Monday 3 December 2007

അടുത്ത ബെല്ലിനു നാടകം.....

'പുഞ്ചിരിക്കാന്‍, പൊട്ടിച്ചിരിക്കാന്‍, കരയാന്‍, കെട്ടിപ്പിടിക്കാന്‍ , ചുംബിക്കാന്‍ ഒക്കെ ഇതില്‍ ഇമോട്ടിക്കോണ്‍ അഥവാ സ്‌മൈലി ഉണ്ട്‌ എന്തുകൊണ്ട്‌ ഏത്തമിടാന്‍ ഒരു സ്മൈലി ഇല്ല' എന്ന സംശയം ഓഫീസിലിരുന്ന് ഒരു ചാറ്റ്‌ സുഹൃത്തുമായി ഷെയര്‍ ചെയ്യുമ്പോഴാണു മൊബൈല്‍ ചിലച്ചത്‌..

"എടാ...ഇത്‌ ഞാനാ ദിവാകരന്‍..... "

"എന്‍റെ ദിവാകരന്‍ ചേട്ടാ..താങ്കള്‍ ജീവിച്ചിരിപ്പുണ്ടോ അപ്പാ....കാണാറേയില്ലല്ലോ ഈയിടെയായി... ത്രീ സ്റ്റാര്‍ റെസ്റ്റോറണ്റ്റിലോട്ടോ, കംസേ കം അയ്യപ്പസന്നിധിയിലോട്ടോ ഒന്നിറങ്ങരുതോ വല്ലപ്പോഴും..... കണ്ട നാള്‍ മറന്നല്ലോ മാഷേ..... "

"ഓ... മുടിഞ്ഞ പണിയാടാ ചെക്കാ ഈയിടെയായി..ഓഫീസീന്ന് ഇറങ്ങാന്‍ പത്തുമണിയാവും.... പിന്നെ വീട്‌, പ്രാരാബ്ധം ഒന്നും പറയെണ്ടെടാ...... ഒരുമാതിരി ചൊറിഞ്ഞ ജീവിതം.. നേരെ ചൊവ്വെ ഒന്നു വീശിയ കാലം വരെ മറന്നു. "

"ഇപ്പോ എന്താ വിളിച്ചത്‌... വീശാന്‍ വല്ല പ്ളാനിടാനാണോ...എങ്കില്‍ സോറി. ഭാര്യ വീശലിനു തടയണയിട്ടേക്കുവാ.. ഇനി കള്ളുകുടിച്ചിട്ടു ചെന്നാല്‍ ഗ്യാസ്‌ തുറന്ന് വിട്ട്‌ തീപ്പെട്ടിയുരയ്ക്കും എന്ന ഭീഷണിയിലാ... "

"ഹ ഹ അപ്പോ നീയും എന്നെപ്പോലെ... ഈ ഭാര്യമാരെ കൊണ്ട്‌ തോറ്റല്ലോടാ... "

"അതെ ചേട്ടാ... ഈ ബില്‍ ലാദനെ സമ്മതിക്കണം..നാല്‍പ്പത്‌ ഭാര്യമാരേ.. ഹോ..ഇവിടെ ഒന്നിനെ കൊണ്ട്‌ ചക്രശാസ്വം വലിക്കുവാ നമ്മള്‍.. "

"നിന്നെ എനിക്ക്‌ അത്യാവശ്യമായൊന്നു കാണണം.. ഇന്ന് വൈകിട്ട്‌ റൂമിലേക്കൊന്ന് വരാന്‍ പറ്റുമോ...ഒരെട്ടുമണിക്ക്‌.. "

എട്ടുമണിക്കു തന്നെ ഞാന്‍ ദിവാകരേട്ടന്‍റെ ഗേറ്റില്‍ മുട്ടി.

സീമന്തപുത്രി ആഷാ ദിവാകര്‍ ഗേറ്റുതുറന്നു.

"ഹായ്‌ അങ്കിള്‍..ഹൌ ആര്‍ യു...... "

"അങ്കിളോ... ഒരുമാതിരി ഹിന്ദിക്കാരേപ്പോലെ പത്താം ക്ളാസില്‍ പഠിക്കുന്നോനേം കേറി അങ്കിളേന്ന് വിളിക്കുന്ന സ്വഭാവം എടുക്കല്ലേ.. ഭൈയാന്നു വിളിക്കെടീ.. എവിടെ നിന്‍റെ ഫാദര്‍ സ്റ്റെപ്‌.. തന്തപ്പടി.. ?"

"പപ്പാ കുളിക്കുവാ അങ്കിള്‍..സോറി ഭൈയാ.. കയറിയിരിക്ക്‌.... "

"എങ്ങനുണ്ട്‌ നിന്‍റെ ജേര്‍ണലിസപ്പണി.. " അകത്തേക്കു കയറി ഞാന്‍..

"വൌ.. ഇറ്റീസ്‌ അമേസിംഗ്‌... ലാസ്റ്റ്‌ വീക്ക്‌ ഞാന്‍ ഷാരൂക്കിനെക്കുറിച്ചെഴുതിയത്‌ വായിച്ചോ.. ടൈംസില്‍? " കുണുങ്ങിക്കൊണ്ട്‌ ആഷ..

"പിന്നെ പിന്നെ വായിച്ചു.. അമിതാബ്‌ ബച്ചന്‍റെ അജീറ്‍ണ്ണവും, കരീഷ്മയുടെ കല്യാണവിശേഷവും, പേജ്‌ത്രീ പേക്കോലങ്ങളുടെ കോക്‌ടെയില്‍ കോമാളിത്തരങ്ങളുമല്ലേ നിന്‍റെയൊക്കെ ജേര്‍ണലിസം.. എടീ കൊച്ചേെ.. യൂ ഷുഡ്‌ ഗോ ആന്‍ഡ്‌ റീച്ച്‌ ദ റൂട്ട്‌സ്‌.. മനുഷ്യരിലേക്കിറങ്ങിച്ചെല്ല്.. മണ്ണിലേക്കിറങ്ങിച്ചെല്ല്.. ട്രാന്‍സ്‌ഫോം ദ പാറ്റേണ്‍ ഓഫ്‌ ബ്ളഡി ഇന്ത്യന്‍ ലൈഫ്‌.. അപ്പോഴാ റിയല്‍ പത്രപ്രവര്‍ത്തക ആവുന്നത്‌.. അല്ലാതെ അമീര്‍ഖാന്‍റെ കീഴ്ത്താടിയില്‍ എത്ര ഇഞ്ച്‌ രോമം ഉണ്ടെന്ന് കണ്ടുപിടിക്കലല്ല... "

പത്തുപോക്കറ്റുള്ള കാര്‍ഗോയുമിട്ട്‌ ഇളയസന്താനം ആഷിക്‌ എത്തി..

"അഞ്ചാറു പോക്കറ്റുകൂടി പിടിപ്പിക്കാന്‍ സ്ഥലമില്ലേടാ ഇതില്‍. നീ എന്താ ഇപ്പൊ മലയാളം ക്ളാസില്‍ വരാത്തെ.. കൊശവാ?"

"ടൈം നയി യെ അങ്കിള്‍.. ഹോംവര്‍ക്ക്‌ ചെയ്യാന്‍ പോലും എനഫ്‌ ടൈം ഇല്ല...ക്യാ കരൂം...നെക്സ്‌റ്റ്‌ വീക്‌ ട്രൈ കരൂംഗാ.. "

" എനിക്ക്‌ നിര്‍ബന്ധമൊന്നുമില്ല. നിന്‍റെയൊക്കെ പപ്പാ മമ്മിമാരു വയസുകാലത്ത്‌ മക്കടെ കൈയീന്ന് വെള്ളംവാങ്ങിക്കുടിച്ചോട്ടെ എന്ന് കരുതിപറഞ്ഞെന്നേയുള്ളൂ.. അതല്ല 'ബുഡ്ഡേ തൂ ഭാഗ്ജാ ' എന്ന് അവരോട്‌ പറയാനാ ആഗ്രഹമെങ്കില്‍ ഭാഷേം പഠിക്കേണ്ടാ..സംസ്കാരോം പഠിക്കേണ്ടാ..ഹും.... അതുപോട്ടെ എവിടെ നിന്‍റെ മാതാശ്രീ.. "

"അവള്‍ അമ്പലത്തില്‍ പോയിരിക്കുവാ...പരദൂഷണം അപ്‌ഡേറ്റ്‌ ചെയ്യെണ്ടേ.... " കുളികഴിഞ്ഞ്‌ കക്ഷവും തുടച്ചുകൊണ്ട്‌ ദിവാകര്‍ജിയെത്തി..

"പാവം അയ്യപ്പന്‍.. ഈ പെണ്ണുങ്ങടെ ഇടയില്‍ കഴിഞ്ഞ്‌ പുള്ളിയും വഷളാവുമോ എന്നാ എനിക്ക്‌ പേടി....." അയ്യപ്പപൂജാസമിതിയുടെ നോട്ടീസില്‍ നോക്കിക്കൊണ്ട്‌ ഞാന്‍.

"ഉം..നീയിരി.. ഞാനിപ്പൊ റെഡിയാകാം. നമുക്ക്‌...ഒരിടം വരെ പോകാനുണ്ട്‌... "


ബൈക്കിന്‍റെ പുറകിലിരിക്കുമ്പൊഴും ദിവാകരന്‍ചേട്ടന്‍ എന്‍റെ സസ്പെന്‍സ്‌ മാറ്റിയില്ല..

"ചേട്ടാ കാര്യം പറ.. ഈ രാത്രീല്‍ പാര്‍ക്കില്‍ പോയിട്ടെന്തു ചെയ്യാനാ.. "

"അതൊക്കെയുണ്ട്‌... നീ ആദ്യം മൂലക്കടയിലോട്ട്‌ വിട്‌.. രണ്ടെണ്ണം വിട്ടേലെ ശരിയാവൂ... എനിക്കിത്തി ധൈര്യം വേണം... അത്‌ പറയാന്‍"

"അയ്യപ്പാ ഇങ്ങേര്‍ക്കിതെന്തുപറ്റി.. ഇതെന്താ പ്രേമാഭ്യര്‍ഥനയോ മറ്റോ ആണോ.. സ്മോളിന്‍റെ ധൈര്യത്തില്‍ പറയാന്‍..നിങ്ങളെന്‍റെ കെട്ട്യോളെക്കൊണ്ട്‌ ഇന്ന് തീപ്പെട്ടിയുരപ്പിച്ചേ അടങ്ങൂ അല്ലേ..." വിസ്കിയില്‍ നടുവിരല്‍ തൊട്ട്‌ പരേതാത്മാക്കള്‍ക്ക്‌ ഞൊട്ടിയര്‍പ്പിച്ചുകൊണ്ട്‌ ഞാന്‍ പറഞ്ഞു.

സൂര്യ നഗറിലെ നെഹ്രുപാര്‍ക്ക്‌..

നിയോണ്‍ പ്രഭയില്‍ പലരും ഉലാത്തുന്നു.. കുട്ടികള്‍ ഊഞ്ഞാലാടുന്നു.

സിമന്‍റു ബെഞ്ചിന്‍റെ അറ്റത്തിരുന്ന് ഒരു പെണ്‍കുട്ടി മൊബൈലില്‍ എസ്‌.എം.എസ്‌ ടൈപ്പ്‌ ചെയ്യുന്നു..

"എന്തൊരു പറപ്പന്‍ സ്പീഡ്‌ ചേട്ടാ ആ കൊച്ചിനു. രണ്ടു കൈയും, നൂറ്റൊന്ന് കട്ടയും ഉണ്ടായിട്ടും കമ്പ്യൂട്ടര്‍ കീബോര്‍ഡില്‍ എനിക്കിത്ര സ്പീഡില്ല.. എനിക്ക്‌ തോന്നുന്നു ഈ പെങ്കൊച്ചുങ്ങള്‍ക്ക്‌ വന്ന് വന്ന് അമ്മമാരേക്കാ ഇഷ്ടം സെല്‍ ഫോണിനോടാണെന്ന്..." ബെഞ്ചിന്‍റെ ഇങ്ങേത്തലക്കല്‍ ഇരിക്കുമ്പോള്‍ പറഞ്ഞു.. "അതുപോട്ടെ ചേട്ടന്‍ കാര്യം പറ... "

വിസികിയുടെ നനുത്ത ലഹരി മിന്നുന്ന കണ്ണില്‍ ഒരു മങ്ങല്‍ പടര്‍ന്നു..

"നീ...നീ അടുത്താഴ്ചയല്ലേ നാട്ടില്‍ പോകുന്നത്‌... "

"അതേ... എന്താ വല്ല കൊടമ്പുളിയോ മീന്‍ചട്ടിയോ കൊണ്ടുവരണോ..... "

ദിവാകരന്‍ചേട്ടന്‍ പോക്കറ്റില്‍ നിന്ന് എന്തോ പതുക്കെ പുറത്തെടുത്തു..

"എങ്ങനെ തുടങ്ങണം എന്നെനിക്കറിയില്ലെടാ...... ഈ ലഹരിയില്‍പ്പോലും..... "

"ഇത്‌..ഇത്‌......" പോക്കറ്റില്‍നിന്നെടുത്ത ഫോട്ടോ എന്‍റെ നേരെ നീട്ടി.. മുഖത്തു നോക്കാതെ..

ബ്ളാക്ക്‌ ആന്‍ഡ്‌ വൈറ്റില്‍ ഒരു സുന്ദരി..
പടര്‍ന്നിറങ്ങിയ മുടി..... പരല്‍മീന്‍പോലെ തിളങ്ങുന്ന കണ്ണുകള്‍.. ഹരിചന്ദനം തൊട്ട ചേലൊത്ത നെറ്റിത്തടം......

"ഇതാരാ ചേട്ടാ... ഈ സൌന്ദര്യധാമം. എന്തായാലും കുമാരിച്ചേച്ചിയല്ല..... "

"ഇത്‌...ഇത്‌... സേതുലക്ഷ്മി....." നിയോണ്‍ വെട്ടത്തില്‍ ദിവാകരേട്ടന്‍റെ കണ്ണു വിടര്‍ന്നു മങ്ങി..

"ഓ മൈ ഗോഡ്‌... ചേട്ടനും സ്റ്റെപ്പിനിയുണ്ടാരുന്നോ.. ഇതൊരു പുതിയ അറിവാണല്ലോ മാഷേ.. "

"കൊല്ലും ഞാന്‍ നിന്നെ... ആ വാക്കു പറഞ്ഞാല്‍.. നിനക്കെന്തറിയാം ഈ ദിവാകരനെക്കുറിച്ച്‌.. ഈ ദിവാകരന്‍ ആരായിരുന്നതിനെക്കുറിച്ച്‌....പറ.പറ..." വികാരവിക്ഷോഭത്താല്‍ വാക്കുകള്‍ ചിതറുന്നു..

"മറ്റുള്ളവര്‍ക്കുള്ള അറിവേ എനിക്കുള്ളൂ ചേട്ടാ.. പണ്ടെങ്ങോ നാടുവിട്ട്‌ ഇവിടെത്തി.. ഒരു കമ്പനിയില്‍ സ്റ്റെനോഗ്രാഫര്‍ ആയി കയറിക്കൂടി.. അവിടെ നിന്ന് വളര്‍ന്ന് വളര്‍ന്ന് അസിസ്റ്റണ്റ്റ്‌ മാനേജര്‍ വരെ ആയി..കുമാരിച്ചേച്ചിയുടെ കെട്ടിയവനായി... സന്തുഷ്ട കുടുംബനാഥനായി.. ദാറ്റ്‌സാള്‍.... "

"അതിനുമുമ്പ്‌.. അതിനൊക്കെ മുമ്പ്‌.... ഈ ദിവാകരന്‍ ഒന്നുമില്ലാത്തവനായിരുന്ന ഒരു കാലം ഉണ്ടാരുന്നു. നാടകനടനായി അരപ്പട്ടിണികിടന്ന ഒരു ചരിത്രം ഉണ്ടാരുന്നു. അന്ന്..അന്ന് പട്ടിണിമറക്കാന്‍ ദൈവം എനിക്കൊരു പെണ്ണിനെ കൂട്ടുതന്നിരുന്നു.. ഇവളെ.... ഈ സേതുലക്ഷ്മിയെ.. എന്നിട്ട്‌ ..എന്നിട്ട്‌...അവളെ ഞാന്‍... "

"ഉപേക്ഷിച്ചു..അതല്ലേ പറയാന്‍ വരുന്നത്‌.. ഈ തിരക്കഥ ഒക്കെ ഒരുപാട്‌ നമ്മള്‍ കാണുന്നതല്ലേ ചേട്ടാ.. സിനിമയിലും നോവലിലും ഒക്കെ. ഈ പ്രായത്തിലും ഈ ഫോട്ടോയും കൊണ്ടു നടക്കുന്ന ചേട്ടനു സത്യത്തില്‍ രണ്ടു തരുകയാണു വേണ്ടത്‌. ചുമ്മാ മനുഷ്യന്‍റെ സമയം മെനക്കെടുത്താന്‍.... അല്ലാ..കുമാരിച്ചേച്ചി കാണാതെ ഈ പടം എവിടെയാ ഒളിച്ചു വക്കുന്നെ.. എന്‍റെ പ്രിയപ്പെട്ട അവശകാമുകാ..."

പറഞ്ഞു തീരും മുമ്പേ ദിവാകരന്‍ചേട്ടന്‍ എന്‍റെ കൈയില്‍ കടന്നു പിടിച്ചു.

"ഇവള്‍ നീ കരുതും പോലെ വെറും ഒരു കാമുകിയായിരുന്നില്ലെടാ.. ഇവള്‍ എന്‍റെ ഇന്ദുലേഖയായിരുന്നു.. ചന്തുമേനോന്‍റെ ഇന്ദുലേഖ...ഫ്ലാഷ്‌ ലൈറ്റുകള്‍ക്കു മുന്നില്‍ നിന്നുകൊണ്ട്‌, സൂരിനമ്പൂതിരിപ്പാടിന്‍റെ ശൃംഗാരചേഷ്ടകളെ വാക്കുകള്‍കൊണ്ട്‌ തകര്‍ത്ത ഇന്ദുലേഖ.. മൂന്നുതവണ ജീവനൊടുക്കാന്‍ തുനിഞ്ഞ എന്നെ ജീവിതത്തിലേക്ക്‌ മടക്കിക്കൊണ്ടുവരാന്‍ മനസില്‍ സ്നേഹത്തിന്‍റെ പച്ചപ്പുപടര്‍ത്തിയവള്‍... " ദിവാകരന്‍ചേട്ടന്‍റെ നെറ്റിയില്‍ വിയര്‍പ്പുമുത്തുകള്‍ തിളങ്ങി..

"അല്ല ചേട്ടാ..ഇപ്പോ ഈ ഓള്‍ഡ്‌ ഹിസ്റ്ററി ഓര്‍ക്കാന്‍ കാരണം..ഇതുവരെ തോന്നാത്ത ഒരു സിമ്പതി ഇവരോടിപ്പോ തോന്നാന്‍.... "

"എനിക്ക്‌ അറിയണം.. അവള്‍.. അവള്‍ ഇപ്പോ എവിടെയാണെന്ന്... അവള്‍ ഒരുപാടു ബുദ്ധിമുട്ടുന്നുണ്ട്‌ എന്ന് എന്‍റെ മനസ്സില്‍ ഒരു തോന്നല്‍. കഴിഞ്ഞ ഇരുപത്തഞ്ച്‌ വര്‍ഷത്തോളം തോന്നാതിരുന്നത്‌ ഇപ്പോ എന്തിനു തോന്നുന്നു എന്നെനിക്കറിയില്ല....അവള്‍ നരകിക്കുകയാണെങ്കില്‍..എനിക്ക്‌ എനിക്ക്‌ അവളെ സഹായിക്കണം.. എന്നാല്‍ കഴിവത്‌... "

"ഓ...ഇപ്പോ മനസിലായി.. എന്‍റെ പൊന്നുചേട്ടാ ഇത്‌ രോഗം വേറെയാ. ഈ, ഒരേ പങ്കാളിയുടെ കൂടെ കുറച്ചുനാള്‍ ജീവിച്ചു മടുത്തു കഴിയുമ്പോ, ആണുങ്ങള്‍ക്ക്‌ പിടിപെടുന്ന ഒരുതരം രോഗം. ചിലര്‍ക്ക്‌ ഒന്നു വേലിചാടണം എന്ന് തോന്നും. ചേട്ടനെ പോലെയുള്ള മറ്റുചിലര്‍ക്ക്‌ പണ്ടു ചാടിയ വേലിയില്‍ ഒന്നുകൂടെ ഞാലണം എന്ന് തോന്നും. ഞങ്ങള്‍ സൈക്കിയാട്രിസ്റ്റുകള്‍ ഇതിനെ സ്പ്രിരിച്ച്വല്‍ മെനോപോസ്‌ അഥവാ ആത്മാവിന്‍റെ ആര്‍ത്തവവിരാമം എന്നൊക്കെ വിളിക്കും. പഴമക്കാര്‍ ഇതിനെ തല്ലുകൊള്ളിത്തരം അഥവാ പോക്രിത്തരം എന്നൊക്കെ വിളിക്കും..ഇനിഷ്യല്‍ സ്റ്റേജില്‍ ഇതിനു ചികിത്സ....." പൊട്ടിച്ചിരിച്ചു കൊണ്ട്‌ ഞാന്‍ പറഞ്ഞുതീരും മുമ്പേ ചേട്ടന്‍ അലറി..

"എടാ.......!!! കൈയിലെ കാശും മുടക്കി കള്ളുംവാങ്ങിത്തന്ന് നിന്നെ ഇവിടെ കൊണ്ടുവന്നത്‌ നിന്‍റെയീ അധികപ്രസംഗം കേള്‍ക്കാനല്ല.. നിനക്കെന്നെ സഹായിക്കാന്‍ പറ്റുമോ ഇല്ലിയോ ഇപ്പൊ പറ... "

"അല്ല ഇതിലിപ്പോ ഞാനെന്തു സഹായം ചെയ്യണെമെന്നാ ചേട്ടന്‍.... "

"നീ ഇവളെപറ്റി ഒന്ന് അന്വേഷിക്കണം.. നാട്ടില്‍ ചെല്ലുമ്പോ....അവള്‍ സുഖമായി ഇരിക്കുന്നോ...അതു മാത്രം അറിഞ്ഞാ മതി എനിക്ക്‌.. പ്ളീസ്‌....."

ചേട്ടന്‍റെ കണ്ണില്‍ ദൈന്യത പതുങ്ങിയിരുന്നു. ഉത്തരം പറയാതെ ഞാന്‍ ഫോട്ടോയിലേക്ക്‌ തന്നെ നോക്കിയിരുന്നു..

"ഒരു സംശയം ചോദിച്ചോട്ടെ..ഇടിക്കരുത്‌.. "

"എന്താ... "

"ചേട്ടന്‍... ഈ....പനങ്കുലപോലുള്ള മുടിയില്‍ മുഖം പൂഴ്ത്തിയുണ്ടോ... ഒരിക്കലെങ്കിലും.. അല്ലാ..ഒന്നറിയാന്‍ വേണ്ടി ചോദിച്ചൂന്നേയുള്ളൂ.... "

"ഇല്ലെടാ..ഒരിക്കല്‍പോലും ഇല്ല.. നാനൂറു സ്റ്റേജില്‍ നാടകം കളിച്ചിട്ടും, നായകനും നായികയുമായി ഞങ്ങള്‍ വേഷമിട്ടിട്ടും ഒരിക്കല്‍പോലും അതിരുവിട്ട്‌....... "

"ഛേ..മോശം..മോശം.. ആരുകണ്ടാലും ഒന്നു മുഖം പൂഴ്‌ത്താന്‍ തോന്നുമല്ലോ ചേട്ടാ ഈ മുടിക്കെട്ടില്‍. ഹോ എന്തൊരു നാടന്‍ ലുക്ക്‌ എന്‍റെ വല്യമ്മച്ചീ... "

ദിവാകരന്‍ ചേട്ടന്‍ വേദനയോടെ മന്ദഹസിച്ചു.

"ചന്തുമേനോന്‍റെ ഇന്ദുലേഖയായി ഈ സേതുലക്ഷ്മി.. ആ ഇന്ദുലേഖയുടെ പ്രിയപ്പെട്ട മാധവന്‍ ആയി ചേട്ടന്‍. ആയിരക്കണക്കിനു പ്രേക്ഷകരെ സാക്ഷിയായി പ്രണയസല്ലാപം നടത്തുക.. എന്നിട്ട്‌ ഗ്രീന്‍ റൂമില്‍ കണ്ണുകള്‍ കൊണ്ട്‌ സ്വന്തം പ്രണയം പങ്കുവക്കുക...ഹോ..സത്യത്തില്‍ ഓര്‍ക്കുമ്പോ എന്തൊരു ത്രില്‍ എന്‍റെ പൊന്നു ദിവാകരന്‍ സാറെ.. എന്തായിരിക്കും ആ ഒരു.. ഒരു.. ഫീലിംഗ്‌..ആദ്യത്തെ ഇടവപ്പാതി മഴപോലെ..അല്ലേ.... "

"നീ... നീ... ഇവളെപറ്റി അന്വേഷിക്കില്ലേ.. താണജാതിക്കാരിയെ വീട്ടിക്കേറ്റിയാല്‍ ആത്മഹത്യചെയ്യും എന്ന് ഭീഷണിപ്പെടുത്തിയ അമ്മയുടെ മുന്നില്‍, പ്രണയത്തിന്‍റെ കരളുപറിച്ചിട്ടിട്ട്‌ വണ്ടികയറിയതാണു ഞാന്‍.. പിന്നൊരിക്കലും ഞാന്‍ ഓര്‍ത്തില്ല.. ഇപ്പോ എന്തോ.. എനിക്കങ്ങനെ.... "

"എന്‍റെ മിസ്റ്റര്‍ കുമാരിച്ചേച്ചീ. വിഷമിക്കാതെ...ചേട്ടന്‍റെ ഈ പഴയ കാമുകിയെ.. എത്ര ബുദ്ധിമുട്ടിയായാലും വേണ്ടില്ല ഞാന്‍ കണ്ടുപിടിക്കാം.. സുഖവിവരം തിരക്കാം. മാത്രമല്ല... ആ പഴയ ഇന്ദുലേഖയുടെ സൌന്ദര്യത്തില്‍ വല്ല കാറ്റുവീഴ്ചയും വന്നിട്ടുണ്ടോ എന്നുപോലും തിരക്കാം. അത്യാവശ്യം വേണ്ടിവന്നാല്‍ ഇവരുടെ കെട്ടിയോന്‍റെ കൈയില്‍നിന്ന് കണക്കിനു ചളുക്കു വാങ്ങുകേം ചെയ്യാം, ഒരു നല്ലകാര്യത്തിനുവേണ്ടിയല്ലേ... ഒരു റൊമാന്‍സ്‌ ലേസ്‌ഡ്‌ ഇന്‍വെസ്റ്റിഗേഷന്‍ ആദ്യമായ തടയുന്നത്‌... സോ മിഷന്‍ അണ്ടര്‍ടേക്കണ്‍....." ഞാന്‍ ചേട്ടനു കൈകൊടുത്തു..

"മതി....അതു മാത്രം മതി......" ചേട്ടന്‍റെ മുഖം തിളങ്ങി...

താടിക്കു കൈകൊടുത്ത്‌ ഞാന്‍ ദിവാകരന്‍ചേട്ടന്‍റെ മുഖത്തേക്ക്‌ ഒരു വളിച്ച നോട്ടം എറിഞ്ഞു.

"എന്താടാ ഒരുമാതിരി നോക്കുന്നേ... "

"ഇതൊരു സുഖമുള്ള ഏര്‍പ്പാടാ അല്ലേ ചേട്ടാ...... "

"ഏത്‌.... "

"അല്ല....ഈ പൂര്‍വ്വകാലത്തുനിന്നൊരു പ്രണയത്തിന്‍റെ നനവ്‌ മനസില്‍ ഇങ്ങനെ പടര്‍ന്നിരിക്കുക.. ഈ... പുല്‍ത്തകിടിക്കടിയില്‍ ഹോസിട്ടു നനക്കുന്ന പോലെ.. ആ നനവിന്‍റെ ഊര്‍ജ്ജത്തില്‍ പച്ചിച്ചു പടരുക....അവിഹിതം അവിഹിതം എന്നൊക്കെ പറഞ്ഞാലും അതിനും ഉണ്ടൊരു സുഖം അല്ലേ..... "

"ഉം...." ചേട്ടന്‍ ഒന്നുമൂളി...

"സത്യത്തില്‍ ചേട്ടന്‍ ഇപ്പൊഴും അവരെ പ്രണയിക്കുന്നുണ്ടോ... ഡെയ്‌ലി മൂന്നുനേരം ആഹാരത്തിനു ശേഷം എത്ര ഡോസ്‌ ഓര്‍മ്മ ആയമ്മയ്ക്ക്‌ കൊടുക്കുന്നുണ്ട്‌.. സത്യം പറ"

"എന്ന് ചോദിച്ചാല്‍.......... "

" എന്തായാലും ആ ചേച്ചിയെ കെട്ടാഞ്ഞത്‌ നന്നായി...
സ്വന്തമാകാത്തപ്പോഴെന്തു സുഖം.
സ്വന്തമായാല്‍ പിന്നെയെന്തു സുഖം...?

അതല്ലേ ചേട്ടാ ഈ പ്രണയത്തിന്‍റെ ഒരു സൈക്കോളജി... "

"അല്ല.. നിനക്കിതൊക്കെ അറിയാമാരുന്നോ.... "

"കൊള്ളാം. പ്രണയത്തില്‍ ഞാന്‍ ഡോക്ടറേറ്റിനുവേണ്ടി കുറെ പയറ്റീട്ടുണ്ട്‌ ചേട്ടാ. പക്ഷേ ഒരു പേപ്പര്‍ കിട്ടിയില്ല..." ചിരിച്ചുകൊണ്ട്‌ ഞങ്ങള്‍ നടന്നുതുടങ്ങി.

നിയോണിന്‍റെ മഞ്ഞവെട്ടത്തിലൂടെ... ഡിസംബര്‍ തണുപ്പിലൂടെ.....

ബൈക്ക്‌ സ്റ്റാന്‍ഡില്‍ നിന്നുമിറക്കുമ്പോള്‍ ഞാന്‍ പറഞ്ഞു...

"ചുമ്മാതല്ല ചേട്ടാ സാക്ഷാല്‍ പരമശിവന്‍ പോലും ഈ പാത ഫോളോ ചെയ്തത്‌.. മനസു തണുപ്പിക്കാന്‍ പാര്‍വതിയും തല തണുപ്പിക്കാന്‍ ഗംഗയും.. എനിക്കിങ്ങനെയൊരു യോഗം..." ബൈക്കില്‍ കിക്കു ചെയ്തുകൊണ്ട്‌ ഞാന്‍ പൂരിപ്പിച്ചു "ഹില്ലാതെ പോയല്ലോ എന്‍റെ അയ്യപ്പാ... "

സൂര്യനഗറിലെ റോഡിലൂടെ വണ്ടിയൊഴുകി..

മഞ്ഞിന്‍റെ തിരശ്ശീലക്കുള്ളില്‍ ഞാന്‍ ഇന്ദുലേഖയേയും മാധവനേയും കണ്ടു..

ഫ്ലാഷ്‌ ലൈറ്റുകള്‍ കണ്ടു..

ഇന്ദുലേഖയുടെ വീണവായന കേട്ടു..

"ഇപ്പോ ശ്രീകുമാരന്‍ തമ്പിച്ചേട്ടന്‍റെ ഒരു പാട്ട്‌ ഓര്‍മ്മവരുന്നു മാഷേ.. " വണ്ടിയുടെ ഒഴിക്കിന്‍റെ താളത്തില്‍ ഞാന്‍ ഉറച്ചു പാടി....

"പൂവണി പൂവണിയോരോന്നും പിന്നെ നിന്‍
തൂമുഖ ഭാവവും കണ്ടും
നിന്‍റെ കൈയില്‍ നിന്നും പണ്ടു ഞാന്‍ നേടിയ
പൂവട തന്‍ രുചിയോര്‍ത്തും..
മുറ്റത്തുനിന്നു ഞാന്‍ തമ്പുരാട്ടി മുഗ്ദ്ധം
ഇക്കാഴ്ച്ച തന്നെയൊരോണം...
കാലത്തിന്‍ കോലത്താല്‍ വേര്‍പിരിഞ്ഞോര്‍ നമ്മള്
‍കാണുകയാണിടവീണ്ടും...... "

"ചേട്ടാ...ചേട്ടന്‍റെ ആ സേതുലക്ഷ്മി ഏതെങ്കിലും ഒരു പൂമുഖത്തിണ്ണയില്‍ തമ്പുരാട്ടിയായി തന്നെ നില്‍ക്കട്ടെ. അല്ലേ... ആ കാഴ്ച്ച കാണാന്‍ എനിക്ക്‌ ഭാഗ്യം ഉണ്ടാവട്ടെ.. "

"ഉറക്കെ പാടെടാ.... ഞാന്‍ ഒന്നുകൂടെ കേള്‍ക്കട്ടെ ആ പാട്ട്‌...... "

ആക്സിലേറ്റര്‍ മുറുക്കി വീണ്ടും ഞാന്‍ പാടി.
"പൂക്കളം കാണുന്ന പൂമരം പോലെ നീ
പൂമുഖത്തിണ്ണയില്‍ നിന്നു......
വീതിക്കസവുള്ള വീരാളി പട്ടില്‍ നിന്
‍പൂമേനി പൊന്നായി മിന്നി...
നിന്‍റെപൂമേനി പൊന്നായി മിന്നി.... അയ്യോ!!!..... "

കാണാതെപോയ ഒരു ബമ്പില്‍ കയറി ചേട്ടന്‍ ഒന്നരയടി പൊങ്ങി വീണ്ടും സീറ്റിലേക്ക്‌ വീണു..

"ഛേ....ഈ പ്രണയത്തിന്‍റെ ഫ്രണ്ടില്‍ കൊണ്ട്‌ ബമ്പ്‌ വക്കാന്‍ ഇവന്‍മാരോടാരുപറഞ്ഞു ചേട്ടാ... "

* * *

ധനുമാസം ഇളം കുളിരുപുതയ്ക്കുന്ന സായന്തനത്തിലൂടെ, തിരക്കിയറിഞ്ഞ വഴികളിലൂടെ ഞാന്‍ നടന്നു.

ഒടുവില്‍ കണ്ണെത്താത്ത പാടത്തിലെ വരമ്പിന്‍റെ നടുവില്‍ വച്ചു അങ്ങു ദൂരെ, അടയാളത്തിലെ അവസാന മൊട്ടും വിരിഞ്ഞു.

പഴകിപ്പിഞ്ചിയ ഓലപ്പുര...

ചെളിയില്‍ പലതവണ ആണ്ടുപോയ ചെരിപ്പ്‌ കഴുകാന്‍ ഒരിറ്റുവെള്ളം തേടി തേടി ഒടുവില്‍ കുടിലില്‍ തന്നെ എത്തി.

ഒന്നു ചുമച്ചു.

"ആരും ഇല്ലേ ഇവിടെ.. "

പലതവണ ചോദിച്ചു..

ചട്ടിക്കലങ്ങള്‍ തട്ടിയുടയുന്ന ശബ്ദമറിഞ്ഞു മെല്ലെ അകത്തു കടന്നു..

സന്ധ്യയുടെ ഇളംകറുപ്പിനെ നുള്ളിയകറ്റി ഒരു മണ്ണെണ്ണവിളക്ക്‌ പതുക്കെ പതുക്കെ അടുത്തു വരുന്നു..

"ആരാ......" ചിലമ്പിച്ച ചിതറിയ ചോദ്യം....

മണ്ണെണ്ണവിളക്കിന്‍റെ വെളിച്ചത്തില്‍ ഞാനൊരു മുഖം കണ്ടു...

മിഴിച്ച രണ്ടു കണ്ണുകള്‍ കണ്ടു..

ഉന്തിയ കവിളെല്ലുകള്‍ കണ്ടു.

അടുത്ത ചുവടുതെറ്റി വിളക്കോടെ വീഴാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ കൈകള്‍ നീട്ടി..

മുക്കൂട്ടിന്‍റെ ഗന്ധമുള്ള ആ ദേഹത്തെ ഞാന്‍ താങ്ങിനിര്‍ത്തി..

"ആരാ....... എനിക്ക്‌ കണ്ണുകാണാന്‍ വയ്യാ... എനിക്ക്‌ വേണ്ടിയല്ല ഞാനീ വിളക്കുകൊളുത്തിയെ..ഈ വന്നാള്‍ക്കുവേണ്ടിയാ...ആരാന്നു പറ....... "

"അമ്മേ..ഇത്‌.." അറിയാതെ എന്‍റെ ചുണ്ടില്‍ ആ വിളി വന്നു.

"ആരാ.... ആരാ എന്നെ അമ്മേന്നു വിളിക്കുന്നെ..പറ മോനേ...നീ ആരാ...എന്‍റെ മോനാണോ.... "

"ഞാന്‍...കുറെ ദൂരേന്നാ അമ്മേ.. ദിവാകരേട്ടന്‍റെ അടുത്തൂന്ന്....ഡല്‍ഹീന്ന്..... "

"ദിവാകരേട്ടന്‍.. ? "

"പഴയ ദിവാകരേട്ടന്‍ ഇല്ലേ.. അമ്മയോടൊപ്പം പണ്ട്‌ നാടകത്തിലൊക്കെ.... "

പറഞ്ഞുതീരും മുമ്പ്‌, സന്തോഷത്തിന്‍റെ തിരയിളക്കം ചുണ്ടില്‍ നിറഞ്ഞു

"ദിവാകരേട്ടന്‍ ഇപ്പൊ എവിടെയാ... പറ..സുഖമായിരിക്കുന്നോ..എന്നെ ഓര്‍ക്കുന്നുണ്ടോ ഇപ്പൊഴും..പറ മോനേ... "

"ഉണ്ട്‌..സുഖമായിരിക്കുന്നു.. ഓര്‍ക്കുന്നതുകൊണ്ടല്ലേ എന്നെ ഇങ്ങോട്ട്‌ പറഞ്ഞുവിട്ടത്‌.. "

"മോനേ... നിന്നെ എവിടാ ഞാനൊന്നിരുത്തുന്നെ.. ഒന്നുമില്ല ഇവിടെ ഇരിക്കാന്‍.... "

"സാരമില്ലമ്മേ...ഞാന്‍ ഇവിടിരുന്നോളാം...." കയറുകട്ടിലില്‍ അവരോടൊപ്പം ഞാനുമിരുന്നു.

പടര്‍ന്നിറങ്ങിയ മുടി.....
പരല്‍മീന്‍പോലെ തിളങ്ങുന്ന കണ്ണുകള്‍..
ഹരിചന്ദനം തൊട്ട ചേലൊത്ത നെറ്റിത്തടം......
എവിടെ ആ ഇന്ദുലേഖ...
സൂരിനമ്പൂരിപ്പാടിന്‍റെ മുന്നില്‍ കത്തിനിന്ന നിലവിളക്കെവിടെ..
ഫ്ലാഷ്‌ ലൈറ്റുകള്‍ക്കു മുന്നില്‍ ആയിരങ്ങളെ പുളകം കൊള്ളിച്ച ആ മധുരസ്വരം എവിടെ..

"അമ്മയിവിടെ...ഒറ്റയ്ക്ക്‌..... "

"ഒറ്റയായി.. ഉണ്ടാരുന്നു എല്ലാരും.. ഓരോരുത്തരായി പടിയിറങ്ങി... ഒടുവില്‍ എന്‍റെ കാഴ്ചയും..നന്നായി... ഒന്നും കാണാതെ കഴിയാന്‍ ദൈവം അങ്ങനെ ഒരു നല്ലകാര്യം തന്നു... "

"അമ്മയുടെ കുടുംബം ഒക്കെ..."

ആടിയുലയുന്ന വിളക്കിത്തിരിവെട്ടത്തില്‍ വരണ്ട ചുണ്ടുകള്‍ വിറച്ചു.

"സ്നേഹം ഒരുപാടു തരാന്‍ പറ്റും മുമ്പേ മിന്നു കെട്ടിയവന്‍ പോയി.. "

"എങ്ങനെ"

"കൂപ്പില്‍ ഒരിക്കല്‍ തടിപിടിക്കാന്‍ പോയതാ.. അത്താഴം വച്ചു ഞാന്‍ കാത്തിരുന്നു. മൂന്നാം ദിവസം പായയില്‍ പൊതിഞ്ഞു മുന്നില്‍ കൊണ്ടിട്ടു..." നാടകീയമായി സംസാരിക്കുമ്പോള്‍ സ്വരം ഇടറിയതേയില്ല..

"ഒരു മകനുണ്ട്‌.. കഞ്ചാവൊക്കെ പുകച്ചു പുകച്ചു സമനിലതെറ്റി.. ഇപ്പൊ പുനലൂരാശുപത്രീലാ.. എന്നെ അമ്മേന്നു വിളിക്കില്ല അവന്‍.. എന്നെ തിരിച്ചറീല്ല അവന്‍... ആരും കാണാനില്ലാത്തപ്പോ, ആരേയും കാണാനില്ലാത്തപ്പോ എന്‍റെ കാഴ്ച്ചയും വിടപറഞ്ഞു മോനേ.. ഇപ്പോ ഈ കണ്ണും ഒന്നിനും കൊള്ളാതായി. കാണാനും കരയാനും.. കണ്ണീര്‍ പൊടിഞ്ഞിട്ട്‌ വര്‍ഷങ്ങള്‍ ആയി... "

പറയുവാന്‍ വാക്കുകളില്ലാതെ.. എന്തുചെയ്യണമെന്നറിയാതെ ആ എല്ലിന്‍ കൂടിനു മുന്നില്‍ ഞാന്‍ പതറി...

"ദിവാകരേട്ടനു മക്കളൊക്കെ.. "

"രണ്ടു മക്കള്‍.. നല്ലനിലയില്‍... സുഖമായിരിക്കുന്നു.. "

"ദൈവമേ.. പ്രാര്‍ഥന കേട്ടല്ലോ..അതുമതി.. ഒരുപാവമാരുന്നു. സ്നേഹിക്കാന്‍ മാത്രമേ അറിയാരുന്നുള്ളൂ... ഇങ്ങനെ തൊട്ടാവാടിയാവല്ലേന്ന് എത്ര തവണ ഞാന്‍ പറഞ്ഞിട്ടുണ്ട്‌..പാവം..രക്ഷപെട്ടല്ലോ...അതുമതി... "

"അമ്മ വല്ലതും കഴിച്ചോ..ഞാന്‍ വല്ലോം വാങ്ങി... "

"വേണ്ടാ... പട്ടിണി ശീലമായി മോനേ.. "

കണ്ണുകളില്‍ പടര്‍ന്ന നനവില്‍ ഫ്ലാഷ്‌ ലൈറ്റുകള്‍ മിന്നി. പുളിയിലക്കരമുണ്ടുടുത്ത്‌, മാധവനുമുന്നിലിരുന്നു വീണവായിക്കുന്ന, മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നായിക ഇന്ദുലേഖ ആ നനവില്‍ തെളിഞ്ഞു..

മൌനത്തിന്‍റെ ചിറകില്‍ നിമിഷങ്ങള്‍ കൊഴിഞ്ഞു.

പോക്കറ്റില്‍ നിന്നും, ദിവാകരേട്ടന്‍ തന്ന പണപ്പൊതി ഞാനെടുത്തു. കൈകളിലേക്ക്‌ പതുക്കെ വച്ചു..

"അമ്മേ...ഇത്‌ ദിവാകരേട്ടന്‍ സ്നേഹത്തോടെ.. "

എന്‍റെ കൈയും പൊതിയും ഒന്നിച്ച്‌ കുറെനേരം പിടിച്ചുനിന്നു..

"സന്തോഷമായി... പക്ഷേ..ഇതിലെ സ്നേഹം ഞാനെടുത്തു.. മറ്റൊന്നും വേണ്ടാ.. "

"അല്ലമ്മേ..ഇത്‌ വാങ്ങണം.. അല്ലെങ്കില്‍ ദിവാകരേട്ടന്‍.. "

"ഇത്‌ വാങ്ങിയാലാവും ദിവാകരേട്ടന്‍ വിഷമിക്കുക. എനിക്കറിയാം ആ മനസ്‌. എന്നെ കണ്ടെന്നും എന്‍റെ അവസ്ഥ ഇതാണെന്നും മോന്‍ അറിയിക്കരുത്‌. ആ ജന്‍മം ഇനിയും നീറിപ്പുകയരുത്‌.. ഞാന്‍ ദൂരെ എവിടെയോ സുഖമായി കഴിയുന്നൂ എന്ന് മാത്രമേ പറയാവൂ... ഒരുപാടു ദൂരെ.. ഒരുപാടു ദൂരെ... "

"അമ്മേ....." എന്‍റേ കണ്ഠം വീണ്ടും ഇടറി..

"ഒരാളെക്കൂടി വിഷമിപ്പിച്ചിട്ടു എന്തു കിട്ടാനാ മോനേ എനിക്ക്‌... സത്യം ചെയ്യ്‌... എന്നെ കണ്ടില്ലെന്ന് പറയും എന്ന് സത്യം ചെയ്യ്‌.... "

പൊതി ഞാന്‍ തിരികെ പോക്കറ്റിലിട്ടു..

"സത്യം.." വാക്കുകള്‍ ഒരിക്കല്‍ കൂടി ചിതറി...

പിന്‍വലിക്കാന്‍ തുടങ്ങിയപ്പോള്‍, രണ്ടുതുള്ളി ചൂട്‌ എന്‍റെ കൈത്തണ്ടയില്‍ വീണു"ഒന്നു കരയാന്‍ എത്ര നാളായി ഞാന്‍ കൊതിച്ചതാ..ദൈവം അതും കേട്ടു... "

തുളുമ്പുന്ന കണ്ണുകള്‍ ഞാന്‍ തുടച്ചുകൊടുത്തു...

"മോനു തന്നുവിടാന്‍ എന്‍റെ കൈയില്‍ ഒന്നും ഇല്ലല്ലോ.. ഇവിടം വരെ വന്നതല്ലേ....ഒരു കാപ്പിപോലും തരാന്‍.... "

"ഒന്നും വേണ്ടമ്മേ.. അമ്മയെ കണ്ടില്ലേ... സംസാരിച്ചില്ലേ...അതില്‍കൂടുതല്‍.... "

"ദിവാകരേട്ടന്‍റെ സ്നേഹം കൊണ്ടു വന്നതല്ലേ... എങ്ങനെയാ ഞാന്‍ വെറും കൈയോടെ പറഞ്ഞയക്കുന്നെ.... "

കട്ടില്‍ കീഴില്‍നിന്ന് ഒരു പഴയപെട്ടി തപ്പിയെടുത്തു..തുറക്കാന്‍ ഞാന്‍ സഹായിച്ചു..

"ഇത്‌ മോനെടുത്തോ......ഇതേ ഉള്ളൂ ഇപ്പോ....
"

വിളക്കോടു ചേര്‍ത്തു വച്ചു ഞാന്‍ നോക്കി..

എന്‍.ബി. എസ്‌ പ്രസിധീകരിച്ച ചന്തുമേനോന്‍റെ ഇന്ദുലേഖയുടെ ഒരു കോപ്പി

കാലം നിറം കെടുത്തിയ, മഞ്ഞിച്ചു തുടങ്ങിയ പുസ്തകം..

പുറം ചട്ടയില്‍ മുല്ലപ്പൂ ചൂടിയ ഇന്ദുലേഖയുടെ ചിത്രം..

"ഇത്‌ ഞാന്‍ പണ്ട്‌ ദിവാകരേട്ടനു കൊടുക്കാന്‍ വേണ്ടി വാങ്ങിയതാ.. കൊടുക്കാന്‍ പറ്റിയില്ല..അതിനുമുമ്പേ പോയി.... "

താളുകള്‍ പെരുവിരല്‍കൊണ്ടു പടര്‍ത്തിയപ്പോള്‍ മൂക്കിലേക്ക്‌, മനസിലേക്ക്‌ പ്രണയത്തിന്‍റെ ഗന്ധം പടര്‍ന്നു കയറി...

"ഇനി നമ്മള്‍ കാണുമോന്നറിയില്ല..അധികകാലം ഉണ്ടാവില്ല ഞാന്‍.. വല്ലപ്പോഴും ഇതെടുത്തൊന്നു നോക്കിയാല്‍ മതി.. എല്ലാ തിരക്കും കഴിഞ്ഞ്‌ സമയം ബാക്കിയുണ്ടെങ്കില്‍ മാത്രം...... "

പാടവരമ്പിലൂടെ നടന്നു നീങ്ങുമ്പോള്‍, മിന്നാമിനുങ്ങു പോലെ, ഒരു മണ്ണെണ്ണവിളക്കു വെട്ടം എന്നെ തിരികെ വിളിച്ചുകൊണ്ടിരുന്നു.....

* * *

ദിവാകരേട്ടന്‍ കഴിഞ്ഞ മഞ്ഞുകാലത്ത്‌ മഞ്ഞുപോലെ ഈ ഭൂമിയില്‍ നിന്ന് മറഞ്ഞു. സേതുലക്ഷ്മിയമ്മ അതിനുമുമ്പേ മരണത്തിന്‍റെ കൈപിടിച്ചിറങ്ങി..

അവരുടെ ഹൃദയങ്ങളുടെ സ്പന്ദനം മാത്രം എന്‍റെ മേശപ്പുറത്തെ 'ഇന്ദുലേഖ'യുടെ താളുകളില്‍ ഇന്നും മായാതെ..മറയാതെ....

58 comments:

G.MANU said...

"ഉപേക്ഷിച്ചു..അതല്ലേ പറയാന്‍ വരുന്നത്‌.. ഈ തിരക്കഥ ഒക്കെ ഒരുപാട്‌ നമ്മള്‍ കാണുന്നതല്ലേ ചേട്ടാ.. സിനിമയിലും നോവലിലും ഒക്കെ. ഈ പ്രായത്തിലും ഈ ഫോട്ടോയും കൊണ്ടു നടക്കുന്ന ചേട്ടനു സത്യത്തില്‍ രണ്ടു തരുകയാണു വേണ്ടത്‌. ചുമ്മാ മനുഷ്യന്‍റെ സമയം മെനക്കെടുത്താന്‍.... അല്ലാ..കുമാരിച്ചേച്ചി കാണാതെ ഈ പടം എവിടെയാ ഒളിച്ചു വക്കുന്നെ.. എന്‍റെ പ്രിയപ്പെട്ട അവശകാമുകാ..." പറഞ്ഞു തീരും മുമ്പേ ദിവാകരന്‍ചേട്ടന്‍ എന്‍റെ കൈയില്‍ കടന്നു പിടിച്ചു. അല്‍പ്പം നീളം കൂടിപ്പോയതിനും പഴയ ശൈലി ആയതിനും മാന്യവായനക്കാര്‍ ക്ഷമിക്കുക..കാരണം ഈ ജീവിതം ഇങ്ങനെയല്ലാതെ പകര്‍ത്താന്‍ ഞാന്‍ അശക്തനാണു...

RR said...

വിഷമിപ്പിച്ചു കളഞ്ഞല്ലോ മാഷേ

ദിലീപ് വിശ്വനാഥ് said...

മനൂ... വീണ്ടും....


ഈ പൂര്‍വ്വകാലത്തുനിന്നൊരു പ്രണയത്തിന്‍റെ നനവ്‌ മനസില്‍ ഇങ്ങനെ പടര്‍ന്നിരിക്കുക.. ഈ... പുല്‍ത്തകിടിക്കടിയില്‍ ഹോസിട്ടു നനക്കുന്ന പോലെ.. ആ നനവിന്‍റെ ഊര്‍ജ്ജത്തില്‍ പച്ചിച്ചു പടരുക....

മനസ്സിലേക്ക് നടന്നുകയറി മനൂ...ദിവാകരേട്ടനും, സേതുലക്ഷ്മിയും, കൂടെ മനുവും...

ചന്ദ്രകാന്തം said...

മനസ്സില്‍ മറഞ്ഞുകിടക്കുന്ന ചിത്രങ്ങളുടെ ആത്മാവ്‌ തേടിയുള്ള യാത്ര.....
വല്ലാത്ത ഒരവസ്ഥയിലെത്തിച്ചു...

സഹയാത്രികന്‍ said...

“ആ മന്ദംമാമന്ദം ഓമനക്കാല്‍ വച്ചു
താളത്തിലെന്നടുത്തെത്തി...
പൂമിഴികൊണ്ട് തലോടിയെന്നുള്ളിലെ
പൂമുഖവാതില്‍ തുറന്നു...
ഒന്നും മറന്നിട്ടില്ലെന്നോളം നീയെന്നാ
കണ്ണീര്‍ പൊടിപ്പുകള്‍ ചെല്ലി...
ആദ്യത്തെ ചുംബനം പൂശിയ നാണമെന്നാ-
മുഖത്താ‍ളി മറഞ്ഞു...”

മനുവേട്ടാ... ഒരിക്കലും മരിക്കാത്ത പ്രണയത്തിന്റെ ഈ ഓര്‍മ്മകള്‍ മനസ്സ് വിഷമിപ്പിക്കുന്നു...
ഒരുപാട് എന്തൊക്കെയോ പറയണമെന്നുണ്ട്... സാധിക്കുന്നില്ല...
:(

ശ്രീ said...

മനുവേട്ടാ...

കണ്ണു നനയിച്ചു...

“സ്വന്തമാകാത്തപ്പോഴെന്തു സുഖം.
സ്വന്തമായാല്‍ പിന്നെയെന്തു സുഖം...?”


"പൂക്കളം കാണുന്ന പൂമരം പോലെ നീ
പൂമുഖത്തിണ്ണയില്‍ നിന്നു......
വീതിക്കസവുള്ള വീരാളി പട്ടില്‍ നിന്
‍പൂമേനി പൊന്നായി മിന്നി...”

ഈ ഗാനം എനിക്കും വളരെ ഇഷ്ടമാണ്‍... ഇനി ഇതു കേള്‍‌ക്കുമ്പോള്‍‌ ഈ സംഭവവും ഓര്‍‌മ്മ വരും.

വല്യമ്മായി said...

തമാശയില്‍ തുടങ്ങി,ഒടുക്കം നോവിച്ചു.നല്ല കഥ.അവസാന ഭാഗത്തിന്റെ അവതരണം കുറച്ച് കൂടി നന്നാക്കാമായിരുന്നു.

കുറുമാന്‍ said...

മനുവേ.......

വളരെ നന്നായിരിക്കുന്നു.......മൊത്തം ചിരിപ്രതീക്ഷിച്ചിട്ട് അവസാനമായപ്പോള്‍ ഒരു വിങ്ങല്‍......

കാര്‍വര്‍ണം said...

manuvetta,

:((

സണ്ണിക്കുട്ടന്‍ /Sunnikuttan said...

മനു,

ഇതിപ്പോള്‍ സ്ഥിരം പരിപാടിയാണല്ലേ, ആദ്യം ചിരിപ്പിക്കുക, പിന്നെ കരയിപ്പിക്കുക.

കൊള്ളാം മാഷെ നന്നായി.

Unknown said...

മാഷ്ടെ രചനകളില്‍ എനിക്കേറ്റവും ഇഷ്ടമായത്...സ്വന്തമാക്കുന്നിടത്ത് പ്രണയം മരിക്കുന്നു....വിരഹം പ്രണയത്തെ അനശ്വരമാക്കുന്നു.....പരസ്പരം തുറന്നു പറയാതിരുന്നാല്‍ പ്രണയത്തിനു മാധുര്യമേറുന്നു...നിത്യവസന്തം തളിരിട്ടു നില്‍ക്കുന്ന,സ്പര്‍ദ്ധകളില്ലാത്ത,പ്രണയം അനശ്വരത കൈവരിക്കുന്ന ആ മനോഹരതീരത്ത് ദിവാകരനും, സേതുവും ഇപ്പോള്‍ ഒന്നിച്ചാണല്ലോ എന്നോര്‍ക്കുമ്പോള്‍ കണ്ണുകള്‍ അറിയാതെ നിറഞ്ഞുപോകുന്നു....സന്തോഷം കൊണ്ട്

R. said...

:(

Kaithamullu said...

"ടൈം നയി യെ അങ്കിള്‍.. ഹോംവര്‍ക്ക്‌ ചെയ്യാന്‍ പോലും എനഫ്‌ ടൈം ഇല്ല...ക്യാ കരൂം...നെക്സ്‌റ്റ്‌ വീക്‌ ട്രൈ കരൂംഗാ.. "
-ദേ, ഇത് ക്വാട്ടാന്‍ കരുതി വച്ച ഡയലോഗാ. പക്ഷേ വായിച്ച് കഴിഞ്ഞപ്പോല്‍ ആകെ ഒരു പരവേശം.

ഇടക്ക് എം.ടി.യുടെ ‘മന്ദാരപ്പൂ’ വിളിക്കാതെ കയറി വന്നെങ്കിലും സമര്‍ഥമായി അതിന്റെ നിഴല്‍ കുടഞ്ഞു കളഞ്ഞു, മനു.

പിന്നെ ഓര്‍മ്മ വന്നത് ഈയിടെ നാട്ടില്‍ പോയപ്പോള്‍ കണ്ട പഴയ ഒരു ‘ഫ്ലെയിമിന്റെ’ ഇന്നത്തെ അവസ്ഥ ആണ്.

-ഒരു പാട്ട് പാ‍ടാന്‍ തോന്നുന്നു:‘കാലം മാറി വരും..”

krish | കൃഷ് said...

ആദ്യഭാഗം കോമഡിയും പിന്നെ ഒരു സെന്റിയും.
ചിരിപ്പിച്ചു പിന്നെ വിഷമിപ്പിക്കുകയാണല്ലേ പരിപാടി.



(ഓ.ടോ: ഡോക്ടറേറ്റിന് കിട്ടാതായ പേപ്പര്‍ പിന്നെ എഴുതിയെടുത്തില്ലേ?)

സുല്‍ |Sul said...

മനുവേ
നന്നായിരിക്കുന്നു.

‘കോമഡിയും ട്രാജഡിയും പിന്നെ ഞാനും’ എന്നാക്കിയാലോ ഹെഡ്ഡിങ്? ഈ ബ്രിജ് വിഹാരം എന്തിനാ :)

((:
-സുല്‍

[ nardnahc hsemus ] said...

നല്ല പ്ലോട്ട്... :) സ്ഥിരം ഫ്രെയിം...
വായിച്ചുവന്നപ്പോള്‍ കുറച്ചുകൂടി വിശാ‍ലമാക്കാമായിരുന്നു എന്നു തോന്നി..

മനുമാഷെ, ഈ ‘സൂത്രധാരന്‍‘ വേഷമുള്ള കഥകളല്ലാതെ നായകവേഷം ചെയ്തതു വായിയ്ക്കാനാ കൂടുതലിഷ്ടം... :)

അങ്കിള്‍ said...

എന്റെ കണ്ണു നിറഞ്ഞോ, മനൂ. ഇല്ല, അത്ര ദുര്‍ബലനല്ല ഞാന്‍. കൈത്തണ്ടയില്‍ വീന്നത്‌ വിയര്‍പ്പ്‌ തുള്ളികളാണ്, തീര്‍ച്ച.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഇതെന്താ ഡിക്റ്ററ്റീവ് കഥയോ. തെളിവിനായി പടോം ഇട്ടിരിക്കുന്നു. ഒട്ടും വിശ്വസിച്ചില്ല. മൊത്തം തട്ടിപ്പാ.

അപ്പു ആദ്യാക്ഷരി said...

മനൂ....ഓ.കെ. കഥ നന്നായിട്ടുണ്ട്, എഴുത്തും. ഒരു കാര്യം പറയൂ, എങ്ങനെയാണ് ഇത്ര ഈസിയായി ഈ കഥാനായികയെ കണ്ടെത്തിയത്? ആളെ നേരത്തേ അറിയാമായിരുന്നോ?

ഹാരിസ് said...

നന്നായിട്ടുണ്ട്

G.MANU said...

എക്സ്‌ക്യൂസ്‌ മീ.... ചാത്താ, അപ്പു

ഒരു കഥ പറയണം എന്നേ ഉദ്ദേശിച്ചുള്ളൂ... വെറുതെ 'എവിടെ ഡീറ്റയില്‍ഡ്‌ ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ട്‌' എന്നും, 'ആത്മകഥയെങ്കില്‍ എവിടെടാ അത്‌' എന്നൊന്നും പറഞ്ഞു വന്നേക്കല്ലേ എന്‍റെ പൊന്നു മാഷേ....

അങ്ങു ഷമിയെന്നേ

മറ്റൊരാള്‍ | GG said...

“അമിതാബ്‌ ബച്ചന്‍റെ അജീറ്‍ണ്ണവും, കരീഷ്മയുടെ കല്യാണവിശേഷവും, പേജ്‌ത്രീ പേക്കോലങ്ങളുടെ കോക്‌ടെയില്‍ .....

മനുഷ്യരിലേക്കിറങ്ങിച്ചെല്ല്.. മണ്ണിലേക്കിറങ്ങിച്ചെല്ല്.. ട്രാന്‍സ്‌ഫോം ദ പാറ്റേണ്‍ ഓഫ്‌ ബ്ളഡി ഇന്ത്യന്‍ ലൈഫ്‌.. അപ്പോഴാ റിയല്‍ പത്രപ്രവര്‍ത്തക ആവുന്നത്‌.“

അതേ മാഷേ, ഞാന്‍ വായിച്ചു. ഒരിക്കല്‍കൂടി വായിച്ചു. വായനക്കാരെ കഥാപാത്രങ്ങളുടെ കുടെ കൊണ്ടുപോകുന്ന ജീവിതഗന്ധിയായ മറ്റൊരു കഥ കൂടി.

സാധാരണ ജീവിതത്തിന്റ് സ്പന്ദനം മനു പറയുന്ന ഒരോ തമാശയിലും നിഴലിക്കുന്നു!

തുടരുക!

മൂര്‍ത്തി said...

നന്നായിട്ടുണ്ട് മനു...

വാണി said...

ചിരിയില്‍ തുടങ്ങി , വായനയ്ക്കൊടുവില്‍ ഒരു വേദന സമ്മാനിച്ച് കഥ..!
അഭിനന്ദനങ്ങള്‍ മാഷേ..

d said...

ഹൃദയസ്പര്‍ശിയായ കഥ.. മാഷിന്റെ പതിവ് ശൈലിയില്‍ ഒടുവില്‍ സെന്റിയും ആക്കി..

പിന്നെ പേപ്പര്‍ പബ്ലിഷ് ചെയ്യുന്ന കാര്യം.. ആ ഭാഗ്യം ഒത്തുവരാഞ്ഞതുകൊണ്ടല്ലേ ഇത്രയും അധികം നൊസ്റ്റാള്‍ജിക് കഥകള്‍ മാഷ് എഴുതിയത്? ഇനിയും നല്ല കഥകള്‍ക്കായി കാത്തിരിക്കുന്നു..
ആശംസയോടെ,
വീണ.

മന്‍സുര്‍ said...

മനു...

മുകളിലെ കമന്‍റ്റുകള്‍ ഈ കഥയുടെ ജീവനായിരിക്കുന്നു
ഹാസ്യത്തിലൂടെ നൊമ്പരങ്ങളിലേക്കുള്ള പര്യവസാനം

മനുവിന്റെ മറ്റൊരു മികച്ച രചന.....എല്ലാ ഭാവുകങ്ങളും നേരുന്നു

നന്‍മകള്‍ നേരുന്നു

Murali K Menon said...

മനൂ, ഇതിപ്പോള്‍ സ്ഥിരം ഏര്‍പ്പാടായിരിക്കുന്നു. നര്‍മ്മത്തില്‍ പൊതിഞ്ഞ് തുടങ്ങുക ഒടുവില്‍ മനുഷ്യനെ കരയിപ്പിക്കുക. താന്‍ തുളുമ്പിയ സേതുലക്ഷ്മിയുടെ കണ്ണുതുടച്ചു കൊടുത്തു. ഇത് വായിച്ചു തുളുമ്പിയ കണ്ണുകള്‍ തുടയ്ക്കാന്‍ വേണ്ടി മുഴുവന്‍ നര്‍മ്മത്തില്‍ കലര്‍ന്ന ഒരു പോസ്റ്റ് ഉടനെ ഇട്ടേക്കു. അതു മാത്രമേ തനിക്ക് പരിഹാരമായ് ചെയ്യാന്‍ പറ്റൂ..

മനുവിന്റെ എഴുതുന്ന ശൈലി എനിക്കൊരുപാടിഷ്ടമാണ്.
ഓ.ടോ. കഥ വായിച്ചൊക്കെ കരയാന്‍ പോകുന്ന ഇവനൊക്കെ എന്ന് വിചാരിച്ചാല്‍ അത്രക്കൊക്കെ ആര്‍ദ്രമായ ഒരു മനസ്സാണെന്നേ പറയാനൊക്കൂ..

വേണു venu said...

കാലചക്രവും വിധിയും കൂടി എഴുതുന്ന കഥകള്‍‍ തന്നെ ജീവിതം. ജീവിതത്തിലെ ഒരു ഏടു്, അനുവാചകന്‍‍ അനുഭവിക്കുന്ന രീതിയില്‍ മനു ഇവിടെ പകര്‍ത്തിയിരിക്കുന്നു.:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

സ്വന്തമാകാത്തപ്പോഴെന്തു സുഖം.
സ്വന്തമായാല്‍ പിന്നെയെന്തു സുഖം...?

rasippichu vedanippichu...

ആവനാഴി said...

മാഷെ,

കഥ വായിച്ചു. മാഷുടെ ശൈലി വളരെ ഇഷ്ടമായി. മനസ്സിനെ വല്ലാതെ പിടിച്ചുലച്ചു. ജീവിതത്തില്‍ നിന്നുള്ള ഒരേട് എത്ര നന്നായി അവതരിപ്പിച്ചിരിക്കുന്നു!

“കാലം മാറി വരും, കാറ്റിന്‍ ഗതി മാറും...” എന്നൊക്കെ പാടണമെന്നുണ്ട്. പറ്റുന്നില്ല. പ്രത്യേകിച്ചു ഇവിടെ.

സസ്നേഹം
ആവനാഴി.

ben said...

രണ്ടുതുള്ളിക്കാണീരാല്‍ ഞാനും ഒപ്പുവയ്ക്കുന്നു...

ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം.... said...

ശ്ശ്ശ്ശൊ അലബ്ബാക്കി കളഞ്ഞല്ലൊ മാഷെ..

Rasheed Chalil said...

വര്‍ദ്ധക്യം കാണുമ്പോള്‍ എപ്പോഴും മനസ്സിലെത്താറുള്ളതാണ്... അവരുടെ നിഷ്കളങ്ക ബാല്യവും ചടുലമായ യൌവ്വനവും... അതിനിടയില്‍ നഷ്ടങ്ങളും നേട്ടങ്ങളും ... എന്തൊക്കെ മോഹങ്ങളും മോഹഭംഗങ്ങളും ആ മനസ്സുകളില്‍ ഒളിഞ്ഞ് കിടപ്പുണ്ടാവും...

പിന്നെ മരണത്തിന്റെ പിടിയില്‍ നിന്ന് വഴുതിമാറി സഞ്ചരിച്ചാല്‍ കുറച്ചപ്പുറത്ത് കാത്തിരിക്കുന്ന ജീവിതത്തിന്റെ സായംസന്ധ്യയെ...

മനൂ നല്ല പോസ്റ്റ്.

Unknown said...

നന്നായിട്ടുണ്ട് മനുവേട്ടാ.

കറുമ്പന്‍ said...

"ഇത്‌ വാങ്ങിയാലാവും ദിവാകരേട്ടന്‍ വിഷമിക്കുക. എനിക്കറിയാം ആ മനസ്‌. എന്നെ കണ്ടെന്നും എന്‍റെ അവസ്ഥ ഇതാണെന്നും മോന്‍ അറിയിക്കരുത്‌. ആ ജന്‍മം ഇനിയും നീറിപ്പുകയരുത്‌.. ഞാന്‍ ദൂരെ എവിടെയോ സുഖമായി കഴിയുന്നൂ എന്ന് മാത്രമേ പറയാവൂ... ഒരുപാടു ദൂരെ.. ഒരുപാടു ദൂരെ... "

ഇതായിരിക്കും അല്ലേ യഥാര്‍ഥ പ്രണയം ??

pravasalokam said...

Mashe than ettidulla postil enikattavum ishtapetta post.

u r a great

pinne ennu vaikittu indulakhayude aa copy onnu tharanam.

ethupole palarkum oroo bhuthakalam undu mashe.............

Kappen said...

സംഭവം കൊള്ളാം...പക്ഷെ അല്‍പം കൂടി എരിവും പുളിയും ആകാമായിരുന്നു.[പഴയ പോസ്റ്റ്‌കളുടെ ഒരു കിക്ക്‌ ഇതിനു കിട്ടിയില്ല ].നല്ല ഒരു ഊക്കന്‍ പോസ്റ്റിനായി കാത്തിരിക്കുന്നു

ധ്വനി | Dhwani said...

ഇന്ദുലേഖയുടെ താളുകളില്‍ കോറാതെ കോറിയിട്ടുണ്ടാവും ''ഈ ലോകത്തിലെ ഒരേയൊരു സ്വാതന്ത്യം സ്നേഹമാണു. ഒന്നും ഗതിമാറ്റാത്തത്'' എന്ന്

പതിവുപോലെ ശൈലി സുന്ദരം!
സ്വല്‍പം സങ്കടം വിതച്ചെങ്കിലും അവസാനം ആശ്വാസമായി. വായിച്ച എല്ലാവര്‍ക്കും മനപ്രയാസമായെങ്കിലും ശുഭമായെന്നു എനിയ്ക്ക് വെറുതെ തോന്നി (എന്താണെന്നറിയില്ല ഈയിടെയായി തല ഇത്തരം ഓളങ്ങളിലാ!! :) )

Typist | എഴുത്തുകാരി said...

എത്ര ഭംഗിയായിട്ടെഴുതിയിരിക്കുന്നു, മനൂ. ഒരു നൊമ്പരം മനസ്സില്‍ ബാക്കി നില്‍ക്കുന്നു.

അലി said...

മാഷെ...

സ്വന്തമാകാത്തപ്പോഴെന്തു സുഖം.
സ്വന്തമായാല്‍ പിന്നെയെന്തു സുഖം...?

നന്നായി...
അഭിനന്ദനങ്ങള്‍!

ലേഖാവിജയ് said...

മനൂ,
ഇത്തവണ വിയോജനക്കുറിപ്പില്ല. :)
ഹൃദയത്തില്‍ തൊടുന്ന എഴുത്ത്.ആശംസകള്‍!

പാലാ ശ്രീനിവാസന്‍ said...

മനൂ,
ഇത്തവണ സ്റ്റയിലു മാറ്റിയിരിക്കുന്നല്ലോ,
ചിരിപ്പിച്ച് ചിരിപ്പിച്ച് അവസാനം കരയിപ്പിക്കുന്ന രീതിക്കുപകരം ആദ്യാവസാനം സങ്കടം നിറച്ചിരിക്കുന്നു.
താളുകള്‍ പെരുവിരല്‍കൊണ്ടു പടര്‍ത്തിയപ്പോള്‍ മൂക്കിലേക്ക്‌, മനസിലേക്ക്‌ പ്രണയത്തിന്‍റെ ഗന്ധം പടര്‍ന്നു കയറി... നല്ല ചിത്രീകരണം...

Sethunath UN said...

manuse,
ivide vannu veru pidikkunneyullu. thamasam sariyayittilla.
vayichu.
TOUCHING! vishamichu.
Onnamtharam ezhuthu!
pinnnethu parayan? ugran manu.

Mr. K# said...

:-(

ഹരിശ്രീ said...

എടാ.......!!! കൈയിലെ കാശും മുടക്കി കള്ളുംവാങ്ങിത്തന്ന് നിന്നെ ഇവിടെ കൊണ്ടുവന്നത്‌ നിന്‍റെയീ അധികപ്രസംഗം കേള്‍ക്കാനല്ല.. നിനക്കെന്നെ സഹായിക്കാന്‍ പറ്റുമോ ഇല്ലിയോ ഇപ്പൊ പറ... "

കൊള്ളാം മനു ഭായ്

ആശംസകള്‍...

നൂലുപൊട്ടിയ പട്ടങ്ങള്‍ said...

Hai Manu,

Very Nice, Keep it up

Hari Nair

നൂലുപൊട്ടിയ പട്ടങ്ങള്‍ said...

Hai Manu,

Very Nice, Keep it up

Hari Nair

ഒറ്റയാന്‍ | Loner said...

ഈശ്വരാ!
ശരിക്കും നടന്നതാണോ മാഷേ?
വിശ്വസിക്കാന്‍ പറ്റുന്നെയില്ല.

jense said...

മനു ചേട്ടാ ഓരോ അനുഭവങ്ങളും ഒരായിരം ഓര്‍മകളായി വിടരുന്ന മനസ്സാം പൂന്തോട്ടത്തില്‍ ഇനിയും ഓര്‍മ തന്‍ പുഷ്പങ്ങള്‍ ഒരായിരം എണ്ണം വിരിയട്ടെ എന്നാശംസിക്കുന്നു...

കരയിച്ചു മനു ചേട്ടന്‍..

പയ്യന്‍സ് said...

മനുവേട്ടാ, എന്നെ മനുവേട്ടന് അറിയില്ല. പക്ഷെ മനുവേട്ടന്റെ ബ്ലോഗുകളിലൂടെ എനിക്ക് മനുവേട്ടന്‍ സുപരിചിതനാണ്:). കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ് ഇ ബ്ലോഗ് ഞാന്‍ ആദ്യമായി കണ്ടത്. എനിക്ക് എല്ലാ പോസ്റ്റ് കളും ഇഷ്ടമായി, പ്രത്യേകിച്ച് ഇത്. ജീവിതത്തില്‍ എന്നും മുന്നോട്ടു പോകാന്‍ മാത്രം ആഗ്രഹിക്കുന്ന മനുഷ്യന്‍ പിന്നിട്ട വഴികളെയും അതില്‍ താങ്ങായി നിന്നവരെയും മറയ്ക്കുക എന്നത് സ്വാഭാവികം മാത്രം. പച്ചയായ ജീവിത യാഥാര്‍ത്യങ്ങള്‍.... വായിച്ചപ്പോള്‍ കണ്ണ് നനഞു പോയി....
പിന്നെ വാനാ ബി മൈ വാലന്‍ ടൈന്‍.... എനിക്കും അനുപമയെ പോലെ ഒരു കാമുകി ഉണ്ടായിരുന്നന്കില്‍.... ആശിച്ചു പോയി....
പുതിയ ബ്ലോഗ് കള്‍ക്കായി കാത്തിരികുന്നു
Raks

പയ്യന്‍സ് said...

മറന്നു, മാഷേ എന്ന് വിളിക്കാന്‍. അതാ മനുവേട്ടന്റെ ബോഡി ലാംഗ്വേജ് നു ചേരുക:)

ചെലക്കാണ്ട് പോടാ said...

മനുവേട്ടാ...

എന്താ പറയുക...

kichu... said...

engine Kazhiyunnu ithinu....


Pranayam
sathyamaanu....
saundaryamaanu....
sandeshamaanu...
Preranayaanu...
sakthiyaanu...
pratheekshayaanu.....


Kadappadu : Novel (East Coast Vijayan)

Kishore said...

നന്നായിട്ടുണ്ട് മാഷേ .വളരെ നന്നായിട്ടുണ്ട് .

മയിൽ പീലി said...

“സ്വന്തമാകാത്തപ്പോഴെന്തു സുഖം.
സ്വന്തമായാല്‍ പിന്നെയെന്തു സുഖം...
മനുവെട്ടാ.........കണ്ണ്നിരഞ്പൊയി
ശരിക്കും മനസ്സിൽ തട്ടി അവസനഭാഗം

Jobin Jose said...

"ഒന്നു കരയാന്‍ എത്ര നാളായി ഞാന്‍ കൊതിച്ചതാ..ദൈവം അതും കേട്ടു... "

Great Post....,

Anonymous said...

ola kurayil thadi ungalo

സുധി അറയ്ക്കൽ said...

ഞാനെന്തിനാ കരഞ്ഞത്‌ മനുച്ചേട്ടാ?!?!?!?!!?!