Monday 5 November 2007

ഇന്ദു ചൂടാ മണി

'സന്ധ്യ മയങ്ങും നേരം...' എന്ന മൂളിപ്പാട്ടും പാടിക്കൊണ്ടാണു ആ സന്ധ്യാനേരത്ത്‌ കോന്നി പബ്ളിക്ക്‌ ലൈബ്രറിയിലേക്ക്‌ ഞാന്‍ ചാടിക്കയറിയത്‌.

ശവത്തിനു കാവലിരിക്കുന്ന പോലീസുകാരനെ പോലെ, പ്രജ്ഞയെ പ്രതിമയാക്കിയ ലൈബ്രേറിയന്‍ പണിക്കര്‍ സാറിനെ നോക്കി പറഞ്ഞു..
"നമസ്കാരം സാര്‍.... "

മറുപടിയായി വലംകൈ അല്‍പമൊന്നുയര്‍ത്തി തിരികെ മേശമേലിട്ടു..

'തിരിച്ചൊരു നമസ്കാരം പറയാന്‍ ഈഗോ സമ്മതിക്കുന്നില്ലേ...പാവം.. ഈഗോയോട്‌ 'നീ ഗോ' എന്ന് പറയാനുള്ള ചങ്കൂറ്റം ഇത്ര പ്രായമായിട്ടും ഇല്ലേ സാബ്‌' എന്ന് മനസില്‍ പറഞ്ഞു റാക്കുകള്‍ക്കിടയിലൂടെ, പുസ്തകഗന്ധത്തിലേക്കൂളിയിട്ടു....

കുനിഞ്ഞു നിന്ന് പുസ്തകം പരതുന്നു മണ്ണഞ്ചേലിലെ ഇന്ദു. നീലസാരിയും അഴിച്ചിട്ട മുടിയും...

'ഇന്ദുലേഖയോ കുന്തലതയോ..എന്താണിന്ദു നീ അന്താളിച്ചു മാന്തുന്നത്‌... "

"അയ്യെടാ..നീയോ...ഹോ..ഇന്ന് കുറിയും തൊട്ടാണല്ലോ എഴുന്നെള്ളത്ത്‌.. എവിടാരുന്നു വായിനോട്ടം... ?"

"കൃഷ്ണനട അമ്പലം വരെയൊന്നു പോയി..കുറെ നാളായേ അവിടൊന്നു കേറീട്ട്‌. ഭഗവാന്‍ കൃഷ്ണമേനോനെ അങ്ങനങ്ങു നിരാശനാക്കണ്ടാ എന്നു വിചാരിച്ചു.." കവിതാ പുസ്തകങ്ങളിലോടെ കണ്ണോടിച്ചു പറഞ്ഞു.

"നിനക്ക്‌ പറ്റിയ ആളാ... എന്നിട്ടെന്തു പറഞ്ഞു...." ഏതോ പുസ്തകത്തിന്‍റെ പുറം ചട്ടയില്‍ തറപ്പിച്ചു നോക്കി ഇന്ദു..

" 'ഹേ ലോഡ്‌..ലോഡ്‌ മീ വിത്ത്‌ ഗോപികാസ്‌....' എന്ന് ഞാനും 'ഓ ബാബാ...ഓള്‍ ബേബീസ്‌ ആര്‍ വിത്ത്‌ മീ ' എന്ന് പുള്ളിയും.... "

"നിന്നെപ്പോലെയുള്ളവര്‍ക്ക്‌ വി.കെ.എന്‍ മാഷ്‌ ഒരു ഇംഗ്ളീഷ്‌ പേരിട്ടിട്ടുണ്ട്‌.. 'സബ്ജക്റ്റ്‌ എക്സ്‌പേര്‍ട്ട്‌സ്‌' അതായത്‌ 'വിഷയലമ്പടന്‍സ്‌'. നന്നാവരുതെടാ.. ഒരിക്കലും നന്നാവരുത്‌... "

"നീ എന്നാ തപ്പുവാ.. വീട്ടുമുറ്റത്തൊരു പച്ചക്കറിത്തോട്ടമോ"

"ഇതെങ്ങനെയുണ്ട്‌..നീ വായിച്ചതാണോ...." കുട്ടികൃഷ്ണമാരാരുടെ ഭാരതപര്യടനം നീട്ടി അവള്‍..

"കൊള്ളാമോന്നോ... ഇത്‌ വായിച്ചില്ലേ ഹാഫ്‌ ജന്‍മം ഹോളോ മാഷേ.... എടുത്തോ എടുത്തോ... "

"അരമണിക്കൂറായി ഞാന്‍ പരതുവാ.. കൊള്ളാവുന്ന പുസ്തകമെല്ലാം പരമാത്മാവുപോലാ.. ആദിയുമില്ല അന്തവുമില്ല..ഇവന്‍മാര്‍ക്കിത്‌ കീറിക്കളയാതെ തിരികെക്കൊടുത്താ എന്താ കുഴപ്പം...." അടുത്തതിനുള്ള തിരച്ചിലിടയില്‍ അവള്‍.

റാക്കിന്‍റെ രണ്ടാം വരിയിലേക്ക്‌ ഞാനും തുടങ്ങി പരതല്‍. ഇടയ്ക്ക്‌ ഗോപിതിലകം ചാര്‍ത്തിയ ഇന്ദുവിന്‍റെ നെറ്റിയിലേക്ക്‌ ഏറുകണ്ണിട്ടു പാടി

"കുട്ടിക്കൂറ പൌഡറിട്ട കുട്ടിപ്പെണ്ണേ കൊച്ചു-
കട്ടപ്പനക്കാരിയായ കുട്ടിപ്പെണ്ണേ....

എന്താണറിയില്ല.. ഈയിടെയായി നിന്നെ കാണുമ്പോള്‍ പാട്ടുകള്‍ മനസില്‍ പിറക്കുന്നു.. ഇതൊരു രോഗമാണോ ഡോക്ടര്‍... "

"അതേലോ രോഗി..ഇതു ശരിക്കും ഒരു രോഗമാണു.. ഇതിനുള്ള മരുന്ന് എന്‍റെ അച്ഛന്‍റെ കൈമുട്ടിലേ ഉള്ളൂ.. മാറ്റിത്തരാന്‍ ഞാന്‍ പറയാം കേട്ടോ..." മുഖം ചുളിച്ചു തുടര്‍ന്നു "വായി നോക്കാതെ പുസ്തകം നോക്കെടാ... "

"ശംഭോ മഹാദേവാ.... ഇവളെ അല്‍പ്പം റൊമാന്‍റിക്‌ ആക്കൂ.... "

"ശ്ശ്‌.........." ചൂണ്ടുവിരല്‍ ചുണ്ടില്‍ നിന്നെടുത്ത്‌ ബോറ്‍ഡിലേക്കു നീട്ടിക്കാണിച്ചു.

'നിശ്ശബ്ദത പാലിക്കുക. '"

'നീ ശബ്ദത പാലിക്കുക' എന്നത്‌ ഒന്നിച്ചെഴുതുമ്പോഴാണെടീ 'നിശ്ശബ്ദത പാലിക്കുക' എന്നാവുന്നത്‌.... "

"ഇഡിയറ്റ്‌.... "

"യെസ്‌...ഞാനല്ല...മണ്ണഞ്ചേലിലെ കൊച്ചാട്ടന്‍.... "

പല്ലു ഞെരിച്ച്‌ വീണ്ടുമവള്‍ പുസ്തകങ്ങളിലേക്ക്‌....

"ഞാനറിയുന്നു തുറുങ്കു ഭേദിച്ചു നിന്‍
സ്നേഹപ്രവാഹം സമുദ്രസംഗീതമായ്‌
മാറുന്നതും വന്ധ്യകാലങ്ങളില്‍ തണല്‍
വീശുന്ന നിന്‍റെ ബലിഷ്ഠമാം ചില്ലകള്
‍തോറും കൊടുങ്കാറ്റു കൂടുവെക്കുന്നതും...

ചുള്ളിക്കാടേ വന്ദനം.. എന്നാ ചെത്ത്‌ എഴുത്താ മാഷേ...നീ ഇതു വായിച്ചോ ഇന്ദൂ, 'ജോസഫ്‌ ഒരോര്‍മ്മതന്‍ ക്രൂരമാം സൌഹൃദം'.. ഇന്നിതിരിക്കട്ടെ.. "

അങ്ങേ റാക്കിന്‍റെ മൂലയ്ക്ക്‌ എലി പുന്നെല്ലു കണ്ടപോലെ ഏതെടുക്കണം എന്ന വെപ്രാളത്തില്‍ ഒരു തല...

'എടാ ഇത്‌ അലക്സ്‌ ചാണ്ടിയല്ലേ..... '

ചാടി അങ്ങോട്ട്‌ ചെന്നു..

"നീ എന്താ 'മരുഭൂമികള്‍ ഉണ്ടാകുന്നത്‌' തപ്പുവാണോ ചാണ്ടിച്ചാ. "

"ഏയ്‌..എനിക്ക്‌ മരുഭൂമിയിലൊന്നും താല്‍പര്യമില്ല.. പച്ചപ്പുമാത്രം മതിയളിയാ.... "

"നല്ലതു വല്ലോം തടഞ്ഞോ.. ഒന്ന് കാണിക്ക്‌"

ചാണ്ടിക്ക്‌ പരുങ്ങല്‍.

പുസ്തകം തട്ടിയെടുത്തു നോക്കി..

പമ്മന്‍റെ 'ഭ്രാന്ത്‌'

"നിന്‍റെ പമ്മിനില്‍പ്പ്‌ കണ്ടപ്പോഴേ തോന്നി. സംഭവം പമ്മനാണെന്ന്.. ഇതിലും ഡോസ്‌ കൂടിയതൊന്നും കിട്ടിയില്ലേ അളിയാ.. "

"നോക്കിയില്ലെടേ.. ഇതിലാവുമ്പോ, നേരത്തെ വായിച്ചവന്‍മാര്‍ പ്രധാനഭാഗങ്ങള്‍ അണ്ടര്‍ലൈന്‍ ഇട്ടിട്ടുണ്ട്‌.. കൂടുതല്‍ തപ്പി മെനക്കെടേണ്ടല്ലോ.. "

"എന്നാലും നീയൂടൊന്ന് ഇരുത്തി വായിക്ക്‌.. ലവന്‍മാര്‍ക്ക്‌ വല്ല വരികളും മിസ്‌ ആയിട്ടുണ്ടേങ്കില്‍ അവിടെ നീയും വരയ്ക്ക്‌.. ഇനി എടുക്കുന്നോമ്മാര്‍ക്ക്‌ സഹായമാവട്ടെ... "

"ഇനി വായിക്കുന്നോര്‍ക്ക്‌ എന്ന് പറേണ്ട 'എനിക്ക്‌' 'എനിക്ക്‌' എന്നു പറ.. കപടസദാചാരദ്രോഹീ.. സദാ ചാരമാണു നിന്നെപ്പോലുള്ളോന്‍മാരുടെ മനസ്‌ "

"ഓണ സീസണായിട്ട്‌ നിണ്റ്റെ വല്യപ്പച്ചനെ പയ്യനാമണ്‍ റൂട്ടിലോട്ട്‌ കാണുന്നില്ലല്ലോടേ.. ദിവസോം മൂന്നുനേരം പെട്രോള്‍ അടിക്കാന്‍ വാറ്റുമുക്കിലേക്ക്‌ അറഞ്ഞു വിടേണ്ട സമയമാണല്ലോ ഇത്‌.. ഇതുവരെ ഒ.കെ ആയില്ലേ... "

"ഓ...ആലിന്‍കാ പഴുത്തപ്പോ അണ്ണാച്ചിക്ക്‌ ആണിരോഗം എന്ന പറഞ്ഞപോലായി വല്ല്യപ്പച്ചനു. അന്നത്തെ വീഴ്ച്ച ശരിക്കുമങ്ങേറ്റു. മൂത്രമൊഴിക്കണേല്‍ ഇപ്പോ മൂന്നുപേരുടെ സഹായം വേണം... "

"അന്നാ ഒറ്റത്തടിപ്പാലത്തില്‍, 'ഐ ആം ഡേയിഞ്ചറസ്‌' എന്ന് സ്ളോഗന്‍ എഴുതിയ ടീ ഷര്‍ട്ടുമിട്ട്‌, വേച്ച്‌ വേച്ച്‌ കേറിയപ്പൊഴേ ഞാന്‍ പറഞ്ഞതാ, അച്ചായാ സൂക്ഷിച്ച്‌..ഒന്നാമതെ ഫിറ്റാ....വീഴും വീഴും എന്ന്. 'നീ പോടാ കൊച്ചനേ.. ഞാനുണ്ടായേനു ശേഷമാ ഈ പാലമുണ്ടായേ' എന്ന് മുഴുവനും പറഞ്ഞു തീരാന്‍ കര്‍ത്താവു സമ്മതിച്ചില്ല..ഒതേനന്‍ കുതിരപ്പുറത്ത്‌ ചാടിക്കയറുമ്പോലെയല്ലേ പാലത്തെലോട്ട്‌ കവച്ച്‌ വീണത്‌. രണ്ടുസെക്കന്‍റുകൊണ്ട്‌ ഉച്ചികുത്തി തോട്ടിലോട്ടും. ഞാന്‍ കണ്ടതുകൊണ്ട്‌ കുന്നുമ്മേലച്ചനൊരു കൂദാശ മിസായി... "

"ആരാന്‍റപ്പച്ചന്‍ തലകുത്തിവീണാല്‍ കാണാന്‍ നല്ല ചേലല്ലേ...പാവം!. 'ചാണ്ടീ ഒരു പൊടിക്കുപ്പി വാങ്ങിവാടാ' എന്ന് ദൈന്യത്തോടെ പറയുന്നത്‌ കേക്കുമ്പോ സങ്കടം വരും.. എങ്ങനെ നടന്ന മനുഷ്യനാ... "

"അതേ..ഇനി കെ.കരുണാകരനേയും ഫാമിലിയേയും തെറിവിളിക്കാന്‍ ആരുണ്ടെന്നാ എന്‍റെ വിഷമം... ആട്ടെ ശരീരത്തിലെ ഏതെങ്കിലും പാര്‍ട്ടിനു ഇമ്പ്രൂവ്‌മണ്റ്റ്‌ ഉണ്ടോ.. "

"ഒന്നിച്ചൊരു പ്രോഗ്രസില്ല.. കൈയുയര്‍ത്തണേല്‍ കോട്ടുവായിടണം.. കോട്ടുവാ ഇടണേല്‍ കൈയുയര്‍ത്തണം എക്സട്രാ എക്സട്രാ.... "

ചാണ്ടിയുമൊന്നിച്ച്‌ ലൈബ്രറിയുടെ പടവുകളിറങ്ങി.

"ഞാനെന്നാ പോട്ടെ. ജംഗ്ഷനീന്ന് കുറച്ച്‌ കാപ്പിപ്പൊടി വാങ്ങണം.. നീയിനി വീട്ടിലോട്ടല്ലേ.. നടന്നോ അതോ...." ചാണ്ടി
പുസ്തകം മുണ്ടിന്‍റെ കുത്തിനുള്ളിലേക്ക്‌ തിരുകി.

"ദാ ഇന്ദുട്രാവല്‍സ്‌ വരുന്നു. ഞാനീ ബസിലാ പോന്നെ.. സൈഡ്‌ സീറ്റിലിരുന്ന് കാറ്റുകൊണ്ട്‌ പോകാമല്ലോ..." നടന്നു വരുന്ന ഇന്ദുവിനെ നോക്കി പറഞ്ഞു..

"നാട്ടുകാരു കൈവെക്കാതെ നോക്കണേ അളിയാ.. മണ്ണഞ്ചേലില്‍ ഫാമിലിക്കാരു ഭയങ്കര മസില്‍ പൌവറുള്ളോരാ....പറഞ്ഞില്ലാന്നു വേണ്ട.. "

"ഏയ്‌..എന്നോടര്‍വര്‍ക്കെല്ലാം വല്ലാത്തൊരു വാത്സല്യമാ..... "

"ഓഹോ..എന്നാ ആ വാത്സല്യത്തേ കുറെച്ചെനിക്ക്‌ താ..ഞാനും കൂടി ഒരു പഞ്ചാരക്കച്ചോടം തുടങ്ങെട്ടെടാ.... "

"അലക്സ്‌ ഏത്‌ പുസ്തകമാ എടുത്തെ..." സാരിത്തലപ്പ്‌ വാരിക്കുത്തി ഇന്ദു.

"ആയിരത്തൊന്ന് രാവുകള്‍...ഈയിടെയായി ഇവനു ബാലസാഹിത്യത്തില്‍ കമ്പം തുടങ്ങീട്ടുണ്ട്‌..." മുങ്ങുന്ന ചാണ്ടിയെ നോക്കി ഞാന്‍..

"അപ്പോള്‍ നടക്കാം അല്ലേ....ഈ സന്ധ്യയ്ക്ക്‌ ഒറ്റക്കു നടക്കാന്‍ പേടിയില്ലേ ഇന്ദു... "
പുസ്തകം കക്ഷത്തില്‍ വച്ചു നടന്നു തുടങ്ങി

"ഇല്ല..ഉണ്ടെങ്കില്‍ ഒരുകിലോ പേടി തൂക്കി താ.. എന്താ വില.. "

"തമാശ.. തമാശ. ഇത്ര മനോഹരമായി സാരിയുടുക്കാന്‍ നിന്നെ ആരാ പഠിപ്പിച്ചെ.. ഇതിനെയാണോ പൂക്കുല ഞൊറി, പൂക്കുല ഞൊറിയെന്നൊക്കെ പറേന്നെ... "

"റോഡില്‍ നോക്കി നടക്കെടാ...വണ്ടിയിടിച്ചിട്ടുപോയാല്‍ എനിക്ക്‌ വയ്യ നിലവിളിക്കാന്‍... "

സന്ധ്യ ഇളംകറുപ്പു കച്ച അണിഞ്ഞുതുടങ്ങി.. ഇളം കാറ്റ്‌ ഇന്ദുവിന്‍റെ മുടികളെ തൊട്ടുകളിയാക്കി പറന്നു.
ജിമുക്ക ഇളക്കത്തില്‍ കുസൃതിക്കണ്ണുകള്‍ പറ്റിപ്പിടിച്ചിരിന്നു..പറിഞ്ഞു പോകാതെ..

"ഇന്ദൂ...ഈ കപ്പലണ്ടിയും നീയുമായിട്ടെങ്ങനാ... " വഴിയരികിലെ കപ്പലണ്ടിക്കച്ചവടക്കാരനെ കണ്ടപ്പോള്‍ ചോദിച്ചു.."നല്ല റിലേഷന്‍ ആണെങ്കില്‍ അമ്പതു പൈസ ഇപ്പം ഞാന്‍ മുടക്കാം.. "

"അയ്യെടാ.... അത്‌ നിന്‍റെ ഭാവി അമ്മായിയമ്മയ്ക്ക്‌ വാങ്ങിക്കൊട്‌"

"അപ്പോ മണിടീച്ചര്‍ക്കതിഷ്ടമാ..ഛേ....നേരത്തെ പറേണ്ടേ ഇതൊക്കെ.. "

"അമ്മ കഴിഞ്ഞ ജന്‍മം വല്യ പാപമൊന്നും ചെയ്തിട്ടില്ല..നിന്നെപ്പോലൊരു മരുമോനെ കിട്ടാന്‍ വേണ്ടി... "

ഏതോ പരിചയക്കാരന്‍ ബൈക്കില്‍ പോകുന്ന കണ്ട്‌ കൈയുയര്‍ത്തി വിഷ്‌ ചെയ്തു.....

"ഈ..... പകല്‍ സന്ധ്യയോട്‌ എന്താ പറേന്നേന്നറിയാമോ ഇന്ദൂ നിനക്ക്‌.... "

`"ഇല്ലല്ലോ.... എന്താ"

"പകലു പറയും 'എടീ സന്ധ്യേ...ഞാന്‍ നിന്നെ ഒരുപാട്‌ സ്നേഹിക്കുന്നു. പക്ഷേ എനിക്ക്‌ വയസായി പോയല്ലോ...' അപ്പോള്‍ സന്ധ്യ പറയും.. 'എനിക്കും അധികം നേരം ഇങ്ങനെ നിക്കാന്‍ പറ്റില്ലല്ലോ...പോയേ പറ്റൂള്ളല്ലോ..' അപ്പോ അവിടെ എന്തു സംഭവിക്കും. നീ പറ"

"എന്തു സംഭവിക്കും.....?" ഇന്ദു ചിരിച്ചു...

"ഒന്നും സംഭവിക്കില്ല... അതുതന്നെ സംഭവിക്കും... "

"ഹ ഹ... എവിടൊക്കൊയോ ചില സ്ക്രൂസ്‌ ഇളകിക്കിടക്കുവാ നിന്‍റെ.. അതുറപ്പ്‌..."

ജിമുക്ക പിന്നെയും ഇളകി.. അവള്‍ എന്തോ പിറുപിറുത്തു....

"എന്താ നീ പിറുപിറുക്കുന്നെ.... "

"ഇപ്പൊ നീ പറഞ്ഞത്‌...ഒന്നും സംഭവിക്കില്ല...അതുതന്നെ സംഭവിക്കും.... എന്തോ ആ വാചകം എനിക്കിഷ്ടമായി. "

"കൃഷ്ണാ.. എന്തെങ്കിലും ഒന്നിഷ്ടമായെന്ന് നീ പറഞ്ഞൂലോ..ഐ ആം സോ ഹാപ്പി.... "

റോഡിന്‍റെ വീതിയളന്ന് ദാ വരുന്നു പനച്ചിക്കാട്ടിലെ യോഹന്നാന്‍ അവര്‍കള്‍. ക്ളാസിക്കല്‍ സോംഗ്‌ ചുണ്ടില്‍...

"ഇന്ദു ദാ ആ ജന്‍റില്‍മാനെ അറിയാമോ... ഇതാണു ശ്രീമാന്‍ യോഹന്നാന്‍. ഞാനൊന്നു വീണോട്ടെ.. എന്നാ വേണ്ടാ കുറച്ചു കഴിഞ്ഞാവാം..അല്ലെ വേണ്ട ഇപ്പൊതന്നെ അവാം എന്ന മട്ടിലല്ലേ ആ നടത്തം. നോക്കിക്കേ....... "

ഇന്ദു വാ പൊത്തി ചിരിച്ചു...

"ബെല്ലടിച്ചു ബ്രേക്കിട്ടു....മാറാന്‍ പറഞ്ഞു മാറിയില്ല....
പഞ്ചമപാതകനെന്‍റെ നെഞ്ചത്തു സൈക്കിള്‍ കേറ്റി..."

യോഗന്നാന്‍ ചേട്ടന്‍റെ പാട്ട്‌ അടുത്തെത്തി...

"അച്ചായോ..നിര്‍ത്തി നിര്‍ത്തി പാട്‌..എങ്കിലല്ലേ ശ്രുതിവരൂ.... ദാ ഇങ്ങനെ

ബെല്ലടിച്ചു ബ്റേ......ക്കിട്ടു........ മാറാന്‍ പറഞ്ഞു മാ.....റിയില്ലാ..... "

അടിത്തവരി കോറസായി ഞങ്ങള്‍ പാടി...

"പഞ്ചമപാതകനെന്‍റെ....നെഞ്ചത്തു സൈക്കിള്‍ കേ...റ്റി...

തന്നനാന...താ.........നാന.....തന്നനാന താ..നനാ.. "

"ഹാവൂ...ഈണത്തില്‍ പാടിയപ്പോ എന്തൊരു സാഡിസ്ഫാഷന്‍.... ഞാനൊരുമ്മ തരട്ടെ മോനേ.... "

"ഉമ്മ ഞാന്‍ പിന്നെ വാങ്ങിച്ചോളാം..അച്ചായന്‍ ഇപ്പോ ചെല്ല്... അല്ലെങ്കില്‍ പെണ്ണുമ്പിള്ള നെഞ്ചത്ത്‌ തവിക്കണ കേറ്റും... "

കെട്ടിപ്പിടിച്ചൊരു പൊട്ടിച്ചിരി...

അച്ചായനോട്‌ ഗുഡ്ബൈ പറഞ്ഞ്‌ അടുത്ത ഓട്ടം...

"എന്താ മാഷേ ഇത്‌.. ഇട്ടേച്ച്‌ പൊക്കളഞ്ഞോ...ഛേ..മോശം...മോശം... "

"പിന്നെ..നീ കണ്ട കള്ളുകുടിയന്‍മാരുമായി സല്ലപിക്കുന്നിടത്ത്‌ ഞാന്‍ കാവല്‍ നിക്കണോ.... "

"കള്ളുകുടിയന്‍മാര്‍ക്കും ആത്മാവില്ലേ മാഷേ... ഈ കൊച്ചുവര്‍ത്തമാനത്തോട്‌ പണ്ടുതൊട്ടേ എനിക്കൊരു പ്രിയമുണ്ടല്ലോ...ഏത്‌... "

"എന്നാ നീ താമസം കള്ളുഷാപ്പിലോട്ട്‌ മാറ്റ്‌...... "

എവിടെ നിന്നോ ഒരു നനുത്ത ചാറ്റല്‍ മഴ...

കോന്നിപ്പാലത്തെത്തി.

അച്ചന്‍കോവിലാറ്‍ ഇരുണ്ടൊഴുകുന്നു..

ആറ്റുവഞ്ചികള്‍ ഉലഞ്ഞുലഞ്ഞു വെള്ളത്തിലേക്ക്‌ പൂക്കളിറിത്തിടുന്നു...

"ഇന്ദൂ... നിന്നെ ഞാനങ്ങു പ്രണയിച്ചാലോ എന്ന് ആലോചിക്കുവാ. വാട്ടീസ്‌ യുവര്‍ ഒപീനിയന്‍... "

"നല്ല ഒപീനിയന്‍..പ്രണയിച്ചോ.. അതിനാരുടേം സമ്മതം വേണ്ടല്ലോ.. "

"അല്ല... ഈ വണ്‍വേ ട്രാഫിക്കില്‍ എനിക്ക്‌ താല്‍പര്യം പണ്ടുതൊട്ടേയില്ല.... ഞങ്ങള്‍ കൊച്ചുപുത്തന്‍വീട്ടുകാര്‍ ഭയങ്കര സ്റ്റ്രയിറ്റ്‌ ഫോര്‍വേഡ്‌ ആള്‍ക്കാരാ അസ്‌ യു മേ അവയര്‍.... "

"അതേ.. നിന്‍റെ വല്യമ്മാവന്‍ മിനിയാന്ന്, ഫുള്‍ തണ്ണിയായി ആ കാനയില്‍ സ്റ്റ്രെയിറ്റ്‌ ഫോര്‍വേഡായി കിടക്കുന്ന കണ്ടപ്പൊഴേ എനിക്കത്‌ മനസിലായി... അവന്‍ പ്രേമാഭ്യര്‍ഥനയുമായി വന്നേക്കുന്നു...നാണമുണ്ടോ നിനക്ക്‌... "

"ഹഹ അതറിയില്ലേ നിനക്ക്‌. ഈ പ്രണയത്തിനു രണ്ടേ രണ്ട്‌ എതിരാളികളേ ഉള്ളൂ ഈ ലോകത്ത്‌..ഒന്ന് നാണയം...രണ്ട്‌ നാണം... നാണയം കുറഞ്ഞവനും നാണം കൂടിയവനും ഇതില്‍ സാധാരണ ഫെയില്‍ ആവുകയാണു പതിവ്‌.. എന്നെ സംബന്ധിച്ചിടത്തോളം രണ്ടാമത്‌ പറഞ്ഞത്‌ ഒട്ടുമില്ല....സോ ദെയര്‍ ഈസ്‌ എ ചാന്‍സ്‌.... "

"ഞാനെന്‍റെ അമ്മൂമ്മയുമായൊന്ന് ആലോചിക്കട്ടെ..ഇക്കാര്യത്തില്‍ അമ്മൂമ്മയാ എന്‍റേ അഡ്‌വൈസര്‍... "

"അയ്യോ... എന്‍റെ പൊന്നേ വേണ്ടാ.. നീ പ്രേമിച്ചില്ലേലും വേണ്ടാ... ഇക്കാര്യം ആ അമ്മൂമ്മയോട്‌ ഡിസ്ക്കസ്‌ ചെയ്യല്ലേ..... "

"എന്തേ...... "

"അല്ലാ..... കാല്‍ക്കീഴില്‍ കതിന പൊട്ടിച്ചാല്‍ 'ആരാ മോളെ ഞൊട്ടയിട്ടത്‌' എന്നു ചോദിക്കുന്നത്ര കേഴ്വിയുള്ള അമ്മൂമ്മയല്ലേ. ഇക്കാര്യം നീ പറഞ്ഞു മനസിലാക്കുന്നത്‌, നിന്‍റെ വീട്ടുകാര്‍ മാത്രമല്ല..ഈ കോന്നിക്കാരു മുഴുവനും കേള്‍ക്കും... ലോറി കയറിയ ആനപ്പിണ്ടം പോലാവും പിന്നെ എന്‍റെ അവസ്ഥ..... "

ഇന്ദു പൊട്ടിച്ചിരിച്ചു. കുപ്പിവളകള്‍ ഉരുമ്മിയിളകി..

"സപ്പോസ്‌..ദാ താഴെയീയൊഴുകുന്ന അച്ചന്‍കോവിലാറ്‍ മാലിനിനദി.. ഞാന്‍ ദുഷ്യന്തന്‍..നീ ശകുന്തള.. നിന്നെത്തേടി കഷ്ടപ്പെട്ട്‌, ബുദ്ധിമുട്ടി വനാന്തരത്തിലൂടെ ഞാന്‍...അപ്പോള്‍ നില്‍ക്കുന്നു നിന്‍റെ തോഴി പ്രിയംവദ..അപ്പോള്‍ ഞാന്‍..'പ്രിയംവദേ...നിനക്ക്‌ പ്രിയമുള്ള വടയുമായാണു ഞാന്‍ വന്നിരിക്കുന്നത്‌.. ഇതുകഴിച്ച്‌ പ്രാണസഖി ശകുന്തളയെ ഒന്നു വിളിക്കൂ.... ഫടാഫട്‌. "

"അപ്പോള്‍ ഞാന്‍.." ഇന്ദു തുടര്‍ന്നു.."ആരാടീ പ്രിയംവദേ ഈ നട്ടുച്ചനേരത്ത്‌ മനുഷ്യനു പണിയുണ്ടാക്കാന്‍ വന്നത്‌. അപ്പോള്‍ പ്രിയംവദ 'ദാ ലവന്‍ പിന്നേം വന്നു തോഴീ...ഇവനു കണ്ട പെമ്പിള്ളാരെ പെഴപ്പിക്കാന്‍ നടക്കാണ്ട്‌ രാജ്യം ഭരിച്ചാ പോരെ. "

"ശകുന്തളേ.... എനിക്കുറക്കം വരുന്നില്ല... കണ്ണടച്ചാല്‍ നീ.. കണ്ണുതുറക്കാമെന്ന് വച്ചാ ഡബിള്‍ നീ.... ഹെല്‍പ്‌ലസ്‌ ബാബാ ഹെല്‍പ്‌ലസ്‌.... "

"ആര്യപുത്രന്‍ചേട്ടന്‍റെ ഉടവാള്‍ എവിടെപ്പോയി..കാണുന്നില്ലല്ലോ... "

"ഇന്നലെ ആ കെഴങ്ങന്‍ കണ്വന്‍ ഓടിച്ചവഴി എവിടെയോ ഊരി ആയിപ്പോയി.. സാരമില്ല..പുതിയ ഒരെണ്ണത്തിനു ഓര്‍ഡര്‍ കൊടുത്തിട്ടുണ്ട്‌.. ബൈ ദ വേ...വെയര്‍ ഈസ്‌ ദാറ്റ്‌ ഓള്‍ഡ്‌ ഫെലോ...നിന്‍റെ സെറ്റപ്‌ ഫാദര്‍... "

"ദാ അപ്പുറത്ത്‌ തപസിലാ ആര്യപുതന്‍ചേട്ടാ.. "

"മുത്തപ്പാ!!.. നാം നാളെവരാം... പള്ളിവേട്ടയ്ക്ക്‌ സമയമായി.....മൂപ്പിലാന്‍ തപസ്‌ ചെയ്യുന്നതും ഒറ്റക്കണ്ണു തുറന്നുവച്ചാണല്ലോ..നമ്മുടെ സമാഗമത്തിനു ശേഷം ഒരിക്കലെങ്കിലും അങ്ങേരു രണ്ടുകണ്ണും ഒന്നിച്ചടച്ചിട്ടുണ്ടോ...എനിക്ക്‌ സംശയമാണു... "

"അച്ഛന്‍ മൂക്കുചീറ്റുമ്പോള്‍ വാ ആര്യപുത്രാ.. അല്ലാതെ ഒരു രക്ഷയുമില്ല..... "

ഒന്നിച്ചുള്ള പൊട്ടിച്ചിരി തൃസന്ധ്യ ഏറ്റുവാങ്ങി..

സ്ളിപ്പര്‍ ചെരിപ്പ്‌ ഉപ്പൂറ്റിയില്‍ പടപട അടിച്ച്‌ ശബ്ദമുണ്ടാക്കി ആരോ വരുന്നു..

"എവിടുന്നാ പ്രിയേ ഒരു കുതിരക്കുളമ്പടിയൊച്ച....... ഓ... ഇതു നമ്മുടെ ചക്കു മുതലാളി ഔസേപ്പ്‌ ചേട്ടനല്ലേ.. "

"എങ്ങോട്ടാ അച്ചായാ ഈ മൂവന്തിക്ക്‌...... "

നെറ്റിയില്‍ കൈപ്പത്തി വച്ച്‌ അച്ചായന്‍ എന്നെ സൂക്ഷിച്ചു നോക്കി..

"അയ്യോ സല്യൂട്ട്‌ ചെയ്യെണ്ടാ.... ഞാന്‍ എസ്‌.ഐ ഒന്നുമല്ലെന്‍റെ അച്ചായാ... "

"കണ്ണുപിടിക്കുന്നില്ല പുള്ളേ....നീ ആ സദ്യക്കാരന്‍ കുഞ്ഞൂള്ളേടെ മോനല്ലേ.... "

"അല്ലെന്നാ എന്‍റെ പൂറ്‍ണ്ണ വിശ്വാസം.. എന്‍റെ പൊന്നച്ചായാ കൊച്ചൂത്തന്‍ വീട്ടിലെ ചെല്ലപ്പന്‍ നായരടെ കൊച്ചുമോന്‍...ഛെടാ...മനസിലായില്ലേ.... "

"ഓ..ഇപ്പോ പിടികിട്ടി... വയസും പ്രായോമൊക്കെ ആയില്ലേ കുഞ്ഞേ..... അങ്ങു ക്ഷമി.. "

ഔസേപ്പച്ചന്‍ നോട്ടം ഇന്ദുവിലെറിഞ്ഞു...

"ഇത്‌ നമ്മുടെ മണിസാറിന്‍റെ മോളല്ലേ....... "

"കൊള്ളാം..അപ്പോ പെമ്പിള്ളാരെ കാണുമ്പോള്‍ കണ്ണിന്‍റെ പിടിക്ക്‌ ഒരു കൊഴപ്പോമില്ല..കള്ളന്‍..."
അച്ചായന്‍റെ വയറില്‍ സ്നേഹം കൊണ്ടൊരു കുത്ത്‌....

"പോടാ കൊച്ചനേ...... ഇന്നെന്താ രണ്ടും കൂടി ഒരു..ഒരു..... " കള്ളച്ചിരി..

"അറിയില്ലേ... ഞങ്ങളേ..കഴിഞ്ഞ ജന്‍മത്തില്‍ കപ്പിള്‍സ്‌ ആരുന്നച്ചായാ..... "

"ഉം.ഉം..ഇല്ല...ഞാന്‍ ഒരിക്കലും വിശ്വസിക്കത്തില്ല...."
കൊച്ചുകുട്ടിയുടെ കുസൃതി അഭിനയിച്ചു കൊണ്ട്‌ അച്ചായന്‍...

"അതെന്താ... അങ്ങനെ... "

"എടാ പുള്ളേ...കഴിഞ്ഞ ജന്‍മത്തിലെ 'കപ്പളസ്‌' പിന്നെ കണ്ടുമുട്ടിയാല്‍ പ്രാണനും കൊണ്ടോടത്തില്ലിയോ... ഹ ഹ ..."
അച്ചായന്‍റെ വരട്ടു പൊട്ടിച്ചിരി...

"അപ്പോ അച്ചായന്‍ ഏലിയാമ്മ ചേട്ടത്തിയെ അടുത്ത ജന്‍മം കണ്ടുമുട്ടിയാല്‍... "

"സംശയമെന്ത്‌...ഏലിയാമ്മേ കണ്ടാല്‍ എലിവാണം പോലെ ഞാന്‍ മുങ്ങും.... "

"കര്‍ത്താവിനു നിരക്കാത്തത്‌ പറയാതച്ചായാ.... "

"പിന്നെ പിന്നെ.. കര്‍ത്താവു ബാച്ചിലര്‍ അല്ലാരുന്നോ... ഓരോരോ നിയമം ഒണ്ടാക്കുമ്പോ കെട്ടിവലിക്കുന്നോന്‍റെ പാടുവല്ലോം അങ്ങേരോര്‍ത്തോ..... "


"ഒരൊറ്റയൊരണ്ണെത്തേയും വെറുതെ വിടരുതെടാ..." അച്ചായനെ പറഞ്ഞുവിട്ടു നടക്കുമ്പോള്‍ ഇന്ദു..

"അതല്ലേ ഇന്ദൂ...ഈ ജീവിതത്തിന്‍റെ കെമിസ്ട്രി.. എല്ലാരോടും മിണ്ടി..എല്ലാത്തിനേം സ്നേഹിച്ച്‌..അങ്ങനെ അങ്ങനെ.. കനകാംബരത്തോടും, കര്‍പ്പൂരച്ചെടിയോടും, എന്തിനു കനകമ്മച്ചേച്ചിയോടും കുശലം പറഞ്ഞ്‌.. അങ്ങനെ അങ്ങനെ നടക്കുക... സപ്പോസ്‌, പതിനായിരം വര്‍ഷങ്ങള്‍ക്കു ശേഷം ആരെങ്കിലും എന്‍റെ ഫോസില്‍ കുഴിച്ചെടുക്കുന്നു എന്നു വക്കുക... അന്ന് അതെടുക്കുന്ന ആളോടും എന്‍റെ എല്ലിന്‍ കഷണം ചോദിക്കും.. സുഖമാണോ മാഷേ..... "

"മനൂ...." അതുവരെ കേള്‍ക്കാത്ത ഒരു ടോണ്‍ ആ വിളിയില്‍ ഞാന്‍ കേട്ടു.

"എന്തേ.... "

"ഒന്നുമില്ല.... "

"അതൊക്കെ പോട്ടെ..നിന്‍റെ എന്‍ജിനീയറിംഗ്‌ അഡ്‌മിഷന്‍റെ കാര്യം എന്തായി.... ?"

"അടുത്ത അക്കാഡമിക്‌ ഇയറില്‍ ശരിയാവും.. ഇന്നും അമ്മാവന്‍ വിളിച്ചിരുന്നു... മദ്രാസില്‍ നിന്ന്... "

"അപ്പോ.. നീ ഭാവിയിലെ കെമിക്കല്‍ എന്‍ജീെനിയര്‍.. തകര്‍ത്ത്‌ ജീവിക്ക്‌. ഹൈ പൊസിഷനിലൊക്കെ ആവുമ്പോ എനിക്കൊരു ടീ-ഷര്‍ട്ട്‌ വാങ്ങിത്തരണേ.... "

"ടീ ഷര്‍ട്ടോ.... "

"അതേ... ഈ ടീ ഷര്‍ട്ട്‌ എനിക്ക്‌ പണ്ടേ ഒരു വീക്ക്‌നെസാ. ഇതുവരെ അതേലൊന്ന് സ്വന്തമാക്കാന്‍ പറ്റിയിട്ടില്ല... എനിക്കൊരു പട്ടാളക്കാരന്‍ അമ്മാവനുണ്ട്‌.. പുള്ളീടെ ടീ ഷര്‍ട്ട്‌ ഒന്നിട്ടുപോയ കുറ്റത്തിനു, അച്ഛെന്‍റെ മുന്നിലിട്ട്‌ എന്നെ അങ്ങേരു ഒരുപാട്‌ തല്ലി... കുറെ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌.. അന്ന് മനസില്‍ കുറിച്ചിട്ടതാ...ഇതേലൊന്ന് സ്വന്തമാക്കും ഞാന്‍..... "

"ഇതേവരെ വാങ്ങീട്ടില്ല? "

"ദാരിദ്ര്യം ഒന്ന് തീര്‍ന്നിട്ടു വേണ്ടെ വാങ്ങാന്‍. അച്ഛന്‍റെ ശമ്പളം കൊണ്ട്‌ അമ്മയ്ക്ക്‌ മരുന്നു വാങ്ങണം, എനിക്ക്‌ ഫീസടക്കണം, വീട്ടുകാര്യം നോക്കണം... പാവം. കൂടുതല്‍ ഉപദ്രവിക്കുന്നത്‌ ദോഷമല്ലേ.. പ്രീഡിഗ്രിക്ക്‌ പഠിക്കുമ്പൊഴാ ഞാനാദ്യമായി ചെരിപ്പിടുന്നത്‌.. യൂ നോ ദാറ്റ്‌ ഹിസ്റ്ററി.. അതുവരെ സകല മുള്ളും കല്ലും കൊണ്ട്‌ മുറിഞ്ഞ കാലുമായ ഞാന്‍ വീട്ടില്‍ ചെല്ലാറുള്ളത്‌..ദിവസവും.. ആ..പോട്ടെ... ഇപ്പൊ ഇതൊക്കെ പറഞ്ഞിട്ടെന്താ കാര്യം അല്ലേ.. പറഞ്ഞപോലെ നമ്മുടെ വഴി പിരിയാറായല്ലോ ഇന്ദൂ.... ഇനി ഒരു വളവുകൂടിയെ ഉള്ളല്ലോ... "

"നീ എന്താ ഇന്നിങ്ങനൊക്കെ സംസാരിക്കുന്നെ.... "

"ഞാന്‍ പോകുവാ മാഷേ...... "

"ങേ........... എങ്ങോട്ട്‌...... "

"ഈ നാടുവിട്ട്‌.. ഡല്‍ഹിക്ക്‌..... "

"എടാ.. നീ എന്താ ഈ പറേന്നേ.... ഇതുവരെ... "

"അനിയന്‍ പണ്ടേ നാടുവിട്ടല്ലോ... ഒരു കത്തുവന്നു അവന്‍റെ. അങ്ങു ചെല്ലാന്‍.. ഞാനോര്‍ത്തപ്പോ അതാ നല്ലതെന്ന് തോന്നി.. ഇവിടെ കിടന്നിട്ടെന്തെടുക്കാന്‍.. ഉയര്‍ന്ന് പഠിക്കാനുള്ള നിവൃത്തി തല്‍ക്കാലം ഇല്ല... മെറിറ്റില്‍ കേറി പറ്റാനുള്ള മെറിറ്റുമില്ല..... സോ... ഐ ആം ലീവിംഗ്‌..... "

"പോയിട്ട്‌..പോയിട്ട്‌...എന്താ നിന്‍റെ പ്ളാന്‍..... "

"വല്ല ടൈപ്പോ, കൊട്ടോ, ഷോര്‍ട്ട്‌ ഹാന്‍ഡോ പഠിച്ച്‌.. ഏതെങ്കിലും കമ്പനീല്‍....അതൊക്കേ പറ്റൂ... വല്യ മോഹങ്ങള്‍ ഒന്നുമില്ല മാഷേ... ട്വന്‍റി ഫോര്‍ ബൈ സെവന്‍ അടുക്കളയില്‍ ഉരുകി ഉരുകി സകല അസുഖങ്ങളും പേറി ജീവിക്കുന്ന അമ്മയ്ക്ക്‌ ഒരു താങ്ങാവണം.. സകല ഭാരങ്ങളും ബീഡിപ്പുകയില്‍ എരിച്ചടക്കുന്ന അച്ഛനു കുറച്ച്‌ സന്തോഷം കൊടുക്കണം .. അതൊക്കേ ഉള്ളൂ..... "

"ഈ നാടുവിടാന്‍ നിനക്കാവുമോ... പറ"

"അരച്ചാണ്‍ വയറിനു മുന്നില്‍ എന്തു നാട്‌ മാഷേ.... വിശപ്പല്ലേ പ്രധാനം. വിശപ്പില്ലാരുന്നേല്‍ ഈ ലോകം എത്ര സുന്ദരമായേനേ... പട്ടിണി മരണങ്ങളില്ല, മന്ത്രവും മായവുമില്ല...അധിനിവേശങ്ങളില്ല...യുദ്ധങ്ങളില്ല......എന്തിനു, ദൈവങ്ങള്‍ പോലുമുണ്ടാവില്ല... ശരിയല്ലേ"

"എന്നെത്തേക്കാ നീ.... "

"ഉടനെ ഉണ്ടാവും.. ഒരു സുപ്രഭാതത്തില്‍ ഞാനങ്ങ്‌ അപ്രത്യക്ഷനായേക്കാം..അഥവാ ഇനി കാണാന്‍ പറ്റിയില്ലെങ്കില്‍ എനിക്ക്‌ വേണ്ടി നീ ഒരു ഉപകാരം ചെയ്യണം.. നിന്‍റെ വീട്‌ കാച്ചാനത്ത്‌ പാറയ്ക്കടുത്തല്ലേ. എന്‍റെ അമ്മൂമ്മ ഒരു പാര പണിഞ്ഞിട്ടുണ്ട്‌... മുപ്പതു വയസാകുന്ന വരെ, എന്‍റെ എല്ലാ ജന്‍മനാളിനും കാച്ചാനത്തപ്പനൊരു വിളക്ക്‌ കത്തിക്കാമെന്നോ മറ്റോ.. അമ്മയ്ക്ക്‌ ആ കേറ്റമൊന്നും നടന്നു കേറാന്‍ പറ്റില്ലല്ലോ.. തുലാമാസത്തിലെ പൂരം നാള്‍ അവിടൊരു വിളക്ക്‌ കാച്ചിയേക്കണേ.. നമ്മളായിട്ടെന്തിനാ വെറുതെ ദൈവങ്ങളെ ഉടക്കിപ്പിക്കുന്നത്‌.. ആരെയെങ്കിലും ഏല്‍പ്പിച്ചാലും മതി.. "

ഇന്ദു മറുപടി പറഞ്ഞില്ല.. കുറുകുന്ന സന്ധ്യയിലും അവളുടെ കണ്ണില്‍ നനവു തിളങ്ങുന്നത്‌ ഞാന്‍ കണ്ടു...

അവള്‍ എന്തോ പുലമ്പാന്‍ തുടങ്ങുമ്പോഴാണു, പുതുവലിലെ ബാബുച്ചേട്ടന്‍ എന്നെ കണ്ട്‌ സ്കൂട്ടര്‍ പത്തുവാര അകലെ ചവിട്ടി നിര്‍ത്തിയത്‌..

"എന്തു പറ്റി ബാബുവേട്ടാ...ഇത്ര ധൃതിയിലെങ്ങോട്ടാ..." ഓടിയടുത്തെത്തി ചോദിച്ചു..

"വല്യമ്മയ്ക്ക്‌ കൂടുതലായി....ടി.വി.എമ്മില്‍ അഡ്മിറ്റാ..... "

"ഈശ്വരാ എന്തു പറ്റി... ഒരുമിനിട്ട്‌.... ഞാനും വരുന്നു... "

തിരികെ ഇന്ദുവിന്‍റടുത്തെത്തി പുസ്തകം നീട്ടി...

"ഇന്ദു ഈ പുസ്തകം വച്ചോ...ഞാന്‍ പിന്നെ വാങ്ങിച്ചോളാം.... നമ്മുടെ ഒരു കക്ഷി ഹോസ്പിറ്റലില്‍.... "

ചാടി സ്കൂട്ടറിന്‍റെ പുറകിലിരുന്നു

"പെട്ടെന്നെന്തു പറ്റി ചേട്ടാ.. "

"ഒന്നും പറേണ്ടെടാ.. രാവിലെ ഒരു കപ്പപ്പുഴുക്ക്‌ വായിലോട്ടിട്ടതാ... പിന്നെ വാ അടച്ചിട്ടില്ല...നമ്മുടെ കഷ്ടകാലം അല്ലാതെന്താ.. "

"പാവം.. കഴിഞ്ഞാഴ്ചയും എന്നോട്‌ പറഞ്ഞതാ...മോനെ എനിക്കിത്തിരി ജാപ്പാണ പൊകേല വേണമെടാന്ന്...ഓ...കുഴപ്പം ഒന്നും വരത്തില്ലാരിക്കും അല്ലേ... "

അനിയന്‍റെ കത്ത്‌ വീണ്ടും വന്നതും, ഞാന്‍ ഡല്‍ഹിക്ക്‌ തിരിച്ചതും പെട്ടെന്നായിരുന്നു. ധൃതിക്കിടയില്‍ പലതും മറന്നു.. ഒപ്പം ഇന്ദുവിനേയും പുസ്തകത്തേയും...


വര്‍ഷങ്ങള്‍ക്കു ശേഷം ഏതോ ഒരു അവധിയാത്രയില്‍, തിരക്കൊഴിഞ്ഞ ഒരു സന്ധ്യയില്‍ വെറുതെ ഞാന്‍ കോന്നി ലൈബ്രറിയില്‍ കയറി...

പരിചയമില്ലാതെ പുതിയ ലൈബ്രേറിയന്‍...പരിചയം ഇല്ലാത്ത പുതിയ വായനക്കാര്‍...

ഓര്‍മ്മകളുടെ താളുകള്‍ മറിച്ചു കൊണ്ട്‌ വെറുതെ റാക്കുകളില്‍ കണ്ണോടിച്ചു നിന്നു..

കവിത സെക്ഷനില്‍, ചുള്ളിക്കാടിന്‍റെ 'പതിനെട്ടു കവിത'കളില്‍ കണ്ണുടക്കി...

'ഇത്‌ അന്ന് ഞാനെടുത്ത പുസ്തകം തന്നെയല്ലേ.. പത്തു വര്‍ഷം മുമ്പ്‌... '

ആറ്റുവഞ്ചി പുഷ്പ വൃഷ്ടി നടത്തുന്ന സായന്തനം മനസില്‍ തണുപ്പു വിതച്ചു... കുപ്പിവളക്കിലുക്കം പൊട്ടിച്ചിരിയോട്‌ ഇടകലര്‍ന്ന് എവിടെനിന്നോ ഒഴുകിവന്നു...

ദീര്‍ഘനിശ്വാസത്തോടെ പേജുകള്‍ വെറുതെ മറിച്ചു...

അകത്തെ കവര്‍ പേജില്‍, പരിചയം പുതുക്കുന്ന കൈയക്ഷരത്തില്‍ നീലമഷിയിലെ അക്ഷരങ്ങള്‍...

മറവിലെങ്ങോ മുങ്ങിപ്പോയിരുന്ന ഇന്ദുവിന്‍റെ വടിവൊത്ത കൈയക്ഷരം

"വേണ്ടാതീനം പറഞ്ഞ്‌ എന്നെ ചിരിപ്പിക്കാന്‍, കരയിപ്പിക്കാന്‍ നീ ഇനി എന്നാണു വരിക.... നിന്‍റെ അമ്പതാം പിറന്നാള്‍ വരെ കാച്ചാനത്ത്‌ തുലാമാസത്തിലെ പൂരത്തിനു വിളക്ക്‌ തെളിഞ്ഞിരിക്കും.. ഞാന്‍ മറഞ്ഞാലും.... "

പേരില്ലാത്ത...ഒപ്പില്ലാത്ത വാചകങ്ങള്‍.

നനഞ്ഞ കണ്ണോടെ ചുറ്റിനും നോക്കി..വീണ്ടും വീണ്ടും വായിച്ചു. വായനശാലയുടെ ലോക്കറില്‍ എനിക്കായി കരുതിവച്ച ഈ വരികള്‍ സ്വന്തമാക്കാന്‍ ഇത്രയേറെ വര്‍ഷങ്ങള്‍ എന്തേ ഞാനെടുത്തു....

പുസ്തകം ഞാന്‍ തിരികെ വച്ചു... ഞാനിപ്പോള്‍ ഇവിടുത്തുകാരനല്ലല്ലോ... ഇവിടെ എനിക്കിപ്പോള്‍ മെമ്പര്‍ഷിപ്പുമില്ലല്ലോ.......

ഇന്ദുവിനെ പിന്നിതേവരെ ഞാന്‍ കണ്ടിട്ടില്ല... ബാംഗ്ളൂരില്‍ നിന്ന് ഏതോ വിദേശരാജ്യത്തേക്ക്‌ പറന്നു എന്ന് മാത്രം അറിയാന്‍ കഴിഞ്ഞു. ഭര്‍ത്താവും രണ്ടു കുട്ടികളും, എണ്ണിയാല്‍ തീരാത്ത പ്രോജക്ടുകളുടെ തിരക്കേറിയ ഷെഡ്യൂകളും ഒക്കെയായി വേഗതയേറിയ ജീവിതത്തിലെ, ഏതെങ്കിലും ഇടവേളകളില്‍ ഈ ഗാനം അവളെ തേടിച്ചെല്ലുന്നുണ്ടാവുമോ

"കുട്ടിക്കൂറ പൌഡറിട്ട കുട്ടിപ്പെണ്ണേ കൊച്ചു-
കട്ടപ്പനക്കാരിയായ കുട്ടിപ്പെണ്ണേ... "

മറുപടിയായി "അയ്യെടാ" എന്ന് മുഖം ചുളിക്കുന്നുണ്ടാവുമോ...ആര്‍ക്കറിയാം..



ഓഫ്‌ ദ സ്ക്രീന്‍
================
ഇന്ന് തുലാമാസത്തിലെ പൂരം.. വൈകിട്ട്‌ കാച്ചാനത്ത്‌ ഒരു വിളക്കു തെളിയുമോ.. എങ്കില്‍ ആരാവും അതു കൊളുത്തുക. ആരെയാവും ഇന്ദു ആ ജോലി ഏല്‍പ്പിച്ചിരിക്കുക... ???

ചില കാര്യങ്ങള്‍ അറിയാതിരിക്കുന്നതാണല്ലോ സുഖകരം...

128 comments:

G.MANU said...

"ഇന്ദൂ...ഈ കപ്പലണ്ടിയും നീയുമായിട്ടെങ്ങനാ... " വഴിയരികിലെ കപ്പലണ്ടിക്കച്ചവടക്കാരനെ കണ്ടപ്പോള്‍ ചോദിച്ചു.."നല്ല റിലേഷന്‍ ആണെങ്കില്‍ അമ്പതു പൈസ ഇപ്പം ഞാന്‍ മുടക്കാം.. " പിറന്നാള്‍ സ്പെഷ്യല്‍ പോസ്റ്റ്‌...

സുല്‍ |Sul said...

തേങ്ങ എന്റെ വക...
“ഠേ............”
അതിനിനി ആരും വരേണ്ട :)
വായന പിന്നെ

-സുല്‍

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: പഞ്ചാരക്കുട്ടപ്പാ‍ാ സോ‍ാ‍ാ‍ാ‍ാ‍ാ രൊമാന്റിക്.

ഒരു 50 കൊല്ലം മുന്‍പത്തെ പഞ്ചാ‍രയടി ലൈവായി കാ‍ണിച്ചു തന്നതിനും ഇത്രെം ഹൃദയത്തില്‍ തൊടുന്ന കഥ പറഞ്ഞതിനും ഒരു വാചകം കടമെടുക്കുന്നു.

“ഒരൊറ്റയൊരണ്ണെത്തേയും വെറുതെ വിടരുതെടാ..."
അതേ ബൂ(&ഭൂ)ലോ(&ക)ത്തിലെ ഒറ്റ എണ്ണത്തിനേയും.

ചന്ദ്രകാന്തം said...

തുലാമാസത്തിലെ പൂരം നാളുകാരന്‌ ...
"പിറന്നാള്‍ ആശംസകള്‍"

സ്നേഹപൂര്‍‌വ്വം...

കുഞ്ഞന്‍ said...

മനൂജി..

പിറന്നാള്‍ ആശംസകള്‍..!

തിരിയുന്ന ഭൂഗോളത്തില്‍ എവിടെയെങ്കിലും വച്ച് എപ്പോഴെങ്കിലും കൂട്ടിമുട്ടും..!

‘നിശ്ശബ്ദതയുടെ ഭാവാര്‍ത്ഥം അസ്സലായി’

സുല്‍ |Sul said...

യെമ്മ
ഗമണ്ടന്‍ പോസ്റ്റുതന്നെ മനുജീ. പോസ്റ്റിനവസാനം മിഴികളില്‍ നനവു പടര്‍ന്നോ എന്നൊരു സംശയം.

പുറന്നാള്‍ വാഴ്ത്തുക്കള്‍!
-സുല്‍

ശ്രീ said...

മനുവേട്ടാ...

വളരെ വളരെ ഇഷ്ടപ്പെട്ടു.
“"അതല്ലേ ഇന്ദൂ...ഈ ജീവിതത്തിന്‍റെ കെമിസ്ട്രി.. എല്ലാരോടും മിണ്ടി..എല്ലാത്തിനേം സ്നേഹിച്ച്‌..അങ്ങനെ അങ്ങനെ.. കനകാംബരത്തോടും, കര്‍പ്പൂരച്ചെടിയോടും, എന്തിനു കനകമ്മച്ചേച്ചിയോടും കുശലം പറഞ്ഞ്‌.. അങ്ങനെ അങ്ങനെ നടക്കുക... സപ്പോസ്‌, പതിനായിരം വര്‍ഷങ്ങള്‍ക്കു ശേഷം ആരെങ്കിലും എന്‍റെ ഫോസില്‍ കുഴിച്ചെടുക്കുന്നു എന്നു വക്കുക... അന്ന് അതെടുക്കുന്ന ആളോടും എന്‍റെ എല്ലിന്‍ കഷണം ചോദിക്കും.. സുഖമാണോ മാഷേ..... "

ഈ വരികളെല്ലാം വളരെ റ്റച്ചിങ്ങ്!!!

അവസാനം കണ്ണു നിറഞ്ഞുപോയി, അറിയാതെ....

:)

Sreejith K. said...

കലക്കന്‍ പോസ്റ്റ്. ഇഷ്ടമായി.

Rasheed Chalil said...

ചില കാര്യങ്ങള്‍ അറിയാതിരിക്കുന്നതാണല്ലോ സുഖകരം...

മനൂ അതാണ് ശരിയെന്ന് തോന്നുന്നു. ചിലതൊക്കെ ഓര്‍മ്മിക്കാനുള്ള നല്ല ഓര്‍മ്മകള്‍ മാത്രമാണ്.

അരവിന്ദ് :: aravind said...

:-) മനൂ പിറന്നാള്‍ ആശംസകള്‍!
ഒരു പോസ്റ്റ് കണ്ടിട്ട് കുറേ നാളായല്ലോ എന്ന് കരുതുകയായിരുന്നു..മതി.തൃപ്തിയായി..നല്ല പോസ്റ്റ്.
ആസ്വദിച്ചെന്നു മാത്രല്ല, പഴയ നാളുകള്‍ ഓര്‍ക്കാനും പറ്റി..:-)

റ്റീ ഷര്‍ട്ടിന്റെ കാര്യം സെയിം. പക്ഷേ എടുത്തൊന്നിടാന്‍ എന്റെ അമ്മാവന് ടീഷര്‍ട്ട് പോയിട്ട് നല്ലൊരു ഷര്‍‌ട്ടു പോലും ഇല്ലായിരുന്നു! തല്ല് കിട്ട്യാലും വേണ്ടൂലാരുന്നു!

ഡിഗ്രിക്ക് പഠിക്കുമ്പോള്‍ ഒരൊറ്റ നല്ല ഷര്‍ട്ടേ എനിക്കുണ്ടായിരുന്നുള്ളൂ..ഗള്‍ഫില്‍ നിന്ന് വന്ന ഒരു 'ചേച്ചി' 'എന്താടാ നിനക്ക് ഈ ഒരൊറ്റ ഷര്‍ട്ടേ ഒള്ളോ, എവിടെപ്പോയാലും?" എന്ന് ചോദിച്ചപ്പോള്‍, "അതേയ് ഇതെന്റെ ലക്കി ഷര്‍ട്ടാ..അതാ" എന്ന് പറഞ്ഞ് ചമ്മിച്ചിരിച്ചത് ഓര്‍ക്കുന്നു.പിന്നില്‍ നിന്ന അമ്മയുടെ മുഖത്ത് സങ്കടം വന്നതും ഓര്‍ക്കുന്നു.
എന്‍ എസ്സ് എസ്സില്‍ പഠിച്ചപ്പോള്‍ ചേച്ചിയുടെ ചുരീദാര്‍ കണ്ട്, സെയിം കൊളേജിലെ ഒരു അകന്ന ബന്ധു "ഹോ അവളുടെ ചുരീദാറ് കണ്ടോ..ബാക്കിയുള്ളോര്‍ക്ക് നാണക്കേടാ" എന്ന് ആരോടൊക്കെയോ പറഞ്ഞിട്ടുണ്ട് എന്നറിഞ്ഞിട്ടുണ്ട്.

എന്നു വെച്ച് ആരോടും ദേഷ്യല്ല...സങ്കടവുമില്ല. എനിക്കിന്നിടാന്‍ ധാരാളം ടീ ഷര്‍ട്ട് ഉണ്ട്, അവള്‍ക്ക് ചുരീദാറുമുണ്ട്. അത് പോരേ? :-)

(ഞാന്‍ അടുത്ത കൊല്ലം ഡല്‍ഹിയില്‍ വരുന്നുണ്ട് കേട്ടോ..കാണാം :-))

സഹയാത്രികന്‍ said...

മനുവേട്ടാ...

“വേണ്ടാതീനം പറഞ്ഞ്‌ എന്നെ ചിരിപ്പിക്കാന്‍, കരയിപ്പിക്കാന്‍ നീ ഇനി എന്നാണു വരിക.... നിന്‍റെ അമ്പതാം പിറന്നാള്‍ വരെ കാച്ചാനത്ത്‌ തുലാമാസത്തിലെ പൂരത്തിനു വിളക്ക്‌ തെളിഞ്ഞിരിക്കും.. ഞാന്‍ മറഞ്ഞാലും.... "

മനസ്സ് വിഷമിച്ചു... ‘യാത്ര’ സിനിമ കണ്ടിറങ്ങിഅയ് പോലെ... എല്ലാം മായാതെ മനസ്സില്‍ കിടക്കുന്നു... മനോഹരം..

“അയ്യെടാ...” ...ദേ ഇന്ദ്വേച്ചി... :)

ഓ:ടോ: ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍...

ഉപാസന || Upasana said...

മനു ഭായ്,
ഇതും നല്ല നിലവാരത്തില്‍ പൂര്‍ത്തീകരിച്ചിരിക്കുന്നു
:)
ഉപാസന

സാജന്‍| SAJAN said...

മനൂ, ശേ എനിക്കൊന്നും പറയാനില്ല എഴുതാനും ആദ്യമൊക്കെ വായിച്ചു വായിച്ച് ഒന്നു ക്രിട്ടിസൈസ് ചെയ്ത് കമന്റണമെന്നു കരുതിയാ താഴേക്ക് വായിച്ചു വന്നത്?
പക്ഷേ എന്താ ഇപ്പൊ പറയുക ബ്രാന്‍ഡഡ് ടീഷര്‍ട്ടും നല്ല ഷര്‍ട്ടും ഒക്കെ ഇപ്പൊ ഒത്തിരി കാണുമല്ലൊ അല്ലേ?
നിങ്ങള്‍ക്ക് മനസ്സുകളെ തൊടാന്‍ കഴിയും,ഈ എഴുത്തിലൂടെ,ഈ ഓര്‍മ്മകളിലൂടെ,,
പിറന്നാള്‍ ആശംസകളോടെ, സാജന്‍

aneel kumar said...

ഏതുവരികളാണെന്നറിയില്ല, മനസിനെ തൊട്ടു.

നാലുദിവസങ്ങളിലൊന്നില്‍ ബ്രിജ്‌വിഹാരത്തിലെത്തി മനുവിനെ പരിചയപ്പെടണമെന്ന് ആഗ്രഹിച്ചു. അതിനുപകരം ആഗ്ര കറങ്ങാന്‍ പോയതൊരു വലിയ നഷ്ടമായെന്ന തോന്നല്‍ പിന്നെയും പിന്നെയും...

Sethunath UN said...

മ‌നൂ,
ആ വഴിയിലൂടെ മനുവിനും ഇന്ദുവിനും ഒപ്പ‌ം ഞാനും ന‌ടന്നു.
ഇടയ്ക്കിടെ ചിരിച്ചെങ്കിലും ഒടുവില്‍ മ‌ന‌സ്സില്‍ എവിടെയോ ഒരു ക‌ന‌ം.
പിറ‌ന്നാളാശ‌ംസ‌ക‌ള്‍. കാച്ചാനത്ത്‌ തുലാമാസത്തിലെ പൂരത്തിനു ഇനിയൊരു നൂറു പ്രാവ‌ശ്യം കൂടി വിളക്ക്‌ തെളി‌യട്ടെ എന്നാശ‌ംസിയ്ക്കുന്നു.
ഇന്ദു ഇതു വായിച്ചെങ്കില്‍ എന്നൊരു ചിന്ത. ഹം!

shams said...

ചിരിയിലൂടെ നൊമ്പരത്തിലേക്ക് ,

"ചില കാര്യങ്ങള്‍ അറിയാതിരിക്കലാണല്ലൊ സുഖകരം"

ചില വിങ്ങലുകളും സുഖകരം തന്നെ ,
ചിരിപ്പിച്ചും സുഖമുള്ള നൊമ്പാരങ്ങള്‍ നല്‍കിയും താങ്കള്‍ ഇനിയും എഴുതൂ ,

ആശംസകള്‍ .

സണ്ണിക്കുട്ടന്‍ /Sunnikuttan said...

മനു

നിന്റെ പോസ്റ്റ് എന്നേയും ഓര്‍മ്മകള്‍ കുറെ പിന്നിലേക്ക് കൊണ്ട്പോയി. ഒരിക്കലും മറക്കാന്‍ കഴിയാത്ത അല്ലെങ്കില്‍ മറക്കാന്‍ ഇഷ്ടപ്പെടാത്ത മറന്നാല്‍ ഞാന്‍ ഞാനല്ലാതുകുമെന്ന് കരുതുന്ന ആ ഓര്‍മ്മകളിലേക്ക്.

ടി ഷര്‍ട്ടിന്റെ കാര്യം പറഞ്ഞപ്പോഴാ മറ്റൊന്ന് ഓര്‍ത്തത്, പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ ആകെയുണ്ടായിരുന്ന ഒരു പാന്റ്സ് കള്ളന്‍ കൊണ്ടുപോയി ഒപ്പം നാലു കോഴികളെയും. അതൊക്കെ ഇപ്പോള്‍ ഓര്‍ക്കാന്‍ ഒരു രസമുണ്ട്.

മനു, ഞാനുടനെ ഡെല്‍ഹി യില്‍ വരുന്നുണ്ട്, കസാഖ് എംബസ്സിയിലേക്ക്. ഒന്ന് കൂടണമല്ലോ മാഷെ!!

G.MANU said...

അരവിന്ദാ.../ സണ്ണിക്കുട്ടാ..

പാലം എയര്‍പോര്‍ട്ടില്‍ വന്നൊരു മിസ്കോള്‍ തന്നാമതി..ബാക്കി കാര്യം എനിക്കു വിട്ടുതന്നേെക്ക്‌...കൂടണം...തകര്‍ക്കണം..ചിരിക്കണം...ഒത്താല്‍ ഒന്നു കരയണം..

കറുമ്പന്‍ said...

പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു ഫീലിംഗ് ... നന്നായിട്ടുണ്ട്... പൂരം പിറന്ന പുരുഷനു പിറന്നാളാശംസകള്‍ :)

അരവിന്ദന്റെ കമന്റും കണ്ണുനനയിച്ചു... ഇന്നലെ ഞാന്‍ കാണിച്ച ഒരഹങ്കാരം തിരിച്ചറിയാന്‍ ആ കമന്റ് സഹായിച്ചു...

സാജന്‍| SAJAN said...

ഒന്നൂടെ എഴുതാന്‍ മറന്നു, അരവിന്ദന്റെ കമന്റ് അതൂടെ വായിച്ച് വല്ലാതായി!

[ nardnahc hsemus ] said...

മനുമാഷേ,
മനസ്സിലിത്രയും കഥയും കവിതയും നിറഞുനിന്ന ഒരാളായിട്ടുകൂടി, എന്തേ, പത്തുവര്‍ഷത്തില്‍ ഒറ്റത്തവണയും ഓര്‍ത്തില്ല...?

മറ്റുള്ളവരുടെ ദു:ഖത്തില്‍ പങ്കുചേരാതെ, മാറിനില്‍ക്കുന്ന ഒരു കഥാകാരനെ കഴിഞ പോസ്റ്റിലും കണ്ടു.. യോഗന്നാന്‍ ചേട്ടന്‍ മുതല്‍ കുറച്ചുകൂടെ നന്നായി തോന്നി..

പിറന്നാളാശംസകള്‍.

അടുത്ത തിങ്കളാഴ്ച (തൃക്കേട്ട) ഇതിങോട്ട് തിരിച്ചുതരണേ.... :)

G.MANU said...

സുമേഷേ...

അതിനുള്ള ഉത്തരം ഈ പോസ്റ്റില്‍ തന്നെയുണ്ട്‌ മാഷേ...

കോയിന്‍ ആന്‍ഡ്‌ കോറിലേഷന്‍... യാചകന്‍ രാജകുമാരിയെ തട്ടിയെടുത്തത്‌ കഥകളിലല്ലേ.. പിന്നെ..എസ്‌.എം.എസ്‌., ഇ.മെയില്‍ ഇതൊക്കെ ഇപ്പൊഴല്ലേ വന്നത്‌..

രണ്ടുരൂപയ്ക്ക്‌ ദില്ലിയില്‍ നിന്നും ഉപ്പു പുരട്ടിയ പേരക്ക വാങ്ങിത്തിന്ന് വിശപ്പടക്കുമ്പോള്‍ ആരെയോര്‍ക്കുവാനര്‍ക്കുനേരം..അല്ലെങ്കില്‍ ഓര്‍ത്തിട്ടെന്തുകാര്യം..

സുന്ദരന്‍ എന്ന ബെന്നി (ബ്ളോഗര്‍) അന്നെന്‍റെ വിശപ്പിലേക്ക്‌ ഛോലെ കുല്‍ച്ചെ കാണിക്കയിടുമായിരൂന്നു. അവനോട്‌ ഒക്കെയും പറയുമായിരുന്നു..

ഇടിവാള്‍ said...

മനൂഹരം മനൂ!

നെടുനീളന്‍ പോസ്റ്റായിട്ടു കൂടെ ഒട്ടും മുഷിയാതെ ഒരൊറ്റയിരുപ്പില്‍ വായിച്ചു. ഹൃദയത്തില്‍ തൊട്ടു ചിലതെല്ലാം...

ഓരോ പൊസ്റ്റുകഴിയുന്തോറും മനുവിന്റെ എഴുത്തിലെ മാറ്റു തെളിഞ്ഞു വരുന്നു...

എല്ലാ ആശംസകളും

ഇടിവാള്‍ said...

ബൈ ദ വേ..
പിറന്നാള്‍ ആശംസകള്‍ (അതു മറന്നു)

asdfasdf asfdasdf said...

മനു ആദ്യം തന്നെ പിറന്നാള്‍ ആശംസകള്‍.
പോസ്റ്റ് അസ്സലായി. പലതും ഓര്‍മ്മപ്പെടുത്തി. നന്ദി.

എതിരന്‍ കതിരവന്‍ said...

ബ്ലോഗില്‍ നല്ല കഥകള്‍ വരുന്നില്ല എന്ന് ആരോ പറ്യുന്നതു കേട്ടു.

അത് ശരിയല്ല.

അപ്പു ആദ്യാക്ഷരി said...

മനൂ, ഈ പോസ്റ്റ് പതിവുപോലെ നന്നായില്ല, ആദ്യത്തെപകുതി ഒരുപാടു പരത്തിപ്പറഞ്ഞിരിക്കുന്നു, ഇന്ദു പറയുന്നതേത്, മനു പറയുന്നതേത് എന്നൊന്നും വ്യക്തമല്ല എന്നൊക്കെ എഴുതണം എന്നുദ്ദേശിച്ചാണ് താഴേക്ക് വന്നത്.. പക്ഷേ വളരെ പെട്ടന്ന് കഥ അല്ല, സംഭവം മാറിത്തിരിഞ്ഞ് ആകെ മനസ്സില്‍തൊട്ടുപോയി...... ഉം. നന്നായി മനൂ...

പിറന്നാളാശംസകളും !! ഒരു സംശയം മാത്രം... ഇത്രയധികം റൊമാന്‍സൊക്കെ തോന്നിയ ഇന്ദുവിനെ ഡല്‍ഹിയില്‍ പോയപ്പോ പെട്ടന്ന് മറക്കാനെന്താ കാ‍രണം !! ഇതുമൊരു സിനിമയ്ക്കുള്ള വകുപ്പുണ്ടേ.. :)

ശ്രീഹരി::Sreehari said...

എന്ത് രസകരമായ ഓര്‍മക്കുറിപ്പ്‌!
വളരെ വളരെ നന്നായി... :)

മഴത്തുള്ളി said...

മനൂ ഇത്തവണ അടിച്ചുപൊളിച്ചല്ലോ ;)

"നോക്കിയില്ലെടേ.. ഇതിലാവുമ്പോ, നേരത്തെ വായിച്ചവന്‍മാര്‍ പ്രധാനഭാഗങ്ങള്‍ അണ്ടര്‍ലൈന്‍ ഇട്ടിട്ടുണ്ട്‌.. കൂടുതല്‍ തപ്പി മെനക്കെടേണ്ടല്ലോ.. "

:)

പിറന്നാള്‍ ആശംസകള്‍.

Kaithamullu said...

സത്യായിട്ടും..... നീളം കൂടി, എന്തേ എഡിറ്റ് ചെയ്യാഞ്ഞേ എന്നൊക്കെ കമന്റിടണം ന്ന് വായിച്ച് കൊണ്ടിരുന്നപ്പോള്‍ വിചാരിച്ചു.
പക്ഷേ ....

മനൂ, തം‌പ്സ് ഉപ്!

ധ്വനി | Dhwani said...

ജന്മദിനാശംസകള്‍!!
കാച്ചാനത്തെ വിളക്കിന്റെ കാര്യം പറഞ്ഞു വിഷയം മാറ്റാതെ ചോക്ളേറ്റ് എട്!!

മനൂ, കാച്ചാനത്തെ വിളക്കോര്‍ക്കുന്നതു പോലെ വല്ലപ്പോഴും മാത്രമേ ഉപ്പു പുരട്ടിയ പേരയ്ക്കകഥകള്‍ ഓര്‍ക്കാവൂ!!

ഈയിടെയായി എന്തേ എല്ലാ പോസ്റ്റിനെയും സെന്റിയില്‍ മുക്കിപൊക്കുന്നത്?

ദിലീപ് വിശ്വനാഥ് said...

അറിയാതെ ചിരിക്കുകയും അറിയാതെ കണ്ണ് നിറയുകയും ചെയുന്ന പോസ്റ്റുകള്‍ ആണ് മനുവിന്റെത്‌. അതുകൊണ്ട് ഞാന്‍ അത് ഓഫീസില്‍ ഇരുന്നു വായിക്കാറില്ല. പക്ഷെ ഇന്നു എനിക്ക് കണ്ട്രോള്‍ ചെയ്യാന്‍ പറ്റാത്തതുകൊണ്ട്‌ വായിച്ചു, കണ്ണ് നിറഞ്ഞതുകണ്ട് അടുത്തിരിക്കുന്ന മദാമ്മ കുട്ടി ചോദിക്കുകയും ചെയ്തു. ഞാന്‍ പറഞ്ഞു ഒരു 'സബ്ജക്റ്റ്‌ എക്സ്‌പേര്‍ട്ട്‌സ്‌' എഴുതിയ ബ്ലോഗ് വായിച്ചതാണെന്ന്.

ഗിരീഷ്‌ എ എസ്‌ said...

മനൂ...
ഒരുപാടിഷ്ടമായി ഈ പോസ്റ്റും...അഭിനന്ദനങ്ങള്‍...
എല്ലാ പോസ്റ്റുകളും വായിക്കാറുണ്ട്‌..ഓരോന്നും ആസ്വദിച്ച്‌ തന്നെയാണ്‌ വായിക്കാറുള്ളത്‌..
എഴുത്തിന്റെ ഈ മനോഹരശൈലി ഇനിയും തുടരുക

ആശംസകള്‍..ഭാവുകങ്ങള്‍....

കുട്ടുറൂബ്‌ said...

മനോഹരം ...എന്റ്റെ കണ്ണ് നിറഞ്ഞൂ ... when i read this .. i saw ലൈബ്രറി ...,books.. ഇന്ദു ,. You draw pictures in the mind while reading .

ലേഖാവിജയ് said...

ഈ ശൈലി സ്ഥിരമാക്കുകയാണോ?കഥക്കു നീളം കൂടിപ്പോയി എന്ന പരാതി എനിക്കുമുണ്ട്.ചുരുക്കം പറഞ്ഞാല്‍ കോന്നിയിലെ ഒരു പാവം whole sale dealer ആയിരുന്നു അല്ലെ?

Mr. K# said...

:-)

.... said...

മനൂ പിറന്നാള്‍ ആശംസകള്‍.
നന്നായിരിക്കുന്നു.
നല്ല പോസ്റ്റുകള്‍ക്കായ് കാത്തിരിക്കുന്നു.

d said...

മാഷെ, പിറന്നാള്‍ ആശംസകള്‍...
ഹൃദയസ്പര്‍ശിയായ കഥയ്ക്ക് നന്ദി.

സുന്ദരന്‍ said...

മനു ആദ്യമായ്ത്തന്നെ ജന്മദിനാശംസകള്‍...
.......
.......
നര്‍മ്മത്തിന്റെ പഞ്ചാരകലക്കി പുറം‌പോളീഷിട്ടിറക്കുന്ന നിന്റെ പോസ്റ്റുകള്‍ക്കുള്ളിലെ പൊള്ളുന്നജീവിത യാഥാര്‍ത്യങ്ങള്‍...
നിന്റെയും എന്റെയും... പിന്നെ നമ്മെളെപ്പോലെ പലരുടെയും ജീവിതംതന്നെയാണല്ലോ സുഹൃത്തെ...
...
മക്കന്‍പുരട്ടിമയപ്പെടുത്തിയ മാര്‍ദ്ധവമേറിയ റൊട്ടി പാലക്ക്‌പനീറില്‍ മുക്കി വലതുകൈയ്യില്പിടിച്ച് കഴിക്കണോ വേണ്ടയോ എന്ന് ചിന്തിച്ചിരിക്കുന്ന നവയുഗ് മൊണോട്ട് എന്ന ഐടി ഭീമന്‍- സമയമില്ലാഞ്ഞിട്ടോ..വിശപ്പില്ലാഞ്ഞിട്ടോ അറിയില്ലാ - ഇടതുകൈകൊണ്ട് ലാപ്ടോപ്പില്‍ സദാ മാന്തിക്കൊണ്ടിരിക്കും... ഫുള്‍ടൈം മുഖത്ത് വൈക്ലൈബ്യം മാത്രം...

കക്കൂസില്‍ പോകുമ്പോള്‍ പോലും ലാപ്ടോപ്മായി പോകുന്ന ഈ മച്ചമ്പിയുടെ മുമ്പില്‍നിന്നും കിട്ടുന്ന ഒരുമണിക്കൂര്‍ മോചനമായിരുന്നു എനിക്ക് ലഞ്ച്ടൈം. അന്‍സാല്‍ ടവറിന്റെ ഉന്നതങ്ങളില്‍നിന്നും താഴെയിറങ്ങിയപ്പോള്‍ -

നെഹ്റുപ്ലേസ് പാര്‍ക്കിനപ്പുറം ഒപ്ടിക്കല്‍ ഫൈബര്‍ കേബിളിടാനായ് മണ്ണ്കുഴിക്കുന്ന ബീഹാറി വിവരസാങ്കേതിക പ്രവര്‍ത്തകന്‍... ഉച്ചയ്ക്ക് അവന്‍ നില്‍ക്കുന്നിടത്തുതന്നെ അടുപ്പുകൂട്ടി...അവന്റെ പണിയായുധമായ മണ്‍‌വെട്ടി തവയ്ക്കുപകരമാക്കി മൂന്നിഞ്ചും അതിലധികവും കനത്തില്‍ ചുട്ടെടുക്കുന്ന സുക്കാറോട്ടി പ്യാജും പച്ചമുളകും കൂട്ടി സുഖായിട്ട് തിന്നുന്നു..... ആഹാ അവന്റെ മുഖത്തന്നു കണ്ട സംതൃപ്തി ..

ഈ രണ്ടു പുലികളുടെയും നടുക്കിരുന്നല്ലെ നമ്മള്‍ ചോലാകുല്‍ച അടിച്ചിരുന്നത്....
ബി ഹാപ്പിമനു.... ബി ഹാപ്പി...

അന്നുപറഞ്ഞിരുന്നതും ഇടയ്ക്കു പറയാറുള്ളതും ഒന്നുകൂടി ആവര്‍ത്തിക്കട്ടെ...

നിന്റെ അക്ഷരങ്ങള്‍ നിന്നെ രക്ഷിക്കും.... ഇന്നല്ലെങ്കില്‍ നാളെ, ഞാന് ആ ദിവസം കാത്തിരിക്കുന്നു....

ഏ.ആര്‍. നജീം said...

ഫാസിലിന്റെ അനിയത്തിപ്രാവു കണ്ടുകഴിഞ്ഞ് ഇത്ര റൊമാന്റിക്കായ ഒരു രംഗം ഇപ്പോഴാ കണ്ടത്..
പിറന്നാള്‍ ആശംസകള്‍....

വിന്‍സ് said...

ലാലേട്ടന്‍ അഭിനയിച്ച സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ശ്രീനിവാസന്‍ തിരക്കഥ എഴുതിയ ഒരു സിനിമ കണ്ട പ്രതീതി.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഏതു വരികളാണു കൂടുതല്‍ സ്പര്‍ശിച്ചതെന്നു പറയാന്‍ വയ്യ, അത്രക്കു മനോഹരം ഓരോ വരികളും...വായിച്ചുതീര്‍ന്നപ്പോഴേക്കും കരഞ്ഞു തുടങ്ങിയിരുന്നു... ഈപിറന്നാളിന്‌ ആദ്യ ആശംസ നേരാന്‍ എനിക്കു കഴിഞ്ഞതില്‍ സന്തോഷം!!!

വരികള്‍ക്കുമതീതമായ എന്തോ ഒരു ഫീലിംഗ്‌..
തുലാം മാസത്തിലെ പൂരം നക്ഷത്രക്കാരന്‌ മീനമാസത്തിലെ പൂരം നക്ഷത്രക്കാരിയുടെ അഭിനന്ദനങ്ങള്‍

krish | കൃഷ് said...

സമയക്കുറവുകാരണം ഇന്നലെ മുഴുവന്‍ വായിക്കാന്‍ പറ്റിയില്ല. മുഴുവനും വായിച്ചപ്പോഴല്ലേ സംഗതി പിടികിട്ടിയത്. ഇത് ഒരു ബെര്‍ത്ത്ഡേ പോസ്റ്റായിരുന്നുവല്ലേ. ബിലേറ്റഡ് ബെര്‍ത്ത്ഡേ വിഷസ്.
ഓര്‍മ്മക്കുറിപ്പുകള്‍ രസകരം തന്നെ.(ലേശം നീളം കൂടിയിട്ടുണ്ട്)

sandoz said...

ബ്രിജ്‌ വിഹാരത്തില്‍ നിന്ന് കോന്നിയിലേക്ക്‌...
പെടക്കുന്ന..തുള്ളിക്കുതിക്കുന്ന...ചിരിപ്പിക്കുന്ന കഥാപാത്രങ്ങളില്‍ നിന്ന്.....പൊള്ളുന്ന ജീവിതയാഥാര്‍ത്യങ്ങളിലേക്ക്‌...
മനുവിന്റെ എഴുത്തില്‍ നല്ല മാറ്റം കാണുന്നു...
നേരിയ ചിരിയുടെ ഒരു തട പണിത്‌...കണ്ണുനീര്‍തുള്ളിയെ മിഴിയില്‍ നിന്ന് താഴേക്ക്‌ പോകാതെ അങ്ങ്‌ നിര്‍ത്തുന്നു മനു...
ജന്മദിനാശംസകള്‍....

സുമുഖന്‍ said...

മനസ്സിനെ തൊട്ടുണര്‍ത്തിയ എഴുത്ത്‌.

ജന്മദിനാശംസകള്‍..

തമനു said...

എന്താ എഴുതുക എന്നാ ഞാന്‍ ആലോചിക്കുന്നേ മനൂ...

കൊള്ളാമെന്നോ, ഗംഭീരായെന്നൊ, മനോഹരമെന്നോ, വേദനിപ്പിച്ചെന്നോ..... അറിയില്ല മനൂ...

അത്രയ്ക്കു സുന്ദരമായി...

കണ്ണൂസ്‌ said...

വൈകിയാണെങ്കിലും ആശംസകള്‍ മനൂ.

ഞാനും ഉണ്ട് ഡ‌ല്‍ഹിയിലേക്ക്, അടുത്ത കൊല്ലം. ആറേഴ് കൊല്ലത്തെ ഓര്‍മ്മകള്‍ മാന്തിയെടുക്കാനുണ്ട്. കാണാട്ടാ...

Murali K Menon said...

വളരെ നന്നായ് പറഞ്ഞിരിക്കുന്നു. ഇഷ്ടായ് ഒരുപാട്

പാലാ ശ്രീനിവാസന്‍ said...

"മനൂ...." അതുവരെ കേള്‍ക്കാത്ത ഒരു ടോണ്‍ ആ വിളിയില്‍ ഞാന്‍ കേട്ടു.

എനിക്ക് ശരിക്കും കേള്‍ക്കാം മനൂ ആ വരികളില്‍ മറഞ്ഞിരിക്കുന്നതെല്ലാം. അഭിനന്ദനങ്ങള്‍

കൊച്ചുത്രേസ്യ said...

മനു ഒരുപാടൊരുപാട്‌ നല്ല പോസ്റ്റ്‌..

കൃഷ്ണപ്രിയ. said...

ചൂടാമണികള്‍ കുറച്ചൊന്നുമല്ലല്ലോ..നായികമാരുടെ പേരും വിലാസവും തപാലാപ്പീസ് സഹിതം എഴുതിപ്പിടിപ്പിക്കുന്ന ഈ ചങ്കൂറ്റം സമ്മതിച്ചിരിക്കുന്നു...ആശംസകള്‍ !

ആഷ | Asha said...

മനോഹരം മനൂ
പ്രത്യേകിച്ചും അവസാനം മനസ്സിനെ വല്ലതെ സ്പര്‍ശിച്ചു.

pravasalokam said...

ചില കാര്യങ്ങള്‍ അറിയാതിരിക്കുന്നതാണല്ലോ സുഖകരം...

മനൂ അതാണ് ശരിയെന്ന് തോന്നുന്നു. ചിലതൊക്കെ ഓര്‍മ്മിക്കാനുള്ള നല്ല ഓര്‍മ്മകള്‍ മാത്രമാണ്.

Good Story Manu

വേണു venu said...

Touching Manu, sorry for Manglish.
Ormmikkaathirikkunna OrmmakaLEkkaaL
Orkkunna maRavikaLE , aarkkaRiyaam. alle.:)

Anonymous said...

manu..
one of my friends send me this link. i dont know how to express my feeling after reading this story
waiting for more

Anonymous said...

“കോന്നിപ്പുഴയില്‍ കണ്ണീര്‍പ്പുഴ ഒഴുക്കിയ ഘാതകാ“ എന്നൊക്കെ വിളിക്കണമെന്നുണ്ട് :-) എന്നാലും ഒന്നൂടെ കോളെജില്‍ പഠിക്കാന്‍ പറ്റിയാരുന്നേല്‍ ഞാന്‍ ഈ ഡയലോഗ് ഒക്കെ എഴുതിയെടുത്ത് ഒന്ന് പയറ്റിയേനെ.

തകര്‍ത്തു മനുവേ. നല്ല എഴുത്തും നല്ല ഉപമകളും. ഇനിയും പോരട്ടെ.

ഓ.ടോ: സീരിയസ് എഴുത്തുകള്‍ ഇനിയും വരട്ടെ. തമാശയും വരട്ടെ. രണ്

Sathees Makkoth | Asha Revamma said...

കഥ വളരെ മനോഹരമായി അവസാനിപ്പിച്ചിരിക്കുന്നു. ഇടയ്കെവിടെയോ ഉണ്ടായ ഇഴച്ചില്‍ അതിലലിഞ്ഞില്ലാതായി.

ക്രിസ്‌വിന്‍ said...

മനു,
എല്ലാ പോസ്റ്റിലുമുണ്ടല്ലോ
രണ്ടുവരിയെങ്കിലും കവിത.
എങ്ങനെ ഇതെല്ലാം ഓര്‍ത്തിരിക്കുന്നു?

ആദ്യാവസാനം രസകരം

സുനീഷ് said...

ചിരി കൊണ്ട് തടയാന് കഴിയാതെ ഒരു തുള്ളി കണ്ണുനീര് തുളുമ്പിയത് അരവിന്ദന്റെ കമന്റ് കൂടി ചേര്ത്ത് വായിച്ചപ്പോഴാണ്. പണ്ടിതു പോലെ ഒരു ഏഴു വയസ്സുകാരന്റെ കണ്ണ് നിറഞ്ഞ് തുളുമ്പിയത് അച്ഛന് അച്ഛന്റെ കുട്ടിക്കാലത്ത് രാവിലെ പൊള്ളുന്ന ചൂടുള്ള ഒട്ടുന്ന ചാക്കരിക്കഞ്ഞി കുടിച്ച് ആകപ്പാടെ ഉണ്ടായിരുന്ന പിന്ചിയ ഷര്ട്ട് ഇട്ട് അന്ച് കിലോമീറ്റര് നടന്ന് സ്കൂളില് പോയിരുന്ന പട്ടിണിയും കഷ്ടപ്പാടും നിറഞ്ഞ സമയങ്ങളേക്കുറിച്ച് പറയുമ്പോഴായിരുന്നു. ഇതൊരു പുണ്യമാണെന്ന് ഞാന് വിശ്വസിക്കുന്നു, തന്മാത്രയിലെ പോലെ, ഒരു നല്ല തേങ്ങാച്ചമ്മന്തി കഴിക്കുമ്പോള് അമ്മയെ ഓര്ത്ത് കണ്ണ് നിറയുന്ന ആ മനസ്സിന്റെ പുണ്യം. ഈ എഴുത്ത് ഒരു അനുഗ്രഹമാണ്, തോന്നരുതാഞ്ഞിട്ടും എനിക്കസൂയ തോന്നുന്നു മനൂ എനിക്ക് പറ്റുന്നില്ലല്ലോ എന്നോര്ത്തിട്ട്.

മനോജ് കുമാർ വട്ടക്കാട്ട് said...

മനൂ, ബ്യൂട്ടിഫുള്‍ :)

Promod P P said...

മനോഹരമായ എഴുത്ത്.. നര്‍മ്മത്തില്‍ തുടങ്ങി കണ്ണു നനയിക്കുന്ന ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ വായിച്ചു തീര്‍ന്നപ്പോള്‍,പണ്ടെങ്ങോ നഷ്ടപ്പെട്ട ഒരു സ്നേഹം മനസ്സിലെത്തി..

മനു മാഷെ . അഭിനന്ദനങ്ങള്‍

പ്രിയംവദ-priyamvada said...

കണ്ണീരു പുരണ്ട ചിരി..:(


വൈകിയെങ്കിലും
പിറന്നാള്‍ ആശംസകള്‍..!

Unknown said...

ബൂലോകത്തു പുതിയതായതുകൊണ്ടു ഇപ്പോളാണു വായിച്ചത്...വളരെ നന്നായിരിക്കുന്നു..അടുത്തു പരിചയമുള്ള 2 കഥാപാത്രങ്ങള്‍

Pramod.KM said...

ഇഷ്ടമായി മാഷേ എഴുത്ത്:)

Visala Manaskan said...

എന്തിറ്റാ പോസ്റ്റ്!!!

വണ്ടര്‍ ഫുള്‍. നമ്പറുകളൊക്കെ ഒന്നര. വെരി വെരി നൈസ്. ദയവായി എനിക്കൊന്ന് ലിങ്ക് തരണം ട്ടാ മനുവേ.. പോസ്റ്റുമ്പോള്‍. പ്ലീസ്.

പിന്നെ ടീ ഷര്ട്ട് സെന്റി..., ഏയ്..തണ്ടും തടിയും ഉള്ള ഒരു ആണിന് ഒരു ടീ ഷര്‍ട്ട് വാങ്ങാന്‍ വല്ല പെണ്ണുങ്ങളോടും കടം ചോദിക്കണമെന്നോ..

നോ മൈ ഡിയര്‍, നെവര്‍.

കോഴിയെ കുത്തിവക്കണതിന് അയലോക്കത്തുനിന്ന് ടിപ്പ്, പശുവിനെ കുത്തി വക്കാന്‍ കൊണ്ടുപോയാല്‍ കൂനന്മാരുടെ വീട്ടില്‍ നിന്ന് സര്‍ച്ചാര്‍ജ്ജ്, വീട്ടില്‍ നാളികേരം ഇട്ടാല്‍, കല്യാണത്തിന് കൊടുക്കാന്‍ തരുന്ന കാശ് താഴോട്ട് റൌണ്ടിങ്ങ്, പാല് വിറ്റാല്‍, വിഷുക്കണി കൊണ്ടുപോയാല്‍, കൃസ്തുമസ് കരോള്‍, പന്നിമലത്ത്, റമ്മി, ഒന്നുവച്ചാല്‍ രണ്ട്, സിനിമാ ടിക്കറ്റ് ബ്ലാക്കില്‍ വിറ്റാല്‍, കായകൃഷി, സ്ഥലക്കച്ചവടം കമ്മീഷന്‍, മാട് കച്ചവടം ടിപ്പ്, അടുത്തു വീടുപണിയുണ്ടെങ്കില്‍ കരിങ്കല്ല്, മണല്‍ തുടങ്ങിയവ ഇറക്കല്‍, കരന്റാഫീസില്‍ പോകുന്നതിന് കിട്ടുന്ന അയലോക്കത്തുന്ന് ടിപ്പ്, മോട്ടോര്‍ നന്നാക്കി കൊടുക്കുന്ന വകയില്‍ ടിപ്പ്, പെയിന്റിങ്ങിന് ഒരു കൈ സഹായം, അപ്പോള്‍ പെയിന്റിങ്ങ് കടയില്‍ നിന്ന് ടിപ്പ്, പെട്രോള്‍ പമ്പില്‍ പെട്രോള്‍ അടിച്ചുകൊടുക്കുന്ന വകയില്‍ കൃസ്തുമസ് ടിപ്പ്, പന്തം കുളത്തി ജാഥക്ക് പോകുന്ന വകയില്‍ ടിപ്പ്, ഇടിസീ...

എന്റെ പൊന്നു കൂടപ്പിറപ്പേ...

എത്തറ ടീ ഷര്‍ട്ട് വാങ്ങണം??

(പലതും ഓര്‍മ്മിപ്പിച്ച വകയില്‍ ഒരു സ്പെഷല്‍ നന്ദി ഉണ്ട് ട്ടാ മനുവേ...)

കുറുമാന്‍ said...

മനു ഭായ്, കണ്ണു നനയിപ്പിച്ചു താന്‍.

Kuzhur Wilson said...

"കാണാതെ പോയ് ഞാന്‍
നിനക്കായെന്റെ പ്രാണന്റെ പിന്നില്‍
കുറിച്ചിട്ട വാക്കുകള്‍ " - ചുള്ളിക്കാട്

പലതും ഓര്‍മ്മിപ്പിച്ചല്ലോ നീ.
ചിരിച്ച് ചിരിച്ച് കരഞ്ഞു

absolute_void(); said...

വായനാ ലിസ്റ്റിനെ കുറിച്ചുള്ള പരാജിതന്‍റെ പോസ്റ്റിനു വന്ന കമന്‍റുകളില്‍ നിന്നാ ഇവിടെയെത്തിയത്. കുറേ ഭാഗം രസിച്ചു വായിച്ചു. പിന്നെയങ്ങോട്ട് ബോറടിക്കാന്‍ തുടങ്ങി. നിര്‍ത്തി. അത് എന്‍റെ കുറ്റവും കുറവുമായിരിക്കും. കാരണം അത്രയേറെപ്പേര്‍ നല്ല അഭിപ്രായം പറഞ്ഞിരിക്കുന്നല്ലോ. എന്തായാലും വായനാ ലിസ്റ്റ് മോശമല്ലെന്ന് ഇപ്പോ മനസ്സിലായി.

ദേവസേന said...

ഒന്നും പറയാന്‍ പറ്റുന്നില്ല.
എന്തുപറഞ്ഞഭിനന്ദിക്കണം?
ഒരു വാക്കും കിട്ടുന്നില്ല മനൂ.

അപ്പുക്കിളി said...
This comment has been removed by the author.
അപ്പുക്കിളി said...

:)

അലി said...

പിറന്നാള്‍ ആശംസകള്‍..!
വളരെ ഇഷ്ടമായി
അഭിനന്ദനങ്ങള്‍

പ്രിയ said...

nannnayirikkunnu..

pirannal(masam) aashamsakal

പൈങ്ങോടന്‍ said...

ഒന്നും പറയാനില്ല മാഷേ...അത്രയ്ക്ക് ഇഷ്ടമായി.വളരെ വളരെ.

Anonymous said...

I do not know why I am crying!!!!! Very nice post......

Priya

പി.പി.Somarajan said...

രസിച്ചു...നന്നായി...

രാജീവ് സാക്ഷി | Rajeev Sakshi said...

ഇന്നാ ആദ്യമായി ഇവിടെ വരുന്നത്. വൈകിപ്പോയതില്‍ നിരാശ തോന്നുന്നു,
വൈകിയാണെങ്കിലും എത്തിച്ചേര്ന്നതില്‍ സന്തോഷവും.

ഇഷ്ടപ്പെട്ടു എന്നിനി പ്രത്യേകിച്ചു പറയേണ്ടല്ലോ അല്ലേ?

സന്തോഷ്‌ കോറോത്ത് said...

ചേട്ടായീ... സങ്കടപെടുത്തികളഞ്ഞു .... ഇപ്പോഴാ ഈ ബ്ലോഗ് കണ്ടേ.. ഇരുന്ന ഇരുപ്പിന് മുഴുവന്‍ പോസ്റ്റുകളും വായിച്ചു... ഞാന്‍ നന്നായിടുന്ടെന്നു പറഞ്ഞാല്‍ അത് മേലെ പറഞ്ഞതു പോലെ 'പെലെ' ടെ പുറത്തു തട്ടി നന്നായി കളികുന്നുണ്ട് എന്ന പോലെ ആയിപോകുന്നോണ്ട് ഒന്നും പറയാനില്ല... എല്ലാ നന്മകളും..

സന്തോഷ്‌ കോറോത്ത് said...
This comment has been removed by the author.
Anonymous said...

മനു മാഷെ കൊള്ളാം....... :)
തമാശയും നൊമ്പരങ്ങളും എല്ലാം സമാസമം ചേര്‍ത്തിളക്കിയ ഒരു പോസ്റ്റ്‌.

ബൂലോഗത്തില്‍ പുതിയതയതുകൊണ്ട്‌ ഞാന്‍ ഇപ്പോളാണ്‌ ഈ പോസ്റ്റുകള്‍ കാണൂന്നത്‌. ഞാനും അച്ചങ്കോവിലാറിണ്റ്റെ തീരത്തുനിന്നുതന്നെ.

സു | Su said...

പിറന്നാള്‍ കഴിഞ്ഞു. ഒരു മാസമായി. എന്നാലും ആശംസകള്‍.

പോസ്റ്റിന്റെ കാര്യം, ഇനി ഞാന്‍ പറയണോ അല്ലേ?

myexperimentsandme said...

ജീമനൂജീ, മനോഹരം... പതിവുപോലെ.

വളരെ വൈകിയെങ്കിലും പിറന്നാള്‍ ആശംസകളും.

absolute_void(); said...

ഇതാ ഞാന്‍ രണ്ടാം തവണയാണ് ഇതേ പോസ്റ്റില്‍ എത്തുന്നത്. ആദ്യ തവണ കുറച്ചുഭാഗം മാത്രം വായിച്ച്, വളരെ നീണ്ടുപോയല്ലോ എന്നോര്‍ത്ത് വായന നിര്‍ത്തി. അത് നവംബര്‍ 14ന്. ഒരു തോന്ന്യാസം കമന്റും ഇട്ടു. ഇന്നിപ്പോള്‍ മറ്റൊരാളുടെ പോസ്റ്റില്‍ ഇതിലേക്കുള്ള ലിങ്ക് കണ്ട് വീണ്ടുമെത്തി. അന്നുവായിച്ച മൂഡല്ല ഇന്നെനിക്ക് കിട്ടിയത്. തമാശകളാസ്വദിച്ച് വായിച്ചു. കഴിഞ്ഞ തവണ വായിച്ച ഭാഗമൊക്കെ കഴിഞ്ഞപ്പോള്‍ സംഗതി ഹൃദയത്തെ തൊടാന്‍ തുടങ്ങി. അവസാന ഭാഗമെത്തിയപ്പോള്‍ കണ്ണീര്‍ പൊടിയുന്നു. അങ്ങനെയല്ല പറയേണ്ടത്, ഇതാ ശരിക്കും കരയുന്നു. മുമ്പിട്ട പാതിവേവിച്ച കമന്റിന് ക്ഷമാപണം. ബ്രിജ് വിവാരം മനോഹരം. ഇന്ദു ചൂടാ മണി അതിമനോഹരം.

പ്രയാസി said...

മനൂജീ.. വളരെ വൈകി..
എന്നാലും ആശംസകള്‍..

The Admirer said...

മനൂജി

വൈകിപ്പോയതില്‍ ക്ഷമിക്കണം. ഏന്റെ കണ്ണു നനയിച്ചു കളഞ്ഞല്ലോ മാഷെ.. പലതും ഓര്‍മിപ്പിച്ചു.......ഒത്തിരി ഇഷ്ടായി

അനിലൻ said...

തുലാമാസത്തിലെ പൂരം!

ഞാന്‍ തുലാമാസത്തിലെ ഉത്രമാണ്.
അടുത്തടുത്തായതുകൊണ്ടാണോ ദരിദ്രജീവിതാനുഭവങ്ങള്‍ക്ക് ഇത്ര സാമ്യം?

ഇപ്പോഴാണ് മനൂ ഇതു വായിച്ചത്.

Biju said...

മാഷെ !!!

കലക്കി..

ഇന്നാ വായിച്ചെ !!!

ഒറ്റയാന്‍ | Loner said...

ഹൊ ഒരു ഒന്നര പോസ്റ്റായി എന്റെ മാഷേ.
ഒരു ശുഭാന്ത്യം പ്രതീക്ഷിച്ചു.
പക്ഷേ ഇതു വല്ലാതെ സെന്റി ആക്കി കളഞ്ഞല്ലോ.

~nu~ said...

മനുഭായ്,എല്ലാ പോസ്റ്റുകളും വായിച്ചുകൊണ്ടേയിരിക്കുന്നു. എല്ലാ പോസ്റ്റുകളും പി.ഡീ.എഫ് -ല്‍ ആക്കി പ്രിന്റ് എടുക്കാന്‍ ഉദ്ദേശിക്കുന്നു. വിരോധമില്ലല്ലോ?

ശ്രീ said...

മനുവേട്ടാ...

ഇത് നൂറാകാറായല്ലോ. 90 എന്റെ വക കിടക്കട്ടേ.
:)

Vempally|വെമ്പള്ളി said...

മനൂ, എന്തൊരെഴുത്ത്! ഹൃദയത്തില്‍ തൊടുന്നത്.
വെമ്പള്ളി

ശ്രീവല്ലഭന്‍. said...

മനു,
ഇപ്പോള്‍ സഹയാത്രികന്റെ ബ്ലോഗിലെ ലിസ്റ്റ് കണ്ട് എത്തിയതാണ്. പഴയ പോസ്റ്റുകള്‍ പലതും വായിക്കാന്‍ പറ്റിയിട്ടില്ല. താങ്കളുടെ പോസ്റ്റുകള്‍ എല്ലാം വളരെ ചിരിപ്പിക്കുകയും അതുപോലെ തന്നെ വിഷമിപ്പിക്കുകയും ചെയ്യുന്നതാണ്. അതുകൊണ്ടു തന്നെ മനസ്സില്‍ തട്ടി ഓര്‍ത്തിരിക്കുകയും ചെയ്യുന്നു.

സസ്നേഹം

ശ്രീവല്ലഭന്‍. said...

:-)

Anonymous said...

താങ്കളുടെ പോസ്റ്റുകള്‍ വായികുമ്പോള്‍ ആ കാലത്തു ജീവിചിരുന്നെന്കില്‍ എന്ന് തോന്നിയിട്ടുണ്ട്. ജീവിതം മുഴുവനും ടെന്‍ഷന്‍ ഉം ചെയ്തു തീര്കാനുള്ള കാര്യങ്ങളും ഓര്ത്തു തള്ളിതീര്‍ക്കാന്. ഇതിനിടയില്‍ താങ്കളുടെ ഓരോ പോസ്റ്കളും എത്രമാത്രം അത്മസംത്രുപ്തിയാണ് തരുന്നത്. ശരിക്കും അതില്‍ ജീവിക്കുകയാണ്. എത്ര തവണ വായിച്ചിട്ടുണ്ടെന്ന് അറിയില്ല. ദിവസവും താങ്കളുടെ ബ്ലോഗ്'ല വരും. താങ്കള്‍ ബ്ലോഗ്'ല നിന്നും കുറച്ചു നലെതെക്ക് മാറി നിലക്കാണ്‌ എന്ന് കേട്ടു. തരിച്ചു വേഗം വരണം.

Anandhu said...

ചിരിപ്പിചുകൊണ്ടു ചിന്തിപ്പികുന്ന ഈ രീതി കിഡിലൻ ആന്നു കെട്ടൊ.......

മച്ചുനന്‍/കണ്ണന്‍ said...

എന്റെ വക ഉപ്പും മുളകും ഉഴിഞ്ഞിടുന്നു..
അവ അടുപ്പില്‍ കിടന്നു പൊട്ടട്ടെ..
കരിങ്കണ്ണേല്‍ക്കാതിരിക്കാന്‍..

തകര്‍ത്തു മാഷേ..
പിന്നെ നന്ദേട്ടനു നന്ദി,രാവിലെ തന്നെ ഈ ലിങ്ക് എനിക്കെറിഞ്ഞുതന്നതിന്...

..:: അച്ചായന്‍ ::.. said...

ഇങ്ങേരെ ഞാന്‍ കൊല്ലും ചിരിപ്പിച്ചു ചിരിപ്പിച്ചു ലാസ്റ്റ് കൊണ്ടു കരയിപ്പിക്കും ... ഹൊ ഇതു ഒകെ നടന്ന കഥ ആണോ മാഷേ ... ഇന്ദു ഇ കഥ വായിച്ചാ ചിലപ്പോചത്തു പോകും ടെന്‍ഷന്‍ അടിച്ച് :P

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മനൂജീ, ഞാന്‍ പിന്നേം ഇതു വായിച്ചു.

അത്രക്കിഷ്ടമാ ഇത്.

കരച്ചിലോ വിങ്ങലോ തേങ്ങലോ, അറിയില്ല എന്താണ് മനസ്സിലെന്ന്

sakthikulangarabloggers said...

this was a wonderful story
it was a great feeling

carry on the good work

i am trying to learn how to type in malayalam

waltaire

ശ്രീ said...

മനുവേട്ടാ...

((( “100” )))
ഈ പോസ്റ്റിനു മിനിമം 100 കമന്റെങ്കിലും കിട്ടിയില്ലെങ്കില്‍ അതു നീതിയല്ല എന്ന് എനിയ്ക്ക് അന്നേ തോന്നിയിരുന്നു.

എന്തായാലും നൂറാമത്തെ കമന്റ് എഴുതാനുള്ള ഭാഗ്യം എനിയ്ക്കു കിട്ടി.

ആശംസകള്‍!!!
:)

Anonymous said...

ഒരു ദേശത്തിന്റെ കഥ വായിച്ചു കഴിഞ്ഞപ്പോള്‍ തോന്നിയ ഒരു രസം, ഹൃദയസ്പര്‍ശിയായിരുന്നു മാഷെ...

santhosh said...

Hi Manu "Indu choodamani" is a very good work

santhosh said...

ഇത് എന്റെ നീവിതനുഭവമാണല്ലോ മനു ഇത്ര കൃത്യമായി എങ്ങനെ സംഭവിച്ചു? കോന്നി വായന ശാലയും, അവിടുത്തെ ഒരു പഴമയുടെ ഗന്ധവും എല്ലാം നന്നായി ഒന്നുകൂടി അറിഞ്ഞു അമ്പലവും അച്ഛന്‍ കൊവിലരും, പാലവും എല്ലാം ഞാന്‍ കുറെ നിമിഷങ്ങള്‍ അവിടെയായിരുന്നു. കൃഷ്ണ നട അമ്പലവും അവിടുത്തെ ഇടവഴികളും ചെടികളും പക്ഷികളും കാറ്റും എല്ല്ലാം ഞാന്‍ ഇപ്പോള്‍ അനുഭവിച്ചു

Mr. X said...

അളിയാ... നീ എന്തിനാ എന്നെ ഇങ്ങനെ വെഷമിപ്പിക്കുന്നെ...
ഒത്തിരി ഇഷ്ടമായി ഈ പോസ്റ്റ്.
അഭിനന്ദനങ്ങള്‍.

അഖില്‍ ചന്ദ്രന്‍ said...

മനുവേട്ടാ
എന്താണ് പറയണ്ടത് എന്ന് എനിക്കറിയില്ല.. ഇതു വരെ ഇത്ര നല്ല ഒരു പോസ്റ്റ് ഞാന്‍ വായിച്ചിട്ടില്ല. വായിച്ചു പകുതി ആയപ്പം ചുമ്മാ ഒരു കോമഡി ലൈന്‍ ആണല്ലോ എന്നാ ഓര്‍ത്തത്‌. ചുമ്മാ ചിരിച്ചു ചിരിച്ചു ഇരുന്നു വായിച്ചു വരുവാരുന്നു. പിന്നീട് അത് തീര്ന്നു കഴിഞ്ഞപ്പം കണ്ണ് നിറഞ്ഞു. അറിയില്ല ഏത് ഭാഗം ആണ് എന്റെ മനസ്സിനെ സ്പര്സിച്ചത് എന്ന്. അരവിന്ദന്റെയും സുനീഷിന്റെയും (ഒരു നല്ല തേങ്ങാച്ചമ്മന്തി കഴിക്കുമ്പോള് അമ്മയെ ഓര്ത്ത് കണ്ണ് നിറയുന്ന ആ മനസ്സിന്റെ പുണ്യം) കമന്റ്സ് കൂടി വായിച്ചപ്പം പിടി വിട്ടു പോയി. തീര്ച്ചയായും നിങ്ങള്ക്ക് ഒപ്പം ഞാനും നടക്കുന്നുന്ടരുന്നു. ആ നാട്ടുവഴികള്‍ എല്ലാം എനിക്ക് ഇപ്പം സുപരിചിതം. ലാലേട്ടന്റെ അഭിനയം കണ്ടിട്ടോ അല്ലേല്‍ ദാസേട്ടന്റെ പാട്ടു കേട്ടിട്ടോ ഫീല്‍ ആയിട്ടുണ്ട്‌ പല തവണ.. പക്ഷെ ഒരു ബ്ലോഗ് വായിച്ചു ഫീല്‍ ആവുന്നത് ആദ്യം ആണ്.. ഈ ഒരു ശൈലിയുടെ പണ്ടാരം ഫാന്‍ ആയി ഞാന്‍ ഒറ്റ പോസ്റ്റ് കൊണ്ടു തന്നെ.
അഖില്‍

Jobin Basani said...

വളരെ, വളരെ മനോഹരം...!

Calvin H said...

ഒരു വര്‍‌ഷത്തിനു ശേഷം ഒരു പുനര്‍‌വായന. വീണ്ടും ഒരു പുതിയ കമന്റും.

അന്ന് ഓഫീസില്‍ ഇരുന്ന് ഇടക്കിടെ മിനിമൈസ് ചെയ്ത് പേടിയോടെയും അടുത്തിരുന്ന സഹപ്രവര്‍ത്തകര്‍ അറിയാതെ ചിരിയമര്‍ത്തിയും വായിച്ചതിനാലാവണം, ആ വായനയില്‍ പലതും മിസ്സായിപോയി... നര്‍മത്തിനിപ്പുറം കണ്ണൂകളെ ഈറനണിയിക്കുന്ന കഥ. പുസ്തകത്തിന്റെ അകത്തെ കവറില്‍ നീല നിറത്തില്‍ എഴുതിയ വരികള്‍ വൈകിയെങ്കിലും വായിക്കാന്‍ എത്ര ജന്മത്തിന്റെ പുണ്യം വേണം മനൂജീ?

ഒരിക്കല്‍ക്കൂടെ അഭിനന്ദനങ്ങള്‍.

biju p said...

'ഒന്നുമെല്ലെ ചിരിച്ചും ഇടക്കിടെ കണ്ണീരില്‍ നനച്ചുമീ ജീവിതം'. ബ്ലോഗിന്റെ തലവാചകം അന്വര്‍ത്ഥമാക്കുന്ന രചന. ഗംഭീരമായിരിക്കുന്നു. എന്നെങ്കിലും പഴയ കൂട്ടുകാരിയെ കാണാന്‍ കഴിയട്ടെയെന്ന്‌ ആത്മാര്‍ഥമായി പ്രാര്‍ത്ഥിക്കുന്നു. ഒപ്പം പിറന്നാള്‍ ആശംസകളും

vazhitharakalil said...

beautiful piece of work!. Keep it up

Anonymous said...

Oru ONV kavitha pole manoharavum hridyavum aayirikunnu. Sri. Manu vinu ente abhinandanangal.

Unknown said...

"ഇന്ദൂ...ഈ കപ്പലണ്ടിയും നീയുമായിട്ടെങ്ങനാ... "
സമ്മതിച്ചു മാഷേ...
എനിക്കിഷ്ടായി....

vazhitharakalil said...

Manu....
"ചില കാര്യങ്ങള്‍ അറിയാതിരിക്കുന്നതാണല്ലോ സുഖകരം... " very good ending.Touching.
luvs
habs

സംഗീത said...

ചില അറിവുകള്‍ വേദനയാണ്. ആ വേദന കണ്ണുകളില്‍ നനവായി പടരുന്നു. ഒരുപാട് വൈകി വായിക്കാന്‍. ചിരിയില്‍ പൊതിഞ്ഞ കരച്ചില്‍ മനോഹരം. തുലാമാസത്തിലെ പൂരം നാളുകാരന് മറ്റൊരു പൂരം നാളുകാരിയുടെ ആശംസകള്‍. പൂരം പൊടിപൂരം എന്നല്ലേ. അങ്ങനെയാവട്ടെ എഴുത്തും.

Anonymous said...

ചേട്ടായി മനസ്സില്‍ തട്ടുന്ന പോസ്റ്റുകള്‍ :-)

Abhil said...

really touching narration
Keep it up dear friend

Arun G S said...

ente manuvetta!!! enikkonnum parayanilla!! SULAN!
Enikku asooya thonnunnu! Enikku ingane orthuveykkan ithrem rasakaravum, oralpam vedanippikkunnathum aaya kadhakal onnum illallo! :(
You are so blessed Manuvetta!

kichu... said...

"വേണ്ടാതീനം പറഞ്ഞ്‌ എന്നെ ചിരിപ്പിക്കാന്‍, കരയിപ്പിക്കാന്‍ നീ ഇനി എന്നാണു വരിക.... നിന്‍റെ അമ്പതാം പിറന്നാള്‍ വരെ കാച്ചാനത്ത്‌ തുലാമാസത്തിലെ പൂരത്തിനു വിളക്ക്‌ തെളിഞ്ഞിരിക്കും.. ഞാന്‍ മറഞ്ഞാലും.... "

ithu pole parayaanum enne orkaanum oraal polum illenkilum.........



entho eee blog enne valareyadhikam vikaaradheenanaakkunnu

Anonymous said...

touching lines...

Jabbus said...

Induchooda.............

Im new to blogs ..i really verymuch enjoyed your "SHRISHTI"
entho oru Nostalgia evideyo aaro onnu nulliya pole..enikkum ithupolarooo evideyo miss aayapole ..............thx

Kishore said...

കലക്കി മാഷേ കലക്കി ..
കൂടുതല്‍ ഒന്നും പറയാനില്ല

Aneesh said...

oru cinema kanda pole.. super.. athyugran ennonnum paranjal mathiyavilla...Enthayalum ethine Onnu Randu Diologe Njan kadam edukkunnond.. Real poovala lifil upayogapedumo ennu nokkattee.. mmm

Aneesh said...

oru cinema kanda pole.. super.. athyugran ennonnum paranjal mathiyavilla...Enthayalum ethine Onnu Randu Diologe Njan kadam edukkunnond.. Real poovala lifil upayogapedumo ennu nokkattee.. mmm

:) said...

this was simply gre8. i like indu very much :)

Unknown said...

മനുജി

"ഇന്ദു ചൂടാ മണി" എത്ര തവണ വായിച്ചിട്ടുണ്ടെന്നു എനിക്കുതന്നെ അറിയില്ല.
ഈ ബൂലോകത്തില്‍ വായിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും ഇഷ്ടപ്പെട്ട പോസ്റ്റും ഇതു തന്നെ.
മിക്ക ബ്ലോഗുകളും വയിക്കരുന്ടെങ്കിലും ആദ്യമായാണ് ഒരു കമന്റ്‌ ഇടുന്നത്.

പുതിയ പോസ്ടിനായ് കാത്തിരിക്കുന്നു..

Vishnu said...

Touched my heart..awesome

മിനി പി സി said...

ഒരുപാട് ഇഷ്ടായി .

സുധി അറയ്ക്കൽ said...

മനുച്ചേട്ടാാ.വായന കഴിഞ്ഞപ്പോൾ കണ്ണു നിറഞ്ഞു.നല്ല സങ്കടം.നിങ്ങൾക്ക്‌ എഴുത്തിന്റെ വരം കിട്ടിയിട്ടുണ്ട്‌.അതാ കവിതപോലുള്ള ഈ മനോഹരവാചകങ്ങൾ!!!!

എം.എസ്. രാജ്‌ | M S Raj said...

ഇടയ്ക്കിടെ ഇതു ഞാനെടുത്ത് വായിക്കും.