നതോ അതോ മന:പൂര്‍വം വിട്ടതൊ?

മനുഷ്യബന്ധങ്ങളെ ഊട്ടിയുറപ്പിക്കുവാന്‍ ദുരന്തങ്ങളെപ്പോലെ ശക്തി മറ്റെന്തിനുണ്ട് ?


ഇത് ഒരു ജി.മനു പോസ്റ്റ്.......

Sharu (Ansha Muneer) said...

ചിരിയില്‍ തുടങ്ങി നൊമ്പരത്തിലേയ്ക്കും കുറച്ച് പ്രതീക്ഷകളിലേയ്ക്കും ഒക്കെ കൊണ്ടുചെന്നെത്തിക്കുന്ന നല്ല പോസ്റ്റ് :)

ഹാരിസ് said...

:)

Anonymous said...

വേണുച്ചേട്ടന്‍ ഇടതൂര്‍ന്ന താടിയൊന്നുഴിഞ്ഞു. ‘നായ്‌ക്കള്‍ക്ക് താടിയില്ലല്ലോ..അപ്പോ എന്നെ അല്ല ഉദ്ദേശിച്ചത്’ എന്ന ഭാവം
ഹ ഹ ...
അവസാനം !
ഇതു ഗ്യാരണ്ടീഡ് മനുജി സ്റ്റൈല്‍ !!

Rare Rose said...

പൊട്ടിച്ചിരിപ്പിക്കുന്ന രംഗങ്ങളിലൂടെ പീതാംബരീയം അങ്ങനെ വായിച്ചു പോകുവായിരുന്നു.....പക്ഷേ പീതാംബരന്‍ ചേട്ടന്റെ അവസ്ഥാവിശേഷങ്ങളുണര്‍ത്തിയ പൊട്ടിച്ചിരിയുടെ അലകള്‍ കെട്ടടങ്ങുന്നതിനു മുന്‍പേ അപ്രതീക്ഷിതമായ ഒരവസാനം..ആ സന്ധ്യക്ക് വല്ലാത്തൊരു മനോഹാരിത എനിക്കും തോന്നി.....ഒരിക്കലും അടരാനാവാതെ കൂട്ടിചേര്‍ക്കപ്പെട്ട ആ ബന്ധത്തിന്റെ ശക്തിയില്‍ ആ പഴയ പുഞ്ചിരി ആ മുഖത്ത് വിടരുക തന്നെ ചെയ്യും....

Eccentric said...

മനുവേട്ടാ, അത്യുഗ്രന്‍ പോസ്റ്റ്. ഞാന്‍ ഒരു ലിങ്ക് എടുക്കുവാ..

കുരാക്കാരന്‍ ..! said...

മനുഷ്യബന്ധങ്ങളെ ഊട്ടിയുറപ്പിക്കുവാന്‍ ദുരന്തങ്ങളെപ്പോലെ ശക്തി മറ്റെന്തിനുണ്ട്....

ഒത്തിരി ഇഷ്ടപ്പെട്ടു ഏട്ടാ... !!!!!!

കുഞ്ഞന്‍ said...

മനു മാഷെ..

കണ്ടു കണ്ടുരിക്കും ജനങ്ങളെ കണ്ടില്ലെന്നു
നടിക്കുന്നതും ഭവാന്‍
മാളികപ്പുറത്തിരിക്കുന്ന മന്നന്റെ തോളില്‍
മാറാപ്പ് തൂക്കുന്നതും ഭവാന്‍

നല്ലൊരു സന്ദേശം പകരുന്ന പോസ്റ്റ്..!

റോളക്സ് said...

“ഏതു നായിന്‍‌റെമോനാ വന്നേന്ന് പോയി നോക്കെടീ....................................” പീതാംബര ശബ്ദം.

വേണുച്ചേട്ടന്‍ ഇടതൂര്‍ന്ന താടിയൊന്നുഴിഞ്ഞു. ‘നായ്‌ക്കള്‍ക്ക് താടിയില്ലല്ലോ..അപ്പോ എന്നെ അല്ല ഉദ്ദേശിച്ചത്’ എന്ന ഭാവം

മോഹനേട്ടന്‍‌റെ മുഖത്തു ഞാനൊന്നു നോക്കി.. ‘എന്‍‌റെ പേര് മോഹനപിള്ള എന്നാണല്ലോ.. പട്ടികള്‍ ജാതിപ്പേരു വക്കില്ലല്ലൊ.. കൈസര്‍പിള്ളയെന്നും, കിങ്കോമേനോനെന്നും മറ്റും..അപ്പോ എന്നെ അല്ല ഉദ്ദേശിച്ചത്. ‘

ഞാനണെങ്കില്‍ ഭിത്തിയില്‍ നിന്ന് കൈകളെത്ത്, രണ്ടുകാലില്‍ ടൂ ലെഗ് പോസില്‍ നിന്നുകൊണ്ട് സമാധാനിച്ചു.


കലക്കന്‍ തന്നെ... ചിരിച്ചു ചിരിച്ചു അവസാനം ഒരു തുള്ളി കണ്ണീര്‍..... അല്ലെ

ഇസാദ്‌ said...

ഹോ, ഒന്നും പറയാനില്ല. പതിവുപോലെത്തന്നെ, ചിരിച്ച് ചിരിച്ച് അവസാനം ഒരു നൊമ്പരം.

നമിച്ചു, അപാര കഴിവു തന്നെ.

എന്നാ മാഷേ ഇതൊക്കെ ഒരു പുസ്തകമായി പ്രസിദ്ധീകരിക്കുന്നേ ?

കാവാലം ജയകൃഷ്ണന്‍ said...

നല്ല ഒരു സൃഷ്ടി, ഉത്കൃഷ്ടം... ചിന്താമൃതം... ഹാസ്യാത്മകം...

ഹാസ്യത്തിന്‍റെ മര്‍മ്മമറിഞ്ഞ മനുവിന്‍റെ; ചിന്തയിലേക്ക്, ജീവിത സത്യത്തിന്‍റെ പ്രഭാപൂരത്തിലേക്ക് നാം പോലുമറിയാതെ കൈ പിടിച്ചു കൊണ്ടു പോകുന്ന പീതാംബരീയത്തിനും, ഈ സൃഷ്ടിക്ക്‌ തെളിമ പകര്‍ന്ന തൂലികയ്ക്കും (അതോ കീപാഡിനോ?) നമസ്കാരം...

ആശംസകളോടെ
ജയകൃഷ്ണന്‍ കാവാലം

Unknown said...

പിതാമ്പരേട്ടന്‍ മനസ്സീല്‍ എവിടെയോ വായനയുടെ അവസാനവും ബാക്കിയായി അവശേഷിക്കുന്നു.
നല്ല എഴുത്ത് മനുവേട്ടാ

ഏറനാടന്‍ said...

പ്രിയമുള്ള മനു, വായിച്ചു ഇതും. തമാശകൂമ്പാരങ്ങളില്‍ ലല്ലലം പാടി ഒടുവിലെത്തിയപ്പോള്‍ ശരിക്കും കണ്ണുനിറഞ്ഞൊഴുകി. പീതാംബരന്‍ ചേട്ടനെ കാണണം, ആശ്വസിപ്പിക്കണം, ഓര്‍മ്മ തിരിച്ചുകിട്ടും ഉറപ്പ്.

ജയരാജന്‍ said...

1. മടക്കയാത്രയില്‍ സ്റ്റെനോജി ഭാര്യയോട് പറഞ്ഞു. “ഇനി പീതന്‍ വിളിക്കുമ്പോ പറയണം.. നീ പഞ്ചാബില്‍ പോയാ പോരാ. കാശ്മീരില്‍ പോയി ഭീകരന്‍ തന്നെയാവണം. അതാ ഭേദം..”
2. ഇടം കാലിലെ സ്ലിപ്പറിന്‍‌റെ വാറുപൊട്ടിയെങ്കിലും രക്ഷപെട്ടല്ലോ..
“ഈശ്വരാ... ചെരിപ്പ് പൊട്ടി..”
“സാരമില്ല ചേട്ടാ.. കുപ്പി പൊട്ടിയില്ലല്ലോ..”
-----------------------------------
1. മനുഷ്യബന്ധങ്ങളെ ഊട്ടിയുറപ്പിക്കുവാന്‍ ദുരന്തങ്ങളെപ്പോലെ ശക്തി മറ്റെന്തിനുണ്ട്....

annamma said...

blog ലോകം കവിതയുമായ്‌ വാഴും മ(നു)ന്നന്‍
എലിയേപ്പോല്‍ തവ പത്നീസവിധേ’
അതാണു സെറ്റപ്പ്.
നല്ലൊരു സന്ദേശം പകരുന്ന പോസ്റ്റ്.

vivek said...

മനുവേട്ടാ വല്ലാതെ സങ്കടപ്പെടുത്തി...

Unknown said...

Manu,
Pithamparan chettan ennullathu original peridamayirunnu (Chandran Chettan ennum Vijayamma chechi ennum) pinne last bhagathil onnude addition chayyamayirunnu Randamathum chandran chettanum Vijayamma chechiyun Brij Viharil ethunathum Chandran chettane upeshichu gulf karantte kude pokunnathum chandran chettanodu eni nattil vannal konukalayum ennu paranjathum Nattil vidum ennuparanja Njanumayi udakundayathum entte aniyantte kalayanakuri entte vittil kodukathe randamathu kalyana kuri adichathum chandran chettantte Banthukaleyum Makaleyum vilichuvaruthi adegathe epichathum mattun klymacs ayi edamayirunu.

“മനുഷ്യബന്ധങ്ങളെ ഊട്ടിയുറപ്പിക്കുവാന്‍ ദുരന്തങ്ങളെപ്പോലെ ശക്തി മറ്റെന്തിനുണ്ട്....“
onnumilla manu duranthavum maranavumanu manushabandangal uttiyurapikkunathu.

G.MANU said...

പ്രിയപ്പെട്ട മിനുകുമാറേ......

ദുരന്തങ്ങള്‍ക്കും മനുഷ്യരെ ഒന്നിപ്പിക്കാന്‍ ആവില്ല എന്ന ഈ എപ്പിസോഡ് എനിക്കറിയില്ലാരുന്നു.

ഒരു ശുഭപര്യവാ‍സാനം ഞാന്‍ മന:പൂര്‍വ്വം കൊടുത്തതാണ്..

പുതിയ കാലത്തില്‍... പുതിയ ഭാവങ്ങളില്‍ ബന്ധങ്ങള്‍ ഇങ്ങനെ അല്ലെ..

സത്യം എന്നും കറുത്തത്..

മജീദ് said...

Nice, Very Nice

Anonymous said...

Very nice manuji...

സുന്ദരന്‍ said...

മനുഷ്യബന്ധങ്ങളെ ഊട്ടിയുറപ്പിക്കുവാന്‍ ദുരന്തങ്ങളെപ്പോലെ ശക്തി മറ്റെന്തിനുണ്ട്....

krish | കൃഷ് said...

ചിരിപ്പിച്ചു, പിന്നെ പതിവുപോലെ സെന്റിയടിപ്പിച്ചു.
പക്ഷേ, മിനുകുമാറിന്റെ പുതിയ വെളിപ്പെടുത്തലുകൾ, കഥയുടെ അവസാനത്തിലെ ട്വിസ്റ്റും കൊള്ളാം.

Kiran said...

Manu ji

i dont know how to say it, but still your make us smile, cry and then again take us to another level of life.

Just wonderful, may God give you the very best in life to keep you writing the same way :).

regards
Kiranlal@Dubai.

Pongummoodan said...

മനുജി,
മൂന്നാമത്‌ തവണയാണ്‌ ഞാനിത്‌ വായിക്കുന്നത്‌. അത്രയേറെ ഞാനീപോസ്റ്റ്‌ ഇഷ്ടപ്പെടുന്നു. ഇതിലും മികച്ച പോസ്റ്റുകള്‍ മനുജി ഇട്ടിട്ടില്ലാ എന്നല്ല. എങ്കിലും ചിരിയുടെ അങ്ങേയറ്റത്തൊരു കരച്ചില്‍ വിതുമ്പി നില്‍പ്പുണ്ടെന്ന ഓര്‍മ്മപ്പെടുത്തല്‍ പോലെ തോന്നി ഈ പോസ്റ്റ്‌. കൂടുതല്‍ പറയുന്നില്ല. 'നട്ടപ്പിരാന്തന്‍' പറഞ്ഞതിന്‍ കീഴില്‍ ഒരൊപ്പിട്ട്‌ ഞാന്‍ പോവുന്നു.

ഹരിയണ്ണന്‍@Hariyannan said...

രസകരമായിത്തുടങ്ങി, വേദനിപ്പിക്കുന്ന ജീവിതമുഹൂര്‍ത്തങ്ങളിലേക്ക് ഒഴുകിയെത്തി..ജീവിതസത്യങ്ങളുടെ അന്തര്‍ധാരകള്‍ കുളിരേറ്റുന്ന എഴുത്ത്!

നിന്നെ നാട്ടിലിട്ട് പിടിച്ചോളാം!

മറ്റൊരാള്‍ | GG said...

:)
:):)
:):):)

"എത്തുമേതോ ദുരന്തമോ വ്യാധിയോ
ചേര്‍ത്തുനമ്മെ വിളക്കിയെടുക്കുവാന്‍.............

മനുഷ്യബന്ധങ്ങളെ ഊട്ടിയുറപ്പിക്കുവാന്‍ ദുരന്തങ്ങളെപ്പോലെ ശക്തി മറ്റെന്തിനുണ്ട്....

വിഷം said...

അടിച്ചു തകർതല്ലൊ മഷെ. നന്നായി. ഒരുപാട് ഇഷ്ട്മായി. സെന്റി കുടുന്നല്ലൊ ഈയിടെയായി. എങ്കിലും കെങ്കെമം. ഇനിയും പ്രതീക്ഷിക്കാമല്ലൊ.

നന്ദ said...

“മനുഷ്യബന്ധങ്ങളെ ഊട്ടിയുറപ്പിക്കുവാന്‍ ദുരന്തങ്ങളെപ്പോലെ ശക്തി മറ്റെന്തിനുണ്ട്....“
സത്യം തന്നെ..

Anonymous said...

Half century...

Nalla post mashe....

Putiya caption in heading Kollam..

Very apt to your posts...

Santosh.

yousufpa said...

നാരികള്‍....നാരികള്‍...നാനാ വിപത്തിന്‍റെ നാരായവേരുകള്‍ എന്ന് ഞാന്‍ കേട്ടിട്ടുണ്ട്.പക്ഷെ താങ്കളിത് ശെരിക്കിട്ട് വെട്ടിയല്ലോ..?.
എന്നാല്‍ എല്ലാറ്റിനുമൊരവസാനം ഇട്ടു കൊണ്ട് കണ്ണ് നനയിച്ചല്ലോ..?

സൂര്യോദയം said...

മനൂ ജീ.. വായിക്കാന്‍ വൈകിപ്പോയി...

വന്ദനം...... ഒരു ആരാധകന്റെ വന്ദനം :-)

NITHYAN said...

ട്രാജി-കോമഡി പരീക്ഷണം നന്നായി. എ ബ്രേക്ക്‌ ആന്റ്‌ യുടേണ്‍ വായനയ്‌ക്ക്‌ ഒരു പുതിയ മാനം കൈവരുത്തിയതുപോലെ.
എഴുതി പരാജയപ്പെടാന്‍ ഏറ്റവും എളുപ്പവും വിജയിപ്പിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുമുള്ള സംഗതിയാണ്‌ ഹാസ്യം. ശുദ്ധഹാസ്യം കൃത്രിമത്വമില്ലാതെ അതിമനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. അഭിവാദ്യങ്ങള്‍.
വേണുച്ചേട്ടന്‍ ഇടതൂര്‍ന്ന താടിയൊന്നുഴിഞ്ഞു. ‘നായ്‌ക്കള്‍ക്ക് താടിയില്ലല്ലോ..അപ്പോ എന്നെ അല്ല ഉദ്ദേശിച്ചത്’ എന്ന ഭാവം
ചിരി ഇപ്പോഴും മായാതെ കിടക്കുന്നു.

ലേഖാവിജയ് said...

മനൂ,ശൈലി പതിവെങ്കിലും ഒട്ടും മുഷിയാതെ വായിച്ചു പോകാം.

ഓഫ്: നൂറ്റിയൊന്നില്‍ നിന്നും എഴുപത്താറ് കുറച്ചാല്‍ പതിനഞ്ചൊ?

സുല്‍ |Sul said...

മനുജീ
തകര്‍ത്തു വാരുകയാണല്ലോ.
ഹാസ്യം
ശോകം
ഫിലു
എല്ലാം ബരാബര്‍.

-സുല്‍

പിരിക്കുട്ടി said...

this post had a gud lesson]
nice

അനീഷ് രവീന്ദ്രൻ said...

മോഹനേട്ടന്‍‌റെ മുഖത്തു ഞാനൊന്നു നോക്കി.. ‘എന്‍‌റെ പേര് മോഹനപിള്ള എന്നാണല്ലോ.. പട്ടികള്‍ ജാതിപ്പേരു വക്കില്ലല്ലൊ.. കൈസര്‍പിള്ളയെന്നും, കിങ്കോമേനോനെന്നും മറ്റും..അപ്പോ എന്നെ അല്ല ഉദ്ദേശിച്ചത്.

ഹി ഹി ഹി...
(ഞാനിവിടെ പുതിയതാ...അടുത്ത തവണ വരുമ്പോ തേങ്ങയുമായി വരാം)

biovamps said...

avarnaneeyam

Anonymous said...

മനുഷ്യബന്ധങ്ങളെ ഊട്ടിയുറപ്പിക്കുവാന്‍ ദുരന്തങ്ങളെപ്പോലെ ശക്തി മറ്റെന്തിനുണ്ട്....

That was really touching..........

ഒരു ശുഭാപ്തി വിശ്വാസി said...

‘എത്തുമേതോ ദുരന്തമോ വ്യാധിയോ
ചേര്‍ത്തുനമ്മെ വിളക്കിയെടുക്കുവാന്‍.............

മനുഷ്യബന്ധങ്ങളെ ഊട്ടിയുറപ്പിക്കുവാന്‍ ദുരന്തങ്ങളെപ്പോലെ ശക്തി മറ്റെന്തിനുണ്ട്....

Touching one.........