Sunday 2 May 2010

പ്ലൂട്ടോയും എക്കല്‍മണ്ണും പിന്നെ ഞാനും


(മാതൃഭൂമി ആഴ്ചപ്പതിപ്പ് ‘ബ്ലോഗന’യില്‍ വന്നത്)



“.......
പടിമേലേ നില്‍ക്കും ചന്ദ്രനോ തിടുക്കം...
പലനാളായ് താഴെയിറങ്ങാനൊരു തിടുക്കം...”

ശരീരം പ്രംതിമപോലെയാക്കി, കണ്ണാടിയില്‍ മുഴുവന്‍ ശ്രദ്ധയുമര്‍പ്പിച്ച് മീശയില്‍ ഞാന്‍ കത്രിക വച്ചു... ലെവല്‍ പോകാതെ നോക്കണമല്ലോ.....

“തിടുക്കം തിടുക്കം.. കുറച്ചുനാളായി ഞാന്‍ ശ്രദ്ധിക്കുന്നു. ഷേവു ചെയ്യുമ്പോഴും ഒരു റൊമാന്റിക് പാട്ട്!.. ഫെയര്‍ ആന്‍ഡ് ലവ്‌ലി കുഴച്ച് ആ കരിമോന്തയ്ക്കൊരു തേപ്പ്!..ബാത്ത്‌റൂമില്‍ വെള്ളം നിറയുന്നതുവരെ കണ്ണാടി നോക്കി ഒരു ജോഗിംഗ്! ആരുടേയോ കൈക്ക് പണിയുണ്ടാക്കാനുള്ള പുറപ്പാടാന്നു തോന്നുന്നു.."
ചൂലിന്റെ അറ്റം കാലില്‍ കൊണ്ടപ്പോഴാണ് ഞാന്‍ തിരിഞ്ഞുനോക്കിയത്...

“ഛെ...എടീ ആ പൊടിയെല്ലാം കൂടി എന്റെ കാലേ വലിച്ചിടാതെ.. മീശവെട്ടിന്റെ കോണ്‍സണ്ട്രേഷന്‍ കമ്പ്ലീറ്റ് പോയി... ഛായ്.....”


“കെട്ടും കഴിഞ്ഞ് രണ്ട് പിള്ളാരുമായി..ഇനി ഈ മീശയില്‍ കെടന്ന് അഭ്യാസം കാണിച്ചിട്ടെന്തെടുക്കാനാ മാഷേ...ഒരുമാതിരി ചിക്കന്‍‌ഫ്രൈയ്ക്ക് തക്കാളി ഡിസൈന്‍ ഇടുന്നപോലെ.... “

“എന്റെ ഗ്ലാമറില്‍ നിനക്കൊരല്പം അസൂയ തോന്നുന്നുണ്ടല്ലേ.. സ്വാഭാവികം.....കഴിഞ്ഞാഴ്ച എന്റെ ഫീമെയില്‍ ബോസ് എന്നോട് പറഞ്ഞതെന്താണെന്നറിയാമോ.. മനു യൂ ലുക്ക് സോ ഹാന്‍സം എന്ന്..."

"ഓഹോ..അത്രയ്ക്ക് ബോറാ അവരെ കാണാന്‍? “

“വാട്ട് യൂ മീന്‍....? “

“മാറി നിക്കങ്ങോട്ട്.. ഈ നശിച്ച പൊടി എത്ര തുടച്ചാലും പോകത്തില്ല നാശം!!. “ പെട്ടെന്ന് അവളുടെ ശ്രദ്ധ മേശയില്‍ കിടക്കുന്ന പത്രത്തിലേക്കായി..“ഈശ്വരാ..ഇവന്മാര് ഇവിടേം വന്നോ.. മനുഷ്യന്റെ സമാധാനം തകര്‍ക്കാന്‍!!”


“ആരാടീ..ഗുണ്ടകളാണോ..”! “ ഞാനും പേപ്പറിലേക്ക് നോക്കി

“ഗുണ്ടകളെ പിന്നേം സഹിക്കാം..“ ഭാര്യ നെറ്റിയില്‍ കൈവച്ചു..” ദാ ആ മഹിപാല്‍ ജുവലറി കോട്ടയത്തും വരുന്നെന്ന്..ദൈവമേ.. “
സ്വര്‍ണ്ണക്കടകളുടെ പരസ്യം കണ്ടാലുടനെ ‘ പെണ്മക്കളുള്ള കാര്യം‘ ഓര്‍മ്മപ്പെടുത്തി ഭാവിയെക്കുറിച്ചുള്ള ആശങ്കയെ 916 നിലവാരത്തിലെത്തിച്ച് ടെന്‍ഷന്‍ അടിക്കുന്ന ശീലം എല്ലാ സ്ത്രീകള്‍ക്കും ഉണ്ടോ ഇങ്ങനെ..ആര്‍ക്കറിയാം..

എത്രയും പെട്ടെന്ന് വിഷയം മാറ്റിയില്ലെങ്കില്‍ ‘ആസ്മ‘ ബാധിച്ച എന്റെ ‘ആ‍സ്‌തി‘യില്‍ തുടങ്ങി ‘ആ ദുബായ് കാരന്‍ പത്തുതവണ ആളിനെ വിട്ടതാ തീരുമാനം അറിയാന്‍’ എന്ന പ്രീമരിറ്റല്‍ ചരിത്രംവരെ വിളമ്പി ഇന്നത്തെ ദിവസം ഇവള്‍ കുളമാക്കും...

“ആ റെക്സോണ ഡിയോ എവിടെ വച്ചു... ?” എലിയെപ്പോലെ ഞാന്‍ ചുറ്റിനും നോക്കി

“രാവിലെ എന്തിനുള്ള പുറപ്പാടാ..എങ്ങോട്ടോ എഴുന്നെള്ളാനുള്ള ഒരുക്കമാണെന്നു തോന്നുന്നു”

“അതേ.. ആ കാരമ്പറമ്പിലെ സിസിലി ലീവിനു വന്നിട്ടുണ്ട് എന്നു കേട്ടു.. പത്താംക്ലാസില്‍ പഠിക്കുമ്പോഴാ അവസാനമായി കക്ഷിയെ ഒന്നു കണ്ടെ.. ഒരുപാട് മാറിക്കാണും പാവം കുട്ടി...”

“എനിക്കറിയാന്‍ വയ്യാഞ്ഞു ചോദിക്കുവാ. പെണ്‍പിള്ളാരു ലീവിനു വരുന്നതും നോക്കിയാണോ നിങ്ങളും ലീവെടുക്കുന്നെ..കഴിഞ്ഞ തവണ ആരെയാ കാണാന്‍ പോയേ.. ബിന്ദുപ്പണിക്കര്‍..പ്രീഡിഗ്രിയ്ക്കല്ലേ അവളെ അവസാനം കണ്ടേ?“

“ബിന്ദുപ്പണിക്കരല്ല.. ബിന്ദുപിള്ള. ശരിക്കും എന്നെ കണ്ടപ്പോ അവളുടെ കണ്ണു നിറഞ്ഞെടീ... ‘ജലദോഷം പിടിച്ച നിന്നോട് സംസാരിക്കുന്നത്, പഴുക്കാന്‍ തുടങ്ങിയ പേരയ്ക്ക കഴിക്കുമ്പോലെയാ’ എന്ന എന്റെ ആ പഴയ ഡയലോഗ് പോലും അവള്‍ മറന്നിട്ടില്ല... സത്യത്തില്‍ ഞാന്‍ പോലും മറന്നതാ അത്.. സെക്കന്റ് ഇയറിനു പഠിക്കുമ്പോ ഞാന്‍ അങ്ങനെ പറഞ്ഞേന്ന്...”

“എങ്ങനെ ഓര്‍ക്കും.. ‘മുണ്ടിനീരു വന്ന നിന്നോട് മിണ്ടുന്നത് ഉണ്ടമ്പൊരി തിന്നുന്നപോലെയാ‘ എന്നൊക്കെ കണ്ട പെമ്പിള്ളാരോടെല്ലാം പറഞ്ഞു നടക്കുവല്ലാരുന്നോ മഹാന്‍.. ആരോട് എന്തൊക്കെയാ പറഞ്ഞേന്ന് ഓര്‍ത്തുവക്കാന്‍ ഐന്‍സ്റ്റീന്റെ തലയൊന്നും അല്ലല്ലോ ഇത്...” ചൂലിന്റെ മൂട് അവള്‍ കൈപ്പത്തിയില്‍ ആഞ്ഞിടിച്ചു..

“ബൈദവേ.. എന്റെ ആ ‘യംഗ് ഫോര്‍ എവര്‍’ സ്ലോഗന്‍ ടീഷര്‍ട്ട് എവിടെ...നീ അത് നനച്ചില്ലേ...”

“അത് അച്ഛന്‍ കമ്പില്‍ കുത്തി മുറ്റത്തു വച്ചിട്ടുണ്ട്.. കൊപ്രാ കാക്ക കൊണ്ടുപോകാതിരിക്കാന്‍...! ഞാനാ എടുത്തു കൊടുത്തെ.. “

“എടീ മഹാപാപീ.. അസൂയമൂത്താല്‍ നീ ഇതിനപ്പുറോം ചെയ്യുമെന്നെനിക്കറിയാം” ഞാന്‍ മുറ്റത്തേക്ക് കുതിച്ചുപാഞ്ഞു..

“അസൂയ!!!.. ആ കറുത്ത ടീഷര്‍ട്ടിട്ട് നിങ്ങളെ കാണുമ്പോള്‍, അമ്പ്രല്ല റിപ്പയറര്‍ ആനപ്പുറത്തിരുക്കുന്നപോലാ എനിക്കു തോന്നുന്നെ..“

കാക്കയെ വിരട്ടാന്‍ തൂക്കിയ എന്റെ ‘യംഗ് ഫോര്‍ എവറി’നു മുകളിലിരുന്ന് കൊപ്രകൊത്തുന്ന കാക്ക നന്ദിസൂചകമായി മിസൈലുപോലെ കാഷ്ടിക്കുന്നു!.

‘ഷിറ്റ്!..യു മേഡ് മൈ ഷര്‍ട്ട് എ ഷിറ്റ്!’
കാഷ്ഠം പടര്‍ന്ന ടീഷര്‍ട്ട് കൈകൊണ്ട് തൊടാന്‍ മടിച്ചു നില്‍ക്കുമ്പോഴാണ് പിന്നിലൊരു കാല്പെരുമാറ്റം കേട്ടത്..

“മനുക്കുട്ടാ...നീ ഇവിടെ ഉണ്ടാരുന്നോടാ.. എപ്പൊ വന്നു ചാടി...”

കാക്കിയുടുപ്പിനുള്ളിലെ കുടവയറും തടവി, വളിച്ച ചിരിയുമായി മുന്നില്‍ നില്‍ക്കുന്ന സഹദേവന്‍ ചേട്ടനെ കണ്ടപ്പോള്‍ അറിയാതെ ഞാന്‍ വാ പൊത്തിപ്പോയി..
“ഹെന്റെ സഹന്‍ ചേട്ടാ...” പൊട്ടിച്ചിരിക്കിടയില്‍ കഷ്ടപ്പെട്ട് ഞാന്‍ പറഞ്ഞു ‘ഹൊന്നു കാണാനിരിക്കുവാരുന്നു.. എന്നാലും.....എന്നാലും ആ അറുപതുകാരിയെ... ഹോ..”

“എടാ ദ്രോഹീ....” സഹന്‍ ശ്രീമാന്‍ സങ്കടം സഹിക്കാനാവാതെ മുഖം ചുളുക്കി.. “നീ എങ്കിലും ഒന്നു വിശ്വസിക്ക്.... ഞാന്‍..ഞാന്‍ പീഡിപ്പിച്ചില്ലെടാ.. സത്യം.. ദൈവമേ.. ഞാനീ നാട്ടീന്ന് എവിടോട്ടെങ്കിലും പോകും.. മുരിങ്ങമംഗലത്തപ്പന്‍ പോലും എനിക്ക് സപ്പോര്‍ട്ടിനില്ല... “

“എന്നാലുമെന്റെ ചേട്ടാ.. ആളും പരുവോമൊക്കെ നോക്കി വേണ്ടെ പീഡിപ്പിക്കാന്‍..ഇതൊരുമാതിരി ആ പാവം വല്യമ്മയെ.. ഛേ... നാണക്കേടായി...ഈ നാട്ടുകാരനാണെന്ന് പറയാന്‍ പോലും എനിക്ക് നാണക്കേട്. ഛേ ഛേ...”

‘എന്നെ അങ്ങു കൊല്ലെടാ’ എന്ന ഭാവത്തില്‍ പുള്ളി ചുവരിലേക്ക് ചാഞ്ഞു നിന്നു..

ഓട്ടോ ഡ്രൈവറായ മിസ്റ്റര്‍ സഹദേവനാണ് ഇപ്പോള്‍ നാട്ടിലെ താരം. ഉച്ചനേരത്ത് പുതിയകാവിലേക്ക് അറുപതുകാരിയായ ഒരു പ്രജയേയും കൊണ്ട് ഓട്ടം പോയപ്പോള്‍ ആളൊഴിഞ്ഞ ഒരു മുക്കില്‍ വച്ച് വണ്ടിയങ്ങ് നിന്നത്രേ.. ‘ഇന്നു രാവിലേം രണ്ടു ലിറ്റര്‍ ഒഴിച്ചതാണല്ലോ ശിവനേ’ എന്ന് ആത്മഗതം ചെയ്ത്, വണ്ടി റിസര്‍വില്‍ ഇടാന്‍ വേണ്ടി കൈ പുറകിലേക്കിട്ടതും ‘ഇവന്‍ എന്നെ കാലിനു പിടിച്ച് പീഡിപ്പിക്കാന്‍ വരുന്നേ’ എന്ന് അലറി വല്യമ്മ അടുത്ത വീട്ടിലേക്ക് ഓടിക്കയറുകയും, അനന്തരം, കൈത്തരിപ്പ് തീര്‍ക്കാന്‍ ആരെയും തടയുന്നില്ലല്ലോ എന്നോര്‍ത്ത് വിഷമിച്ചിരിക്കുകയായിരുന്ന ആ വീട്ടിലെ മൂന്നു മുട്ടാളന്മാര്‍ ചേട്ടനെ ഗരുഡന്‍ തൂക്കം നടത്തിയതും ബ്രേക്കിംഗ് ന്യൂസ് ആയിട്ട് ഒരാഴ്ച ആയിരിക്കുന്നു. ലളിത് മോഡിയേയും ഭാര്യയേയും അമ്പലത്തില്‍ വച്ചു കണ്ടാല്‍, ആ സംഭവത്തെ ‘ശശിതരൂരിനേം ആ സുനന്ദക്കൊച്ചിനേം കൂടി ഞാന്‍ മീന്‍‌ചന്തയില്‍ വച്ചു കണ്ടു’ എന്ന് വിശ്വസനീയമായ രീതിയില്‍ മാറ്റിപ്പറയാന്‍ വൈഭവമുള്ള നാട്ടുകാര്‍, സഹദേവന്‍ അവര്‍കളെ ആസ്ഥാനപീഡകനായി അവരോധിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ...

“എന്നാലും ചേട്ടാ.. അടികിട്ടുമ്പോള്‍ സത്യം വിളിച്ചുപറയാമാരുന്നില്ലേ..” കാക്കക്കാഷ്ഠം കല്ലിലുരച്ചുമാറ്റിക്കൊണ്ട് ഞാന്‍ ചോദിച്ചു.

“വാപൊത്തി ഇടിതരുമ്പോള്‍ ശബ്ദം എങ്ങനെ പുറത്തു വരുമെടാ.... ഇനി രണ്ടു മാസത്തേക്ക് ഓട്ടോയിറക്കുന്നില്ല.. അച്ഛനുണ്ടോ അകത്ത്. കുറച്ചു കാശ് കിട്ടുമോന്ന് അറിയാനാ..”


‘യംഗ് ഫോര്‍ എവര്‍’നു പകരം അതിനോട് കിടപിടിക്കുന്ന സ്ലോഗന്‍ തേടി അലമാര തുറന്നപ്പോളാണ് ഭാര്യ വക ഒരു മോണിംഗ് അലാം.
“അതേ ഇന്നത്തെ യാത്രയൊക്കെ അങ്ങ് മാറ്റിവച്ചേക്ക്!!.. സിസിലിയെ അടുത്ത കൂദാശയ്ക്ക് കാണാം.. രണ്ടുമൂന്നു പണി ഞാന്‍ മാഷിനു മാറ്റിവച്ചിട്ടുണ്ട്.. വിഷമിക്കേണ്ടാ മുഴുവന്‍ ദിവസത്തേക്കുമുള്ളതുണ്ട് കേട്ടോ..”

നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍, പെറ്റിക്കോട്ട് ഇട്ട് വഴിയരികില്‍ തുമ്പിയെ പിടിച്ചിരിക്കുകയായിരുന്ന സിസിലിയുടെ ദേഹത്തേക്ക്, ഞാന്‍ ഓടിച്ചുകൊണ്ടുവന്ന സൈക്കിള്‍ ടയര്‍ ആക്സിലറേറ്റര്‍ ഒടിഞ്ഞ് പാഞ്ഞുകയറിയതും, ഉരുണ്ടുവീണ അവളുടെ വലം നെറ്റിയില്‍ മാറാത്ത ഒരു പാട് വീണതും, പത്താക്ലാസ് ജയിച്ചതിന്റെ സന്തോഷം പങ്കിടാന്‍ മിഠായിയുമായി വന്ന് ചിരിച്ചുനിന്നപ്പോള്‍ ആ പാടില്‍ തന്നെ നോക്കി ഞാന്‍ ‘കംഗ്രാറ്റ്സ്’ പറഞ്ഞതും ഫ്ലാഷ് ബാക്കായി വന്ന് ഒറ്റനിമിഷം കൊണ്ട് കെട്ടുപോയി!
“എന്തു പണി?.. നീ ചുമ്മാ എന്റെ ഹോളിഡേയില്‍ ഹോളിടാന്‍ പറയുന്നതല്ലേ..” ഞാന്‍ പരതല്‍ തുടര്‍ന്നു

“ഏയ് അല്ല..ഒട്ടും വിഷമിക്കണ്ടാ.. “ അവള്‍ മകളുടെ ബാഗില്‍ നിന്ന് തവിട്ടുകവറിട്ട ഒരു ബുക്ക് വലിച്ചെടുത്തു “ഇന്നാ.. ഐശ്വര്യമായിട്ട് തുറക്ക്.. അതിലെ ലാസ്റ്റ് പേജ് വായിക്ക്.. എന്നിട്ട് പണിയായുധങ്ങളുമായി അവിടിരി.. ഇടയ്ക്ക് കട്ടന്‍ കാപ്പിയൊക്കെ ഇട്ടുതരാം, ചോദിച്ചാമതി”. ഞാന്‍ നാലാം വയസുകാരി മകളെ നോക്കി..അവള്‍ ഇതൊന്നും ശ്രദ്ധിക്കാതെ കമ്പ്യൂട്ടര്‍ഗെയിമിന്റെ മുന്നിലാണ്

“നീ കാര്യം പറയെടീ “ ഞാന്‍ ബുക്കുതുറന്നു “ഇതെന്തോന്ന്... പ്രോജക്ട് ടു ബീ കമ്പ്ലീറ്റഡ്... ഒന്ന്.. സോളാര്‍ സിസ്റ്റം... രണ്ട്.. ഡിഫറന്റ് ടൈപ്സ് ഓഫ് സാന്‍ഡ്‌സ്...”

“മനസിലായില്ല അല്ലേ. അതെങ്ങനാ. ഒരു കൊച്ച് പഠിക്കുന്നതെന്താ, അവളുടെ മാര്‍ക്കെത്രെയാ, അവളു മിടുക്കിയാണോ ഇതൊന്നും അന്വേഷിക്കാന്‍ തന്തപ്പടിക്ക് യാതൊരു താല്പര്യവുമില്ലല്ലോ.. പി.ടി.എ മീറ്റിംഗിനു പെണ്ണായി ചെല്ലുന്നത് ഞാന്‍ മാത്രമാ.. കഴിഞ്ഞ തവണയും ആ ക്ലാസ് ടീച്ചര്‍ ചോദിച്ചു, മാളവികയുടെ അച്ഛനെവിടെ.. ഇതുവരെ കണ്ടിട്ടുപോലുമില്ലല്ലോ എന്ന്..”

“നീ എന്തു പറഞ്ഞു? “ ഞാന്‍ ബുക്കിലേക്ക് ഊളിയിട്ടു

“അവടച്ഛന്‍ ശൂന്യാകാശത്ത് പേടകം നന്നാക്കാന്‍ പോയേക്കുവാ. ആറുവര്‍ഷം കഴിഞ്ഞേ വരൂന്ന്... ദേ മനുഷ്യാ എന്നെക്കൊണ്ടൊന്നും പറയിപ്പിക്കല്ലേ..

“എടീ.. നീ ഒരുമാതിരി വിവരമില്ലാത്ത രക്ഷകര്‍ത്താക്കന്മാരെപ്പോലെ സംസാരിക്കാതെ. ബാല്യം കഴിയുന്നതുവരെ കുട്ടികള്‍ക്ക് പ്രഷര്‍ കൊടുക്കരുത്. പഠിക്കേണ്ടതൊക്കെ അവള്‍ ചുറ്റുപാടില്‍നിന്ന് പഠിച്ചോളും. അടുത്തവീട്ടിലെ പൂക്കാണ്ടിച്ചെക്കനു നാലുമാര്‍ക്ക് കൂടുതല്‍കിട്ടി എന്നറിഞ്ഞാല്‍ ആറ്റുകാലമ്മയ്ക് നേര്‍ച്ച നേരുന്ന ഇപ്പൊഴത്തെ അഴകൊഴമ്പന്‍ ദമ്പതികളുടെ കൂട്ടത്തില്‍ നമുക്ക് ചേരേണ്ട. നമ്മുടെ മോളെ നല്ലൊരു മനുഷ്യസ്ത്രീയാക്കിയാ മതി എന്ന തീരുമാനത്തില്‍ നീയും ഒപ്പിട്ടതാണല്ലോ പണ്ട്, ഓര്‍ക്കുന്നില്ലെ.. എന്നിട്ടിപ്പോ...” തയ്യാറാക്കേണ്ട മണ്ണുകളുടെ ലിസ്റ്റ് നോക്കി എന്റെ കണ്ണുതള്ളി ‘പൊടിമണ്ണ്, എക്കല്‍ മണ്ണ്, പൂഴിമണ്ണ്, ...........’

“ഫിലോസഫി അടിച്ച് പുറത്തുകടക്കാനുള്ള പൂതിയങ്ങ് മനസില്‍ വച്ചേര്.. ദാ..അതു രണ്ടും ചെയ്തുകൊടുത്തിട്ടെഴുന്നേറ്റാ മതി......”

“ഇതിപ്പോ ഞാനെങ്ങനെ ഉണ്ടാക്കും?” ചുളിഞ്ഞ മുഖത്തോടെ ഞാന്‍ ബുക്കില്‍നിന്ന് കണ്ണെടുത്തു.. “ഈ സൌരയൂഥം പാളകൊണ്ട് ഉണ്ടാക്കാം എന്നു വക്കാം.. പക്ഷേ.. ഈ മണ്ണിനെവിടെപ്പോകും..”

“പാള ഒന്നും വേണ്ടാ..അച്ഛനെക്കൊണ്ട് തെര്‍മോക്കോള്‍ വാങ്ങിപ്പിച്ചിട്ടുണ്ട് ഞാന്‍... “

“എടീ ഇത് അവള്‍ ചെയ്യേണ്ട പ്രോജക്റ്റ് അല്ലേ.. ഞാനല്ലല്ലോ പഠിക്കുന്നത്..?”

“കഷ്ടം. സിമ്പതിതോന്നുന്നു എന്റെ കാന്തനെപ്പറ്റി.! നാലാംക്ലാസില്‍ പഠിക്കുന്ന കൊച്ചെങ്ങനെയാ മാഷേ മണ്ണെടുക്കാന്‍ പോകുന്നത്.. ഇതൊക്കെ ചെയ്യേണ്ടത് പേരന്റ്സാ മനസിലായോ.. കാലം മാറിയതൊന്നും അറിയാതെ പഴയ കഥയും വായിച്ചോണ്ടിരുന്നാല്‍ ഇങ്ങനെയൊക്കെ സംഭവിക്കും.. “ ദേഷ്യം പ്രകടിപ്പിക്കാന്‍ മറ്റൊന്നും കിട്ടാഞ്ഞ് അവള്‍ വിരിച്ചിട്ടിരുന്ന ഷീറ്റ് വെറുതെ വലിച്ചെടുത്ത് വീണ്ടും വിരിച്ചു..


നാലു ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള തെര്‍മോക്കോള്‍, സ്കെച്ച് പെന്‍സില്‍, ബ്ലേഡ് എന്നിവ മുന്നില്‍ നിരന്നപ്പോള്‍, പ്രോജക്ടുകളുടെ ടെന്‍ഷന്‍ ഇല്ലാതെ പാടവരമ്പിലൂടെ ഓടിനടന്നിരുന്ന ബാല്യംകാലം ചുമ്മാ ഒന്നോര്‍ത്തു. സിലബസിലില്ലാത്ത തുമ്പിപിടിത്തം, കാറ്റാടി മേക്കിംഗ്, കുഴിയാനയ്ക്ക് ഉറുമ്പിനെ കൊടുക്കല്‍, അയലത്തെ അപ്പൂ‍പ്പന്മാര്‍ക്ക് സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കാന്‍ ചാണകം കടലാസില്‍ പൊതിഞ്ഞു വഴിയിലിടല്‍......

“എടീ ഇതിപ്പൊ എല്ലാ ഗ്രഹങ്ങളും കൂടി ഒതുങ്ങുമോ ഇതില്‍...?“

“ഒതുക്കണം. ചെറുതായി വരച്ചാ മതി..ദേ ആകപ്പാടെ ഒരു തെര്‍മോക്കോളേ ഉള്ളൂ പറഞ്ഞേക്കാം.. കൊളമാക്കല്ലേ..” എന്റെ അവധിദിവസത്തെ അതിശോഭനമായി അടച്ചുപൂട്ടിയ സംതൃപ്തിയോടെ ഭാര്യ അടുക്കളയിലേക്ക് പോയി..

ഇതിപ്പോ എങ്ങനെ വരച്ചു വെട്ടിയെടുക്കും?!. മുട്ടയുടെ വലുപ്പത്തില്‍ മധ്യഭാഗത്ത് ഒരു സൂര്യനെ പ്രതിഷ്ഠിച്ചപ്പോള്‍ എനിക്കാകെ ആശങ്ക.
പുത്രി ‘ഇതില്‍ എനിക്ക് യാതൊരു പങ്കുമില്ല‘ എന്ന മട്ടില്‍ കീബോര്‍ഡ് കുത്തിയിളക്കി ചിരിക്കുന്നു... ഞാന്‍ പതുക്കെ അടുത്തേക്ക് ചെന്നു..

“നീ ഏതു ഗെയിമാടീ കളിക്കുന്നെ.. അച്ഛനും കൂടി ഒന്നറിയട്ട്..”

“ഛേ.. ഒന്നുമാറിനിക്കച്ഛാ.. കണ്ടോ എന്റെ കോണ്‍സണ്ട്രേഷന്‍ പോയി.. നാലു രാക്ഷസനെ കൊന്നതാരുന്നു..ഇനി മൂന്നെണ്ണം കൂടിയേ ഉള്ളൂ..അയ്യോ.. ഞാന്‍ കുഴിയില്‍ വീണു!!”

“ഓഹോ..ഒരു രാക്ഷസനെ കൊന്നാല്‍ നിനക്കെത്ര മാര്‍ക്കു കിട്ടും..?”

“മാ‍ര്‍ക്കല്ല..പോയിന്റ്.. മര്യാദയ്ക്ക് പോയി സൌരയൂഥം ഉണ്ടാക്ക്.. ശല്യം ചെയ്യാതെ..”

“അല്ല.അറിയാന്‍ വയ്യാഞ്ഞിട്ട് ചോദിക്കുവാ. ഇത് നിനക്കുള്ള പ്രോജക്റ്റ് തന്നെ അല്ലേ.. അപ്പോ അതിലൊന്നുവന്നു സഹായിക്കുകയെങ്കിലും ചെയ്യെണ്ടേ മോളേ. ദാ അച്ഛന്‍ സ്കെച്ചിട്ട് തരാം..മോള് അത് വെട്ടിയെടുത്താ മാത്ര മതി..എന്താ?”

“അയ്യെടാ.. അമ്മയെ വിളിക്കെണ്ടെങ്കില്‍ അടങ്ങിയിരുന്ന് ചെയ്തോ.. ഹോ..ഗേള്‍ഫ്രണ്ടിനെ കാണാതെ ഇരിക്കപ്പൊറുതിയില്ല അല്ലേ.. പെട്ടെന്ന് അത് തീര്‍ത്തിട്ട് പോയി മണ്ണും എടുത്തോണ്ടു വാ”

“ഞാനാരാടീ ജെ.സി.ബീയോ മണ്ണെടുക്കാന്‍.. നാലാം ക്ലാസുകാരി നാപ്പതുവയസുകാരിയുടെ ഡയലോഗ് കാച്ചല്ലേ.. അടിച്ചു പപ്പടമാക്കിക്കളയും പറഞ്ഞേക്കാം “ അമര്‍ഷം തീര്‍ക്കാന്‍ ഞാന്‍ സൂര്യന്റെ അരികിലൂടെ ബ്ലേഡ് കുത്തിയിറക്കി..



സൂര്യനേയും എട്ടു ഗ്രഹങ്ങളേയും ചുരണ്ടി പ്രൊജക്ട് ചെയ്ത് നിര്‍ത്തി ഓരോന്നിനും മുകളില്‍ സ്കെച്ചുകൊണ്ട് പേരെഴുതിയപ്പൊഴേക്കും ഉച്ചയാവാറായി!

ഗലീലിയോയുടെ ആത്മസംതൃപ്തിയോടെ, ശ്രീകൃഷ്ണന്‍ ചക്രായുധം പിടിക്കുന്ന പോലെ സൌരയൂഥത്തെ ഉയര്‍ത്തി ഞാന്‍ പുത്രിയെ വിളിച്ചു.
“നോക്ക്.. നിന്റെ സോളാര്‍ സിസ്റ്റം റെഡി. കണ്ടോ.. ഇത്ര സൂപ്പര്‍ ആയിട്ട് വേറെ ആരുണ്ടാക്കും..ഇപ്പോ മനസിലായില്ലേ നിന്റച്ഛന്‍ ശരിക്കും ഒരു കലാകാരനാണെന്ന്... ഉം..കൊണ്ടുപോയി കാണിക്ക് നിന്റമ്മയെ”

“ഇതെന്തുവാ അച്ഛാ പൊറോട്ട പോലെ ഇരിക്കുന്നെ.. ഛീ.. എന്തോത്തിനു കൊള്ളാം.. അയ്യോ ..അയ്യോ. ഇതില്‍ എട്ടു പ്ലാനറ്റ്സേ ഉള്ളൂ.... പ്ലൂട്ടോ എവിടെ? അമ്മേ..അമ്മേ..അച്ഛന്‍ തെര്‍മോക്കോളു കൊളമാക്കി..ഓടി വാ.. ഓടി വാ” മരിച്ച വീട്ടിലെ നിലവിളി പ്രിയപുത്രി പുറത്തെടുത്തു..

കറിയില്‍ മുക്കിയ തവിസഹിതം ഭാര്യ മരണപ്പാച്ചിലോടെ ഓടിയെത്തി...

!!!!!!

“പ്ലൂട്ടോയോ !!.. പ്ലൂട്ടോയെ അതിനു സൌരയൂഥത്തില്‍നിന്ന് പുറത്താക്കിയിട്ട് കൊല്ലം കൊറെ ആയല്ലോ.. ഇപ്പോ എട്ടു ഗ്രഹങ്ങളേ ഉള്ളൂ...ടീച്ചറു പറഞ്ഞില്ലേ അത്..” ഞാന്‍ എന്റെ പൊതുവിജ്ഞാനം പരിചയാക്കി മാറ്റി..

“അമ്മേ..കണ്ടോ അമ്മേ.. അച്ഛന്‍ പ്ലൂട്ടോയെ വച്ചില്ല..ഇനി വേറെ തെര്‍മ്മോക്കോളു വേണം.. “

“നിങ്ങളെ ഏല്‍പ്പിച്ചപ്പൊഴേ ഞാന്‍ കരുതിയതാ ഇത് ഇങ്ങനെ തന്നെ ആവുമെന്ന്.. നാളെ മോളു സ്ക്കൂളില്‍ പോകണ്ടാ.. “ ഭാ‍ര്യ സുദര്‍ശനചക്രം വലിച്ചെറിഞ്ഞു..” ഞായറാഴ്ച ഏതു കടയാ തുറക്കുന്നേ.. ഇങ്ങനേം ഉത്തരവാദിത്തം ഇല്ലാത്ത ഒരു മനുഷ്യന്‍........”

“എടീ പ്ലൂട്ടോ ഇപ്പോ സൌരയൂഥത്തിലില്ല.. നിനക്ക് ജനറല്‍ നോളജ് ഇല്ലാത്തതിനു ഞാനെന്തു പിഴച്ചു..”

“വല്ലപ്പോഴുമെങ്കിലും കൊച്ചിന്റെ പുസ്തകം ഒന്നു തുറന്നു നോക്കണം.. അപ്പോ അറിയാം പ്ലൂട്ടോ ഉണ്ടൊ ഇല്ലിയോന്ന്.. ദാ നോക്ക് “ അവള്‍ പുസ്തകം തുറന്നു..പ്ലൂട്ടോ സ്മാര്‍ട്ടായി ഇരുന്നു ചിരിക്കുന്നു....പുറത്താക്കിയ ഇവന്‍ എപ്പോ ഇതില്‍ കടന്നുകൂടി?!. രണ്ടിലൊന്ന് അറിഞ്ഞിട്ടു തന്നെ കാര്യം

“ഇതങ്ങനെ വിട്ടാല്‍ പറ്റില്ല.. കുട്ടികളെ തെറ്റു പഠിപ്പിക്കുന്നോ.. ആരാ നിന്റെ ടീച്ചര്‍... ഇപ്പോ തന്നെ വിളിക്കണം എനിക്ക്.. ങാ..ഹാ.. പിള്ളേരെ അപ്‌ഡേറ്റ് ചെയ്യിക്കാത്ത എജ്യൂക്കേഷന്‍.... “ ഇപ്പോ ഞാന്‍ ശരിക്കും ഉത്തരവാദിത്തം ഉള്ള ഒരു പിതാവായി മാറി.. “നിന്റെ ക്ലാസ് ടീച്ചറുടെ നമ്പറെവിടെ.. ഇത് ചോദിച്ചിട്ട് തന്നെ കാര്യം “

രാജലക്ഷ്മി ടീച്ചറുടെ മൊബൈല്‍ നമ്പറിലേക്ക് അരിശത്തോടെ ഞാന്‍ വിളിച്ചു..

“ഹലോ.... “ അപ്പുറത്ത് പരുഷമായ ഒരു പുരുഷശബ്ദം..

“ഹലോ.. ഗുഡ് ആഫ്റ്റര്‍ നൂണ്‍.. രാജലക്ഷ്മിടീച്ചര്‍??”

“ഇത് ഹസ്‌ബന്‍ഡാ.. ആരാ..എന്താ കാര്യം “ പുരുഷശബ്ദം ഒന്നുകൂടി പരുഷമായി.. മിസ്‌കോളും ഒളിക്യാമറയും പെണ്‍ജന്മത്തിന്റെ സ്വസ്ഥതതന്നെ കെടുത്തുന്ന ഈ കാലത്ത് ഇതുപോലെയുള്ള സ്ക്രീനിംഗ് നല്ലതു തന്നെ..എന്നു വച്ച് ഹസ്‌ബന്‍ഡിനു അല്പം മയത്തിലൊന്നു സംസാരിച്ചുകൂടെ..

“അതേ..ഞാന്‍ ടീച്ചറിന്റെ ഒരു സ്റ്റുഡന്റിന്റെ അച്ഛനാണ്.. “

“ആയിക്കോട്ടെ..കാര്യം പറയൂ....” ഹസ്‌ബന്‍ഡിനു ഇപ്പൊഴും സംശയം മാറിയിട്ടില്ല

“അത്.. പ്ലൂട്ടോയെ പുറത്താക്കിയ കാ‍ര്യം ഒന്നു സംസാരിക്കാനാരുന്നു”


“എടീ രാജലക്ഷ്മീ!!!!!!! “ പരുഷശബ്ദം ഭാര്യയെ വിളിച്ചു പറയുന്നു “ദാ പ്ലൂട്ടോയുടെ അച്ഛന്‍ വിളിക്കുന്നു.. പുറത്താക്കിയ കാര്യം ചോദിക്കാന്‍......”

!!!!!!!!!!

“ടീച്ചറേ..ഞാന്‍ മാളവികയുടെ അച്ഛനാണേ. ഈ പ്ലൂട്ടോയെ സൌരയൂഥത്തീന്ന് പുറത്താ‍ക്കിയതല്ലേ..എന്നിട്ട് പ്രോജക്ടില്‍ അതും ചേര്‍ക്കാന്‍ പറഞ്ഞേക്കുന്നു? “

“ഓ..അതാണോ കാര്യം.. ഈ കാര്യം ഞാന്‍ ഹെഡ്‌മിസ്ട്രസിനോടും ചോദിച്ചതാ.. ‘നമ്മള്‍ പുറത്താക്കിയാലും അതവിടെത്തന്നെ കറങ്ങുന്നില്ലെ രാജലക്ഷ്മീ, അതോണ്ട് അതിനെ മാറ്റിയിട്ടുള്ള പരിഷ്കാരമൊന്നും നമുക്ക് വേണ്ടാ‘ എന്നാ മിസ് പറഞ്ഞേ... അതുകൊണ്ട് അതുകൂടി വരയ്ക്കണം.“

“എന്നാ പിന്നെ എന്തിനു കുറയ്ക്കണം. ആയിരക്കണക്കിനു ഉല്‍ക്കകളും ഉണ്ടല്ലോ..അതുംകൂടി ചേര്‍ക്കാം നമുക്ക്...”

“ഉല്‍ക്കേടേം ഉലക്കേടേം കാര്യമൊന്നും എനിക്കറിയത്തില്ല മാളവികയുടെ അച്ഛാ.. ഇനി പരാതിവല്ലോം ഉണ്ടേ സ്കൂളിലോട്ട് വന്നാട്ടെ...”

താടിയ്ക്ക് കൈയും കൊടുത്ത് സുദര്‍ശനചക്രം നോക്കി ഇരുപ്പായി ഞാന്‍...പ്ലൂട്ടോയെ എവിടെ ഫിറ്റ് ചെയ്യും..ഉള്ള ഓര്‍ബിറ്റെല്ലാം ഓള്‍‌റെഡി ചുരണ്ടി ഒരു പരുവമാക്കി..ഇനിയിപ്പോ....?

ഒരു ഈര്‍ക്കിലിന്റെ അറ്റത്ത്, ‘തെര്‍മോക്കോള്‍ പ്ലൂട്ടോയെ‘ കുത്തിയെടുത്ത്, മറ്റേ അറ്റം, ‘ഔട്ടര്‍മോസ്റ്റ് ഓര്‍ബിറ്റിലേക്ക്’ കുത്തിയിറക്കി

അന്യഗ്രഹജീവിയുടെ തലയിലെ കൊമ്പുപോലെ, സുദര്‍ശനചക്രത്തിലിരിക്കുന്ന പ്ലൂട്ടോയെ കണ്ട് നാലാം ക്ലാസുകാരി തലയില്‍ കൈവച്ചു

“ഇതും കൊണ്ട് ഞാന്‍ പോവത്തില്ല.. എന്നെ ടീച്ചറടിക്കും.. അമ്മേ.. ഞാന്‍ പോവത്തില്ല... “ അവള്‍ കരച്ചിലിന്റെ വക്കിലെത്തി.

“നീ ഇതും കൊണ്ടങ്ങ് പോയാ മതി.. ചോദിച്ചാ പറഞ്ഞേക്ക്, പ്ലൂട്ടോയുടെ നിലനില്‍പ്പ് അനിശ്ചിതത്വത്തിലാ അതുകൊണ്ടാ ഇങ്ങനെ വച്ചേന്ന്..ഉറപ്പാ..നിനക്ക് ഫുള്‍മാര്‍ക്ക് കിട്ടും..അച്ഛനല്ലേ പറേന്നെ..മോളു ചെല്ല്...ഉം..ചെല്ല്..”


‘സ്റ്റാര്‍ വാര്‍’ ഒരുവിധം ഒതുക്കിത്തീര്‍ത്തപ്പോ ദാ വരുന്ന അടുത്ത പാതകം..

പൊടിമണ്ണ്, പൂഴിമണ്ണ്, എക്കല്‍ മണ്ണ്...
കന്യാകുമാരിയില്‍ കിട്ടുന്ന മണല്‍ക്കവറുപോലെ, ചെറിയ പോളിത്തീനില്‍ പായ്ക്ക് ചെയ്ത് സീലു ചെയ്യണമത്രെ...

രക്ഷാകര്‍ത്താവിനെക്കൊണ്ട് പൂഴിക്കടകന്‍ വരെ എടുപ്പിക്കുന്ന സി.ബി.എസ്.സി പരമ്പരദൈവങ്ങളെ ഒന്നു നേരില്‍ കാണാന്‍ തോന്നി, അങ്കം കുറിക്കുന്നതിനു മുമ്പ് ഒന്നു നമസ്കരിക്കാന്‍!

“എടീ പൊടിമണ്ണും പൂഴിമണ്ണും ബുദ്ധിമുട്ടി സംഘടിപ്പിക്കാമെന്നു വക്കാം.. ഈ എക്കല്‍മണ്ണിന് എവിടെ പോകും ഞാന്‍.. അച്ചന്‍‌കോവിലാറാണേല്‍ വെള്ളം പോലുമില്ലാതെ കുഴിയായി കിടക്കുന്നു.. മണ്ണിരയുടെ വംശം അറ്റിട്ടു വര്‍ഷങ്ങളുമായി.. നീ തന്നെ പറ....”

“എനിക്കറിയത്തില്ല..എവിടുന്നേലും പോയി കൊണ്ടുവാ...” പെണ്ണുങ്ങള്‍ പണ്ടേ അങ്ങനെയല്ലേ.. ഏതോ ഒരു ഉണക്കപ്പൂവിനു വേണ്ടി, കാടായ കാടെല്ലാം അലഞ്ഞതും പോരാഞ്ഞ് ഹനുമാനുമായി ഉടക്കുകവരെ ചെയ്യേണ്ടി വന്നില്ലെ ഭീമസേനന്.

“കുറച്ച് വെള്ളം ഒഴിച്ച് മണ്ണു കുഴച്ചെടുത്താലോ..” ഗവേഷണം ആ വഴിക്ക് തിരിച്ചുവിട്ടു

“എക്കല്‍ മണ്ണ് ചുവന്നിരുന്നാല്‍ അവളെ ടീച്ചറു ചീത്തവിളിക്കും പറഞ്ഞേക്കാം...”

“എന്നാ പിന്നെ കുറച്ച് ഉമിക്കരിയിടാം അതില്..എന്താ”

“നിങ്ങളെക്കൊണ്ട് തോറ്റു ഞാന്‍....”

തലപുകഞ്ഞ ആലോചന ഒടുവില്‍ അടുത്ത വീട്ടിലെ ഗീവര്‍ഗീസ് ചേട്ടന്റെ സിന്ധിപ്പശുവിന്റെ പിന്‍ഭാഗത്തെത്തിച്ചേര്‍ന്നു..
ചാണകം മാത്രമേയുള്ളൂ ഇനി രക്ഷ.. പ്ലാസ്റ്റിക്ക് കവറില്‍ നന്നായി പായ്ക്ക് ചെയ്താല്‍ ‘അതുതാനല്ലയോ ഇത് എന്ന് വര്‍ണ്യത്തിലാശങ്ക ‘ ഒട്ടും തോന്നുകയുമില്ല..
കാര്യഗൌരവം മനസിലാക്കിയപ്പോള്‍ ഭാര്യയ്ക്കും വലിയ എതിര്‍പ്പില്ല.. മകളറിയാതെ പായ്ക്ക് ചെയ്യണം എന്ന കണ്ടീഷനേ ഉള്ളൂ കക്ഷിക്ക്..


ഓവര്‍ ടു ഗീവര്‍ഗീസ് റെസിഡന്‍സ്..


ലുങ്കിയും ടീ ഷര്‍ട്ടുമിട്ട എന്നെ കണ്ടപ്പോള്‍, മാക്സിയിട്ട ഗീവര്‍ഗീസ് ചേട്ടന്റെ രണ്ടാമത്തെ മകള്‍ ആലീസിനു അത്ഭുതം. കക്ഷിക്ക് , കഴിഞ്ഞ തവണ കണ്ടതിലും പത്തുകിലോ കൂടിയിട്ടുണ്ട് ഉറപ്പ്
“അയ്യോ..മനു.. ഇതെത്ര നാളായി കണ്ടിട്ട്.. ഇടയ്ക്കൊക്കെ വന്നുപോകുന്നു എന്നൊക്കെ അറീന്നൊണ്ട്.. വല്ലപ്പോഴും ഇങ്ങോട്ടൊന്നു വരിക..ങേഹേ.. വല്യ ആളായി അല്ലേ...”

“എന്റെ പൊന്നാലീസേ..ആകെപ്പാടെ ഒരു ദിവസത്തേക്കാ ഇങ്ങൊട്ട് വരുന്നേ..അതു കുടുംബവുമായി ഉടക്കുണ്ടാക്കാന്‍ പോലും തികയുന്നില്ല.. എന്നാ ഉണ്ട് വര്‍ത്തമാനം.. ..” ഞാന്‍ സോഫായിലേക്ക് ചാഞ്ഞു..

“ഓ നമുക്കൊക്കെ എന്നാ വര്‍ത്തമാനം മാഷെ?.. ചുമ്മാ ഉണ്ണുന്നു ഉറങ്ങുന്നു പിന്നേം ഉണ്ണുന്നു “

“പിന്നെ തടിവക്കുന്നു.. ഇതുപോലൊരു മാക്സിയുമിട്ട് രോഗങ്ങളേം കാത്തിരിക്കുന്നു, എന്നല്ലേ പറയാന്‍ ഉദ്ദേശിച്ചെ...എന്റെ അഭിപ്രായത്തില്‍ ഈ മലയാളിപ്പെണ്ണുങ്ങളെ ആത്മവിശ്വാസം കളയിപ്പിച്ച് നിരാശരാക്കുന്നതില്‍ ഈ നൈറ്റിയ്ക്ക് ഒരു പ്രധാന പങ്കുണ്ട്.. ഒരുമാതിരി കച്ചിത്തുറുവിനു കളസമിട്ടപോലെ. നിങ്ങള്‍ സ്ത്രീകള്‍ നല്ല വെസ്റ്റേണൊക്കെ ഇട്ട് പോസിറ്റീവായി ചിന്തിച്ചു നടന്നാല്‍തന്നെ കേരളം പകുതി നന്നാവും..”

“ഉം..ഇനിയിപ്പോ അതിന്റെയൊരു കുറവേ ഉള്ളൂ...”

“ആലീസിപ്പോ പാട്ടൊന്നും പാടത്തില്ലേ” പണ്ട് സ്കൂളിലെ പരിപാടിയില്‍ ആലീസ് പാടിയ ‘തുമ്പീ തുമ്പീ തുള്ളാന്‍ വായോ..’ ഇപ്പൊഴും ഓര്‍മ്മയുണ്ട്. അത് കേട്ട് ഏലിക്കുട്ടിസാറ് (ടീച്ചറേയും ‘സാറ്’ എന്ന വിളിക്കുന്ന ശീലം ഇപ്പോ നിലവിലില്ല എന്നു തോന്നുന്നു) പിറ്റേന്ന് ഒരു ക്രിസ്തീയ ഗാനത്തിന്റെ പുസ്തകം കൊടുത്തിട്ട് ‘മോളിനി ഇതിലെ പാട്ടു പാടിയാ മതി’ എന്ന് സ്നേഹത്തോടെ പറഞ്ഞതും...

“എല്ലാം പോയില്ലേ മനു..വല്ലപ്പോഴും ഒന്നു മൂളിയാലായി”

“അലക്സാണ്ടറച്ചായന്‍ എന്നാ വരുന്നെ... ഷാര്‍ജയില്‍ത്തന്നെയല്ലേ ഇപ്പൊഴും”

“ഉവ്വ് ഉവ്വ്.. ഇനി അടുത്ത കൊല്ലം നോക്കിയാ മതി.. നീ ഇരി..ഞാന്‍ ചായയെടുക്കാം..”

“അയ്യോ ചായ വേണ്ടാ. ഇത്തിരി ചാണകം..... ”

ആലീസ് പൊട്ടിച്ചിരിച്ചു.. “കോഴിക്കോട്ടൊക്കെ ചായക്ക് പകരം ചാണകമാ ഇപ്പോ?”

“വീട്ടില്‍ കുറച്ച് റോസച്ചെടികള്‍ ഭാര്യ നട്ടിട്ടുണ്ടേ..ഒരുമാതിരി ഗ്രഹണിപിടിച്ച പിള്ളാരെപ്പോലെ ആയി അത്.. അതിനു കുറച്ച് ചാണകമിടണം..ഈ ഗാര്‍ഡനിംഗില്‍ പണ്ടേ എനിക്കൊരു ഇന്ററസ്റ്റുണ്ടല്ലോ..” കള്ളം പറയുന്നതില്‍ പിഴവുപറ്റാതിരിക്കാന്‍ പരമാവധി ശ്രമിച്ചു.

“അച്ചായന്‍ എരുത്തിലിലുണ്ട്... അങ്ങോട്ട് ചെല്ല്...”

പിന്നിലെ തൊഴുത്തിലേക്ക് പതുക്കെ നടന്നു ചെന്നു.

മുട്ടുവരെ നീളമുള്ള വരയന്‍ അണ്ടര്‍വെയറും അതിനു ആറിഞ്ചു മുകളില്‍ പേരിനുവേണ്ടി പറ്റിപ്പിടിച്ചുകിടക്കുന്ന ചുരുങ്ങിയ ‘ഫോറിന്‍‘ കൈലിയും ധരിച്ച ഗ്രേറ്റ് ഗീവര്‍ഗീസ് , കുനിഞ്ഞു നിന്ന് ചാണകം വാരുന്നു..

“ഇതെന്താ അച്ചായാ അന്നാ കുര്‍ണിക്കോവാ ടെന്നീസ് കളിക്കുന്നപോലെ നിക്കുന്നെ?”

“എടാ കുഞ്ഞേ നീ എപ്പോ വന്നു ചാടി!!!” അച്ചായന്‍ ഒറ്റ സെക്കണ്ടില്‍ റൈറ്റ് ടേണടിച്ചു..

നാട്ടുവര്‍ത്തമനത്തിന്റെ മടിശ്ശീല അഴിച്ചു..സമയം പോയതറിഞ്ഞേയില്ല..

“അച്ചായന്റെ കൈയിലെ ഈ പാട് ഇതുവരെ മാറിയില്ലേ...” ഒടുവില്‍ ഞാനൊരു കള്ളച്ചിരി പാസാക്കി...

“ഹോ..അതോര്‍മ്മിപ്പിക്കാതെ കൊച്ചനേ....”

പണ്ട്, പതിവുപോലെ കുണ്ടോമണ്‍ കടവില്‍ ‘തോട്ട‘ പൊട്ടിച്ച് മീന്‍പിടിക്കാ‍ന്‍ പോയ ഗീവര്‍ഗീസ് അച്ചായന്‍, കൈയിലിരുന്നെരിയുന്ന തോട്ടയില്‍ നിന്ന് ശ്രദ്ധമാറ്റി, അതുവഴിവന്ന ഇടഞ്ഞേരി ഗോമതിച്ചേച്ചിയോട് ‘ഹൌ ആര്‍ യു’ ചോദിച്ചതും, ചേച്ചിയുടെ ‘ഐ ആം ഫൈനും’ വെടിയൊച്ചയും ഒന്നിച്ചു കേട്ടുകഴിഞ്ഞപ്പോള്‍, മണലുവാരുകാര് നിലവിളി സഹിതം അച്ചായനെ കോരി വള്ളത്തിലേക്കിട്ടതും, ‘ദാ മൂന്നു തോട്ടകൂടി ബാക്കിയു ഇവിടെ കിടപ്പുണ്ട്’ എന്ന് ഗോമതിച്ചേച്ചി വിളിച്ചുപറഞ്ഞതുമൊക്കെ ഒരിക്കല്‍ക്കൂടിയോര്‍ത്തുപോയി ഞാന്‍..

ചാണകവിഷയം അവതരിപ്പിച്ചപ്പോഴേ അച്ചായന്‍ ഹാപ്പി ആയി..
“അതിനെന്താ കൊച്ചനെ...മുഴുവനും എടുത്തോ. “ പശുവിന്റെ മുതുകില്‍ സ്നേഹപൂര്‍വ്വമൊന്നു തലോടി അച്ചായന്‍ “ പാലുതരുന്ന കാര്യത്തില്‍ മഹാപിശുക്കിയാണെങ്കിലും ചാണകത്തിന്റെ കാര്യത്തില്‍ ഒരു നിയന്ത്രണോമില്ല ഇവള്‍ക്ക്..”

ഒരു വള്ളിക്കൊട്ട നിറയെ മാറ്റിവച്ചിരിക്കുന്ന ചാണകം ചൂണ്ടി അച്ചായന്‍ ചോദിച്ചു “ഇത്രേം പോരെ”

‘ഈശ്വരാ!!!!!” ഞാനൊന്നു ചൂളി..

“അച്ചായ ഒരിത്തിരി മതി.. ആ റോസച്ചെടിയുടെ മൂട്ടിലിടാന്‍ വേണ്ടിയല്ലേ...”

“എന്താ കൊച്ചനേ ഇത്.. അച്ചായനോട് തുറന്നുചോദിക്കാനുള്ള മടികൊണ്ടല്ലേ ഇങ്ങനെ കൊറച്ചു പറേന്നേ.“ അച്ചായന്‍ കൊട്ടപൊക്കി. “ മോനിതെടുത്തോ.. നിറഞ്ഞ മനസോടാ തരുന്നേ “ പറഞ്ഞു തീരും മുമ്പേ കൊട്ട എന്റെ തലയിലായി!!!

ഇത് ഞാന്‍ വീടുവരെ എങ്ങനെ ചുമ്മും..!?

“നല്ല നാറ്റമുണ്ടല്ലോ ഗീവര്‍ഗീസച്ചായാ...”

“അത് പിന്നില്ലാണ്ടിരിക്കുമോ.. നല്ല ഒന്നാംതരം പച്ചപ്പുല്ലും കടലപ്പിണ്ണാക്കുമല്ലിയോ ഞാന്‍ അവള്‍ക്ക് കൊടുക്കുന്നെ?”

ഒരു പൂവു ചോദിച്ചപ്പോ ഇങ്ങനെ ഒരു പൂക്കാലം തന്നെ തരുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല..

‘നല്ലപോലെ പഠിച്ചില്ലെങ്കില്‍ ഭാവിയില്‍ നിന്നെ ചാണകം ചുമക്കാന്‍ വിടും’ എന്ന് മോളോട് പറയാറുള്ളത് ഇപ്പോ അറം പറ്റി എനിക്ക് തന്നെ ഏറ്റിരിക്കുന്നു..

മകളുടെ കണ്ണില്‍പ്പെടാതെ, വീടിന്റെ പിന്നാമ്പുറത്തുകൂടി കുട്ടയുമായി ഞാന്‍ ഞൊണ്ടി ഞൊണ്ടി നീങ്ങി.
അടുക്കള വശത്ത് അമ്മയുമായി പരദൂഷണം ഷെയര്‍ ചെയ്തുകൊണ്ട് അമ്മിണിച്ചേച്ചി നില്‍ക്കുന്നു. പത്തുവീടിനപ്പുറമുള്ള മിസിസ് അമ്മിണി പത്തുദിവസത്തെ അപ്ഡേഷനുമായി പതിവായി എത്താറുണ്ട്..

“ഇതെന്താ മോനേ കൊട്ടയില്‍ “

“കൊറച്ചു വരിക്കച്ചക്കയാ..ഒന്നു പിടിച്ചിറക്കിക്കേ അമ്മിണിച്ചേച്ചി..”

“എത്ര നാളായി ഇത്തിരി വരിക്ക തിന്നിട്ട്. പത്തുചൊള എനിക്കും തരണേ മോനേ”....

“എന്തിനാ പത്താക്കുന്നെ.. മുക്കാലും ചേച്ചി എടുത്തോ...” ചേച്ചി ആവേശപൂര്‍വ്വം പിടിച്ചിറക്കി..

“അയ്യേ..ഇത് ചാണോനാ......” അമ്മിണിച്ചേച്ചിയുടെ മുഖം ചാണകത്തില്‍ ചവിട്ടിയതുപോലെ ആയി.

“ഇതെന്തിനടാ ഇത്രേം ചാണകം “ അമ്മ

“ഒരു ചെറിയ പ്രോജക്ട്..........”



നാലാം ക്ലാസുകാരിയുടെ ‘പദ്ധതി’ എന്റെ ഒരു ദിവസം തന്നെ അപഹരിച്ചു.

ഒഴിഞ്ഞ കുട്ടയുമായി ഗീവര്‍ഗീസ് ഭവനത്തിലെത്തി.

“ഈ വല്യപ്പച്ചനു ഒരു കുന്തോ അറീല്ലാ.....” ആലീസിന്റെ മകന്റെ ശബ്ദം അകത്തുനിന്ന്

തൊട്ടു പുറകെ എന്തോ വീഴുന്നതിന്റെ മറ്റൊരു ശബ്ദം....

“എന്റെ കര്‍ത്താവേ..!!!!!! “ അച്ചായന്‍ അല്ലേ ഞരങ്ങുന്നത്..

അകത്തെ മുറിയിലേക്ക് കടന്നു ചെന്നു

കൈയില്‍ ഒരു മരക്കൂടുമായി അച്ചായന്‍ നെറ്റി തടവി ഇരിക്കുന്നു.. കൊച്ചുമകന്‍ മരക്കൂടുകൊണ്ട് ഏറുകൊടുത്തതാണെന്ന് ഒറ്റനോട്ടത്തിലേ മനസിലായി..

“എന്തുപറ്റി അച്ചായാ.. നെറ്റിമുഴച്ചല്ലോ..”

“ഈ കഴുവേറിക്കിത് ഉണ്ടാക്കിക്കൊടുത്ത എന്നെ പറഞ്ഞാ മതിയല്ലോ..അഹങ്കാരി... ഇനി ഇങ്ങ് വാ ഓരോന്നുണ്ടക്കിക്കാന്‍” പയ്യന്‍ മുഖം ചുളിച്ച് ദേഷ്യം പ്രകടിപ്പിക്കുകായാണ്

“ഇതെന്താ സംഭവം..?” കൂട് ഞാന്‍ കൈയിലെടുത്തു.

“പ്രോജക്ട് പോലും പ്രോജക്ട്.. കപ്പലുണ്ടാക്കണമെന്നു പോലും. ഉള്ള പട്ടികക്കഷണം വച്ച് ഒന്നൊണ്ടാക്കിക്കൊടുത്തപ്പോ അവനിത് പോരാന്ന്... വയസുകാലത്ത് ബാക്കിയൊള്ളോനേ മെനക്കെടുത്താന്‍ ഹും..!!”

ഞാന്‍ ‘കപ്പലില്‍’ ഒന്നു സൂക്ഷിച്ചുനോക്കി
“ഇതവന്‍ അച്ചായന്റെ നേര്‍ക്കെറിഞ്ഞില്ലേലേ അത്ഭുതമുള്ളൂ.. ഇത് ഒരുമാതിരി കോഴിക്കൂട് പോലുണ്ടല്ലോ അച്ചായാ.....”

“കണ്ടിട്ടുള്ളതുപോലല്ലേ ഉണ്ടാ‍ക്കാന്‍ പറ്റൂ..ഹല്ലപിന്നെ...”

ഞാന്‍ നിലത്തുകുത്തിയിരുന്നു.. പട്ടികക്കഷണങ്ങള്‍ എല്ലാം കൂടി റീഎഞ്ചീനിയറിംഗ് ചെയ്ത് ഒരു കപ്പലുണ്ടാക്കുനുള്ള ശ്രമം തുടങ്ങി..

“ഇതൊക്കെ ആ ആലീസിനെ അങ്ങ് ഏല്‍പ്പിച്ചാ പോരെ എന്റെ അച്ചായാ... “ ഒരാണി ഞാന്‍ അടിച്ചിറക്കി

“ഓ അവളെക്കൊണ്ടാവില്ല..ഒരിക്കല്‍ ഒരു ത്രാസ് അവളുണ്ടാക്കി കൊടുത്തതോടെ ഈ പരിപാടിയങ്ങ് നിര്‍ത്തി.. കട്ടിയിടാതെ തന്നെ ഒരുസൈഡ് താണുതന്നെയിരുന്നു.. സാറന്മാരാത് തിരിച്ചുകൊടുത്തുവിട്ടു.. നേരെ ആക്കീട്ട് കൊണ്ടുചെല്ലാന്‍... ഇപ്പൊഴത്തെ ഓരോ പഠിത്തമേ.. നമ്മടെ ഒക്കെ കാലത്ത് എന്തു സുകമാരുന്നു. പറങ്ങാണ്ടീം പോക്കറ്റിലിറ്റോണ്ടല്ലേ നമ്മളൊക്കെ പള്ളിക്കൂടത്തി പോയിരുന്നെ.. പ്രോജക്ടും ഇല്ല ഒരു മണ്ണാങ്കട്ടേമില്ല..”

“അതുകൊണ്ടാ നമ്മുടെയൊക്കെ ജീവിതം പറങ്ങിയണ്ടിപോലെയായേന്നാ എന്റെ ഭാര്യ പറയുന്നെ”

കപ്പല്‍ ഒരുവിധം ഞാന്‍ ഉണ്ടാക്കി ചെക്കനു കൊടുത്ത് ഞാന്‍ പുറത്തേക്കിറങ്ങി..


‘പ്രിയമുള്ളൊരാളാരോ വരുവാനുണ്ടെന്നു ഞാന്‍ വെറുതെ മോഹിക്കുമല്ലോ...’ ചെടിക്കു വെള്ളം നനച്ചുകൊണ്ട് ആലീസ് ശബ്ദം താഴ്ത്തി പാടുന്നു

“അലക്സാണ്ടറച്ചായന്‍ വരും ആലീസേ..ഇങ്ങനെ നിരാശപ്പെടാതെ.. മോന്റെ പ്രോജക്ടിന്റെ കാര്യം മാത്രം പറഞ്ഞുപേടിപ്പിക്കതിരുന്നാ മതി....”

ആലീസ് മറുചിരി ചിരിച്ചു.. സന്ധ്യയുടെ നനവു പടര്‍ന്ന ഒരു ചിരി.. ഒരു പ്രവാസീസഹധര്‍മ്മിണിയുടെ ആത്മനൊമ്പരങ്ങള്‍ ആ ചിരിയെ പൊതിഞ്ഞു നിന്നിരുന്നു..



ഇരുട്ടില്‍ ജനാലയിലൂടെ ഞാന്‍ ആകാശത്തേക്ക് നോക്കി
നിറയെ നക്ഷത്രങ്ങള്‍..
പേരറിയാത്ത ദൂരമറിയാത്ത എത്രയെത്ര നക്ഷത്രങ്ങള്‍.
പുറത്താക്കപ്പെട്ടും കറങ്ങിത്തിരിഞ്ഞും എത്രയെത്ര പ്ലൂട്ടോകള്‍...
ഞാന്‍ മകളെ നോക്കി
കണ്ണും പൂട്ടി അവള്‍ ഉറങ്ങുകയാണ്... അവളുടെ സ്വപ്നങ്ങളില്‍ പ്ലൂട്ടോയും മറ്റു ഗ്രഹങ്ങളും വന്നു നിറയുന്നുണ്ടോ....

പാതിയടഞ്ഞ മിഴിക്കുള്ളില്‍ മഹിപാല്‍ ജുവലറി പരസ്യം പകര്‍ന്ന ആശങ്കകളോടെ സഹധര്‍മ്മിണിയും ഉറങ്ങുന്നു..
അവളും പണ്ട് നക്ഷത്രങ്ങളെ നോക്കി ഇരുന്നിട്ടുണ്ടാവും..
പ്രാരാബ്ധങ്ങളുടെ ഓര്‍ബിറ്റില്‍ പ്രതീക്ഷകളുടെ ഗ്രഹങ്ങള്‍ പുറത്താക്കപ്പെടുന്നല്ലോ എന്ന ഭയം ആക്രമിക്കുന്നതിനും മുമ്പ്.........

ആകാശത്തേക്ക് നോക്കി ഞാന്‍ വെറുതെ ഒന്നു പുഞ്ചിരിച്ചു.. പ്രിയപ്പെട്ട പ്ലൂട്ടോ.. നിന്റെ അടുത്തെങ്ങാനും മനുഷ്യവാസമുള്ള ഏതെങ്കിലും ഒരു ഗ്രഹം ഉണ്ടോ.. ചായസല്‍ക്കാരത്തിനും കുശലം പറച്ചിലിനും ശേഷം പെണ്‍കുട്ടിയുടെ അച്ഛനെ മാറ്റി നിര്‍ത്തി ‘നിങ്ങള്‍ നിങ്ങളുടെ മോള്‍ക്ക് എന്തു കൊടുക്കും’ എന്നു ചോദിക്കുന്ന കാരണവന്മാരില്ലാത്ത സുരക്ഷിതമായ ഒരു ഗ്രഹം...........

116 comments:

G.MANU said...

“ഇതെന്തുവാ അച്ഛാ പൊറോട്ട പോലെ ഇരിക്കുന്നെ.. ഛീ.. എന്തോത്തിനു കൊള്ളാം.. അയ്യോ ..അയ്യോ. ഇതില്‍ എട്ടു പ്ലാനറ്റ്സേ ഉള്ളൂ.... പ്ലൂട്ടോ എവിടെ? അമ്മേ..അമ്മേ..അച്ഛന്‍ തെര്‍മോക്കോളു കൊളമാക്കി..ഓടി വാ.. ഓടി വാ” മരിച്ച വീട്ടിലെ നിലവിളി പ്രിയപുത്രി പുറത്തെടുത്തു..

ബ്രിജ്‌വിഹാരത്തിലെ പുതിയ പോസ്റ്റ്..

അരുണ്‍ കരിമുട്ടം said...

((ഠോ))
ഒരു തേങ്ങാ..
ബാക്കി പിന്നാലെ

Vinayaraj V R said...

"പ്രിയപ്പെട്ട പ്ലൂട്ടോ.. നിന്റെ അടുത്തെങ്ങാനും മനുഷ്യവാസമുള്ള ഏതെങ്കിലും ഒരു ഗ്രഹം ഉണ്ടോ.. ചായസല്‍ക്കാരത്തിനും കുശലം പറച്ചിലിനും ശേഷം പെണ്‍കുട്ടിയുടെ അച്ഛനെ മാറ്റി നിര്‍ത്തി ‘നിങ്ങള്‍ നിങ്ങളുടെ മോള്‍ക്ക് എന്തു കൊടുക്കും’ എന്നു ചോദിക്കുന്ന കാരണവന്മാരില്ലാത്ത സുരക്ഷിതമായ ഒരു ഗ്രഹം."

അരുണ്‍ കരിമുട്ടം said...

ലളിത് മോഡിയേയും ഭാര്യയേയും അമ്പലത്തില്‍ വച്ചു കണ്ടാല്‍, ആ സംഭവത്തെ ‘ശശിതരൂരിനേം ആ സുനന്ദക്കൊച്ചിനേം കൂടി ഞാന്‍ മീന്‍‌ചന്തയില്‍ വച്ചു കണ്ടു’ എന്ന് വിശ്വസനീയമായ രീതിയില്‍ മാറ്റിപ്പറയാന്‍ വൈഭവമുള്ള നാട്ടുകാര്‍, സഹദേവന്‍ അവര്‍കളെ ആസ്ഥാനപീഡകനായി അവരോധിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ...

“ദാ പ്ലൂട്ടോയുടെ അച്ഛന്‍ വിളിക്കുന്നു.. പുറത്താക്കിയ കാര്യം ചോദിക്കാന്‍......”

“എന്നാ പിന്നെ എന്തിനു കുറയ്ക്കണം. ആയിരക്കണക്കിനു ഉല്‍ക്കകളും ഉണ്ടല്ലോ..അതുംകൂടി ചേര്‍ക്കാം നമുക്ക്...”

ഹ..ഹ..ഹ
കോട്ടാനാണേല്‍ മൊത്തം കോട്ടണം ചേട്ടാ.സന്തോഷമായി, ഒരു തേങ്ങ അടിക്കാന്‍ പറ്റിയതിനും, ഈ രാത്രി ഇത്ര ചിരിക്കാന്‍ പറ്റിയതിനും നന്ദി:)

vinus said...

ആദ്യം മുതൽ തന്നെ ചിരിക്കാനൊത്തിരി എന്നാലും “ദാ പ്ലൂട്ടോയുടെ അച്ഛന്‍ വിളിക്കുന്നു.. പുറത്താക്കിയ കാര്യം ചോദിക്കാന്‍......” ഈ പറച്ചിലും കഥയിലെ സ്വീക്കൻസും കൂടി ഓർക്കുമ്പൊ ചിരി പിടി വിടുന്നു

അതെ അറിയാൻ മേലാഞ്ഞിട്ടു ചോദിക്കുവാ കൂടെ പെമ്പിള്ളേരു മാത്രെ പടിച്ചിട്ടുള്ളൂ ?? അയ്യോ മനൂജി തല്ലല്ലേ ഒരു കൊതിക്കെറുവു കോണ്ട് ചോദിച്ചു പോയതാ

Manoraj said...

മനുജി,
കാത്തിരിപ്പിനൊടിവിലെ പോസ്റ്റ് കൊള്ളാം.. ലളിത് മോഡിയും ശശി തരൂരും. പ്ലൂട്ടോയും അച്ചായനും ചാണകവും എല്ലാം കൂടി ചിരിക്കാനുള്ള വകയൊരുക്കി.. നന്ദി

Vipin vasudev said...

എന്റെ പ്രതീക്ഷകള്‍ ഒട്ടും തെറ്റിയില്ല...
പതിവുപോലെ ഒരു പാടു ചിരിച്ചു....

അടുത്ത പോസ്റിയി കാത്തിരിക്കുന്നു....

ചാണ്ടിച്ചൻ said...

"കഴിഞ്ഞ തവണയും ആ ക്ലാസ് ടീച്ചര്‍ ചോദിച്ചു, മാളവികയുടെ അച്ഛനെവിടെ.. ഇതുവരെ കണ്ടിട്ടുപോലുമില്ലല്ലോ എന്ന്..”

യഥാര്‍ത്ഥത്തില്‍ അങ്ങിനെ തന്നെയാണോ കേസ്...

ഷാജി ഖത്തര്‍. said...

ആദ്യായിട്ടാണ് ഇവിടെ കമന്റ്‌,ഭൂരിഭാഗവും പോസ്റ്റുകളും മുന്‍പ് വായിച്ചു തീര്‍ത്തിരുന്നു.
ഈ പോസ്റ്റും നന്നായി ചിരിപ്പിച്ചു. ചിരിച്ച് ചിരിച്ച് അവസാനം ഭീതി പെടുത്തുന്ന ഒരു സാമൂഹ്യ യാഥാര്‍ത്ഥ്യം ഓര്‍മ്മപെടുത്തി.

Junaiths said...

മാഷേ,തകര്‍ത്തു...
എന്നാലും പ്രോജക്ടുകള്‍ പറ്റിക്കുന്ന ഓരോ പണികളെ...ഇനി ഇങ്ങനത്തെ ചെളിയും ചാണകവും വാരുന്ന പ്രോജക്റ്റുകള്‍ ഒഴിവാക്കിയിട്ട്..തുമ്പിയെ പിടിക്കുന്നതും മറ്റും ആക്കാന്‍ ബേബിച്ചയനോട് പറഞ്ഞാലോ..

മാണിക്യം said...

ഒരു മേല്‍മീശ നിലനിര്‍ത്താന്‍ ഇത്ര ബന്ധപ്പാടുണ്ടോ? മേല്‍ മീശയില്ലങ്കില്‍ പ്രായം കുറച്ചേ തോന്നുകയുള്ളു എന്ന് - അതുകൊണ്ടാ ബോളീവുഡ് ഹീറോസ് മീശവയ്ക്കാത്തത്.... ‘യംഗ് ഫോര്‍ എവര്‍’!! എന്താ മനു? സംശയം ഉണ്ടെങ്കില്‍ www.mathrubhumi.com ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പടം ഒന്നു നോക്കിക്കെ..
ഡയലോഗ് ഒര്‍ജിനല്‍ ആണെങ്കില്‍ മനുവിനെക്കാള്‍ നര്‍‌മ്മബോധം ശ്രീമതിക്കാണേ!!

മനു ഇരുത്തി ചിന്തിപ്പിക്കാന്‍ ഈ വാക്കുകള്‍ ധാരാളം "ചായസല്‍ക്കാരത്തിനും കുശലം പറച്ചിലിനും ശേഷം പെണ്‍കുട്ടിയുടെ അച്ഛനെ മാറ്റി നിര്‍ത്തി
‘നിങ്ങള്‍ നിങ്ങളുടെ മോള്‍ക്ക് എന്തു കൊടുക്കും’
എന്നു ചോദിക്കുന്ന കാരണവന്മാരില്ലാത്ത സുരക്ഷിതമായ ഒരു ഗ്രഹം........... "

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

സിസിലി വരുന്നു എന്നെന്തിനാ പറയാൻ പോയത് ? പകരം വല്ല സുശീലൻ വരുന്നെന്നോ മറ്റോ പറഞ്ഞു നോക്കാമായിരുന്നില്ലേ പോട്ടെ ഇനി അടുത്ത തവണ ശ്രദ്ധിച്ചാൽ മതി.

ചില സാറൻമാർ കാരണം പ്ലാസ്റ്റിക്ക് വള്ളി കൊണ്ട് മുത്തും ചേർത്തു ബാഗ്ഗുണ്ടാക്കേണ്ടി വന്ന മറ്റൊരു അവശപിതാവ്

പയ്യന്‍സ് said...
This comment has been removed by the author.
പയ്യന്‍സ് said...

പതിവുപോലെ ഒരു ടിപ്പിക്കല്‍ മനുജി പോസ്റ്റ്‌. മനുജിയുടെ പോസ്റ്റുകള്‍ ആണ് ഒരു ബ്ലോഗ്‌ തുടങ്ങാന്‍ എനിക്ക് പ്രജോദനമായത് എന്നാ കാര്യം അഭിമാനത്തോടെ ഞാന്‍ ഓര്‍ക്കുന്നു

ശ്രീ said...

"“അയ്യെടാ.. അമ്മയെ വിളിക്കെണ്ടെങ്കില്‍ അടങ്ങിയിരുന്ന് ചെയ്തോ.. ഹോ..ഗേള്‍ഫ്രണ്ടിനെ കാണാതെ ഇരിക്കപ്പൊറുതിയില്ല അല്ലേ.. പെട്ടെന്ന് അത് തീര്‍ത്തിട്ട് പോയി മണ്ണും എടുത്തോണ്ടു വാ” "

ഇത് ക്വോട്ട് ചെയ്യാന്‍ തയ്യാറായി ഇരിയ്ക്കുമ്പോ ദാ വരുന്നു അടുത്തത്.
"“അത്.. പ്ലൂട്ടോയെ പുറത്താക്കിയ കാ‍ര്യം ഒന്നു സംസാരിക്കാനാരുന്നു”


“എടീ രാജലക്ഷ്മീ!!!!!!! “ പരുഷശബ്ദം ഭാര്യയെ വിളിച്ചു പറയുന്നു “ദാ പ്ലൂട്ടോയുടെ അച്ഛന്‍ വിളിക്കുന്നു.. പുറത്താക്കിയ കാര്യം ചോദിക്കാന്‍...”"

ചിരിച്ചു കണ്ണു നിറഞ്ഞു. ഒപ്പം അവസാനത്തെ ആത്മഗതവും കൂടിയായപ്പോള്‍... സൂപ്പര്‍!

ShAjiN said...

മനു വേട്ടാ എനിക്കൊരു വാക്കു തന്നിട്ടുന്ദായിരുന്നു. പഴെ പൊസ്റ്റ് ( അയചു തരാമെന്നു മരന്നു പൊയൊ ...)
ഇതു വളരെ ഇഷ്ടമായി...]

കുഞ്ഞൻ said...

മനുമാഷെ..ഞങ്ങളുടെ പ്രിയ മുത്തേ..

പെൺകുട്ടികളുടെ അച്ഛന്റെ വിലാപം ഞാൻ കാണുന്നു കേൾക്കുന്നു ഉള്ളിൽ ചിരിക്കുന്നു...

ഈ ചേച്ചിയും മാളവികയും കാരണം ഒരു റൊമാന്റിക് കഥ ഒഴിവായി. ഈ പണിയൊന്നും ഏല്പിച്ചില്ലായിരുന്നുവെങ്കിൽ സിസിലിക്കഥ വായിക്കാമായിരുന്നു.

ശുദ്ധ ഹാസ്യം അതു മനുജിയുടെ പോസ്റ്റിൽ മാത്രം..!

പിരിക്കുട്ടി said...

enikku vayya
daivame ingane adakki ppidichirunnu chirikkaan (officil ane)
pinne nalla rasamundu ennatheyum pole manuji

സന്തോഷ്‌ കോറോത്ത് said...

Superb maashe...:)

ithokke kooti oru pusthakamaakkanam!

Readers Dais said...

ഹല്ലോ മനു .....സോറി ..പ്ലൂട്ടോയുടെ പിതാവേ......

കലക്കി കേട്ടോ ...ഓഫീസില്‍ ആയിരിന്നു...എന്റെ പണി പോയേനെ ,
വിരിചിട്ടത് വലിച്ചെടുത്തു വീണ്ടും വിരിച്ചാല്‍ തീരുന്ന ദേഷ്യം... കൊള്ളാല്ലോ ......
എടുത്തു പറയാന്‍ ഏറെയുണ്ട് .....മനസ്സില്‍ ചിരിയും ........ :)

Sindhu said...

അത് ശരി ഇടയ്ക്കു കാണാതിരുന്നതിനു കാരണം ഉണ്ടല്ലേ. അതിനിടക്ക് പ്ലൂട്ടോയുടെ അച്ഛന്‍ ആവാന്‍ പോയി ഇല്ലേ?? രാജലക്ഷ്മി ടീചെര്ടെ ഹസ്ബണ്ടിനു മാത്രമേ കാര്യം പിടി കിട്ടിയുള്ളൂ .
എല്‍ കെ ജി കാരന്റെ പ്രൊജക്റ്റ്‌ ചെയ്തു തീര്‍ക്കാന്‍ രണ്ടു ദിവസം ലീവ് എടുക്കേണ്ടി വന്നു എനിക്ക്. ഇനി ഈ വര്ഷം അതെത്ര വേണ്ടി വരുമോ എന്തോ?? രസമായിരുന്നു വായിക്കാന്‍..Sindhu Nair - Gurgaon

സുമേഷ് | Sumesh Menon said...

സിസിലിക്കഥ നഷ്ടമായ സങ്കടത്തിലാ ഞാന്‍.. ആ കുഴപ്പിമില്ല മനുവേട്ടാ.. നന്നായ്‌ ചിരിച്ചു, അവസാനം ചിന്തിപ്പിച്ചു. ഏസ് യൂഷ്വല്‍...

വിജില്‍ said...

“എടീ രാജലക്ഷ്മീ!!!!!!! “ പരുഷശബ്ദം ഭാര്യയെ വിളിച്ചു പറയുന്നു “ദാ പ്ലൂട്ടോയുടെ അച്ഛന്‍ വിളിക്കുന്നു.. പുറത്താക്കിയ കാര്യം ചോദിക്കാന്‍......”

!!!!!!!!!!

ഇത്രേം ചിരിപ്പിച്ചതിന് നന്ദി....

(പോസ്റ്റുകള്‍ക്കിടയിലുള്ള സമയദൈര്‍ഘ്യം കുറക്കണമെന്ന് ആജ്ഞാപിക്കുന്നു)

വിജില്‍ said...
This comment has been removed by the author.
Anonymous said...

മനു(ഷ്യാ)
നിങ്ങളെന്റെ ജ്വാലി തെറിപ്പിക്കും
അന്നാകുര്‍ണിക്കോവ ടെന്നീസോര്‍ത്ത് ചിരി ഫ്രൂ‍ൂ‍ൂ ആയപ്പോ ബോസ് കണ്ണുരുട്ടി നോക്കുന്നു
തകര്‍ത്തു മച്ചാ

ജോബി

ലേഖാവിജയ് said...

മനൂ നന്നായിട്ടുണ്ട് :)
കുറേനാളായെന്നു തോന്നുന്നു ഇത്രയും ചിരിച്ചിട്ട്.
കുട്ടികളുടെ പ്രൊജക്ടുകളുടെ മറ്റൊരു ഇര :(

suma rajeev said...

project work cheithu thala karangunna oral aanu njanum...nicely narrated manu...weldone...

ഒഴാക്കന്‍. said...

മനൂജി, ഇത്തവണയും തകര്‍ത്തു!! എന്നാലും ഒരു സംശയം നമ്മുടെ സിസിലിയെ കണ്ടോ?

RIYA'z കൂരിയാട് said...

മനു.. ബ്രിജ് വിഹാരത്തിലെത്താന് ഒരുപാട് വൈകിപ്പൊയി.. ഇപ്പോ ദിവസവും മനുവിന്റെ ഓരോ പോസ്റ്റ് വായിക്കുന്നു.. പ്ലൂട്ടോ കലക്കി..

“ആനപ്പുറത്തിരിക്കുന്ന അംബ്രല്ലാ റിപ്പയറെ...“ ആഹാ.. ഭാര്യക്ക് ക്രത്ത്യമായി നിറ്വചിക്കാനറിയാം..അല്ലേ..?

"പ്രിയപ്പെട്ട പ്ലൂട്ടോ.. നിന്റെ അടുത്തെങ്ങാനും മനുഷ്യവാസമുള്ള ഏതെങ്കിലും ഒരു ഗ്രഹം ഉണ്ടോ.. ചായസല്‍ക്കാരത്തിനും കുശലം പറച്ചിലിനും ശേഷം പെണ്‍കുട്ടിയുടെ അച്ഛനെ മാറ്റി നിര്‍ത്തി ‘നിങ്ങള്‍ നിങ്ങളുടെ മോള്‍ക്ക് എന്തു കൊടുക്കും’ എന്നു ചോദിക്കുന്ന കാരണവന്മാരില്ലാത്ത സുരക്ഷിതമായ ഒരു ഗ്രഹം."

Sulthan | സുൽത്താൻ said...

പ്ലൂട്ടോയുടെ അഛാ, വളരെ നന്നായി.

വരികൾക്കിടയിൽ പറയാതെ പറഞ്ഞ ചില സത്യങ്ങൾക്ക്‌ 916 ന്റെ തിളക്കമുണ്ട്‌.

ചിരിച്ചും ചിരിപ്പിച്ചും, പല സത്യങ്ങളും പറഞ്ഞു.

Sulthan | സുൽത്താൻ

nandakumar said...

“പ്രാരാബ്ധങ്ങളുടെ ഓര്‍ബിറ്റില്‍ പ്രതീക്ഷകളുടെ ഗ്രഹങ്ങള്‍ പുറത്താക്കപ്പെടുന്നല്ലോ എന്ന ഭയം ആക്രമിക്കുന്നതിനും മുമ്പ്........"

സുന്ദരം....

(എടേയ് ആ അവസാന പാരഗ്രാഫൊന്ന് ഡെലിറ്റ് ചെയ്യടേയ്. ചുമ്മാ പേടിപ്പിക്കാതെ...)
:)

Joby K P said...

മാഷേ,നന്നായിട്ടുണ്ട്

Anees Hassan said...

രസികന്‍

Anonymous said...

"ആകാശത്തേക്ക് നോക്കി ഞാന്‍ വെറുതെ ഒന്നു പുഞ്ചിരിച്ചു.. പ്രിയപ്പെട്ട പ്ലൂട്ടോ.. നിന്റെ അടുത്തെങ്ങാനും മനുഷ്യവാസമുള്ള ഏതെങ്കിലും ഒരു ഗ്രഹം ഉണ്ടോ.. ചായസല്‍ക്കാരത്തിനും കുശലം പറച്ചിലിനും ശേഷം പെണ്‍കുട്ടിയുടെ അച്ഛനെ മാറ്റി നിര്‍ത്തി ‘നിങ്ങള്‍ നിങ്ങളുടെ മോള്‍ക്ക് എന്തു കൊടുക്കും’ എന്നു ചോദിക്കുന്ന കാരണവന്മാരില്ലാത്ത സുരക്ഷിതമായ ഒരു ഗ്രഹം..........".

മാഷെ, ഇതിനു പ്ലൂട്ടോ വരെയൊന്നും പോകണ്ട - കണ്ണൂര്‍ വരെ വന്നാ മതി. അവിടെ ഈ ‘മാറ്റി നിര്‍ത്തി’ ചോദ്യമില്ല...

പോസ്റ്റ് എന്നത്തേയും പോലെ വളരെ നന്നായിട്ടുണ്ട് മാഷെ - കോട്ടാനാണെങ്കില്‍ ഇഷ്ടം പോലുണ്ട്. പോസ്റ്റ് വളരെ ഇഷ്ടായി, ഇഷ്ടായി, ഇഷ്ടായി....

Babu Madai

മത്താപ്പ് said...

“എടീ രാജലക്ഷ്മീ!!!!!!! “ പരുഷശബ്ദം ഭാര്യയെ വിളിച്ചു പറയുന്നു “ദാ പ്ലൂട്ടോയുടെ അച്ഛന്‍ വിളിക്കുന്നു.. പുറത്താക്കിയ കാര്യം ചോദിക്കാന്‍...”


buhahahahahahahahahahaha...... ;)

sammathichu nnu parannjal pora,
namaskarichirikkunnu
ho :)

ithu break up party ye kadathy vettyallo...

Unknown said...

good.. very good!

Anonymous said...

"“അത്.. പ്ലൂട്ടോയെ പുറത്താക്കിയ കാ‍ര്യം ഒന്നു സംസാരിക്കാനാരുന്നു”


“എടീ രാജലക്ഷ്മീ!!!!!!! “ പരുഷശബ്ദം ഭാര്യയെ വിളിച്ചു പറയുന്നു “ദാ പ്ലൂട്ടോയുടെ അച്ഛന്‍ വിളിക്കുന്നു.. പുറത്താക്കിയ കാര്യം ചോദിക്കാന്‍...”"

എങ്ങനെ ചിരിക്കാതിരിക്കും?
കിടിലന്‍ പോസ്റ്റ്‌!

ചെലക്കാണ്ട് പോടാ said...

പ്ലൂട്ടോയുടെ അച്ഛോ....പുതിയ പോസ്റ്റുമായി എത്തിയല്ലോ, സന്തോഷം...

കണ്ണനുണ്ണി said...

മനു ചേട്ടാ ... പതിവ് പോലെ തന്നെ....
ഒരു സാധാരണക്കാരന്റെ ജീവിതം എന്ന അരിപ്പൊടിയില്‍ പുട്ടിനു തേങ്ങാ പീര പോലെ നര്‍മ്മം കൂടെ ചെന്നപ്പോ ഭംഗിയായി

Gabriel said...

Hi Manu Bhayya,

THANK GOD.. YOU AR EBACK.. THAT TOO WITH A BIG BANG!!

Aneesg said...

Nalla AMARAN Post

ശ്രീനന്ദ said...

“ദാ പ്ലൂട്ടോയുടെ അച്ഛന്‍ വിളിക്കുന്നു.. പുറത്താക്കിയ കാര്യം ചോദിക്കാന്‍......”
!!!!!!!!!!
ഇന്നലെ ഇവിടെക്കൊണ്ട് വായന നിര്‍ത്തേണ്ടി വന്നു. അത്ര ഒച്ചത്തില്‍ അല്ലേ ഞാന്‍ ഓഫീസിലിരുന്നു ചിരിച്ചത്. ബാക്കി ഊഹിക്കാമല്ലോ.

മനസ്സ് നിറഞ്ഞു ചിരിച്ചു മനുവേട്ടാ. പഴയ ബ്രിജ് വിഹാരം പോസ്റ്റുകളുടെ തിളക്കമുള്ള, ചിരിയും ചിന്തയും സമന്വയിപ്പിച്ച നല്ലൊരു വായനാനുഭവം.

വിജിത... said...

എന്താടി ഒറ്റക്കു ചിരിക്കുന്നെ എന്ന ഭര്‍ത്താവിന്റെ കമന്റ് കേട്ടാ ചിരി കണ്ട്രോള്‍ ചെയ്തെ.. ഭൈമികുട്ടികള്‍ പൊടികളല്ലെ.. ഇനിയും ഒരുപാടു വലുതാവനില്ലെ.. ചുമ്മാ കണ്ണുമടച്ചു ഉറങ്ങിക്കേ മനുചേട്ടാ..

Muralee Mukundan , ബിലാത്തിപട്ടണം said...

സിസിലികൊച്ചിനെ കാണിച്ചുമില്ല ഒപ്പം പ്രാരാബ്ദത്തിന്റെ സൌരയൂഥം ചുറ്റിയടിപ്പിക്കുകയും ചെയ്തു അല്ലേ മനുഭായി...

നന്നായിട്ടുണ്ട് കേട്ടൊ

sijo george said...

ഗൊച്ചു ഗള്ളൻ..പഴയ ഗേൾഫ്രണ്ട്സൊക്കെ അവധിക്ക് വരുന്നതും നോക്കീട്ടേ നാട്ടിലേക്ക് പോകത്തൊള്ളു അല്ലെ.. :)
നല്ല പോസ്റ്റ് മനുജി..

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

പോസ്റ്റിലെ ഓരോ വരിയും ഇഷ്ടപ്പെട്ടു. എന്നും വൈകീട്ട് ജോലിയും കഴിഞ്ഞ് വീട്ടിലെത്തിയാല്‍ ഒന്ന് വിശ്രമിച്ച് ടി വി കണ്ടിരിക്കാം എന്ന് കരുതും. ഇന്നേ വരെ നടന്നിട്ടില്ല. എന്നും ഉണ്ടാകും രണ്ട് മക്കളിലൊരാള്‍ക്ക് പ്രൊജെക്ടോ, ആക്ടിവിറ്റിയോ, അസ്സൈന്മെന്റോ. വൈഫാനെങ്കില്‍ ഒക്കെ അച്ഛന്‍ വന്നിട്ട് ചെയ്യാം എന്ന് പറഞ്ഞ് മാറ്റി വെക്കും. എനിക്ക് തോന്നണു, സ്കൂളില്‍ മക്കളെ അയക്കുന്നതിലും നല്ലത് നമുക്കങ്ങ് ചെന്നിരുക്കുന്നതാണെന്നാണ്. അടുത്ത പി ടി മീറ്റിംഗിന് പരാതിപ്പെടണം എന്ന് കരുതിയിരിക്കുമ്പോഴാണ് സമാന ചിന്തയില്‍ ഒന്ന് വായിക്കുന്നത്. വളരെ ഇഷ്ടപ്പെട്ടു.

“”“പ്രിയപ്പെട്ട പ്ലൂട്ടോ.. നിന്റെ അടുത്തെങ്ങാനും മനുഷ്യവാസമുള്ള ഏതെങ്കിലും ഒരു ഗ്രഹം ഉണ്ടോ.. ചായസല്‍ക്കാരത്തിനും കുശലം പറച്ചിലിനും ശേഷം പെണ്‍കുട്ടിയുടെ അച്ഛനെ മാറ്റി നിര്‍ത്തി ‘നിങ്ങള്‍ നിങ്ങളുടെ മോള്‍ക്ക് എന്തു കൊടുക്കും’ എന്നു ചോദിക്കുന്ന കാരണവന്മാരില്ലാത്ത സുരക്ഷിതമായ ഒരു ഗ്രഹം.......“”“

ബഷീർ said...

>>“എടീ രാജലക്ഷ്മീ!!!!!!! “ പരുഷശബ്ദം ഭാര്യയെ വിളിച്ചു പറയുന്നു “ദാ പ്ലൂട്ടോയുടെ അച്ഛന്‍ വിളിക്കുന്നു.. പുറത്താക്കിയ കാര്യം ചോദിക്കാന്‍......” <<


ചിരിക്കാതിരിക്കാൻ എങ്ങിനെ കഴിയും :

വളരെ നന്നായിരിക്കുന്നു. ഈ പെടാപാടുകളുടെ വിഹാര വിചാരം മനു.. ഇപ്പോൾ കുട്ടികളേക്കാൾ പാട് അച്ചനമ്മമാർക്ക് തന്നെ ..ഓരോ പ്രൊജക്റ്റുകൾ കണ്ടാൽ വട്ടാവാൻ എവിടെയും പോവേണ്ട. കുട്ടികളുടെ കാര്യവും കഷ്ടമാണ്. താങാവുന്നതിലധികം ഭാരമാണവർക്ക്. ഇനി മതി മോളെ എന്ന് പറഞ്ഞാലും പാവം ഉപ്പാക്കത് പറയാം നാളെ ഇതിന്റെ ഇരട്ടിയാവും എനിക്കെഴുതാൻ എന്ന് പറഞ്ഞ് ഉറക്കം തൂങ്ങുന്ന കണ്ണുകളുമായി വീണ്ടും പുസ്തകതാളുകളിലേക്ക് തിരിയുന്ന എന്റെ നാലാം ക്ലാ‍ാസുകാരി മോളെയും ഓർത്തു.

അഭിനന്ദനങ്ങൾ ജി.മനുജി :)

Bijith :|: ബിജിത്‌ said...

മനുജീ, ഇത്തവണ ആരും നീളം കൂടി എന്ന് പറഞ്ഞില്ല, അവരുടെ സ്കെയില്‍ കളഞ്ഞു പോയോ ആവോ... ;)

പാവം മാളുക്കുട്ടിക്ക് വേണ്ടിയല്ലേ... പിന്നെ പണ്ട് പുസ്തകം കാണാത്തതിന്റെ കുറവും മാറും.

ഞാന്‍ നാലാം ക്ലാസ്സിലാണ് ഇംഗ്ലീഷ് പഠിച്ചു തുടങ്ങിയത്, ഹിന്ദി ഏഴിലും. ഇപ്പൊ ഒന്നാം ക്ലാസ്സിലെ എല്ലാം... ഇപ്പോഴത്തെ പിള്ളേരുടെ ഒരു നിലവാരം നോക്കണേ... അവരുടെ അച്ഛന്‍ അമ്മമാരുടെയും ;)

Typist | എഴുത്തുകാരി said...

ചിരിച്ച് ചിരിച്ച് വയ്യാണ്ടായി....

Unknown said...

ദാ പ്ലൂട്ടോയുടെ അച്ഛന്‍ വിളിക്കുന്നു.. പുറത്താക്കിയ കാര്യം ചോദിക്കാന്‍......

മനു ഏട്ടാ...നന്ദി.....ആസ്വദിച്ച് ചിരിക്കാന്‍ കാരണമായതിന്

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ദാ പ്ലൂട്ടോയുടെ അച്ഛന്‍ വിളിക്കുന്നു.. പുറത്താക്കിയ കാര്യം ചോദിക്കാന്‍......

ദാ ഇതൊടെ എല്ലാ കണ്ട്രോളും പോയി.. ഹഹഹഹഹ

jayanEvoor said...

“ദാ പ്ലൂട്ടോയുടെ അച്ഛന്‍ വിളിക്കുന്നു.. പുറത്താക്കിയ കാര്യം ചോദിക്കാന്‍......”

"ചായസല്‍ക്കാരത്തിനും കുശലം പറച്ചിലിനും ശേഷം പെണ്‍കുട്ടിയുടെ അച്ഛനെ മാറ്റി നിര്‍ത്തി
‘നിങ്ങള്‍ നിങ്ങളുടെ മോള്‍ക്ക് എന്തു കൊടുക്കും’ എന്നു ചോദിക്കുന്ന കാരണവന്മാരില്ലാത്ത സുരക്ഷിതമായ ഒരു ഗ്രഹം........... "

ബ്രില്ല്യന്റ് റൈറ്റിംഗ്!

kichu / കിച്ചു said...

മനൂ.. ചിരിക്കെടോ.. പിന്നേം പിന്നേം ചിരിക്ക് എന്നിട്ട് കൂടുതല്‍ ചിരിപ്പിക്ക്.
സൂപ്പര്‍ പോസ്റ്റ്.
ലീവ് ലാസ്റ്റ് പാര...
അവള്‍ നിനക്ക് സ്വര്‍ണ്ണമാകും.. സ്വത്താകും..

നന്ദാ...
ഇപ്പൊഴേ ഇങ്ങനായാലോ... മുടി മുഴുവന്‍ പോകുമേ :)

Gabriel said...

THIS REALLY GOES FOR A GUN SALUTE. BANG!! BANG!! BANG!! KUDOS TO MANU BHAYYA.. KEEP UP THE GOOD WORK.

പ്രദീപ്‌ said...

ഇയാള്‍ ഒരു നല്ല എഴുത്ത് കാരനാടോ ഞാന്‍ ഇയാളുടെ ഒരു ആരാധകനും ..... പെണ്മക്കളുള്ള അപ്പന്റെ ചിന്തകള്‍ അവസാന വരികളില്‍ പോസ്റ്റിനെ കിടിലമാക്കി .

Pongummoodan said...

നല്ല ഉശിരന്‍ പോസ്റ്റ് മനുജീ.. :)

Sandeepkalapurakkal said...

“ഹലോ.. ഗുഡ് ആഫ്റ്റര്‍ നൂണ്‍.. രാജലക്ഷ്മിടീച്ചര്‍??”

“ഇത് ഹസ്‌ബന്‍ഡാ.. ആരാ..എന്താ കാര്യം “ പുരുഷശബ്ദം ഒന്നുകൂടി പരുഷമായി.. മിസ്‌കോളും ഒളിക്യാമറയും പെണ്‍ജന്മത്തിന്റെ സ്വസ്ഥതതന്നെ കെടുത്തുന്ന ഈ കാലത്ത് ഇതുപോലെയുള്ള സ്ക്രീനിംഗ് നല്ലതു തന്നെ..എന്നു വച്ച് ഹസ്‌ബന്‍ഡിനു അല്പം മയത്തിലൊന്നു സംസാരിച്ചുകൂടെ..

“അതേ..ഞാന്‍ ടീച്ചറിന്റെ ഒരു സ്റ്റുഡന്റിന്റെ അച്ഛനാണ്.. “

“ആയിക്കോട്ടെ..കാര്യം പറയൂ....” ഹസ്‌ബന്‍ഡിനു ഇപ്പൊഴും സംശയം മാറിയിട്ടില്ല

“അത്.. പ്ലൂട്ടോയെ പുറത്താക്കിയ കാ‍ര്യം ഒന്നു സംസാരിക്കാനാരുന്നു”


“എടീ രാജലക്ഷ്മീ!!!!!!! “ പരുഷശബ്ദം ഭാര്യയെ വിളിച്ചു പറയുന്നു “ദാ പ്ലൂട്ടോയുടെ അച്ഛന്‍ വിളിക്കുന്നു.. പുറത്താക്കിയ കാര്യം ചോദിക്കാന്‍......”

!!!!!!!!!!

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

മാഷേ,
ഡല്‍ഹി വിട്ടപ്പം ആ സ്വാഭാവികമായ തമാശകളും കൈമോശം വന്നോന്നു സംശയിച്ചായിരുന്നു. ഇപ്പം ആ സംശയം മാറിക്കിട്ടി. കാലിക മായ ഈ ഐറ്റം വളരെ ചിരിപ്പിച്ചു. കൂടെ ചിന്തിപ്പിക്കുകയും.

വശംവദൻ said...

നല്ല പോസ്റ്റ്.

ഒത്തിരി ചിരിപ്പിക്കുകയും അതിലേറെ ചിന്തിപ്പിക്കുകയും ചെയ്യുന്ന വരികൾ.

krish | കൃഷ് said...

കലക്കീട്ടോ..മച്ചൂ.
മണ്ണുമാന്തിയന്ത്രം ചാണകം‌മാന്തിയന്ത്രമായല്ലേ.
ലീക്ക് ചെയ്യുന്ന കൊട്ടയില്‍ ചാണകവും തലയില്‍ ചുമന്നുള്ള ആ സീന്‍.. ഹഹ. അല്പനേരത്തേക്കാണെങ്കിലും ആ ‘ഗ്ലാമര്‍’ അങ്ങു പോയിക്കിട്ടിയില്ലേ.
ആ സമയത്ത് സുന്ദരികളായ പെണ്‍‌പിള്ളേര്‍ ആ വഴി വന്നിരുന്നുവെന്കില്‍...!!

.
.
(“ഞാന്‍ നാലാം വയസുകാരി മകളെ നോക്കി..“
.....
“നാലാംക്ലാസില്‍ പഠിക്കുന്ന കൊച്ചെങ്ങനെയാ മാഷേ മണ്ണെടുക്കാന്‍ പോകുന്നത്..“

ഇതെപ്പടീ മച്ചൂ.... കറക്റ്റ് പണ്ണുങ്കോ. )

Bijith :|: ബിജിത്‌ said...

ഒരു ആഗ്രഹം കൊണ്ട് ചോദിക്കുവാ... മാളൂട്ടിയും അമ്മയും താങ്കളുടെ പൊറോട്ട, അല്ല സുദര്‍ശനചക്രം ചവിട്ടി പൊട്ടിച്ചില്ലെങ്കില്‍ അതിന്റെ പടം ഒന്ന് ഇടുമോ ഇവിടെ... ഒരു കൌതുകം ;) ഒത്താല്‍ ആ ടൈറ്റാനിക്കും

Unknown said...

"ചായസല്‍ക്കാരത്തിനും കുശലം പറച്ചിലിനും ശേഷം പെണ്‍കുട്ടിയുടെ അച്ഛനെ മാറ്റി നിര്‍ത്തി ‘നിങ്ങള്‍ നിങ്ങളുടെ മോള്‍ക്ക് എന്തു കൊടുക്കും’ എന്നു ചോദിക്കുന്ന കാരണവന്മാരില്ലാത്ത സുരക്ഷിതമായ ഒരു ഗ്രഹം."

gambheeram Manuchetta athigambheeram ...

Kishore said...

പ്ലൂട്ടോയെ കുറിച്ച് ഒരക്ഷരം മിണ്ടിപ്പോകരുത് . ഇതു ചതിയായി പൊയ് . ഞാന്‍ പോസ്റ്റ്‌ ഇപ്പോളാണ് കാണുന്നത് . " ഒന്ന് മിസ്സ്‌ അടിച്ചിരുന്നെങ്കില്‍ , ഒരു ഓഫ്‌ ലൈന്‍ മെസ്സേജ് അയച്ചിരുന്നെങ്കില്‍ ഞാന്‍ നേരത്തെ വായിക്കുമായിരുന്നു മനുവേട്ടാ ഞാന്‍ നേരത്തെ വായിക്കുമായിരുന്നു :) " സംഭവം കലക്കീട്ടുണ്ട് . പക്ഷെ പഴയ ആ ഒരു രീതിയിലോട്ടു വന്നിട്ടില്ല എന്ന തോന്നല്‍ ശക്തമായുണ്ട് . എനിക്ക് ഇത് പറഞ്ഞെ മതിയാകു . സമയം ഒരു പ്രശ്നം തന്നെയായിരിക്കാം . എങ്കിലും ... വേറെ ഒരു കാര്യം കൂടി , അടുത്ത പോസ്റ്റ്‌ അദികം വൈകിക്കണ്ട . പെട്ടന്ന് തന്നെ ആകാം . :) ഒപ്പം അച്ഛനമ്മമാരുടെ മനസ് മനസിലാക്കാന്‍ കഴിയുന്ന ഒരു നല്ല സമൂഹത്തിനു വേണ്ടിയുള്ള ആശംസകളും ...
കിഷോര്‍

സുല്‍ |Sul said...

മനുജീ...
നല്ല രസികന്‍ പോസ്റ്റ് ട്ടാ.
ഞാന്‍ ചെയ്തു വിടുന്ന മിക്കവാറും പ്രൊജക്റ്റുകളും അതു പോലെ തിരിച്ചു വരാറാണ് പതിവ്. എന്നാലും ചെയ്യാതിരിക്കാന്‍ പറ്റുവൊ.

ആശംസകള്‍!

:) said...

nalla rasam ndu vaayikkan. ending was touching.

അരുണ്‍/arun said...

ഓഹ്
പ്ലൂട്ടോ പ്രിയപ്പെട്ട പ്ലൂട്ടോ
നിന്നെ സ്മാര്‍ത്തവിചാരം നടത്തി പടിയടച്ച് പിണ്ണം വെച്ച മനുഷ്യശിരോമണികള്‍ ഇതും ഇതിലപ്പുറവും അനുഭവിക്കണം.

മനുജി
ഇങ്ങോട്ടുള്ള എന്റെ ആദ്യവരവ് തന്നെ രസിച്ചു.

Haris Mangalassery said...

ദേഷ്യം പ്രകടിപ്പിക്കാന്‍ മറ്റൊന്നും കിട്ടാഞ്ഞ് അവള്‍ വിരിച്ചിട്ടിരുന്ന ഷീറ്റ് വെറുതെ വലിച്ചെടുത്ത് വീണ്ടും വിരിച്ചു...
Good Yaar.....

എതിരന്‍ കതിരവന്‍ said...

ങ്ഹാ ഇത്രെയൊള്ളൊ? രാത്രി പതിനൊന്നരയ്ക്കാ ഒരിക്കൽ എന്റെ മോൾ പറയുന്നത് പിറ്റേന്നു സ്കൂളിൽ ആറുതരം കല്ലുകൾ കൊണ്ടുചെല്ലണമെന്ന്. ഞാൻ ഉറക്കം നടിച്ചു കിടക്കുകയാണെന്ന് ഭാര്യയ്ക്ക് മനസ്സിലായി. മോൾക്കും. കരച്ചിലായി പിന്നെ. രാത്രി പന്ത്രണ്ടിനു ഞാൻ മുറ്റത്തും പറമ്പിലും ടോർച്ചുമായി പരതുന്നു. നാലു തരം കഷ്ടിച്ചു കിട്ടി. പിന്നെ രണ്ടെണ്ണം എങ്ങനെ ഒപ്പിയ്ക്കും? അത് ഒപ്പിച്ചതിനു മോൾക്കു ടീച്ചറിൽ നിന്നു കിട്ടിയ കളിയാക്കലും അത് ശതഗുണീഭവിച്ച് എന്റെ മേൽ വന്നു വീണതും.......

റിലെറ്റീവ്സ് ആണ് ഹോം വർക്കൊക്കെ ചെയ്യുന്നതെന്ന് എല്ലാർക്കും അറിയാം. ഐൻസ്റ്റൈന്റെ ഹോം വർക്ക് റിലേറ്റീവ്സ് ചെയ്തുകൊടുത്തതാണ്. അതാ തിയറി ഓഫ് റിലേറ്റിവിറ്റി എന്നു പറയുന്നത്.

ദാ ഇപ്പൊ പൊട്ടിവിടർന്ന പരമസത്യം എന്ന് തോന്നിയ്ക്കുന്ന രീതിയിൽ എഴുതുന്നതാണ് മനുവിന്റെ ട്രിക്ക്. അവസാനം ചില ജീവിതസത്യങ്ങളും.
ഈയിടെ കാണാത്തതിന്റെ പരിഭവം തീർന്നു.

Anonymous said...

ഒരു ചെറിയ ഇടവേളയ്ക്കു ശേഷം മനു ചേട്ടന്റെ പോസ്റ്റ്‌ വായ്ച്ചു ആസ്വദിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം..നന്ദി...

Harisuthan Iverkala | ഹരിസുതന്‍ ഐവര്‍കാല said...

പെണ്‍കുട്ടികളുണ്ടാകേണ്ടി വന്നോ മനുചേട്ടാ ഈ സ്ത്രീധനം എന്ന സാമൂഹികദുരന്തത്തിന്‍റെ ആഴം മനസിലാക്കാന്‍.. എന്തായാലും പോസ്റ്റ് കലക്കി...

ബിച്ചു said...

അയ്യെടാ.. അമ്മയെ വിളിക്കെണ്ടെങ്കില്‍ അടങ്ങിയിരുന്ന് ചെയ്തോ.. ഹോ..ഗേള്‍ഫ്രണ്ടിനെ കാണാതെ ഇരിക്കപ്പൊറുതിയില്ല അല്ലേ.. പെട്ടെന്ന് അത് തീര്‍ത്തിട്ട് പോയി മണ്ണും എടുത്തോണ്ടു വാ

മത്ത കുത്തിയാല്‍ കുംബളം വളരില്ല എന്ന് മനസലായി


മനുചേട്ടാ ..അടിപൊളി

നീര്‍വിളാകന്‍ said...

മനു സാറെ... സംഗതി ജോര്‍..... എന്തായാലും പ്ലൂട്ടോയ്ക്ക് ഒരു സ്ഥാനം കിട്ടിയല്ലോ.. സമാധാനമായി!!!

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

“ഐൻസ്റ്റൈന്റെ ബന്ധുക്കൾ എഴുതിക്കൊടൂത്തതാ യിരുന്നു അല്ലെ റിലേറ്റിവിറ്റി“

മനുവിന്റെ കഥ വായിച്ചു ചിരിച്ചു തീർന്നില്ല റതിനു മുന്നേ എതിരനും കൂടി തുടങ്ങിയാൽ

അഭി said...

മാഷെ നന്നായി ചിരിപ്പിച്ചു

Raveesh said...

ഇഷ്ടപ്പെട്ടു :)

(പ്രോജക്റ്റുകള്‍ ചെയ്യുന്ന വേറൊരു ഹതഭാഗ്യന്‍‍)

Pramod said...

Ofcourse, it can be categorized as "narmam". But more than that, as apparent in all your posts, it has a very important message to the human community. Good one Manu..keep going!!

mini//മിനി said...

ഈ പ്ലൂട്ടോയെക്കൊണ്ട് തോറ്റു,

jyo.mds said...

വളരെ രസകരമായിരിക്കുന്നു.ഒരു പൂവ് ചോദിച്ചപ്പോള്‍ പൂക്കാലം തന്നെ തന്നതും...കുറെ ചിരിച്ചു.പ്രോജെക്റ്റ് എന്ന ഹെഡൈക്ക്!

Raseena said...
This comment has been removed by the author.
Raseena said...

അവളും പണ്ട് നക്ഷത്രങ്ങളെ നോക്കി ഇരുന്നിട്ടുണ്ടാവും.. ശരിക്കും മനസ്സില്‍ തൊട്ടു. അഭിനന്ദനങ്ങള്‍...

ruby said...

i am a big fan of you,the style of your writing ,it just beautiful.........keep
going.......god bless you......

ഷേരൂ പാവം said...

പ്രിയപ്പെട്ട പ്ലൂട്ടോ.. നിന്റെ അടുത്തെങ്ങാനും മനുഷ്യവാസമുള്ള ഏതെങ്കിലും ഒരു ഗ്രഹം ഉണ്ടോ.. ചായസല്‍ക്കാരത്തിനും കുശലം പറച്ചിലിനും ശേഷം പെണ്‍കുട്ടിയുടെ അച്ഛനെ മാറ്റി നിര്‍ത്തി ‘നിങ്ങള്‍ നിങ്ങളുടെ മോള്‍ക്ക് എന്തു കൊടുക്കും’ എന്നു ചോദിക്കുന്ന കാരണവന്മാരില്ലാത്ത സുരക്ഷിതമായ ഒരു ഗ്രഹം."

പതിവുപോലെ രസകരം

Shaf said...

പതിവുപോലെ രസകരം

ji|ജി said...

“ദാ പ്ലൂട്ടോയുടെ അച്ഛന്‍ വിളിക്കുന്നു.. പുറത്താക്കിയ കാര്യം ചോദിക്കാന്‍......”

ഹഹഹ.. കിടിലന്‍.. :)

Satheesh Sahadevan said...

sampathu kaalathu thaipathu vachaal projectu kaalathu kaapathu thinnaam...great work....keep writing...

Sidheek Thozhiyoor said...

ബോറില്ലാത്ത ഹാസ്യം , നന്നായി പറഞ്ഞു..ബിജിത്‌ ആശംസകള്‍ .

Gabriel said...

Manu Bhayya,

When can we expect your next blog?

Kannan said...

Manuji,
Your readers say you made them all laugh. I think they are all ashamed to admit that they cried also!
Even when I read the humorous part (typically the beginning to mid of your blog), what hit my heart is pain. That I think is largely due to the fact that the perfect way you express a comedy highjacks the comedy itself.

Really a very nice blog..Keep going

Kannan

സുന്ദരന്‍ said...

itheppo ezhuthi...paranjillaallo

Gurudas said...

Birj Viharilullavkku pani panithitta kooniyil vannathu, evideyullavareyenkil anna onnu veruthe vidu

ചിതല്‍/chithal said...

ഇഷ്ടപ്പെട്ടു. വളരെ നല്ല എഴുത്ത്‌. പക്ഷെ അവസാന പാരഗ്രാഫിന്റെ ആവശ്യകതയും ഈ കഥയുമായുള്ള ബന്ധവും മനസ്സിലായില്ല. അതൊന്നു പറഞ്ഞു തരണം.
ബാക്കി വന്ന ചാണകത്തില്‍ ഒരല്‍പ്പം മീശക്കിടുന്നതിനെ പറ്റി ആലോചിച്ചിരുന്നോ? തഴച്ചുവളരുമോ എന്നറിയാമല്ലോ. ഒരു പ്രോജക്ടുമാവും.
ഇനിയും വരുന്നതായിരിക്കും!

Gabriel said...

Hello Manu Bhayya,

Hope to see your new post after this weekend.. We have a long weekend this time.. The American Independence Day.

Satheesh Haripad said...

അടിപൊളിയായിട്ടുണ്ട് മനുവേട്ടാ.

കടല്‍മയൂരം said...

എന്താ പറയേണ്ടത് എന്ന് എനിക്കറിയില്ല.. ചിരിച്ചു ചിരിച്ചു ഞാന്‍....
ഓരോ വിദ്യാഭ്യാസ പരിഷ്കാരങ്ങളെ ഓര്‍ത്ത്‌ വീണ്ടും വീണ്ടും ചിരിച്ചു. എഴുത്ത് എന്ന് പറഞ്ഞാല്‍ ഇതാണ് എന്ന് ഞാന്‍ വിളിച്ചു കൂവട്ടെ .. മാഷേ... അസ്സലായി...

sm sadique said...

കെട്ടും കഴിഞ്ഞ് രണ്ട് പിള്ളാരുമായി..ഇനി ഈ മീശയില്‍ കെടന്ന് അഭ്യാസം കാണിച്ചിട്ടെന്തെടുക്കാനാ മാഷേ...ഒരുമാതിരി ചിക്കന്‍‌ഫ്രൈയ്ക്ക് തക്കാളി ഡിസൈന്‍ ഇടുന്നപോലെ.... “
പൊട്ടിചിരിയല്ല അട്ടഹാസചിരിയല്ല പിന്നെയോ…?
ചെറുപുഞ്ചിരിയുമായി ഏറെ നേരമിരുന്നു വായിച്ച് തീർത്തു.
ആദ്യമായിട്ടാ ഇവിടെ വരുന്നത്. ഇവിടെ അങ്ങ് ചേർന്നു.

Jishad Cronic said...

ഒരു പാടു ചിരിച്ചു....

Unknown said...

ഇത് വരെയുള്ള എല്ലാ പോസ്റ്റും രണ്ട്‌ ദിവസം കൊണ്ട് വായിച്ചുതീര്ത്തു ...
പറയാനുള്ളത് വാക്കുകളിലൂടെ പ്രകടിപ്പിക്കാനുള്ള ശക്തിയും പദസമ്പത്തും ഇല്ല മനുചേട്ടാ.....

പ്രണാമം....

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

മനുചേട്ടാ ആദ്യാമായിട്ടാ ഇവിടെ വരുന്നത്..
ഒരുപാട് ചിരിച്ചു..വായിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടീ ട്ടോ..
ഇതെന്താ ഇങ്ങനെയൊരു ഫോണ്ട്...?

Gabriel said...

Hi Manu Bhayya,

We need a Onam special from you. Please do not disregard this plea.

Anonymous said...

സമകാലിക പ്രശ്നങ്ങൾ എന്ന ബ്ലോഗെഴുതുന്ന്
കാളിദാസൻ എന്ന പേരിലുള്ളവന്റെ വിശേങ്ങൾ അറിയാൻ വിസിറ്റ് ചെയ്യുക http://samakaleesam.blogspot.com

August 22, 2010 11:27 PM

Anonymous said...

http://www.samakaleesam.blogspot.com/ കാളിദാസൻ എന്ന വ്യാജനാമത്തിൽ ബ്ലോഗിക്കുന്നവന്റെ വിശേഷങ്ങൾ അറിയാൻ

Gabriel said...

മനു ചേട്ടാ ഒരു ബ്ലോഗ്‌.. എത്ര നാളായി.. പ്ലീസെ... പ്ലീസെ... പ്ലീസെ...പ്ലീസെ... പ്ലീസെ... പ്ലീസെ...

Pranavam Ravikumar said...

Good!

Gabriel said...

മനു ഭയ്യാ, ടൈഫ്രം അടിച്ചു പോയോ? എന്താ ഒന്നും എഴുതാത്തെ?

K@nn(())raan*خلي ولي said...

ഇനിയും മരിക്കാത്ത പ്ലൂട്ടോ, സ്മൃതിയില്‍ നിനക്കാത്മ ശാന്തി...!

ഗോപീകൃഷ്ണ൯.വി.ജി said...

മാഷേ ആദ്യമായിട്ടാണ് ഈ ബ്ലോഗ് സന്ദര്‍ശിച്ചത്.. ഇത് വായിച്ചപ്പോള്‍ ഇതുവരെ വായിച്ച പോസ്റ്റ്കളില്‍ ആദ്യ പത്തെണ്ണത്തില്‍ ഉറപ്പായും പെടുത്താവുന്ന ഒരു പോസ്റ്റ് ആണെന്ന് ഉറപ്പിച്ചു തന്നെ പറയാന്‍ സാധിക്കുന്നു. മനോഹരമായ അവതരണം ... അല്ല പ്ലൂട്ടോയെ ശരിക്കും പുറത്താക്കിയായിരുന്നൊ? :) വീണ്ടും വരാം..ആശംസകള്‍..

എന്‍.ബി.സുരേഷ് said...

പൊതുവേമസിലു പിടിച്ചു മതിലും കെട്ടി കെട്ടിയ പെണ്ണിനെ അതിനുള്ളിലും പിന്നെ വെളിയിലും തള്ളി ചിന്നവീടുകൾ തേറ്റി ഓടിപ്പാഞ്ഞു വീണു മുട്ടും പൊട്ടി ആശുപത്രികളിൽ കിടക്കുമ്പോൾ ഇത്തരം പോസ്റ്റുകൾ എടുത്തും വായിക്കാൻ കൊടുക്കണം.

ചിരിച്ച് ചിരിച്ച് അവന്റെയൊക്ക മസിൽ പണ്ടാരടങ്ങട്ടെ.

പിന്നെ മനു ഉള്ളിടത്തോക്ക ഞാനും ഉണ്ടായിരുന്നു. കോഴിക്കോട് മാതൃഭൂമിയിൽ മൂന്നു വർഷം. പിന്നെ കോന്നിയിൽ ആണ് എന്റെ ചേച്ചിയെ വിവാഹം ചെയ്തയച്ചത്. അരുവാപ്പുലം. ഇപ്പോൾ മറ്റൊരു ചേച്ചിയുടെ മകൾ കോന്നി വെള്ളാപ്പള്ളിയുടെ കോളജിൽ പഠിക്കുന്നു. എഴുത്തിൽ ഇടവേളകൾ വരുന്നുണ്ട് അല്ലേ. പിന്നെ ഇത്രയധികം ബ്ലോഗുകൾ ഒന്നിച്ചു കൊണ്ടു നടക്കുന്നത് അത്ര നന്നല്ല എന്ന് തോന്നുന്നു. ആക്ടീവ് അല്ലാത്തവ ഇൻ‌വിസിബിൾ ആക്കി ഇട്ടൂടേ?

Gabriel said...

മനു ഭയ്യാ.. ഇതെന്താ? നോ ബ്ലോഗ്‌ ഷോയോ? തുലിക ചാലിപിക്കു.. പ്ലീസ്‌.. പ്ലീസ്‌.. പ്ലീസ്‌.. പ്ലീസ്‌.. പ്ലീസ്‌.. പ്ലീസ്‌.. പ്ലീസ്‌.. പ്ലീസ്‌..

Gabriel said...

എനിക്ക് ഒരു ടോപ്പിക്ക് കിട്ടി.. നമ്മളുടെ ബ്രിജ് വിഹാറിലെ ഫ്രണ്ട് ഓഫ് കേരളായുടെ പരിപാടിയില്‍ നിന്നുള്ള ഏതെങ്കിലും എടുത്തിട്.. പ്ലീസ്‌.. പ്ലീസ്‌.. പ്ലീസ്‌.. പ്ലീസ്‌..

തിരസ്ക്കരണി said...

സാധാരണ മാതൃഭൂമിയുമായി വലിഞ്ഞുമുറുകി ഇരിക്കാറുള്ള എന്‍റെ പൊട്ടിച്ചിരി കേട്ടപ്പോള്‍

വായനാ വിരോധിയായ ബഹുമാന്യ ഭാര്യ
,ജീവിതത്തില്‍ ആദ്യമായി ഈ വീക്കിലി കൈകൊണ്ടു തൊട്ടു.ബ്ലോഗനയില്‍ വായിച്ചപ്പോ..
അങ്ങയുടെ -ല്‍ കയറിനോക്കാമെന്നു.കരുതി.പ്രഷര്‍ കുറച്ചതിനു നന്ദി.

Ravi Menon said...

malavikayude achan kalakki. congrats

സുബ്ബന്‍ said...

മനുവേട്ടാ , ഇന്നലെ രാത്രി ഇരുന്നു ബ്രിജ് വിഹാരം മൊത്തം വായിച്ചു തീര്‍ത്തു. എല്ലാം കിടിലന്‍. ഓരോ പോസ്റ്റും വായിച്ചു തുടങ്ങുമ്പോ ചിരിച്ചു ചിരിച്ചു മരിക്കും. പക്ഷെ അവസാനം ആകുമ്പോഴേക്കും കണ്ണ് നിറയും . Great മനുവേട്ട Great.

അതിരുകള്‍/പുളിക്കല്‍ said...

പേടിക്കണ്‍ടാ ഒരു അപരിചിതനാണെ എക്കല്‍ മണ്ണ് തേടി വന്നതാണ്

Anonymous said...

ഇപ്പൊ എന്താ മാഷെ ബ്രിജ് വിഹാരത്തില്‍ ഒന്നും എഴുതാത്തെ ? ഞാന്‍ ദിവസോം വന്നു നോക്കും .. :(

അടുത്തെ പോസ്റ്റ്‌ വേഗം ഇറക്കൂ പ്ലീസ്‌ :)

ഇസാദ്.

mayflowers said...

ഈ വിഹാരത്തില്‍ വഴിതെറ്റി വന്ന ഒരു പുതുമുഖം.
നന്നായി ആസ്വദിച്ചു വായിച്ചു.
മീശ ട്രിം ചെയ്യലും, കുട്ടികളുടെ പ്രോജെക്ടും ഒക്കെ വായിച്ചപ്പോള്‍ എന്റെ വീട്ടിലെ കാര്യമാണോ എഴുതിയിരിക്കുന്നതെന്ന് സംശയിച്ചു..
ആശംസകള്‍.

Unknown said...

“എന്താ കൊച്ചനേ ഇത്.. അച്ചായനോട് തുറന്നുചോദിക്കാനുള്ള മടികൊണ്ടല്ലേ ഇങ്ങനെ കൊറച്ചു പറേന്നേ.“ അച്ചായന്‍ കൊട്ടപൊക്കി. “ മോനിതെടുത്തോ.. നിറഞ്ഞ മനസോടാ തരുന്നേ “ പറഞ്ഞു തീരും മുമ്പേ കൊട്ട എന്റെ തലയിലായി!!!
ബ്ബുഹ ഹ ഹഹഹഹഹഹഹഹഹഹ... !!
കലക്കി ...!!